Thursday, July 26, 2012

മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍- -


പതിവ് ഓണ്‍ ലൈന്‍ പത്രവായനയില്‍ മുഴുകിയിരിക്കുന്ന സമയത്താണ് 'വയനാടന്‍ രാമായണം' എന്ന പുസ്തകത്തെ കുറിച്ച് അറിയാനും അത് വായിക്കാനും ഇടയാകുന്നത്. 

മാപ്പിള രാമായണം എന്ന മാപ്പിളപ്പാട്ട് കാവ്യം പങ്കു വയ്ക്കുന്ന വിവരണങ്ങള്‍ സത്യമാണോ അല്ലയോ  എന്നതിലേക്കുള്ള ഒരു ആത്മാര്‍ഥമായ അന്വേഷണവും സൂക്ഷ്മ നിരീക്ഷണവുമാണ്  ഡോക്ടര്‍ അസീസ്‌ തരുവണ എഴുതിയ 'വയനാടന്‍ രാമായണം ' എന്ന പുസ്തകം വായനക്കാരുമായി പങ്കു വക്കുന്നത്. 

 നല്ലൊരു   വായനാനുഭവം തരുന്ന ഈ ലേഖനത്തെ എന്ത് കൊണ്ട് ചില മതവിശ്വാസികള്‍ അസഹിഷ്ണുതയോടെ നോക്കി കാണുന്നു  എന്നത് എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമാണ്. ഓണ്‍ ലൈന്‍ മാതൃഭൂമിയിലെ, മാതൃഭൂമി ബുക്ക്സ് എന്ന കോളത്തില്‍ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
(http://www.mathrubhumi.com/books/article/excerpts/1785/

 മതങ്ങള്‍ എന്ത് പറഞ്ഞാലും അത് മാത്രം വിശ്വസിച്ചു കൊണ്ടിരിക്കുന്ന പ്രിയ സഹോദരീ സഹോദരന്മാര്‍ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കുക നിങ്ങളെപ്പോഴെങ്കിലും ദൈവം എന്താണെന്നും ദൈവം എന്ത് പറയുന്നെന്നും സത്യസന്ധമായി അന്വേഷിക്കാനും ശ്രവിക്കാനും ശ്രമിച്ചിട്ടുണ്ടോ ? 

മതങ്ങളില്‍ അതിര് കവിഞ്ഞ ഒരു വിശ്വാസവും എനിക്കില്ല. ഒരു മതം മാത്രമാണ് പൂര്‍ണ ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല. കഴിയുമെങ്കില്‍ എല്ലാ മതങ്ങളുടെയും ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും(എനിക്ക് താല്‍പ്പര്യമുള്ള , യുക്തിപരമായ് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ) ഒരു ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. 

 നമ്മള്‍ ഏതോ ദൈവ തീരുമാനത്തിലാണ് ഈ ഭൂമിയില്‍ ജനിക്കുന്നത്. എന്ത് കൊണ്ടോ, നമ്മള്‍ ജനിച്ചു വീഴുന്ന മതമാണ്‌ ശരിയെന്നു വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. അതാരുടെയും തെറ്റല്ല. അതെ സമയം , ശരികള്‍ കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല. എല്ലാവരും അവനവന്‍റെ മതങ്ങളെ മാത്രം കെട്ടിപ്പിടിച്ചു കൊണ്ട് അത് മാത്രമാണ് ദൈവീക വചനങ്ങള്‍ , അത് മാത്രമാണ് ശരിയെന്നു വാദിക്കുമ്പോഴും ഞാന്‍ എന്‍റെ മതത്തില്‍ മാത്രം കുടുങ്ങി കിടക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഞാന്‍ മറ്റ് മതങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതില്‍ നിന്നൊക്കെ എനിക്ക് കിട്ടിയ ദൈവീക ഊര്‍ജ്ജം എത്രത്തോളം വലുതായിരുന്നു എന്ന് നിങ്ങളെ പറഞ്ഞു മനസിലാക്കിക്കുവാന്‍ എനിക്ക് ഇപ്പോഴും സാധിക്കുന്നില്ല. എന്‍റെ പഴയ കാലം ഞാന്‍ തന്നെ ഓര്‍ത്ത്‌ പോകുന്നു. 

 ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുസ്ലിം വീട്ടിലായിരുന്നു എന്ന് തന്നെ പറയാം . എല്ലാവരും ജോലിക്ക് പോകുമ്പോള്‍ എന്നെ നോക്കിയിരുന്നത് ഈ പറഞ്ഞ വീട്ടുകാരായിരുന്നു. അത് അമ്മക്ക് ഒരു പരിധി വരെ വലിയ ആശ്വാസം തന്നെയായിരുന്നു. ഒരുപാട്  ആളുകള്‍ എന്നെ കളിപ്പിക്കാനും,  കഥ പറഞ്ഞ തരാനും, നോക്കാനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കും അതൊരു രസകരമായ കാലമായിരുന്നു. 

അവരുടെ അഞ്ചു നേരമുള്ള നിസ്ക്കാരവും പ്രാര്‍ഥനയും കണ്ടു വളര്‍ന്ന ഞാന്‍ പിന്നീടെപ്പോഴോ നിസ്ക്കാരം പഠിച്ചു. എനിക്ക് തോന്നുന്നു പ്ലസ്‌ ടുവിന് പഠിക്കുന്ന സമയത്താണ് ആദ്യമായി പള്ളിയില്‍ പോയി നിസ്ക്കരിക്കുന്നത്. അന്നെല്ലാവര്‍ക്കും അതൊരു കൌതുകമായിരുന്നു. പക്ഷെ, മറ്റ് മതക്കാര്‍ക്ക് മനോ വിഷമം ഉണ്ടാക്കുന്ന തരത്തില്‍ എന്‍റെ നിസ്ക്കാരം എന്നെങ്കിലും ഒരു  കാരണമാകരുത്  എന്ന ചിന്തയില്‍ തല്‍ക്കാലം ആ പരിപാടി ഞാന്‍ നിര്‍ത്തി വച്ചു. 

  പക്ഷെ, പി ജി ക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ എന്‍റെ റൂം മേറ്റ്സ് ആയി വന്നത് വര്‍ഷങ്ങളോളം എന്‍റെ കൂടെ  ഒന്നിച്ചു പഠിച്ച കമാലും റിയാസുമായിരുന്നു എന്ന കാരണം കൊണ്ട് ഇടക്കൊക്കെ ആ നിസ്ക്കാരം വീണ്ടും പതിവാക്കാന്‍ തുടങ്ങി. 

 അങ്ങനെ ഇടക്കൊക്കെ നിസ്ക്കരിച്ചും, അമ്പലത്തില്‍ പോയും, ക്രിസ്ത്യന്‍ പള്ളിയില്‍ പോയും കാലം അങ്ങനെ പൊയ്പ്പോയി. അവസാനം പ്രവാസിയായി മാറിയതിനു ശേഷം ഒരിക്കല്‍ , ഒരു റമദാന്‍ കാലത്ത് നിസ്ക്കാരം എന്നെന്നേക്കുമായി എനിക്ക്  നിര്‍ത്തേണ്ടി വന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, നോമ്പ് തുറക്കല്‍ കഴിഞ്ഞ ശേഷം പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറിയ എന്നെ ചില മത വിശ്വാസികള്‍  ചോദ്യം ചെയ്തു. തെറ്റ് സമ്മതിച്ചു കൊണ്ട് ഞാന്‍ നിസ്ക്കാര പരിപാടികള്‍ എന്നെന്നേക്കുമായി മറന്നു. 

അതെ സമയം, എന്‍റെ മത ചിന്തകള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു . ഒരു തരം നിരീശ്വരവാദം വരെ എത്തിപ്പോകാം എന്ന് തോന്നിക്കുന്ന രീതിയിലുള്ള ചില ചിന്തകള്‍ എന്നിലേക്ക്‌ ഞാന്‍ പോലും അറിയാതെ നുഴഞ്ഞു കയറാന്‍ തുടങ്ങിയതായി എനിക്ക് തന്നെ തോന്നിപ്പോയ നിമിഷങ്ങള്‍..,. മതങ്ങളെ കൂടുതല്‍ അടുത്തറിയുമ്പോള്‍ പലതും മനസിലാക്കാന്‍ സാധിക്കുന്നു. കേടു വന്ന പദാര്‍ത്ഥത്തില്‍ നിന്നുണ്ടാക്കുന്ന ഏതോ ഒരു ലഹരിയുടെ മണമാണ് മത ഗ്രന്ഥങ്ങള്‍ക്ക് എന്ന് വരെ തോന്നി പോയി. 

അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങള്‍ മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും  എന്നും പറയാം. എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്‍റെ  വക്താക്കളായി മാത്രം മാറപ്പെടുന്നു. 

ഒരിക്കല്‍ , പാലായില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്നു കൊണ്ടിരിക്കുന്ന കുരുബാനയില്‍  ഞാന്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന സമയം , പള്ളീലച്ചന്‍ തന്ന പ്രസാദം ഞാന്‍ കഴിച്ചു. എന്‍റെ മതത്തെ കുറിച്ച് അറിയാവുന്ന എന്‍റെ പ്രിയ സുഹൃത്തിന്‍റെ അമ്മ എന്നെ ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു പറഞ്ഞത്.അവര്‍ പറഞ്ഞത്  ഞാന്‍ അനുസരിച്ചു, പക്ഷെ ഇന്നും ആ തത്ത്വത്തോട്  യോജിക്കുന്നില്ല. . 

 ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം  അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്‍റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്‍റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു. 

ഇത് പോലെ തന്നെ, ചില അമ്പലങ്ങളില്‍ കാണാന്‍ സാധിക്കും 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്. സത്യത്തില്‍ ആരാണ് ഈ അഹിന്ദുക്കള്‍ ?  ഹിന്ദു പുരാണങ്ങളിലോ , വേദ പുസ്തകങ്ങളിലോ മറ്റൊരിടത്തും പറയാത്ത ഇത്തരം കാര്യങ്ങള്‍ ആരാണ് പിന്നീട് ഉണ്ടാക്കിയത്. പുണ്യാഹം തെളിക്കുന്നതും , മറ്റ് ബന്ധപെട്ട ആചാരങ്ങളും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇന്നും ആചരിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരത്തില്‍ നിന്ന് ഉടലെടുത്ത ഒരു ജീവിതരീതി അല്ലെങ്കില്‍ ഒരു നാഗരികത മാത്രമാണ് എന്ന് മനസിലാക്കുക.  

 വിഗ്രാഹാരാധനയില്‍ കൂടി പഠിക്കുന്ന ആശയങ്ങള്‍ ബൃഹത്തായ ഒന്നാണെന്ന് വാദിക്കാന്‍ ഞാന്‍  ഇഷ്ടപ്പെടുന്നില്ല. എങ്കില്‍ കൂടി സര്‍വ ചരാചരങ്ങളിലും ദൈവമുണ്ടെന്ന വിശ്വാസം, എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കേണ്ട ആവശ്യകത, പ്രകൃതിയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഇത്തരം ആചാരങ്ങള്‍ക്ക് പിറകിലുള്ള ഉദ്ദേശ്യശുദ്ധി എന്നുള്ളത് കൊണ്ട് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു. 

എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യമുണ്ട്, ഒരു മതത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട് മറ്റ് മതങ്ങള്‍ ശരിയല്ല എന്ന് ആധികാരികമായി സംസാരിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ സാധിക്കുന്നു? ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് , മനുഷ്യന്‍ ഉണ്ടായ ശേഷമാണ് മതങ്ങള്‍ ഉണ്ടായത്. ദൈവമാണ് മതങ്ങള്‍ ഉണ്ടാക്കിയത് എങ്കില്‍ ഒരിക്കലും മതങ്ങളുടെ പേരില്‍ ഒരു മനുഷ്യനെയും ഒരാള്‍ക്കും വേര്‍ തിരിച്ചു കാണാന്‍ സാധിക്കില്ല. ആ ചിന്ത ഇന്ന് സമൂഹത്തിനു ഇല്ലാത്തത് കൊണ്ടാണ് ഇന്ന് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ നടക്കുന്നത്. 

ഈ ഒരവസരത്തില്‍ ഞാന്‍ മാധവിക്കുട്ടി  എന്ന കമലാ സുരയ്യയെ ഓര്‍ത്ത്‌ പോകുന്നു. അവസാന കാലങ്ങളില്‍ മതങ്ങളെ കുറിച്ചും ദൈവത്തെ  കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്‌.,. 

"മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?"

 മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം പക്ഷെ മതത്തിന്‍റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല. 

എന്‍റെ എഴുത്ത് ഇത്തിരി കൂടി പോയി..എന്‍റെ വാക്കുകളോ പ്രവര്‍ത്തിയോ ഏതെങ്കിലും വിശ്വാസികളെ വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. 

ലോകാ സമസ്താ സുഖിനോ ഭവന്തു . ലോകത്തിലുള്ള എല്ലാവര്‍ക്കും നല്ലത് വരട്ടെ. 

-pravin- 

Wednesday, July 18, 2012

പൂച്ചകള്‍ ഇപ്പോഴും കരയുന്നു


സുകുവേട്ടന്‍ ഒരു പ്രത്യേക ടൈപ്പ് ആണ്. ആരോടും അധികം സംസാരിക്കില്ല.  കള്ള് കുടിച്ച്, മുഷിഞ്ഞ വേഷത്തില്‍, ആടി പാടി ശബ്ദമുണ്ടാക്കാതെ ഇടവഴിയിലൂടെ അയാള്‍ നടന്നു വരുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. സുകുവേട്ടനെ എനിക്ക് വെറും ഒരു  വര്‍ഷത്തെ കണ്ടു പരിചയമേ ഉള്ളൂ. നാട്ടിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപക വേഷത്തില്‍ ചിലപ്പോള്‍ കാണാം, ചിലപ്പോള്‍ ക്യാമറയും തൂക്കി പിടിച്ചു കൊണ്ട് വല്ല പാടത്തോ, മരങ്ങളുടെ ചുവട്ടിലോ, കാട് പിടിച്ച കിടക്കുന്ന കാവുകളുടെ ഭാഗത്തോ ഒക്കെ സുകുവേട്ടനെ കാണാം. അതിനുമപ്പുറം, സുകുവേട്ടനുമായി ഒരു ബന്ധവും ആദ്യ കാലത്ത് എനിക്കുണ്ടായിരുന്നില്ല. 

ടൌണില്‍ തന്നെയുള്ള ഒരു ലോഡ്ജിലെ ഒറ്റ മുറിയില്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ പുള്ളിയുടെ താമസം. പിന്നീട് നാട്ടിലെ കുഞ്ഞന്‍ നായരുടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് വാടകയ്ക്ക് എടുത്ത ശേഷം ഗ്രാമത്തില്‍ വന്നപ്പോഴാണ് ആളെ മുഖാമുഖം കാണാന്‍ കിട്ടുന്നത് തന്നെ. കണ്ടിട്ടും വലിയ കാര്യമൊന്നുമില്ല, എന്നും ഒരേ കള്ള് കുടി , ഒരേ നടപ്പ് , ഒരേ മുഖഭാവം. പക്ഷെ എല്ലാവരോടും വളരെ സൌമ്യമായി മാത്രമേ  സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ. 

  പതിവ് പോലെ , സ്ക്കൂള്‍ വിട്ട ശേഷം ഇടവഴിയിലൂടെ അങ്ങനെ നടന്നു വരുമ്പോഴാണ് പത്മിനി ചേച്ചിയെ കാണുന്നത്. പത്മിനി ചേച്ചിയുടെ ഒക്കത്ത് ഒരു കുടം വെള്ളം ഉണ്ടായിരുന്നത് കൊണ്ട് ആടി പാടിയാണ് വരവ്. അത് കണ്ടപ്പോള്‍ സുകുവേട്ടന്‍ നടന്നു വരുന്നത് പോലെ തോന്നിയ ഞാന്‍ ചേച്ചിയോട് ചോദിച്ചു. 

"എന്താ ചേച്ചീ, സുകുവേട്ടന് പഠിക്കുകയാണോ ..ഒരു ആട്ടം..ഹി..ഹി.."

പൊതുവേ പത്മിനി ചേച്ചിക്ക് വെള്ളം കോരാന്‍ തന്നെ മടിയാണ്.  അപ്പോള്‍ പിന്നെ വെള്ളം കോരി നിറച്ച്,  കുടവും എടുത്ത് പ്രാകിയും പറഞ്ഞും വരുന്ന ചേച്ചിയോട് ഞാന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും എന്നോട് പറയുക. 

" ഡാ ചെക്കാ ..ഇയ്യ്‌ ന്‍റെ കയ്യീന്ന് വാങ്ങും..ഈ കൊടത്തിലെ വെള്ളം പോയാലും കുഴപ്പമില്ല, നിന്‍റെ മണ്ട ഞാന്‍ പൊട്ടിക്കും.."

"എന്റമ്മോ..ഇതിനു മാത്രം പറയാന്‍ ഞാന്‍ ഇപ്പൊ എന്താ ചേച്ചിയോട് പറഞ്ഞത്..നിങ്ങളുടെ വീട്ടില്‍ എത്രേം പെട്ടന്നു ഒരു കിണറു കുത്താന്‍ ഞാന്‍ ഗോപി മാമയോടു പറയാം..ഇന്നാ പിന്നെ ചേച്ചിയുടെ ഈ കഷ്ടപ്പാടൊക്കെ മാറും .." പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ കുടം നിലത്തു വച്ച് എനിക്ക് നേരെ ചേച്ചി തിരിഞ്ഞു എന്ന് കണ്ടപ്പോള്‍ ഞാന്‍ അവിടുന്ന് ഓടടാ ഓട്ടം ഓടി. 

അതിനു ശേഷം, ചേച്ചിയെ കാണുമ്പോഴൊക്കെ ഞാന്‍ സുകുവേട്ടന്റെ പേര് പറഞ്ഞു കളിയാക്കുമായിരുന്നു. പിന്നെ പിന്നെ ചേച്ചിക്കും ആ വിളി ഇഷ്ടപ്പെടാന്‍ തുടങ്ങി. ഒരു അവധിക്കാലത്ത്, ഉച്ച സമയം .  ചേച്ചിയുടെ വീട്ടിലെ പറമ്പിലുള്ള മാവിന്‍ ചുവട്ടില്‍ ഞങ്ങള്‍ ഒന്നിച്ചു മാങ്ങ പെറുക്കാന്‍ വേണ്ടി പോയ നേരത്ത് സുകുവേട്ടന്‍ ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടു. പക്ഷെ, അന്നെന്തോ ആടിയാടിയല്ല വരുന്നത്. 

" ദെ ചേച്ചിയുടെ ആള് വരുണ്ടല്ലോ..." ഞാന്‍ ചേച്ചിയെ കളിയാക്കി കൊണ്ട് പറഞ്ഞു. 

"നീ പോടാ ചെക്കാ ...വെറുതെ അതും ഇതും പറഞ്ഞാലുണ്ടല്ലോ. എന്‍റെ ആള് ഇങ്ങനെ കള്ള് കുടിയനോന്നും ആവില്ല " ചേച്ചി പതിവില്ലാത്ത ഒരു നാണത്തോട് കൂടി അത് പറഞ്ഞിരിക്കാം. എന്തോ ഞാന്‍ അത് ശ്രദ്ധിച്ചില്ല. 

അന്ന് വൈകീട്ട് വീട്ടില്‍ പോകുന്ന വഴി ഞാന്‍ സുകുവേട്ടന്‍ താമസിക്കുന്ന വീടിനടുത്ത് കൂടിയാണ് പോയത് . ആ വീട് കണ്ടാല്‍ തന്നെ പേടിയാകും. മുറ്റത്ത്‌ നിറച്ചും കരിയിലകള്‍ വീണു കിടക്കുന്നു. അയയില്‍ അയാളുടെ കുറച്ചു തുണികള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ കോഴികള്‍ ആ വീടിനു ചുറ്റും എന്തൊക്കെയോ പരതി നടക്കുന്നു. 

 നീളമുള്ള മുള്‍ വേലിയുടെ ചെറിയ ഓട്ടകള്‍ക്കിടയില്‍  കൂടി ആ വീട്ടുമുറ്റവും  നോക്കി കൊണ്ട് ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോഴാണ്  അകത്തു നിന്ന് ഒരു പൂച്ച കുഞ്ഞിന്‍റെ കരച്ചില്‍ ഞാന്‍ കേട്ടത്. പൂച്ചകളെ വളരെ ഇഷ്ടമുള്ള ഞാന്‍ ആ വീടിന്‍റെ ഉമ്മറത്തേക്ക് ഓടി ചെന്ന് നോക്കി. എനിക്ക് സന്തോഷം അടക്കാന്‍ പറ്റിയില്ല. ഒരു കുഞ്ഞു കടലാസ് പെട്ടിക്കുള്ളില്‍ മൂന്നു ഭംഗിയുള്ള പൂച്ചക്കുട്ടികള്‍ അതിന്‍റെ അമ്മപ്പൂച്ചയുടെ പാല് കുടിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പൂച്ചയുടെ അടുത്തു ചെന്ന് ഇരിക്കുകയായിരുന്നു. 

"എന്താ പൂച്ചക്കുട്ടികളെ ഇഷ്ടമായോ ..." പിന്നില്‍ നിന്ന് സുകുവേട്ടന്‍ പെട്ടെന്ന് ആ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയി. 
  
" ആ ഇഷ്ടായി ...നല്ല രസമുണ്ട്..എനിക്കിതിനെ തൊട്ടു നോക്കാന്‍ പറ്റ്വാ..." 

" ഏയ്‌ ..ഇപ്പൊ ചെറിയ കുട്ടികളല്ലേ..തൊടാന്‍ പറ്റില്ല. ഒരിത്തിരി കൂടി വലുതാവട്ടെ ..അപ്പൊ നീ തൊടുകയോ , കളിപ്പിക്കുകയോ എന്ത് വേണച്ചാല്‍ ചെയ്തോ ട്ടോ " വളരെ സ്നേഹത്തോടെ സുകുവേട്ടന്‍ എന്നെ ഉപദേശിച്ചു. 

പിന്നീട് ഞാന്‍ എന്നും സുകുവേട്ടന്റെ വീട്ടില്‍ പോയി പൂച്ചക്കുട്ടികള്‍ വലുതായോ എന്ന് നോക്കുമായിരുന്നു. ഒരിക്കല്‍ പത്മിനി ചേച്ചിയും എന്‍റെ കൂടെ വന്നു. അന്ന് സുകുവേട്ടന്‍ ആ വീട്ടില്‍ ഇല്ലായിരുന്നത് കൊണ്ട് ചുറ്റുപാട് മുഴുവന്‍ ഞങ്ങള്‍ നന്നായി നിരീക്ഷിച്ചു. വീടിന്‍റെ പിന്‍ഭാഗത്ത് ഒരു ചാക്ക് നിറയെ കാലിയായ  കള്ള് കുപ്പികള്‍ ഉണ്ടായിരുന്നു. വാതിലില്‍ ഞാന്‍ വെറുതെ തൊട്ടു നോക്കിയപ്പോള്‍ , അത് പൂട്ടിയിട്ടും ഇല്ലായിരുന്നു. 

ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം അവസാനം വീടിനകത്ത്  കടന്നു. വീട് ആകെ അലങ്കോലാവസ്ഥയിലാണ്. അടുക്കും ചിട്ടയുമില്ലാതെ എല്ലാം ചിന്നി ചിതറി കിടക്കുന്നു. അവിടെ കിടന്നിരുന്ന ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി എടുത്തു നോക്കുന്നത് ഞാന്‍ കണ്ടു. അതെല്ലാം സുകുവേട്ടന്‍ എഴുതിയ പുസ്തകങ്ങള്‍ ആണെന്ന് മനസിലായി. ഒരു വര്‍ഷത്തോളമായി ഞങ്ങള്‍  കണ്ടു കൊണ്ടിരിക്കുന്ന ഒരു കള്ള് കുടിയന്‍ പെട്ടെന്നൊരു സാഹിത്യകാരന്‍ എങ്ങിനെയാണ് ആയതെന്ന ആശ്ചര്യത്തില്‍ ഞങ്ങള്‍ പരസ്പ്പരം നോക്കി. അതിലെ ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി കൈയ്യിലെടുത്തു കൊണ്ട് വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. 

വായിച്ച പുസ്തകങ്ങള്‍ ചേച്ചി എന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചേല്‍പ്പിച്ചു. പകരം, ബാക്കിയുള്ള പുസ്തകങ്ങളും ഇത് പോലെ വായിക്കാന്‍ കൊണ്ട് തരാന്‍ എന്നോട് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല എന്താണ് നടക്കുന്നതെന്ന്. എന്തായാലും, വീട് സുകുവേട്ടന്‍ പൂട്ടി പോകാറില്ല എന്നുള്ളത് കൊണ്ട് ഈ പുസ്തക കൈമാറ്റം തകൃതിയായി നടന്നു. 

ഒടുക്കം സുകുവേട്ടന്‍ എഴുതിയ പുസ്തകങ്ങളും , സുകുവേട്ടന്‍ വായിച്ച പുസ്തകങ്ങളും എല്ലാം പത്മിനി ചേച്ചി വായിച്ചു കഴിഞ്ഞു എന്ന അവസ്ഥ വന്നപ്പോള്‍,  ഒരിക്കല്‍ കൂടി ആ ഭാര്‍ഗവീ നിലയത്തിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ എനിക്ക് സ്ക്കൂള്‍ തുറക്കും, അപ്പോള്‍ ഇതിനൊന്നും എന്നെ കിട്ടില്ല എന്ന് തമാശയില്‍ ഞാന്‍ ചേച്ചിയോട് പറയുകയും ചെയ്തു. വീടിനകത്ത് കയറി ശേഷം ഞങ്ങള്‍ കണ്ടത് വിശ്വസിക്കാനേ പറ്റിയില്ല. അടുക്കും ചിട്ടയോടും മുറികളെല്ലാം  വൃത്തിയാക്കിയിരിക്കുന്നു. 

സുകുവേട്ടന്റെ മുറിയില്‍ മേശ പുറത്ത് കുറെ പേപ്പറുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്തോ എഴുതി പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടുകള്‍ ആ പേനക്കും ആ പേപ്പറിനും ഉള്ള പോലെ തോന്നി പോയി. സുകുവേട്ടന്‍ എഴുതിയ കടലാസിലെ ചില വരികള്‍ ചേച്ചി എന്നെ വായിച്ചു കേള്‍പ്പിച്ചു. 


"ഒരു വര്‍ഷത്തോളമായി ഞാന്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം. ഇന്ന് മാറും നാളെ മാറും എന്ന് കരുതി ഞാന്‍ എന്‍റെ പേന പോലും ചലിപ്പിച്ചില്ല. ഈ ദാരിദ്ര്യം ഇനി മാറില്ല. ഇതെന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. കണ്ണുകള്‍ അടച്ചൊന്നു   സുഖമായി ഉറങ്ങാന്‍ പോലും പറ്റാതെ മദ്യത്തിന് അടിമപ്പെട്ട്, അടുക്കും ചിട്ടയുമില്ലതെയുള്ള   ഈ ജീവിത രീതിയില്‍ ഞാന്‍ വ്യസനിക്കുന്നു. എന്‍റെ  ആശയ ദാരിദ്ര്യം  തീരാന്‍ പോകുന്നു. എന്‍റെ ജീവിത രീതി മാറ്റി കുറിക്കപ്പെടാന്‍ പോകുന്നു. ......" 

അത്ര മാത്രമേ , ആ കടലാസില്‍ എഴുതിയിട്ടുള്ളൂ. ബാക്കി എഴുതാനുണ്ട് എന്നര്‍ത്ഥത്തില്‍ അപൂര്‍ണമായി എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നു. കടലാസിനെ പഴയ പോലെ അവിടെ തന്നെ വച്ച ശേഷം ഞങ്ങള്‍ പുറത്തു കടന്നു. പക്ഷെ ചേച്ചി ആകെ അസ്വസ്ഥയായി കാണപ്പെട്ടു. ഞാന്‍ വഴി നീളെ ചേച്ചിയോട് സംസാരിച്ചപ്പോഴും എന്നോട് മൂളുക മാത്രം ചെയ്തപ്പോള്‍ എനിക്കത് മനസിലായിരുന്നു. 

രണ്ടു ദിവസങ്ങള്‍ക്കു ശേഷം, എന്‍റെ സ്ക്കൂള്‍ തുറന്നു. അന്ന് വൈകീട്ട് ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ വല്ലാത്തൊരു ദുര്‍ഗന്ധം തോന്നി. വഴിയില്‍ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് സുകുവേട്ടന്റെ വീട്ടിലെ അമ്മപ്പൂച്ച ചത്ത്‌ കിടക്കുന്നത് കണ്ടത്. അതിനെ ഏതോ നായ്ക്കള്‍ കടിച്ചു കൊന്നതാണെന്ന് തോന്നും വിധം വിരൂപമായിരുന്നു. അതിന്‍റെ പാല് കുടിച്ചു നടന്ന കുട്ടികളെ ഞാന്‍ ഒരു നിമിഷം ഓര്‍ത്ത്‌ പോയി. വീട്ടില്‍ പോയി വേഷം മാറിയ ശേഷം, വേഗം സുകുവേട്ടന്റെ പൂച്ചക്കുട്ടികളെ കാണാന്‍ വേണ്ടി ഞാന്‍ ഓടി.

ആ ഓട്ടം ചെന്ന് നിന്നത് സുകുവേട്ടന്റെ വീട്ടു മുറ്റത്താണ്. അവിടെ എന്തോ ഒരുപാട് ആളുകള്‍ കൂടി നിന്നിരുന്നു.  എന്തിനാണ്  പോലീസുകാരെല്ലാം വന്നു നില്‍ക്കുന്നത് ?

 അകത്തു നിന്ന് ആളുകള്‍ സുകുവേട്ടനെ വെള്ളപുതപ്പിച്ചു  എടുത്തു വരുന്നത് കണ്ടതോട്‌ കൂടി എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസിലായി തുടങ്ങി. 

 മൃത ദേഹം വണ്ടിയില്‍ കയറ്റി കൊണ്ട് പോയ ശേഷവും ആളുകള്‍ അവിടവിടെയായി നില്‍ക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ കരഞ്ഞു കണ്ണ് കലങ്ങിയ പത്മിനി ചേച്ചിയെ താങ്ങി പിടിച്ചു കൊണ്ട് ഗോപി മാമയും അമ്മായിയും നില്‍ക്കുന്നത് അപ്പോഴാണ്‌ ഞാന്‍ കണ്ടത്. എന്‍റെ മനസ്സ് ശൂന്യമായി. ഒന്നുമറിയാതെ പകച്ചു നിന്ന എന്‍റെ കാലില്‍ തൊട്ടു തഴുകി കൊണ്ട് പൂച്ചക്കുട്ടികള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. 

എന്തിനായിരിക്കും സുകുവേട്ടന്‍ ആത്മഹത്യ ചെയ്തത് ? ആശയ ദാരിദ്ര്യം ഒരു എഴുത്തുകാരനെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തരത്തില്‍ ശല്യം ചെയ്തിട്ടുണ്ടാകുമോ? വിഷാദരോഗം വരാന്‍ മാത്രം സുകുവേട്ടനുണ്ടായിരുന്ന പ്രശ്നങ്ങള്‍  എന്തായിരുന്നു  ? പത്മിനി ചേച്ചി എന്ത് കൊണ്ട് പിന്നെ വിവാഹം കഴിച്ചില്ല?അവര്‍ തമ്മില്‍ സംസാരിച്ചിട്ടില്ലായിരുന്നു, പ്രണയിച്ചിട്ടില്ലായിരുന്നു എന്ന് ആരെക്കാളും കൂടുതല്‍ എനിക്കറിയാമായിരുന്നു.പിന്നെന്തിനു, നാട്ടുകാര്‍ ആ പാവത്തിന്‍റെ പേരില്‍ ഒരു ഇല്ലാത്ത പ്രണയ കഥ പാടി നടന്നു. ഒന്നിനും വ്യക്തമായ ഒരുത്തരം ഇന്നും എനിക്ക് കിട്ടിയിട്ടില്ല. 

വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും, ഇന്നും  പൂച്ചകള്‍ കരയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്  മരണത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു കാഴ്ചക്കാരനായി മാത്രം നില്‍ക്കുന്ന എന്‍റെ പഴയ ബാല്യമാണ്. ഇന്ന് പത്മിനി ചേച്ചിയെ എന്‍റെ വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടി പോയപ്പോഴും , അവിടെ വളര്‍ത്തുന്ന പൂച്ചകള്‍ എന്‍റെ കാലില്‍ തഴുകി കൊണ്ട് കരഞ്ഞു. പൂച്ചകളുടെ കരച്ചിലില്‍ മരണത്തിന്‍റെ മുഴക്കമുണ്ട് , താളമുണ്ട് , ഓര്‍മപ്പെടുത്തലുകളുണ്ട്. എന്നിട്ടും പൂച്ചകളെ ഇന്നും ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു പക്ഷെ പണ്ടത്തെക്കാളും കൂടുതല്‍. 

-pravin- 
മയില്‍‌പ്പീലി മാഗസിനില്‍ പബ്ലിഷ് ചെയ്തു വന്ന ഈ കഥ വായിക്കാന്‍ ഇവിടെ ക്ലിക്കുക . 
http://www.malayalamemagazine.com/Mayilppeeli/Issue4/

Wednesday, July 11, 2012

രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും- ഭാഗം 2

ഒന്നാം  ഭാഗം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക 
ഭാഗം 1 - രക്തഗ്രൂപ്പ് നിര്‍ണയം 

ഭാഗം 2 - രക്തദാനം 

അങ്ങനെയിരിക്കെ ഒരു ദിവസം പട്ടാമ്പി കോളേജില്‍ പതിവ് പോലെ, പൂമരച്ചുവട്ടില്‍ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്ന സമയം. അകലെ നിന്ന് ഭേജാറു പിടിച്ചു കൊണ്ട് മുജീബ് എന്ന സുഹൃത്ത് ഞങ്ങള്‍ക്ക് നേരെ ഓടി വരുന്നത് കാണാമായിരുന്നു. സംഭവം എന്തോ പന്തികേടുണ്ട് എന്ന് അവന്‍റെ വരവ് കണ്ടപ്പോഴേ ഞാന്‍ ഊഹിച്ചു. ഓടി കിതച്ചു കൊണ്ട് വന്നു നിന്ന ശേഷം അവന്‍ എന്നോട് പറഞ്ഞു.

"ഡാ...നിന്നെ അന്വേഷിച്ചു കൊണ്ട് കുറെ നേരമായി ഒരു കൂട്ടം ആളുകള്‍ നടക്കുന്നു..നമ്മുടെ സ്ഥിരം കോളേജ് -തല്ലു -കൂടല്‍ ടീം മൊത്തം അവരുടെ കൂടെയുണ്ട്. നീ വേഗം പൊയ്ക്കോ..ഇനി കുറച്ചു ദിവസം കഴിഞ്ഞു വന്നാല്‍ മതി .." 

"ഫൂ..അവന്‍റെ വക ഒരു ഉണക്ക ഉപദേശം ..." ഞാന്‍ അവനെ 'പുഞ്ഞിച്ചു' തള്ളി ..
അല്ലേലും ,തല്ലാനും കൊല്ലാനും മാത്രം ഒരു തെറ്റും ചെയ്യാത്ത ഒരു പാവമാണ് ഞാന്‍ എന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയം  എനിക്ക് തൊട്ടു തീണ്ടിയിട്ടു പോലുമില്ല.  അത് കൊണ്ട് തന്നെ , ചായയും വടയും തരാമെന്നു പറഞ്ഞാല്‍ കോളേജില്‍ നടക്കുന്ന ഏത് പാര്‍ട്ടി മീറ്റിങ്ങിനും ഞാന്‍ പോകുമായിരുന്നു. അതിപ്പോ , S.F.I, K.S.U, A.B.V.P, S.I.O എന്നൊന്നും എനിക്കില്ല. അത് കൊണ്ടെന്താ എല്ലാ പാര്‍ട്ടിയിലും നല്ല സ്വാധീനം .

കൂടെയുള്ള സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം പലപ്പോഴും K.S.U വിനോട് വല്ലാത്തൊരു ചായ്‌വ് കാണിച്ചിരുന്നു എന്നത് സത്യം. ഇന്നത്തെ പാലക്കാട് M.L.A ഷാഫി പറമ്പില്‍ , വിബിന്‍ കെ. സി എന്നിവരായിരുന്നു അന്ന് പട്ടാമ്പി കോളേജില്‍ ദുര്‍ബലമായി കിടന്നിരുന്ന   K.S.U  വിനെ ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു കൊണ്ടിരുന്നിരുന്നത്. സുഹൃത്തുക്കളായ അവര്‍ക്കൊപ്പം നടക്കുന്നത് കണ്ടിട്ട്, ഞാനൊരു വലിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണ് എന്ന് വല്ലവരും തെറ്റിദ്ധരിച്ചാല്‍ പോലും കുറ്റം പറയാന്‍ പറ്റില്ലായിരുന്നു. 

ഇനി ഇപ്പൊ , ആ വഴിക്ക് വല്ല അടിയും വരാനുണ്ടോ എന്നായി എന്‍റെ ചിന്ത. എന്തായാലും ക്ലാസില്‍ പോയി ബാഗ് കൈയ്യില്‍ വക്കാന്‍ തീരുമാനിച്ചു. ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ പോകുന്നു എന്നു മനസിലാക്കിയാല്‍ ഒന്നും നോക്കാതെ ഓടണം ..അതിപ്പോ ഒരു തെറ്റൊന്നുമല്ലല്ലോ ? മഹാന്മാരായ എത്രയോ പേര്‍ ഇത് പോലെ ഓടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞാന്‍ എന്നെ തന്നെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന  സമയത്ത് ഒരാള്‍ക്കൂട്ടം എന്നെ വളഞ്ഞു. എന്‍റെ പേര് ഉറപ്പാക്കാനായിരിക്കണം അവരെന്‍റെ പേര് ചോദിച്ചു. ഇനി ഇപ്പൊ പേര് മാറ്റി പറഞ്ഞിട്ട് വലിയ കാര്യമില്ല എന്നര്‍ത്ഥത്തില്‍ നിസ്സഹായനായി കൊണ്ട് തന്നെ ഞാന്‍ എന്‍റെ പേര് പറഞ്ഞു. അപ്പോഴാണ്‌ കാര്യം അവര്‍ തെളിച്ചു പറയുന്നത്. 

പെരിന്തല്‍മണ്ണ ഹോസ്പിറ്റലില്‍ ഒരാള്‍ക്ക്‌ O -ve രക്തം വേണം. പട്ടാമ്പി കോളേജില്‍ തന്നെ പഠിക്കുന്ന എന്‍റെ ഒരു സഖാവ് -സുഹൃത്തിന്റെ നാട്ടുകാരനാണ് രക്തം കൊടുക്കേണ്ടത്. കോളേജില്‍ അന്വേഷിച്ചപ്പോള്‍ ഈ രക്ത ഗ്രൂപ്പ് ആകെയുള്ളത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. അതില്‍ കുറച്ചു പേര്‍ പെണ്‍കുട്ടികള്‍, ബാക്കിയുള്ള ആണ്‍കുട്ടികള്‍ക്ക് വേണ്ടത്ര ആരോഗ്യവും ഇല്ല. അങ്ങനെയാണ്  നറുക്ക് എനിക്ക് തന്നെ വീണത്‌. 

ഈ കാര്യത്തില്‍ ഒരു ഉപേക്ഷ കാണിക്കാന്‍ തോന്നുന്നുമില്ല, അതെ സമയം രക്തം കൊടുക്കാന്‍ ഭയങ്കര പേടിയും. അത് മാത്രവുമല്ല, ഈ സഖാവ് സുഹൃത്ത് പലപ്പോഴായി എനിക്ക് ചായയും വടയും വാങ്ങി തന്നിട്ടുണ്ട്. ആ ഒരു നന്ദി എനിക്ക് കാണിക്കേണ്ടേ ? ഒടുക്കം ഞാന്‍ പെരിന്തല്‍മണ്ണ വരെ പോകാന്‍ തന്നെ തീരുമാനിച്ചു. 


അധ്യാപകരോട് അനുവാദം വാങ്ങിയ ശേഷം എന്നെയും കൂട്ടി കൊണ്ട് ഒരു സംഘം പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക്   യാത്ര തിരിച്ചു. പക്ഷെ അതില്‍ ചിലര്‍ , പട്ടാമ്പി അലക്സ് തിയേറ്ററിനു അടുത്തു ബസ്‌ നിര്‍ത്തിയപ്പോള്‍ ചാടി ഇറങ്ങുന്നത് കണ്ടു. എന്‍റെ പേരും പറഞ്ഞു കൊണ്ട് കോളേജില്‍ നിന്ന് സിനിമയ്ക്കു പോകാന്‍ ഇറങ്ങി തിരിച്ചവരായിരുന്നു അവരെല്ലാം. ഇവരെയൊക്കെ എന്ത് പേരാ വിളിക്കുക ല്ലേ ?  ഹും..അങ്ങനെ വഴിയില്‍ ഓരോരുത്തരായി പല വഴിക്ക് പോയി.  അവസാനം ആശുപത്രിയില്‍ എത്തിയ സമയത്ത്  ഞങ്ങള്‍ വെറും രണ്ടു പേര്‍ മാത്രം. 

ആശുപത്രിയില്‍ ചെന്ന്  കയറിയതും ഒരു ചെറുപ്പക്കാരന്‍  എന്‍റെ കൈ പിടിച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. അയാള്‍ ആകെ ക്ഷീണിതനായിരുന്നു. കുഴിയില്‍ ആണ്ടു പോയ പ്രതീക്ഷയറ്റ കണ്ണുകള്‍, മെലിഞ്ഞ ശരീരം, ഇരു നിറം, അതായിരുന്നു അയാളുടെ ആകെ രൂപം. രക്തം സ്വീകരിക്കേണ്ട ആളുടെ വേണ്ടപ്പെട്ട ഒരാളെന്ന നിലയിലാണ് അയാളെന്നോട് സംസാരിച്ചു കൊണ്ടിരുന്നിരുന്നത്. 

ഞങ്ങള്‍ ചെന്നെത്തിയ ആശുപത്രിയില്‍ രക്തദാനം നടത്താനുള്ള സജ്ജീകരണങ്ങളുടെ കുറവ് കൊണ്ടും , ബ്ലഡ്‌ ബാങ്കില്‍ പോയി രക്ത ദാതാവിന്‍റെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം  എന്നുള്ളത് കൊണ്ടും ആദ്യം അവിടെ അടുത്തു തന്നെയുള്ള ബ്ലഡ്‌ ബാങ്ക് വരെ പോകേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ ഞങ്ങളെ  അറിയിച്ചു.  

ഈ കാര്യം പറയാന്‍ വേണ്ടി , കൂടെ വന്ന സുഹൃത്തിനെ നോക്കിയപ്പോള്‍ അവന്‍ പോകാന്‍ തിടുക്കം കാണിച്ചു. ഒരാളെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചു കൂടെ നിര്‍ത്തണ്ട കാര്യമില്ല എന്നത് കൊണ്ട് അവനോടു ഞാന്‍ തന്നെ പൊയ്ക്കോളാന്‍ പറഞ്ഞു. അങ്ങനെ രക്ത ദാനത്തിനു വേണ്ടി കോളേജില്‍ നിന്നും ഒരു വലിയ അകമ്പടിയോടു കൂടെ വന്ന ഞാന്‍ ഒറ്റക്കായി. 

അപ്പോഴും എന്‍റെ കൂടെ ആ  മെലിഞ്ഞ ആള്‍ ഉണ്ടായിരുന്നു. അയാളെന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു .

"സാരമില്ല. നമ്മള്‍ രണ്ടു പേര് പോയാല്‍ പോരെ  ബ്ലഡ്‌ ബാങ്കിലേക്ക് ..എന്താ അത് പോരെ ? "

" ഹോ..അത് മതി..ധാരാളം  " ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. 

അതും പറഞ്ഞു കൊണ്ട് ഞങ്ങള്‍ , ആശുപത്രി പടികള്‍  ഇറങ്ങാന്‍ തുടങ്ങി. 

"നിങ്ങളുടെ ആര്‍ക്കാണ് ബ്ലഡ്‌ വേണ്ടത് ?"  ഞാന്‍ ചോദിച്ചു. 

"ഹ ..ഹ..എന്‍റെ ആര്‍ക്കും ബ്ലഡ്‌ വേണ്ട, വേണ്ടത് എനിക്ക് തന്നെയാണ് ..ഞാനൊരു ഡയബറ്റിസ് രോഗിയാണ് .. " ഒരു സന്തോഷ വാര്‍ത്ത പറഞ്ഞ പോലെ ചിരിച്ചു കൊണ്ടയാള്‍ എന്നെ നോക്കി പറഞ്ഞു. 

എനിക്കത് വിശ്വസിക്കാനേ പറ്റിയില്ല . ഒരാള് പോലും  കൂടെയില്ലാതെ ഏതെങ്കിലും രോഗി ഇക്കാലത്ത് ആശുപത്രിയില്‍ ഈ വക കാര്യങ്ങള്‍ക്കായി നടക്കുമോ ? എന്‍റെ സംശയത്തിനുള്ള ഉത്തരവും അയാള്‍ തന്നെ നല്‍കി. ഓട്ടോയില്‍ കയറി  ബ്ലഡ്‌ ബാങ്കിലേക്ക് പോകുന്ന വഴി അയാള്‍ ഓരോരോ കാര്യങ്ങളായി   പറയാന്‍ തുടങ്ങി. അങ്ങനെ ബ്ലഡ്‌ ബാങ്കില്‍ എത്തുന്നതിനിടയില്‍  ഞാന്‍ അയാളോട് പലതും ചോദിച്ചറിഞ്ഞു. 

ഗുജറാത്തിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന അയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായിരുന്നു. ആ സമയത്താണ് രോഗബാധിതനാകുന്നതും ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്തുന്നതും. പിന്നീട്  ഭാര്യയുടെ ആഭരണങ്ങളും വീടും പറമ്പും വരെ കടപ്പെടുത്തി കൊണ്ടാണ് ചികിത്സ തുടരുന്നതെന്ന് പറയുന്നു. 

"ആഴ്ച തോറും എനിക്ക് ശരീരത്തില്‍ ബ്ലഡ്‌ കയറ്റണം. അതും കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള O -ve  ബ്ലഡ്‌ തന്നെ വേണം താനും. ഈ ബ്ലഡ്‌  ഗ്രൂപ്പുള്ള കുറച്ചു സുഹൃത്തുക്കള്‍ ആണ് എനിക്ക് വേണ്ടി പതിവായി രക്തം തരാറുണ്ടായിരുന്നത്. ഒരാള്‍ ഒരിക്കല്‍ രക്ത ദാനം നടത്തിയാല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും രക്തം കൊടുക്കാന്‍ പാടൂ എന്ന് ഡോക്റ്റര്‍മാര്‍ പറയുന്നുണ്ട്. എന്‍റെ കുറച്ചു  സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇടവിട്ടാണ് എനിക്ക് രക്തം തരുന്നത്. അതില്‍ രണ്ടു പേര്‍ ഇപ്പോള്‍ ശബരി മലക്ക് പോയത് കൊണ്ടാണ് പെട്ടെന്ന് രക്തം തരാന്‍ ആളില്ലാതെയായത്. അങ്ങനെയാണ് എന്‍റെ നാട്ടുകാരനും നിങ്ങളുടെ കോളേജ് സുഹൃത്തുമായ മുരളി നിങ്ങളെ ഈ കാര്യത്തിനു വേണ്ടി സമീപ്പിക്കുന്നതും നിങ്ങളിവിടെ എത്തുന്നതും .പണ്ടൊക്കെ ഒരുപാട് പേരുടെ സഹായമുണ്ടായിരുന്നു. ഇപ്പോള്‍ ആരുമില്ല. സഹായിച്ചിട്ടു വല്യ കാര്യമില്ല എന്ന് മനസിലായിക്കാണും. അതാകും.. " അയാള്‍ ഒരു നെടുവീര്‍പ്പോട് കൂടി ഇത്രയും പറഞ്ഞു നിര്‍ത്തി. 

ബ്ലഡ്‌ ബാങ്കിലെത്തിയ ശേഷവും അയാള്‍ തന്നെയായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടന്നിരുന്നത്. എന്‍റെ ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട് വരാന്‍  സമയം എടുക്കുമെന്ന് കണ്ടപ്പോള്‍, അയാള്‍ എന്നെയും കൂട്ടി കൊണ്ട്   ഒരു ചായക്കടയില്‍ കയറി. പക്ഷെ അയാള്‍ ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞു. പലതും കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അയാള്‍ക്ക്‌ ഭക്ഷണം കഴിക്കാന്‍ അവകാശമില്ല. എന്തിനു പറയുന്നു ദാഹിക്കുമ്പോള്‍ വേണ്ടത്ര വെള്ളം കുടിച്ചാല്‍ വരെ അയാളുടെ ജീവന്‍ നഷ്ടപ്പെടാന്‍  അത് കാരണമായേക്കാം. ഇതെല്ലാം അറിഞ്ഞു കൊണ്ട് എനിക്കെങ്ങനെ ചായ കുടിക്കാനാകും.  ഞാന്‍ ചായ കുടി പകുതിക്ക് വച്ച്  നിര്‍ത്തി. വീണ്ടും ബ്ലഡ്‌ ബാങ്കിലേക്ക് അയാളുടെ കൂടെ നടന്നു കയറി. റിസള്‍ട്ട് കിട്ടും വരെ ബ്ലഡ്‌ ബാങ്കിന്‍റെ വരാന്തയിലിരുന്ന്  ഞങ്ങള്‍ ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു. 

ഭൂതകാലത്തെ  നല്ല ഓര്‍മ്മകള്‍ അയാളുടെ മനസ്സിനെ അലട്ടാന്‍ തുടങ്ങിയിരുന്നു. ആ കാലത്തെ  അയാളുടെ സൌന്ദര്യത്തെയും ആരോഗ്യത്തെയും ജീവിതത്തെ കുറിച്ചും അയാള്‍ ഗദ്ഗദത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കത് കൂടുതല്‍ മനസിലായി. സ്വന്തം കുടുംബത്തിനു വരെ ഒരു ബാധ്യതായി ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണ് എനിക്കയാളില്‍ നിന്നും വായിച്ചറിയാന്‍ സാധിച്ചത്. എന്നിട്ടും തന്നെ തിരിഞ്ഞു നോക്കാത്ത ആരോടും ഒരു പരാതിയും പറയാതെ അയാള്‍ ജീവിക്കാനോ മരിക്കാനോ  എന്തിനൊക്കെയോ വേണ്ടി നെട്ടോട്ടമോടുന്നു. 

ഇതൊരാളുടെ മാത്രം അവസ്ഥയല്ല. ഈ രോഗത്തിന് അടിമപ്പെടുന്ന ഏതൊരാളുടെയും ജീവിതം വളരെ ദയനീയം തന്നെയാണ്. ഒരുപാട് പണം കൊടുത്ത് ചികിത്സിച്ചത്‌ കൊണ്ടും ഇത്തരം രോഗികള്‍ രക്ഷപ്പെടുന്നില്ല. ഉണ്ടാകുന്നത് വലിയ സാമ്പത്തിക ബാധ്യതകള്‍ മാത്രം. അത് കരുതി ആരും ചികിത്സ വേണ്ടാന്നു വക്കില്ലല്ലോ. എല്ലാവരെയും പോലെ ഇവരും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു . ഭക്ഷണവും വെള്ളവും ശരിയായ രീതിയില്‍ കഴിക്കാന്‍ പോലും പറ്റാതെ ,  ഒരു പ്രതീക്ഷയും ഇല്ലാതെയുള്ള അയാളുടെ ജീവിതത്തെ കുറിച്ചോര്‍ത്തു കൊണ്ട് എന്‍റെ മനസ്സ് എന്തെന്നില്ലാതെ വേദനിച്ചു. 

ആദ്യമായാണ് ഞാന്‍ രക്തം കൊടുക്കുന്നതെന്നുള്ളത് കൊണ്ട് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഓരോ തുള്ളി രക്തവും എന്‍റെ ശരീരത്തില്‍ നിന്ന് രക്തം ശേഖരിക്കുന്ന കവറിലേക്ക് ഒഴുകി ഇറങ്ങുമ്പോഴും , അയാളെ കുറിച്ച് മാത്രം ഞാന്‍ ഓര്‍ത്തു. അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.  രക്തദാനത്തിനു ശേഷം എന്തെന്നില്ലാത്ത സംതൃപ്തി ഞാന്‍ അനുഭവിച്ചു. അര്‍ഹിക്കുന്ന ഒരാള്‍ക്ക്‌ വേണ്ടി തന്നെയാണല്ലോ ഞാന്‍ ആദ്യമായി രക്തം കൊടുത്തത് എന്നോര്‍ക്കുമ്പോള്‍ ഒരു വേളയില്‍ എനിക്കഭിമാനം തന്നെ തോന്നി പോയി. 

 രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്നതിന് അനുസരിച്ച് അയാള്‍ക്ക് ഇനിയും ഒരുപാട് തവണ രക്തം കയറ്റേണ്ടി വരും. ഞാന്‍ കൊടുത്ത രക്തം കൊണ്ട് മാത്രം ഡയാലിസിസ് നടത്താന്‍ സാധ്യമല്ല . ഇതേ രക്ത ഗ്രൂപ്പ് ഉള്ളവര്‍ കഴിഞ്ഞ ദിവസം നല്‍കിയ രക്തം   രക്തബാങ്കില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പുതിയ രക്തത്തെ മാത്രമേ അയാളുടെ ശരീരം സ്വീകരിക്കുകയുള്ളൂ എന്നുള്ളത് കൊണ്ട് രണ്ടു  ദിവസം മാത്രമേ ബാങ്കില്‍ ഈ രക്തം എടുത്തു വക്കുകയുള്ളൂ. പണ്ടൊരിക്കല്‍, ബ്ലഡ്‌ ബാങ്കില്‍ തന്നെയുള്ള   O-ve രക്തം അയാള്‍ സ്വീകരിച്ചപ്പോള്‍ ശരീരമാകെ ചൊറിഞ്ഞ് വീര്‍ത്തതിന്റെ മുറിപ്പാടുകള്‍ ഇപ്പോഴും അയാളുടെ ശരീരത്തില്‍ നോക്കിയാല്‍ കാണാമായിരുന്നു എനിക്ക്. 

എന്‍റെ രക്തം ഒരു പക്ഷെ അയാളുടെ ശരീരത്തില്‍ വെറും രണ്ടാഴ്ച മാത്രമേ കലര്‍ന്ന് കിടക്കുമായിരിക്കുള്ളൂ, എങ്കില്‍ കൂടി അയാളെ പോലുള്ള ഒരാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവസരം എനിക്ക് തന്ന ദൈവത്തെയും സുഹൃത്തുക്കളെയും ഞാന്‍ ആ  ഒരു നിമിഷത്തില്‍ സ്മരിച്ചു പോയി. 

തനിക്കിനി ഒരു ജീവിതമില്ല എന്ന സത്യം അറിഞ്ഞിട്ടും അയാള്‍ എങ്ങനെ ചിരിച്ചു കൊണ്ട് എന്നോടിതൊക്കെ പറഞ്ഞു എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു. 

രക്തം കൊടുത്ത് പുറത്തിറങ്ങിയ സമയത്ത് അയാളെന്റെ കൈവെള്ളയില്‍ പത്തിന്‍റെ കുറെ നോട്ടുകള്‍ വച്ച് തന്നു കൊണ്ട് പറഞ്ഞു.

" ഇത് വച്ചോളൂ..ബസ് കാശും , പിന്നെ എന്‍റെ ഒരു സന്തോഷത്തിനും.."

ആ പൈസ ഞാന്‍ അയാളുടെ പോക്കെറ്റില്‍ തന്നെ ഇട്ടു കൊടുത്തിട്ട് പറഞ്ഞു 

"ഇതൊന്നും വേണ്ട..ഇനിയും എന്‍റെ  ആവശ്യം വരുമ്പോള്‍ വിളിക്കണം , എവിടെയാണെങ്കിലും ഞാന്‍ വരും.." 

അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും എന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവസാനമായി അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു നടന്നകലുമ്പോഴും അയാളെ ഒന്ന് കൂടി തിരിഞ്ഞു നോക്കാന്‍ ഞാന്‍ മറന്നില്ല. അയാള്‍ അപ്പോഴേക്കും അടുത്ത ദിവസം രക്തം സ്വീകരിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ മുഴുകി കഴിഞ്ഞിരുന്നു.  

പിന്നീട് രണ്ടു തവണ കൂടി ഞാന്‍ രക്തദാനം നടത്തിയെങ്കിലും , ഒരിക്കലും ആ പഴയ ആളോ, അവരുടെ സുഹൃത്തുക്കളോ എന്നെ ഇത് വരെയും രക്തം ആവശ്യമുണ്ടെന്നു പറഞ്ഞിട്ട് വിളിച്ചില്ല. ഇതെഴുതുമ്പോള്‍, ഇപ്പോഴും എനിക്കറിയില്ല അയാള്‍ ഇന്നും ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം. 

രക്തം ഇത് അവരെയും ദാനം ചെയ്യാത്തവരോടായി ഞാന്‍ പറയട്ടെ. നിങ്ങള്‍ രക്തദാനം ചെയ്യാന്‍ കിട്ടുന്ന അവസരം ഒരിക്കലും വേണ്ടെന്നു വക്കരുത്. അങ്ങനെ വേണ്ട എന്ന് തീരുമാനമെടുക്കുന്ന നിങ്ങള്‍ ഒരു പക്ഷേ  ഒരാളുടെ ജീവനെ തന്നെ ഇല്ലാതാക്കിയേക്കാം. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക. രക്തദാനം  ഒരു ജീവദാനവും മഹാദാനവും ആണെന്ന് മനസ്സിലാക്കുക. 
-pravin- 

Monday, July 9, 2012

രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും - ഭാഗം 1

ഭാഗം 1 - രകതഗ്രൂപ്പ് നിര്‍ണയം 

ഞാന്‍ ഡിഗ്രിക്ക്  പഠിക്കുന്ന  സമയത്താണ്  കോളേജില്‍ രക്ത  ഗ്രൂപ്പ് നിര്‍ണയ  ക്യാമ്പ്‌ നടക്കുന്നത്. എനിക്കാണെങ്കില്‍ എന്‍റെ രക്ത  ഗ്രൂപ്പ്‌ എന്താണെന്ന്  അറിയുകയും ഇല്ല. അവസാനം എന്നാ പിന്നെ അത് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം എന്ന് പറഞ്ഞു കൊണ്ട് ഞാനും രക്ത  ഗ്രൂപ്പ്‌ നിര്‍ണയം നടക്കുന്ന  ക്ലാസിലേക്ക്  പോയി. അവിടെ ചെന്ന്  ചോര കുത്തിയെടുക്കുന്ന  രംഗം കണ്ടപ്പോള്‍ തന്നെ എന്‍റെ തല  കറങ്ങാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ എന്നെ അവിടെ നിന്നു പോകാനും സമ്മതിക്കുന്നില്ല. 

അവസാനം എന്‍റെ ഊഴം എത്തി. നഴ്സ്മാര്‍ എന്‍റെ  വിരലില്‍  സൂചി കൊണ്ടെത്ര കുത്തിയിട്ടും ചോര വന്നില്ല . പേന  പിടിച്ചിട്ടാണെന്ന് തോന്നുന്നു വിരലുകള്‍ക്ക്  ഭയങ്കര  ബലം. അവസാനം രണ്ടു വിരലിലും സൂചി കൊണ്ട് കുത്തി  കുത്തിയാണ് ഒരു തുള്ളി ചോര എടുത്തത്.  ചോര എടുത്ത ശേഷം ,  എന്‍റെ മുന്നില്‍ ഉള്ള  എല്ലാ നഴ്സുമാരും കൂടി സുദീര്‍ഘമായ  പരിശോധന  തുടങ്ങി. രക്തത്തുള്ളി തലങ്ങും, വിലങ്ങും വെളിച്ചത്തിലും, ഇരുട്ടിലും നോക്കി കൊണ്ടേ ഇരിക്കുന്നു. അവസാനം അവരെന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു. 

ഞാന്‍ നോക്കുമ്പോള്‍ എന്‍റെ പിന്നിലുള്ളവര്‍  എല്ലാവരും പെട്ടെന്ന്  തന്നെ ഗ്രൂപ്പ്‌ നിര്‍ണയം കഴിഞ്ഞു പോകുന്നു. എന്നെ എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത് ?  അവസാനം ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട്, കാണാന്‍ സുന്ദരിയായ ഒരു നഴ്സ് എന്നോട് നാളെ തന്നെ അവരുടെ ആശുപത്രിയില്‍ രാവിലെ ഹാജരാകാന്‍ പറഞ്ഞു.  അപ്പോള്‍ തന്നെ എനിക്കൊന്നു ഉറപ്പായി. എന്തോ മാരകമായ രോഗം ഉണ്ടെനിക്ക്. അത് കൂടുതല്‍ വിശദീകരിച്ചു പറയാനായിരിക്കും എന്നോട് ആശുപത്രിയില്‍ വരാന്‍ പറയുന്നത്..  അങ്ങനെ ആലോചിച്ച് ആലോചിച്ച് ഞാന്‍ കാട് കയറി കൊണ്ടേ ഇരുന്നു. 

അവിടെ നിന്നും , പുറത്തിറങ്ങിയപ്പോള്‍ കോളേജ് വരാന്തയില്‍  വിഷണ്ണനായി നില്‍ക്കുന്ന  മറ്റൊരു ക്ലാസിലെ കൂട്ടുകാരനെയും ഞാന്‍ കണ്ടു.  അന്വേഷിച്ചപ്പോള്‍ ഒരു കാര്യം കൂടി മനസിലായി. അവനോടും അവര്‍ ഇത് തന്നെ പറഞ്ഞത്രെ. എന്തായാലും , പകുതി സമാധാനം കമ്പനി കിട്ടിയല്ലോ. മരിക്കുന്നേല്‍ ഇനി ഞങ്ങള്‍ രണ്ടാളും ഒപ്പം ഉണ്ടാകുമല്ലോ എന്ന  ആശ്വാസത്തില്‍  ആ ദിവസം തള്ളി നീക്കാന്‍ സഹായിച്ചു. വീട്ടിലൊന്നും ആരോടും ഒന്നും പറഞ്ഞില്ല. അന്ന് രാത്രി , വീട്ടില്‍ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കിയെങ്കിലും എനിക്ക് കഴിക്കാന്‍ സാധിച്ചില്ല. അതല്ലേലും ആ ഒരവസ്ഥയില്‍ ആരും ഒന്നും കഴിക്കില്ല. എന്‍റെ അവസ്ഥ ഞാന്‍ വീട്ടുകാരോടും പറഞ്ഞില്ല. എത്രയും പെട്ടെന്ന് നേരം വെളുത്താല്‍ മാത്രം മതി എന്നായിരുന്നു ഏക പ്രാര്‍ത്ഥന. 

അങ്ങനെ, നേരം വെളുത്തു. കാലത്ത് നേരത്തെ കോളേജില്‍ എത്തി . അവിടെ നിന്ന് മറ്റേ സുഹൃത്തിനെയും കൂടെ കൂട്ടി കൊണ്ട്   കോളേജില്‍ നിന്നു ഞങ്ങള്‍ നേരെ ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍, ആശുപത്രിക്കാരില്‍ നിന്നും   വീണ്ടും അതെ ദയനീയമായ നോട്ടത്തിനു ഞങ്ങള്‍ വിധേയരായി. അങ്ങനെ  വീണ്ടും ടെസ്റ്റിംഗ് തുടങ്ങി. എനിക്ക് ദ്വേഷ്യം വരുന്നു. ഡോക്റ്ററും നഴ്സുമാരും എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു.   ഇതെല്ലാം കണ്ടു  സഹി കേട്ടപ്പോള്‍ , ദ്വേഷ്യം കൊണ്ട് ഡോക്ടറോട്  ഞാന്‍ ചോദിച്ചു 

"സത്യം പറ ഡോക്ടറെ ഞങ്ങള്‍ക്ക് എന്താ അസുഖം ? ,,,കാന്‍സര്‍ ആണോ ? ഇനി എത്ര ദിവസം കൂടി ബാക്കിയുണ്ട് ഞങ്ങള്‍ക്ക്..."

ഇത് കേട്ട ശേഷം ഡോക്ടര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അയ്യോ..നിങ്ങള്‍ക്ക് ഒരു അസുഖവുമില്ല. നിങ്ങളുടെത്  അപൂര്‍വ  രക്ത ഗ്രൂപ്പ്‌ ആയ   0-ve ആണ്. ഇന്നലെ കോളേജില്‍ വച്ച് ടെസ്റ്റ്‌ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയില്ല. അത് കൊണ്ടാണ് ഇവിടെ വന്നു മുഴുവന്‍ ലാബ്‌ ടെസ്റ്റ്‌ ചെയ്തു കൊണ്ട് അതുറപ്പിച്ചു പറയാം എന്ന് കരുതിയത്‌.,. അല്ലാതെ നിങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലാ..പേടിക്കേണ്ട..ഹ ! ഹ ..പിന്നെ, നിങ്ങളുടെ രക്ത ഗ്രൂപ്പിന്‍റെ പ്രത്യേകത എന്താണെന്ന് കൂടി പറയാം. നിങ്ങളുടെ രക്തം ആര്‍ക്കു വേണമെങ്കിലും ദാനം ചെയ്യാം , പക്ഷെ O -ve  ഗ്രൂപ്പുകാര്‍ക്ക് അതെ  രക്തം തന്നെ കിട്ടിയാലേ സ്വീകരിക്കാന്‍ പറ്റൂ എന്ന് മാത്രം . അത് കൊണ്ട് നിങ്ങള്‍ ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്  . രക്ത ദാതാക്കളുടെ  മേല്‍വിലാസം എഴുതി സൂക്ഷിക്കുന്ന ആശുപത്രിയുടെ പുസ്തകത്തില്‍  നിങ്ങളുടെ പേരും കൂടി എഴുതി ചേര്‍ക്കൂ. ആവശ്യം വന്നാല്‍ വിളിക്കാമല്ലോ "

" ന്ഹെ ..വീണ്ടും പണി പാളിയോ...ഇനി ഇപ്പൊ ഇതിവിടെ എഴുതി വച്ചിട്ടു അടുത്ത പണി വേറെ കിട്ടുമോ? " ഞാന്‍ മനസ്സില്‍ ആലോചിച്ചു. പിന്നെ ചിരിച്ചു കൊണ്ട് ഡോക്റ്റരോട് പറഞ്ഞു . 

"അതിനെന്താ ...ഞങ്ങള്‍ എഴുതിക്കോളാം ..എന്തായാലും  സമാധാനമായി വേറെ  കുഴപ്പം ഒന്നുമില്ലാന്ന് പറഞ്ഞല്ലോ ..എന്നാലും ഇത് വല്ലാത്തൊരു ടെസ്റ്റിംഗ് തന്നെയായിരുന്നു ട്ടോ ഡോക്റ്ററെ. ."  മറ്റേ കൂട്ടുകാരന്‍ പറഞ്ഞു. 

മേല്‍വിലാസം എഴുതി കൊടുത്ത് കൊണ്ട് സന്തോഷമായി  ഞങ്ങള്‍ കോളേജിലേക്ക് മടങ്ങി.

(തുടരും)
                                                    ************************************
രണ്ടാം ഭാഗം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക 
-pravin- 

Saturday, June 30, 2012

നാടകത്തില്‍ നാടകം കളിച്ചപ്പോള്‍ - ചില പ്ലസ്‌ടു കാല ഓര്‍മ്മകള്‍


പ്ലസ്‌ ടു വിനു  പഠിക്കുന്ന കാലം. നാടകാഭിനയത്തോട് എന്തെന്നില്ലാത്ത അഭിരുചി പ്രകടമായി തുടങ്ങിയ ആ കാലത്ത് ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് കൊണ്ടൊരു തീരുമാനമെടുത്തു. ഇനി വരുന്ന എല്ലാ സാഹിത്യോത്സവങ്ങളിലും, യുവജനോത്സവങ്ങളിലും നാടകം എഴുതി അഭിനയിക്കണം എന്നതായിരുന്നു ആ തീരുമാനം. അഭിലാഷ്, ഷിനോജ്, ആബിദ്, കമാല്‍,ഫൈസല്‍, തുടങ്ങിയവരായിരുന്നു  പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ എപ്പോഴും മുന്നോട്ടു വരാറുണ്ടായിരുന്നത്.  

 അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം അടുത്തെത്താറായി. ഞങ്ങള്‍ നാടക എഴുത്തും പരിശീലനവുമായി കസറി കൊണ്ടിരിക്കുന്നു. കഥയുടെ പേര് "വ്യാജന്‍ അഥവാ ഡ്യൂപ്ലിക്കെറ്റ്". എന്തിനും ഏതിനും വ്യാജന്‍/ഡ്യൂപ്ലിക്കെറ്റ്  കിട്ടുന്ന ഈ ലോകത്തില്‍, യഥാര്‍ത്ഥ മനുഷ്യനെ തിരിച്ചറിയാതെ വ്യാജ മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. 

കഥയില്‍ രാജീവ് എന്ന കേന്ദ്ര കഥാപാത്രം അഭിലാഷ് അവതരിപ്പിക്കുന്നു. ബാക്കി എല്ലാവരും ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും , ആള് കുറവായത് കാരണം അധികപേര്‍ക്കും ഒന്നില്‍ കൂടുതല്‍ വേഷങ്ങള്‍ ചെയ്യേണ്ടി വരും. ആയതിനാല്‍ തിരശ്ശീലക്കു പിറകില്‍ എപ്പോഴും വസ്ത്രാലങ്കാര ചുമതലയുള്ള ഒരു ഫുള്‍ ടീം സന്നദ്ധരാണ്. സംവിധാന ചുമതല എനിക്കായിരുന്നു. കൂട്ടത്തില്‍ ആദ്യ കുറച്ചു രംഗങ്ങളില്‍ അഭിനയിക്കുകയും വേണം. ഏത് വസ്തുവിന്റെയും  വ്യാജന്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു അത്ഭുത യന്ത്രം വില്‍ക്കുന്ന  ശാസ്ത്രഞ്ജന്‍  ആയാണ് ഞാന്‍ അഭിനയിക്കേണ്ടത്. (ആരും അന്തം വിടണ്ട നാടകത്തില്‍ ഒരു ശാസ്ത്രഞ്ജന്‍ ആകാനുള്ള ലുക്ക് ഒക്കെ എനിക്കുണ്ട്)

കഥയിലെ നായകന്‍ ജീവിതത്തില്‍   നിരാശ ബാധിച്ച്  നാട് വിടാന്‍ വേണ്ടി  നടക്കുന്നു, തന്‍റെ നാട് വിടലിന്  ശേഷം വീട്ടുകാര്‍ തന്നെ ഓര്‍ത്ത്‌ വിഷമിക്കുമല്ലോ എന്ന കാരണം   കൊണ്ട് മാത്രം ആ കടും കൈ ചെയ്യാതെ നടക്കുന്നതിനിടയിലാണ് ഈ യന്ത്രത്തെ കുറിച്ച് അറിയാനും ശാസ്ത്രന്ജനെ പരിചയപ്പെടാനും ഇടയാകുന്നത്. തന്‍റെ അവസ്ഥ അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും, തനിക്കു പകരം തന്നെ പോലെ ഒരാളെ ഈ യന്ത്ര സഹായം കൊണ്ട് നിര്‍മിക്കാനും ആവശ്യപ്പെടുന്നു. എങ്കില്‍ പിന്നെ തനിക്കു നാട് വിടാന്‍ പ്രശ്നമില്ലല്ലോ എന്ന് കരുതിയാണ് രാജീവ് അത് പറയുന്നത് . പക്ഷെ ശാസ്ത്രഞ്ജന്‍  ഇതിനെതിരായിരുന്നു. ഒടുക്കം അയാള്‍ സമ്മതിക്കുന്നു . കുറച്ചു ദിവസങ്ങള്‍ വീട്ടുകാരെ കാണാതിരുന്നാല്‍ വീണ്ടും അവരിലേക്ക്‌ മടങ്ങി ചെല്ലാന്‍ തോന്നും എന്നുള്ളത് ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം, അയാള്‍ രാജീവനെ  പോലെ ഒരുത്തനെ ഉണ്ടാക്കി അവന്‍റെ വീട്ടിലേക്കു പറഞ്ഞയക്കുന്നു. ശേഷം യഥാര്‍ത്ഥ രാജീവന്‍ കുറച്ചു മാസത്തേക്ക് നാട് വിടുന്നു. . 

നാടകം തകര്‍ത്തു കൊണ്ടിരിക്കുന്നു.  എല്ലാവരും ആകെ അന്തം വിട്ടിരിക്കുകയാണ്, യന്ത്രത്തില്‍ നിന്നും രാജീവനെ പോലെ മറ്റൊരു രാജീവന്‍ അരങ്ങില്‍ വന്നു കയറിയിരിക്കുന്നു.  രംഗത്ത് അഭിനയിക്കുന്നവര്‍ക്ക്, സ്റ്റേജിന്റെ പിന്നില്‍ നിന്ന്  ഞങ്ങള്‍   നിര്‍ദേശങ്ങള്‍ കൊടുത്ത് കൊണ്ടിരിക്കുന്ന സമയം.

മാസങ്ങള്‍ക്ക് ശേഷം തന്‍റെ നാട്ടില്‍ ആരും തിരിച്ചറിയാത്ത രൂപത്തില്‍ നായകന്‍ വീട്ടുകാരെ കാണാന്‍ എത്തുകയാണ്. പക്ഷെ തന്നെ ആരും തിരിച്ചറിയുന്നില്ല. എല്ലാവര്‍ക്കും വ്യാജനെ അത്രക്കും വിശ്വാസമായിരിക്കുന്നു. തനിക്കിനി ഒരിക്കലും പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് മനസിലാക്കിയ നായകന്‍ നാട്ടില്‍ നിന്ന് വീണ്ടും യാത്രയാകാന്‍ തുടങ്ങുന്നു. തിരിച്ചു പോകുന്ന വഴിയില്‍ വച്ച്  തന്നെ  പഠിപ്പിച്ച മാഷിനെ കാണുന്നു ..

മാഷായി അഭിനയിക്കുന്ന ഷിനോജും, രാജീവനായി അഭിനയിക്കുന്ന അഭിലാഷും മാത്രം രംഗത്ത്. കര്‍ട്ടനു പിന്നില്‍ ഞങ്ങള്‍ അവരെ നോക്കി കൊണ്ട് നില്‍ക്കുകയാണ്. ശേഷം സ്ക്രീനില്‍...

നായകന് ഇന്നത്തെ ലോകത്തിന്റെ ദുരവസ്ഥ മനസിലാക്കി കൊടുക്കുകയും വ്യാജന്മാരുടെ  ഈ ലോകത്ത് നിന്നും എങ്ങോട്ടെങ്കിലും ഓടി പോകാന്‍ പറയുകയും ചെയ്ത  ശേഷം ദൂരേക്ക്‌ നടന്നു നീങ്ങുന്ന മാഷിനെ നോക്കി ഒരു ഗദ്ഗദത്തോടെ , വേദനിച്ചു കൊണ്ട് ആ സത്യം അന്ഗീകരിച്ചെന്ന രീതിയില്‍ നായകന്‍ പറയണം 

"മാഷേ .."

അത് കേള്‍ക്കാതെ മാഷ്‌ നടന്നു നീങ്ങണം ..അതാണ്‌ സീന്‍..

പക്ഷെ , കാര്യങ്ങള്‍ ആകെ തകിടം മറഞ്ഞു. നായകന്‍ മാഷേ എന്ന് വിളിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ നടന്നു പോകേണ്ടതിനു പകരം അവന്‍റെ സ്നേഹത്തോടെയും വിഷമത്തോടെയും ഉള്ള വിളി കേട്ടു മാഷ്‌ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു. 

"എന്താ രജീവാ..എന്താ "

സീനില്‍ ഇല്ലാത്ത ഡയലോഗ്  കേട്ടു നായകന്‍ കോരിത്തരിച്ചു. എന്ത് പറയണം എന്നറിയാതെ തിരശ്ശീലക്കു പിറകില്‍ ഞാനും രംഗത്ത് നായകനും മാത്രം. 

അവസാനം നായകന്‍ പറഞ്ഞു "ഒന്നുമില്ല മാഷേ..ഒന്നുമില്ലാ..ആഹ്"

രംഗബോധം ഇല്ലാത്ത  മാഷ് വീണ്ടും "പറ മോനെ എന്താണ്..എന്താണ്   നിന്റെ വിഷമം "

രാജീവന്‍  തെല്ലു ദ്വേഷ്യത്തോടെ .  "എനിക്കൊരു വിഷമവും ഇല്ല എന്ന് പറഞ്ഞില്ലേ , മാഷ്‌ വേഗം പോകാന്‍ നോക്ക് ."

മാഷ്‌ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, നായകന്‍  തന്‍റെ   പോക്കെറ്റിലുള്ള  തൂവാലയെടുത്ത്  കൊണ്ട് മാഷിന്റെ വാ പൊത്തി ..എന്നിട്ട് തിരശീലക്കു പിന്നിലേക്ക്‌ തള്ളിയിട്ട ശേഷം പൊട്ടിക്കരഞ്ഞു ..

എന്നിട്ട്  സദസ്സിനോടായി പറഞ്ഞു.."എന്നെ ചോദ്യം ചെയ്യുന്ന  ഈ നശിച്ച ലോകത്ത് എനിക്കിനി ജീവിക്കണ്ട.."

അവന്‍ വിഷം പോലെ എന്തോ സാധനം കഴിക്കുന്ന പോലെ അഭിനയിച്ചു ..എന്നിട്ട് നിലത്തേക്കു മറിഞ്ഞു വീണു..

അവന്‍റെ  പെര്‍ഫോമന്‍സ്  കണ്ട  ഞങ്ങള്‍ അന്തം വിട്ടു. സദസ്സിലാണെങ്കില്‍ മുടിഞ്ഞ  കൈയ്യടിയും കൂവലും മറ്റെന്തൊക്കെയോ ബഹളവും തുടങ്ങി. 

ആ സമയം ഞങ്ങള്‍ മാഷായി അഭിനയിച്ച ഷിനോജിനെ  തിരശ്ശീലക്കു പിന്നില്‍ ചവിട്ടി കൂട്ടുകയായിരുന്നു. 

എന്തായാലും അതൊരു തുടക്കമായിരുന്നു. പിന്നീടു അങ്ങോട്ട്‌ ഞങ്ങള്‍ ഒരുപാട് നാടകങ്ങള്‍ കളിച്ചു. ഇപ്പോള്‍ ചെറുതായി ജീവിതത്തിലും കളിച്ചു കൊണ്ടിരിക്കുന്നു. 

-pravin- 

Wednesday, June 27, 2012

ജൂണ്‍ 28 - ലോഹിത ദാസ് ഓര്‍മയില്‍..


 മലയാള സിനിമയില്‍ പദ്മരാജനും ഭരതനും ശേഷം ഹൃദയത്തോട് ചേര്‍ത്തു വക്കാവുന്ന ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച അമ്പഴത്തില്‍ കരുണാകരന്‍ ലോഹിത ദാസ്‌  എന്ന നമ്മുടെ പ്രിയ   സംവിധായകന്‍   ഓര്‍മ്മയായിട്ട് ജൂണ്‍ 28ന് വീണ്ടും മറ്റൊരു വർഷം കൂടി തികയുന്നു. യാഥാര്‍ത്ഥ്യ ബോധവും, വിഷാദാത്മകവും, സമകാലീനവുമായ വിഷയങ്ങളില്‍ കൂടി ജനജീവിതങ്ങളെ അഭ്രപാളിയില്‍ എത്തിക്കാന്‍ പലപ്പോഴും ലോഹിത ദാസിനു സാധിച്ചിരുന്നു. 

ലോഹിത ദാസ് സിനിമയെ തേടി നടന്ന കലാകാരനായിരുന്നില്ല. സിനിമ അദ്ദേഹത്തെ തേടി തിരഞ്ഞു പിടിക്കുകയായിരുന്നു. ചെറു കഥകള്‍ എഴുതി കൊണ്ടിരിക്കുന്ന സമയത്താണ്, കെ.പി.എ.സിക്ക് നാടകം എഴുതിക്കൊണ്ട് നാടക രംഗത്തേക്ക് പ്രവേശിച്ചത്‌. നാടകരചനയിലൂടെ ജനശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ  അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത് നടന്‍ തിലകനായിരുന്നു. 

പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തനം' എന്ന സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതി കൊണ്ട് സിനിമാ രംഗത്ത് സജീവമായി. സിബി- ലോഹിത ദാസ് കൂട്ട് കെട്ടില്‍ ഒരു പാട് നല്ല സിനിമകള്‍ നമുക്ക് ലഭിച്ചു. കിരീടം, ചെങ്കോല്‍, ഭരതം, ദശരഥം എന്ന് തുടങ്ങീ ഒരുപാട് നല്ല സിനിമകള്‍  മലയാളികള്‍ക്ക് ആ കൂട്ട് കെട്ടിലൂടെ ലഭിച്ചു. 

ഭരതനുമായി ചേര്‍ന്ന് കൊണ്ട് അമരം, വെങ്കലം, പാഥേയം തുടങ്ങീ സിനിമകള്‍ക്കും, ജോഷിയുമായി ചേര്‍ന്ന് മഹായാനം, കുട്ടേട്ടന്‍, കൌരവര്‍ തുടങ്ങീ സിനിമകള്‍ക്ക്‌ വേണ്ടിയും  അദ്ദേഹം തിരക്കഥ എഴുതി. ഇടക്കാലത്ത് സത്യന്‍ അന്തിക്കാട്‌, സുന്ദര്‍ ദാസ്‌, ഐ . വി ശശി, സുരേഷ് ഉണ്ണിത്താന്‍, ജോസ് തോമസ്‌, എം എ വേണു   തുടങ്ങീ സംവിധായകര്‍ക്ക്  വേണ്ടിയും  ലോഹിത ദാസ്‌ തിരക്കഥയെഴുതി. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത 'വാത്സല്യം' ലോഹിത ദാസിന്റെ തിരക്കഥയില്‍ നമുക്ക് കിട്ടിയ മറ്റൊരു നല്ല സിനിമയാണ്. 

ഭൂതക്കണ്ണാടി എന്ന സിനിമയ്ക്കു കഥയും തിരക്കഥയും എഴുതിക്കൊണ്ട് ലോഹിത ദാസ്‌ സംവിധാന രംഗത്തേക്ക് കൂടി വന്നതിനു ശേഷം മലയാള സിനിമയ്ക്കു നല്ല  മാറ്റങ്ങള്‍ക്കുള്ള  പുത്തന്‍ ഉണര്‍വ്  സംഭവിച്ചു എന്ന് തന്നെപറയാം. കാരുണ്യം, അരയന്നങ്ങളുടെ വീട്, ഓര്‍മ്മച്ചെപ്പ്, കന്മദം, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം,  ചക്കരമുത്ത്,  നിവേദ്യം, തുടങ്ങീ സിനിമകള്‍ക്ക്‌  കൂടി അദ്ദേഹം രചനയും സംവിധാനവും വഹിച്ചു. ഇതിനിടയില്‍ പല സിനിമകളിലും അദ്ദേഹം മുഖം കാണിക്കുകയും, തന്‍റെ തന്നെ ചില  ഗാനരചന നിര്‍വഹിക്കുകയും ചെയ്തു. 

ആ കാലത്ത് മലയാളത്തില്‍ ഹിറ്റായ കസ്തൂരിമാന്‍ അദ്ദേഹം തമിഴിലേക്ക് മാറ്റിയെഴുതുകയും സംവിധാനത്തോടൊപ്പം നിര്‍മാണവും കൂടി ഏറ്റെടുത്ത് നടത്തുകയുണ്ടായി. ആ സിനിമ അദ്ദേഹത്തിനു സാമ്പത്തികമായി ഒരുപാട് ബാധ്യതകള്‍ ഉണ്ടാക്കിയെടുക്കുകയും ആ ബാധ്യതകള്‍ വീട്ടുന്നതിനിടയില്‍ തന്‍റെ സ്വപ്ന സൌധം വില്‍ക്കേണ്ടി വരുകയും ചെയ്തിരുന്നു. 

ജൂണ്‍ 28- 2009, രാവിലെ പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടര്‍ന്നാണ്‌ അദ്ദേഹം മരണപ്പെടുന്നത്. ആ വാര്‍ത്ത അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു ഹൃദയാഘാതം തന്നെയായിരുന്നു. അദ്ദേഹം മരിച്ചില്ലായിരുന്നെകില്‍ മലയാള സിനിമയില്‍ ഒരുപാട് നല്ല സിനിമകള്‍ വീണ്ടും പിറക്കുമായിരുന്നു എന്നത് സംശയമില്ലാത്ത ഒരു കാര്യമായിരുന്നു. അദ്ദേഹം തന്നെ സംവിധാനം ചെയ്യുമായിരുന്ന 'ചെമ്പട്ട്', സിബി മലയിലുമായി ചേര്‍ന്ന്  മോഹന്‍ ലാലിനെ നായകനാക്കി ചെയ്യാനിരുന്ന 'ഭീഷ്മര്‍' തുടങ്ങിയ സിനിമകളെല്ലാം അതില്‍ പെടുന്നു.  

ഒരു സിനിമാക്കാരന്‍ എന്നതിലുപരി പ്രകൃതിയെയും, പക്ഷി മൃഗാദികളെയും, മനുഷ്യനെയും സ്നേഹിച്ചിരുന്ന  ഒരു നല്ല മനുഷ്യനെ കൂടിയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് മുന്നില്‍  നമുക്ക് നമിക്കാം. 
-pravin-

Sunday, June 24, 2012

നഴ്സുമാരുടെ സമരം - മാധ്യമങ്ങള്‍ എവിടെ ? രാഷ്ട്രീയക്കാര്‍ എവിടെ ?


നഴ്സുമാരുടെ സമരത്തിനു പിന്നില്‍ ന്യായമായ  ഒരുപാട്  ആവശ്യങ്ങള്‍ ഉണ്ടെന്നിരിക്കെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ഈ വിഷയത്തില്‍ എത്രത്തോളം ഗൗരവകരമായ ഇടപെടലുകള്‍ നടത്തി എന്നത് പുന:പരിശോധിക്കേണ്ടിയിരിക്കുന്നു 

കേരളത്തില്‍ വളരെയധികം ജനശ്രദ്ധയും, മാധ്യമ ചര്‍ച്ചകളും, രാഷ്ട്രീയ വിമര്‍ശനങ്ങളും പിടിച്ചു പറ്റിയ   ഒരു സമരമായിരുന്നു അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം. അതെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു. ഗുണ്ടകള്‍ നഴ്സുമാര്‍ക്ക് നേരെ പാഞ്ഞു ചെല്ലുന്നതും, കുട്ടി രാഷ്ട്രീയ നേതാക്കളുടെ തൊണ്ട കീറുന്ന  തരത്തിലുള്ള   മുദ്രാവാക്യം വിളിയും, ആഴ്ചകളോളം ചാനലുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ച കിടിലന്‍ ചര്‍ച്ചകളും എല്ലാം കൂടി ആയപ്പോള്‍ കേരള ജനതയ്ക്ക്  അത് തന്നെയായിരുന്നു ആ  കാലത്തെ,  പ്രാതല്‍ ഭക്ഷണവും , ഉച്ച ഭക്ഷണവും അത്താഴവും. 

ഇതെല്ലാം പഴയ കഥകള്‍. കേരളം ഇന്നതെല്ലാം മറന്നിരിക്കുന്നു. പക്ഷെ, സമരങ്ങള്‍ ഒന്നും തന്നെ എവിടെയും പൂര്‍ണമായും  ഒത്തു തീര്‍പ്പായില്ല. ഒന്നിന് പുറകെ ഒന്നായി നഴ്സുമാരുടെ സമരങ്ങള്‍ പലയിടങ്ങളായി കൂടുതല്‍ കൂടുതല്‍ ശക്തമായി പൊട്ടിപ്പുറപ്പെടുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കാണുന്നത്. സമരങ്ങള്‍ നടക്കുന്നത് പലയിടങ്ങളിലെങ്കിലും,  ഉന്നയിക്കപെടുന്ന പ്രശ്നങ്ങള്‍ ഒന്ന് തന്നെയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 ബി എസ്  സി നഴ്സിംഗ് കോഴ്സ് കഴിഞ്ഞയുടനെ , പഠിച്ച സ്ഥാപനത്തിന്‍റെ തന്നെ ഏതെങ്കിലും ആശുപത്രിയില്, നഴ്സ് എന്ന ലേബലില്‍ ദീര്‍ഘ വര്‍ഷത്തേക്ക് ബോണ്ട്‌ എഴുതിക്കൊണ്ട് ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എല്ലാവരും തങ്ങള്‍ക്കു കിട്ടാന്‍ പോകുന്ന  കുറഞ്ഞ  ശമ്പളത്തെ കുറിച്ചും   ബോധവാന്മാരും ബോധവതി കളുമായിരിക്കാം. എന്നിട്ടും അവരെല്ലാം  അതെ ജോലിയില്‍ തന്നെ പ്രവേശിക്കാന്‍ കാരണങ്ങള്‍ മറ്റ് പലതാണ്. 

വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വരെ കിട്ടാന്‍ വഴിയുള്ള ഒരു ജോലിയാണ്   നഴ്സിംഗ്.  വിദേശത്തു  ജോലി ചെയ്യാന്‍ മുന്‍കാല പരിചയം നിര്‍ബന്ധമാണ്‌ എന്ന കാരണം കൊണ്ടാണ്   പലരും നാട്ടില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകുന്നത്. മറ്റ് ചിലര്‍ വീടിനു തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം വീണു കിട്ടുമ്പോള്‍ ശമ്പളത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നുമില്ല. 

പലരും, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക മുടക്കി കൊണ്ടാണ് നഴ്സിംഗ് കോഴ്സ് പഠിച്ചിറങ്ങുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.  നിവര്‍ത്തിയില്ലാതെ, കിട്ടുന്ന  ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന  അവസ്ഥക്കാരാണ്  ഇത്തരക്കാരില്‍ ഭൂരിഭാഗവും.   

ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കിട്ടുന്നുണ്ടോ എന്ന കാര്യവും കൂടി പരിഗണിക്കപ്പെടെണ്ടിയിരിക്കുന്നു .  

ആശുപത്രിയില്‍ ചികിത്സക്ക്  വരുന്ന രോഗികളില്‍ നിന്ന് അമിത ഫീസ്‌ കൈപ്പറ്റുന്ന മാനെജ്മെന്റ്  എന്ത്  കൊണ്ട്  ജോലി ചെയ്യുന്ന  നഴ്സുമാര്‍ക്ക്  കൊടുക്കേണ്ട    വേതനത്തില്‍ പിശുക്കുന്നു?    ന്യായമായ കുറഞ്ഞ വേതനമെങ്കിലും ഇവര്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്ത മാനെജ്മെന്റ് നിലപാടുകളെ ശക്തമായി തന്നെ വിമര്‍ശിക്കേണ്ടതുണ്ട്  .  

കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സമരങ്ങളല്ല ഇന്ന് നഴ്സ് സമൂഹത്തിനു പറയാനുള്ളത്.  കൊല്‍ക്കത്തയിലും ,മുംബൈയിലും , ഡല്‍ഹിയിലും എല്ലാം സമരം തുടങ്ങിയിട്ട് കാലം ഒരുപാടായിരിക്കുന്നു. കേരളത്തില്‍ കൊല്ലം , തൃശ്ശൂര്‍ , എറണാംകുളം , കോഴിക്കോട് , കണ്ണൂര്‍ , തുടങ്ങീ ഒരുപാട് ജില്ലകളിലെ , പല ആശുപത്രികളിലെയും നഴ്സുമാര്‍ ഇപ്പോഴും സമരത്തിലാണ് .  

അമൃത ഹോസ്പ്പിറ്റല്‍, ലേക്ക് ഷോര്‍ , MOSC മെഡിക്കല്‍ കോളേജ്, മിംസ്  ആശുപത്രി എന്നിവിടങ്ങളിലെ സമരങ്ങള്‍ പൂര്‍ണമായും ഒത്തു തീര്‍പ്പായെന്നു നമുക്ക്  പറയാനാകില്ല. അതിനെല്ലാം  പിറകെ, Mar Baselios  ആശുപത്രി ജീവനക്കാരും ഇപ്പോള്‍ സമരത്തിലാണ്. ഇത് വരെയുള്ള നഴ്സ്  സമരങ്ങളെ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന സമരം ഇപ്പോള്‍ നടക്കുന്നത്  Mar Baselios  ആശുപത്രിയിലാണ്. 

കോത മംഗലത്തെ ഈ നഴ്സ് സമരത്തെ തകര്‍ക്കാന്‍ , മാനെജ്മെന്റ് ഭാഗത്ത് നിന്നുള്ള നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ കുടിവെള്ളം ഇല്ലാതാക്കിയും, ടോയ് ലെറ്റുകള്‍ പൂട്ടിയിട്ടും , സമരക്കാരെ ഭീഷണിപ്പെടുത്തിയും മാനെജ്മെന്റ് അവരുടെ നിലപാടുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിലൊന്നും പതറാത്ത സമരക്കാരായ പെണ്‍കുട്ടികളോട്, അവരുടെ   ഒളി ക്യാമറ വച്ചെടുത്ത ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞും മാനെജ്മെന്റ്  ഭീഷണിപ്പെടുത്തിയതായി സമരക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

ഇതിനു മുന്നേ ഇത് പോലെ ദീര്‍ഘ നാള്‍ സമരം ഉണ്ടായത് തൃശ്ശൂരിലെ മെട്രോ ഹോസ്പ്പിറ്റലില്‍ ആയിരുന്നു. രണ്ടു മാസത്തോളമായി സമരം ചെയ്തു കൊണ്ടിരിക്കുന്ന ഈ നഴ്സുമാരുടെ ആവശ്യങ്ങള്‍ ഇതെല്ലാമാണ്. 

  • ന്യായമായ വേതനം ഉറപ്പാക്കുക. 
  • ബോണ്ട്‌ സിസ്റ്റം നിര്‍ത്തലാക്കുക .
  • നൈറ്റ് ഷിഫ്റ്റ്‌ ജോലിക്ക് അലവന്‍സ് നല്‍കുക . 
  • ഓവര്‍ ടൈം ജോലിക്ക് അധിക വേതനം നല്‍കുക. 
  • കോഴ്സ് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ട് സൗജന്യമായി ജോലി ചെയ്യിപ്പിക്കാതിരിക്കുക. 


ഇങ്ങനെയൊരു സമരം കേരളം മുഴുവന്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത ഒരു വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും നിങ്ങള്‍ക്കറിയാന്‍ സാധിക്കില്ല. കാരണംഇത്തരം വാര്‍ത്തകള്‍ പുറത്തേക്ക്  വരാതിരിക്കാന്‍ ചാനല്‍ മുതലാളിമാരെയും രാഷ്ട്രീയക്കാരെയും മോഹവില  കൊടുത്ത് വാങ്ങിക്കാന്‍ ശേഷിയുള്ള  വന്‍കിട ലോബി തന്നെയാണ്  മാനെജ്മെന്റ് വേഷത്തില്‍ സാമൂഹ്യ സേവനം എന്ന പേരില്‍ ആശുപത്രികള്‍ കെട്ടി പൊക്കുന്നതും. 

സമൂഹത്തില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങളെ വരെ ഊതി പെരുപ്പിച്ചു ചാനലുകളില്‍ ചര്‍ച്ചാഘോഷങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട്  വേണ്ട തരത്തിലുള്ള ശ്രദ്ധ പോലും കൊടുക്കുന്നില്ല ? തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലും ബന്ദും നടത്തി ജനജീവിതം സ്തംഭിപ്പിക്കാന്‍ അറിയാവുന്ന രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് മാനെജ്മെന്റ് മുതലാളിമാരുടെ ജീവിതം സ്തംഭിപ്പിക്കുന്നില്ല ? എവിടെ പോയി ജനകീയ  നേതാക്കന്മാര്‍ ? ഇത് പോലെ ചോദ്യങ്ങള്‍ പലതും നിങ്ങളുടെ ഉള്ളിലും വരാം. 

ഉത്തരം ലളിതം. ഇവിടത്തെ രാഷ്ട്രീയക്കാരനും, മാധ്യമങ്ങള്‍ക്കും ലാഭം കിട്ടാത്ത, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അറിയില്ല അല്ലെങ്കില്‍ സാധ്യമല്ല. മറ്റൊരു തരത്തില്‍ അവരാരും കുത്തക മുതലാളിമാരെ പിണക്കാനും ആഗ്രഹിക്കുന്നില്ല. 

ഈ ഒരു അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ എന്ന മന്ദ ബുദ്ധികളായ കഴുതകള്‍, സ്വന്തം ചിന്താഗതികള്‍ ആര്‍ക്കും ഒരു പാര്‍ട്ടിക്കാരനും അടിയറവു വച്ചിട്ടില്ലാ എന്ന് തീര്‍ത്തും ഉറപ്പുള്ളവന്‍, ഇത്തരം കപട സമൂഹ്യജീവികളെ , കപട സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ തിരിച്ചറിയാനുള്ള ശ്രമം നടത്തുക, അവസരത്തിനൊത്ത്, ശക്തമായി തന്നെ  അവരോടു പ്രതികരിക്കുക. 
-pravin-

കടപ്പാട്- ലാലി എന്ന  ബ്ലോഗര്‍  Mar Baselios  ഹോസ്പിറ്റലില്‍ നടക്കുന്ന  പ്രശ്നങ്ങളെ കുറിച്ച്  യാദൃശ്ചികമായി എന്നോട് പറഞ്ഞപ്പോഴാണ്  ഈ വിഷയത്തെ കുറിച്ച്  ആത്മാര്‍ഥമായ  ഒരു വിശകലനത്തിന് എനിക്ക് തോന്നിയത് .

Wednesday, June 20, 2012

തമ്പി - കോളേജ് ഓര്‍മ്മകള്‍ - 3

തമ്പി എന്ന പേര് എഴുതുമ്പോള്‍ തന്നെ എനിക്ക് ചിരി വരുന്നു. അവനെ നിങ്ങള്‍ പരിചയപ്പെട്ടിരുന്നെങ്കില്‍ ഒരു പക്ഷെ നിങ്ങളും എന്നെ പോലെ ചിരിച്ചു പോയേനെ. അതാണ്‌ തമ്പി എന്ന് ഞങ്ങള്‍ വിളിക്കുന്ന ശ്രീകുമാറിന്റെ പ്രത്യേകത. 

ഞങ്ങള്‍ കോയമ്പത്തൂര്‍ സി .എം. എസ് കോളേജില്‍ പി .ജിക്ക് പഠിക്കുന്ന കാലം. ഞങ്ങള്‍ എല്ലാവരും കോളേജില്‍ പഠിക്കാന്‍ വന്നതായിരുന്നെങ്കില്‍ തമ്പിയെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് അങ്ങനെയല്ല. തമ്പി കോളേജില്‍ പഠിക്കാന്‍ വന്നതല്ല, ഞങ്ങളെ പോലെയുള്ള പഠിക്കുന്ന പിള്ളേരെ ചിരിപ്പിക്കാന്‍ വന്നതായിരുന്നു എന്നാണ്. 

ശ്രീകുമാര്‍ എന്ന തമ്പിയെ ഞാന്‍ ആദ്യം കാണുന്നത് കോളേജ് അഡ്മിഷന്‍ സമയത്താണ്. ബ്രാക്കറ്റ് പോലെ കാലുകള്‍ വച്ചുള്ള നടത്തവും , മുഖത്തെ നിഷ്കളങ്കതയും , എന്ത് ചോദിച്ചാലും പറഞ്ഞാലും അവന്‍ തന്നെ അറിയാതെ അവനില്‍ നിന്നു ഒഴുകി വരുന്ന തൃശൂര്‍ കലര്‍ന്ന അന്തിക്കാട് സംസാര ശൈലിയും അവനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നു. 

തമ്പിക്ക് ആ പേര് വരാന്‍ കാരണം , മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഇന്നസെന്റാണ്. നിധിന്‍ എന്ന സുഹൃത്താണെന്ന് തോന്നുന്നു ആദ്യമായി അവനെ ' തമ്പിയളിയോ ...' എന്നാദ്യമായി വിളിച്ചത്. അങ്ങനെ ശ്രീകുമാറിന് തമ്പി എന്ന് ഔദ്യോഗികമായി ഞങ്ങള്‍ നാമകരണം ചെയ്തു. പിന്നെയങ്ങോട്ട് തമ്പിക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം തമ്പി ഫലിതങ്ങള്‍ ആക്കി ഞങ്ങള്‍ മാറ്റിയെടുത്തു . തമ്പിയും , നിധിന്‍ സാമിയും, അവര്‍ രണ്ടു തൃശൂരുകാരും കൂടി റൂമിലിരുന്നു സംസാരം തുടങ്ങിയാല്‍ ഒരു പഞ്ചവാദ്യം തുടങ്ങിയ പോലെ ആയിരിക്കും. ആകെ ഒരു മേള കൊഴുപ്പായിരിക്കും . 

ആദ്യ ദിവസം കോളേജില്‍ എല്ലാവരും സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഇംഗ്ലീഷില്‍ വാചക കസര്‍ത്ത് നടത്തി കഴിവ് തെളിയിക്കാന്‍ വിധിക്കപെട്ടവരായി മാറി. മലയാളം മീഡിയത്തില്‍ നിന്നും മതില് ചാടി വന്ന ഞങ്ങളില്‍ പലരും കുറച്ചു സഭാകമ്പത്തോടെ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു . അടുത്ത ഊഴം തമ്പിക്കായിരുന്നു . ബ്രാകെറ്റ് വരച്ചു വരച്ചു നടന്നു വന്നതിനു ശേഷം ,അവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് പരിശീലനം നേടിയ പ്രാസംഗികന്‍ മട്ടെ നിന്നു. എന്നിട്ട് പറഞ്ഞു 


' മൈ ...നെയിം ...ഈസ് ഹെഉ ..ശ്രീകുമാറ് ... അയാം ഫ്റോമു അന്തികാട് .. ഹു '.

സത്യത്തില്‍ അവന്‍ ഇംഗ്ലീഷ്, തൃശൂര്‍ ഭാഷയിലേക്ക് മാറ്റാന്‍ ശ്രമിച്ചു എന്ന് വേണം പറയാന്‍. അതിപ്പോ ഇംഗ്ലീഷ് അല്ല ഫ്രഞ്ച് തന്നെ ആണെങ്കിലും അവനു തൃശൂര്‍ വിട്ടൊരു കളിയും ഉണ്ടായിരുന്നില്ല. അതാണ്‌ നമ്മ പറഞ്ഞ തമ്പി. തമ്പിയുടെ അന്നത്തെ ആ സംസാരം കേട്ട എല്ലാവരും തമ്പിയെ തൃശൂര്‍ ഭാഷ പറഞ്ഞു കളിയാക്കുമായിരുന്നു. ഈ അടുത്ത കാലത്ത് 'പ്രാഞ്ചിയെട്ടന്‍' എന്ന സിനിമയില്‍ മമ്മൂട്ടി സ്റ്റേജില്‍ കയറി സംസാരിക്കുന്ന ' ഈ പൂരങ്ങളുടെ പൂരം .' എന്ന് തുടങ്ങുന്ന സംഭാഷണ ശകലം തമ്പി ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ഭാവനയില്‍ പലപ്പോളും ആലോചിച്ചു പോയിട്ടുണ്ട് . 

തമ്പി ആദ്യ കാലങ്ങളില്‍, വക്കീല്‍ മിഥുന്‍, സാമി നിധിന്‍, തമ്പാന്‍ ബ്ലെസ്സന്‍, ഗുല്‍ഷന്‍ സിജി എന്നിവരുടെ കൂടെ ആയിരുന്നു. പിന്നീട് രണ്ടാം വര്‍ഷം കേമന്മാരെ പലവരെയും ഹോസ്റ്റലിനു പുറത്താക്കിയപ്പോള്‍ തമ്പിക്ക് കിടക്കാനിടമില്ലാതെ ആയി. പിന്നെ അത് വരെ കൂടെ ഉണ്ടായിരുന്ന തമ്പാന്‍ ബ്ലെസ്സന്‍ , തമ്പിയെ ഒഴിവാക്കി , സര്‍വ വിജ്ഞാന കോശം ചെതനോട് കൂടി ചേര്‍ന്ന് മറ്റൊരു റൂമിലേക്ക്‌ മാറിയപ്പോള്‍, പെട്ടിയും കിടക്കയും പിടിച്ചു എങ്ങോട്ട് പോകും എന്ന നിലയില്‍ ഹോസ്റ്റല്‍ വരാന്തയില്‍ കുന്തസ്യ എന്ന നിലയില്‍ നില്‍ക്കുന്ന തമ്പിയെ കണ്ടു ഞങ്ങള്‍ക്ക് സഹിച്ചില്ല. സഹതാപം തോന്നി ഞാനും രൂപേഷും കമാലും കൂടിയാണ് ഞങ്ങളുടെ റൂമില്‍ റിയാസിന് പകരക്കാരനായി കൊണ്ട് വന്നത്. (റിയാസ് ഞാന്‍ നേരത്തെ പറഞ്ഞ കേമാക്കാരനില്‍ ഒരാള്‍ ആയത് കൊണ്ട് ഹോസ്റ്റലിനു പുറത്തു താമസം തുടങ്ങേണ്ടി വന്നു ). 

അന്നത്തെ തമ്പിയോട് ഞങ്ങള്‍ക്ക് തോന്നിയ സഹതാപം ഒരു അബദ്ധമായി പോയെന്നു പറഞ്ഞു പലപ്പോളും ഞാനും കമാലും രൂപേഷും ഉസ്മാനും (ഞങ്ങള്‍ക്ക് പറ്റിയ മറ്റൊരു വന്‍ അബദ്ധം ) തമ്മില്‍ വലിയ കലഹങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ ഈ ഉസ്മാന്‍ എന്ന് പറഞ്ഞ ഞങ്ങളുടെ പൂര്‍വകാല (പ്ലസ്‌ ടു തൊട്ടു ഡിഗ്രീ വരെ ഒപ്പം പഠിച്ചിരുന്നു )സഹപാഠിയെ ഞങ്ങളുടെ റൂമില്‍ ഒരു അധികപ്പറ്റായി താമസിപ്പിക്കാന്‍ തന്നെ കാരണം തമ്പിയുടെ വമ്പത്തരങ്ങള്‍ അവസാനിപ്പിക്കാന്‍ പറ്റിയ ഒരാള്‍ വേണം എന്ന ഞങ്ങളുടെ ഗൂഡാലോചന ആയിരുന്നു. ഉസ്മാനും തമ്പിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആയിരുന്നു ഞങ്ങള്‍ക്ക്. രണ്ടായാലും മരണം ഉറപ്പ് എന്നൊക്കെ പറയുന്ന പോലെ. ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് പോലും ഇവരില്‍ നിന്നാണ്. ഒരു ചെറിയ ഉദാഹരണം പറയാം. 

രാവിലെ ആദ്യം എണീക്കുന്ന തമ്പി ലൈറ്റ് ഇട്ടതിനു ശേഷം ഉറങ്ങി കിടക്കുന്ന ഉസ്മാനോടു ഉറക്കെ ചോദിക്കും . 

' ഡോ...(അതൊരു പ്രത്യക ഈണത്തിലാണ് വിളിക്കുക ), ഡോ...ഉസ്മാനേ... നീ യെന്‍റെ ............. (അവന്‍റെ ഒരാവശ്യ വസ്തു, മിക്കവാറും വല്ല ബനിയനോ, ടവലോ, ചീപ്പോ, തോര്‍ത്തോ, ബ്രഷോ വല്ലതുമായിരിക്കും ചോദിക്കുക) കണ്ടോ ?'

ഉറക്കം പോയ ഉസ്മാന്‍ ചെരിഞ്ഞു കിടന്നു കൊണ്ട് മെല്ലെ പറയും ' ഇല്ല. ഇക്ക് അറീല്ല '

' ഡാ..അപ്പൊ നീ ഇന്നലെ ഇവിടെ കിടന്ന തുണികളുടെ കൂടെ എന്തൂട്ടാ ചെയ്തെ. ..ഡാ തെണ്ടി ചെക്കാ നിന്നോടാ ചോദിച്ചത് '

ദ്വേഷ്യം വന്ന ഉസ്മാന്‍ ഉറക്കെ പറയും ' അന്‍റെ ൧൨൭൧൩൮൭൩൮൭ (തെറി ) ആണ് തെണ്ടി. ഇക്ക് എന്ത് ഓലക്കക്കാ അന്റെ ........... (ആ ആവശ്യ വസ്തു ) ? അന്‍റെ ഒന്നും ഇനിക്ക് വേണ്ടാ. ' 

'ഡാ അപ്പോള്, ഞാന്‍ കണ്ടതാണല്ലോ നീ ഇവിടെ ഇന്നലെ തിരിഞ്ഞു കളിക്കണത്  പിന്നെ നീ എന്ത് ൩൨൬൫൫൩൭൧൩൫൮` (തെറി) നോക്കുവായിരുന്നു ഇവിടെ ?'

അതിനെല്ലാം കൂടെ ഉള്ള മറുപടി ഉറക്കം നഷ്ടപ്പെട്ട കമാല്‍ പറയും 'ഫ.. നായ്ക്കളെ ...രാവിലെ ആയാല്‍ തുടങ്ങും.. അനക്കൊക്കെ എന്തിന്‍റെ സൂക്കേടാണ് നായ്ക്കളെ ..'

അപ്പോള്‍ തമ്പി തന്‍റെ വിഷമം പറഞ്ഞു കൊണ്ട് കമാലിന്റെ അടുത്തേക്ക് ചെല്ലും 

' അല്ലേടാ. ഞാന്‍ ഇന്നലെ....' പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല, തമ്പിയെ കമാല്‍ ചവിട്ടി നിലത്തു ഇട്ടിട്ടുണ്ടാകും.'

പുതപ്പിനുള്ളില്‍ നിന്നും ഉറക്കം പോയ രൂപേഷ് ദ്വേഷ്യം കൊണ്ട് തല ചൊറിഞ്ഞ് പറയും ' ഈശ്വരോ. ഇതിലും ഭേദം വല്ല ചുടല പറമ്പിലും പോയി കിടക്കുന്നതായിരിക്കും '. 

പിന്നെ കുറെ നേരത്തേക്ക് എല്ലാം ശാന്തം. ഉറക്കം പോയ എല്ലാവരും പ്രഭാത കര്‍മങ്ങള്‍ക്ക് ശേഷം കോളേജില്‍ പോകാനുള്ള തിരക്കില്‍ മുഴുകും. രാവിലെ ഭക്ഷണം കഴിച്ചു സന്തോഷവാനായി കോളേജില്‍ പോകാന്‍ നില്‍ക്കുന്ന തമ്പിയോട് ഞാന്‍ ചോദിച്ചു .

'ഡാ തംബീ... രാവിലെ നീ എന്തോ കാണാന്‍ ഇല്ലാന്ന് പറഞ്ഞില്ലേ, അത് കിട്ടിയോ ?'

ഗൌരവം കൈ വിടാതെ തമ്പി പറയും ' ആ... കിട്ടി. '

'എവിടുന്നാട കിട്ടിയത് ' കമാല്‍ ദ്വേഷ്യത്തോടെ ചോദിക്കും .

' അത് ആ , അഴക്കയില്‍ ഉണ്ടായിരുന്നു '

ഇവനെ ഇനി എന്താ ചെയ്യുക എന്ന മട്ടില്‍ കൈ തരിപ്പിച്ചു കൊണ്ട് കമാലും രൂപേഷും ഞാനും കൂടി അവന്‍റെ കഴുത്തു വരെ കൈ നീട്ടുമ്പോഴേക്കും അവന്‍ പുഞ്ചിരിക്കും. ആ നിഷ്ക്കളങ്കമായ പുഞ്ചിരിയില്‍ ഞങ്ങളുടെ ദ്വേഷ്യം അലിഞ്ഞും പോകുമായിരുന്നു. 

പരീക്ഷ കാലമായാല്‍ തമ്പിയുടെ മട്ടും ഭാവവും മാറുമായിരുന്നു. പെറ്റു കിടക്കുന്ന പട്ടിയുടെ അടുത്ത് കൂടെ നിങ്ങള്‍ക്ക് പോകാന്‍ പറ്റുമായിരിക്കും, പക്ഷെ പരീക്ഷ ചൂടില്‍ ഒറ്റക്കിരുന്നു തല പുകക്കുന്ന തമ്പിയുടെ അടുത്തു എന്തെകിലും ചോദിക്കാന്‍ ചെന്നാല്‍ വിവരം അറിയും. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ അവന്‍റെ പഠിത്തം ഒന്നും നടക്കുന്നില്ലാ എന്ന് തോന്നിയാല്‍ അവനാകെ ടെന്‍ഷന്‍ ആകും, എന്നിട്ട് പതിയെ വട്ടം കൂടി ഇരുന്നു പഠിക്കുന്ന ഞങ്ങളുടെ അടുത്ത് വന്നു കൊണ്ട് ചോദിക്കും . 

' ഡാ. നിങ്ങടെ ഒക്കെ കഴിഞ്ഞോ '

'ആ ഞങ്ങക്കിനി ഈ ഒരു പേജ് കൂടിയേ ബാക്കിയുള്ളൂ.. ' ഞങ്ങളില്‍ ആരെങ്കിലും അവന്‍റെ മുഖത്തേക്ക് അല്‍പ്പം ഗൌരവത്തോടെ നോക്കി കൊണ്ട് പറയും. 

അത് പറഞ്ഞു തമ്പിയുടെ മുഖത്തേക്ക് നോക്കിയാല്‍ നമ്മള്‍ തന്നെ കരഞ്ഞു പോകും. അത്രക്കും ദയനീയം ആകും ആ കാഴ്ച. പിന്നെ അവനു തന്നെ ടെന്‍ഷന്‍ ആകും അവന്‍ പഠിച്ച ഉത്തരവും ഞങ്ങള്‍ പഠിക്കുന്ന ഉത്തരവും ഒന്ന് തന്നെയല്ലേ എന്നാലോചിച്ചിട്ട്. 

പക്ഷെ അതൊക്കെ തമ്പിയുടെ നിഷ്കളങ്കതയുടെ പ്രതിഫലനം മാത്രമായിരുന്നു. അത് ഞങ്ങള്‍ക്ക് പലപ്പോളും അനുഭവിച്ചറിയാന്‍ സാധിച്ചിട്ടും ഉണ്ട്. കോളേജ് പരീക്ഷകള്‍ എല്ലാം കഴിഞ്ഞു , അവസാന ദിവസം പുറത്തു പോയി പാര്‍ട്ടിയും കഴിഞ്ഞു വന്ന ദിവസം ഞങ്ങള്‍ നാളെ പിരിയാന്‍ പോകുന്നു എന്ന സത്യത്തെ മനസ്സിലാക്കി. അന്ന് രാത്രി ഉറങ്ങാന്‍ മനസ്സ് വന്നില്ല. തമ്പി, ഞാന്‍, കമാല്‍, രൂപേഷ്, റിയാസ് എല്ലാവരും കൂടെ ഇരുട്ടിലൂടെ വളരെ വിഷമത്തില്‍ ഓരോന്ന് സംസാരിച്ചു കൊണ്ട് ഹോസ്ടല്‍ വഴിയിലെ മരങ്ങള്‍ക്കിടയിലൂടെ നടന്നു വരുകയായിരുന്നു. 

ആ രാത്രിയില്‍ നിലാവും ഞങ്ങളും പിന്നെ ഞങ്ങളുടെ സൌഹൃദത്തിന്റെ നൊമ്പരങ്ങളും മാത്രം. പിന്നിലായി നടന്നിരുന്ന ഞാനും തമ്പിയും കൈ തോളില്‍ ഇട്ടു കൊണ്ട് ചേര്‍ന്ന് നടക്കുകയായിരുന്നു. ഈ കോളേജ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തല്ലു കൂടിയതും ചീത്ത പറഞ്ഞതും തമ്പിയെ ആണല്ലോ എന്ന ഒരു കുറ്റബോധം എന്‍റെ മനസ്സില്‍ നിര്‍ത്തി കൊണ്ട് ഞാന്‍ അവനോടു ചോദിച്ചു. 

' ഇനി നമ്മള്‍ തമ്മില്‍ കാണുമോടാ... കണ്ടില്ലെങ്കിലും വിളിക്കാന്‍ മറക്കരുത്.. മറക്കുമോ ?' ഞാന്‍ ഇടറിയ ശബ്ദത്തോടെ ചോദിച്ചു. 

'നീ എന്തിനാടാ എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്നെ .? നമുക്ക് തമ്മില്‍ കാണണം എന്ന് തോന്നിയാല്‍ വന്നു കാണാനുള്ള ദൂരമല്ലേ ഉള്ളൂ.. പിന്നെന്താ..' അവന്‍ തെല്ലൊരു വിഷമത്തോടു കൂടി പറഞ്ഞു. 

'ഞാന്‍ നിന്നെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍... ' പറഞ്ഞു മുഴുമിപ്പിക്കാന്‍ എനിക്ക് പറ്റിയില്ല. അവനെ കെട്ടിപിടിച്ചു കരയാനേ പറ്റിയുള്ളൂ. 

അവന്‍ ചിരിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. എന്നിട്ട് മുന്നില്‍ നടന്നു പോകുന്ന റിയാസിനോടും, കമാലിനോടും, രൂപെഷിനോടും കൂടെ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു 

'ഡാ.ഒന്ന് ഇങ്ങട് വന്നെ..ഈ തെണ്ടി ചെക്കന്‍ ധ ഇവിടെ ജാതി കരച്ചിലും പിഴിച്ചിലും.. ' അവന്‍ പഴയ അന്തിക്കാട് ശൈലിയില്‍ തന്നെ ആണ് പറഞ്ഞതെങ്കിലും എനിക്ക് പക്ഷെ ചിരി വന്നില്ല. 

പിന്നെ എല്ലാവരും കൂടെ വന്നു കെട്ടിപിടിച്ചു കൊണ്ട് കോളേജ് ഹോസ്റ്റല്‍ റോഡിലെ മരങ്ങള്‍ക്കിടയിലൂടെ അല്‍പ്പം ആഘോഷത്തോടെ തന്നെ നടന്നു. ഒന്ന് ഉറപ്പായി. ഞങ്ങള്‍ പിരിയാനുള്ളവര്‍ അല്ല. വീണ്ടും വീണ്ടും കാണാനുള്ളവര്‍ തന്നെ. 

നിലാ വെളിച്ചത്തില്‍ നിന്നും കോളേജ് ഹോസ്റ്റലിന്റെ വലിയ ബള്‍ബ്‌ വെളിച്ചത്തില്‍ എത്തിയപ്പോള്‍ ഞാന്‍ തമ്പിയുടെ മുഖത്തേക്ക് നോക്കി . അവന്‍റെ കണ്ണടയുടെ താഴെ ഒലിച്ചിറങ്ങിയ നനുത്ത കണ്ണീര്‍ തുള്ളികള്‍ അവന്‍ തുടച്ചും മാറ്റും മുന്‍പേ ഞാന്‍ മുഖം തിരിച്ചു. ഞാന്‍ അത് കണ്ടില്ല എന്ന് നടിച്ചു. 

പിറ്റേ ദിവസം, കോയമ്പത്തൂരിലെ കോളേജ് ജീവിതം അവസാനിപ്പിച്ചു കൊണ്ട്, കോളേജിനോട് വിട പറഞ്ഞ് , സന്തോഷത്തോടു കൂടെ തന്നെ ഒരുമിച്ചു ഒരേ ട്രെയിനില്‍ യാത്ര തിരിക്കുകയും ഇടക്കാലത്തേക്ക് മാത്രം എന്ന നിലയില്‍ പിരിയുകയും ചെയ്തു. 

ഞങ്ങള്‍ അന്ന് പറഞ്ഞത് വെറും വാക്കായിരുന്നില്ല. കോളേജ് കഴിഞ്ഞതിനു ശേഷം പല തവണ ഞങ്ങള്‍ പലയിടങ്ങളിലായി ഒത്തു കൂടി കൊണ്ടേ ഇരുന്നു. നീണ്ട കാലത്തെ പ്രവാസത്തിനു ശേഷം , ഈ അടുത്ത് നാട്ടില്‍ അവധിക്കു പോയപ്പോള്‍, അവന്‍റെ കൂടെ, അവന്‍റെ നാടായ അന്തിക്കാടില്‍ ഞാനും രൂപേഷും രണ്ടു മൂന്നു ദിവസം ചിലവഴിച്ചു . ഇന്നും അവനു ഒരു മാറ്റമില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞും ചിരിച്ചും ഓര്‍ത്തും ഞങ്ങള്‍ മൂന്നും കൂടി നാട്ടിക കടപ്പുറത്തും, തൃപ്രയാര്‍ അമ്പലത്തിലും, സിനിമ തിയെറ്റരിലും, തൃശൂര്‍ നഗരത്തിലും മറ്റെല്ലാ സ്ഥലങ്ങളിലും പോയി. 

അങ്ങനെയുള്ള ഒരു ദിവസം, ഒരു രാത്രി നിലാവില്‍ , കടപ്പുറത്തെ മണലില്‍ ചരിഞ്ഞു കിടന്നു കൊണ്ട് കടലിലേക്കും ആകാശത്തേക്കും നോക്കിയിരുന്നു കൊണ്ട് നിശബ്ദമായി പഴയ കാര്യങ്ങള്‍ ആലോചിക്കുന്നതിന്റെ ഒരു മാസ്മരിക സുഖവും ഞാന്‍ അന്ന് ആദ്യമായി അനുഭവിച്ചറിഞ്ഞു. 



സെപ്തംബര്‍ 2011, ഒരു അവധിക്കാലത്ത്, തമ്പിയുടെ കൂടെ അന്തിക്കാട് ഗ്രാമത്തില്‍ .. 

-pravin- 

മറ്റ് ചില കോളേജ് ഓര്‍മ്മകള്‍ ഇവിടെ ക്ലിക്കിയാല്‍ കിട്ടും. 

1. 


2.