Friday, June 5, 2015

ഒരു ബ്രോയിലർ കോഴിയുടെ ചിന്തകൾ

സമയം വൈകീട്ട് അഞ്ചു മണി ആയിക്കാണും. ഫാമിൽ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് മാനേജരും കൂട്ടരും വന്നെത്തി നോക്കി. പരിചയമില്ലാത്ത മറ്റൊരാളും കൂടെയുണ്ടായിരുന്നു. അയാളോട് വില പറഞ്ഞുറപ്പിക്കുന്ന മാനേജരെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കാര്യം മനസിലായി. ഞങ്ങൾ പുര നിറഞ്ഞിരിക്കുന്നു അഥവാ പ്രായപൂർത്തിയായിരിക്കുന്നു. ഇനി ജീവിക്കാൻ അവകാശമില്ല. ഞങ്ങൾ വിൽക്കപ്പെടാൻ പോകുന്നു. കാര്യം ഏകദേശം മനസിലായപ്പോൾ തന്നെ പലരും ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇവരുടെയൊക്കെ കരച്ചിൽ കേട്ടാൽ തോന്നും മാനേജർ എല്ലാരെയും കൊല്ലാൻ പോകുകയാണെന്ന്. ഏതൊരു ബിസിനസ്സും ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം ലാഭം കിട്ടുക എന്നത് തന്നെയാണ്. അയാളും അത് ഭംഗിയായി നിർവ്വഹിക്കുന്നു എന്ന് മാത്രം. അതിലിത്ര കരയാനും പേടിക്കാനുമെന്തിരിക്കുന്നു ? എനിക്ക് മനസിലാകുന്നില്ലായിരുന്നു.

കോയമ്പത്തൂർ ഫാമിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഞങ്ങൾക്ക്  ആഴ്ചകളുടെ പ്രായം മാത്രം. ഒന്നിന് മുകളിൽ ഒന്നായി ലോറിയിൽ അടുക്കി വച്ചിരിക്കുന്ന ഓരോ ഇരുമ്പ് കൂടുകൾക്കുള്ളിലും അഞ്ചിലധികം പേരെ കുത്തി നിറച്ചിട്ടുണ്ട്. കഴുത്തൊന്നു നേരെ തിരിക്കാനോ പിടിക്കാനോ പറ്റാത്ത അവസ്ഥ. ശ്വാസം മുട്ടുന്ന പോലെ തോന്നി. ഇത്രയും കാലം ഒന്നുമില്ലെങ്കിലും ഫാമിനുള്ളിൽ അതിനെല്ലാമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടായിരുന്നു. അതെല്ലാം  നഷ്ട്ടപ്പെട്ടു എന്ന് മനസിലായപ്പോളായിരിക്കാം ഒരു പക്ഷേ എല്ലാവരും കൂടുതൽ ദുഖിതരായത്. ഫാമിനുള്ളിൽ നിന്ന് പുറത്തേക്ക് എത്തിയത് കൂടുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു. പലരും ഉച്ചത്തിൽ കരഞ്ഞെങ്കിലും എന്തോ എനിക്ക് കരയാൻ തോന്നിയില്ല. ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെ- അത് നല്ലതായാലും ചീത്തയായാലും ഒരു പഠനത്തിനെന്നോണം നിരീക്ഷിക്കുന്നത് എന്റെ പതിവായിരുന്നു. അല്ലെങ്കിൽ തന്നെ കരയുന്നതെന്തിന്? ഈ കുറഞ്ഞ കാലയളവിലെ ജീവിതത്തിനിടയിൽ കേവലം ശരീര ഭാരം കൊണ്ട് ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്കൊരു വില കൈ വന്നിരിക്കുന്നു. ആ വില കൊണ്ട് മറ്റൊരാൾക്ക് ബിസിനസ് ലാഭവും. അതിന്റെയെല്ലാം  ഭാഗമാകാൻ സാധിച്ചല്ലോ എന്നോർത്ത്  സന്തോഷിക്കുകയല്ലേ വേണ്ടത്.   മറ്റുള്ളവരുടെ കൂട്ടക്കരച്ചിലുകൾക്കിടയിൽ ഞാൻ  ഇപ്രകാരം വേറിട്ട നിരീക്ഷണങ്ങളിൽ മുഴുകിയമർന്നു കൊണ്ടിരിക്കുകയായിരുന്നു.

ഇരുമ്പ് കൂടുകൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ചതുര രൂപത്തിലാണ് എനിക്ക്  ഈ ലോകത്തെ കാണാൻ സാധിച്ചത് . പണ്ട് ഈ ലോകം  അങ്ങിനെയായിരുന്നില്ലല്ലോ എന്ന് ഞാൻ ഓർത്തു. അപ്പോൾ സത്യത്തിൽ എനിക്ക് മറ്റൊരു സംഗതിയാണ് മനസിലായത്. നമ്മൾ സഞ്ചരിക്കുമ്പോൾ ഈ ലോകം മാറുന്നു. ലോകത്തിനു പല രൂപവും പല നിറവും പല കാലാവസ്ഥയും ഉണ്ടാകുന്നത് നമ്മൾ ഒരിടത്ത് നിന്ന് ഒരിടത്തേക്ക് സഞ്ചരിക്കുമ്പോൾ ആണ്. ലോറി പതിയെ നീങ്ങിത്തുടങ്ങുകയും എന്റെ ചതുര കാഴ്ചകളിൽ നിന്ന് ഫാം മറഞ്ഞു പോകുകയും ചെയ്തപ്പോൾ ഞാൻ ചിന്തിച്ചത് ശരി തന്നെ എന്ന് ഉറപ്പായി. 

നാഷണൽ ഹൈവേയിലെക്ക് വണ്ടി എത്തിയപ്പോഴേക്കും എല്ലാവരും അവശരായിരുന്നു. അത്രക്കുണ്ടായിരുന്നു വണ്ടിയുടെ കുലുക്കം. ഇതിനിടയിൽ എന്റെ കൂടെ ഉണ്ടായിരുന്നവർക്ക് കലശലായ ദാഹവും അനുഭവപ്പെടാൻ തുടങ്ങി. ആരോട് ചോദിക്കാൻ ? അല്ലെങ്കിൽ തന്നെ ഈ ഭൂമിയിൽ അധിക കാലം ജീവിക്കാൻ തരത്തിലുള്ള ആരോഗ്യ സ്ഥിതിയിലല്ലായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടെയും ജനനവും വളർച്ചയുമെല്ലാം. ഫാമിലെ കാലാവസ്ഥയും പുറത്തെ കാലാവസ്ഥയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് . ഇത്രയും പോരെ ഞങ്ങളെ പോലുള്ള അൽപ്പായുസ്സുകളുടെ കാര്യത്തിൽ ദൈവത്തിനൊരു തീരുമാനമെടുക്കാൻ? അങ്ങിനെ പറയുമ്പോൾ മറ്റൊന്ന് കൂടി പറയാനുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഈ ദൈവം എന്നൊക്കെ പറയുന്നത് ഒരു വലിയ സംഭവമൊന്നുമല്ല  കേട്ടോ. മനുഷ്യന്റെ ആഗ്രഹങ്ങളും  തീരുമാനങ്ങളും നടപ്പിലാക്കി  കൊടുക്കുന്ന ഒരു ഇടനിലക്കാരൻ മാത്രമല്ലേ  ഈ ദൈവം എന്ന് ഇടക്ക് ഞങ്ങളിൽ പലരും ചിന്തിക്കുകയും ചർച്ചിക്കുകയുമൊക്കെ ചെയ്തതാണ്. ഞങ്ങളുടെ  ജനുസിന്റെ കാര്യത്തിൽ അത് ഏറെക്കുറെ ശരിയുമാണ്. മാസ പിണ്ഡത്തിന് താൽക്കാലികമായി ജീവൻ വപ്പിക്കുന്ന മനുഷ്യന്റെ ഏർപ്പാടിന്റെ ഇരകളാണ് ഞങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ മാംസം നൽകാൻ വേണ്ടി മാത്രം ജനിക്കുന്നവർ. ഈ ലോകത്ത് ജീവിക്കാൻ ഞങ്ങൾക്ക് അവകാശമില്ല എന്ന് ഉറച്ച് വിശ്വസിക്കാൻ ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ധാരാളം. 

സമയം രാത്രി ഏറെ നേരം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ തൊട്ടു പുറകിൽ വന്നു കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു. പലരിലും ആ അസ്വസ്ഥത ശബ്ദമായി പൊങ്ങിത്തുടങ്ങിയത് കൊണ്ടോ എന്തോ ഡ്രൈവർ വണ്ടി ഒരു അരികിലേക്ക് ചേർന്ന് നിർത്തി.  വണ്ടിയുടെ പുറകു വശത്ത് വന്നു നിന്ന ഡ്രൈവർ  എന്റെ കൂടിനു മുകളിൽ കൈ കൊണ്ടെന്തോ പരതികൊണ്ട് മറ്റൊരു കൂട് വലിച്ചു താഴെയിട്ടു. അതിൽ നിന്ന് ഒരുത്തനെ പുറത്തേക്ക് വലിച്ചിട്ടു. അവനാളൊരു ഗുണ്ട് മണിയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നവൻ. അവനെ തല കുത്തനെ പിടിച്ചു കൊണ്ട് വലിച്ചിട്ട കൂട് അയാൾ തിരികെ വച്ചു. തല തൂക്കി പിടിച്ചപ്പോൾ അവൻ കൊക്കി കരയാൻ തുടങ്ങി. പിന്നെന്തുണ്ടായെന്നറിയില്ല അവനെയും കൊണ്ട് അയാൾ റോഡരികിലെ ഒരു വീട്ടിലേക്ക് കയറിപ്പോയി. അവന്റെ ശബ്ദം പിന്നെ ഞങ്ങൾക്കൊരു ഓർമ്മ മാത്രമാകുകയായിരുന്നു. 

ഏറെ സമയത്തിന് ശേഷം ഒരു വലിയ ഏമ്പക്ക ശബ്ദത്തോടെയാണ് ഡ്രൈവർ തിരിച്ചു വന്നത്. ഡ്രൈവറുടെ ഭാര്യയായിരുന്നിരിക്കാം വീടിനു പുറത്തു നിന്ന് അയാൾക്ക് നേരെ കൈ വീശി കൊണ്ടെന്തോ പറഞ്ഞു. അയാൾ തിരിച്ചും. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും എല്ലാവരും ലോറിയിലെ പുതിയ ആവാസ വ്യവസ്ഥയുമായി താദാത്മ്യം  പ്രാപിച്ചിരുന്നു. എല്ലാവരുടെയും കണ്ണുകൾ ക്ഷീണം കൊണ്ട് പാതി മയക്കത്തിലേക്ക് വീണു പോയി. സംശയിക്കണ്ട, കോഴിയുറക്കം എന്ന പേരിൽ പണ്ടേ പ്രശസ്തിയാർജ്ജിച്ച ആ മയക്കം തന്നെയാണ് ഞങ്ങളും അന്ന് നടപ്പിലാക്കിയത്. 

ഉറക്ക ശേഷം കണ്ണ് തുറന്നപ്പോൾ  ഞങ്ങളുടെ കൂടുകൾക്ക് ഒരൽപ്പം കൂടി വിസ്താരം കൈ വന്നിരിന്നു. കൂടുകളുടെയും കൂടെയുണ്ടായിരുന്നവരുടെയും  എണ്ണവും കുറഞ്ഞതായി  മനസിലായി. അപ്പോഴാണ്‌ പരിസരം ഞാൻ ശ്രദ്ധിക്കുന്നത്. ലോറിക്ക് പകരം മനുഷ്യന്മാരുടെ തിരക്കുള്ള ഒരു വലിയ ചന്തയായിരുന്നു അത്. എല്ലാവരും ഞങ്ങളിലേക്ക് കണ്ണ് നട്ടു നിൽക്കുകയായിരുന്നു. ആ സമയം എന്റെ കാലിൽ ഒരാൾ അറ്റം വളഞ്ഞ വടി വച്ച് പിടിച്ചു. കൂട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചു. തല കുത്തനെ ത്രാസിൽ കെട്ടി തൂക്കിയിട്ടു. അവസാനമായി കുടിക്കാൻ വെള്ളവും തന്നു. അയാളുടെ മുഖവും എന്നെ വാങ്ങാൻ വന്നയാളുടെ മുഖവും ഞാൻ തല കുത്തനെയും ചരിഞ്ഞുമെല്ലാം നോക്കി കണ്ടു. അന്നും ഞാൻ കരയാൻ നിന്നില്ല. പക്ഷേ ഒരത്ഭുതം സംഭവിച്ചു. അയാൾ എന്നെ വീണ്ടും കൂട്ടിലേക്ക് തന്നെ തിരികെ പിടിച്ചിട്ടു. ശേഷം കൂട്ടത്തിലെ മറ്റൊരു തടിയനെ പിടിച്ചു കൊണ്ട് എന്നെ ചെയ്ത പോലെയെല്ലാം ചെയ്തു. അവൻ വെറുതെയെങ്കിലും പ്രതീക്ഷിച്ചു കാണും അവനെയും എന്നെ പോലെ തിരികെ കൂട്ടിലേക്ക് തന്നെ പിടിച്ചിടുമെന്ന്. പക്ഷേ, അതുണ്ടായില്ല. അവന്റെ കഴുത്തും അയാളുടെ കയ്യിലെ ആയുധവും ദ്രുതഗതിയിൽ തമ്മിലടുത്തു. 'ടക്' എന്നൊരു ശബ്ദത്തോടെ ആ പ്രണയം അവസാനിച്ചു. അവനെ അയാൾ വലിയൊരു ബക്കറ്റിലേക്കെടുത്തിട്ടു. ഇരുളടഞ്ഞ  കുഴിയുള്ള ആ ബക്കറ്റിൽ നിന്നും അവന്റെ പിടച്ചിൽ ശബ്ദം തെല്ലു നേരം എനിക്ക് കേൾക്കേണ്ടതായി വന്നു. ജീവൻ പോയ ശേഷം തൂവലുരിഞ്ഞ അവന്റെ ശരീരത്തെ  ഖണ്ഡിച്ചു കൊണ്ടിരിക്കെ അയാൾ  അതിലൊരു   താളം സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു . ടക് ടക് ..ടക് .ടക് ..

ഭാഗം 2  

ആഴ്ചകളുടെ വളർച്ചാ കാലഘട്ടത്തിൽ ഒന്നിച്ചു കളിച്ചു വളർന്നവർ ആയിരത്തിലധികം വരും. തൂക്കത്തിൽ മാത്രമായിരുന്നു ഞങ്ങൾ വിഭിന്നർ. വരാനിരിക്കുന്ന വിധിയുടെ കാര്യത്തിൽ ഞങ്ങൾ എല്ലാവരും സമാനർ. എത്തിപ്പെടുന്ന ഇടങ്ങൾ വ്യത്യസ്തമാകാമെങ്കിലും ഞങ്ങളെ കാത്തിരിക്കുന്നവർ ആഗ്രഹിക്കുന്ന രുചി വികാരം ഒന്ന് തന്നെ. തൂക്കം കൂടിയവർ മരണത്തിലേക്ക് പെട്ടെന്ന് പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്ന പലരുടെയും കാലുകളിൽ അറ്റം വളഞ്ഞ വടി മരണത്തിന്റെ പിടി മുറുക്കിയപ്പോൾ എന്റെ കാലുകൾ മാത്രം അതിൽ നിന്ന് സ്വതന്ത്രമായി നടന്നു. ഓരോ ദിവസവും  അളവിൽ കുറവായി മാത്രമേ ഞാൻ എന്തെങ്കിലും ഭക്ഷിച്ചിരുന്നുള്ളൂ. അതിനാൽ തന്നെ എന്റെ തൂക്കം കുറവായി തന്നെ തുടർന്നു. എന്നിരുന്നാലും എനിക്കറിയാം അറ്റം വളഞ്ഞ വടി ഒരു നാൾ എന്റെ കാലിലും വന്നു വീഴുമെന്ന്. അത് വരെ ഈ കളി തുടരാം എന്ന് ഞാനും കരുതി. 

അങ്ങിനിരിക്കെയാണ്  എന്റെ ജീവന് പുതിയൊരു അവകാശി എത്തുന്നത്. അയഞ്ഞ ബനിയനും ട്രൌസറും ഇട്ടു നിൽക്കുന്ന ഒരു കൊച്ചു പയ്യൻ. ബാല്യം വിട്ടു മാറാത്ത അവൻ ഏറെ കൌതുകത്തോടെയാണ് ഞങ്ങളെ ഓരോരുത്തരെയും നോക്കി കണ്ടത്. നിരാശയോടെ കയ്യിലുള്ള പൈസ എണ്ണി തിട്ടപ്പെടുത്തി കൊണ്ട് അവൻ കടക്കാരന് നേരെ നീട്ടി. അയാൾ അതും വാങ്ങി മേശവലിപ്പിൽ ഇട്ട ശേഷം ഞങ്ങളുടെ കൂട്ടത്തിലെ  പലരെയും തല കുത്തനെ കെട്ടിത്തൂക്കി കൊണ്ട് തൂക്കം അളന്നു. അവൻ കൊടുത്ത പൈസ കൊണ്ട് അവരുടെ തൂക്കത്തിൽ ഒന്നിനെ നൽകാൻ അയാൾ സമ്മതിച്ചില്ല. അവന്റെ പൈസ തിരിച്ചു കൊടുക്കാനായി മേശ വീണ്ടും തുറക്കുന്ന സമയത്താണ് അവൻ അയാൾക്ക് എന്നെ ചൂണ്ടി കാണിച്ചു കൊടുക്കുന്നത്. ഒരു അവസാന ശ്രമമെന്ന നിലയിൽ അയാൾ എന്റെ കാലിൽ അറ്റം വളഞ്ഞ വടി കൊണ്ട് പിടിച്ചു വലിച്ചു. മരണത്തെ ഞാൻ വീണ്ടും മുഖാമുഖം കാണുകയായിരുന്നു. ഇത്തവണ കൂട്ടിലേക്ക് ഒരു തിരിച്ചു പോക്കുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 

തല കുത്തനെ തുലാസിൽ കിടന്നു തൂങ്ങിയപ്പോൾ അവന്റെ മുഖം തെളിയുന്നത് ഞാൻ കണ്ടു. അവൻ കൊടുത്ത പൈസക്കും എന്റെ തൂക്കത്തിനും ഒരേ ഒരു വില. എന്റെ ജീവന്റെ വില. ഞാൻ കണ്ണടച്ച് പിടിച്ചു. ചെവിയിൽ എനിക്ക് മുൻപേ പോയവരുടെ പിടച്ചിൽ ശബ്ദങ്ങൾ മുഴങ്ങി. ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഇരുളടഞ്ഞ ആ വലിയ ബക്കറ്റിന്റെ ആഴം ഞാൻ ഊഹിച്ചെടുത്തു. എന്റെ ഹൃദയമിടിപ്പ് കൂടി. അയാളുടെ കയ്യിലെ കത്തിയിലെ ഉണങ്ങിയ ചോര മണം എന്റെ മൂക്കിനുള്ളിലെക്ക് ഇരച്ചു കയറി. ചോര നനവുള്ള മരക്കഷ്ണത്തിന്റെ മുകളിൽ എന്റെ കഴുത്ത് അമർത്തി കിടത്തിയപ്പോഴും ഞാൻ കണ്ണ് തുറന്നില്ല. പെട്ടെന്നാണ് അവനെന്തോ പറഞ്ഞത്. അയാൾ എന്നെ കൊന്നില്ല. പകരം അവന്റെ കയ്യിലെ സഞ്ചിയിലേക്ക് എന്നെ ജീവനോടെ എടുത്തിട്ടു കൊടുത്തു . അവൻ എന്നെയും കൊണ്ട് എങ്ങോട്ടോ ഓടി. 

സഞ്ചിക്കുള്ളിലിരുന്നു കൊണ്ട് അവന്റെ ഓട്ടത്തിന്റെ വേഗം എനിക്ക് മനസിലാക്കാമായിരുന്നു. അങ്ങിങ്ങായി കീറിയ സഞ്ചിയുടെ ദ്വാരങ്ങളിലൂടെ എന്റെ മുഖത്തേക്ക് നനുത്ത കാറ്റ് വീശാൻ തുടങ്ങി. ആ ഓട്ടം ചെന്ന് നിന്നത് ചെറിയൊരു കൂരയിലായിരുന്നു. അവന്റെ അമ്മ ആ സമയം പുറത്തേക്കു വന്നു കൊണ്ട് അവനോടെന്തോ  ചോദിച്ചു. അവൻ പറഞ്ഞ മറുപടി കേട്ട ശേഷം അമ്മ മൂക്കത്ത് വിരൽ വച്ച് കൊണ്ട്  സഹതാപം രേഖപ്പെടുത്തി. അതിനു ശേഷം അടുക്കളയിലെ പുക മറയിലേക്ക് തിരിച്ചു നടന്നു. അവൻ എന്നെയും കൊണ്ട് വീടിന്റെ പുറകു വശത്തേക്കും. അവിടെ എന്റെ രൂപത്തിലുള്ള എന്നാൽ എന്നെക്കാളും ആരോഗ്യവും സൌന്ദര്യവുമുള്ളവർ സന്തോഷത്തോടെ താമസിക്കുന്ന ഒരു ചെറിയ കൂടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ 'ആരാടാ നീ ? എവിടുന്നാ ഇപ്പൊ" എന്നൊക്കെ തുടങ്ങി കുറെ ചോദ്യങ്ങൾ ഒരേ സമയം ചോദിച്ചു. ആകെ കലപിലാ ശബ്ദ മയം. ഞാൻ മറുപടിയായി ചെറുതായൊന്നു കൊക്കി ശബ്ദം ഉണ്ടാക്കി. അത്രയല്ലേ എനിക്ക് പറയാനുള്ളൂ താനും. അതോടെ അവർക്ക് മനസിലായി ഞാൻ ഒരു വരുത്തൻ ആണെന്ന്. 

അക്കാലം വരെ ഞാൻ കിടന്നിരുന്ന കൂടുകളെ പോലെയായിരുന്നില്ല എനിക്ക് കിട്ടിയ പുതിയ കൂട്. അവരെല്ലാം ഒരുമിച്ച് ഒരു കൂട്ടിൽ കിടന്നപ്പോൾ ഞാൻ മാത്രം വേറൊരു കൂട്ടിൽ തനിച്ചു കിടന്നു. ഓർമ്മകൾ ആ രാത്രി  എന്നെ ഉറങ്ങാൻ വിട്ടില്ല. തൊട്ടപ്പുറത്തെ  കൂട്ടിൽ  നിന്നും ആരോ കൂകിയപ്പോഴാണ് നേരം വെളുത്തെന്ന് പോലും ഞാൻ മനസിലാക്കിയത്. ഇത്രയും കാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതം ആ  ദിവസത്തിലായിരുന്നു  ഞാൻ കണ്ടത്. കൂട് തുറന്നാൽ തുലാസിൽ തല കുത്തനെ കിടന്ന് മരണത്തെ  കാണാൻ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലെ ഒരാൾക്ക് ജീവിതത്തിലാദ്യമായി കൂട് തുറന്നപ്പോൾ   സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു.  പേടിച്ചും മടിച്ചും   നടന്നു കൊണ്ട് ഞാൻ പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തി.  എന്നെ വരുത്തനായി കണ്ടിരുന്നവർ അപ്പോഴേക്കും എന്നെയും അവരുടെ കൂട്ടത്തിൽ ചേർത്തിരുന്നു. അവർ എന്നെയും   കൊണ്ട് വീടിനു പരിസരത്തുള്ള ചളിക്കുഴിയിലേക്ക് നടന്നു നീങ്ങി. പിന്നെ മണ്ണിൽ നിന്ന് എന്തൊക്കെയോ  ചിക്കി ചിനക്കിയെടുത്ത് എനിക്ക് തന്നു.  ജീവനുള്ള ഒരു ജീവിയായി ഞാൻ പരിണാമപ്പെടുകയായിരുന്നു അവിടുന്നങ്ങോട്ട്.  പൂർണ്ണമായും അവരെ പോലെയാകാൻ സാധിക്കില്ലെങ്കിലും ഞാനും ഇപ്പോൾ അവരിലൊരാളായി മാറിയല്ലോ എന്ന തോന്നൽ  എന്തിനെന്നില്ലാതെ എനിക്ക് ശക്തി പകർന്നു തരുന്നുണ്ടായിരുന്നു.  

ക്ഷണിക ജീവിതമെങ്കിലും പ്രതീക്ഷകൾ നമ്മളെ നാളേക്ക് ജീവിക്കാൻ പ്രേരിപ്പിക്കുമല്ലോ. എനിക്കും അങ്ങിനെ തന്നെ. നാളെ എന്നത് എന്നെ സംബന്ധിച്ച് ഒരു ഉറപ്പും പറയാനില്ലാത്ത ഒന്നാണെങ്കിൽ കൂടി ഇപ്പോൾ എനിക്കും ആഗ്രഹം തോന്നുന്നു- ഒന്ന് ജീവിക്കാൻ. കീറിയ സഞ്ചിക്കുള്ളിൽ  കിടന്ന സമയത്ത്  എന്റെ മുഖത്തേക്ക് വീശിയ അതേ നനുത്ത കാറ്റ്  എനിക്ക് ചുറ്റും  വീശുന്നുണ്ട്- എനിക്കെല്ലാ പിന്തുണയും തന്നു കൊണ്ട്. എന്റെ കാലുകൾ ആ സമയം ഞാൻ അറിയാതെ മണ്ണിൽ ചിക്കി ചിനക്കുകയായിരുന്നു. നിമിഷങ്ങൾക്കകം  എനിക്ക് ഭക്ഷിക്കാനായി ഒരു ഇരയെ അത് കണ്ടെത്തി തന്നു. ഞാൻ സ്വയം മറന്ന് പറഞ്ഞു പോകുന്നു - ഞാൻ ജീവിക്കുകയാണ്. എനിക്കിനിയും ജീവിക്കണം.  ഈ നിമിഷം മുതൽ ജീവിക്കണം എന്നത് എന്റെ ഒരു അത്യാഗ്രഹം കൂടിയായി മാറിയിരിക്കുന്നു. . ജീവിതത്തിന് ഇത്രയേറെ ലഹരി ഉണ്ടായിരുന്നെന്ന്   ഇപ്പോഴാണ് ഞാൻ  മനസിലാക്കുന്നത്.

-pravin-

2015 ജൂണ്‍ ലക്കം ഇ -മഷി ഓണ്‍ ലൈന്‍ മാഗസിനില്‍ പബ്ലിഷ് ചെയ്തത് വായിക്കാന്‍ ലിങ്കില്‍  ക്ലിക്കുക .. 

Monday, May 4, 2015

ചില തോന്നലുകൾ

ഗുരുജി

ഗുരുജിയുടെ പ്രസംഗം കേൾക്കാൻ ഒരുപാട് പേർ ഒത്തു കൂടി. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പ്രസംഗം കേട്ടപ്പോൾ ഞാനും ഒരു വേള ഉത്തേജിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ദാസ്യം സ്വീകരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അപ്രകാരം, പ്രസംഗത്തിന് ശേഷം വേദിക്ക് പിന്നിൽ വച്ച് എന്റെ ആവശ്യം ഞാൻ അദ്ദേഹത്തോട് അറിയിക്കുകയുണ്ടായി. അദ്ദേഹം അത് കേട്ട ശേഷംചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.


"ഞാൻ ഒരു ഉത്തമ മനുഷ്യൻ ആണെന്ന ധാരണയുണ്ടോ തനിക്ക് ? എന്നാൽ അത് വേണ്ട. എന്നെ പോലെയാകാൻ തനിക്ക് നൂറായിരം വഴികളുണ്ട്. എന്നാൽ തനിക്ക് തന്നെപ്പോലെയാകാനും താനായി തന്നെ ജീവിക്കാനും ഒരേ ഒരു വഴിയെ ഉള്ളൂ. അത് എന്നെക്കാൾ കൂടുതൽ അറിയുക തനിക്ക് തന്നെയല്ലേ ? ആ സ്ഥിതിക്ക് താൻ തന്നോട് തന്നെ ദാസ്യപ്പെടുക."

ഹൃദ്രോഗികൾ ഇല്ലാത്ത നാട്

ആ നാട് അങ്ങിനെയായിരുന്നു, ഒട്ടുമേ ഹൃദ്രോഗികൾ ഇല്ല അവിടെ. ഹൃദ്രോഗം ബാധിച്ചു മരിച്ച പൂർവ്വികരുടെ ആത്മാക്കൾ ആ നാടിനു മുകളിൽ ചുറ്റിപ്പറ്റി നടപ്പുണ്ടായിരുന്നു. ആരുമെന്തേ ഹൃദ്രോഗികൾ ആകാത്തൂ ഈ നാട്ടിൽ എന്നേതോ മുതുക്കൻ ആത്മാവ് ചോദിച്ചു. ഹൃദയമില്ല എന്നത് തന്നെ കാരണമെന്ന് അന്നാട്ടിൽ പീഡിപ്പിക്കപ്പെട്ട് മരിച്ച ഒരു കുഞ്ഞു പെണ്‍ ശബ്ദം. പിന്നെ ഒരു വൃദ്ധയുടെ ഒടുങ്ങാത്ത കരച്ചിലും.

അക്ഷരത്തെറ്റ്

അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ പഠിച്ച അന്ന് മുതല്‍ ഓരോ വാചകങ്ങളും ബോഗികളെ പോലെ ബന്ധിപ്പിച്ച് ബന്ധിപ്പിച്ച് കഥകളും കവിതകളും എഴുതാന്‍ തുടങ്ങി. എഴുതുന്നതിനെ മുഴുവന്‍ അങ്ങിനെ പല പേരിലും പലരും വിളിച്ചു എന്നതാണ് സത്യം. വായിക്കുന്നവര്‍ മുഴുവന്‍ എഴുത്ത് നന്നായിരിക്കുന്നു എന്ന് പറയാന്‍ തുടങ്ങി. പിന്നെയും കുറെ കാലം എഴുതിക്കാണും. ഒരിക്കല്‍ അയാള്‍ തന്റെ എഴുത്തുകളെ സ്വയം വിലയിരുത്താന്‍ തുടങ്ങിപണ്ടെഴുതിയതില്‍ പലതിലും അക്ഷരങ്ങള്‍ക്ക് ചേര്‍ച്ചയുണ്ടായിരുന്നില്ല. വാചകങ്ങള്‍ പലതും മുറിഞ്ഞു കിടക്കുന്നു. കഥയും കവിതയുമല്ല, മുഴുവനും അക്ഷരത്തെറ്റുകള്‍ ആയിരുന്നു അയാള്‍ എഴുതിയിരുന്നത്. അ യും ആ യും ഇ യും ഈ യും തൊട്ട് എല്ലാ അക്ഷരങ്ങളും അയാളോട് കോപിച്ചു. ഇത്രയും കാലം അവരെ ശ്രദ്ധിക്കാതെ ഇരുന്നതിനാല്‍ അവര്‍ അയാള്‍ക്ക് മുന്നില്‍ ഒത്തു കൂടി ഒരു സ്വരത്തില്‍ പ്രതിഷേധിച്ചു. ഒത്തു കൂടിയ അക്ഷരങ്ങളെ അവസാനമായി അയാള്‍ കൂട്ടി വായിച്ചു- അക്ഷരത്തെറ്റ്.

തെറ്റ്‌ തിരുത്താത്ത ദൈവം

തിരുത്താൻ വേണ്ടി മാത്രമാണെങ്കിൽ നീ ഇടക്കിടെ തെറ്റ്‌ ചെയ്‌തോട്ടോ എന്ന് ദൈവം അവനോട്‌ പറഞ്ഞു. അവൻ ദൈവഹിതം പോലെ തെറ്റ്‌ ചെയ്യാൻ തുടങ്ങി. തെറ്റുകൾ തിരുത്തപ്പെടുന്നില്ല വെറുതേ ആവർത്തിക്കുക മാത്രമാണു ചെയ്യുന്നത്‌ എന്ന് കണ്ട ദൈവം അവനെ വിളിച്ച്‌ ശകാരിച്ചു. തെറ്റുകൾ നന്നായി തിരുത്താൻ വേണ്ടി മാത്രം ആവർത്തിക്കുന്നതാണെന്ന് അവൻ കരഞ്ഞു കൊണ്ട്‌ മറുപടി പറഞ്ഞു. ദൈവം കോപിച്ചു. അവൻ ദൈവ സന്നിധിയിൽ നിന്ന് ഇറങ്ങിപ്പോയി. പുറത്ത്‌ ചെകുത്താൻ അവനെ കാത്ത്‌ നിൽപ്പുണ്ടായിരുന്നു. അവർ പിന്നീട്‌ തോളോട്‌ തോൾ ചേർന്ന് തെറ്റുകൾ ചെയ്തു കൊണ്ട്‌ ദൂരേക്ക്‌ നടന്ന് നീങ്ങി. ആ സമയത്ത്‌ ദൈവം മറ്റൊരുവനു കൂടി മൗന സമ്മതം കൊടുക്കുന്നുണ്ടായിരുന്നു- തിരുത്താൻ വേണ്ടി മാത്രമുള്ള തെറ്റുകൾ ചെയ്തു കൊള്ളാൻ.

-pravin-

Thursday, April 2, 2015

വംശനാശം



ബലിച്ചോറ് തിന്നു വളർന്നൊരു കാക്ക മരിച്ചപ്പോൾ 
അതിന് ബലിയിടാനാരും വന്നില്ല. 
ബലിയിടാനാരും വരാതെ വരാതെ 
ബലിച്ചോറ് കിട്ടാതെ കിട്ടാതെ 
ബാക്കിയുള്ള കാക്കകളെല്ലാം  
പിന്നെ പട്ടിണി കിടന്നു മരിച്ചു. 

കാക്കകൾ കൂട്ടം കൂട്ടമായി ചത്തൊടുങ്ങിയപ്പോൾ
കുയിലിനു മാത്രം നിരാശ 
മുട്ടയിടാൻ കുയിലിനു പിന്നെപ്പിന്നെ മടി. 
മുട്ടയിടാതെയിടാതെ കുയിലുകളെല്ലാം
പ്രായം ചെന്ന് മരിച്ചു -
കുയിൽ വംശം തന്നെ ഇല്ലാതായി. 

ഇക്കഥയറിയാത്തൊരു ന്യൂജനറേഷൻ കുട്ടി 
ഫ്ലാറ്റിന്റെ ജനൽ വഴി പാടി 
കൂ ...കൂ ...കൂ ...
മറുതലക്കിലെ ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ 
അച്ഛന് ബലിയിടുന്ന ഒരു മകൻ കൈ കൊട്ടി വിളിച്ചു 
കാ ..കാ ..കാ ..

-pravin-

Friday, March 13, 2015

ചില അനുഭവ ചിന്തകൾ

സുന്ദര വില്ലൻമാർ  

ജീവിതത്തിൽ ഞാൻ കണ്ട വില്ലന്മാർക്കെല്ലാം ചില സമാനതകൾ ഉണ്ടായിരുന്നു. ദ്വേഷ്യപ്പെടാതെ ശാന്ത സ്വരൂപരായി നടക്കുക, ആരെ കണ്ടാലും സൌമ്യമായി പുഞ്ചിരിക്കുക, പോരാത്തതിന് നല്ല സൗന്ദര്യവും . അത് കൊണ്ട് തന്നെ  ഇവരെ സുന്ദര വില്ലന്മാർ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. അമരീഷ് പുരി പോലും ഇവരുടെ മുന്നിൽ ഒന്നുമല്ലാതായി പോകാറുണ്ട് ചില സമയങ്ങളിൽ. ഓന്തിന് നിറം മാറാനുള്ള കഴിവ് പോലെയാണ് ദൈവം ഇവർക്ക് സന്ദർഭോചിതമായി  പുഞ്ചിരിക്കാനുള്ള കഴിവ് കൊടുത്തിരിക്കുന്നത്. ആ ചിരിയിലാണ് അയാളുടെ ശത്രു പോലും ഇല്ലാതാകുന്നത്. അപ്പോൾ പിന്നെ അയാൾ അയാളുടെ അടിമകളെന്നു കരുതുന്നവരുടെ  കാര്യം പറയാനുണ്ടോ? 

ചിന്ത 

ഒരുപാട് ചിന്തിക്കുന്ന വ്യക്തികളെക്കാൾ എന്നെ ഒരുപാട് ചിന്തിപ്പിക്കുന്ന വ്യക്തികളുമായി അടുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. മറ്റൊരാൾ ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ അപ്പടി വിശ്വസിക്കുകയും അത് അതേ പടി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ കാൽ ഭാഗം ഊര്ജ്ജം കൊണ്ട് അയാൾ ചിന്തിച്ച അത്ര തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ നമുക്ക് ചിന്തിക്കാവുന്നതാണ്. ആരും അതിനു ശ്രമിക്കുന്നില്ല എന്ന് മാത്രം.  

പൂജ്യം 

അക്കങ്ങളില്‍ പൂജ്യത്തെയാണ് എനിക്കേറെ ഇഷ്ടം. അതിന്റെ ശൂന്യതയില്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളാനുള്ള വിശാലമായൊരിടമുണ്ട്. അത് തിരിച്ചറിയുകയും നമ്മോടു കൂടെ വലതു ഭാഗത്ത് ചേര്‍ക്കുകയും ചെയ്യുമ്പോള്‍ നമുക്ക് വില കൂടുന്നു. നമ്മള്‍ ഹൃദയം കൊണ്ട് സമ്പന്നനാകുന്നു.

-pravin-

Monday, March 2, 2015

ചൂടാക്കിയാൽ പണി കിട്ടും


എന്നെയെന്തിനാ എല്ലാവരും കൂടെയിങ്ങനെ ഇടക്കിടെ ചൂടാക്കുന്നത് ? - ഒരു ഇസ്തിരി പെട്ടിയുടെ ന്യായമായ സംശയം . 

കേട്ട ഭാവം നടിക്കാതെ ഞാന്‍ അവനെയങ്ങു ചൂടാക്കി വീണ്ടും. അവന്‍ ഇരട്ടി കലിപ്പില്‍ ചൂടായി. 

എന്റെ ഒരു പുത്തന്‍ ഷര്‍ട്ട്‌ കത്തിപ്പുകഞ്ഞത് മെച്ചം. 

ശ്ശൊ ..വേണ്ടായിരുന്നില്ല എന്ന് പിന്നെ ഞാന്‍. 

സ്വിച്ച് ഓഫാക്കി അവനെ തണുപ്പിച്ച ശേഷം റൂമിലേക്ക് നടക്കുമ്പോള്‍ എന്തിനോ കരിഞ്ഞ ഷര്‍ട്ട്‌ എന്നോട് ചോദിച്ചു. 

"ഇതിന്റെയൊക്കെ വല്ല കാര്യോം ഒണ്ടായിരുന്നോ. ."

അസ്ഥാനത്തുള്ള അവന്റെ ചോദ്യം എനിക്കത്ര പിടിച്ചില്ല. അപ്പോള്‍ തന്നെ അവനെ നാലായി മടക്കി ചുരുട്ടി അടുക്കളയിലെ കൈക്കില തുണിയാക്കിയ ശേഷമാണ് എനിക്ക് പിന്നെ സമാധാനം കൈ വന്നത്. 
-pravin-

Tuesday, February 17, 2015

തലയിലെഴുത്ത്

ഒരു കഷ്ണം റബ്ബർ കൊണ്ട് 
മൂപ്പിലാൻ പണ്ടെഴുതി
പിടിപ്പിച്ചതെല്ലാം 
ഒന്ന് മായ്ച്ചു കളയണം
പിന്നെ വാങ്ങണം 
സ്വന്തമായി നല്ലൊരു പേന
പിന്നെ എഴുതി തുടങ്ങണം 
ഒന്ന് തൊട്ട് ആദ്യം മുതൽ. 

എനിക്കെന്റെ തലയിൽ 
എഴുതാനാകില്ല പകരം 
ഞാൻ നിങ്ങളുടെ തലയിലും 
നിങ്ങൾ എന്റെ തലയിലും 
എഴുതുമെങ്കിൽ മാത്രം 
പുതിയൊരു തരം 
തലയിലെഴുത്തൊന്നു 
പരീക്ഷിച്ചു നോക്കാം നമുക്ക്. 

നഷ്ട്ടപ്പെടാൻ സ്വന്തമായൊരു 
ഉണക്ക തല മാത്രം ബാക്കിയെങ്കിൽ 
പിന്നെയെന്തിന് നമ്മളത് 
പരീക്ഷിക്കാതിരിക്കണം ?

-pravin-

Sunday, February 1, 2015

അതിജീവന വസന്തം

വൈകിയെത്തുമ്പോൾ മാത്രമേ 
വസന്തത്തിനു മണമുള്ളൂ. 
അപ്പോൾ മാത്രമേ അതിനെ വസന്തം
എന്ന് വിളിക്കാൻ പോലും തോന്നുന്നുമുള്ളൂ. 
വരണ്ടു വറ്റി വിളറി കിടക്കുന്ന 
ഒരു പാടത്തിന് നടുവിൽ 
ഒരു പുൽ നാമ്പ് കിളിർത്തു നിൽക്കുന്നതും, 
തൊട്ടടുത്ത പറമ്പിൽ സമൃദ്ധിയായി 
പച്ചപ്പുല്ല് തഴച്ചു വളരുന്നതുമായ 
കാഴ്ചകളിൽ എന്റെ കണ്ണും മനസ്സും 
അറിയാതെ നിറഞ്ഞു പോകുന്നത് 
വരണ്ട ആ പാടത്തിന്റെ നെഞ്ചിൽ 
ധൈര്യത്തോടെ കിളിർത്തു 
നിൽക്കുന്ന ആ ഒരൊറ്റയാനായ 
പുൽ നാമ്പിനെ കാണുമ്പോഴാണ്. 
ഒരു വിപ്ലവകാരിയുടെ ശരീര 
ഭാഷയാണ് ആ പുൽ നാമ്പിന്. 
അതിജീവനത്തിന്  ഭീഷണിയായി 
ആകാശത്തിന്റെ ഒരു ഭാഗത്ത് 
സൂര്യൻ നിന്ന് കത്തുമ്പോഴും 
പുൽ നാമ്പ് കണ്‍ ചിമ്മാതെ 
നോക്കി നിന്നത് ചക്രവാള ദൂരത്തിൽ 
ഒരുമിച്ചു കൂടുന്ന മഴക്കാറുകളെ. 
വരണ്ട പാടം പ്രതീക്ഷയോടെ 
പുൽനാമ്പിന്റെ വേരുകളെ 
ആശ്ലേഷിക്കുകയായിരുന്നു അപ്പോൾ. 
-pravin-

Saturday, January 10, 2015

ഡയറി

ഓർമ്മകൾ രേഖപ്പെടുത്തിയിരുന്നൊരാ 
ഡയറിയികളിൽ ഇന്ന് താളം തെറ്റിയ
കണക്കുകളുടെ  തല്ലു കൂട്ടങ്ങളും 
ഗണിത പിശകുകളും മാത്രം. 

അക്ഷരങ്ങൾ പരന്നു കിടന്നിരുന്ന 
സ്ഥലത്ത് ചിതറിയ അക്കങ്ങളും 
പിന്നെ ചുവന്ന മഷി കൊണ്ടുള്ള 
കൂട്ടലും വെട്ടലും ഗുണിക്കലും മാത്രം. 

ഇതിനിടയിൽ ആകെ എഴുതാകുന്ന രണ്ടു വാക്കുകൾ 
ജനുവരി ഒന്നിലെ പുതുവത്സരാശംസകളും 
പിന്നെ ഡിസംബർ മുപ്പത്തിയൊന്നിലെ  
ആ വർഷത്തോടുള്ള  വിടചൊല്ലലും മാത്രമല്ലോ. 

എഫ്.ബിയും ഗൂഗിൾ പ്ലസും നമുക്ക് തീർത്ത് 
തന്ന ഓണ്‍ ലൈൻ ഡയറി പേജുകളിങ്ങനെ 
സ്റ്റാറ്റസ്- ഷെയർ  രൂപങ്ങളായി  
നീണ്ടു പരന്നു കിടക്കുമ്പോൾ പുസ്തക താളുകളുടെ  
ആ പഴയ ഡയറി സങ്കൽപ്പത്തിനെന്ത് പ്രസക്തിയെന്ന്  
ചിന്തിക്കുന്നവരുടെ കൂട്ടത്തിലേക്ക് കാലമേ നീയും 
അറിയാതെ വഴുതി വീഴുകയായിരുന്നോ ?

എന്നാലും നമ്മളിപ്പോഴും കൊതിക്കുന്നു 
പുതിയ ഡയറിയിലിത്തവണയെങ്കിലും 
പഴയ കാലത്തിലേത് പോലെ 
അന്നന്നത്തെ  ഓർമ്മകളെ, അനുഭവങ്ങളെ , ചിന്തകളെ
സ്വന്തം കൈപ്പടയാൽ മഷിയുടെ നനുത്ത നനവിനാൽ 
പകർത്താൻ സാധിച്ചിരുന്നെങ്കിലെന്ന്. 

-pravin- 

Thursday, January 1, 2015

കാഴ്ച

എല്ലാവര്‍ക്കും കാഴ്ച ശക്തി 
ഉണ്ടെന്നു പറയുന്നു. 
കണ്ട കാഴ്ചകളെ കുറിച്ച് 
ചോദിച്ചറിഞ്ഞപ്പോഴാണ് എല്ലാവരുടെയും 
കാഴ്ചകള്‍ വ്യത്യസ്തമായിരുന്നു 
എന്ന് മനസ്സിലായത്. 
കണ്ണും കാഴ്ചയും തമ്മില്‍ 
ഒരു ബന്ധവുമില്ലെന്ന് മനസ്സിലാകുന്നത് 
അതും കഴിഞ്ഞാണ്.
പിന്നെയും കുറേ കഴിഞ്ഞ് 
കണ്ണിനും കാഴ്ചക്കും തകരാറില്ല 
എന്ന് ഉറപ്പായപ്പോള്‍ 
പുതുതായൊരു കണ്ടു പിടിത്തം കൂടി നടത്തി.  
കണ്ണുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന കാഴ്ചകള്‍ 
വ്യക്തികള്‍ക്ക് അനുസൃതമായി 
മാറിക്കൊണ്ടേയിരിക്കുന്നു. 
കണ്ണിനെയും കാഴ്ചയെയും 
വിശ്വസിക്കാന്‍ പറ്റാത്ത കാലം !!

-pravin-

Wednesday, December 24, 2014

തിരയും തീരവും


തിരക്ക് തീരത്തിനോടുള്ള 
പ്രണയത്തിന്റെ 
കാൽ ഭാഗം പോലും 
അത് പ്രകടിപ്പിച്ചിട്ടില്ല. 

ഓരോ തിരയും അതിന്റെ 
പ്രണയം പറയാനാകാതെ 
തീരത്തിന് പോലുമറിയാത്ത 
കാമുകനായി മരിച്ചു പോകുന്നു. 

ഓരോ തിരയും ഓരോ ജന്മങ്ങളെന്ന
പോലെ ഒന്നിന് പുറകെ ഒന്നായി 
തീരത്തേക്കിരച്ചു കയറാൻ ശ്രമിക്കുമ്പോഴും 
തീരം ഒന്നുമറിയാതെ കാത്തിരിക്കുന്നു. 

തിരയുടെ പ്രണയ സാക്ഷാത്ക്കാര
ദിവസത്തിൽ ഭൂമിയിലെ സർവ്വ ചരാ-
ചരങ്ങളും ജീവൻ ബലി കൊടുത്തു 
കൊണ്ട് അന്നേ വരെ കാണാത്ത 
തീവ്ര പ്രണയത്തിന്റെ സാക്ഷികളാകുക തന്നെ ചെയ്യും. 

-pravin-

Sunday, December 14, 2014

പ്രണയാന്ധൻ

ഏറ്റവും മനോഹരമായി 
പ്രണയിക്കാൻ അറിയാമെനിക്ക്.
പക്ഷേ എന്റെ പ്രണയം നിങ്ങൾ 
കണ്ടു കൊള്ളണമെന്നില്ല, 
അറിഞ്ഞു കൊള്ളണമെന്നുമില്ല. 
ഒരു പക്ഷേ എന്റെ പ്രണയം 
ഏറ്റവും കൂടുതൽ അറിയാനും 
അനുഭവിക്കാനുമാകുക 
നിങ്ങളിലെ ഏറ്റവും കാഴ്ചയില്ലാത്ത  
ഒരാൾക്ക്‌ മാത്രമായിരിക്കും. 
കാരണം, ഞാനും എന്റെ പ്രണയവും 
അത്ര മേൽ അന്ധരാണ്.
-pravin-

Monday, December 1, 2014

സദാ അടയുന്ന വാതിലുകൾ

വലിയ വിസ്താരമുള്ള മുറി. നാല് ഭാഗവും ഉയരത്തിലുള്ള ചുവരുകൾ. ഓരോ ചുവരിനും  വെവ്വേറെ  വാതിലുകൾ. അങ്ങിനെയാകെ മൊത്തം നാല് ചുവരുകളും നാല് വാതിലുകളും. അതുനുള്ളിലായിരുന്നു അയാളുടെ കാലങ്ങളായുള്ള ഏകാന്ത വാസം. വാതിലുകൾ വെറുതെയായിരുന്നു. അയാൾക്ക് പുറത്തേക്ക്  പോകാനേ സാധിക്കുമായിരുന്നില്ല. എന്നെങ്കിലും പുറത്തേക്കു പോകാൻ സാധിക്കുമെന്ന പ്രതീക്ഷയുടെ പ്രതീകങ്ങൾ മാത്രമായിരുന്നു ആ വാതിലുകൾ.  

തടവറയുടെ ഉയർന്ന മേൽക്കൂരയിലേക്ക് കണ്ണ് നട്ട്  കിടക്കുമ്പോൾ ആകാശത്തിന്റെ ഒരു ചെറിയ കഷ്ണം അയാൾക്ക്‌ എങ്ങിനെയോ കാണാമായിരുന്നു. ആ കാഴ്ച മാത്രമാണ് അയാളുടെ ഏക ആശ്വാസവും ധൈര്യവും. ദൈവത്തിനും തനിക്കും  ഇടയിലെ ഏക  മറയായി നിൽക്കുന്നത്  ആ മേൽക്കൂര മാത്രമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. 

ചില സമയങ്ങളിൽ കാലം അയാൾക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യാറുണ്ട്. നിബന്ധന ഒന്നേ ഒന്ന് മാത്രം. വാതിലുകളിൽ ഏതോ ഒന്ന് ചില നിമിഷങ്ങൾക്കായി മാത്രം തുറക്കപ്പെടും. ആ സമയം തുറന്നു കാണുന്ന വാതിലിലൂടെ അതിവേഗം ഓടി പുറത്തു പോകാൻ സാധിക്കണം. എന്നാൽ മാത്രമേ  സ്വാതന്ത്ര്യം കിട്ടുകയുള്ളൂ. 

ഏത് നിമിഷവും തുറന്നേക്കാവുന്ന വാതിലുകൾ. പ്രതീക്ഷയോടെ  നാല് ചുവരിലുമുള്ള വാതിലുകളെ അയാൾ മാറി മാറി നോക്കും. വാതിൽ തുറക്കാതെ കാലം ആ രംഗം ആസ്വദിച്ചു കൊണ്ടുമിരിക്കും. ക്ഷീണം കാരണം അയാൾ കുഴങ്ങി വീഴുമ്പോൾ പലപ്പോഴും  വാതിലുകൾ മലർക്കെ തുറക്കപ്പെടുമായിരുന്നു.  എന്നാൽ ശബ്ദം കേട്ട് കണ്ണ് തുറക്കുമ്പോൾ അടയുന്ന വാതിലുകളെ മാത്രമേ അയാൾക്ക് കാണാൻ സാധിക്കുമായിരുന്നുള്ളൂ. 

ഇതെന്തൊരു പരീക്ഷണമാണ് ദൈവമേ  എന്ന് ആകാശത്തിന്റെ ആ ചെറിയ കഷ്ണത്തെ നോക്കി അയാൾ ചോദിക്കുമായിരുന്നു. മേൽക്കൂരക്ക് അപ്പുറത്തുള്ള  ദൈവമാകട്ടെ അയാളോട്  പറയാനൊരു  മറുപടിക്കായി കാലത്തിന്റെ മുഖത്തേക്ക് ദയനീയമായി നോക്കും. എന്നത്തെയും പോലെ കാലം അലസമായി ദൈവത്തോട്  പറയുമത്രേ നീതിയുടെ വാതിലുകൾ അങ്ങിനെ തന്നെയാണെന്ന്.

-pravin- 

Sunday, November 16, 2014

വേട്ടയാടപ്പെടുന്ന പേരുകൾ

നിന്റെ പേരെന്താ ?
ശശി..
ഹ ഹ ഹ ഹാഹ് !!

നിന്റെയോ ?
ഷക്കീല 
ഹ ഹ ഹ ഹാഹ് !!

പേരുകൾ വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും 

പേര് മാറ്റാൻ തീരുമാനിച്ച ചിലർ 
തുടർ നടപടികളുമായി മുന്നോട്ട് പോയി.
അവിടെയും അതേ ചോദ്യോത്തരങ്ങൾ  ആവർത്തിക്കപ്പെട്ടു-
എന്തായിരുന്നു നിങ്ങളുടെ ആദ്യത്തെ പേര് ?
ശ ..ശ ..ശശി..
ഷ ..ഷ ..ഷക്കീല..
വീണ്ടും അതേ പൊട്ടിച്ചിരികൾ 
വീണ്ടും അതേ പരിഹാസങ്ങൾ 

ശശിയും ഷക്കീലയും എന്തിനെന്നില്ലാതെ 
അപമാനിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
പരിഹസിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
ക്രൂശിക്കപ്പെട്ടു കൊണ്ടേയിരുന്നു. 

ഒടുക്കം ശശിയും ഷക്കീലയും ആ കടും കൈ ചെയ്തു.
ഒരു ശ്രീകണ്ഠൻ നായർ സ്റ്റൈലിൽ 
ലോകത്തോട് അവർ പറഞ്ഞു- 
ഒരു വലിയ 'ഗുഡ് ബൈ' 

 മരണം റിപ്പോർട്ട് ചെയ്യാൻ വന്ന പത്രക്കാരും 
എഫ് ഐ ആർ എഴുതാൻ വന്ന പോലീസുകാരും 
മരിച്ചവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ 
ചിരിയടക്കാൻ പാട് പെട്ടു. 

മരിച്ചതാരൊക്കെയാണ്- ആകാംക്ഷയോടെയുള്ള ചോദ്യങ്ങൾ 
ശശിയും ഷക്കീലയും - ചിരിയോടു കൂടെയുള്ള ഉത്തരങ്ങൾ 

മരണ ശേഷവും പേരുകൾ  വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും .

-pravin- 

Saturday, November 1, 2014

അയൽ രാജ്യങ്ങൾ

കുറെ കാലങ്ങളായി ശത്രുതയിലുള്ള രണ്ടു അയൽ രാജ്യങ്ങൾ. ഒടുക്കം അവർ എല്ലാ പ്രശ്നങ്ങളും പറഞ്ഞു 'കോമ്പ്ലിമെന്റ്' ആക്കാൻ തീരുമാനിച്ചു. എങ്ങിനെ സമാധാനം കൈവരിക്കാം എന്നതായി പിന്നീട് രണ്ടു രാജ്യങ്ങളുടെയും നയതന്ത്ര വിഭാഗ മേധാവികളുടെ ചിന്ത. അങ്ങിനെ അവരൊരു പൊതു തീരുമാനത്തിലെത്തി. അതിർത്തിയിൽ വച്ച് ഇരു രാഷ്ട്രത്തലവന്മാരും കൂടെ ഒരു ഡസൻ വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തി വിടുക. ശേഷം ഹസ്ത ദാനവും സമാധാന കരാർ ഒപ്പ് വക്കലും. 

പറഞ്ഞുറപ്പിച്ച ദിവസം എല്ലാവരും അതിർത്തിയിൽ ഇരു തലക്കിലായി ഹാജരായി. രണ്ടു കൂട്ടരും വലിയ ഒരു കൂട്ടിൽ വെള്ളരി പ്രാവുകളെ കൊണ്ട് വന്നിരുന്നു. പ്രാവുകൾ എന്തിനെന്നില്ലാതെ പരസ്പ്പരം കുറുകി കൊണ്ടിരുന്നു. അവർക്കറിയില്ലല്ലോ തങ്ങൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായി ആകാശത്തേക്ക് പറന്നുയരാൻ പോകുകയാണെന്ന്. കൂട്ടിലുണ്ടായിരുന്ന ചെറു ഭക്ഷണവും കഴിച്ചു കൊണ്ട് അവർ പുറത്തു നടക്കുന്ന കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്ര തലവന്മാർ നേർക്ക്‌ നേരെ നടന്നടുത്തു. ക്യാമറമാനെ പോലെ ഒരു സൈനികൻ പ്രാവുകളുടെ കൂടുമെടുത്ത് കൊണ്ട് അവർക്ക് പിന്നാലെയും. രണ്ടു പേരും പ്രാവുകളെ പറത്തി വിടാൻ വേണ്ടി ഒരേ സമയം കൂട് തുറന്നു. പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ പ്രാവുകൾ കൂട്ടിൽ നിന്ന് ഒരൊറ്റ പറക്കൽ. " ട്ടെ..ട്ടെ" എന്നൊരു ശബ്ദം. അതിർത്തി കടന്നു വന്ന ഒരു പ്രാവിനെ ഒരു സൈനികൻ വെടി വച്ച് വീഴ്ത്തി. ഇത് കണ്ട രാഷ്ട്രത്തലവൻ തന്റെ സൈനികനോട് കോപത്തോടെ ചോദിച്ചു. 

"താനെന്തിനാ ആ പ്രാവിനെ വെടി വച്ചിട്ടത് ?"

എന്നത്തേയും പോലെ അതിർത്തി കടന്നു വരുന്ന ജീവനുകളെ വെടി വച്ചിടുന്ന ശീലത്തിൽ അറിയാതെ കൈ യാന്ത്രികമായി ചലിച്ചതാണെന്നും മാപ്പ് തരണമെന്നും സൈനികൻ കെഞ്ചി. രാഷ്ട്ര തലവൻ അയാളോട് ക്ഷമിച്ചു. ശേഷം, നിശബ്ദനായി നിന്ന മറ്റേ രാഷ്ട്രത്തലവനെ ഹസ്ത ദാനത്തിനായി ക്ഷണിച്ചു. അയാളാകട്ടെ കോപത്തോടെ ആ ക്ഷണം നിരാകരിച്ചു. എന്നിട്ട് രണ്ടു നിമിഷത്തെ നിശബ്ദതക്കു ശേഷം പറഞ്ഞു. 

"ശരി. ഹസ്തദാനം നടത്താം. പക്ഷെ നിങ്ങളുടെ സൈനികൻ കൊന്ന ഞങ്ങളുടെ വെള്ളരിപ്രാവിനു പകരം ഞങ്ങൾ തിരിച്ചു നിങ്ങളുടെയും ഒന്നിനെ കൊല്ലുന്നു." പറഞ്ഞു തീരുന്നതിനു മുൻപേ എങ്ങോട്ട് പോകണം എന്നറിയാതെ അവരുടെ തലക്ക് മുകളിലൂടെ പാറി നടന്ന ഒരു പ്രാവിനെ അവരുടെ സൈനികനും വെടി വച്ചു കൊന്നു. അതിന് ശേഷം ഹസ്ത ദാനത്തിനു തയ്യാറായി ചെന്ന രാഷ്ട്ര തലവനോട് മറ്റെയാൾ പറഞ്ഞു. 

"നിൽക്കട്ടെ .. ഇപ്പോൾ സമാ സമം. എന്തായാലും തുടങ്ങിയ സ്ഥിതിക്ക് ഈ കളിയിൽ ഞങ്ങൾക്ക് ഒരു പിടി മുന്നിൽ നിന്നേ പറ്റൂ. അതാണ്‌ ഞങ്ങളുടെ പാരമ്പര്യം "

"ഓഹോ ..അങ്ങിനെയെങ്കിൽ ഞങ്ങൾക്കും ഒന്ന് ആലോചിക്കണം. തോറ്റ് കൊടുക്കുന്നതല്ല ഞങ്ങളുടെ പാരമ്പര്യവും". 

പിന്നീട് മണിക്കൂറുകൾ നീണ്ട വെടി വപ്പായിരുന്നു ആകാശത്തേക്ക്. വെള്ളരിപ്രാവുകൾ ഓരോരോന്നായി ചത്ത്‌ വീണു. വെടി വച്ച് കൊല്ലുന്ന  വ്യഗ്രതക്കിടയിൽ  ആര് ആരുടെയൊക്കെ  പ്രാവുകളെയാണ് കൊല്ലുന്നത് എന്ന് പോലും ശ്രദ്ധിച്ചില്ല. അവസാനം ശേഷിക്കുന്ന രണ്ടു പ്രാവുകൾക്കായി സൈനികർ വെടി വച്ച് കൊണ്ടിരിക്കുകയാണ്.  

ആകാശത്തിന് അതിരുകളില്ലാ എന്ന ധാരണയിൽ ദൂരേക്ക് പറന്നു കൊണ്ടിരുന്ന അവസാനത്തെ ആ രണ്ടു പ്രാവുകൾക്കും പിന്നീട് വെടിയേറ്റു. ആകാശത്ത് നിന്ന് രണ്ടു പൂക്കൾ പൊഴിയും പോലെ താഴേക്ക് പതിച്ചു കൊണ്ടിരുന്ന അവർക്ക് അവസാനമായി ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. പ്രാണൻ പോകുന്ന സമയത്തിനുള്ളിൽ രണ്ടു രാജ്യങ്ങളുടെയും അതിർത്തിയിലേക്ക് നന്നായി ഒന്ന് കാഷ്ടിക്കുക. 

-pravin- 

Monday, October 13, 2014

ചരമകോളം



ഈ ഭൂമിയിൽ  ഇത്രയുമധികം പേർ ജനിച്ചിരുന്നോ? 
ചരമ കോളം വായിക്കുമ്പോൾ ഞാൻ ചിന്തിച്ചു. 

എത്ര വ്യത്യസ്തരായ മനുഷ്യർ. 
ദേശവും ഭാഷയും മതവും ഒന്നിക്കുന്ന കോളം. 
സ്ഥായിയായ മുഖഭാവങ്ങൾ. 
ഒരു പോലെ ദുഖാർത്തരായ വരികൾ.  

പഴം പൊരി പൊതിഞ്ഞു കൊണ്ട് വന്ന പത്രം. 
ചരമ കോളത്തിൽ നിന്ന് ഒരേ കോലാഹലം. 
 അവർ ഒരേ സ്വരത്തിൽ പറഞ്ഞു
"എണ്ണ പഴകിയിരിക്കുന്നു മോനെ, മഞ്ഞൾപ്പൊടിയിലും മായം"

പഴംപൊരി ഞാൻ ഉപേക്ഷിച്ചു. 
കൂടെ ആ പത്രവും. 

ഈ ഭൂമിയിൽ ഇങ്ങിനെയുള്ള ആളുകളും ജീവിച്ചിരുന്നോ ?
ആ...അറിയില്ല ..ഞാൻ ആ  ചിന്ത അവസാനിപ്പിച്ചു. 
-pravin-

Monday, October 6, 2014

ഒറ്റ വാക്കിൽ ചിലത്


കാലം

ജീവിതത്തിൽ നമ്മൾ എന്തിനൊക്കെയോ വേണ്ടി ഓടുമ്പോഴും 'കാലം' സാവധാനം നടക്കുക മാത്രമാണു ചെയ്യുന്നത്‌. അനന്തരം നമ്മൾ 'മരണ'ത്തിലേക്ക്‌ ഓടിയടുക്കുന്നു. 'കാലം' സാവധാനം 'സത്യ'ത്തിലേക്കും. 

ഒരു പാവം ഭീകരൻ ! 

മതനിന്ദയാണോ ? എന്നാൽ പിന്നെ ഒന്നും നോക്കണ്ട. അവനെയങ്ങു തട്ടിയേക്ക്. 

ചരിത്രം 

സ്റ്റിയറിംഗ് കഴിഞ്ഞാൽ ഏറ്റവുമധികം തിരിച്ചും പിരിച്ചും വളച്ചൊടിക്കാൻ പറ്റുന്ന സാധനം "ചരിത്രം" തന്നെയാണ്.  

വിലക്കയറ്റം 

ആദര്‍ശങ്ങളുടെ വില കുറഞ്ഞപ്പോള്‍ മുഖം മൂടികളുടെ വില കൂടി.

ആയുധ മനസ്സ് 

ആയുധങ്ങള്‍ക്ക് സ്വയമേ തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനും കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ എന്നേ അക്രമങ്ങളില്‍ നിന്നും കലാപങ്ങളില്‍ നിന്നും എന്നേ വിട്ടു നില്‍ക്കുമായിരുന്നു.

നിനക്ക് വേണ്ടി 

കാത്തു വക്കുന്നതും കാത്തിരിക്കുന്നതും നിനക്ക് വേണ്ടിയെങ്കില്‍ അതില്‍പ്പരം മനോഹരമായ മറ്റൊന്നീ ലോകത്തിലെനിക്കിനി ചെയ്യാനില്ല .


അമ്മമാരുടെ ദിനം 

വൃദ്ധ സദനങ്ങളുടെ എണ്ണം കൂടും തോറും മാതൃദിനം ആചരിക്കുന്നവരുടെ/ആഘോഷിക്കുന്നവരുടെ  എണ്ണവും കൂടി കൊണ്ടിരിക്കും. ചുരുക്കത്തിൽ അമ്മമാരുടെ ദിനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 

-pravin- 

Friday, September 5, 2014

'അവൻ' നിരപരാധിയാണ് !


ഭാഗം ഒന്ന് 

വാനിന്റെ പിൻ വാതിൽ തുറന്ന ശേഷം അവൻ പുറത്തേക്ക് എടുത്ത് ചാടി.  അവരുടെ കയ്യിൽ നിന്ന് ഏതു വിധേനയും രക്ഷപ്പെടാനുള്ള അവന്റെ ആദ്യത്തേതും അവസാനത്തേതുമായ ഒരു ശ്രമം കൂടിയായിരുന്നു ആ എടുത്തു  ചാട്ടം. ചുറ്റും നോക്കിയപ്പോൾ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം മാത്രമായിരുന്നു അവന്റെ കാഴ്ചയിൽ. ഇരുളടഞ്ഞ തടവറയിലെന്ന പോലെയുള്ള  താമസവും അലച്ചിലും അവനെ ക്ഷീണിതനാക്കിയിട്ടുണ്ട്. ഒരു വലിയ പൊന്തക്കാടിനു അടുത്തെത്തിയപ്പോൾ അവൻ തളർന്നു വീണു. ക്ഷീണം കാരണം അവനു മയങ്ങാതിരിക്കാൻ സാധിച്ചില്ല. കണ്ണുകൾ നിദ്രയിലേക്ക് ഊളിയിട്ടു പോകുമ്പോഴും  ജീവിതത്തിൽ അവനു പിന്നിടേണ്ടി വന്ന വഴികൾ ഒരു ദുസ്വപ്നം പോലെ അവനെ വേട്ടയാടി കൊണ്ടിരുന്നു. 

നഗരത്തിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിലെ   ആരും വന്നു കയറി നോക്കാൻ ധൈര്യപ്പെടാത്ത ഇരുട്ട് പിടിച്ച  മുറിയിലായിരുന്നു   അവന്റെ താമസം. അവനെവിടെയാണെങ്കിലും ആവശ്യക്കാർ അവനെ തേടിയെത്തും. അതായിരുന്നു  പതിവ്. ജന്മം തന്നവർ ആരാണെന്ന് ഊഹിക്കാൻ പോലും വയ്യ. ഒരു കൂട്ടം ആളുകൾ, അവരുടെ ചിന്തകളിലാണ് അവനാദ്യം ജനിക്കുന്നത്. പിന്നെ അവരുടെ ഇഷ്ടം പോലെ അവനെ അവർ പല പല   രൂപത്തിൽ മാറ്റി സൃഷ്ടിച്ചു കൊണ്ടേയിരുന്നു.  ചിലപ്പോൾ കാറിന്റെ രൂപത്തിൽ, ചിലപ്പോൾ പേനയുടെ രൂപത്തിൽ, ചിലപ്പോള്‍ കളിപ്പാട്ടത്തിന്റെ രൂപത്തിൽ, അങ്ങിനെ കുറഞ്ഞ കാലം കൊണ്ട് അവന് പല പല രൂപങ്ങൾ  സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലോ അവനിപ്പോഴും സ്വന്തമായൊരു രൂപമില്ല  താനും. സമയവും സന്ദർഭവും ആവശ്യക്കാർക്കും അനുസരിച്ച് സ്രഷ്ടാക്കള്‍ അവനെ  രൂപം മാറ്റി സൃഷ്ട്ടിച്ചു കൊണ്ടേയിരിക്കുകയാണ്. 

സ്വന്തമായൊരു തീരുമാനം എടുക്കാൻ ഇന്ന് വരെ അവനു കഴിഞ്ഞിട്ടില്ല. പൊട്ടുക അല്ലെങ്കിൽ പൊട്ടിത്തെറിക്കുക എന്നതാണ്  സ്രഷ്ടാക്കൾ അവനു കൽപ്പിച്ചു കൊടുത്ത ആപ്ത വാക്യം പോലും.   ഓരോ പൊട്ടിത്തെറിയിലും അവന് തന്‍റെ രൂപം നഷ്ട്ടപ്പെടുമായിരുന്നെങ്കിലും ഒരിക്കലും  മരണം സംഭവിക്കില്ലായിരുന്നു. ഓരോ പൊട്ടിത്തെറിക്ക് ശേഷവും രൂപമോചിതനാകുമായിരുന്ന അവൻ  വായുവിൽ സ്വതന്ത്രനായി പൊന്തി പാറി വരുമ്പോഴേക്കും  സ്രഷ്ടാക്കൾ  അടുത്ത കർമ്മ  പദ്ധതിക്കായി അവനെ ആ പഴയ ഇരുട്ട് മുറിയിലേക്ക്  ആവാഹിക്കുമായിരുന്നു. അത് കൊണ്ട് തന്നെ അവനിന്ന് വരെ സ്വാതന്ത്ര്യത്തിന്റെ പൂർണത അനുഭവിച്ചിട്ടില്ല. സൃഷ്ടാക്കളുടെ ചിന്തയിൽ വിരിയുന്ന തന്റെ  അടുത്ത രൂപം എന്താകുമെന്നും കാത്തു കൊണ്ട് അനുസരണയുള്ള ഒരു കുട്ടിയെ പോലെ  അവൻ അദൃശ്യനായി ആ ഇരുട്ട് മുറിയിൽ ചുറ്റി തിരിഞ്ഞു കൊണ്ടേയിരിക്കും. 

സ്ഫോടനാത്മകമായ അന്തരീക്ഷം, അതിൽ പാറി നടക്കാൻ ഒരു കാലത്ത് അവനും ഇഷ്ടമായിരുന്നു. സ്വയം പൊട്ടുമ്പോൾ ഉണ്ടാകുന്ന ധൂമ പടലങ്ങളിൽ അന്നൊക്കെ അവൻ ആനന്ദിക്കുകയും ചെയ്തിട്ടുണ്ട്.  പൊട്ടിത്തെറിയിൽ തനിക്കു ചുറ്റും എന്തൊക്കെ നശിക്കുന്നു, ആരെല്ലാം മരിക്കുന്നു എന്നൊന്നും അവൻ ചിന്തിച്ചിരുന്നില്ല. അതെല്ലാം ചിന്തിക്കാനുള്ള ശേഷിയും  അവനു കുറവായിരുന്നു. പക്ഷെ ഒരിക്കൽ അവനൊരു  ചോറ് പാത്രമായി രൂപം കൈക്കൊണ്ട നാൾ. അങ്ങാടിയിലെ  തിരക്കുള്ള ഒരു സ്ഥലത്ത് അവനെ  ഒറ്റക്കാക്കി സ്രഷ്ടാക്കൾ കടന്നു കളഞ്ഞ നേരം. ഭിക്ഷയെടുത്ത്‌ നടക്കുന്ന ഒരമ്മയും മകനും അവന്റെ അടുക്കലേക്കു വന്നു. ആ കുഞ്ഞു കൈകൾ അവനെ കുസൃതിയാൽ തഴുകി. ചോറ് പാത്രം തുറക്കപ്പെട്ടതും വലിയൊരു ശബ്ദത്തോട് കൂടെ അവൻ പൊട്ടിത്തെറിച്ചു. രൂപ സ്വതന്ത്രനായി അവൻ വായുവിലേക്ക് പൊങ്ങി ഉയരുമ്പോൾ ചോരയൊറ്റുന്ന  ഒരു കുഞ്ഞിക്കൈ അവന്റെ കൂടെയുണ്ടായിരുന്നു. ആ സംഭവം അവനെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. അതിനു ശേഷം തിരക്കുള്ള നഗരങ്ങളിലോ, കെട്ടിടങ്ങളിൽ നിന്നോ  പൊട്ടിത്തെറിക്കാൻ തയ്യാറാകുമ്പോൾ അവനൊന്നു ശ്രദ്ധിക്കുമായിരുന്നു. ആ സമയത്ത് നിഷ്കളങ്കതയുടെ ഒരു  കുഞ്ഞു കൈ പോലും  തന്റെ സമീപം വരരുതേ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിക്കുമായിരുന്നു. പലപ്പോഴും അതവൻ  സ്രഷ്ടാക്കളോട്  പറയുകയുണ്ടായിട്ടുണ്ട്. പക്ഷേ എന്ത് കാര്യം? അവന്റെ സ്രഷ്ടാക്കൾക്ക്   അങ്ങിനെ ഒരു നോട്ടമോ ചിന്തയോ  ഉണ്ടായില്ല. ആര് മരിച്ചാലും അവർക്ക് കുഴപ്പമില്ലായിരുന്നു. ഓരോ പൊട്ടിത്തെറിയിലും ജീവൻ ചിതറുന്നവരുടെ  എണ്ണം കൂടണം എന്ന് മാത്രമേ അവർക്ക് ചിന്തയുള്ളൂ. അതിൽ മുതിർന്നവനെന്നൊ കുഞ്ഞെന്നോ വക ഭേദമില്ല. 

തുടരെ തുടരെയുള്ള  സ്ഫോടനങ്ങളിൽ പലരും കൊല്ലപ്പെട്ടു.  നിരപരാധികളായ കുഞ്ഞുങ്ങളായിരുന്നു അധികവും ബലിയാടുകൾ. പാവം കുഞ്ഞുങ്ങൾ അവർക്കെന്തറിയാം ഈ ലോകത്തെ കുറിച്ച്? അവൻ മാറി ചിന്തിക്കാൻ തുടങ്ങിയ നിമിഷങ്ങളായിരുന്നു അതെല്ലാം. ഇനിയൊരിക്കലും പൊട്ടിത്തെറിക്കാൻ താനൊരുക്കമല്ല എന്ന് സ്രഷ്ടാക്കളോട്  പറയാൻ അവൻ ആഗ്രഹിച്ചു. പക്ഷെ അത് കൊണ്ടെന്തു കാര്യം, സ്വന്തമായൊരു തീരുമാനമെടുക്കാനോ അതനുസരിച്ച്  പ്രവർത്തിക്കാനോ അവന് കഴിയില്ല ല്ലോ. 

സൃഷ്ട്ടാക്കളിൽ നിന്നും, ഉപഭോക്താക്കളിൽ നിന്നുമെല്ലാം  ദൂരെ എവിടേക്കെങ്കിലും  ഓടിയൊളിക്കണം. ഇനിയൊരിക്കലും ആരുടേയും ചിന്തയിൽ ജനിക്കാതെ വായുവിൽ സ്വതന്ത്രമായി പാറി നടക്കണം, ഇനിയൊരിക്കലും താൻ നിമിത്തം ഒരു സ്ഫോടനം നടക്കരുത്. അതെല്ലാമാണ്‌  ഇപ്പോഴത്തെ അവന്റെ ആഗ്രഹങ്ങൾ. അതിനുള്ള ഒരവസരം കാത്തിരിക്കുകയായിരുന്നു അവൻ.  ഇപ്പോഴുണ്ടായ ഈ കുതറിയോട്ടമെല്ലാം അതിന്റെ ഭാഗമാണ്. അങ്ങിനെയെങ്കിലും  സ്വന്തമായി ഒരു  തീരുമാനമെടുക്കാൻ സാധിച്ചല്ലോ എന്ന ആശ്വാസത്തിലാണ് അവനിപ്പോൾ. അതിന് വലിയൊരു   കാരണവുമുണ്ട് . എല്ലാ തവണത്തെയും പോലെ അനങ്ങാൻ കഴിയാത്ത ഒരു ഖര പദാർത്ഥമായല്ല ഇത്തവണ അവനെ അവർ സൃഷ്ട്ടിച്ചത്. അത്യാവശ്യത്തിന് ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യരൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. 

തുടരെ തുടരെ ബോംബുകൾ ഉണ്ടാക്കുകയും പിന്നീട് അത് പൊട്ടിത്തെറിക്കേണ്ട സ്ഥലത്ത് കൊണ്ട് പോയി നിഷേപിക്കുകയും ചെയ്യേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും, പിടിക്കപ്പെടാനുള്ള സാധ്യതകൾ കുറക്കാനുമായാണ് സ്രഷ്ടാക്കൾ പുതിയ സ്ഫോടന തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ സ്വമേധാ സാഹചര്യങ്ങളെ മനസിലാക്കി കൊണ്ട് സ്വയം പൊട്ടി തെറിക്കുന്ന ബോംബുകളാണ് ഈ കാലത്തിന് ഏറ്റവും അനുയോജ്യമെന്ന് അവന്റെ സ്രഷ്ടാക്കൾ മനസിലാക്കി കഴിഞ്ഞിരുന്നു. 

ഒറ്റ നോട്ടത്തിൽ ഒരു മനുഷ്യനായി തോന്നുമെങ്കിലും അവൻ പൂർണമായും ഒരു മനുഷ്യനായിരുന്നില്ല. അതേ  സമയം മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ അവനും ചെയ്യാൻ സാധിക്കുമായിരുന്നു. ഓടാം, ചാടാം, ഇടിക്കാം, ചിന്തിക്കാം, ശ്രദ്ധിക്കാം. പക്ഷേ എപ്പോഴും നിയന്ത്രണത്തിന്റെ ഒരു നീണ്ട ചരട് അവന്റെ സ്രഷ്ടാക്കളുടെ  കയ്യിൽ തന്നെയുണ്ടാകും. അവരുടെ അസാന്നിധ്യത്തിൽ മാത്രം അവന് പൂർണ സ്വാതന്ത്ര്യം അനുഭവിക്കാം എന്ന് മാത്രം.  

എല്ലാ തവണത്തെയും പോലെയല്ല ഇത്തവണ ഏൽപ്പിച്ച ജോലി. അതൊരൽപ്പം ദുഷ്ക്കരമാണ്. ഒരു മന്ത്രിയെ ബോംബ്‌ വച്ച് കൊല്ലുക എന്നൊക്കെ പറഞ്ഞാൽ, അതും  നിരപരാധികളായ ഒരു വലിയ ജനക്കൂട്ടത്തിനിടയിൽ വച്ച്  ഇല്ലാതാക്കുക എന്നൊക്കെ ചിന്തിക്കുമ്പോൾ എന്തോ അവനൊരു പിടിയുമില്ലായിരുന്നു. പ്രസ്തുത കർമ്മ  പദ്ധതിയുടെ ഭാഗമായി സ്രഷ്ടാക്കൾ  അവനെ സ്ഫോടനം നടക്കേണ്ട സ്ഥലത്തിന് കുറച്ചു ദൂരയായുള്ള ആൾത്താമസമില്ലാത്ത ഒരു വീട്ടിലേക്കു കൊണ്ട് പോകുന്ന വഴിയാണ് അവരറിയാതെ വാനിന്റെ പിൻ ഭാഗത്തെ വാതിൽ തുറന്ന് അവൻ പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. വാനിൽ അവനില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷത്തിൽ തന്നെ സ്രഷ്ടാക്കൾ അവനായുള്ള അന്വേഷണം തുടങ്ങുമെന്ന് ഉറപ്പ്. അതിനു മുൻപേ അവന് രൂപസ്വതന്ത്രനായി രക്ഷപ്പെടാൻ സാധിച്ചാൽ മാത്രമേ ഇപ്പോൾ ചെയ്ത ഈ സാഹസം കൊണ്ടെല്ലാം അവനു കാര്യമുള്ളൂ. 

ഭാഗം രണ്ട് 

ഒരു മൃത ശരീരം കണക്കെ പൊന്തക്കാട്ടിൽ  കിടന്നിരുന്ന  അവനെ ആരോ രഹസ്യമായി വിളിച്ചു. ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ശേഷം അവൻ ചുറ്റുപാടും നോക്കി. ആരുമില്ലായിരുന്നു. തനിക്ക്  തോന്നിയതാകാം എന്ന് കരുതി അവിടെ നിന്ന് പോകാൻ ഒരുങ്ങവേ അവന്റെ കാലിലെന്തോ തടഞ്ഞു. നോക്കുമ്പോൾ മണ്ണിൽ കിടന്ന് തുരുമ്പിച്ച ഒരു കൊടുവാളായിരുന്നു അത്. കാല് കൊണ്ട് കൊടുവാളിനെ തട്ടി നീക്കാൻ ശ്രമിക്കവേ അത് പതിയെ അവനോടായി പറഞ്ഞു. 

" പോകരുത് .. എന്നെ ഒന്ന് സഹായിക്കണം .. ഞാനും നീയുമെല്ലാം ഒരേ ചിന്താഗതിക്കാരാണ് എന്നത് കൊണ്ട് മാത്രം നീയെന്നെ സഹായിച്ചേ മതിയാകൂ ."

ആ ശബ്ദം കേട്ട് ഒരു നിമിഷം അന്താളിച്ചു പോയ അവനോട്  കൊടുവാൾ അതിന്റെ സംസാരം തുടർന്നു. "പേടിക്കണ്ട. ഞാൻ നിന്റെ ശത്രുവല്ല,  എന്നെ നിനക്ക് വലിയ പരിചയം കാണില്ല. എന്നാലും കേട്ട് കാണും എന്റെ പഴയ ചില ചരിത്രങ്ങളൊക്കെ. അറിയ്വോ ? "

"ഇല്ല. എനിക്ക് ഒന്നും അറിയില്ല. എന്നാലും പറയൂ. ഞാൻ എന്താണ് സഹായം ചെയ്യേണ്ടത് ?" അവൻ ശാന്തനായി മുട്ട് കുത്തി നിന്ന് കൊണ്ട് മണ്ണിൽ  പുതഞ്ഞു കിടക്കുന്ന കൊടുവാളിനോട് ചോദിച്ചു. 

"പണ്ട്, പണ്ട് എന്ന് പറഞ്ഞാൽ നീയൊക്കെ ജനിക്കുന്നതിനും  എത്രയോ   മുൻപ്. അന്ന് പലരുടെയും ഷർട്ടിന്റെ പിന്നിൽ  ഒളിഞ്ഞിരുന്നു കൊണ്ടായിരുന്നു എന്റെ യാത്ര. പോകുന്ന വഴി സാധുക്കളുടേതടക്കം  പല വമ്പന്മാരുടെയും   തല കൊയ്യുകയും കാലു വെട്ടുകയുമെല്ലാം ചെയ്തിട്ടുണ്ട് ഞാൻ. ഓരോരുത്തരെയും വെട്ടി വീഴ്ത്തുമ്പോൾ എന്റെ ശരീരത്തിലാകമാനം അവരുടെ  ചൂട് ചോര ഒഴുകി ഒലിക്കുമായിരുന്നു. അന്ന് ഞാൻ കരുതിയത് അതെല്ലാം ധീരമായ എന്തോ വലിയ കാര്യങ്ങളായിരുന്നു എന്നാണ്.  ഒരിക്കൽ എന്റെ ആ ധാരണ മാറിയ ഒരു സംഭവമുണ്ടായി. അന്നൊരു കലാപ സമയത്ത് ഒരു ഗർഭിണിയുടെ വയറിന് വെട്ടേണ്ടി വന്നു. ചൂട് ചോരയുടെ കൂടെ എന്റെ ദേഹത്തേക്ക് ഒലിച്ചു വന്നത് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ജീവനായിരുന്നു. എനിക്കെന്തു ചെയ്യാനാകും.  സ്വയം നിയന്ത്രിക്കാൻ എനിക്കാകില്ല ല്ലോ. എന്നെ ഉപയോഗിക്കുന്നവരുടെ താൽപ്പര്യാർത്ഥം ആ കുഞ്ഞിനേയും എനിക്ക് വെട്ടി നുറുക്കേണ്ടി വന്നു. അതിൽപ്പിന്നെ എനിക്ക് ചോരയുടെ മണവും ചൂടും പേടിപ്പെടുത്തുന്ന ഓർമകളായി. അതിനു ശേഷവും എനിക്ക് രണ്ടു മൂന്നു തവണയായി  ചില സാധുക്കളെ വെട്ടി നുറുക്കേണ്ടി  വന്നിട്ടുണ്ട്. ഇന്ന് അതിലെല്ലാം ഞാൻ അങ്ങേയറ്റം പശ്ചാത്തപിക്കുന്നു. ഒടുക്കം തെളിവില്ലാതാക്കുന്നതിന്റെ ഭാഗമായി പതിമൂന്ന്  കൊല്ലം മുൻപേ എന്നെ ഉപയോഗിച്ചവർ തന്നെ എന്നെ ഈ കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്. അവരിൽ പലരും ഇന്ന് മന്ത്രി സ്ഥാനങ്ങളിൽ ശോഭിക്കുന്നുമുണ്ട്.  സ്വന്തമായി തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ സാധിക്കാതെ പോകുന്ന ഏതൊരാളുടെയും അവസ്ഥ എന്റെതിനു സമാനമായിരിക്കും. ങ്ഹാ . ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് ഇപ്പോൾ വേണ്ടത് നിന്റെ സഹായമാണ്. " കൊടുവാൾ പറഞ്ഞു നിർത്തി. 

"ഇപ്പോഴും സഹായം എന്താണെന്ന് പറഞ്ഞില്ല" . അവൻ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു. അതിനു മറുപടിയായി കൊടുവാൾ തന്റെ പിന്നിലുള്ള പൊന്തക്കാട്ടിലേക്ക്‌ ഒന്നെത്തി നോക്കാൻ അവനോട് പറഞ്ഞു. അത് പ്രകാരം അവൻ പൊന്തക്കാട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത് രണ്ടു മൂന്നു വലിയ ഭാണ്ഡങ്ങൾ ആണ്. ഭാണ്ഡങ്ങൾ ഓരോന്നും  അഴിച്ചു നോക്കാൻ കൊടുവാൾ അവനോട് ആവശ്യപ്പെട്ടു. ആദ്യത്തെ ഭാണ്ഡം തുറന്നു നോക്കിയപ്പോൾ അവൻ കണ്ടത് ചോര പുരണ്ട കുറെയേറെ ആയുധങ്ങളാണ്. അതിൽ ചെറിയ കത്തി മുതൽ വലിയ നീളമുള്ള വാളുകൾ വരെ ഉണ്ടായിരുന്നു. ഭാണ്ഡം തുറന്നപ്പോൾ അവരെല്ലാം കൂട്ട നിലവിളിയായി. 

"എന്തിനാ നിങ്ങളിങ്ങനെ കരയണേ ..കരയാതിരിക്കൂ" അവൻ അങ്ങിനെ പലതും പറഞ്ഞു നോക്കിയെങ്കിലും അവർ കരച്ചിൽ നിർത്തിയതേയില്ല. കുറ്റബോധങ്ങളുടെ നിലവിളിയാണ് അവൻ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് മനസിലായപ്പോൾ  കൊടുവാളിന്റെ മുന്നിലേക്ക്‌ അവരെ ഓരോരുത്തരെയും ഒന്നൊന്നായി ഭാണ്ഡത്തിൽ നിന്നും അവൻ ചൊരിഞ്ഞു. തങ്ങളേക്കാൾ പ്രായമുള്ള ഒരാളെ കണ്ടപ്പോൾ  എല്ലാവരും ഏറെക്കുറെ കരച്ചിൽ നിർത്തി കൊണ്ട് നിശബ്ദരായി. അപ്പോഴും കരച്ചിൽ തുടർന്ന് കൊണ്ടിരുന്നത് ഒരേ  ഒരാൾ മാത്രം. അത് അരിവാളായിരുന്നു -  അൻപത്തി എട്ടു വെട്ട് കൊണ്ട് പുതിയ രാഷ്ട്രീയ സംഹിത തീർത്ത 'അരിവാൾ'. ചെയ്തവനും ചെയ്യിപ്പിച്ചവനും കാണാത്ത കുറ്റബോധം, ഒരു  നിയോഗം പോലെ ഉപയോഗിക്കപ്പെട്ടവന് തോന്നിയതിൽ അത്ഭുതമില്ല. പാവം.  അരിവാളിന്റെ കരച്ചിൽ കേട്ടപ്പോൾ അവനങ്ങനെയാണ് ആശ്വസിച്ചത്. 

"നിങ്ങളിങ്ങനെ കൂട്ടമായി കരഞ്ഞത് കൊണ്ട് കാര്യമില്ല. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയെങ്കിലും ക്രൂരതകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇനി ആരുടേയും കൈപ്പിടിയിൽ ഒതുങ്ങി ജീവിക്കാതിരിക്കാനും എന്നന്നേക്കുമായി രക്ഷപ്പെടാനുമുള്ള വഴിയാണ് ഞാൻ പറയുന്നത്" കൊടുവാൾ എല്ലാവരോടുമായി ചിലതെല്ലാം നിർദ്ദേശിച്ചു. 

കൊടുവാൾ പറഞ്ഞത് പ്രകാരം എല്ലാവരെയും ഭാണ്ഡങ്ങളിൽ തിരികേ നിറച്ച ശേഷം അവൻ അവരേയും കൊണ്ട് തൊട്ടടുത്തുള്ള അരുവിക്കരയിലേക്ക് പോയി. കൊടുവാൾ മാത്രം എന്ത് കൊണ്ട് ഭാണ്ഡത്തിൽ കയറാൻ വിസമ്മതിക്കുന്നു എന്ന ചോദ്യത്തിന് കൊടുവാൾ നൽകിയ ഉത്തരം അവനെ ഏറെ നേരം ചിന്തിപ്പിക്കുന്നതായിരുന്നു. "എന്റെ പാപബോധവും ഞാനും ഒരു പോലെ തുരുമ്പെടുത്ത് ഇവിടെ ഈ മണ്ണിൽ തന്നെ അലിയാൻ ആഗ്രഹിക്കുന്നു. അത് കൊണ്ട് എന്നെ നീ ഇവിടെ തന്നെ ഉപേക്ഷിക്കുക. ഒരിക്കലും എന്നെ തേടി മടങ്ങി വരാതിരിക്കുക". 

കടലുമായി സംഗമിക്കുന്ന  ആ അരുവിയിൽ അവരെ  ഭദ്രമായി നിക്ഷേപിച്ച ശേഷം അവൻ എന്തിനെന്നില്ലാതെ  കൊടുവാളിന്റെ അടുത്തേക്ക് തന്നെ മടങ്ങി. അരുവിയിലെ  നിലയില്ലാ വെള്ളത്തിന്റെ കുത്തൊഴുക്കിൽ  കടൽ ലക്ഷ്യമാക്കി നീങ്ങുമ്പോൾ അരിവാളടക്കമുള്ള വാളുകളും കത്തികളും കുറ്റബോധത്തിൽ നിന്ന് തീർച്ചയായും മോചിതരായിക്കാണും എന്ന് അവൻ വഴി മദ്ധ്യേ ഊഹിച്ചു. അവരോടൊപ്പം അരുവിക്കരയിൽ വച്ച് തന്നെ രൂപ സ്വതന്ത്രനാകുക എന്ന കൊടുവാളിന്റെ നിർദ്ദേശത്തെ അവൻ ഓർത്തതേയില്ല. 

മുഴുവൻ വഴിയും പിന്നിടേണ്ടി വന്നില്ല. അവന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് സ്രഷ്ടാക്കൾ അവനെ തേടി അപ്പോഴേക്കും അവിടെയെത്തുകയുണ്ടായി. അവരുടെ കൈപ്പിടിയിൽ കിടന്നു കുതറാൻ ശ്രമിക്കുന്ന കൊടുവാളിനെ നിസ്സംഗമായി നോക്കി നിൽക്കാനേ അവന് സാധിച്ചുള്ളൂ. തുരുമ്പെടുത്ത് സ്വയമേ നശിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത തന്റെ ജന്മം വീണ്ടും വീണ്ടും പാപങ്ങൾക്ക്‌ നിമിത്തമാകുകയാണോ എന്ന് കൊടുവാൾ ചിന്തിച്ചു. അത് ചിന്തിച്ചു തീരുന്ന സമയം കൊണ്ട് തന്നെ സ്രഷ്ടാക്കൾ കൊടുവാള് കൊണ്ട് അവന്റെ ഒരു കൈ വെട്ടി  മാറ്റി. ഒന്ന് വേദനിക്കാനോ  കരയാനോ ശ്രമിക്കാതെ  വലതു കൈ കൊണ്ട് അവൻ തന്റെ ശരീരത്തിലാകെ എന്തോ ഒന്ന് പരതി. സ്രഷ്ടാക്കളുടെ അടുത്ത വെട്ട് തന്റെ  കഴുത്തിന്‌ നേരെ വരുന്നത് കണ്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു.  സാവധാനം കണ്ണുകളടച്ചു പിടിച്ച ശേഷം  "ഫ്ഭും" എന്നൊരു വലിയ പൊട്ടിത്തെറിയോടെ എല്ലാവരേയും ഛിന്നഭിന്നമാക്കി  കൊണ്ട് അവൻ  നാല് ഭാഗത്തേക്കും തെറിച്ചു. രൂപ സ്വതന്ത്രനായി ആകാശത്തേക്ക് പൊങ്ങി ഉയരുമ്പോൾ സ്ഫോടനത്തിന്റെ പുക അവസാനമായി അവനൊന്നു കൂടി ശ്വസിച്ചു . അതിലവന്റെ സ്രഷ്ടാക്കളുടെ ചോരയുടെ മണം കൂടി ഉണ്ടായിരുന്നതിനാലാകാം ആ പുക അവനൊരു ലഹരി കണക്കേ ആസ്വദിച്ചു ശ്വസിച്ചത്.  

പറന്നു പൊങ്ങിയ അവനെ ആവാഹിക്കാനായി ലോകത്തിന്റെ ഏതോ ഒരു കോണിൽ പുതിയ സ്രഷ്ടാക്കൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. പാവം, അവൻ  അതറിയാതെ ഉയരത്തിലുയരത്തിൽ പൊങ്ങിപ്പറക്കുകയാണ്. ഈ ലോകത്ത് എവിടെയോ  പൊട്ടാനിരിക്കുന്ന ഒരു വലിയ ആറ്റം ബോംബിലേക്ക് അവൻ ആവാഹിക്കപ്പെടുന്നതിനും എത്രയോ മുൻപ് തന്നെ, ആ സ്ഫോടനത്തിൽ മരിക്കാനിരിക്കുന്ന ഒരായിരം നിരപരാധികളുടെ നിലവിളികൾ അവനെ അപ്പോഴേക്കും ശല്യപ്പെടുത്താൻ തുടങ്ങി. 

-pravin-

Monday, August 25, 2014

ഒരു പ്രവാസിയുടെ തിരോധാനം

എയർ പോർട്ടിന് പുറത്ത് സൈതലവിയെ കാത്തു നിക്കുകയായിരുന്നു അക്ബറും ജമാലും. കുറേ നേരമായി കാത്തു നിൽക്കുന്നതിന്റെ മുഷിവ്‌ അവരുടെ മുഖത്ത് പ്രകടമാണ്. 

"ജമാലേ ..ഇയ്യ് ഓന്റെ ഇവിടത്തെ നമ്പറിലേക്ക് ഒന്നൂടെ ഒന്ന് വിളിച്ചോക്ക്യെ.. മൻഷനെ സുയിപ്പിക്കാനയിട്ട് . കുറെ നേരായല്ലോ ഇതിപ്പോ". അകബ്ർ മുറുമുറുത്തു കൊണ്ട് പറഞ്ഞു. 

"അയിനിപ്പോ ഓൻ ഫോണ്‍ ഒഫാക്ക്യച്ചാ   നമ്മളെന്ത് കാട്ടാനാ ?  "

തലേ ദിവസം നാട്ടിലെ നമ്പറിൽ നിന്ന് സൈതലവി വിളിച്ചു പറഞ്ഞ പ്രകാരമുള്ള സമയത്ത് തന്നെയാണ് ജമാലും അക്ബറും അവനെ പിക്ക് ചെയ്യാൻ എയർ പോർട്ടിലേക്ക് വന്നിരിക്കുന്നത്. മൂന്നു പേരും ഒരു റൂമിലാണ് താമസമെങ്കിലും ജോലി ചെയ്യുന്നത്  വേറെ വേറെ കമ്പനികളിലാണ് . ഒരു ശരാശരി പ്രവാസിയുടെ പരാധീനതകൾ മൂന്നു പേർക്കും ഉണ്ടെങ്കിലും കൂട്ടത്തിൽ അതേറ്റവും കൂടുതൽ സൈതലവിക്കു തന്നെയായിരുന്നു. അഞ്ചു പെങ്ങൾമാരും ഉമ്മയും അടങ്ങുന്ന കുടുംബത്തിലെ ആകെയുള്ള ആണ്‍ തരി. അതാണ്‌ സൈതലവി. അവന്റെ ചെറുപ്പത്തിലെ തന്നെ വാപ്പ മരിച്ചതും തുടർന്നുള്ള ജീവിതം നയിക്കാൻ അവന്റെ ഉമ്മ പ്രയാസപ്പെട്ടതും അടക്കമുള്ള കാര്യങ്ങൾ ജീവിത കഥയിലെ ചില സ്ഥിരം ക്ലീഷേകൾ മാത്രം. അത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഇന്ന് വരേയ്ക്കും അഭിമുഖീകരിക്കാൻ സാധിക്കാതിരുന്നവർക്ക് ക്ലീഷേകൾ കേൾക്കുമ്പോൾ നെറ്റി ചുളിയാം, പുരികങ്ങൾ പൊക്കി പിടിക്കാം, അതുമല്ലെങ്കിൽ ചുണ്ട് ഇരു  വശത്തേക്കും  ഒന്ന് വേഗത്തിൽ ചലിപ്പിക്കാം. 

കുറേ നേരത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച ശേഷം ജമാലും അക്ബറും എയർ പോർട്ടിൽ നിന്ന് തിരികെ റൂമിലേക്ക് പോയി. സൈതലവി അവരെ പിന്നീട് വിളിച്ചതുമില്ല. അടുത്ത ദിവസം രാവിലെ അക്ബർ ജോലിക്ക് പോയതിനു ശേഷം അര മണിക്കൂർ കഴിഞ്ഞു കാണും. സൈതലവിയെ അന്വേഷിച്ചു കൊണ്ട് രണ്ടു പേർ അവിടെ വന്നു.  അതിലൊരാൾ അതിനു മുന്നേ സൈതലവിയുടെ നാട്ടുകാരൻ എന്ന നിലക്ക് റൂമിൽ വന്നു പോയതായി ജമാൽ ഓർത്തു. 

" സൈതലവി വന്നില്ലേ ? " അപരിചിതൻ ചോദിച്ചു. 

"ഇല്ല. ഓൻ ഇന്നലെ വരേണ്ടിയിരുന്നതാണ്. പക്ഷേ വന്നില്ല. അല്ല ഇങ്ങളാരാ " ജമാൽ ആകാംക്ഷയോടെ ചോദിച്ചു. 

റൂമിനുള്ളിൽ കയറി ഇരുന്ന ശേഷവും  അവരെന്ത് കൊണ്ടോ മറുപടി  പറയാൻ മടിച്ചു. ജമാൽ വീണ്ടും ചോദ്യം ആവർത്തിച്ചു. 

"അല്ല..ഓന്  എന്തേലും പറ്റ്യോ ..എന്താന്നു വച്ചാ പറ ?"

"ഏയ്‌ ..അങ്ങിനെയൊന്നുമില്ല  ..ഇന്നലെ നാട്ടീന്നു ചെക്ക് ഇൻ ചെയ്ത ശേഷമാണ് ഞാൻ അവസാനമായി അവനോട് സംസാരിച്ചേ. അവിടുന്ന് ഫ്ലൈറ്റ് കേറിയിട്ടുണ്ട് എന്ന് ഉറപ്പാണ്. പിന്നെ ഒരു അറിവുമില്ല. എനിക്ക് വളരെ അർജെന്റായി കിട്ടേണ്ട ഒരു സാധനം അവന്റെ  കൈയ്യിലുണ്ടായിരുന്നു. അത് വാങ്ങാനാ വന്നത്. എയർ പോർട്ടിൽ ഇറങ്ങിയ ശേഷം  വിളിക്കാനാ പറഞ്ഞിട്ടുണ്ടായിരുന്നത്. പക്ഷേ .."

"അള്ളാ ..ഈ ചങ്ങായി പിന്നെ എങ്ങോട്ട് പോയി ? ഇപ്പൊ ഓന്റെ വീട്ടില്ക്ക് വിളിച്ചു ചോയ്ച്ചാ പ്രശ്നാവ്വോ  ? "

"ഏയ്‌ ..അത് വേണ്ട ..വെറുതെ അവരെ ടെൻഷൻ ആക്കണ്ട. നമുക്ക് അന്വേഷിക്കാം. ഇത് വഴി പോയപ്പോൾ ഇത് പറഞ്ഞിട്ട് പോകാന്നു കരുതി. ഇനി എന്തേലും വിവരം കിട്ടിയാൽ എന്നെ ഈ നമ്പരിലേക്ക് വിളിച്ചൊന്നു പറയണം. പ്ലീസ് ..അത്രക്കും അർജെന്റ്റ് സംഗതിയാണ്" 

അവർ പോയതിനു ശേഷം ജമാൽ അക്ബറിനെ ഫോണ്‍ ചെയ്ത് അറിഞ്ഞ  കാര്യങ്ങൾ വിശദീകരിച്ചു. അവന്റെ കമ്പനിയിൽ അന്വേഷിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നാട്ടിലേക്കാണെങ്കിൽ വിളിക്കാനും പറ്റില്ല. പിന്നെന്തു ചെയ്യും എന്നാലോചിച്ചു  തല പുകച്ചപ്പോൾ ആണ് അക്ബറിന്റെ ഒരു കുടുംബക്കാരൻ എയർ പോർട്ട്‌ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം ഓർമ്മ വന്നത്. അയാളെ ഫോണിൽ ബന്ധപ്പെട്ട് കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കവേ അയാൾ ഉന്നയിച്ച ചില സംശയങ്ങൾ അവരെ ഭയചികിതരാക്കി. 

രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം, അന്ന് റൂമിൽ വന്നു പോയ ആളുടെ നമ്പരിലേക്ക് വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണെന്നുള്ള മറുപടി മാത്രം മുഴങ്ങി. പിന്നീടുള്ള  ദിവസങ്ങളിൽ പത്രങ്ങളായ പത്രങ്ങൾ അരിച്ചു പെറുക്കവേ അവർ അന്വേഷിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ഗൾഫ് പേജിലെ ഒരു ചെറിയ കോളം വാർത്തയിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ അവർ ഒരേ സമയം വായിച്ചു. 

-മയക്ക് മരുന്ന് കടത്ത് - മലയാളി പിടിയിൽ- 

-സൈതലവി എന്ന മലയാളി യുവാവിന്റെ ലഗേജ്  ബാഗിൽ അടുക്കി വച്ചിരുന്ന ജീൻസ്  പാന്റിനുള്ളിൽ നിന്നാണ് മയക്ക് മരുന്ന് നിറച്ച ചെറിയ പൊതികൾ കിട്ടിയത്. അത് തന്റെ പൊതിയല്ല എന്ന വാദം യുവാവ് ഉന്നയിച്ചെങ്കിലും ........- 

"എടാ ..ഇത് ചതിയാണ്. ഓൻ അങ്ങിനൊന്നും ചെയ്യൂല . ഇത് ഓന്റെ ആ നാട്ടുകാരന് വേണ്ടിയുള്ള പൊതിയിലാണ് ണ്ടായിട്ടുണ്ടാകുക. അല്ലാണ്ടെ ഓൻ ഇങ്ങിനൊന്നും .." ജമാൽ മുഴുവൻ വാർത്ത വായിക്കാൻ നിക്കാതെ ദ്വേഷ്യവും സങ്കടവും കൊണ്ട് പറഞ്ഞു. 

"അതൊക്കെ ശെരിയാകാം ജമാലേ ..പക്ഷെ ഓൻ ആണ് ഇത് ചെയ്തതെന്നോ അല്ലെന്നോ  പറയാൻ അന്റെല് തെളിവുണ്ടോ ? ഉണ്ടെങ്കീ തന്നെ ഇയ്യോ ഞാനോ വിചാരിച്ചാൽ ഇതിലെന്തെങ്കിലും ചെയ്യാൻ പറ്റ്വോ ? അതോ ഇതിന്റെ പിന്നാലെ അന്വേഷിക്കാൻ പോയിട്ട് നമ്മടെ കൂടെ ജീവിതം ഇല്ലാണ്ടാക്കണോ ? പറ.. ഇയ്യ് പറ " അക്ബർ വികാരാധീനനായി കൊണ്ട് ജമാലിനോട് കയർത്തു. 

"പിന്നെ ..പിന്നെന്താ നമ്മൾ ..ഓൻ ..നമ്മടെ കൂടപ്പിറപ്പാരുന്നില്ലെടാ  " വാക്കുകൾ കിട്ടാതെ ജമാൽ കരയാൻ തുടങ്ങി. 

"ജമാലേ ..ഇയ്യെന്താ ഈ പറയണേ ..ഞാൻ എന്താപ്പോ പറഞ്ഞെ ...ഇനി ഇയ്യ്‌ തീരുമാനിക്ക് . ഞാൻ എന്തായാലും ഇനി ഒരു തേങ്ങേം അന്വേഷിക്കാനും ചോയ്ക്കാനും ഇല്ല. പറഞ്ഞില്ലാന്നു വേണ്ട. എടാ ...ഇവിടെ ഇങ്ങിനെയേ ജീവിക്കാനൊക്കൂ . നാളെ ഇയ്യായാലും ഞാനായാലും ഇങ്ങിനൊന്നിൽ പെട്ടാൽ ഗതി ഇതൊക്കെ തന്നാണ്ന്ന്  മനസിലാക്കിക്കോ. ഇനിയിപ്പോ പോലീസെങ്ങാനും  അന്വേഷിച്ചു വന്നാലും ഓനുമായി വല്യ ബന്ധൊന്നും ണ്ടായിരുന്നില്ലാന്നെ  പറയോണ്ടൂ. ഇക്കും അനക്കും ഒക്കെ നാട്ടിൽ ഓരോ കുടുംബോം ബാധ്യതകളും ഉള്ളതാ. അത് മറക്കണ്ട. " 

"അപ്പൊ ..അപ്പൊ ഓനോ ..ഓനും ഇല്ലേ ഈ പറഞ്ഞ കുടുബോം ബാധ്യതേം ?" 

"ജമാലേ ..ഇക്കും വിഷമം ണ്ട് ഓന്റെ കാര്യത്തില്. പക്ഷേ ..ഇയ്യ്‌ കാര്യത്തിന്റെ ഗൌരവം മനസിലാക്ക്."

ദീർഘ നേരത്തെ സംസാരങ്ങൾക്കൊടുവിൽ അവർ ഇരുപേരും റൂമിലുണ്ടായിരുന്ന അവന്റെ സാധനങ്ങൾ ഒരു വലിയ കർറ്റൻ ബോക്സിലേക്ക് കുത്തി നിറച്ച്  പുറത്തെ കച്ചറ ബോക്സിൽ കൊണ്ട് പോയി നിക്ഷേപിച്ചു. സൈതലവി എന്നൊരു കൂട്ടുകാരനെ അവർക്കറിയില്ല. പണ്ടെപ്പോഴോ കുറച്ചു ദിവസം കൂടെ താമസിച്ചപ്പോൾ ഉള്ള പരിചയം മാത്രം. അല്ലാതെ അവനുമായി മറ്റൊന്നുമില്ല.  ഒരു നെടുവീർപ്പിട്ടു കൊണ്ട് അവരത് തീരുമാനിച്ചു കഴിഞ്ഞിരുന്നു.  അന്ന് തന്നെ  ഒഴിഞ്ഞു കിടക്കുന്ന സൈതലവിയുടെ ബെഡ് സ്പേസിലേക്ക്  പുതിയ ഒരാളെ കണ്ടെത്താനും അവർ മറന്നില്ല. 

സൈതലവിയുടെ വീട്ടുകാർ അപ്പോഴും ഒന്നുമറിയാതെ അവന്റെ ഫോണ്‍ വിളിക്കായി കാത്തിരിക്കുകയായിരുന്നു.  ദിവസങ്ങൾ  കഴിഞ്ഞിട്ടും അവരുടെ ആ കാത്തിരുപ്പ് അങ്ങിനെ തുടർന്നു കൊണ്ടിരിക്കുന്നു. സത്യം അവർ ഒരിക്കൽ എങ്ങിനെയെങ്കിലും അറിയുമായിരിക്കും. അറിഞ്ഞാൽ തന്നെ  അവർ ആരുടെ മുന്നിൽ  സഹായത്തിനായി കേഴും ? എല്ലാം അറിഞ്ഞിട്ടും ഒന്ന് വിളിച്ചു പറയാനോ അന്വേഷിക്കാനോ ഉള്ള ധാർമ്മിക  ഉത്തരവാദിത്തം പോലും കാണിക്കാതിരുന്നവർക്ക് മുന്നിലോ?  പലപ്പോഴും (ചില) കുറ്റാരോപിതരുടെ കാര്യം അങ്ങിനെയാണ്. ഒരു മഹാ രോഗം ബാധിച്ചവനെ പോലെ ഉറ്റവരാൽ തീർത്തും ഉപേക്ഷിക്കപ്പെടുന്നു. അവൻ അവർക്ക് പിന്നീടൊരു  ബാധ്യത മാത്രമായി മാറുന്നു. 

നിയമ നീതി വ്യവസ്ഥകളുടെ കാര്യവും വിഭിന്നമല്ല. നിയമത്തിന്റെ കണ്ണുകളിൽ അപരാധി-നിരപരാധി എന്നൊരു വിഭാഗമേ ഇല്ല. ആരോപിതർ മാത്രം. സത്യത്തിന്റെയും നീതിയുടെയും  കണ്ണുകളിലാകട്ടെ  കാഴ്ച  തെളിയാത്ത കാലം വരെ അത് അങ്ങിനെ തുടരുകയും  ചെയ്യും. സത്യ നീതികളുടെ  കാഴ്ചയിൽ സൈതലവിയുടെ നിരപരാധിത്വം എന്നെങ്കിലും തെളിയുമായിരിക്കാം എന്ന പ്രത്യാശ മാത്രം അവിടെ ബാക്കിയാകുന്നു. 

-pravin-