Wednesday, August 7, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 3

ഒടുക്കലത്തെ സാഹസിക യാത്ര  ഒന്നാം ഭാഗം, രണ്ടാം ഭാഗം  വായിക്കാത്തവർ ലിങ്കിൽ ക്ലിക്കുക.

കുറച്ചു ദൂരം കൂടി നടന്നു കഴിഞ്ഞപ്പോൾ എന്തോ ഒരു പന്തി കേട് ഞങ്ങൾക്ക് തോന്നി തുടങ്ങി. ദൂരെ എവിടെ നിന്നോ മര ചില്ലകൾ പൊട്ടുന്ന പോലെയുള്ള ശബ്ദം കേൾക്കാമായിരുന്നു. ഞാനും ടോമും മുഖാ മുഖം നോക്കി. പിന്നെ മനസ്സിൽ ഉറപ്പിച്ചു. അത് ആന തന്നെ. അതെങ്ങാനും മുന്നിൽ വന്നു പെട്ടാലുള്ള അവസ്ഥ ആലോചിച്ചപ്പോൾ പേടി തോന്നി. നാട്ടിൽ ആന കുത്തി മരിച്ച പാപ്പാന്മാരുടെ ഗതിയെക്കാൾ ഭീകരമായിരിക്കും കാട്ടിൽ ആനയുടെ ചവിട്ടു കൊണ്ട് മരിക്കുന്നത്. അതും കൂടി ആലോചിച്ചപ്പോൾ ആ ദിവസത്തെ സാഹസിക യാത്ര അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചതായിരുന്നു. പക്ഷെ, ആനക്കൂട്ടം ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് നടന്നടുക്കുകയാണോ എന്ന് സംശയിച്ചു പോയ നിമിഷങ്ങൾ- അത് ഞങ്ങളെ പോകാൻ അനുവദിച്ചില്ല. 

പടർന്നു പന്തലിച്ച വലിയ മരത്തിനു മുകളിൽ കയറിയിരിക്കാനുള്ള ബുദ്ധി ടോമിനാണ് തോന്നിയത്. ധാരാളം ചില്ലകൾ ഉള്ള മരമായത് കൊണ്ട് ഞങ്ങൾക്ക് മരം കയറാൻ പ്രയാസമുണ്ടായില്ല. ഒരു തരത്തിൽ മരത്തിനു മുകളിൽ കയറി അടുത്തടുത്ത ചില്ലകളിൽ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. കണ്ണിമ വെട്ടാതെ, ശ്വാസം അടക്കി പിടിച്ചു കൊണ്ട് ആനയുടെ ചിഹ്നം വിളി കേട്ട് കൊണ്ടിരുന്നു . ആ സാഹചര്യത്തിൽ എല്ലാ തരത്തിലും സുരക്ഷിതമായ അതിലും നല്ലൊരു സ്ഥാനം ഞങ്ങൾക്ക് കിട്ടാനില്ലായിരുന്നു. 

രാവിലെ കഴിച്ച ദോശേം ചമ്മന്തീം എപ്പോഴേ ദഹിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നേരം ഈ മരക്കൊമ്പിനു മുകളിൽ ഇരിക്കേണ്ടി വരുമെന്ന് യാതൊരു പിടിയുമില്ല. ടോമും ഞാനും പരസ്പ്പരം ആശങ്കകൾ കൈ മാറി. അരുവിക്കരയിൽ വച്ച ബാഗ് കയ്യിലുണ്ടായിരുന്നെങ്കിൽ അത്യാവശ്യം വിശപ്പടക്കാനുള്ള വകുപ്പ് അതിനുള്ളിൽ നിന്ന് കിട്ടുമായിരുന്നു. ഇതിപ്പോ പച്ച വെള്ളം പോലും കുടിക്കാൻ പാകമില്ലാത്ത അവസ്ഥയിലായി പോയില്ലേ. 

മരക്കൊമ്പിന് മുകളിൽ കൂടി ഞങ്ങളുടെ ദീർഘ നിശ്വാസങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു. അതിലൊരു ദീർഘ നിശ്വാസത്തോടൊപ്പം  ആനയുടെ ഗന്ധം കൂടി ചേർന്നിരുന്നു. അപ്പോഴേക്കും ആനകൾ ഞങ്ങളിൽ നിന്ന് വളരെ അടുത്തുള്ള രണ്ടു മൂന്നു മരങ്ങൾക്ക് സമീപം എത്തിയിരുന്നു. 

' ടോമെ , ഡാ നീ അങ്ങോട്ട്‌ നോക്ക് ..ആ മരത്തിനു പിന്നിൽ .." ഞാൻ ടോമിനോട് സ്വകാര്യമായി പറഞ്ഞു. 

"ങും . കണ്ടു . കണ്ടു .. " ടോം നിർജ്ജീവമായി പറഞ്ഞു. 

" കണ്ടിട്ടാണോ നീ ഇങ്ങനെ കൂളായി ഇരിക്കുന്നത് ? "

"പിന്നെ ഞാൻ എന്ത് വേണം ? ആനയെ കണ്ടു എന്ന് പറഞ്ഞു വിളിച്ചു കൂകണോ ? " ടോം കലിപ്പായി. 

"നീയെന്തിനാ ചൂടാകുന്നത് ? ഇനി നമ്മൾ എന്ത് വേണമെന്നാ ചോദിക്കുന്നത് " ഞാൻ ആകെ പ്രാന്തായി ചോദിച്ചു. 

"നീയിപ്പോൾ മിണ്ടാതിരി, അവറ്റങ്ങൾ എന്തൊക്കെയോ തിന്നാൻ വന്നതാണ്. അത് കഴിഞ്ഞാൽ തിരിച്ചു പൊയ്ക്കോളും . ഇവരത്ര പ്രശ്നക്കാരല്ല. അതൊക്കെ ചുമ്മാ നമ്മളെ പേടിപ്പിക്കാനായി നാട്ടിലോരോ ബഡായി വീരന്മാർ മെനഞ്ഞുണ്ടാക്കുന്ന കഥകളാണ്. ബേസിക്കലി ഇവരൊക്കെ പാവങ്ങളാ ഡാ..  മനുഷ്യരേക്കാൾ .. നീ അത് മനസിലാക്ക് " . ടോം എനിക്ക് ഒരു ക്ലാസ് എടുത്തു തന്ന പോലെ തോന്നി. അതിൽ കുറച്ചു ഞാൻ വിശ്വസിക്കുകയും ചെയ്തു. 

പെട്ടെന്നാണ് മറ്റെവിടെ നിന്നോ ഒരാന കൂടി ആ കൂട്ടത്തിലേക്ക് ചിഹ്നം വിളിച്ചു കൊണ്ട് ഓടിയെത്തിയത്. ആ വന്നവനെ  കൂട്ടത്തിലെ തലയെടുപ്പുള്ള ആന  ഒരൊറ്റ  തട്ടങ്ങ് കൊടുത്തു . എന്നിട്ടൊരു ചിഹ്നം വിളിയും.  ഇടി കിട്ടിയ ആന 'ദേ കിടക്കുന്നു പൊത്തോം' എന്ന് പറഞ്ഞ് ഒരൊറ്റ വീഴ്ച. ആ വീഴ്ചയിൽ കുറെ ചെറു ചെടികളൊക്കെ പൊട്ടുന്ന ശബ്ദം വേറെയും. അങ്ങിനെ ആകെ മൊത്തം ഒരു ഭീകരാന്തരീക്ഷം. എന്റമ്മോ എന്ന് ഉറക്കെ വിളിക്കാൻ തോന്നിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല . ഇത് കണ്ട ശേഷം ടോമിനോട് ഞാൻ സ്വകാര്യമായി ചോദിച്ചു. 

 "ഇതാണോ നീ പറഞ്ഞ ബേസിക്കലി പാവങ്ങൾ ?"

ങും ങും എന്നല്ലാതെ മറ്റൊരു ശബ്ദം അവനിൽ നിന്ന് ഞാൻ കേട്ടില്ല . സോഡാ കുപ്പിയിലെ ഗോലി പോലെ എന്തോ ഒന്ന് അവന്റെ തൊണ്ടക്കുഴിയിലൂടെ  താഴോട്ടും മേലോട്ടും ഓടി നടക്കുന്നത് ഞാൻ കണ്ടു . 

"ഇല്ല ..കുഴപ്പമൊന്നുമില്ല ..അവര് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം പ്രകടിപ്പിച്ചതാണ് .." ടോം എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു . 

"പിന്നേ .. ഇങ്ങിനെ കൊല വിളി നടത്തിയിട്ടാണല്ലോ ആനകള് സ്നേഹം പ്രകടിപ്പിക്കുന്നത് ? " ഞാൻ കലിപ്പായി . 

"ശ്ശ് ...നീ ഒന്ന് മിണ്ടാതിരി..പ്ലീസ്  ' ടോം എന്നെ കൂളാക്കി. 

മരത്തിനു മുകളിൽ നിന്ന് ഇനിയെപ്പോൾ ഇറങ്ങാനാകുമെന്ന്  ഒരു ധാരണയുമില്ല. ഇറങ്ങിയാൽ തന്നെ എങ്ങോട്ട് നടക്കും ? പോകുന്ന വഴിക്ക് ഇവന്മാരുടെ മുന്നിൽ പെട്ടാലോ ? അങ്ങിനെ നൂറു കൂട്ടം ചോദ്യങ്ങളുമായി ഞങ്ങൾ മരക്കൊമ്പിൽ വളരെ "സുരക്ഷിതമായി" തന്നെ ഇരുപ്പ് തുടർന്നു. ആനകൾ അരുവിക്കരയിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആണെന്ന് തോന്നി. 1, 2, 3 , 4 , 5.. അതെ അഞ്ചെണ്ണം തന്നെ . അഞ്ച് ആനകളും ഒരു കുട്ടി ആനയും ആണ് അവരുട ഗ്യാങ്ങിൽ. എണ്ണം തെറ്റിയോ എന്ന സംശയത്തിൽ  ഞങ്ങൾ വീണ്ടും വീണ്ടും എണ്ണി കൊണ്ടിരുന്നു . 
അഞ്ചു ആനകളും കുട്ടിയാനയും കൂടി ഞങ്ങളിരിക്കുന്ന മരത്തിനു താഴെ കൂടെ നിശബ്ദരായി നടന്നു നീങ്ങി. മരത്തിനു മുകളിൽ നിന്ന് നോക്കുമ്പോൾ കറുത്ത പാറകൾ വായുവിലൂടെ ഒഴുകി നീങ്ങുന്ന പോലെ തോന്നി പോയി. നേരത്തെ  അലമ്പുണ്ടാക്കിയ കൊമ്പൻ ദൂരെ ഒരു ഭാഗത്തായി മാറി നിൽപ്പുണ്ടായിരുന്നു. നടന്നു നീങ്ങുന്ന ആനക്കൂട്ടത്തിൽ  ചേരാൻ വേണ്ടിയാണ് അവൻ ഇവരുടെ നേതാവിനോട് കശ പിശയുണ്ടാക്കിയത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അരുവിക്കരയിലോട്ട് ലക്ഷ്യം വച്ച് നടക്കുന്ന ആനക്കൂട്ടത്തെ അവനും അനുഗമിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങളുടെ മരത്തിനു അടുത്തെത്തിയപ്പോൾ അവനു പെട്ടെന്നൊരു  ഉൾവിളി. അവരുടെ കൂടെ പോകാണ്ടാന്ന്. പോയാൽ ഒരു പക്ഷെ വീണ്ടും അവന്മാര് തന്നെ ഉന്തി മറച്ചാലോ എന്നോർത്തു കാണും. 

"പാവം ആന ..ഒറ്റ നോട്ടത്തിൽ ഒരു ശല്യക്കാരനായി തോന്നിയെങ്കിലും എന്തൊരു ശാന്ത ഭാവമാണ് അതിന് . വിഷമിച്ചു നിക്കുന്ന നിപ്പു കണ്ടില്ലേ  . അവറ്റങ്ങൾക്ക് ഇവനേം കൂടി കൂട്ടത്തിൽ കൂട്ടിയാലെന്താ .." എന്നൊക്കെ ആലോചിച്ചും കൊണ്ട് ഞങ്ങൾ അവനെ തന്നെ നോക്കിയിരുന്നു. അപ്പോഴേക്കും മറ്റു ആനകൾ അരുവിക്കരയിൽ എത്തിയിരുന്നു. അവർ പോയ സ്ഥിതിക്ക് കൊമ്പൻ മടങ്ങി പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കൊമ്പൻ ഞങ്ങളിരിക്കുന്ന മരത്തിനു നേരെ താഴെയായി  നിൽപ്പ് ഉറപ്പിച്ചു. ഒരു രക്ഷേം ഇല്ല . അവൻ പോകുന്ന മട്ടില്ല. കൊമ്പന്റെ നീണ്ട കൊമ്പും കറുത്ത് ആടി ഉലയുന്ന ശരീരവും നോക്കി കൊണ്ട് മരത്തിനു മുകളിൽ മുഖമമർത്തി കൊണ്ട് ഞങ്ങൾ കിടന്നു . 

നേരം ഇരുട്ടാൻ ഇനി അധികം സമയമില്ല. അതിനിടക്ക് കൊമ്പൻ ഞങ്ങളിരിക്കുന്ന മരത്തിലൊന്നു ഉന്തി നോക്കിയോ എന്നൊരു സംശയം. മരം ചെറുതായൊന്ന് കുലുങ്ങി. സംഗതി ശരിയാണ് .കൊമ്പൻ മരത്തോടു മല്ലിടാൻ തുടങ്ങിയിരിക്കുന്നു.  കൊമ്പന് മദം പൊട്ടിയിട്ടുണ്ടോ എന്നൊരു സംശയവുമില്ലാതില്ലാതില്ലാതില്ലായിരുന്നു. പണി വരുന്ന ഓരോ വഴികളെ !! നമ്മുടെ ഹൃദയം പട പടാന്ന് ഇടിക്കുന്നത് കേൾക്കാൻ എന്തൊരു രസമാണെന്നോ .വല്ലാത്തൊരു താളാത്മകത തന്നെയാണത് . 

കുറച്ചു നേരത്തെ കസർത്തിനു ശേഷം തൊട്ടടുത്ത ഒരു ചെറിയ മരം ഉന്തി മറച്ചിട്ടു കൊണ്ട് കൊമ്പനും അരുവിക്കരയിലേക്ക്  നടന്നു പോയി. ഞങ്ങൾക്ക് സമാധാനമായി. കൊമ്പൻ ഞങ്ങളുടെ  ദൃഷ്ടിയിൽ നിന്ന് ദൂരേക്ക്‌ പോയ  നിമിഷം തന്നെ ഞങ്ങൾ മരത്തിൽ നിന്ന് താഴെ ഇറങ്ങി. എന്നിട്ട്, കാടിന്റെ മേലെ ഭാഗത്തേക്കുള്ള വഴിയിലൂടെ  വേഗത്തിൽ നടന്നു . കുറെ ദൂരം നടന്നിട്ട് അരുവി മുറിച്ചു കടക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അരുവിയുടെ ഒഴുക്കിനെയും പാറകളെയും ഭേദിച്ച് കൊണ്ട് ആനകൾക്ക് ഞങ്ങളുടെ അടുത്തെത്താനാകില്ല എന്ന് തന്നെ ഞങ്ങൾ വിശ്വസിച്ചു. ഒഴുക്കിൽ പെട്ട് താഴേക്കെങ്ങാനും പോകേണ്ടി വന്നാൽ  മാത്രമേ പ്രശ്നമുള്ളൂ.  

സമയം അഞ്ചു മണി കഴിഞ്ഞേ ഉള്ളൂവെങ്കിലും ആ പരിസരമെല്ലാം ഇരുട്ടിൽ മൂടി തുടങ്ങിയിരുന്നു. ക്യാമറയും ബാഗുമെല്ലാം അരുവിക്കരയിൽ നിന്ന് എടുക്കാൻ സാധ്യമല്ല .  ആ ഭാഗത്തേക്ക് അടുത്ത ദിവസം പകലിൽ വീണ്ടും വരേണ്ടിയിരിക്കുന്നു . തൽക്കാലം വന്ന വഴി പോകാൻ സാധ്യമല്ല എന്ന് സാരം. എങ്ങോട്ടെന്നറിയാതെ ഞങ്ങൾ നടന്നു കൊണ്ടിരുന്നു. ഒന്ന് മാത്രം അറിയാം. ഞങ്ങൾ നടക്കുന്നതിന്റെ വലതു ഭാഗത്താണ് അരുവി. അരുവി മുറിച്ചു കടന്നാൽ ഏകദേശം വന്ന വഴിയുടെ അടുത്തു തന്നെ എത്താൻ സാധിക്കും . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്തത്തിന്റെ  ക്ഷീണം ശരീരത്തിനുണ്ട് എന്ന് തോന്നിയില്ല. എന്നാലും എന്ത് കൊണ്ടോ മെല്ലെ നടക്കാനേ സാധിക്കുമായിരുന്നുള്ളൂ ഞങ്ങൾക്ക്. 

മുന്നോട്ട് കുറെയധികം  നടന്നു കാണും .  ഒടുക്കം ഞങ്ങൾ വലതു ഭാഗത്തേക്ക് അരുവിയെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. അരുവിക്കരയിൽ പെട്ടെന്ന് തന്നെ എത്തി. പക്ഷെ അപ്പോഴേക്കും അരുവിയിലെ ജല നിരപ്പ് പോലും കാണാൻ പറ്റാത്ത അത്രക്കും ഇരുട്ടിലായി കഴിഞ്ഞിരുന്നു. ഈ സമയത്ത് റിസ്ക്‌ എടുത്തു കൊണ്ട് അരുവി മുറിച്ചു കടക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി. പരിചയമില്ലാത്ത വഴി എന്നതിലുപരി ആ ഇരുട്ടിൽ സമയത്ത് അരുവി മുറിച്ചു കടക്കാൻ സാധിക്കുമോ ഇല്ലയോ എന്നതാണ്  ഞങ്ങൾക്ക് പ്രധാന വെല്ലുവിളിയായി മാറിയത്.
ഒടുക്കലത്തെ സാഹസിക യാത്ര നാലാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക
-pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )