Wednesday, May 1, 2013

ദഹിക്കാത്ത 2 തോന്നലുകൾ


 1. പുച്ഛം 

എത്രയോ കോടി സ്വത്തുക്കൾ അവനുണ്ടത്രേ !
എത്രയോ രാജ്യങ്ങളിലേക്ക്  അവൻ സഞ്ചരിച്ചിട്ടുണ്ടത്രേ !
എത്രയോ വലിയ വലിയ ആളുകളുമായി അവൻ സംസാരിച്ചിട്ടുണ്ടത്രേ !
എത്രയോ വിധത്തിലുള്ള സംസ്ക്കാര പ്രകാരം അതിഥികളോട് അവൻ മാന്യമായി പെരുമാറുമത്രേ !

എന്നിട്ടെന്തു കാര്യം ? 

ഞാൻ ഒരു അഞ്ചു രൂപാ ചോദിച്ചപ്പോൾ അവന്റെ കയ്യിൽ കോടികളില്ല. 
മഴ ചോർന്നൊലിക്കുന്ന എന്റെ വീട്ടിലേക്കു സഞ്ചരിക്കാൻ അവനു മടി.
മനുഷ്യനായി നിന്ന് മനുഷ്യനോടെന്ന നിലയിൽ എന്നോട് സംസാരിക്കാൻ അവനു സാധിക്കുന്നില്ല.
സ്വന്തം സംസ്ക്കാരം എന്തെന്ന് പോലും അവൻ മറന്നു പോയിരിക്കുന്നു . 

എന്നിട്ടോ ?

എന്നെയും നിന്നെയും എന്നു കാണുമ്പോഴും അവന്റെ മുഖത്ത് വിരിയുന്ന പുച്ഛത്തിനുണ്ടോ വല്ല കുറവും?
പുച്ഛ ദൃഷ്ടിയോടെ പുഴുക്കളെ നോക്കുന്ന പോലെ അവൻ നമ്മളെ തന്നെ തറപ്പിച്ചു നോക്കുമ്പോൾ 
ഞാനും നീയും അവന്റെ മുഖത്തു നിന്ന് കണ്ണെടുത്തു മാറ്റി ആകാശത്തിലോട്ടു നോക്കും.
ആകാശത്തിന്റെ അധിപൻ അന്നേരം തല കുനിച്ചു നിൽക്കുന്നത് കാണാം . 

പിന്നൊരിക്കൽ എന്തായി ? 

ആറടി മണ്ണിൽ കുഴിയിട്ട് മൂടി പുഴുവരിപ്പിക്കാനായി അവനെ കൊണ്ട് പോയ  ദിവസം 
അവന്റെ നിശ്ചലമായ ശരീരത്തിലേക്കും മുഖത്തിലെക്കും ഞാൻ തറപ്പിച്ചു നോക്കി.
അവന്റെ മുഖത്ത് അപ്പോഴും അതെ പുച്ഛ ഭാവമുണ്ടായിരുന്നു
അവന്റെ  മുഖം ആകാശത്തിനു നേരെയായിരുന്നു. 
അടഞ്ഞ കണ്ണുകൾ കൊണ്ട് ആകാശത്തിലാരെയോ അവൻ നോക്കുന്ന പോലെ തോന്നി 
ആകാശത്തിന്റെ അധിപൻ അന്നേരം കുനിച്ച തല ഉയർത്തി കൊണ്ടിരിക്കുകയായിരുന്നു. 

അവരൊക്കെ ആരായിരുന്നു ? 

പുഴുവരിക്കപ്പെട്ടവൻ  രാജാവായിരുന്നത്രേ ! 
പുഴുവരിപ്പിച്ചവൻ കാലമെന്ന ഏക സത്യ ദൈവവും . 

പുച്ഛം എന്തിനായിരുന്നു ?

കുഴിമാടത്തിനുള്ളിൽ അവന്റെ ശരീരം  തുരന്നു പുറത്തു വന്ന പുഴുക്കൾ  പരസ്പ്പരം ചോദിച്ചു കൊണ്ടേയിരുന്നു. 


2. വല്ലാത്തൊരു കോമ്പിനേഷന്‍ 

മതമില്ലാത്ത ദൈവവിശ്വാസിയും 
മതമെന്തെന്നറിയാത്ത  ദൈവവും. 

രാഷ്ട്രമില്ലാത്ത  പൗരനും 
രാഷ്ട്രീയമറിയാത്ത അരാഷ്ടീയ വാദിയും 

മനുഷ്യത്വമില്ലാത്ത മനുഷ്യനും 
മൃഗീയത എന്തെന്നറിയാത്ത മൃഗങ്ങളും. 

ആത്മാവിലാത്ത ഞാനും 
ഞാൻ എന്തെന്നറിയാത്ത ഒരു വലിയ " ഞാനും " 

വല്ലാത്തൊരു കോമ്പിനേഷന്‍ തന്നെ !!!!

-pravin- 

Monday, April 1, 2013

ഇരുട്ടിന്‍റെ കാവല്‍ക്കാര്‍


നേരം ഉച്ചയായിക്കൊണ്ടിരിക്കുന്നു. മഴ തോരുന്ന ലക്ഷണവുമില്ല. ബംഗ്ലാവിന്റെ ഒരു മുക്കിൽ ചുരുണ്ട് കൂടി കിടക്കുകയാണ് ടോമി. കറിയാച്ചൻ അതിനടുത്ത് തന്നെ ഒരു കട്ടൻ ചായ കുടിച്ചു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നു. രാവിലെ തൊട്ട് അയാളുടെ മുഖം ആരെയോ പ്രതീക്ഷിക്കുന്നുണ്ട്.  

"അവരിങ്ങെത്താറായോ കറ്യാച്ചാ .. "  ടോമി തല അൽപ്പം ഉയർത്തിക്കൊണ്ടു ചോദിച്ചു. 

"നിനക്കെതന്നതാടാ  വ്വേ അവര് വരാഞ്ഞിട്ടു ഇത്ര തിടുക്കം.. നീ നിന്റെ തരക്കാരുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതി." കറിയാച്ചൻ ടോമിയോട്‌ ഉള്ളിലെന്തോ നീരസം വച്ച് കൊണ്ടാണ് മറുപടി പറഞ്ഞത്. കുറച്ചു ദിവസങ്ങളായിട്ടു അയാളുടെ സംസാരവും മട്ടും അങ്ങിനെയാണ്. ടോമിക്ക് ഒഴികെ മറ്റാർക്കും  ചിലപ്പോൾ ഇതൊന്നും അത്ര പറ്റിയെന്നു  വരില്ല.  

കറിയാച്ചനും ടോമിയുമായുള്ള സ്നേഹ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  അത് എല്ലാവർക്കും  അറിയുന്നതുമാണ്.  പക്ഷെ, അവര് തമ്മില്‍ കുറച്ചു ദിവസമായിട്ടു എന്തോ അത്ര സുഖത്തിലല്ല എന്ന് തോന്നിക്കുന്ന വിധമാണ്  കറിയാച്ചന്‍ ടോമിയോട്‌ പെരുമാറുന്നത്. ഇനി ടോമിയെങ്ങാനും  വല്ല തെറ്റ് കുറ്റവും ചെയ്‌താല്‍ തന്നെ അത് പൊറുക്കേണ്ട കടമ കറിയാച്ചനുണ്ട് താനും. കാരണം ടോമി അങ്ങിനെ വലിഞ്ഞു കയറി വന്നവനല്ല . അതൊരു വല്യ കഥ തന്നെയാണ്.

കറിയാച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസം വരെ ആ ബംഗ്ലാവ് ഒരു സ്വര്‍ഗം തന്നെയായിരുന്നു.  മരുമകളും പേരക്കുട്ടികളും എല്ലാരുമൊത്ത്  സന്തോഷത്തോടെ ജീവിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു നെഞ്ച് വേദനയിലാണ് ത്രേസ്യാമ്മ ചേട്ടത്തി മേല്‍പ്പോട്ടു പോയത്. അവരുടെ മരണ വാര്‍ത്ത അറിഞ്ഞ് അമേരിക്കയില്‍ നിന്നും മകനായ ജോണിക്കുട്ടി എത്തിയത് പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ്. ത്രേസ്യാമ്മ ചേട്ടത്തി ഇല്ലാത്ത വീട്ടില്‍ അപ്പനോട് കൂടെ ഒറ്റയ്ക്ക് നിക്കാന്‍ ബുദ്ധി മുട്ടാണ് എന്ന് അവന്‍റെ കെട്ട്യോള്‍ കട്ടായം പറഞ്ഞതോട് കൂടെയാണ് കറിയാച്ചന്‍ ജീവിതത്തില്‍ ശരിക്കും ഒറ്റപ്പെടുന്നത്. അപ്പനെ ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരനാക്കി കൊണ്ട് ജോണിക്കുട്ടി ഭാര്യയേയും മക്കളെയും പെറുക്കിയെടുത്ത് അമേരിക്കയിലോട്ടു മടങ്ങി പോകുകയും ചെയ്തു . 

ജോണിക്കുട്ടി  തന്നെ ഒറ്റപ്പെടുത്തി പോയെന്നും വച്ച് കറിയാച്ചനു അവനോടൊരിക്കലും ഒരു  കലിപ്പും തോന്നിയിരുന്നില്ല. എത്രയായാലും അവന്‍ തന്‍റെ ചോരയാണ്, അവനു അവന്റെ കുടുംബം നോക്കിയല്ലേ  പറ്റൂ എന്ന് മാത്രമാണ് അയാള്‍ പറഞ്ഞിരുന്നത്. ആ വലിയ വീടും അതിന്റെ പരിസരവും നോക്കി ജീവിക്കുക എന്നതില്‍ കവിഞ്ഞു കറിയാച്ചന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ലായിരുന്നു. 

അങ്ങിനെയിരിക്കെ ഒരു മഴക്കാലത്ത്   രാത്രിയിൽ  കറിയാച്ചന്റെ വീട്ടുവളപ്പിൽ പതിവില്ലാത്ത ഒരു ശബ്ദം. അടുക്കള വാതിലിന്റെ അടുത്തോട്ടു ആരൊക്കെയോ ഓടിയടുക്കുന്നു എന്ന് തോന്നി തുടങ്ങിയപ്പോളാണ് കറിയാച്ചൻ ഞെട്ടി എഴുന്നേൽക്കുന്നത്. ലൈറ്റ് ഓണ്‍ ചെയ്യാതെ തലക്കൽ വച്ചിരുന്ന ഫോറിൻ ടോർച്ചുമായി കറിയാച്ചൻ അടുക്കള വാതിൽ ഭാഗത്തേക്ക് നടന്നു. പിന്നെ പെട്ടെന്ന് വാതിൽ തുറന്ന ശേഷം പിൻ വശത്തെ തൊടിയിലോട്ടെല്ലാം ടോർച്ച് അടിച്ചു നോക്കി. അപ്പോഴാണ്‌ ഇരുട്ടിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ കണ്ടത്. 

"യെവനെ കൊണ്ട് വല്യ തൊന്തരവായല്ലോ കർത്താവേ, പകല് മുഴുവൻ വളപ്പിൽ ചുറ്റി കറങ്ങുന്നത് കണ്ടപ്പോഴേ ഞാൻ കരുതിയതാണ് ഇതൊക്കെ. ഇപ്പൊ ദേ  രാത്രിയിലും.  പോ നായെ, രാത്രിയിൽ മനുഷനെ പേടിപ്പിക്കാനായിട്ട് " . 

കറിയാച്ചൻ കൈയ്യിൽ കിട്ടിയ എന്തോ എടുത്ത് അവനെ എറിഞ്ഞു. പക്ഷെ അവൻ ആ ഏറു കൊണ്ടിട്ടും അവിടുന്ന് പോകാൻ തയ്യാറല്ലാത്ത പോലെ അടുക്കള ഭാഗത്തേക്ക് നോക്കി ഉറക്കെ ശബ്ദിച്ചു. അത് പിന്നെ ഒരു വലിയ മുരൾച്ചയായി മാറുകയായിരുന്നു. പൊടുന്നനെ അവൻ അലറിക്കൊണ്ട്‌ കറിയാച്ചനു നേരെ കുതിച്ചു. കറിയാച്ചന്റെ തലയോളം ഉയരത്തിൽ ചാടിയ അവൻ അടുക്കളഭാഗത്തെ ഇരുണ്ട മൂലയിൽ ഒളിച്ചിരുന്ന ആരെയോ കടിച്ചു കുടഞ്ഞു. കറിയാച്ചന്റെ ഉച്ചത്തിലുള്ള നിലവിളിയും കടി കിട്ടിയവന്റെ കരച്ചിലും നായയുടെ കുരയും അങ്ങിനെയെല്ലാം കൂടിയായപ്പോൾ നാട്ടുകാരെല്ലാം കൂടി കയ്യിൽ കിട്ടിയ ആയുധങ്ങളുമായി  വീട്ടിൽ പാഞ്ഞെത്തി. 

"കറിയാച്ചോ, ഈ കഴുവേറി മോൻ തന്നെയായിരിക്കും  രണ്ടു ദിവസം മുന്നേ കാഞ്ഞംകുളത്തെ അമ്മച്ചീടെ  ചെവി മുറിച്ചു കളഞ്ഞ ശേഷം കാതിലെ സ്വർണവുമായി കടന്നു കളഞ്ഞവൻ. എന്നതായാലും പോലീസിങ്ങു വരട്ടെ, ഇനിയവര് തീരുമാനിക്കും എവന്റെ  കാര്യം. കള്ള കഴുവേറി നിന്നെയൊക്കെ ചെയ്യേണ്ട വിധം എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല."  അയൽക്കൂട്ടത്തിനു നേതൃത്വം കൊടുത്ത  ഇമ്മാനുവൽ  പഴയ പട്ടാളക്കാരന്റെ ശൌര്യം വീണ്ടെടുത്ത പോലെ കള്ളന്റെ ചെകണ കുറ്റി നോക്കി ഒന്നങ്ങു കൊടുത്തു ശേഷം  പറഞ്ഞു. 

'നീയിങ്ങനെ അരിശം കൊള്ളാതടാ  വ്വേ .. ഒന്നടങ്ങ്. അതിനു മാത്രം ഒന്നുമിപ്പോ  സംഭവിച്ചില്ല ല്ലോ  ."  കറിയാച്ചൻ അയാളെ ശാന്തപ്പെടുത്തി. 

പോലീസ് വന്നപ്പോൾ ഏകദേശം അര മുക്കാൽ മണിക്കൂറായി. അപ്പോഴേക്കും നാട്ടുകാരെല്ലാം കൂടെ കള്ളനെ നന്നായി മയപ്പെടുത്തിയിരുന്നു, കയ്യും കാലും വരിഞ്ഞു മുറുക്കിയ ശേഷം  ഒരു പഴം ചക്ക കണക്കെ നിലത്തു പ്രദർശന വസ്തുവായ് ഇട്ടിരിക്കുന്ന കള്ളനെ നോക്കി പോലീസ് ആകെപ്പാടെ കലിപ്പായി . 

" എന്നാ പണിയാടാ പന്ന മക്കളെ നിങ്ങ ഈ കാണിച്ചിരിക്കുന്നത് ? ഇതിപ്പോ സ്റ്റേഷനിൽ വച്ച് ഇവന്റെ കാറ്റങ്ങു പോയാ പിന്നെ  അതിന്റെ കുറ്റവും നമ്മ ഏൽക്കേണ്ടി വരും ? ഏവനാടാ ഇവന്റെ മേൽ ഇത്രേം കേറി പണിഞ്ഞത് ? "

ഒരാളും ഒന്നും മിണ്ടിയില്ല. എല്ലാവരും ഇമ്മാനുവലിന്റെ മുഖം അവിടെയെല്ലാം തിരഞ്ഞെങ്കിലും അവനെ കണ്ടതുമില്ല. ഒടുക്കം സകലരുടെയും നോട്ടം കറിയാച്ചനു നേർക്കായി. തൊട്ടു പിന്നാലെ പോലീസിന്റെ കണ്ണുകളും ആ വൃദ്ധനിൽ പതിഞ്ഞു. 

" താനാണോ ഇപ്പണി ചെയ്തത് ? "

"അയ്യോ, അല്ല സാറേ .. ഞാനല്ല. എനിക്കതിനുള്ള ആവ്തോന്നും ഇല്ലായെന്ന് എന്നെ കണ്ടാലറിയില്ലായോ .. " കറിയാച്ചൻ ശാന്തമായി പറഞ്ഞു . 

" അപ്പോൾ കള്ളനെ  ആദ്യം കണ്ടത് ആരാ ? താനല്ലിയോ ? " 

"അല്ല സാറേ, ദോ ആ കിടക്കുന്ന വീരനാണ്  കള്ളനെ  ആദ്യം കണ്ടത്. വാതിൽ തുറന്നപ്പോൾ  ഞാൻ കണ്ടത്  അവനെ മാത്രമായിരുന്നു . " അടുക്കള ഭാഗത്ത് ക്ഷീണിച്ചു കിടക്കുന്ന ഒരു മെലിഞ്ഞ നായയെ നോക്കി കൊണ്ട് കറിയാച്ചൻ പറഞ്ഞു. 

"ഡോ, താനെന്നാ വർത്തമാനാ ഈ പറഞ്ഞോണ്ട് വരുന്നത്. ഒരു നായെ കാണിച്ചു തന്നിട്ട് അവനെയങ്ങു ചോദ്യം ചെയ്തോ എന്നാണോ? മനുഷ്യന്മാരുടെ കാര്യമാ നമ്മ ഈ പറയുന്നത് . അതിനിടക്ക് ഒരുമാതിരി .. " പോലീസുകാരിൽ ഒരാൾ  അമർഷം കടിച്ചമർത്തി കൊണ്ട് പറഞ്ഞു . 

"താൻ ഒരു പണി ചെയ്യ്, നാളെ കാലത്ത് സ്റ്റെഷനിലോട്ടു വന്നെക്ക്.  ബാക്കിയെല്ലാം അവിടെ വച്ച് സംസാരിക്കാം. " 

പോലീസും അയൽക്കൂട്ടവും പിരിഞ്ഞു പോയപ്പോൾ  സമയം ഏകദേശം രാവിലെ നാല് മണിയാകാറായിരുന്നു. ഇനിയിപ്പൊ രണ്ടാമത് ഉറങ്ങാനുള്ള സമയമൊന്നുമില്ല. കറിയാച്ചൻ അടുക്കള ഭാഗത്തേക്ക് നടന്നു . 

അപ്പോഴും അടുക്കള   തിണ്ണയിൽ അവൻ കിടക്കുന്നുണ്ടായിരുന്നു. കറിയാച്ചൻ അവന്റെ അടുത്തു പോയി ഇരുപ്പുറപ്പിച്ചു. അവനെ കണ്ടിട്ട് നാടൻ ഇനത്തീ പെട്ടതാണെന്ന് തോന്നുന്നില്ല. അവന്റെ കണ്ണുകളിലേക്കു നോക്കി നിന്നപ്പോൾ  ആ കണ്ണുകൾ സംസാരിക്കുന്ന പോലെ തോന്നി. 

'എന്നതാ കറിയാച്ചോ ഇങ്ങനെ നോക്കുന്നത്? എന്റെ കണ്ണിലെന്നതാ ഇത്ര മാത്രം നോക്കാനുള്ളത് ?" അവൻ  കറിയാച്ചനോട് ഒരൽപ്പം  ഗൌരവത്തോടെ ചോദിച്ചു. 

"ഹാഹ് ! നീ ആള് കൊള്ളാമല്ലോട വ്വേ, സംസാരിക്കുന്നോ ? നീയപ്പം ഒരു സാധാ ഇനത്തീപ്പെട്ടതല്ല എന്ന് സാരം. ആഹ നീ  കൊള്ളാമല്ലോ. എന്നതായാലും നേരം പുലരുവോളമെങ്കിലും എനിക്ക് മിണ്ടീം പറഞ്ഞും ഇരിക്കാനോരാളായല്ലോ .  ' 

' ഓ .. അങ്ങിനെ എല്ലാവരോടോന്നും സംസാരിക്കാറില്ല. അല്ലെങ്കി തന്നെ ഇവിടാരോട് എന്ത് സംസാരിക്കാനാ ? സംസാരിച്ചെട്ടെന്തു കാര്യം ? ഹും .. " അവൻ ഒരു ചെറിയ നെടുവീർപ്പോടെ പറഞ്ഞു. 

'ങും . ഒരർത്ഥത്തിൽ അതും ശരിയാ . ആട്ടെ എന്നതാ നിന്റെ പേര് ? '

"കറിയാച്ചൻ നമ്മുടെ  പ്രാഞ്ചീയ്ട്ടൻ സിനിമായോന്നും  കണ്ടിട്ടില്ലായോ? അതിലെ പുണ്യാളൻ പറയുന്നുണ്ട് ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന് . ഹ ഹാഹ് , ഈ ചോദ്യം കേൾക്കുമ്പോൾ  എനിക്കതാ ഓർമ വരുന്നത് ." 

" ങേ .. അപ്പം നീ സിനെമായോക്കെ കാണുമോ . ഇവിടെ ത്രേസ്യാക്കു വല്യ ഇഷ്ടായിരുന്നു സിനെമായോക്കെ. ഹും, എന്നാ പറയാനാ അവളങ്ങു പോയില്ലായോ. " കറിയാച്ചൻ അതും പറഞ്ഞു കൊണ്ട് പെട്ടെന്ന് മൌനിയായി . 
 " ങും , സാരല്യ കറിയാച്ചാ . ഓരോ സമയത്തും ഓരോന്നൊക്കെ നടക്കണം എന്നത് കർത്താവിന്റെ തീരുമാനമാണ്. അത് നടന്നല്ലേ പറ്റൂ." അവൻ കറിയാച്ചനെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു . 

" ങും .. ഞാനും അങ്ങിനെ കരുതി തന്നെയാ ആശ്വസിക്കുന്നത്. "  

"ഓർമ വച്ച കാലം തൊട്ട് എന്നെ ടോമി എന്ന പേരിലാണ് എല്ലാവരും വിളിക്കുന്നത് .  കറിയാച്ചനും  ആ പേര് തന്നെ വിളിക്കാം "  

"ആഹ, നല്ല പേരാണല്ലോ ! എന്റെ കൊച്ചുമോന്  ഈ പേരിടണം എന്നായിരുന്നു എന്റെ ആഗ്രഹം.  പക്ഷെ അവറ്റങ്ങളുടെ അമ്മക്കത്‌ പറ്റിയില്ല . അപ്പോൾ പിന്നെ ജോണിക്കുട്ടിയും ആ പേര് വേണ്ടാന്നു പറഞ്ഞു . ഹും.  അതൊക്കെ പോട്ടെ നിന്നെ ഈ രാത്രിയിൽ എനിക്ക് കാവൽ നിർത്തിയതാരാണ് ? നീ ഇത്രേം കാലം എവിടാരുന്നു ? "

"ങും .. അതൊക്കെ പറയാൻ നിന്നാൽ  ഈ വെളുത്തു വരുന്ന പകൽ ഒന്ന് കൂടി അസ്തമിക്കുന്ന അത്രേം സമയമെടുത്തെന്നു വരും. അത് കൊണ്ട് ചുരുക്കി പറയാം. കറിയാച്ചൻ എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസമാണ് ആദ്യമായി ഞാൻ ഈ വളപ്പിൽ കാലു കുത്തുന്നത്. അന്ന് ഞാൻ ഉറക്കെ ഓരിയിട്ടു കരഞ്ഞപ്പോൾ ജോണിക്കുട്ടിയുടെ പെണ്ണും പിള്ള എന്നെ കല്ലെറിഞ്ഞു ആട്ടിയാരുന്നു. ആ ഏറു കൊണ്ട പാടാണ് എന്റെ മുഖത്തു ഇപ്പോൾ ഈ കാണുന്നത്. അന്ന് തൊട്ടു ഞാൻ ഈ തൊടിയിലോക്കെ തന്നെയായി ഉണ്ടായിരുന്നു. കറിയാച്ചൻ ഭക്ഷണം കഴിച്ചു കഴിക്കുമ്പോൾ അതിലെ  ഒരോഹരി അടുക്കള ഭാഗത്തെ ഈ തെങ്ങിൻ ചുവട്ടിലുള്ള പാത്രത്തിൽ ഇട്ടു  വക്കത്തില്ലയോ? അതാണ്‌ ഇന്ന് എനിക്കുള്ള ഈ ജീവന്റെ അടിസ്ഥാനം. അതിന്റെ നന്ദി കാണിച്ചെന്നു കൂട്ടിയാ മതി. അല്ലാതെ തെണ്ടിയും അവശനുമായ എന്നെ പോലൊരു ഒരുത്തനെ ആരുടെയെങ്കിലും കാവലിനു നിയോഗിക്കുമോ ? അങ്ങിനെയായിരുന്നെങ്കിൽ എന്നെ അവർ തെരുവിൽ ഉപേക്ഷിക്കുമായിരുന്നില്ല "  ടോമി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . വാക്കുകൾ പലയിടത്തും പതറി . 

കറിയാച്ചൻ അവന്റെ മുഖത്തെ പാടുകളിൽ കൈ കൊണ്ട് ഉഴിഞ്ഞു. അവനു കുടിക്കാൻ ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചൂടാക്കി കൊടുത്തു . ശേഷം അവനെ വീട്ടിനുള്ളിലേക്ക് നിർബന്ധിച്ചു കയറ്റി.  വീട്ടിനുള്ളിൽ കയറാൻ ആദ്യമൊക്കെ അവൻ വിസമ്മതിച്ചു എങ്കിലും കറിയാച്ചന്റെ നിർബന്ധത്തിനു മുന്നിൽ  പിന്നീട് വഴങ്ങേണ്ടി വന്നു. അന്ന് തൊട്ടു അവൻ ആ വീട്ടിലെ ഒരംഗത്തെ പോലെ കരുതപ്പെട്ടു എന്നതാണ് സത്യം.  ഇതൊക്കെ തന്നെയാണ് അവരുടെ സ്നേഹ ബന്ധത്തിന്റെ തുടക്കവും. 

അങ്ങിനെ കുറെ കാലത്തിനു ശേഷം  ബംഗ്ലാവിൽ വീണ്ടും  ഒച്ചയും അനക്കവുമൊക്കെ വന്നു തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അവര് തമ്മിൽ സംസാരിക്കാത്ത വിഷയങ്ങളില്ല. പങ്കു വക്കാത്ത  കഥകളില്ല. അനുഭവങ്ങളില്ല. പലപ്പോഴും കഥയെന്ന പോലെ ടോമി കറിയാച്ചനു പറഞ്ഞു കൊടുത്തിരുന്നത്  ടോമിയുടെ  പഴയ കാല ജീവിതം തന്നെയായിരുന്നു. അത് മനസിലായ നിമിഷം  കറിയാച്ചൻറെ മനസ്സ്  വല്ലാതെ  വേദനിച്ചു. 

ഏതോ വലിയ വീടിന്റെ അകത്തളത്തിൽ സമ്പന്നതയുടെ  പ്രൌഡി കാണിക്കാൻ വേണ്ടി  വളർത്തുന്ന ജീവനുള്ള ഒരു വസ്തു മാത്രമായിരുന്നു അവൻ. ആ ജീവനുള്ള വസ്തുവിന് ആ വീട്ടുകാരിട്ട  പേരാണ് 'ടോമി'. വിദേശത്തെവിടെയോ  ആണവന്റെ  പൂർവികർ എന്ന് കേട്ട് കേൾവിയുണ്ട് . എ. സി റൂമുകളിലെ താമസവും, നല്ല ഭക്ഷണവും, കൊച്ചമ്മമാരുടെ കൂടെ സിനിമ കാണാൻ പോക്കും, ഷോപ്പിങ്ങും അങ്ങിനെ എല്ലാം കൊണ്ടും സുഖലോലുപനായി ജീവിക്കുന്ന സമയത്താണ് അവനൊരു അപകടം പറ്റുന്നത്. അതിൽപ്പിന്നെ അവന്റെ ആരോഗ്യ സ്ഥിതിയൊക്കെ മോശമായി.  ശോഷിക്കുകയും വൈരൂപ്യം ബാധിക്കുകയും ചെയ്ത  ഒരു നായ, അവനെത്ര ഉന്നത കുല ജാതനായാലും ആ വീട്ടിൽ പിന്നെ അവനൊരു സ്ഥാനവുമില്ല.  വില കൂടിയ വളർത്തു നായയെന്ന പേരിൽ അവനെ  മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ വീട്ടുകാർ സ്വയം അപമാനം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു . 

ഒന്നിനും കൊള്ളാത്ത അവനെ കൊന്നു കളയാനായിരുന്നു ആദ്യം അവർ തീരുമാനിച്ചത്. പക്ഷെ ആർക്കോ എപ്പോഴോ തോന്നിയ ഒരു ദയ, അവനെ കൊല്ലണ്ട എന്ന് തീരുമാനത്തിൽ എത്തിച്ചു. പകരം, നഗര മാലിന്യങ്ങൾ കൊണ്ട് കളയുന്ന  ദൂരെയുള്ള കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ കൊണ്ട് വിടാനായി ചിലരെ പറഞ്ഞേൽപ്പിച്ചു . 

പറഞ്ഞുറപ്പിച്ച പോലെ ഒരു രാത്രി വന്നെത്തി. നഗര മാലിന്യം കൊണ്ട് കളയാൻ ഉപയോഗിക്കുന്ന  വൃത്തിയില്ലാത്തൊരു വാഹനത്തിൽ അവനെ ആരൊക്കെയോ ചേർന്ന് നിർബന്ധിച്ചു കയറ്റി. കുറെയേറെ സമയം കുതറി മാറി ഓടാൻ ശ്രമിച്ചെങ്കിലും അത്  നടന്നില്ല. അത്രയും കാലം അവനെ  ഒക്കത്തിരുത്തി കൊഞ്ചിച്ചവരും, സിനിമയ്ക്കും, ഷോപ്പിങ്ങിനും, ജോഗിങ്ങിനുമെല്ലാം  കൂടെ കൊണ്ട് നടന്നവരും, അങ്ങിനെ ആ വീട്ടിലെ എല്ലാവരാലും അവൻ പൂർണമായി ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതവനു ബോധ്യപ്പെട്ട നിമിഷത്തിൽ  അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ ആ വണ്ടിക്കകത്ത് ഒരു മൂലയിൽ ശാന്തനായി അവൻ ഇരുപ്പുറപ്പിച്ചു. 

വണ്ടിയുടെ പിൻവാതിലിലെ ജനലിലൂടെ അവൻ ആ വീടിനെയും വീട്ടുകാരെയും അവസാനമായി ഒന്ന് നോക്കി. വണ്ടി മുന്നോട്ടു നീങ്ങാൻ തുടങ്ങിയ സമയത്ത് അവൻ പരിഭ്രമമൊന്നും കാണിച്ചില്ല.  രണ്ടാമതായി ആരെയും തിരിഞ്ഞു നോക്കിയില്ല. കരയുകുയും ചെയ്തില്ല. ഇനിയെന്ത് എന്ന ചിന്തയിൽ അവന്റെ മനസ്സ് അത്ര മേൽ മരവിച്ചു പോയിരുന്നു അപ്പോഴേക്കും. 

കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ ഉപേക്ഷിച്ച ശേഷം വണ്ടിക്കാർ അവരുടെ പാട്ടിനു പോയി. അവിടുന്നങ്ങോട്ട് അവനു നേരിടേണ്ടി വന്ന വെല്ലുവിളികൾ പലതായിരുന്നു. മാലിന്യം ഭക്ഷിക്കേണ്ടി വന്നു . അതിനായി മറ്റു നായ്ക്കളോട് കടി പിടി കൂടേണ്ടി വന്നു. പലപ്പോഴും രാത്രിയിൽ കള്ള് കുടിയും മറ്റുമായി ആ ഭാഗത്തേക്ക് വരുന്ന ആളുകളിൽ നിന്ന് കല്ലേറ് കിട്ടുകയുണ്ടായിട്ടുണ്ട്. അങ്ങിനെയെന്തെല്ലാം അനുഭവങ്ങൾ അവനുണ്ടായിരിക്കുന്നു എന്ന് മുഴുവൻ പറയ വയ്യ. 

അവിടുന്ന് തുടങ്ങിയ അവന്റെ അലച്ചിൽ പിന്നീട്  നിൽക്കുന്നത് കറിയാച്ചന്റെ വീട്ടു വളപ്പിൽ എത്തുന്നതോടെയാണ്. ക്ഷീണം അനുഭവപ്പെട്ടപ്പോൾ ആണ് അവനൊന്നു കോട്ട് വാ ഇട്ടത്. അതിനോടൊപ്പം ഉച്ചത്തിൽ പൊങ്ങി വന്ന ശബ്ദം കേട്ടിട്ടായിരിക്കാം ജോണിക്കുട്ടിയുടെ ഭാര്യ അവനെ കല്ലെടുത്തെറിഞ്ഞതും ആട്ടിപ്പായിച്ചതും . 

" കറിയാച്ചാ .. ദേ അവരെത്തി കേട്ടോ .. " ടോമിയുടെ വിളി കേട്ടാണ് കറിയാച്ചൻ മയക്കത്തിൽ നിന്ന് എഴുന്നേറ്റത് .  

ഗെയ്റ്റ് തുറക്കാൻ വേണ്ടി ഹോണ്‍ അടിക്കുകയാണ് ഡ്രൈവർ. കറിയാച്ചൻ നടന്നു അങ്ങൊട്ടെത്തുമ്പൊഴെക്കും ഒരു സമയമാകും. വീട്ടിലെ തന്റെ സ്വാതന്ത്ര്യവും സാന്നിധ്യവും അറിയിക്കാനായി ടോമി ഗെയ്റ്റിനു മുന്നിലേക്ക്‌ ഓടി. അപ്പോഴേക്കും ഡ്രൈവർ  പുറത്തിറങ്ങി ഗെയ്റ്റ് തുറന്നിരുന്നു. ഗെയ്റ്റും കടന്ന് വീടിന്റെ മുറ്റത്തേക്ക് സ്പീഡിൽ കുതിച്ച ചുവന്ന നിറമുള്ള ബെന്സിനു പിന്നാലെ ടോമി സർവ ശക്തിയും എടുത്ത് ഓടി . ഒരു വിധത്തിലാണ് അവൻ ആ വണ്ടിക്കൊപ്പം ഓടി എത്തിയത്. 

ഡോർ തുറന്നു പുറത്തിറങ്ങിയ ജോണിക്കുട്ടിക്കൊപ്പം മറ്റാരൊക്കെയോ ഉണ്ടായിരുന്നു. അവരെ വീടും വളപ്പും ചുറ്റി  കാണിക്കാൻ  ഡ്രൈവറെ പറഞ്ഞേൽപ്പിച്ച  ശേഷം ജോണിക്കുട്ടി   കറിയാച്ചനും ടോമിയും നിൽക്കുന്ന ഭാഗത്തേക്ക് മടങ്ങി വന്നു . 

" ഹോ .. ഇവനാണോ അപ്പൻ പറഞ്ഞ ആ  ടോമി ?  ഞാൻ കരുതി വല്ല ജർമൻ ഷെപ്പേഡു പോലുള്ള വല്ല ഐറ്റവും ആയിരിക്കുമെന്ന്.  ഇത് വലിയ മെനയില്ലാത്ത ഏതോ ജാതിയാണ് . കണ്ടില്ലേ ആകെ ശോഷിച്ചാ നിൽക്കുന്നെ. പോരാത്തതിന് കാലിനു  ചെറിയ മുടന്തുമുണ്ടല്ലെ ?." ജോണിക്കുട്ടി ടോമിയെ ഒറ്റ നോട്ടത്തിൽ വിലയിരുത്തി കഴിഞ്ഞു . 

ജോണിക്കുട്ടിയുടെയും കറിയാച്ചന്റെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ് ടോമി. അവരുടെ സംഭാഷണത്തിന്റെ ഗതി മനസിലാകാതെ അവനാകെ കുഴങ്ങി. അവര് രണ്ടു പേരും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി . പിന്നാലെ ടോമിയും ചെന്നു . 

"പ്ഫാ .. നായിന്റെ മോനെ , വന്നു വന്ന് വീടിനകത്തെക്കാണോ കയറുന്നത് ??" ജോണിക്കുട്ടി ടോമിയുടെ വയറു നോക്കി ആഞ്ഞൊരു ചവിട്ടങ്ങ് കൊടുത്തു . ഇടിയുടെ ആഘാതത്തിൽ ടോമി ഒരൽപ്പം ദൂരത്തേക്കു തെറിച്ചു വീണു . 

കറിയാച്ചൻ ജോണിക്കുട്ടിയെ എന്തൊക്കെയോ ചീത്ത വിളിച്ചു കൊണ്ട് ടോമിയെ പിടിച്ചു എഴുന്നെൽപ്പിച്ചെങ്കിലും അവന്റെ കരച്ചിൽ കുറെ നേരം തുടർന്നു . പിന്നെ സാവധാനം അവൻ മുടന്തി മുടന്തി വീട്ടു മുറ്റത്തെ മാവിൻ ചുവട്ടിൽ പോയി കിടന്നു. ഇനിയെന്തായാലും ജോണിക്കുട്ടി പോകുന്ന സമയം വരെ വീടിനകത്തേക്ക് കയറുന്ന പ്രശ്നമില്ല എന്ന തരത്തിൽ വീടും നോക്കി ദൂരത്തായി അവൻ കിടന്നു . 

സമയം സന്ധ്യയായി. വീടും വളപ്പും കണ്ടു നടന്നവർ എല്ലാവരും കൂടി ഉമ്മറത്തിരുന്നു ജോണി കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു ഉറപ്പിക്കുന്നുണ്ട്. കറിയാച്ചൻ പിന്നെ കുറച്ചു ദിവസമായിട്ടുള്ള  അതെ മുഖഭാവം തന്നെ ഇപ്പോഴും. ടോമി ദൂരെ ഇരുന്ന് എല്ലാം നോക്കി കാണുന്നുണ്ട് . 

അൽപ്പ സമയം കഴിഞ്ഞു കാണും. ഒരു ചെറിയ മാരുതി വാൻ വീട്ടു മുറ്റത്തെത്തി . കറിയാച്ചൻ അതിനു അടുത്തേക്ക് നടന്നു വന്ന ശേഷം ടോമിയെ വിളിച്ചു . അവൻ അനുസരണയോടെ അയാളുടെ അടുത്തു ചെന്ന് നിന്നു  . 

" എടാ ടോമിയേ, നമുക്കൊരിടം വരെ പോകാം .. നീ എന്റെ കൂടെ പോരില്ലേ .. " 

 കറിയാച്ചൻ കുറച്ചു ദിവസത്തിനു ശേഷമാണ് ഇങ്ങിനെ സ്നേഹത്തോടെ സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ കേട്ട പാതി കേൾക്കാത്ത പാതി ടോമി വേഗം വണ്ടിയിൽ കയറി ഇരുപ്പുറപ്പിച്ചു. കൂടെ കറിയാച്ചനും. വണ്ടി മുന്നോട്ടു നീങ്ങുന്ന സമയത്ത് ജോണിക്കുട്ടി കറിയാച്ചനോടായി എന്തോ ഉറക്കെ വിളിച്ചു പറയുന്നത് അവൻ ശ്രദ്ധിച്ചു . 

കറിയാച്ചൻ വണ്ടിയിലിരുന്നു വീണ്ടും എന്തോ ആലോചിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാഴ്ച കണ്ടു കൊണ്ടിരിക്കുകയാണ് ടോമി. വീട്ടിൽ നിന്നും ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു. എന്നാലും എവിടെയോ കണ്ടു മറന്ന വഴികളെ പോലെ. അവൻ ആ വഴികൾ ഓർത്തെടുക്കാൻ ശ്രമിക്കവേ കറിയാച്ചൻ വണ്ടി നിർത്താൻ പറഞ്ഞു . 

കറിയാച്ചനൊപ്പം വണ്ടിക്കു പുറത്തിറങ്ങിയ ടോമി ആ സ്ഥലം തിരിച്ചറിഞ്ഞു. പഴയ ആ കുറുക്കൻ മല. ഇവിടെ എന്തിനായിരിക്കും കറിയാച്ചൻ തന്നെ കൊണ്ട് വന്നിട്ടുണ്ടാകുക ?

"ടോമി .. നിന്നെ ഞാൻ ഇവിടെ വിടാൻ പോകുവാ.  ഇനി നീയെന്നെ തേടി വരരുത്. നീ വന്നിടത്തേക്കു  തന്നെ മടങ്ങി പൊയ്ക്കോ മോനെ. എനിക്കാകില്ല നിന്നെയിനി  സംരക്ഷിക്കാൻ". കറിയാച്ചൻ വിതുമ്പി കൊണ്ട് പറഞ്ഞു. ടോമിക്കൊന്നും മനസിലായില്ല. അവനവിടെ ചുറ്റിനും എന്തൊക്കെയോ മണം പിടിച്ചു കൊണ്ടിരിക്കുന്ന സമയം കൊണ്ട് കറിയാച്ചൻ വണ്ടിക്കകത്തെക്ക് ഓടി കയറി. 

വണ്ടി പോകുന്ന ശബ്ദം കേട്ടപ്പോൾ ടോമി പിന്നാലെ പാഞ്ഞു. പാഞ്ഞു പോകുന്ന മാരുതി വാനിനു പിന്നാലെ ഓടി വരുന്ന ടോമിയെ ചില്ല് ഗ്ലാസിലൂടെ കറിയാച്ചൻ നോക്കി  കൊണ്ടിരിക്കുകയായിരുന്നു.  കാഴ്ച്ചയുടെ ദൂരം കുറഞ്ഞു വരുന്നതിനു മുൻപേ തന്നെ  ഇരുട്ടിലെവിടെയോ ടോമി മറഞ്ഞു പോയി. 

 കറിയാച്ചൻ സീറ്റിൽ മുഖമമർത്തി കൊണ്ട് നിശബ്ദനായി കരയുകയാണ്. നാളെ കാലത്ത് ടോമിയെ പോലെ താനും ജോണിക്കുട്ടിയുടെ കൂടെ ഇത് പോലൊരു യാത്ര പോകാൻ പോകുകയാണ് എന്ന് കൂടി ആലോചിക്കുമ്പോൾ അയാൾക്ക്‌ വിഷമം അടക്കാൻ സാധിക്കുന്നില്ല. അയാളുടെ  തേങ്ങി തേങ്ങി കരയുന്ന ശബ്ദം വാനിന്റ എഞ്ചിൻ ശബ്ദത്തിൽ അലിഞ്ഞു പോയി . 

വീട്ടു പടിക്കൽ വണ്ടി എത്തിയപ്പോഴേക്കും സമയം ഏകദേശം പാതിരായായിരുന്നു. പുറത്തു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ജോണിക്കുട്ടി മൊബൈൽ ഫോണിലുള്ള  സംസാരം അവസാനിപ്പിച്ചു. പിന്നെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന  അവസാനത്തെ പെഗ് ഒരൊറ്റ വലിക്കു തീർത്ത്‌ കൊണ്ട് പുറത്തേക്ക് കടന്നു വന്നു. 

"ഓ .. കൊണ്ട കളഞ്ഞോ ആ സാധനത്തിനെ. സമാധാനം !  ഇനി അതിന്റെ പേരിൽ വീട് വിട്ടു എങ്ങൊട്ടുമില്ലായെ എന്ന് പറയത്തില്ല ല്ലോ. അല്ലേലും നല്ല കാര്യങ്ങൾ ചെയ്യാൻ അപ്പനെന്നും ഒരിച്ചിരി വൈകും എന്നത് നേരാ. ഇതും അത് പോലെയൊന്ന്  തന്നെ  .. " വണ്ടി നിർത്തി പുറത്തോട്ടിറങ്ങിയ ഡ്രൈവറോട് ജോണിക്കുട്ടി ആടിക്കുഴഞ്ഞു കൊണ്ട് പറഞ്ഞു. 

വണ്ടിയിൽ നിന്ന് ഇറങ്ങാതെ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന കറിയാച്ചന്റെ അടുത്തു ചെന്ന് കൊണ്ട് ജോണിക്കുട്ടി ബാക്കി സംസാരം തുടർന്നു.  

"ഈ ഒരൊറ്റ ഡീല് കൊണ്ട് അപ്പന്റെ അക്കൌണ്ടിൽ ഈ ജോണിക്കുട്ടി ഇടാൻ പോകുന്നത് കോടികളാണ്.  കോടികൾ ! പിന്നെ, താമസം ഇവിടുന്നു മാറേണ്ടി വരും എന്നത് കൊണ്ട്  അപ്പനെന്നായിത്ര  നഷ്ടം?? ഒരു നഷ്ടവുമില്ലെന്നു മാത്രമല്ല, ശരണാലയത്തിൽ ഇതിലും നല്ല സെറ്റപ്പോടെ കഴിയാനുള്ള വകയും ഈ ജോണിക്കുട്ടി അപ്പന് തരും . ഇതീ കൂടുതൽ ഞാൻ എന്റെ അപ്പനെങ്ങനാ സ്നേഹിക്കണ്ടത് ? അപ്പൻ തന്നെ പറ. അല്ലേൽ വേണ്ട, അപ്പനിങ്ങു പുറത്തോട്ടു ഇറങ്ങിയേ , വിശദമായിട്ട് തന്നെ ഞാൻ പറയാം . " 

ഇത്രയേറെ കാര്യങ്ങൾ പറഞ്ഞിട്ടും വണ്ടിക്കകത്ത് നിർവികാരനായി ഇരിക്കുന്ന കറിയാച്ചനെ കണ്ടിട്ട് ജോണിക്കുട്ടിക്ക് സഹിച്ചില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി വരാൻ വേണ്ടി ജോണിക്കുട്ടി ഡോർ തുറന്ന് കറിയാച്ചന്റെ കൈ പിടിച്ചു വലിച്ചു.  ആ ശക്തിയിൽ അയാളുടെ ശരീരം ഒരു ഭാഗത്തേക്കായി പെട്ടെന്ന് ചരിഞ്ഞു വീണപ്പോൾ ജോണിക്കുട്ടി ഉച്ചത്തിൽ ഡ്രൈവറെ വിളിച്ചു കൊണ്ട് അലറി. ഡ്രൈവർ ഓടി വന്നു. രണ്ടു പേരും കൂടി കറിയാച്ചന്റെ  മരവിച്ച ശരീരം വീടിന്റെ ഉമ്മറത്ത് കൊണ്ട് കിടത്തി. അപ്പോഴും കള്ളിന്റെ ബോധത്തിൽ ജോണിക്കുട്ടി അപ്പനോട് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . 

അതേ സമയം ദൂരെ കുറുക്കൻ മലയുടെ ഇരുട്ട് വഴികളിലൂടെ കറിയാച്ചന്റെ ഗന്ധം പിടിച്ചുകൊണ്ട് മുടന്തി- മുടന്തി  ഓടി വരുകയായിരുന്ന ടോമിയുടെ കാഴ്ചക്ക് മുന്നിൽ ഒരു തൂവെളിച്ചമായി കറിയാച്ചൻ  നിറഞ്ഞു വന്നു. കറിയാച്ചനെ കണ്ടപ്പോൾ ടോമി പതിവില്ലാത്ത ശൈലിയിൽ ഓരിയിട്ടു കൊണ്ട് സ്നേഹം പ്രകടിപ്പിച്ചു. പിന്നീട്  പതിവ് സംസാരവും കളി ചിരിയുമായി അവർ രണ്ടു പേരും കൂടി കുറുക്കൻമലയുടെ മുകളിലേക്ക് ഓടി കയറി. ഇരുട്ടിന്റെ മാത്രം കാവൽക്കാരാകാൻ അവരെപ്പോഴേ   തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. 
-pravin- 

Tuesday, March 5, 2013

കാക്കപ്പുള്ളി


അവളുടെ മുഖസൌന്ദര്യം കൊണ്ട് തന്നെയായിരിക്കണം ഒരുപാട് ചെറുപ്പക്കാര്‍ അവളോട്‌ പ്രേമാഭ്യര്‍ഥന നടത്തിയിട്ടുണ്ടാകുക. പക്ഷെ ആരോടും അനുകൂലമായൊരു മറുപടി പറയാതെ അവള്‍ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു. ചെറുപ്പക്കാരില്‍ പലരും അവളെ അപ്സരസ്സിനോട് ഉപമിച്ചും ലോക സൌന്ദര്യത്തിന്റെ പ്രതീകമായി കണ്ടും വാനോളം പുകഴ്ത്തി. അതിനൊന്നും ചെവി കൊടുക്കാന്‍ പോലും അവള്‍ നിന്നില്ല. പ്രേമാഭ്യര്‍ഥനകള്‍ അവള്‍ക്കൊരു നിത്യ സംഭവമായി മാറിയതിനാല്‍ അവളതില്‍ ഒട്ടും തന്നെ അലോസരപ്പെട്ടതുമില്ല. എവിടെയോ അതിലൊരു ആനന്ദം അവള്‍ കണ്ടെത്തിയിരിക്കുന്നു. പ്രണയിക്കുന്നതിനേക്കാള്‍, പ്രണയം അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍, പ്രണയം നിരസിക്കുന്നതിലാണ് അവള്‍ സന്തോഷം  കണ്ടെത്തിയിരുന്നത് .  

അവളുടെ ചുണ്ടിന്‍റെ വലതു ഭാഗത്തെ ഭംഗിയുള്ള കാക്കപ്പുള്ളിയാണ്  അവളെ കൂടുതല്‍ സൗന്ദര്യവതിയാക്കിയിരുന്നതെന്നായിരുന്നു ചെറുപ്പക്കാരുടെ ഇടയിലുണ്ടായിരുന്ന ആ കാലത്തെ സംസാരം.  ആ ചുണ്ട് കൊണ്ടുള്ള ഒരു ചുംബനം കൊതിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടാകാം . പക്ഷെ വെറുമൊരു പ്രേമാഭ്യര്‍ഥന പോലും സ്വീകരിക്കാന്‍ തയ്യാറല്ലാത്ത അവളില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു ചുംബനം ലഭിക്കുമോ ? എത്ര വലിയ നടക്കാത്ത സ്വപ്നം അല്ലെ ?

കാലം കടന്നു പോയി. ചെറുപ്പക്കാര്‍ പലരും വിവാഹിതരായി. പ്രേമാഭ്യര്‍ത്ഥനകള്‍ കുറഞ്ഞു വന്നു. അവള്‍ക്കും വിവാഹ പ്രായമായി. പക്ഷെ ശുദ്ധ ജാതകക്കാരിയായ അവള്‍ക്ക് അത്ര പെട്ടെന്നൊന്നും വിവാഹം ശരിയാകുന്ന ലക്ഷണമേ ഇല്ലായിരുന്നു. അവളെ വിവാഹം കഴിക്കാന്‍ വിധിച്ചിട്ടുള്ള, എങ്ങു നിന്നോ വരാനുള്ള  ഒരു ശുദ്ധ ജാതകക്കാരനെയും പ്രതീക്ഷിച്ച്‌ അവളുടെ വീട്ടുകാര്‍ നെടുവീര്‍പ്പോടെ കാത്തിരുന്നു. 

വര്‍ഷങ്ങള്‍ എത്ര വേഗത്തിലാണ് കടന്നു പോയതെന്നു ചില സാഹചര്യങ്ങളില്‍ നമ്മള്‍ അതിശയത്തോടെ ചിന്തിക്കും.അവളുടെ  വീട്ടുകാരും  അങ്ങിനെ തന്നെ ചിന്തിച്ചു കാണും. വിവാഹ പ്രായമെത്തിയ ഏതൊരു പെണ്ണിന്‍റെ വീട്ടിലും അങ്ങിനെ ഒരാധി ഒളിഞ്ഞു നടക്കുന്നുണ്ടാകും. കടന്നു പോകുന്ന കാലത്തെയും പെണ്ണിനേയും  നോക്കി കൊണ്ട് ആ ആധി ചിരിച്ചു കൊണ്ടേയിരിക്കും. അതാണ്‌ പതിവ്. പക്ഷെ അവളുടെ കാര്യത്തില്‍ ആധിക്ക് പോലും ചിരിക്കാന്‍ സാധിച്ചിരുന്നില്ല.  വീട്ടുകാരുടെ ഇഷ്ടം മാത്രം നോക്കി, അവര് പറഞ്ഞതെല്ലാം അനുസരിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ  ഈ കാലത്ത് വേറെ എവിടെ കാണാൻ കിട്ടും  ? അങ്ങിനെയുള്ള ഒരു പെണ്‍കുട്ടി സുമംഗലിയാകാതെ നില്‍ക്കുന്നത് ആധിക്കെന്നല്ല ആര്‍ക്കും തന്നെ അത്ര സുഖമുള്ള കാഴ്ചയായിരുന്നില്ല . 

 ആ കാലങ്ങളില്‍ അവള്‍ അതീവ ദുഖിതയായി കാണപ്പെട്ടു. പഠിത്തം മുഴുവനാക്കിയ ശേഷം ജോലിക്ക് ഒരുപാട് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല.  പിന്നെപ്പിന്നെ  വീട്ടില്‍ നിന്ന് ഒട്ടും പുറത്തിറങ്ങാതെയായി. വല്ലപ്പോഴും അമ്പലത്തില്‍ പോകുന്ന ഒരു ശീലമുണ്ടായിരുന്നു അവള്‍ക്ക്. ഇപ്പോള്‍ അതുമില്ല. പോയാല്‍ തന്നെ പ്രാര്‍ഥിക്കാന്‍ അവള്‍ക്കു സാധിച്ചിരുന്നില്ല. കല്യാണം ശരിയായോ അല്ലെങ്കില്‍  എന്തെ ശരിയാകാത്തത് എന്നൊക്കെ  ചോദിച്ചുള്ള നാട്ടുകാരുടെ കുശലാന്വേഷണങ്ങള്‍ അവളെ അത്ര മാത്രം മടുപ്പിച്ചിരുന്നു. അപ്പോഴേക്കും  അവള്‍ പൂര്‍ണമായും ഒരു   അന്തര്‍മുഖയായി പരിണമിക്കപ്പെട്ടിരുന്നു .  

വീടിന്‍റെ തട്ടിന്‍ മുകളിലുള്ള മുറി കുറെ കാലമായി  അടച്ചിടാറാണ് പതിവെങ്കിലും ഈയിടെയായി അവള്‍  ആ മുറിയിലാണ് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് . ആ മുറിയുമായി അവള്‍ക്കു  വര്‍ഷങ്ങളുടെ അടുപ്പമുണ്ട് . കുട്ടിക്കാലം തൊട്ടു വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ തട്ടിന്‍ പുറത്തു ചിലവിട്ട നിമിഷങ്ങള്‍ അവളോര്‍ത്തു കൊണ്ടേയിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഒളിച്ചു കളിച്ചതും, ഉത്സവ കാലത്ത് പൂതത്തെയും തറയേയും പേടിച്ചു ഓടി ഒളിച്ചതും , പഠന കാലത്ത് തികഞ്ഞ നിശബ്ദതയില്‍ ഒറ്റക്കിരുന്നു പഠിച്ചതും , അങ്ങിനെയങ്ങിനെ തട്ടിന്‍ പുറത്തെ ഓര്‍മകളുടെ അറ്റം തേടി  കൊണ്ട് അവളുടെ മനസ്സ് സദാ അലഞ്ഞു കൊണ്ടിരുന്നു. ഇടക്കെവിടെയോ  തനിക്കു നേരെ പ്രണയ ലേഖനം നീട്ടിയ ചെറുപ്പക്കാരുടെ മുഖങ്ങള്‍ അവ്യക്തമായി അവളുടെ മനസ്സില്‍ ഒന്നിന്നു പിന്നാലെ ഒന്നായി വന്നു പോയി . 

തട്ടിന്‍ മുകളിലെ ആ പഴയ അലമാര കണ്ണാടിയില്‍ അവള്‍ മറ്റാരുടെയോ മുഖത്തേക്കെന്ന പോലെ  നോക്കി നിന്നു . കണ്ണാടിയോട് കൂടുതല്‍ ചേര്‍ന്ന് നിന്ന ശേഷം കൈ കൊണ്ട് ചുണ്ടിലെ ആ കാക്കപ്പുള്ളിയെ തൊട്ടു നോക്കി. പിന്നെ കൈ കൊണ്ട് അതിനെ മറച്ചു പിടിച്ചു. എന്നിട്ടവള്‍ കണ്ണാടി നോക്കി എന്തിനോ പൊട്ടിക്കരഞ്ഞു . 

ഏറ്റവും ഒടുവില്‍ അവള്‍ക്കു വന്ന വിവാഹാലോചന മുടങ്ങിയതിന് കാരണം അവളുടെ ചുണ്ടിലെ കാക്കാപ്പുള്ളിയായിരുന്നു എന്ന കാര്യം അവള്‍ ഓര്‍ത്തു . ജാതകവും കുടുംബവും എല്ലാം ഒത്തു വന്നപ്പോള്‍ പെണ്ണ് കാണാന്‍ വന്ന ചെക്കനു മുന്നില്‍ അവള്‍ നിര്‍വികാരയായി പോയി നിന്നു. പെണ്ണിനോട് തനിച്ചൊന്നു സംസാരിക്കണം എന്ന് ചെറുക്കന്‍ പറഞ്ഞപ്പോള്‍ അതില്‍ പുതുമയൊന്നും തോന്നിയില്ല. ഇന്ന് എല്ലാ പെണ്ണ് കാണലും ഇഷ്ട്ടപ്പെടലും ഒക്കെ നടക്കുന്നത് അങ്ങിനെയാണല്ലോ !

എന്നെ ഇഷ്ടമായോ എന്ന് ചെറുക്കന്‍ ചോദിച്ചപ്പോള്‍ മറുപടിയായി അവള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. ആ ചിരിയില്‍ അവളുടെ ചുണ്ടിന്‍റെ വലതു ഭാഗത്ത്  വിരിഞ്ഞു വന്ന കാക്കപ്പുള്ളിയെ നോക്കി കൊണ്ട് ചെക്കന്‍ അതൃപ്തി പ്രകടിപ്പിച്ചു. ചുണ്ടോടു ചേര്‍ന്ന് കാക്കപ്പുള്ളി ഉള്ള പെണ്ണിന്‍റെ സ്വഭാവ ശുദ്ധിയെ സംശയിക്കണമത്രേ, അവള്‍ അന്യപുരുഷന്മാരെ എപ്പോഴും ആഗ്രഹിക്കുമത്രേ, അവള്‍ ചുംബന വിഷയത്തില്‍ കൂടുതല്‍ തല്‍പ്പരയാകുമത്രേ! എങ്ങിനെ എന്തെല്ലാം വിശദീകരണങ്ങളാണ് അയാള്‍ അവളുടെ ചുണ്ടിലെ കാക്കപ്പുള്ളിയെ കുറിച്ച് പറഞ്ഞത്. 

ഒരര്‍ത്ഥത്തില്‍ ആ കല്യാണം നടക്കാഞ്ഞതു നന്നായെന്നു  അവള്‍ പിന്നീട് ആശ്വസിക്കുകയുണ്ടായി. പക്ഷെ പിന്നെയും പിന്നെയും ഇതേ കാരണത്താല്‍ വിവാഹാലോചനകള്‍ മുടങ്ങി കൊണ്ടിരുന്നാല്‍  സമൂഹത്തിന്  ആ പെണ്ണിനോടുള്ള കാഴ്ചപ്പാട് എന്തായിരിക്കും ? 

കണ്ണുകള്‍ തുടച്ച ശേഷം അവളെന്തോ മനസ്സില്‍ തീരുമാനിച്ചു. അവളുടെ മനസ്സില്‍ കൂരിരുട്ട് നിറച്ചു  കൊണ്ട് കാക്കപ്പുള്ളി പിന്നെയും പിന്നെയും വലുതായിക്കൊണ്ടേയിരുന്നു. 

-pravin- 

Friday, February 15, 2013

കൊന്നിട്ടും കൊന്നിട്ടും മതി വരാതെ


അദ്ദേഹം വലിയൊരു അഹിംസാ വാദിയായിരുന്നു.  ഗാന്ധിജിയുടെ ഫോട്ടോ നോക്കിയാണ് അദ്ദേഹം പ്രാര്‍ഥിക്കാറുള്ളതു പോലും. അങ്ങിനെയുള്ള അദ്ദേഹം എന്തിനിങ്ങനെ തുടരെ തുടരെ ആരെയോ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കണം ?  നാട്ടിലാകുമ്പോള്‍ ഒരു കൊതുവിനെയോ ഉറുമ്പിനെയോ  പോലും കൊല്ലാത്ത അദ്ദേഹത്തിനു എങ്ങിനെ ഒരാളെ കൊല്ലാന്‍ സാധിക്കും ? അതും ഈ അറബി നാട്ടില്‍ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍., അബ്ദുവിന് അതൊന്നും വിശ്വസിക്കാനേയായിരുന്നില്ല. 

പ്രവാസിയായ ശേഷമാണ് അദ്ദേഹത്തിന്‍റെ  അഹിംസാ ആദര്‍ശം  മാറി തുടങ്ങിയത് എന്നാണു പരക്കെയുള്ള പറച്ചില്‍ . ആളുകളുടെ സ്വഭാവവും ആദര്‍ശവുമെല്ലാം   ദേശങ്ങള്‍ മാറുന്നതിനനുസരിച്ച് മാറി കൊണ്ടിരിക്കുമോ ? എന്തോ  അബ്ദുവിനൊന്നും  അറിയില്ലായിരുന്നു അതെ കുറിച്ച് . അബ്ദു ഈ മരുഭൂമി-പ്രവാസം തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. 

അബ്ദുവിന് ഗോപാലേട്ടന്‍ ഒരു ഗുരുവിന്റെ സ്ഥാനത്താണ്. നാട്ടിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ അഹിംസാ പ്രസംഗങ്ങള്‍ എത്ര കേട്ടിരിക്കുന്നു. അഹിംസാ വാദം ജീവിതത്തില്‍ അതെ പടി പകര്‍ത്തിയ ഇത് പോലോരാളെ  വേറെ കണ്ടിട്ട് പോലുമില്ല. ഒരു പക്ഷെ ഗാന്ധിജി പോലും അഹിംസാവാദം കൊണ്ട് ഇത്രയ്ക്കു പ്രതീക്ഷിച്ചു കാണില്ല.  ആ ഗോപാലേട്ടന് ഇപ്പോള്‍ എന്ത് സംഭവിച്ചു ? എന്തൊക്കെയായാലും ഗോപാലേട്ടന്‍ കാരണമാണ് ഇപ്പോള്‍ അറബി നാട്ടില്‍ ഒരു ജോലി തരമായത് എന്ന് മറക്കാനാകില്ല. 

 ഇന്നലെ  ഉറക്കത്തില്‍ നിന്ന് അദ്ദേഹം ഞെട്ടി എഴുന്നേറ്റു കൊണ്ട് പിച്ചു പേയും പറയുന്നത് അബ്ദു കേട്ടിരുന്നു. അതിനു ശേഷം അബ്ദു രാവിലെ ചോദിക്കുകയുണ്ടായി. 

" ന്താ ങ്ങള് ഇന്നലെ രാത്രീല് ആരെയോ കൊല്ലുംന്നൊക്കെ പറഞ്ഞിരുന്നത് ? ന്താ പ്രശ്നം ? കൊല്ല്വന്നൊക്കെ പറഞ്ഞാല്‍ ..അത് ശരിയാണോ ഗോപാലേട്ടാ ? " 

" അബ്ദ്വോ .. നീ  വന്നിട്ടല്ലേ ഉള്ളൂ. അവര് നിന്നെ തേടിയും വരും. നിന്നേം ഉപദ്രവിക്കും. അവരെ കൊല്ലുന്നതിന്റെ രസം  താമസിയാതെ നീയും അറിയും. ആ നേരത്ത്  ഞാന്‍ ഇതിനുള്ള ഉത്തരം പറയാം. " ഗോപാല മേനോന്‍ അദ്ദേഹത്തിന്‍റെ നീണ്ട താടി ഉഴിഞ്ഞു കൊണ്ട് നിഗൂഡമായി പറഞ്ഞു. അബ്ദുവിനാകട്ടെ ഒന്നും മനസ്സിലായതുമില്ല. അദ്ദേഹത്തിന്‍റെ ഇത്തരം ചില സംഭാഷണങ്ങള്‍ കേട്ടാല്‍ പണ്ടും തനിക്കൊന്നും മനസ്സിലാകാറില്ല ല്ലോ ! അബ്ദു സ്വയം ആശ്വസിച്ചു. 

ജോലി കഴിഞ്ഞു എല്ലാവരും റൂമില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആകെയൊരു ബഹളമയമാണ്. ഭക്ഷണം പാകം ചെയ്യാനും  മുറി വൃത്തിയാക്കാനും, പാത്രം കഴുകാനുമെല്ലാം ഓരോ ദിവസവും ഓരോരുത്തര്‍ക്കാണ് ചുമതല .   

അന്ന് അബ്ദു ഗള്‍ഫിലെത്തിയിട്ടു നാലാം ദിവസം പിന്നിടുകയാണ്. രാത്രി പാത്രമെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം റൂമില്‍ എത്തിയപ്പോഴേക്കും ഗോപാലേട്ടന്‍ കൂര്‍ക്കം വലിച്ചു ഉറക്കം തുടങ്ങിയിരുന്നു. കട്ടിലില്‍ കയറി കിടന്നെങ്കിലും അബ്ദുവിന് ഉറക്കം വന്നില്ല. അവന്‍ എന്തൊക്കെയോ ആലോച്ചു കൊണ്ടേയിരുന്നു . നാട് വിട്ടു പ്രവാസത്തെ മനസ്സിലേക്ക് ആവാഹിക്കേണ്ടി വരുന്ന ഏതൊരുവനും ആദ്യ നാളുകളില്‍ ആലോചിക്കുന്ന അതെ കാര്യങ്ങള്‍ തന്നെയാണ് അബ്ദുവിനും ആലോചിക്കാന്‍ ഉണ്ടായിരുന്നത്. 

നാല് ചുമരുകള്‍ക്കിടയിലെ ഇടുങ്ങിയ സ്ഥലം. അതില്‍ രണ്ടു കട്ടിലുകള്‍ . ഒരു ചെറിയ അലമാര. രണ്ടു കസേരകള്‍ . പിന്നെ തുണിയും മറ്റും തൂക്കാനായി ചുമരുകളില്‍ പണ്ടാരോക്കെയോ തറച്ചു വച്ച പഴകിയ ഹാങ്ങരുകള്‍ . അതിനേക്കാള്‍ കൂടുതല്‍ വരും റൂമിലുള്ള രണ്ടു പേരുടെയും സാധന സാമഗ്രികള്‍ . ഇതിനിടയിലെവിടെയോ ആണ്  അബ്ദുവിനെയും ഗോപാലെട്ടനെയും പോലുള്ളവരുടെ  ആയുസ്സിന്റെ ഒരു വലിയ ഭാഗം വീതിക്കപ്പെടുന്നത്  എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി പ്രകടിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. 

രാത്രി ഏറെയായിട്ടും അബ്ദു ഉറങ്ങിയില്ല. തിരിഞ്ഞും മറഞ്ഞും കിടന്നു. ഇടയ്ക്കിടെ കട്ടിലില്‍ എഴുന്നേറ്റിരുന്നു എന്തൊക്കെയോ തപ്പി തിരഞ്ഞു നോക്കി. പിച്ചും പേയും പറഞ്ഞു . ആ ഉറക്കമില്ലായ്മ അവനെ ഒരു തരം മാനസിക വിഭ്രാന്തിയിലേക്ക് നയിക്കാന്‍ ശേഷിയുള്ളതായിരുന്നു. പക്ഷെ പിന്നെപ്പോഴോ അവന്‍ ഉറങ്ങി പോയി . 

" ഡാ അബ്ദ്വോ .. എണീക്ക്. മണി എട്ടായി. ഡാ ...ഡാ...എണീക്ക് " ഗോപാലേട്ടന്‍ തന്റെ ഇടിമുഴക്കമുള്ള ശബ്ദത്തോടെ അവനെ വിളിച്ചു. അവന്‍ ഞെട്ടി എഴുന്നേറ്റു. അവന്റെ ദേഹമാകെ തടിച്ചു വീര്‍ത്തിരുന്നു. ദേഹത്തെല്ലാം ആരൊക്കെയോ മാന്തിയ പോലെയുള്ള പാടുകള്‍ വേറെയും . അവന്‍ ആകെ അന്താളിച്ചു കൊണ്ട് ഗോപാലേട്ടന്റെ മുഖത്തേക്ക് നോക്കി കൊണ്ട് കരഞ്ഞു. 

" ഇതവരാണ്. ഞാന്‍ അന്ന് പറഞ്ഞില്ലേ .. അവര്‍ക്ക് നിന്റെ ചോരയുടെയും രുചി കിട്ടി കഴിഞ്ഞു . ഇനി അവര്‍ നിന്നെ വിടില്ല. നമ്മളെ സംബന്ധിച്ച്, അവരോടു പൊരുതി ജയിക്കുക അത്ര എളുപ്പമല്ല . പക്ഷെ നമുക്ക് പൊരുതിയെ മതിയാവൂ താനും " ഗോപാലേട്ടന്‍ അവന്റെ കണ്ണുകളിലേക്കു തീക്ഷ്ണതയോടെ നോക്കി കൊണ്ട് പറഞ്ഞു. അബ്ദുവിന് പക്ഷെ ആ ഒരു വിശദീകരണം കൊണ്ട് മാത്രം ഒന്നും മനസിലാക്കിയെടുക്കാന്‍ സാധിച്ചില്ല. 

" ഇന്നെന്തായാലും നീ ജോലിക്ക് വരണ്ട. അറബാബിനോട് ഞാന്‍ പറഞ്ഞോളാം . തല്‍ക്കാലം ദേഹത്ത് പുരട്ടാന്‍ ഈ മരുന്ന് മതി. വൈകീട്ടാകുമ്പൊഴെക്കും ദേഹത്തെ ഈ തടിപ്പെല്ലാം പോകും ട്ടോ. പേടിക്കാനൊന്നുമില്ല " ഗോപാലേട്ടന്‍ അവനെ ആശ്വസിപ്പിച്ചു നിര്‍ത്തി. 

ഗോപാലേട്ടന്‍ ജോലിക്ക് പോയ ശേഷവും അബ്ദു ആ ഇരിപ്പ് തുടര്‍ന്നു . അപ്പോഴാണ്‌ തന്‍റെ കിടക്ക വിരിയിലെ രക്തക്കറ അബ്ദു ശ്രദ്ധിച്ചത്. ഇതാരുടെ ചോരയാണ് ? അബ്ദു ചോരപ്പാടുകളെ പിന്തുടര്‍ന്നു. വിരിപ്പ് വലിച്ചെറിഞ്ഞു നോക്കി. കിടക്ക കമിഴ്ത്തി മറിച്ച്‌ നോക്കി . പക്ഷെ ആരെയും കണ്ടില്ല. 

ആ മുറിയിലെ ചുവരുകളുടെ കറുത്ത നിറത്തിലേക്ക് അവന്‍ സൂക്ഷിച്ചു നോക്കി. അല്ല, അതൊരിക്കലും ഒരു  കറുത്ത നിറമല്ല. ചോര കട്ട പിടിച്ചു കറുത്തു പോയതാണ്. ഒരു കാലത്തെ വെളുത്ത ചുമരുകള്‍ എങ്ങിനെ ഇവ്വിധമായി ? അബ്ദു ഒരു ഭ്രാന്തനെ പോലെ ആ മുറിയില്‍ ആരെയോ അന്വേഷിച്ചു നടന്നു . പലതും തട്ടി മറച്ചു. 

വൈകുന്നേരം ജോലി കഴിഞ്ഞു റൂമിലെത്തിയ ഗോപാലേട്ടന്‍  കണ്ട കാഴ്ച മറ്റൊന്നായിരുന്നു. ചോരയില്‍ കുളിച്ചു നില്‍ക്കുന്ന അബ്ദു. ചുമരുകളില്‍ പുതിയ ചോര കറകള്‍ പുരണ്ടിരിക്കുന്നത് ഗോപാലേട്ടന്‍ ശ്രദ്ധിച്ചു. അദ്ദേഹം അവനെ നോക്കി പൊട്ടിച്ചിരിച്ചു. അവന്‍ അയാളെയും. 

" ഞാന്‍ അന്നേ പറഞ്ഞില്ലേ അബ്ദ്വാ..നീയും അവരെ കൊല്ലുന്നതിന്റെ രസം അറിയും ന്ന്  ..ഹ ഹ്ഹ ഹ ഹ്ഹഹ് ഹാ ..അവര്‍ ഒന്നിന് പുറകെ ഒന്നൊന്നായി ഇനിയും വരും . ഒടുങ്ങാത്ത അംഗ ബലമുണ്ട് അവര്‍ക്ക് . രാത്രിയുടെ മറവിലാണ് അവര്‍ കൂടുതല്‍ ശക്തരാകുക. നമ്മളറിയാതെ അവര്‍ നമ്മുടെ ചോര കുടിച്ചു കൊണ്ടേയിരിക്കും. പ്രവാസിയുടെ ചോരക്കു ഇത് പോലെ എല്ലായിടത്തും ആവശ്യക്കാരുണ്ടാകും . അവന്‍റെ  ചോര വറ്റുവോളം . "   പൊട്ടിച്ചിരിയുടെ ഇടയിലും ഗോപാലേട്ടന്‍ അവനോടു പിച്ചും പേയും പറഞ്ഞു കൊണ്ടേയിരുന്നു. 

പക്ഷെ അവന്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ   മുറിയില്‍ വീണ്ടും ഓടി നടക്കാന്‍ തുടങ്ങിയിരുന്നു. അവന് അവരെ കൊന്നിട്ടും കൊന്നിട്ടും മതി വന്നിട്ടില്ലായിരുന്നു. 

-pravin-

Sunday, February 3, 2013

അസാധ്യ ഡ്രൈവിംഗ്


പി.ജി  റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. പ്രത്യേകിച്ച് പണിയൊന്നും ആയിട്ടുമില്ല. ആ സമയത്താണ് ഡ്രൈവിംഗ് പഠിക്കാനുള്ള അതിയായ ആഗ്രഹം എന്നിലുദിച്ചത്. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. അടുത്തു തന്നെയുള്ള ഡ്രൈവിംഗ് സ്കൂളില്‍ പോയി ഗുരു ദക്ഷിണ വച്ചു. ആശാനോട് ഞാന്‍ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ. എനിക്കെത്രയും പെട്ടെന്ന് ലൈസന്‍സ് കിട്ടും വിധം ഡ്രൈവിംഗ് പഠിപ്പിച്ചു തരണം. ആശാന്‍ സമ്മതിക്കുകയും ചെയ്തു. 

പിന്നെ ഒരു മാസം നീണ്ടു നിന്ന കനത്ത ട്രെയിനിംഗ് ആയിരുന്നു. ജീപ്പും, കാറുമെല്ലാം  മാറി മാറി ഞാന്‍ പരിശീലിച്ചു. ഒടുക്കം ആദ്യത്തെ ടെസ്റ്റില്‍ തന്നെ വിജയകരമായി ലൈസന്‍സ് നേടിയെടുക്കുകയും ചെയ്തു.  എന്നെ നോക്കി അഭിമാനത്തോടെ ആശാന്‍ പറഞ്ഞു. 

" സഭാഷ് മൈ ഡിയര്‍ ബോയ്‌....,..സഭാഷ്...എന്‍റെ ശിഷ്യന്മാരില്‍ ആദ്യമായാണ്‌ ഒരാള്‍ ഇത്ര വേഗത്തില്‍ ലൈസന്‍സ് നേടുന്നത്"

ആശാന്റെ ആ വാക്കുകള്‍ എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുകയുണ്ടായി. പക്ഷെ ലൈസന്‍സ് എടുത്ത ശേഷം എനിക്കോടിച്ചു പഠിക്കാന്‍ പറ്റിയ വേറെ വണ്ടികളൊന്നും ചുറ്റുവട്ടത്തു ആരുടേയും കയ്യിലില്ലായിരുന്നു. ബൈക്കോ സൈക്കിളോ വല്ലതുമായിരുന്നെങ്കില്‍ കൂട്ടുകാരോട് ഓടിക്കാന്‍ ചോദിക്കാമായിരുന്നു. ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ  ആരും സ്വന്തം കാറ് എനിക്ക് തന്നു കൊണ്ട്  ''ന്നാ മാനെ...ഇയ്യ്‌ പോയി ഓടിച്ചു പഠിച്ചാ ട്ടാ "എന്ന് പറയില്ലല്ലോ. 

 പിന്നെ ആകെ ഒരു വഴിയുള്ളത് വല്ല വണ്ടിയും വാടകയ്ക്ക് എടുക്കുക എന്നത് മാത്രമായിരുന്നു. അതിനാകട്ടെ എന്‍റെ ആത്മാഭിമാനം സമ്മതിക്കുന്നുമുണ്ടായിരുന്നില്ല.  (ആത്മാഭിമാനം എന്ന് പറയാന്‍ കാരണം പൈസയാണ്. ഇക്കാര്യത്തിനും വീട്ടുകാരോട് പണം ചോദിക്കേണ്ടേ എന്നതായിരുന്നു എന്‍റെ പ്രശ്നം). അങ്ങിനെ പൊതുവെ ദുരഭിമാനിയായ ഞാന്‍ കാര്യം നടത്താന്‍  വേണ്ടി ഒന്ന് ചെറുതായി വീട് കൊള്ളയടിച്ചു. ആ പണം കൊണ്ട് അടുത്ത ദിവസം തന്നെ വല്ല കാറോ  ജീപ്പോ വാടകക്ക് എടുത്ത് ഓടിച്ചു കളയാം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെയല്ല ല്ലോ കാര്യങ്ങള്‍ നടക്കുക. അത് അതിനു തോന്നുന്ന പോലെയുള്ള ഒരു നടത്തമാണ്. നിനച്ചിരിക്കാതെ തൊട്ടടുത്ത ദിവസം ഒരു ഹര്‍ത്താല്‍ പൊട്ടി പുറപ്പെട്ടു. 

ഇനിയിപ്പോള്‍ വാടകയ്ക്ക് വണ്ടി കിട്ടുമെന്ന് പ്രതീക്ഷയില്ല. അപ്പോഴാണ്‌ ദാമ്വേട്ടന്‍ തലേ ദിവസം ഇടവഴിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മിനി ടെമ്പോ എന്റെ കണ്ണില്‍ പെടുന്നത്. അതിന്റെ ചാവി കിട്ടുകയാണെങ്കില്‍ അടുത്ത ഹര്‍ത്താല്‍ ദിവസം റോഡില്‍ സ്വതന്ത്രമായി ഓടിച്ചു പഠിക്കാമായിരുന്നു. ഈ ആവശ്യം ദാമുവേട്ടനോട് അറിയിച്ചപ്പോള്‍ അങ്ങേര്‍ക്കൊരു പിന്‍ വലിച്ചില്‍., ഒരു തരം വിശ്വാസമില്ലായ്മ . പിന്നെ വാടകയായി ഒരിത്തിരി പണം തരാമെന്നു പറഞ്ഞപ്പോള്‍ മൂപ്പരങ്ങു സമ്മതിച്ചു. കൊള്ളയടിച്ച പണത്തിന്റെ പകുതി അങ്ങേര്‍ക്കു ഭാഗിച്ചപ്പോഴും എനിക്ക് സന്തോഷമായിരുന്നു. കാരണം ശരിക്കും വണ്ടി വാടകയ്ക്ക് എടുക്കുമായിരുന്നെങ്കില്‍ കയ്യിലുള്ള പണം മുഴുവന്‍ ചെലവായേനെ .ഇതിപ്പോള്‍ കാര്യം നടക്കുകയും ചെയ്യും പിന്നെയും കയ്യില്‍ പണം ബാക്കിയുമാകും. അത് കൊള്ളാം ! 

അങ്ങിനെ അടുത്ത ദിവസം രാവിലെ ഒരു പത്തു പത്തര മണിയായപ്പോള്‍ ഐശ്വര്യമായി ഞാന്‍ ആ കര്‍മം അങ്ങട് നിര്‍വഹിച്ചു. വണ്ടി സ്റ്റാര്‍ട്ടാക്കി , പതുക്കെ മെയിന്‍ റോഡിലേക്ക് കയറി. എന്റെ ഡ്രൈവിങ്ങിനു ഒരു സാക്ഷിയെന്ന നിലയില്‍ ദാമുവേട്ടനും വണ്ടിയില്‍ ഉണ്ടായിരുന്നു. റോഡിലൊന്നും ഒരീച്ച കുഞ്ഞു പോലുമില്ല. തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ ഒരു വണ്ടിന്റെ ശബ്ദം ഉണ്ടാക്കി കൊണ്ട് ടെമ്പോ ഞാന്‍ അങ്ങിനെ ഓടിച്ചു കൊണ്ടിരിക്കുകയാണ്. 

ഒരു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു കാണും. ദൂരെ പച്ച വിരിച്ചു കിടക്കുന്ന നെല്‍പ്പാടത്തിനു നടുക്കില്‍ കൂടി കറുത്ത നിറത്തില്‍ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡു കാണാന്‍ എന്ത് ശേലായിരുന്നെന്നോ. ആ സമയത്താണ് ഗ്ലാസ്സിലൂടെ ഞാന്‍ പിന്നില്‍ വരുന്ന ആന വണ്ടിയെ കാണുന്നത്. ശ്ശെടാ ഇവര്‍ക്കൊന്നും ഈ ഹര്‍ത്താലും ബാധകമല്ലേ ? ചുമ്മാ ജനങ്ങളെ സേവിക്കാനെന്നും പറഞ്ഞു കൊണ്ട് ഇറങ്ങിക്കോളും. 

" ദാമ്വേട്ടാ ..എന്ത് ചെയ്യണം ? ഹര്‍ത്താല്‍ ദിവസം സൈഡ് കൊടുക്കാമോ ? "

" ആ ..നീ  ഒന്ന് പതുക്കെ ഓരം ചേര്‍ത്തു ചവിട്ടി കൊടുത്തേക്കു ..അവരങ്ങ് പൊയ്ക്കോളും "

ആ ...എന്നാ ശരി എന്നായി ഞാനും . ദൂരെ വരാന്‍ പോകുന്ന വളവിനു മുന്നേ തന്നെ ഇടതു വശം ചേര്‍ത്തു സൈഡ് കൊടുക്കാനായിരുന്നു എന്റെ പ്ലാന്‍ . പക്ഷെ ആ പ്ലാനെല്ലാം തെറ്റിച്ചു കൊണ്ട് ആ വളവും തിരിഞ്ഞു ഒരു ആംബുലന്‍സ് വണ്ടി പൊടുന്നനെ ചീറി വരുന്നുണ്ടായിരിന്നു  . പിന്നിലും വണ്ടി മുന്നിലും വണ്ടി. അതിങ്ങനെ അടുത്തോട്ടു വന്നു കൊണ്ടിരിക്കുയാണ്. ആ രണ്ടു വണ്ടിയിലേയും ഡ്രൈവര്‍മാര്‍ക്ക് അറിയില്ല ല്ലോ ഓടിക്കുന്നത് ഞാന്‍ ആണെന്ന്. ഒരു നിമിഷം ഇടത്തോട്ടു നോക്കി കൊണ്ട് ദാമ്വെട്ടനോട് ഞാന്‍ ചോദിച്ചു. 

"ദാമ്വേട്ടാ ... ന്താ പ്പോ വേണ്ടത് ന്നു ഇങ്ങള് തന്നെ പറ .. "

" ഡാ നീ എന്നെ നോക്കി ഓടിക്കല്ലേ ..മുന്നോട്ടു നോക്കടാ ...വണ്ടി വരുന്നു .. സൈഡ് കൊടുക്ക്‌ " ദാമുവേട്ടന്‍ എന്തൊക്കെയോ മനോവേദന കടിച്ചമര്‍ത്തി കൊണ്ട് എന്നോട് അലറി. 

"അല്ല ദാമ്വേട്ടാ ..ഞാന്‍ ഒരു സംശയം ചോദിച്ചതിനു ഇങ്ങളെന്തിനാ ഇങ്ങിനെ ചൂടാകുന്നത് ? ഇടത്തോട്ടോ വലത്തോട്ടോ എന്ന് മാത്രം പറഞ്ഞാല്‍ മതി "

" എടാ ആദ്യം ഇടത്തോട്ടു ചേര്‍ത്തി ക്കൊണ്ട് പിന്നിലെ വണ്ടിക്കു സൈഡ് കൊടുക്ക് . അപ്പോഴെക്കുമേ മുന്നിലൂടെ വരുന്ന വണ്ടി ഇങ്ങേത്തൂ " 

 " ഓക്കേ " ഞാന്‍ ദാമ്വേട്ടനെ അക്ഷരം പ്രതി അനുസരിക്കാന്‍ തയ്യാറെടുത്തു. 

 വണ്ടി സ്ലോ ആക്കി ഇടതു ഭാഗത്ത് കൂടെ അങ്ങിനെ പോകുകയാണ് . രണ്ടു ഭാഗത്തും അത്യാവശ്യം താഴ്ചയുള്ള നെല്‍പ്പാടമാണ്. പിന്നിലുണ്ടായിരുന്ന ആനവണ്ടി പയ്യെ പയ്യെ വലത്ത് കൂടെ ഒപ്പത്തിനൊപ്പം കയറി വന്നു. അപ്പോഴേക്കും ആംബുലന്‍സ് വണ്ടി ഏറെക്കുറെ അടുത്തെത്താറായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഇടതു ഭാഗം വല്ലാതെ ഓരം ചേര്‍ന്നാണ് വണ്ടി പോകുന്നത് . ആന വണ്ടി ആണെങ്കില്‍ വലിവില്ലാതെ കിതക്കുകയുമാണ്. എന്നാലൊട്ടു ഓവര്‍ ടെയ്ക്ക് ചെയ്തു പോകുന്നുമില്ല. ഒടുക്കം എനിക്ക് സഹി കെട്ടപ്പോള്‍ ഞാന്‍ സ്പീഡ് കൂട്ടി മുന്നോട്ടങ്ങു എടുത്തു. ഇടത്ത് നിന്നും ആന വണ്ടിയെ ഓവര്‍ ടെയ്ക്ക് ചെയ്തു ഞാന്‍ നേരെ ചെന്നത് ആംബുലന്‍സിനു നേരെയായിരുന്നു. 

പിന്നെ ഉണ്ടായതെല്ലാം ഒരു പുക പോലെയേ എനിക്ക് ഓര്‍മയുള്ളൂ. ശേഷം  ഞാന്‍ റിവൈന്റ് ചെയ്തപ്പോള്‍ ആണ് കാര്യം മനസിലായത്. ഞാനും ദാമ്വേട്ടനും ടെമ്പോയും പാടത്തെ ചളിയില്‍ അങ്ങനെ പൂന്തി നില്‍ക്കുകയാണ്. ഞാന്‍ ആദ്യം പുറത്തിറങ്ങി ചുറ്റുവട്ടം ഒക്കെ ഒന്ന് നോക്കി. ആരും ഇല്ല. സമാധാനം . ആശ്വാസമായി . 

ആ സമയത്ത് ഞങ്ങള്‍ ഒന്നുമറിഞ്ഞില്ലേ രാമാ നാരായണാ എന്ന മട്ടില്‍ റോഡിന്റെ ഒരു അറ്റത്തേക്ക്  ഓടി മറയുന്ന ആനവണ്ടിയെയും  മറ്റേ അറ്റത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന ആംബുലന്‌സിനെയും കണ്ടപ്പോള്‍ എനിക്ക് കലി അടക്കാന്‍ പറ്റിയില്ല. 

" ന്നാലും ദാമ്വേട്ടാ ആ ചങ്ങായിമാര്‌ വണ്ടി ഒന്ന് നിര്‍ത്തി നമുക്കെന്തേലും പറ്റ്യോന്നു പോലും നോക്കാതെ ഓടിച്ചു പോയല്ലോ..." ഞാന്‍ കലിപ്പായി പറഞ്ഞു. 

പക്ഷെ ദാമ്വേട്ടന്‍ അതൊന്നും കേള്‍ക്കാതെ ചെളിയില്‍ പൂന്തിയ ടെമ്പോവിനെ മാത്രം നോക്കി നില്‍ക്കുകയായിരുന്നു. പാവം ദാമ്വേട്ടന്‍ ! വിഷമം കാണും.  കാരണം വണ്ടിയുടെ അവസ്ഥ ആ കോലത്തിലാണ്. പക്ഷെ അന്നത്തെ എന്‍റെ ആ അവസ്ഥയില്‍ എനിക്ക് അങ്ങേരെ സാമ്പത്തികമായി സഹായിക്കാനൊന്നും കഴിവില്ല ല്ലോ. എന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത്  അല്‍പ്പം ആശ്വാസ വാക്കുകളായിരുന്നു. അത് ഞാന്‍ വളരെ മനോവേദനയോടെ തന്നെ അങ്ങേരോട് പറയുകയും ചെയ്തു. 

" ദാമ്വേട്ടാ .. ഈ ജീവിതം ന്നൊക്കെ പറയുന്നത് ഇത്രേ ള്ളൂ...ഇതിലും വലുത് എന്തോ വരാന്‍ ണ്ടായിരുന്നതാണ് ..ഇതിപ്പോ ഇങ്ങിനെയൊക്കെ അങ്ങട് ഒഴിഞ്ഞു പോയി ന്നു കൂട്ടാം .. നമ്മുടെ ഭാഗ്യാണ് ..ഇത്രല്ലേ പറ്റിയുള്ളൂ .."

കൂടുതല്‍ ഒന്നും എന്നെ പറയാന്‍ സമ്മതിക്കാത്ത രീതിയില്‍ അന്ന് ദാമ്വേട്ടന്‍ എന്നെ ഒരു നോട്ടം നോക്കിയിട്ടുണ്ട് . ഹൗ .. അത് ഞാന്‍ ജന്മത്തില്‍ മറക്കില്ല. 

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ ദാമ്വേട്ടന് ചില്ലറ ഗിഫ്റ്റ് ഒക്കെ കൊണ്ട് പോയി കൊടുത്തിരുന്നു. സംസാരം കഴിഞ്ഞു വീട്ടില്‍ നിന്നും ചായേം കുടിച്ചു ഇറങ്ങാന്‍ നേരത്ത് ദാമ്വേട്ടന്‍ പിന്നില്‍ നിന്നൊരു വിളി. എന്നിട്ട് ചോദിക്കുകയാണ്. 

" ഡാ ..രണ്ടു ദിവസം കഴിഞ്ഞാല്‍ ഒരു ഹര്‍ത്താല്‍ വരാനുണ്ട്. അന്ന് നമുക്ക് ടെമ്പോ എടുത്തു പണ്ടത്തെ പോലെ ഒരു സവാരി  പോയാലോ ?" 

അതാണ്‌ നുമ്മ പറഞ്ഞ ദാമ്വേട്ടന്‍ . നാട്ടിന്‍ പുറത്തു മാത്രമേ ഇങ്ങിനത്തെ നിഷ്ക്കളങ്കമായ ആളുകളെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന എന്‍റെ വിശ്വാസം അന്ന് ഒന്ന് കൂടി ദൃഡപ്പെടുകയായിരുന്നു. 

 -pravin-


Saturday, January 19, 2013

എത


വീടുകള്‍ തമ്മില്‍ വേര്‍തിരിയുന്ന ഭാഗത്തിന് 'എത' എന്ന് പറയാറുണ്ട്. എത തര്‍ക്കം മൂത്തപ്പോള്‍ വീട്ടുകാര്‍ അവിടെ മുള്ള് വേലി കെട്ടി. ചെറിയ കുട്ടികള്‍ ആ ഭാഗത്ത് കളിക്കാന്‍ പോയാല്‍ കാലില്‍ മുള്ള് കുത്തിയിരുന്നു. അതൊഴിവാക്കാന്‍ വേണ്ടി അവിടെ കമ്പി വേലി കെട്ടിച്ചു. അപ്പോഴും കുട്ടികള്‍ കളി നിര്‍ത്തിയില്ല. മുള്ളിനു പകരം കമ്പി വേലി കയ്യിലും കാലിലും തട്ടിയപ്പോള്‍  മുറി പഴുത്തു. പിന്നെ ടെട്ടനസ്സിന്റെ ഇഞ്ചക്ഷനും എടുപ്പിച്ചു. ആ പ്രശ്നം ഒഴിവാക്കാനായി അവിടെ വലിയ മതിലുകള്‍ കെട്ടി. 

കമ്പി വേലിയും മുള്ള് വേലിയും കെട്ടിയിരുന്നപ്പോള്‍ അപ്പുറത്തെ കാഴ്ചകളും സംസാരങ്ങളും ഇരു വീട്ടുകാര്‍ക്കും കാണാനും കേള്‍ക്കാനും സാധിച്ചിരുന്നു. മതില് വന്നതോടെ അതില്ലാതായി. കാലം കുറെ കഴിഞ്ഞു പോയി. കുട്ടികള്‍ വലുതായി. അപ്പുറത്ത് ഒന്നിച്ചു കളിച്ചു ചിരിച്ചു വളര്‍ന്നവര്‍ ഇപ്പോള്‍ എന്തെടുക്കുന്നു എന്നറിയാനായി പലപ്പോഴും മുതിര്‍ന്ന കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും മതിലുകള്‍ ചാടി കടന്നു. രാത്രിയിലും പകലിലും ഇതാവര്‍ത്തിച്ചു. കുട്ടികള്‍ പരസ്പ്പരം സ്നേഹിക്കാന്‍ പഠിച്ചു. അവര്‍ മുതിര്‍ന്നവരെ എതിര്‍ത്തു. മുതിര്‍ന്നവര്‍ക്ക് അതൊന്നും സഹിക്കാനും മനസിലാക്കാനും സാധിച്ചില്ല. അവര്‍ മതിലിനു മുകളില്‍ കുപ്പി ചില്ല് പതിപ്പിച്ചു . ആ മതിലിനു "അതിര്‍ത്തി" എന്ന് പേരിട്ടു. കരാറും എഴുതിപ്പിച്ചു. പോരാത്തതിന് മതില് ചാടുന്നവരെ വെടി വച്ച് കൊല്ലാന്‍ തോക്കേന്തിയ കാവല്‍ക്കാരെയുംനിര്‍ത്തി .

കുട്ടികള്‍ അത് കൊണ്ടൊന്നും അടങ്ങിയില്ല. പലരും വീണ്ടും വീണ്ടും ചാടി. പലരെയും കാവല്‍ക്കാര്‍ വെടി വച്ച് കൊന്നു . മരിച്ചവരാരും ആരുടേയും മക്കളല്ല എന്ന് രണ്ടു വീട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു ..

പിന്നെ അവരൊക്കെ ആരായിരുന്നു എന്ന് കാവല്‍ക്കാര്‍ക്ക് തന്നെ സംശയം തോന്നി. ഒടുക്കം മരിച്ചവര്‍ക്ക് അവര്‍ ഒരു പേരിട്ടു .

'നുഴഞ്ഞു കയറ്റക്കാര്‍ "

-pravin-

Tuesday, January 1, 2013

പൂ ചൂടാത്ത പെണ്ണ്


മല്ലിക. അതായിരുന്നു അവളുടെ പേര്.  മല്ലീ എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. അലസമായി അഴിച്ചിട്ട മുട്ടറ്റം നീളമുള്ള മുടി അവള്‍ക്കൊരു പ്രത്യേക ഭംഗി തന്നെയായിരുന്നു. ഏതു പെണ്ണിനാണ്  മുടിയില്‍ ഭംഗിയുള്ള പൂ ചൂടാന്‍ ഇഷ്ടമല്ലാതിരിക്കുക? മല്ലിക്കും അതങ്ങിനെ തന്നെയായിരുന്നു.പക്ഷേ  അലക്കൊഴിഞ്ഞിട്ടു കുളിക്കാം എന്ന മാതിരിയായിരുന്നു അവളുടെ കാര്യം. എപ്പോ നോക്കിയാലും ഒരേ വീട്ടു പണി. ഇതിനിടയില്‍ പൂ ചൂടി സുന്ദരിയാകാന്‍ അവള്‍ക്കെവിടുന്നാ സമയം ?

അവളെയും കൂട്ടി അവളുടെ അമ്മക്ക് നാല് പെണ്‍ മക്കളാണ് ഉണ്ടായിരുന്നത്. നാട്ടിലെ ഒരു വലിയ തറവാട്ടിലെ പുറം പണിയായിരുന്നു അവളുടെ അമ്മക്ക്. അച്ഛന് മരം വെട്ടും. 

പ്രകൃതിയെ നശിപ്പിച്ചു കിട്ടുന്ന പണം ശാശ്വതമല്ല എന്ന് അവളുടെ അമ്മ എപ്പോഴും പറയും. പക്ഷെ അത് കൊണ്ടൊന്നും അവളുടെ അച്ഛന്‍  ആ തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. നാട്ടിലെ ഒരു  പ്രമാണി  വലിയൊരു  മണി മാളിക പണിയുന്നുണ്ടത്രേ. ആ മാളികയില്‍ മരം കൊണ്ടുള്ള പണിയാണ് പ്രധാനമായും. മാളികയുടെ പണിക്കു വേണ്ട മരങ്ങള്‍ മുറിച്ചു കൊടുത്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഈ തൊഴില്‍ ചെയ്യില്ല എന്ന് മല്ലിക്ക് വാക്ക് കൊടുത്തിട്ടുണ്ട് അയാള്‍. ആ മാളികക്ക് വേണ്ടി ഇതിനകം എത്ര മരങ്ങള്‍ മുറിച്ചു എന്ന് അയാള്‍ക്ക്‌ തന്നെയറിയില്ല. മരം മുറിക്കുന്നത് ഒരു ജോലി എന്നതിലുപരി ഒരു ഹരമായിരുന്നു അവളുടെ അച്ഛന്.

 കിട്ടുന്ന പണം മുഴുവന്‍ കള്ള് കുടിച്ചു കളയാനായിരുന്നു അയാള്‍ക്കെന്നും ഇഷ്ടം. കള്ള് കുടിച്ചു വരുന്ന രാത്രി അവളുടെ അച്ഛന്‍  അമ്മയെ ഒരുപാട് ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.  ഇടക്കൊക്കെ പിടിച്ചു തല്ലുകയും ചെയ്യും. എന്ന് കരുതി അയാള്‍ക്ക്‌ അവരോടു സ്നേഹ കുറവൊന്നും ഉണ്ടായിരുന്നില്ല .  ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സമയത്തേക്കുള്ള ഒരു സ്ഥിരം കലഹം മാത്രമാണ് അത്. ശേഷം എല്ലാം മറന്നു കൊണ്ട് സന്തോഷത്തോടെ ചിരിച്ചും കളിച്ചും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും കാണാം. 

അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ മല്ലി വേണം വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ . വീട്ടു കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ പിടിപ്പതു പണിയുണ്ട് അവള്‍ക്ക് . ജാനകി ചേച്ചിയുടെ വീട്ടില്‍ പോയി വെള്ളം കോരി കൊണ്ട് വരണം, ആഹാരം പാകം ചെയ്യണം, അനിയത്തിമാരുടെ കാര്യങ്ങള്‍ നോക്കണം, വസ്ത്രം അലക്കണം, വീടും മുറ്റവും അടിക്കണം അങ്ങിനെ കുറെയേറെ തന്നെയുണ്ട്‌ ചെയ്തു തീര്‍ക്കേണ്ട പണികള്‍. ഉച്ച കഴിഞ്ഞേ പിന്നെയവള്‍ക്ക് വിശ്രമം പോലുമുള്ളൂ. 

"എടി മല്ല്യെ ....ഇക്ക് ഒരു ഗ്ലാസ് വെള്ളം തന്നാ ..."  

"ഹായ്...മുത്തിയമ്മ വന്നോ..എവിടാരുന്നു കുറെ ആയിട്ട്.." മല്ലി എന്തെന്നില്ലാത്ത സന്തോഷത്തോടെ ചോദിച്ചു. 

മുത്തിയമ്മ ഒരു പാവം സ്ത്രീയായിരുന്നു. അവര്‍ പോകാത്ത ദേശങ്ങളില്ല. മുത്തിയമ്മക്ക് എല്ലാ വീടും സ്വന്തം വീട് പോലെയാണ്. വന്നാല്‍ കുറച്ചു ദിവസം മല്ലിയുടെ വീട്ടിലും അവര് താമസിക്കും. മുത്തിയമ്മ വരുന്ന ദിവസം മല്ലിക്ക് സന്തോഷം കൂടാന്‍ കാരണങ്ങള്‍  ഒരുപാടുണ്ട്. മുത്തിയമ്മ വന്നാല്‍ അനിയത്തിമാരുടെ കാര്യം നോക്കേണ്ട കാര്യമില്ല. മുത്തിയമ്മയുടെ മടിയില്‍ കിടന്നു മുത്തിയമ്മ പറഞ്ഞു കൊടുക്കുന്ന കഥകളും കേട്ട് അവരങ്ങിനെ കിടന്നോളും. ആ സമയത്ത്  മല്ലിക്ക് വീട് വിട്ടു പുറത്തു പോകാനുള്ള പ്രത്യേക അനുവാദവുമുണ്ട്. പുറത്തു പോയാലോ, അവള്‍ക്കു  പ്രകൃതിയെ ആസ്വദിക്കാം, മരങ്ങളോടും കിളികളോടും സംസാരിക്കാം,  ഭംഗിയുള്ള പൂക്കള്‍ പറിക്കാം, അങ്ങിനെ ഒത്തിരി ഒത്തിരി കാര്യങ്ങളുണ്ട് .

അന്ന് അത് പോലൊരു ദിവസമായിരുന്നു. മല്ലി വീട് വിട്ടു പുറത്തിറങ്ങി കാഴ്ചകള്‍ കണ്ടു നടക്കുന്ന നേരം. ദൂരെ റോഡിലൂടെ ഏതോ വാഹനം കടന്നു പോകുന്നുണ്ടായിരുന്നു. അതിനു പിന്നിലായി  ഒരുപാട് പേരുള്ള ഒരു വലിയ ജാഥയും നടന്നു നീങ്ങുന്നുണ്ടായിരുന്നു . ജാഥയില്‍ വിളിച്ചു പറയുന്നത് മുഴുവന്‍  അവള്‍ ശ്രദ്ധിച്ചു കേട്ടു. അതെ, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തില്‍ വന്നതിന്‍റെ ആഹ്ലാദ പ്രകടനമാണ് അത്. ചുവപ്പ് കൊടികള്‍ ആകാശത്തെ ഉരസിക്കൊണ്ട് ദൂരേക്ക്‌ അകന്നു പോയി. ആ കാഴ്ചയും കണ്ടു സൂര്യന്‍ അസ്തമിക്കും വരെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അവള്‍ ആ കുന്നിന്‍ മുകളില്‍ തന്നെയിരുന്നു. 

നേരം സന്ധ്യാകുമ്പോഴേക്കും വീട്ടില്‍ എത്തണം. ഇപ്പോള്‍ തന്നെ സമയം വൈകിയിരിക്കുന്നു. പതിവ് വഴികളില്‍ കൂടി ഓടിയാല്‍ ഇന്ന് വീട്ടിലെത്താന്‍ സാധിച്ചു എന്ന് വരില്ല. കുറുക്കു വഴികള്‍ തന്നെ ശരണം. അറിയാത്ത വഴികളില്‍ കൂടിയെല്ലാം അവളോടി. കാടും പടലും പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ . ഒട്ടും പരിചയമില്ലാത്ത വഴികള്‍ ആയിട്ട് കൂടി വഴിയിലെവിടെയും അവള്‍ ആലോചിച്ചു നിന്നത് പോലുമില്ല. അറിയാത്ത വഴികളില്‍ കൂടി ഓടിയോടി  അവസാനം വീട്ടില്‍ എത്തി ചേരുമ്പോള്‍ ഒരു പ്രത്യേക രസമാണ്. അതവള്‍ പല തവണ അനുഭവിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നെന്തോ ഓടിയിട്ടും ഓടിയിട്ടും വീടെത്തുന്നില്ല. തനിക്കു ശരിക്കും വഴി തെറ്റിയോ ഈശ്വരാ ? അവള്‍ ഉള്ളിന്‍റെ ഉള്ളില്‍ ചോദിച്ചു കൊണ്ടേയിരുന്നു. 

ഒരു കാര്യം ഉറപ്പായിരിക്കുന്നു.  വഴി തെറ്റി.  എന്ന് മാത്രമല്ല , വീടിനും എത്രയോ ദൂരെയാണ് അവളിപ്പോള്‍ ചെന്നെത്തിയിരിക്കുന്നത്. കൂരിരുട്ടില്‍ അവള്‍ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചുറ്റും വലിയ മരങ്ങളും വള്ളികളും മാത്രം. മുകളിലേക്ക് നോക്കുമ്പോള്‍ ആകാശം പോലും കാണാന്‍ വയ്യാത്ത തരത്തില്‍ അത് നിറഞ്ഞു നില്‍ക്കുകയാണ്. അവളുടെ ധൈര്യം പരീക്ഷിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇരുട്ടില്‍ ഈ കാട്ടില്‍ ഒറ്റയ്ക്ക് ഇനി എന്ത് ചെയ്യും എന്ന ചിന്തയേക്കാള്‍  കൂടുതല്‍ അവളെ  വിഷമിപ്പിച്ചത് വീട്ടില്‍ ഈ സമയത്ത് അച്ഛനും അമ്മയും അനിയത്തിമാരും തന്നെ കാണാതെ കാത്തിരുന്നു  ആധി പിടിച്ചിട്ടുണ്ടാകില്ലേ എന്നോര്‍ത്തായിരുന്നു. 

വന്നത് വന്നു. ഇനിയിപ്പോള്‍ അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല ല്ലോ. അടുത്തു തന്നെയുള്ള ഒരു മരം അവളുടെ കണ്ണില്‍ പെട്ടു. ചെറുതും വലുതുമായ കൊമ്പുകള്‍ കൊണ്ട് സമ്പന്നനായ ഒരു വയസ്സന്‍ മരമായിരുന്നു അത്. അതിന്‍റെ മുകളില്‍ വല്ല വിധേനയും പൊത്തി പിടിച്ചു കയറുക എന്നത് മാത്രമാണ് ഈ രാത്രിയെ അതിജീവിക്കാന്‍ അവള്‍ക്കു തോന്നുന്ന ഏക ഉപായം. അതവള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. മരത്തിന്റെ ഒക്കത്ത് ഒരേ സമയം മൂന്നാല് പേര്‍ക്ക് ഇരിക്കാന്‍ തക്ക വീതിയുള്ള ഒരു കൊമ്പില്‍ അവള്‍ കാലു നീട്ടി ഇരുപ്പുറപ്പിച്ചു. പിന്നെ കണ്ണടച്ച് എന്തൊക്കെയോ പ്രാര്‍ഥിച്ചു. 

എത്രയോ തവണ കുന്നിന്‍ മുകളില്‍ വന്നു കാഴ്ചകള്‍ കണ്ടു മടങ്ങിയിരിക്കുന്നു. പക്ഷെ അന്നൊന്നും അതിനടുത്ത് ഇങ്ങിനെയൊരു കാടുള്ളതായി പോലും അവള്‍ക്കു തോന്നിയിട്ടില്ല. അതോ രാത്രിയായതു കൊണ്ട് ഇതൊരു കാടായി തോന്നുന്നതാണോ എന്നും അവള്‍ സംശയിച്ചു. വഴി തെറ്റിയതും കാട്ടില്‍ അകപ്പെട്ടതും അവള്‍ക്കു തന്നെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. 

മരത്തിന്റെ മുകളില്‍ അവള്‍ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടു. ദൂരെ എവിടെയൊക്കെയോ മിന്നാ മിനുങ്ങുകള്‍ പാറി കളിക്കുന്നുണ്ട്. അവരുടെ പച്ച വെളിച്ചത്തില്‍ ഏതൊക്കെയോ മരങ്ങള്‍ നൃത്തമാടുന്നുണ്ട്. മുളകള്‍ ചരിഞ്ഞാടുന്ന ശബ്ദം, ഇലകള്‍ തമ്മില്‍ ഉരസുന്ന ശബ്ദം, മൂങ്ങകള്‍ മൂളുന്ന ശബ്ദം, മണ്ണാട്ടയുടെ കരച്ചില്‍ അങ്ങിനെ  പിന്നെയും എന്തൊക്കെയോ കേള്‍ക്കുന്നുണ്ട് അവള്‍ . അതിനെല്ലാം കാതോര്‍ക്കുമ്പോഴും അവളുടെ മനസ്സില്‍ വീട്ടുകാരെ കുറിച്ചുള്ള ആധി കാട് കയറുകയായിരുന്നു. 

അടുത്ത ദിവസം രാവിലെ അവള്‍ ഉണര്‍ന്നത് ശക്തമായൊരു കാറ്റിന്‍റെ  ശബ്ദം കേട്ടാണ്. 

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്സ് ...ഫ്സ്സ്സ്സ്സ്സ്സ്  " 

കണ്ണ് തിരുമ്മി എഴുന്നേറ്റ അവള്‍ ചുറ്റും നോക്കി. അതിശയം ! ഇന്നലെ കാടെന്നു തോന്നിക്കും വണ്ണം മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന  ആ സ്ഥലം വെറും പൊന്ത പിടിച്ചു കിടക്കുന്ന ഒരു പറമ്പ്  മാത്രമാണ് ഇപ്പോള്‍ .  ഇന്നലെ രാത്രിയില്‍ അവിടെല്ലാം കൂറ്റന്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെന്ന് അവള്‍ക്കു വെറുതെ തോന്നിയതാണോ ? 

ഭംഗിയുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചെറിയ ചെടികള്‍  ഒരുപാടുണ്ട് പറമ്പില്‍ .  അവള്‍ സന്തോഷത്തോടെ ആ ചെടികളുടെ അടുത്തേക്ക്‌ ഓടി. അതിന്‍റെ സുഗന്ധം അവളെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു.  പൂ പറിക്കാനായി കൈ പൊക്കിയപ്പോള്‍  ഒരു ശബ്ദം കേട്ടു . 

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്.....ഫ്സ്സ്സ്സ്സ്സ്സ്  "

ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. അത് വക വക്കാതെ അവള്‍ പല നിറത്തിലുള്ള കുറച്ചു പൂക്കള്‍ പറിച്ചു മുടിയില്‍ ചൂടി..ഹായ് ! ഇത്രക്കും ഭംഗിയും സുഗന്ധവും ഒത്തു ചേര്‍ന്ന പൂക്കള്‍ കണ്ടാല്‍ ഏതു പെണ്ണാണ് മുടിയില്‍ ചൂടാതിരിക്കുക.?

അപ്പോഴാണ്‌ പറമ്പിലെ ചില വലിയ മരങ്ങള്‍ ആരോ മുറിച്ചു മാറ്റിയിരിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നത്. ആ മരത്തില്‍ ന് നിന്നെല്ലാം മനുഷ്യന്‍റെ  ശരീരത്തില്‍ നിന്ന് ചോര ഒലിക്കുന്ന പോലെ കട്ടിയുള്ള ഒരു ദ്രവം ഒലിച്ചിറങ്ങിയിരിക്കുന്ന  പാടുകള്‍ കാണാമായിരുന്നു.ആ പ്രദേശത്തെല്ലാം  ഇലകള്‍ പൊഴിഞ്ഞു കിടന്നിരുന്നു . വെട്ടി നുറുക്കിയ കൊമ്പുകള്‍ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു.  പല ഭാഗങ്ങളിലായി തകര്‍ന്നു കിടക്കുന്ന കുറെയേറെ പക്ഷി കൂടുകളും അവള്‍ കണ്ടു. ചിലതിലെല്ലാം പൊട്ടിക്കിടക്കുന്ന മുട്ടകളും ഉണ്ടായിരുന്നു. 

ഈ ക്രൂരത ആര് ചെയ്തതായാലും ദൈവം പൊറുക്കില്ല. അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ . മല്ലി മനസ്സില്‍ വേദന കൊണ്ട് പറഞ്ഞു. ഇനിയും ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല .എത്രയും പെട്ടെന്ന് വീട്ടിലേക്കുള്ള വഴി കണ്ടെത്തിയേ മതിയാകൂ.

""ഫ്സ്സ്സ്സ്സ്സ്സ്സ്സ്.....ഫ്സ്സ്സ്സ്സ്സ്സ്  "  വീണ്ടും അതെ ശബ്ദം കേട്ടപ്പോഴാണ് അവളതു ശ്രദ്ധിച്ചത്. മുന്നിലതാ പത്തി വിടര്‍ത്തി കൊണ്ട് ഒരു വലിയ നാഗം. അതിന്‍റെ കണ്ണുകളില്‍ തീ പോലെ എന്തോ ഒന്ന് ആളുന്നത് അവള്‍ കണ്ടു. അല്‍പ്പ നേരം അനങ്ങാതെ നിന്ന ശേഷം അവള്‍ എങ്ങോട്ടെന്നില്ലാതെ ഒരൊറ്റ ഓട്ടം വച്ച് കൊടുത്തു.

ഓടിയോടി എവിടെയെത്തി എന്നറിയില്ല. തിരിഞ്ഞു നോക്കാനുള്ള ധൈര്യവും അവള്‍ക്കുണ്ടായില്ല . കിതപ്പ് കാരണം അവള്‍ തളര്‍ന്നു നിന്നു. രണ്ടു വശങ്ങളിലും മുള്ള് വേലി കെട്ടി തിരിച്ച ഒരു ഇടവഴിയിലാണ് അവള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇത്രക്കും അപരിചിതമായ വഴികള്‍ അവളുടെ വീടിനടുത്ത് ഉണ്ടായിട്ടും ഒരിക്കല്‍ പോലും അവളതില്‍ കൂടി സഞ്ചരിച്ചിട്ടില്ലായിരുന്നു. ആ പരിസരങ്ങളെ ഇങ്ങിനെ പരിചയപ്പെടാനായിരിക്കും വിധി എന്നോര്‍ത്തു  സമാധാനിക്കുയാണ് മല്ലി. 

നേരം പുലര്‍ന്നിട്ടു ഇത്ര നേരമായിട്ടും ആകാശത്തു എന്തേ സൂര്യനെ കാണാത്തത് ? എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ 'വിത്തും കൈക്കോട്ടും' എന്ന് പാടി ദൂരെക്ക് പാറി   പോകുന്ന കുഞ്ഞിക്കിളികള്‍ ഇന്ന് എവിടെ ? മല്ലിയുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന സമയം ഇടവഴിയുടെ അങ്ങേ തലക്കലില്‍ നിന്ന്  ഒരു മുരളല്‍ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അതിന്‍റെ ശബ്ദം കൂടി കൂടി വരുന്നുണ്ടായിരുന്നു. അല്‍പ്പ നേരം അങ്ങോട്ട്‌ തന്നെ നോക്കിയിരുന്നു. കണ്ണുകളെ വിശ്വസിക്കണോ വേണ്ടയോ എന്നു ചിന്തിച്ചു പോയ നിമിഷങ്ങള്‍.,. പൊടി പടര്‍ത്തി കൊണ്ട് ചാവാലി നായ്ക്കളുടെ ഒരു കൂട്ടം അവള്‍ക്കു നേരെ കുരച്ചു കൊണ്ട് അടുത്തു. ഇനിയെന്തായാലും ഓടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അവള്‍ മുള്ള് വേലി ചാരിക്കൊണ്ടു അതെ നില്‍പ്പ് തന്നെ ന്നിന്നു. ശ്വാസം പോലും വേണ്ട എന്ന് വച്ചു. 
  
നായ്ക്കള്‍ അവളുടെ അടുത്തെത്തി. അവറ്റങ്ങള്‍ വന്ന വരവിന്‍റെ ശക്തിയില്‍ പൊടിപടലങ്ങള്‍ അവളുടെ മുഖത്തേക്ക് ഇരച്ചു കയറി. അവള്‍ കണ്ണടച്ച് പിടിച്ചു. അവള്‍ക്കു ചുറ്റും തിക്കും തിരക്കും കൂട്ടി നിന്ന നായ്ക്കള്‍ ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായിരുന്നു എന്ന് വേണം കരുതാന്‍. ചിലതെല്ലാം അവളുടെ ശരീരത്തിലേക്ക് കൈ പൊക്കി വച്ച് കൊണ്ട് പതിയെ തൊട്ടു നോക്കുകയും മണത്തു നോക്കുന്നുമുണ്ടായിരുന്നു . പക്ഷെ വിചിത്രം എന്ന് പറയട്ടെ, അവറ്റങ്ങള്‍ എന്തൊക്കെയോ മുരണ്ടും മൂളിയും കൊണ്ട് അവളെ ഒന്നും ചെയ്യാതെ ദൂരേക്ക്‌ ഓടിപ്പോയി. അവള്‍ സാവധാനം കണ്ണ് തുറന്നു നോക്കുമ്പോള്‍ ദൂരെ ഒരു പൊടിപടലം പോകുന്നത് മാത്രമായിരുന്നു കാണാന്‍ സാധിച്ചത്. 

എന്താണ് സത്യത്തില്‍ സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ അവള്‍ നിന്ന നില്‍പ്പ് തുടര്‍ന്നു. അപ്പോഴേക്കും സൂര്യന്‍ ആകാശത്തു വന്നു നിന്നിരുന്നു. വെളിച്ചം അവളുടെ മുഖത്തേക്ക് എന്ന പോലെ താഴ്ന്നിറങ്ങി വന്നു. ആ വെളിച്ചം അവള്‍ക്കു വഴി കാട്ടി. ആ വഴിയിലൂടെ അവള്‍ പതിയെ നടക്കാന്‍ തുടങ്ങി. ഒരിത്തിരി നേരം നടന്നു കഴിഞ്ഞപ്പോഴേക്കും പല സ്ഥലങ്ങളും പരിചയമുള്ളതായി അവള്‍ക്കു തോന്നി തുടങ്ങി. ഒടുക്കം ജാനകി ചേച്ചിയുടെ വീട്ടിലേക്കു തിരിയുന്ന വഴിയെത്തിയപ്പോഴാണ് സമാധാനമായത്. 

ആ സമയത്ത് ജാനകി ചേച്ചി മല്ലിയുടെ വീട്ടിലേക്കു ധൃതിയില്‍ ഓടുകയായിരുന്നു. 

" ജാനകി ചേച്ചീ ..... " മല്ലിയുടെ വിളിക്ക് മറുപടി കൊടുക്കാന്‍ സമയമില്ലാതെ  ജാനകി ചേച്ചി എന്തോ അത്യാപത്ത്‌ സംഭവിച്ച പോലെ ഓട്ടം തുടര്‍ന്നു. 

ആ ഓട്ടം നില്‍ക്കുന്നത് മല്ലിയുടെ വീട്ടിലാണ്. അവിടെ ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവളുടെ അമ്മയുടെ ഉറക്കെയുള്ള  നിലവിളി കേള്‍ക്കാമായിരുന്നു. 

മല്ലി സാവധാനം അവിടെ കൂടി നിന്ന ആളുകളെ വകഞ്ഞു കൊണ്ട് വീടിന്‍റെ  ഉമ്മറത്തെത്തി . അവിടെ ഒരു കൊച്ചു മുള കൊണ്ടുണ്ടാക്കിയ ഒരു വലിയ കിളിക്കൂട് ആരോ കൊണ്ട് വച്ചിരിക്കുന്നു . അതില്‍ കുറെയധികം കിളികള്‍ കലപില കൂട്ടി കരയുന്നുണ്ടായിരുന്നു. ഉമ്മറത്തിണ്ണയില്‍ ആരെയോ വെള്ള തുണി വിരിച്ചു കിടത്തിയിട്ടുണ്ട്. മുഖം മറച്ചിരിക്കുന്നു. അതിനടുത്ത് തന്നെ ഒരു വലിയ ചേമ്പിലയില്‍ കുറെയധികം പൂക്കളും വച്ചിട്ടുണ്ട്. 

"ഈ പൂക്കള്‍ എവിടെയാണ് കണ്ടിരിക്കുന്നത് ...അതെ ഈ പൂക്കളാണ് ..ഈ പൂക്കളാണ് ഇന്ന് രാവിലെ ആ പറമ്പില്‍ കണ്ടത് .."  മല്ലി മനസ്സില്‍ പറഞ്ഞു. 

 'മുത്തിയമ്മ ..മുത്തിയമ്മ എവിടെ, അമ്മേം അനിയത്തിമാരും എവിടെ ?' മല്ലി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. അവള്‍ പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടി നടന്നു. പരസ്പ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പി. ആളുകള്‍ അവളെ ഉറ്റു നോക്കുന്നതായി അവള്‍ക്കു തോന്നിയപ്പോഴാണ് അവള്‍ അച്ഛനെ കുറിച്ചോര്‍ത്തത്. 

അവള്‍ ആള്‍ക്കൂട്ടത്തില്‍ അച്ഛനെ തിരഞ്ഞു. അയാള്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല. അവള്‍ക്കു കാര്യങ്ങള്‍ ഏകദേശം മനസ്സിലായി എന്ന നിലയിലായി. അടുക്കള ഭാഗത്ത് നിന്നും അനിയത്തിമാരുടെയും അമ്മയുടെയും  കൂട്ട നിലവിളി ഉയര്‍ന്നപ്പോഴാണ് മല്ലി അവരെ  കാണുന്നത്  പോലും. അവസാനമായി അച്ഛനെ ഒരു നോക്ക് കാണാനായി അവള്‍ മൃത ശരീരത്തിനു അടുത്തേക്ക്‌ നടന്നു. ആ സമയത്താണ് അവള്‍ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്. മൃത ശരീരം ചുമക്കാനെന്ന വണ്ണം ഉമ്മറത്തേക്ക് കയറി വന്നവരില്‍ അവളുടെ അച്ഛനും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഉമ്മറത്ത് വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്നത് ആരെയാണ് ? മുത്തിയമ്മ .. മുത്തിയമ്മ ...

 വെള്ള പുതപ്പിച്ച് കിടത്തിയ രൂപത്തിന് മുന്നിലെത്തിയ അവള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അല്‍പ്പ നേരം നിശബ്ദയായി നിന്നു. പിന്നെ ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു. പക്ഷെ അതൊന്നും ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ആളുകള്‍ ശവവുമേന്തി കൊണ്ട് തെക്കേ തൊടിയിലേക്ക്‌ നടന്നകന്നിരുന്നു. 

" എങ്ങിനാ മുത്തശ്ശീ  മല്ലി ചത്തത് ? ഓളെ ആരേലും കൊന്നതായിരുന്നോ? "

മുത്തശ്ശിയുടെ  മടിയില്‍ കഥ കേള്‍ക്കാന്‍ കിടന്നിരുന്ന ഉണ്ണിക്കുട്ടന്‍  ആദ്യത്തെ ചോദ്യം ചോദിച്ചു. 

മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചില കഥകള്‍ പറയുമ്പോള്‍ മുത്തശ്ശി അങ്ങിനെയാണ്. കണ്ണ് അറിയാതെ നിറഞ്ഞു പോകും. കണ്ണ് തുടച്ചു ശേഷം  കൃത്രിമമായ ഒരു പുഞ്ചിരിയോടെ മുത്തശ്ശി അവനോടു  പറഞ്ഞു. 

"കഥ കേട്ടാല്‍ പിന്നെ ഇങ്ങനത്തെ ചോദ്യം ചോദിക്കരുത് ന്നു പറഞ്ഞിട്ടില്ലേ ഉണ്ണ്യേ അന്നോട്‌ ..."

കഥയും ജീവിതവും വള്ളി പിണഞ്ഞു കിടക്കുകയാണ്. ഒരര്‍ത്ഥത്തില്‍ കഥ തന്നെയാണ് ജീവിതം. ജീവിതം തന്നെയാണ് കഥയും. ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അപ്രസക്തമാകുന്നു.

-pravin- 

Saturday, December 15, 2012

രാജ്യവും മതവും മനുഷ്യര്‍ക്കിടയിലെ സ്നേഹത്തെ ഇല്ലാതാക്കുന്നുവോ ?

"മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ " എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഇതിനു മുന്നേ എഴുതുകയുണ്ടായിരുന്നു. അതിനു ശേഷം മതം എന്ന വിഷയത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റോ എഴുതുകയില്ല എന്ന് മനസിലുറപ്പിച്ചതായിരുന്നു. പക്ഷെ എന്ത് ചെയ്യാം ചിലതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും എഴുതേണ്ടി വരുന്നു. 

നമുക്കറിയാം ഇന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണങ്ങള്‍  ഒന്നുകില്‍ രാജ്യങ്ങളുടെ അതിര്‍ത്തി തര്‍ക്കം അല്ലെങ്കില്‍ മതവിദ്വേഷം. ഇത് രണ്ടും പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു തന്നെ  പറയാം. പലപ്പോഴും  യുദ്ധഭീകരതയുടെ നിഴലുകള്‍ കാണുന്ന മാത്രയില്‍  മനസ്സ്  മരവിച്ചു പോകുന്നു. യുദ്ധം നടത്തുന്നവര്‍ക്കും യുദ്ധത്തില്‍ മരണപ്പെടുന്നവര്‍ക്കും യുദ്ധ ഭീകരത എന്താണെന്ന്  മനസിലാക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല. പക്ഷെ ഇതിനിടയിലെ ഒരു വിഭാഗമുണ്ട്, യുദ്ധഭീതി ഭക്ഷിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ .അവരാണ് നമുക്ക് യുദ്ധത്തെ എല്ലാ അര്‍ത്ഥത്തിലും വിശദീകരിച്ചു തരുന്നത്. സ്വന്തം വീട്ടിലോ, രാജ്യത്തോ സമാധാനത്തോടെ ജീവിക്കാന്‍ അനുവാദമില്ലാത്ത ഇവര്‍  ഒരു കാലത്ത് തീവ്രവാദികളായി പരിണമിക്കപ്പെടുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ കുറ്റം പറയാനാകില്ല. അത് പോലെ തന്നെ അതിനെ ഒരു പരിധിക്കപ്പുറം ന്യായീകരിക്കാനും   ആകുന്നില്ല. 

പലസ്തീന്‍ - ഇസ്രയേല്‍ പ്രശ്നത്തെ പലരും പല തരത്തിലാണ് നോക്കി കാണുന്നത്. ചിലര്‍ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയായി മാത്രം അതിനെ നോക്കി കാണുന്നു. തിന്മക്കെതിരെ നന്മ നടത്തുന്ന യുദ്ധമായി ചിലര്‍ പറയുന്നു . ഒന്ന് ചോദിച്ചോട്ടെ രണ്ടു വിഭാഗം ജനങ്ങളിലും മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ നോക്കി കൊണ്ട് ആര്‍ക്കെങ്കിലും പറയാനാകുമോ ഈ മരിച്ചു വീഴുന്നത് എന്‍റെ  നന്മയുടെ കുഞ്ഞാണെന്നും  മറുഭാഗത്ത് മരിച്ചു വീഴുന്നത് നിന്‍റെ  തിന്മയുടെ കുഞ്ഞാണെന്നും .അങ്ങിനെ പറയുന്നവന്‍ മനുഷ്യനാണോ ????? 

ഇന്ത്യയില്‍ ജീവിക്കുന്നവന് പാക്സിതാനിലെയോ, പലസ്തീനിലെയോ ഇസ്രയെലിലെയോ കാര്യങ്ങള്‍ ചര്‍ച്ചിക്കാന്‍ മുന്‍കൂട്ടി പലരുടെയും അനുവാദം വാങ്ങണമെന്ന സ്ഥിതിയാണ് നമ്മുടെ സമൂഹത്തില്‍. നിലവില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം  രണ്ടു മുഖമുണ്ട് എന്നത് മറ്റൊരു വസ്തുത. പാകിസ്താനില്‍ മലാലക്ക് ആക്രമണം നേരിട്ടപ്പോള്‍ അപലപിക്കാന്‍ ആയിരം പേരുണ്ടായിരുന്നു. താലിബാനെ ക്രൂശിക്കാനും ആയിരങ്ങള്‍ ഉണ്ടായി. പലസ്തീനില്‍ നടന്ന നരഹത്യ ചോദ്യം ചെയ്യാന്‍ എന്ത് കൊണ്ടോ പലരും മടിച്ചു . പലസ്തീന് വേണ്ടി മുറ വിളി കൂട്ടിയവര്‍ ഇന്ത്യയിലെ ആസാമിലെ കലാപത്തില്‍ എന്ത് കൊണ്ട് അപലപിക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്ന് വേറൊരു വിഭാഗം വാദിച്ചു . ആസാമിന് വേണ്ടി ആദ്യം കരയൂ എങ്കില്‍ ഞങ്ങള്‍ പലസ്തീനും വേണ്ടിയും കരയാം എന്നായി മറ്റു ചിലര്‍ . അതിനിടയില്‍  ചിലര്‍ മരിച്ചു വീഴുന്നവരുടെ മതം നോക്കി മാര്‍ക്കിടാനും തുടങ്ങി. എന്ത് കൊണ്ട് മനുഷ്യന്‍ എല്ലാ കാര്യങ്ങളിലും വിഭാഗീയമായി ചിന്തിക്കുന്നു എന്നതാണ് ചോദ്യം. 

ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ ചങ്ങല കൊണ്ട് വേലി കെട്ടുന്നത് ആരൊക്കെയാണ് ? ചിലയിടത്ത് കടുത്ത ജാതി മത ചിന്തകള്‍ മനുഷ്യര്‍ക്കിടയില്‍ വേലി കെട്ടുമ്പോള്‍  ചിലയിടത്ത് അമിത രാജ്യ സ്നേഹത്തിന്‍റെ പേരില്‍ മനുഷ്യര്‍ ഇരു ചേരികളില്‍ നില കൊള്ളുന്നു. ഒരാളുടെ മനസ്സില്‍ സ്വന്തം രാജ്യത്തിനും മതത്തിനും  ഉള്ള സ്ഥാനം വളരെ വലുതായിരിക്കാം . പക്ഷെ ഒന്ന് ചിന്തിച്ചു നോക്കൂ, ആരുടെയാണ് ഈ രാജ്യങ്ങള്‍ ? ആരുടെയാണ് ഈ മതങ്ങള്‍ ? ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു ?  വീണ്ടും വീണ്ടും വിഘടിക്കുക എന്നത് മാത്രമാണ് ഓരോ വിഭജനത്തിലൂടെയും യാഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. വിഘടനവാദവും വിഭജനവും തെറ്റാണെന്നു കാലം എന്നെങ്കിലും തെളിയിക്കുമായിരിക്കും  എന്ന് പ്രത്യാശിക്കാം. 

ലോകത്തെവിടെ അക്രമം ഉണ്ടായാലും അത് അപലപിക്കപ്പെടെണം. അത് രാജ്യത്തിനും മതത്തിനും അധിഷ്ടിതമായി തോന്നേണ്ട ഒരു വികാര പ്രകടനവുമാകരുത് എന്ന് മാത്രം . മനുഷ്യത്വം ഒന്ന്  മാത്രമായിരിക്കട്ടെ എല്ലാത്തിന്റെയും അടിസ്ഥാനം. രാജ്യത്തെക്കാളും മതത്തെക്കാളും വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹ ബന്ധമാണ്.അത് ഒന്നിന്റെ പേരിലും വേര്‍തിരിച്ചു കാണാതിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കട്ടെ. മതം ചര്‍ദ്ദിച്ചു മരിക്കേണ്ട അവസ്ഥ മനുഷ്യന് വരാതിരിക്കട്ടെ. 

- pravin- 

Monday, December 3, 2012

പാളങ്ങളിലൂടെ


മുംബൈ  മഹാ നഗരത്തോട് വിട പറഞ്ഞു കൊണ്ട് സുമയെയും കൂട്ടി റെയില്‍വേ സ്റ്റെഷനിലേക്ക്  ഇറങ്ങി തിരിക്കുമ്പോഴും   ചന്ദ്രകുമാറിന്റെ മനസ്സില്‍ ശരിയായ ദിശാ ബോധം ഇല്ലായിരുന്നു എന്ന് വേണം കരുതാന്‍ .കാസര്‍ഗോടുള്ള തന്‍റെ ചിതലരിച്ചു പോയിട്ടുണ്ടായെക്കാവുന്ന  വീട്ടിലേക്കുള്ള  വെറുമൊരു  മടക്കയാത്ര മാത്രമാണോ ഇത്?  അല്ലെന്നു പൂര്‍ണ ബോധ്യമുണ്ടെങ്കിലും ചന്ദ്രന്‍റെ  മനസ്സിനെ എന്തൊക്കെയോ അസ്വസ്ഥ മാക്കുന്നുണ്ടായിരുന്നു. 

  സ്റ്റേഷനില്‍ എത്തിയതും ട്രെയിന്‍ വരേണ്ട പ്ലാറ്റ് ഫോം നോക്കി മനസിലാക്കി.  പെട്ടിയും സാധനങ്ങളും സുമയെ ഏല്‍പ്പിച്ചു കൊണ്ട് പ്ലാറ്റ് ഫോമില്‍ തന്നെയുള്ള കോഫി ഷോപ്പില്‍ നിന്ന് രണ്ടു കാപ്പി ഓര്‍ഡര്‍  ചെയ്യാന്‍ വേണ്ടി ചന്ദ്രന്‍ അങ്ങോട്ട്‌ പോയി. അല്‍പ്പ സമയത്തിനു ശേഷം സുമക്കുള്ള കാപ്പിയുമായി വന്ന ചന്ദ്രന്‍, അവളുടെ വാടിയ മുഖത്തേക്ക്   നോക്കി കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍  ചോദിച്ചു. 


"നിനക്ക് പേടിയുണ്ടോ ? ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ "

" എന്താ ചന്ദ്രേട്ടന്‍ ഇങ്ങിനെ ചോദിക്കുന്നത്...എല്ലാം അറിഞ്ഞു കൊണ്ട് തന്നെയല്ലേ, ചന്ദ്രേട്ടനും ഞാനും..." സുമ പറഞ്ഞു മുഴമിപ്പിച്ചില്ല. അവളുടെ കണ്ണുകള്‍ ചെറുതായി നിറയാന്‍ തുടങ്ങി. ചന്ദ്രന്‍ അവളെ പതിയെ തന്‍റെ  അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. 

"കരയല്ലേ, ഞാന്‍ ഒന്നും കരുതി ചോദിച്ചതല്ല . എന്‍റെ ഈ ശരീരം, ഈ രൂപം.. ഇതെല്ലാം നിനക്കൊരു ബാധ്യതയാകുമോ എന്നൊരു ചിന്ത എന്നെ ഇടയ്ക്കിടയ്ക്ക് അലട്ടുന്നുണ്ട്.. ഞാന്‍ പോലും അറിയാതെ... ഇടയ്ക്കിടയ്ക്ക്  അത് എന്‍റെ വാക്കുകളില്‍ കൂടി പ്രകടമാകുന്നുമുണ്ട്.. നീ എന്നെ മനസിലാക്കണം.. എന്‍റെ മനസ്സ്, എന്‍റെ അവസ്ഥ , എല്ലാം നീ മനസിലാക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നു.. " അപകര്‍ഷതാ ബോധത്തിന്റെ കൊടുമുടി കയറിയ ഒരാളുടെ ഭാവത്തില്‍ ചന്ദ്രന്‍ പറഞ്ഞു. 

ചന്ദ്രന്റെ നീളം കുറഞ്ഞ കൈകളില്‍ പിടിച്ചു കൊണ്ട്  സുമ അവനെ ആശ്വസിപ്പിച്ചു. പരസ്പ്പരം ഒരു താങ്ങായി ഇനിയുള്ള ജീവിതത്തില്‍ അവര്‍ ഒന്നിച്ചു ജീവിക്കേണ്ടത് അനിവാര്യമാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് അവര്‍ക്ക് പോകാനുള്ള ട്രെയിന്‍ പ്രതീക്ഷയുടെ പുക ആകാശത്തിലേക്ക് പറത്തിക്കൊണ്ടു മെല്ലെ മെല്ലെ പ്ലാറ്റ് ഫോമില്‍ എത്തിച്ചേര്‍ന്നു. 

  റിസര്‍വേഷന്‍ ടിക്കെറ്റ് നമ്പര്‍ നോക്കിയ ശേഷം കമ്പാര്‍ട്ട്മെന്റില്‍  അവര്‍ രണ്ടു പേരും കയറി. സൈഡ് സീറ്റില്‍ ഇരുന്ന സുമ അവന്‍റെ തോളില്‍ ചാഞ്ഞു കിടന്നു. അല്‍പ്പ നേരത്തിനു ശേഷം ട്രെയിന്‍ പതിയെ നീങ്ങി തുടങ്ങി. 

ഒന്നും മിണ്ടാതെ തോളില്‍ തളര്‍ന്നു കിടക്കുന്ന സുമയുടെ നെറുകയില്‍ മുഖം അമര്‍ത്തി കൊണ്ട് , ആ പഴകിയ എഞ്ചിന്‍ ശബ്ദത്തിന്‍റെ പശ്ചാത്തലത്തിലൂടെ  ചന്ദ്രകുമാര്‍ എന്ന ചന്ദ്രന്‍ പഴയ പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. 

***********************************************************
പത്തു പതിനൊന്നു   വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചന്ദ്രകുമാര്‍ എന്ന ചന്ദ്രന്‍ കാസര്‍ഗോഡ്‌ നിന്ന് ട്രെയിന്‍ കയറി മുംബൈയില്‍ എത്തുന്നത്. പരിചയക്കാരും , ബന്ധുക്കളും ആരുമില്ലാത്ത ഒരു മഹാനഗരത്തില്‍ ഭാഷ പോലും അറിയാതെ എത്തിപ്പെട്ടതായിരുന്നു ചന്ദ്രന്‍. അയാളുടെ ജീവിതത്തിലെ  ആദ്യ ട്രെയിന്‍ യാത്ര അതായിരുന്നു എന്ന് പറയാം. 

 ജനിച്ചപ്പോഴേ കിട്ടിയ വികൃത ശരീരത്തെ അയാള്‍  എന്ന് മുതലാണ്‌ അപകര്‍ഷതാ ബോധത്തോടെ നോക്കി കാണാന്‍ തുടങ്ങിയത് എന്ന് അയാള്‍ക്ക്‌ പോലുമറിയില്ല. തന്‍റെ വലിയ തലയും, നീളം കുറഞ്ഞ കൈകളും, ശോഷിച്ച ശരീരവും  ഒരു ശരാശരി മനുഷ്യരൂപത്തെ അനുസ്മരിപ്പിക്കാന്‍ പാകത്തിലുള്ള ഒന്നായിരുന്നില്ല എന്ന തിരിച്ചറിവ് സ്കൂള്‍ പഠന കാലത്ത് തന്നെ ചന്ദ്രന് ലഭിച്ചിരുന്നു. എങ്കില്‍ പോലും  മറ്റ് മനുഷ്യര്‍ ചെയ്യുന്ന ഏത് കാര്യവും തനിക്കും അനായാസേന  ചെയ്യാന്‍ സാധിക്കുമെന്ന് കുട്ടിക്കാലത്ത് തന്നെ ചന്ദ്രന്‍ തെളിയിച്ചിരുന്നു. 

കാസര്‍ഗോഡിലെ തോട്ടങ്ങളില്‍ വ്യാപകമായി തെളിച്ചു കൊണ്ടിരുന്ന  എന്‍ഡോ സള്‍ഫാന്‍ എന്ന കീടനാശിനി പ്രയോഗം കൊണ്ടാണ് ചന്ദ്രന്റെതടക്കമുള്ള   പലരുടെയും ശരീരത്തിന് വൈരൂപ്യം സംഭവിച്ചതെന്ന്   തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളുമായി അക്കാലത്താണ് ദാമോദരന്‍ മാഷിന്‍റെ നേതൃത്വത്തില്‍ ആദ്യമായി ബോധവത്ക്കരണ ക്ലാസുകളും സമരങ്ങളും നടക്കുന്നത് . ചന്ദ്രന്‍റെ  അമ്മയടക്കമുള്ള പലരും ആ സമരത്തില്‍ നിന്ന് അന്ന് വിട്ടു നിന്നു. 

  അമ്മക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ചന്ദ്രനെ പട്ടിണി കൂടാതെ വളര്‍ത്തണം. അതൊരു സ്വാര്‍ത്ഥ ചിന്താഗതിയായി സമരക്കാരില്‍ പലരും കണ്ടു. എന്‍ഡോ സള്‍ഫാന്‍ തെളിക്കുന്ന  തോട്ടങ്ങളില്‍ പണിയെടുക്കാന്‍ പോകുന്നതിനെ സമരക്കാര്‍ പല കുറി അമ്മയെ വിലക്കിയതായിരുന്നു. പക്ഷെ, ആദ്യ കാലങ്ങളില്‍ അയാളുടെ ചികിത്സക്കും മറ്റും  ചിലവുകള്‍ ഏറെയുണ്ടായിരുന്നു എന്നതിനാല്‍ അമ്മക്ക് അവരെയെല്ലാം എതിര്‍ത്തു കൊണ്ട് ജോലിക്ക്  പോകേണ്ടി തന്നെവന്നു. 

ചാണകം മെഴുകിയ ഉമ്മറത്തെ നിലത്ത്   നീണ്ടു നിവര്‍ന്നു വെള്ള  പുതച്ച്  കിടക്കുന്ന ഒരു രൂപം.  അത് അച്ഛനായിരുന്നെന്ന് ആരൊക്കെയോ അവനെ  പറഞ്ഞു മനസിലാക്കി. അച്ഛന്‍ മരിച്ചെന്നു മനസിലാക്കാന്‍ അന്ന് അഞ്ചാം ക്ലാസുകാരനായ അവന്  അവരുടെ വിവരണം വേണ്ടി വന്നു. വെള്ള പുതച്ച ആ രൂപമാണ്  അച്ഛനെ കുറിച്ചുള്ള അവന്റെ  അവസാനത്തെ ഓര്‍മയും. 

 "തന്നെയും അമ്മയെയും സംരക്ഷിക്കാന്‍ അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ ,തന്‍റെ ജീവിതം ഇത്തരത്തില്‍ മാറി മറയില്ലായിരുന്നു .അച്ഛന്‍റെ മരണ ശേഷം അമ്മയുടെ കൂടെയുള്ള കുറഞ്ഞ കാല ജീവിതം യഥാര്‍ത്ഥത്തില്‍ തന്നെ എന്താണ് പഠിപ്പിച്ചത് ? ഒളിച്ചോടാനോ? അറിയില്ല."  ചന്ദ്രന്‍ നിശബ്ദമായി ആരോടോ തന്‍റെ പഴയ ജീവിത കഥ പറഞ്ഞു കൊണ്ടേയിരുന്നു .  

ആരോഗ്യസ്ഥിതി മോശമായ സമയത്ത് മാത്രമാണ് സമരക്കാരോട് അല്‍പ്പമെങ്കിലും സഹകരിക്കാന്‍ അമ്മ  തയ്യാറായത്. അമ്മക്ക് ശ്വാസകോശ സംബന്ധമായ എന്തോ ഒരു രോഗം മാത്രമാണെന്ന്  ഡോകടര്‍മാര്‍ പറഞ്ഞിരുന്നു എങ്കിലും, ദാമോദരന്‍   മാഷ്‌ അടക്കമുള്ള ആളുകള്‍ എന്ത് കൊണ്ടോ അമ്മയുടെ രോഗത്തിനെ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്തി കൊണ്ട് തന്നെ നിരീക്ഷിച്ചു. ചികിത്സാ കാര്യങ്ങള്‍ എല്ലാം തന്നെ അവരുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് നടന്നു വന്നത്. ആ കാലത്ത് മാഷിന്‍റെ കൂടെയുള്ള യാത്രയും മറ്റ് പൊതു ജന സമ്പര്‍ക്കവും  അവന്  ജീവിതത്തില്‍ ഒരുപാട് ആത്മവിശ്വാസം നേടി കൊടുത്തു.

അമ്മയുടെ മരണം പെട്ടെന്നായിരുന്നു. അഞ്ചു സെന്റ് ചുറ്റളവിലെ പുരയിടത്തിനുള്ളില്‍ ആദ്യമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നപ്പോള്‍   സഹായ ഹസ്തങ്ങളുമായി ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു.  പക്ഷെ  ജീവിതത്തില്‍ താൻ  തീര്‍ത്തും ഒറ്റപ്പെട്ടു പോയിരിക്കുന്നു എന്ന് സാവധാനം   ചന്ദ്രൻ മനസിലാക്കാന്‍ തുടങ്ങി. ആ കാലത്താണ് നാട് വിടുന്നതിനെ കുറിച്ച് ചന്ദ്രൻ  ചിന്തിച്ചു തുടങ്ങിയത്. ശരീരത്തിന്റെ വൈരൂപ്യം മനസ്സിനും ആരോഗ്യത്തിനും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ ആ തീരുമാനവുമായി മുന്നോട്ടു പോകാന്‍  ആഗ്രഹിച്ചു. 

"അച്ഛന്‍റെ കൂടെ ഒരിക്കല്‍ കുഞ്ഞു നാളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയ ഓര്‍മ മാത്രം കൈവശം വച്ച് കൊണ്ടായിരുന്നു തന്‍റെ ആദ്യ ട്രെയിന്‍ യാത്ര. അതും ടിക്കെറ്റ് പോലുമെടുക്കാതെ, എങ്ങോട്ടെന്നറിയാതെ. ആദ്യം വന്ന ട്രെയിനില്‍ എങ്ങിനെയോ കയറിപ്പറ്റി. ടിക്കെറ്റ് എടുക്കാത്ത തന്നോട് ടി ടി ആര്‍ എന്തിനായിരിക്കും അന്ന് അനുകമ്പ കാണിച്ചിട്ടുണ്ടാകുക? ഈ വികൃത ശരീരത്തോടുള്ള ദയാനുകമ്പ കൊണ്ട് തന്നെയായിരിക്കുമോ ? മുംബൈ വരെ എത്തിപ്പെട്ട തന്നെ സഹായിക്കാനായി താന്‍ പോലുമറിയാതെ  പലരും ജീവിതത്തില്‍ ഇടയ്ക്കു കയറി വന്നു."    ഒരു നെടുവീര്‍പ്പോട് കൂടി പഴയ കാലത്തെ ചന്ദ്രന്‍ സ്മരിച്ചു. 

മുംബൈയില്‍ എത്തിപ്പെട്ട  ആദ്യ ദിവസങ്ങളില്‍ തെരുവുകളില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്.  പക്ഷെ ഒരു യാചകനായോ, അഭയാര്‍ഥിയായോ ജീവിക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ  നാട് വിട്ടത്.  ഒറ്റപ്പെടലില്‍ നിന്നും അനുകമ്പയില്‍ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമായിരുന്നില്ല താന്‍ ആഗ്രഹിച്ചത്‌., സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധ്യമാകുന്ന ഒരു ജോലി കൂടിയാണ് . ആ ഇച്ഛാ ശക്തി  ഒന്ന് കൊണ്ട് കൊണ്ട് മാത്രമാണ് ജോലിക്കായുള്ള അന്വേഷണം തീവ്രമാക്കിയത്. 

ആദ്യ കുറച്ചു ദിവസങ്ങളില്‍ തന്‍റെ രൂപത്തെ വിചിത്രമായി നിരീക്ഷിച്ച പലരും പിന്നീട് തന്നെ അകമഴിഞ്ഞു കൊണ്ട് സഹായിച്ചു. അതില്‍ ആദ്യത്തെ ആളായിരുന്നു നഗരത്തില്‍ ഒരു പഴയ ഡാന്‍സ് ബാര്‍ നടത്തി വന്നിരുന്ന സുഭദ്ര അക്ക. തനിക്കു താമസിക്കാന്‍ ഒരിടം തന്നത് അക്കയായിരുന്നു. ഡാന്‍സ് ബാറിനോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പഴയ കെട്ടിടത്തിന്‍റെ  മുകളിലത്തെ ഒരു ഒഴി മുറി തനിക്കായി അക്ക തുറന്നു തന്നു. അടുത്ത് തന്നെയുള്ള ടീ ഷോപ്പില്‍ ഒരു ചെറിയ ജോലിയും സുഭദ്ര അക്ക ഇടപെട്ട് കൊണ്ട് ശരിയാക്കി കിട്ടി. അക്കയോടുള്ള കടപ്പാടുകള്‍ അങ്ങിനെ നീളുന്നു. 

രാത്രിയായാല്‍ സുഭദ്ര അക്കയുടെ ഡാന്‍സ് ബാര്‍ മിന്നി തിളങ്ങുന്ന ലൈറ്റുകളും പാട്ടും കൂത്തുമായി  സജീവമാകുകയായി,. ആദ്യകാലങ്ങളില്‍ അവിടെ നടക്കുന്ന  ഏര്‍പ്പാട് എന്താണെന്ന് മനസിലാക്കാന്‍ തനിക്കു സാധിച്ചിരുന്നില്ല. പതിയെ എല്ലാ കാര്യങ്ങളും മനസിലായി തുടങ്ങി. ഒരിക്കല്‍ സുഭദ്ര അക്കയോട് നേരിട്ട് താന്‍ തന്നെ ചോദിച്ചു പോയി. 

" എന്തിനു വേണ്ടിയാണ് അക്കാ, ഇങ്ങനെ ...ഇതൊക്കെ നല്ലതാണെന്ന് കരുതുന്നുണ്ടോ " 

അതിനു മറുപടി തരാന്‍ സുഭദ്ര അക്കയ്ക്ക് ഒരുപാട് സമയം വേണ്ടി വന്നില്ല. വായിലുള്ള മുറുക്കാന്‍ ഓടയിലേക്കു ഒന്ന് നീട്ടി തുപ്പാനുള്ള സമയം, അതിനു ശേഷമുള്ള ഒരു നിഗൂഡമായ ചിരി,  അത് മാത്രമായിരുന്നു ആ ചോദ്യത്തിന് തനിക്കു ആദ്യം കിട്ടിയ വിശദീകരണം. പക്ഷെ ഒരു കാര്യം തനിക്കു ഉറപ്പ് പറയാം. സുഭദ്ര അക്കയുടെ ഉള്ളില്‍ എവിടെയോ ദുരൂഹമായ  ഒരു മനസ്സുണ്ട് . 

"പത്തു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്. ഇത്രേം കാലത്തിനിടയില്‍ ഒരുപാടു മുഖങ്ങളെയും ഭാവങ്ങളെയും താന്‍ കണ്ടു കഴിഞ്ഞു.പക്ഷെ ഒരിക്കല്‍ പോലും ഒരാളുമായും അതിര് കവിഞ്ഞ ഒരു ആത്മ ബന്ധത്തിന് താന്‍  തയ്യാറായില്ല.  തന്നില്‍  ഉറങ്ങികിടക്കുന്ന എന്തോ ഒരു അപകര്‍ഷതാ ബോധം, അത് തന്നോട്  പലരില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായി തോന്നിയിരുന്നു. പക്ഷെ സുമ, അവള്‍ മാത്രം.,എവിടയാണ് തനിക്കു മാനസാന്തരം വന്നത്?"ട്രെയിനിന്റെ  ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ചന്ദ്രന്‍ ആലോചിച്ചു. 

കാറ്റത്ത്‌ വഴുതിയാടുന്ന ഗോതമ്പ് പാടത്തോട് വിട പറഞ്ഞു കൊണ്ട് ദൂരേക്ക്‌ പായുകയാണ് ട്രെയിന്‍. അതിന്‍റെ വേഗത കൂടി കൊണ്ടേയിരിക്കുന്നു. ഒപ്പം ചന്ദ്രന്റെ  ഓര്‍മകളുടെയും. 

****************************************************************


ഡാന്‍സ് ബാറില്‍ വന്നു പോകുന്ന വിവിധ  വേഷ ധാരികളെയും സ്ത്രീകളെയും തന്‍റെ ഒറ്റ മുറിയുടെ ജനാലയില്‍ കൂടി പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എല്ലാവര്‍ക്കും ഒരേ മുഖ ഭാവം. ലഹരിയുടെ മുഖഭാവം മാത്രം. അത് മദ്യത്തിന്റെയും കാമത്തിന്റെയുമാകാം. ലഹരി എന്താണെന്ന് താന്‍ അനുഭവിച്ചിട്ടില്ലായിരുന്നു എങ്കിലും ലഹരിയെ കുറിച്ച്പറയാന്‍ തനിക്കു സാധിക്കുമായിരുന്നു. 

ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകരുമായുള്ള  പരിചയവും സംസാരവും, ആ അനുഭവത്തില്‍ നിന്നല്ലാതെ  സ്വന്തമായൊരു അനുഭവം ഒന്നിലും തനിക്കു ഉണ്ടായിട്ടില്ലായിരുന്നു എന്നത് മറ്റൊരു  സത്യം.  അല്ലെങ്കില്‍ത്തന്നെ , തന്നെപ്പോലുള്ളവര്‍  ജീവിതത്തിലെ ഏതു  ലഹരിയില്‍ ലയിക്കണം എന്ന് പറഞ്ഞു തരാന്‍  ആര്‍ക്കാണ് അറിയുമായിരുന്നതു ? അതൊക്കെ ആര് പറഞ്ഞു തരുമായിരുന്നു ? 

ഡാന്‍സ് ബാറിലെ നര്‍ത്തകിമാര്‍ ദേശാടന പക്ഷികളെ പോലെയാണ് . ഒരു സീസണില്‍ അവിടെ കാണുന്നവരായിരിക്കില്ല മറ്റൊരു സീസണില്‍ അവിടെ ഉണ്ടായിരിക്കുക. നൃത്തമാടുന്ന എല്ലാവരും പാട്ടിനൊത്ത് ഒരു പോലെ ദേഹം ചലിപ്പിക്കും. പക്ഷെ അവരുടെയെല്ലാം മനസ്സ് പലയിടങ്ങളില്‍ നിശ്ചലമായി, നിര്‍ജീവമായി ഇരിക്കുകയായിരിക്കും. അവരുടെ കണ്ണുകളില്‍ അത് പ്രകടമായിരുന്നു. നര്‍ത്തകിമാരെ കൂടാതെ, അവരെ അണിയിച്ചൊരുക്കാനും, നൃത്തം കാണാന്‍ വരുന്നവര്‍ക്ക് മദ്യം വിളമ്പാനും വേറെയും കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നു. എല്ലാം ഹിന്ദി സ്ത്രീകള്‍ തന്നെയായിരുന്നു. 

സേട്ടുവിന്റെ കടയില്‍ നിന്നും  പാന്‍ മസാലയും , മീട്ടാ പാക്കും ,സോഡാ കേയ്സുകളുമായി  ഇടക്കൊക്കെ തനിക്കു അവിടെ പോകേണ്ടിയിരുന്നു. അങ്ങിനെ പലതവണ അവിടെ പോകാറുണ്ടായിരുന്നെങ്കിലും ഒരു മലയാളി സ്ത്രീയെ പോലും താനത് വരെ അവിടെ കണ്ടിട്ടില്ലായിരുന്നു. ആ ഒരു കൌതുകമായിരിക്കാം അവിചാരിതമായി സുമയെ പോലൊരു പെണ്‍കുട്ടിയെ അവിടെ വച്ച് കണ്ടപ്പോള്‍ അവളിലേക്ക്‌ തന്നെ ആകര്‍ഷിച്ച ആദ്യഘടകം. 

അത് വരെ ഒരു സ്ത്രീയോടും തോന്നാത്ത ആ ഒരു തരം ആകര്‍ഷണത്തിന്‍റെ പേരെന്തായിരിക്കാം എന്ന് ദിവസങ്ങളോളം താന്‍ ആലോചിച്ചു. സുഭദ്ര അക്കയോട് ഒരിക്കല്‍ അവളെ കുറിച്ച് കുറെയേറെ  ചോദിച്ചു. അവളാരാണ്? എന്തിനിവിടെ വന്നു ? ഇവിടെ എവിടെയാണ് താമസംഎന്നൊക്കെയായിരുന്നു താന്‍ അക്കയോട് ചോദിച്ചത്. പക്ഷെ  തന്‍റെ  നീണ്ട ചോദ്യങ്ങള്‍ക്ക് സുഭദ്ര അക്ക ഉത്തരം തന്നത് എന്തോ ഒരു ജിജ്ഞാസ കലര്‍ന്ന ഭാവത്തോടെയായിരുന്നു.  

"ഇവിടെ  വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ന്യായീകരണങ്ങളുടെ കഥകള്‍ മാത്രമേ പറയാനുണ്ടാകൂ എന്നത് കാരണം അതെ പറ്റി കൂടുതലൊന്നും  ഞാന്‍ പറയുന്നില്ല . പക്ഷെ  നീ താമസിക്കുന്ന അതെ  കെട്ടിടത്തിന്‍റെ  ഏറ്റവും താഴത്തെ നിലയിലെ  ഒരു റൂമിലാണ് അവള്‍ താമസിക്കുന്നത് എന്ന് മാത്രം ഞാന്‍ പറഞ്ഞു തരാം. അല്ല , നീ ഇതൊക്കെ  എന്തിനു ചോദിച്ചറിയണം ?" 

"അക്ക, അവളെ എനിക്കൊന്നു കണ്ടു സംസാരിക്കാന്‍ തോന്നുന്നു,...ഒരിക്കല്‍ മാത്രം ..ഒറ്റ തവണ"  അക്കയുടെ മുന്നില്‍ താണു കേണു കൊണ്ട് പറഞ്ഞു. 

ഇത്രയും കാലത്തിനിടയില്‍, പല തവണ ഡാന്‍സ് ബാറിലെ വേശ്യ സ്ത്രീകളുടെ ശീല്‍ക്കാരങ്ങള്‍ക്കിടയില്‍ കൂടിയും,  മേനി പ്രദര്‍ശന നൃത്ത ചുവടുകള്‍ക്കിടയില്‍ കൂടിയും ഒരു ബധിരനെ പോലെ, ഒരു അന്ധനെ പോലെ നടന്നകലാന്‍ മാത്രം ശീലിച്ചിരുന്ന താന്‍ എന്ത് കൊണ്ട് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നു എന്നോര്‍ത്തു കൊണ്ടായിരിക്കാം, അല്‍പ്പ നേരത്തേക്ക് സുഭദ്ര അക്ക തന്‍റെ വലിയ മുഖത്തേക്കും വൈകല്യം ബാധിച്ച ശരീരത്തിലേക്കും  നോക്കി നിന്നു. പിന്നെ ഒന്ന് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. 

"ശരി. നീ എന്തിനു വേണ്ടി അവളെ കാണുന്നു എന്ന് ഞാന്‍ ചോദിക്കുന്നില്ല.  നാളെ  വൈകീട്ട് ഡാന്‍സ് ബാര്‍ തുറക്കുന്ന സമയത്ത് അവളുടെ മുറിയിലേക്ക് പൊയ്ക്കോ. അവളോട്‌ നാളെ  ഡാന്‍സ് ബാറിലേക്ക് വരണ്ട എന്ന് ഞാന്‍ പറഞ്ഞോളാം. പക്ഷെ അടുത്ത ദിവസം  രാവിലെ വരെ നീ അവളോടൊത്ത് ആ റൂമില്‍ തന്നെ ഉണ്ടാകണം എന്ന് മാത്രം. മറ്റെങ്ങും പോകാന്‍ നിനക്ക് സാധിക്കില്ല . വാതില്‍ ഞാന്‍ പുറത്തു നിന്നു പൂട്ടും. അത് കൊണ്ടാണ് പറയുന്നത് "

അക്കയുടെ മുഖത്തേക്ക് തല ഉയര്‍ത്തിപ്പിടിച്ചു നോക്കാതെ അന്ന് താന്‍ അതിനു സമ്മതം മൂളി.  അന്നേ ദിവസം മറ്റു ചില കാരണങ്ങളാല്‍  ജോലിക്ക് വരാന്‍ സാധ്യമല്ലെന്ന് ഇബ്രാഹിം സേട്ടിനോട് വിളിച്ചു പറഞ്ഞു . സേട്ടുവിന് തന്നോട് വലിയ കാര്യമായിരുന്നു എന്നുള്ളത് കൊണ്ട് തന്‍റെ ആവശ്യം നിരാകരിക്കപ്പെട്ടതുമില്ല.

 പിന്നീടുള്ള കാത്തിരിപ്പ് അവളെ കാണാന്‍ പോകുന്ന ആ സായാഹ്നത്തിന് വേണ്ടിയായിരുന്നു. ജനാലകള്‍ തുറന്നിട്ട ശേഷം ഡാന്‍സ് ബാറിലെ ലൈറ്റുകള്‍ കത്തുന്ന സമയവും  നോക്കി ഒരു ചാരു കസേരയില്‍ മുറിയില്‍  തന്നെ ഇരുപ്പുറപ്പിച്ചു. 

അല്‍പ്പ നേരം കഴിഞ്ഞു കാണും. കസേരയിലുള്ള ആ ഇരുപ്പില്‍ ചെറുതായൊന്നു മയങ്ങിപ്പോയിരുന്നു. കണ്ണുകള്‍ തുറന്നു  ജനാലയിലൂടെ നോക്കുമ്പോള്‍ സുഭദ്ര അക്ക കുറച്ചു ദൂരെയായി നില്‍ക്കുന്നത് കാണാമായിരുന്നു. ഡാന്‍സ് ബാറിലെ ലൈറ്റുകള്‍ കത്താനും തുടങ്ങിയിരിക്കുന്നു. 

  പെട്ടെന്ന് തന്നെ  എഴുന്നേറ്റു പുതിയ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട്  കണ്ണാടിയില്‍ ഒന്ന് വിശദമായി തന്‍റെ രൂപത്തെ നോക്കി. ഇല്ല, അത്രക്കും വൈരൂപ്യം തനിക്കിപ്പോള്‍ തോന്നുന്നില്ല. തല അല്‍പ്പം വലുതാണ്‌, കൈകള്‍ അല്‍പ്പം ചെറുതാണ്, സാമാന്യം മോശമല്ലാത്ത ഒരു രൂപവും തനിക്കുണ്ട്. ആത്മവിശ്വാസത്തോടെ തന്നെ അവളെ  കാണാന്‍ പോകാം. പതിവില്ലാത്ത എന്തോ ഒരു ധൈര്യത്തില്‍ തന്നോട് തന്നെ പറഞ്ഞു. പിന്നെ, സാവധാനം മുറി അടച്ചു പൂട്ടിയ ശേഷം ഗോവണിപ്പടികള്‍ ഇറങ്ങി നടന്നു. 

സുഭദ്ര അക്ക പറഞ്ഞ വിവരമനുസരിച്ച് ഏറ്റവും താഴത്തെ നിലയിലെ അവസാനത്തെ മുറിയിലാ ണ് അവള്‍  താമസിക്കുന്നത്. ആ മുറിക്കു മുന്നിലെത്തിയപ്പോള്‍ തന്‍റെ ഹൃദയമിടിപ്പ്‌ കൂടി കൂടി  വരുന്നതായി തോന്നി. വാതിലില്‍ പതിയെ വിരലുകള്‍ കൊണ്ട് രണ്ടു മുട്ട് മുട്ടി. തന്‍റെ ശ്വാസഗതി ഉയര്‍ന്നു കൊണ്ടേയിരുന്നു. 

ആ വാതിലുകള്‍ പതിയെ തുറക്കപ്പെട്ടു. ഇളം മഞ്ഞ നിറത്തില്‍ തിളങ്ങുന്ന മുത്തുകളോട് കൂടിയ ഒരു വസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്. മുറിയിലേക്ക് പ്രവേശിച്ച ശേഷം ചുറ്റും കണ്ണോടിച്ചു . മുറിയിലെ ബള്‍ബ്‌ വെളിച്ചത്തിന് വ്യത്യാസമുണ്ടായിരുന്നു. ആ വെളിച്ചം കൊണ്ടായിരിക്കാം അവളും അവളുടെ വസ്ത്രവും കൂടുതല്‍ മഞ്ഞ നിറത്തില്‍ ശോഭിക്കുന്നത്‌.,. അവളുടെ മുഖത്തേക്ക് നോക്കി നില്‍ക്കുന്ന സമയത്തായിരുന്നു പുറകില്‍ നിന്നാരോ വന്നു വാതില്‍ അടച്ചു കുറ്റിയിട്ടത്. താഴിട്ടു പൂട്ടുന്ന ശബ്ദത്തില്‍ നിന്ന് അത് സുഭദ്ര അക്കായാണെന്ന് താന്‍ മനസിലാക്കി. 

 മുറിയിലെ ഫാന്‍ കറങ്ങാന്‍ തുടങ്ങി. സ്വിച്ച് ബോര്‍ഡിനു ചേര്‍ന്ന് കൊണ്ട് നില്‍ക്കുന്ന അവള്‍ തന്നെയും നോക്കി കൊണ്ടേയിരിക്കുന്നു. മുറിയില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് തനിക്കുണ്ടായിരുന്ന ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു . അല്ലെങ്കില്‍ ഒട്ടും തന്നെയില്ല എന്നും പറയാം.    ഇത്ര നിമിഷങ്ങള്‍ കഴിഞ്ഞിട്ടും  അവളുടെ മുഖത്തേക്ക് എന്ത് കൊണ്ടോ തനിക്കു നോക്കാന്‍ സാധിക്കുന്നില്ല. തന്‍റെ ശരീരം ഒരു സ്ത്രീയുടെ മുന്നിലും ഇത്ര നേരത്തോളം നിശ്ചലമായി ഒരു കാഴ്ച വസ്തുവെന്നോളം നിന്നിട്ടില്ലായിരുന്നു. 

അവള്‍ പതിയെ തനിക്കു നേരെ വന്നു. അവളുടെ വസ്ത്രം ശരീരത്തില്‍ നിന്നും ഏത് നിമിഷവും അറ്റ് പോകാം എന്ന നിലയിലായി തോന്നിച്ചു..അതോ അവള്‍ അലസമായി വസ്ത്രം ധരിച്ചതാണോ ? അറിയില്ല.  തന്‍റെ തല കുനിഞ്ഞു തന്നെയിരുന്നു. അത് കണ്ടിട്ടായിരിക്കാം അവള്‍ ചോദിച്ചത്. 


" നിങ്ങള്‍  ഇവിടെ വന്നത് ഇങ്ങനെ നാണിച്ചിരിക്കാന്‍ വേണ്ടിയാണോ അതോ ...."


"നിങ്ങള്‍ ആദ്യം നിങ്ങളുടെ വസ്ത്രം ശരിയായി ധരിക്കൂ .. " തന്‍റെ ആ മറുപടി കേട്ട ശേഷം അവള്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ അവളുടെ ശരീരത്തിലെ ആഭരണങ്ങളും മുത്തുകളും കിലുങ്ങി. 

" എന്നെ നല്ല വസ്ത്രത്തില്‍ അണിഞ്ഞു കാണാന്‍ വേണ്ടിയാണോ നിങ്ങളിവിടെ വന്നത് ? " 

"അല്ല , തീര്‍ച്ചയായും അല്ല. പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒരാഗ്രഹവുമായും അല്ല ഞാന്‍ വന്നത് ".   മുഖം അവള്‍ക്കു നേരെ പൊക്കി കൊണ്ട് പതിയെ പറഞ്ഞു. 

റൂമിലെ നിറം മങ്ങിയ വെളിച്ചത്തില്‍ അവളുടെ മുഖം പ്രസന്നമായിരുന്നു എങ്കിലും കണ്ണുകള്‍ വിഷാദ മേഘത്താല്‍ മൂടിയിരുന്നു. അവള്‍ വീണ്ടും മുത്തു മാലകളും വളകളും കിലുക്കി കൊണ്ട് ചിരിച്ചു. പിന്നീട്  തന്‍റെ അടുത്തു വന്ന ശേഷം കൈകളില്‍ പിടിച്ചു കൊണ്ട്   ആ റൂമിലെ മെത്തയില്‍ കൊണ്ട് ചെന്നിരുത്തി.   ഒരക്ഷരവും മിണ്ടാതെ താന്‍ അവളെ തന്നെ നോക്കി കൊണ്ട് ചോദിച്ചു . 

" എന്നെ തൊടാന്‍ നിനക്ക്  എങ്ങിനെ സാധിച്ചു ? എന്‍റെ ഈ രൂപം ..." പറഞ്ഞു മുഴുപ്പിക്കാതെ താന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. 

" എന്നെ പ്രാപിക്കാന്‍ ഇവിടെ വരുന്നവരുടെ രൂപത്തെ കുറിച്ച് പലപ്പോഴും ഞാന്‍ ആലോചിട്ടുണ്ട്. അവര്‍ക്കൊന്നും സത്യത്തില്‍ രൂപമില്ലായിരുന്നു . എന്‍റെ ശരീരത്തെ ഞാന്‍ പണ്ടേ മറന്നത് കാരണം എനിക്കും നിങ്ങള്‍ പറയുന്ന രൂപങ്ങളില്‍ വിശ്വാസമില്ല. " അവള്‍ അല്‍പ്പം വിഷാദത്തോടെ പറഞ്ഞു. 

"നിങ്ങള്‍ എന്തിനീ തൊഴില്‍ ചെയ്യുന്നു ... നിങ്ങള്‍ക്ക് എങ്ങിനെ സാധിക്കുന്നു  ഇതിനൊക്കെ ? "

"ഇതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതെന്‍റെ വെറും  ന്യായീകരണങ്ങള്‍ മാത്രമായേ  തോന്നൂ ..അത് കൊണ്ട് തന്നെ  ഞാന്‍ അത് പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കിനിയൊരു ജീവിതവുമില്ല . പക്ഷെ എനിക്ക് ജീവിച്ചേ മതിയാകൂ...അതിനു .. " പറഞ്ഞു മുഴുമിപ്പിക്കാതെ അവള്‍ തന്‍റെ മുഖത്തേക്ക് ദയനീയമായ് നോക്കി നിന്നു. 

" നീയെന്നെ ഇങ്ങനെ നോക്കരുത് ... എനിക്കെന്തോ എന്നെ കുറിച്ച് തന്നെ  അപഹാസ്യത തോന്നി പോകുന്നു  ...ഞാന്‍ ഇവിടെ വരരുതായിരുന്നു.   പലപ്പോഴും ഡാന്‍സ് ബാറിലേക്ക് വരുകയും പോകുകയും ചെയ്യുന്നവരെ ജനാലയിലൂടെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. കൂട്ടത്തിലെപ്പോഴോ കണ്ടു പരിചയമായ ഒരു മുഖമായിരുന്നു നിന്‍റെ.  നിന്നോടെന്തോക്കെയോ പറയാന്‍ മനസ്സില്‍ കരുതി വച്ചാണ് ഇവിടെ വന്നത് ..പക്ഷെ...എനിക്കാകില്ല ..പറയാന്‍ വച്ച വാചകങ്ങള്‍ എവിടെയോ മറഞ്ഞു പോയിരിക്കുന്നു. " ഒരല്‍പം വികാരാധീനനായി താന്‍ പറഞ്ഞു. തന്‍റെ മുഖത്തു അത് പറയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ധൈര്യവും ഊര്‍ജ്ജവും പ്രകടമായിരുന്നിരുന്നു . 

 മൌനം മാത്രം തളം കെട്ടി നിന്ന ആ ഒറ്റ മുറിയില്‍ അന്ന് രാത്രിയില്‍ പങ്കു വക്കപ്പെട്ടത് രൂപ സങ്കല്പങ്ങള്‍  ഇല്ലാത്ത,  ആശകളും നിരാശകളും ബാധിച്ച രണ്ടു മനസ്സുകളുടെ  വിചിത്രമായ വികാര ചിന്തകള്‍ മാത്രമാണ്. നേരം പുലര്‍ന്നപ്പോള്‍ സുഭദ്ര അക്ക വരുകയും വാതില്‍ തുറന്നു തരുകയും ചെയ്തു. അക്കയോട് പ്രത്യേകിച്ച് ഒന്നും പറയാന്‍ നില്‍ക്കാതെ  ഗോവണി പടികള്‍ മെല്ലെ മെല്ലെ ചവിട്ടി കൊണ്ട് താന്‍  റൂമിലേക്ക് തന്നെ പോയി. 

*****************
   
ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ ദീര്‍ഘ നേരത്തേക്ക് നിര്‍ത്തിയിട്ടിരിക്കുകയാണ്. തങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ തിരക്ക് കുറവാണ് എന്നത് ഒരു തരത്തില്‍ ആശ്വാസമായാണ് ചന്ദ്രന്  തോന്നുന്നത്.  തന്‍റെ ചുമലില്‍ ചാരി ഉറക്കമായ സുമയെ തട്ടി വിളിച്ച ശേഷം ചന്ദ്രന്‍ അവളോട്‌  ഉറക്കം വരുന്നെങ്കില്‍ ബെര്‍ത്തില്‍ കയറി ഉറങ്ങരുതോ എന്ന് ചോദിച്ചു. അവളതു അനുസരിക്കുകയും ചെയ്തു. 

ബെര്‍ത്തില്‍ കയറി കിടന്ന ശേഷം ഉറക്കം വരാതായ സുമ പഴയ കാര്യങ്ങള്‍ ഓരോന്നും ഓര്‍ത്ത്‌ കൊണ്ടേയിരുന്നു. അവളുടെ മനസ്സ് മുംബൈയിലെ തെരുവുകളില്‍ അലയുകയായിരുന്നു. തന്‍റെ ഗ്രാമം വിട്ടു മറ്റൊരു ലോകം ചിന്തയില്‍ പോലും ഇല്ലാതിരുന്ന ഒരു സാധാരണ പെണ്‍കുട്ടി. അതായിരുന്നു സുമ. ചന്ദ്രന്റെ ജീവിതത്തില്‍ സംഭവിച്ച പോലെ തന്നെയുള്ള ഒരു തരം ഒറ്റപ്പെടലാണ് അവളെയും മുംബൈയില്‍ എത്തിച്ചത്. അകന്ന ബന്ധു കൂടിയായ സുഭദ്ര ചിറ്റ തന്നെ മുംബൈയിലേക്ക് കൂട്ടി കൊണ്ട് വന്നപ്പോള്‍ അതൊരു വലിയ ആശ്വാസമായി അവള്‍ കണ്ടു. പക്ഷെ, പിന്നീട് അവള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥകള്‍ പലതായിരുന്നു.  

"ആദ്യ കാലങ്ങളില്‍ ഡാന്‍സ് ബാറിലെ ജീവിതം തനിക്കു പൊരുത്തപ്പെടാന്‍ പറ്റാത്തത് തന്നെയായിരുന്നു. അക്കയോട് താനത് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. അക്കയെ അടുത്തറിയാന്‍ ആ ചോദ്യങ്ങള്‍ കാരണമായി എന്ന് വേണം പറയാന്‍..,. ഒരു മഹാ നഗരത്തില്‍ ഡാന്‍സ് ബാറിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണിന് എത്ര കാലത്തോളം തന്‍റെ ശരീരം ചാരിത്ര്യത്തില്‍ പൊതിഞ്ഞു സൂക്ഷിക്കാനാകും?എന്നോ,  എപ്പോഴോ, ആര്‍ക്കോ മുന്നില്‍ തന്‍റെ സ്ത്രീത്വം പണയപ്പെടുത്തെണ്ടി വന്നു.  ജീവിതത്തെ കുറിച്ച് ധാര്‍മികമായി ചിന്തിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു സ്ത്രീക്ക് പിന്നീടുള്ള തന്‍റെ ജീവിതത്തില്‍  ആഗ്രഹിക്കാനും ഒന്നുമില്ല. " സുമയുടെ ഓര്‍മ്മകള്‍ നിശബ്ദമായി ആരോടോക്കെയോ  കഥ പറയാന്‍ തുടങ്ങി. 

 മുംബൈയില്‍ വന്ന് മൂന്നു നാല് മാസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രേട്ടന്‍ തന്‍റെ റൂമില്‍ വരുന്നത്. അപ്പോഴേക്കും മാനസികമായി താനാകെ മാറി കഴിഞ്ഞിരുന്നു. ചന്ദ്രേട്ടന്റെ രൂപം തന്‍റെ മനസ്സില്‍ ഒട്ടും അറപ്പ് തോന്നിച്ചില്ല. അല്ലെങ്കില്‍ തന്നെ അറപ്പും വെറുപ്പും താന്‍ ആരോടായിരുന്നു കാണിക്കേണ്ടിയിരുന്നത്, അവരോടൊന്നും അത് പ്രകടിപ്പിക്കാന്‍ വേണ്ട കാലത്ത് തനിക്കു സാധിച്ചില്ല. ആ സ്ഥിതിക്ക് ഒരു ദുരുദ്ദേശവും ഇല്ലാതെ തനിക്കു മുന്‍പില്‍ തല കുനിച്ചിരുന്നു പോയൊരു  മനുഷ്യനോടു ആ സമയം എന്തായിരുന്നു തോന്നെണ്ടിയിരുന്നത് 

അന്നത്തെ ആ രാത്രിക്ക് ശേഷം  ചന്ദ്രേട്ടനുമായി പല തവണ ഡാന്‍സ് ബാറില്‍ വച്ചും പുറത്തും സംസാരിക്കാനിടയായി. ഒരിക്കല്‍ പോലും മാന്യമല്ലാത്ത ഒരു സംഭാഷണമോ പ്രവര്‍ത്തിയോ ചന്ദ്രേട്ടനില്‍ നിന്ന് തനിക്കു കാണാന്‍ സാധിച്ചില്ല. ഈശ്വരന്‍ എന്ത് കൊണ്ട് അദ്ദേഹത്തെ വൈകൃതം കൊണ്ട് അപമാനിച്ചു എന്ന് മാത്രമേ താന്‍ ആലോചിച്ചുള്ളൂ. സുഭദ്ര അക്കയുടെ ദൃഷ്ടിയില്‍ തങ്ങളുടെ  കൂടിക്കാണലും സംസാരവും മറ്റൊരു അര്‍ത്ഥത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് തങ്ങളുടെ സ്നേഹ ബന്ധം കൂടുതല്‍ ദൃഡമായി വരാന്‍ അത് സഹായകമായി. അക്ക ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് തനിക്കു പണ്ടേ ഉറപ്പായിരുന്നു. പലപ്പോഴും തന്നെയും കൂട്ടി എങ്ങോട്ടെക്കെങ്കിലും നാട് വിടാന്‍ ചന്ദ്രേട്ടനോട് താന്‍ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ, അക്കയോടുള്ള കടപ്പാട് മറന്നു കൊണ്ട് ഒന്നും ചെയ്യാന്‍ ചന്ദ്രേട്ടന്‍  ആഗ്രഹിച്ചിരുന്നില്ല. അതിനൊട്ടും  തന്നെ മനസ്സുമുണ്ടായിരുന്നില്ല .  

പക്ഷെ എല്ലാത്തിനും ഒരവസാനം ഉണ്ടാകുമല്ലോ. തങ്ങളുടെ കാര്യത്തിലും അത് സംഭവിച്ചല്ലേ മതിയാകൂ. അക്കയുടെ ചെവിയില്‍  ഈ വിവരങ്ങള്‍ അപ്പോഴേക്കും ആരോ അറിയിച്ചിരുന്നു. അതറിഞ്ഞ ശേഷം ചന്ദ്രേട്ടനെ മുകളിലത്തെ റൂമില്‍ നിന്നും അക്ക പുറത്താക്കി. ചന്ദ്രേട്ടന് ആ നഗരത്തില്‍ പിന്നീട് ബാക്കിയായത്  സേട്ടുവിന്റെ കടയിലെ ജോലി മാത്രം. അത് കൂടി നഷ്ട്ടപ്പെടുന്നതിനും മുന്‍പേ എന്തെങ്കിലും തീരുമാനിച്ചേ മതിയാകുമായിരുന്നുള്ളൂ. 

*****************

മഹാരാഷ്ട് സംസ്ഥാനത്തിന്‍റെ റെയില്‍വേ ബോഡറും മറി കടന്നു ട്രെയിന്‍ കുറച്ചങ്ങു എത്തിയപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി. ജനലരികില്‍ ഇരുന്നിരുന്ന ചന്ദ്രന്റെ മുഖത്തേക്ക് മഴത്തുള്ളികള്‍ ചിന്നി തെറിക്കാന്‍ തുടങ്ങി. ചന്ദ്രന്‍ പതിയെ ജനാല താഴ്ത്താന്‍ ശ്രമിക്കവേ ഉറങ്ങുന്ന സുമയെ നോക്കി. എന്തോ ആലോചിച്ചു കൊണ്ട് കണ്ണും മിഴിച്ചു കിടന്നിരുന്ന അവളെ നോക്കി പതിവില്ലാതെ ചന്ദ്രന്‍ ചിരിച്ചു. 

ആ സമയത്ത്  തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഉറക്കെ കരഞ്ഞു കൊണ്ട് ഓടി വന്ന ഒരു കൊച്ചു കുട്ടി ചന്ദ്രന്‍റെ  ശ്രദ്ധ അവളില്‍ നിന്നും മാറ്റി. ആ കുട്ടിയുടെ കരച്ചില്‍ കേട്ടിട്ടെന്ന പോലെ ഓര്‍മയില്‍ നിന്നുണര്‍ന്ന സുമ അപ്പോഴാണ്‌ തന്നെ നോക്കി നിന്നിരുന്ന ചന്ദ്രനെ കാണുന്നത്. കരഞ്ഞു കൊണ്ട് ഓടി വന്ന ആ കുട്ടിയെ തേടി അവന്‍റെ അമ്മയും അച്ഛനുമാണെന്ന് തോന്നുന്നു ചന്ദ്രന്‍റെ അടുത്തു നിന്നും കുട്ടിയെ എടുത്ത   ശേഷം ചെറുതായൊന്നു ചിരിച്ചു കൊണ്ട് അവരുടെ കമ്പാര്‍ട്ട്മെന്റിലേക്കു തന്നെ മടങ്ങി. 

ബെര്‍ത്തില്‍ നിന്നും ഇറങ്ങി താഴെ വന്ന സുമ ചന്ദ്രനെ നോക്കി കൊണ്ട് അല്‍പ്പം പരിഭവത്തോടെ പുഞ്ചിരിച്ചു. ഉറങ്ങുന്നില്ലെങ്കില്‍ എന്തിനു രണ്ടു പേരും രണ്ടു സ്ഥലത്തായി കണ്ണും മിഴിച്ചു ഇരിക്കണം എന്ന് ചിന്തിച്ചു കൊണ്ടാകണം സുമ വീണ്ടും ചന്ദ്രന്റെ അരികില്‍ വന്നിരുന്നത്. അവരുടെ രണ്ടു പേരുടെയും മനസ്സ് ആ സമയത്ത് ഒരേ സംഭവം തന്നെ ആലോചിക്കാന്‍ തുടങ്ങി. മറ്റൊന്നുമായിരുന്നില്ല, മുംബൈ നഗരത്തോട് വിട പറഞ്ഞു കൊണ്ട് കാസര്‍ഗോട്ടെക്ക് യാത്ര തിരിക്കാനുണ്ടായ ആ നിര്‍ണായക നിമിഷം. അതെങ്ങനെ മറക്കാനാകും അവര്‍ക്ക്  ?

അക്കയുമായി നേരിട്ട് ഒരു വെല്ലുവിളി നടത്താനും സുമയെ പരസ്യമായി ഇറക്കി കൊണ്ട് വരാനും ചന്ദ്രന് സാധിക്കുമായിരുന്നില്ല . ചന്ദ്രന്‍ വിളിച്ചാല്‍, ഏത് സമയത്ത് വേണമെങ്കിലും ഇറങ്ങി വരാന്‍ സുമ പക്ഷെ എന്നോ തയ്യാറായി കഴിഞ്ഞിരുന്നു. ഇനിയും അവളോട്‌ കാത്തിരിക്കാന്‍ പറയാന്‍ ചന്ദ്രന് പറ്റില്ലായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെയുള്ള ട്രെയിനില്‍ പോകാനുള്ള ടിക്കെറ്റ് ബുക്ക് ചെയ്തു വന്ന ശേഷം ചന്ദ്രന്‍ സേട്ടുവിനോട് കാര്യങ്ങളെല്ലാം  തുറന്നു പറഞ്ഞു. ഇനി മടങ്ങി വരില്ല എന്നും പറഞ്ഞു. ഒരു തരത്തിലുമുള്ള എതിര്‍പ്പ് പ്രകടിക്കാതെ സേട്ടു ചന്ദ്രനെ അനുഗ്രഹിച്ചു. 

അന്ന് പതിവില്ലാതെ മഴ പെട്ടെന്ന് പെയ്യാന്‍ തുടങ്ങിയിരുന്നു . നഗരവും ചേരികളും എല്ലാം ചെറിയ മഴത്തുള്ളികള്‍ കൊണ്ട് അവ്യക്തതയില്‍ നനഞ്ഞു കിടന്ന ആ സമയത്ത് ആരും തന്നെ പുറത്തിറങ്ങി നടന്നില്ല. അഥവാ , നടക്കുന്നവരുണ്ടെങ്കില്‍ തന്നെ അവരെല്ലാം മഴയില്‍ നിന്നും ഓടി മറയുകയാണ്. ആ മഴയുള്ള രാത്രിയില്‍ തന്നെയാണ് സുമയെയും കൊണ്ട് ചന്ദ്രന്‍ മുംബൈയില്‍ നിന്നും ആരാരും അറിയാതെ പൊടുന്നനെ മറയുന്നത്. 

ആ രാത്രിയില്‍  ചന്ദ്രനോടൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് ഒളിച്ചോടി പോകുമ്പോള്‍ സുമക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. കൂടുതലും വേവലാതികളും ഭയവുമായിരുന്നു അവള്‍ക്കു പങ്കു വക്കാനുണ്ടായിരുന്നത്. അതിലൊരു സംഭവമായിരുന്നു അന്നേ ദിവസം മഴ തുടങ്ങുന്നതിനു മുന്‍പ് തന്‍റെ മുറിയിലേക്ക് കടന്നു വന്ന രണ്ടു പരിചിത മുഖങ്ങളേയും  പിന്നൊരു അപരിചിതനായ താടിക്കാരനെയും കുറിച്ച് അവള്‍ക്കു ചന്ദ്രനോട് പറയാനുണ്ടായിരുന്നത്. 

 ചന്തയില്‍ മാടുകളെ വില പറഞ്ഞു വില്‍ക്കുന്ന പോലെയായിരുന്നു സുഭദ്ര അക്ക അന്ന് അവളോട്‌ സംസാരിച്ചത്.  ആ താടിക്കാരന്റെ കൂടെ മറ്റേതോ ദേശത്തേക്ക് അടുത്ത ദിവസം പോകാന്‍ തയ്യാറായിക്കോ  എന്ന് ആക്രോശിച്ച അക്കയോട് സാധ്യമല്ലെന്ന് പറഞ്ഞ് അലറിയപ്പോള്‍ അവളുടെ മുഖത്തേക്ക് കൈ വീശി അടിച്ചത് സേട്ടുവായിരുന്നു. അടിയുടെ വേദനയെക്കാള്‍ ഉപരി, സേട്ടുവിനെ അവരുടെ കൂടെ കണ്ടതിലായിരുന്നു അവള്‍ക്ക് കൂടുതല്‍ വിഷമം. 

പാതിരാത്രിയിലും മഴ കനത്തു പെയ്തു കൊണ്ടേയിരുന്നു. മഴയുടെ ഉച്ചത്തിലുള്ള ശബ്ദവും, കാറ്റും എന്ത് ലക്ഷണത്തിനെ  സൂചിപ്പിക്കുന്നു എന്നറിയില്ലായിരുന്നു. എന്തായാലും തങ്ങള്‍ക്കു അതൊരു ശുഭ ലക്ഷണമായി മാത്രമേ  കാണാന്‍  സാധിക്കുമായിരുന്നുള്ളൂ. അല്ലെങ്കില്‍ തന്നെ ലക്ഷണങ്ങളില്‍ എന്തിരിക്കുന്നു. എല്ലാം അവിചാരിതമായി മാത്രം സംഭവിക്കുമ്പോള്‍ എന്തിനു ലക്ഷണങ്ങളെ കുറിച്ച് ചിന്തിക്കണം? മഴ നനഞ്ഞു കൊണ്ട് റോഡരുകില്‍ അന്നേ ദിവസം തന്നെ കാത്തു നിന്നിരുന്ന ചന്ദ്രന്റെ അടുത്തേക്ക്‌ ഓടി അടുക്കുമ്പോള്‍  സുമയുടെ മനസ്സില്‍ അങ്ങിനെ തോന്നിയിരുന്നു. 

"ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ചന്ദ്രേട്ടന്‍ സ്നേഹിച്ച സേട്ടു എന്തിനായിരിക്കാം  തങ്ങളുടെ ജീവിതത്തില്‍ ഒരു വിശ്വസ്തന്‍റെ വേഷം കെട്ടി അഭിനയിച്ചത് ? " സുമ നെടുവീര്‍പ്പോടെ ചന്ദ്രനെ നോക്കി കൌണ്ട് മൌനമായി മൊഴിഞ്ഞു. 

 അവിശ്വസനീയവും അപ്രിയവുമായ  സത്യങ്ങള്‍ കാലത്തിന്‍റെ  തിരശ്ശീലയില്‍ വെളിപ്പെടുന്നത്  വികൃത രൂപമായാണ്. സേട്ടുവിനെ കുറിച്ചും അക്കയെ കുറിച്ചുമുള്ള  ആ വാര്‍ത്ത കേട്ടറിഞ്ഞ ശേഷം, ചന്ദ്രന്റെ മനസ്സില്‍ അത് വരെയും നന്മയുടെ രൂപങ്ങളായി മാത്രം നില നിന്നിരുന്ന  സുഭദ്ര അക്കയും സേട്ടുവും കാലത്തിന്‍റെമറ്റൊരു   വികൃത രൂപം പ്രാപിക്കുകയായിരുന്നു.

ഇരുട്ട് ഗുഹയിലേക്ക് കൂകി പാഞ്ഞു കയറിയ ട്രെയിന്‍ അവരുടെ ഗതകാല സ്മരണകളെ അപ്പോഴേക്കും ഭംഗിച്ചു കഴിഞ്ഞിരുന്നു. 

 ഓര്‍മകളില്‍ നിന്ന് ഞെട്ടി  ഉണര്‍ന്നെങ്കിലും, ആ നിമിഷത്തിലെ തങ്ങളുടെ മൂകത കൈ വെടിയാതെ ജീവിതത്തിന്‍റെ പുതിയ തിരിച്ചറിവുകളിലേക്ക് ഓടിയകലാന്‍  ചന്ദ്രനും സുമയും നിര്‍ബന്ധിതരായി.പുതിയ ജീവിതത്തിലേക്കുള്ള അവരുടെ  യാത്ര ഇപ്പോഴും തുടരുന്നു. പാളങ്ങളിലൂടെ. 
-pravin-