Friday, September 27, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 4

ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം  ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം വായിക്കാൻ ലിങ്കിൽ  ക്ലിക്കുക. 

വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങൾ രണ്ടു പേരും അരുവിയിലേക്ക് ഇറങ്ങി. വലിയ പാറകൾ അവിടെയും ഉണ്ടായിരുന്നു. കയ്യിലുള്ള മൊബൈൽ ഫോണ്‍ നനഞ്ഞത്‌ കാരണം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അത് ഓണ്‍ ആക്കിയപ്പോൾ കിട്ടിയ വെളിച്ചം ഒരുപകാരമായി തോന്നി. മൊബൈൽ ടോർച്ചിന്റെ വെളിച്ചം കൂടിയായപ്പോൾ മുന്നോട്ടു നടക്കാനുള്ള ധൈര്യം കൂടിയതായിരുന്നു. പക്ഷേ  അരയോളം വെള്ളത്തിൽ എത്തിയപ്പോൾ മുന്നോട്ടു പോകണമോ വേണ്ടയോ എന്നായി ഞങ്ങൾ. എന്തോ, വെള്ളത്തിനു കാര്യമായ ഒഴുക്ക് രാവിലത്തെ പോലെ അനുഭവപ്പെട്ടില്ല. ആ ധൈര്യത്തിൽ മുന്നോട്ടു തന്നെ ഞങ്ങൾ നടന്നു. ഒടുക്കം എങ്ങിനെയൊക്കെയോ അക്കരെയെത്തി. ദാഹം കൊണ്ട് അരുവിയിലെ വെള്ളം എത്ര ലിറ്റർ കുടിച്ചെന്നു പറയ വയ്യ.

ഇങ്ങോട്ട് വന്ന വഴിയിലൂടെയല്ല തിരിച്ചു പോകുന്നതെന്ന കാരണം കൊണ്ട് കൂടുതലൊന്നും ആലോചിക്കാതെ മുന്നിൽ കാണുന്ന വഴിയിലൂടെയൊക്കെ  ഞങ്ങൾ നടന്നു കൊണ്ടേയിരുന്നു. നിറച്ചും മരങ്ങൾ നിൽക്കുന്ന ഇരുട്ട് മൂടിയ വഴിയിലൂടെയായിരുന്നു  ഞങ്ങളുടെ യാത്ര. ആ വഴിയിൽ പൊന്തക്കാടുകൾ ധാരാളം ഉള്ളതായി കാണപ്പെട്ടു.   ഇരുട്ട് കൂടി കൂടി വരുകയാണ്. കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം ഞങ്ങൾക്ക് മനസിലായി. ഇനി ഒരു മടക്ക യാത്രയില്ലാത്ത വിധം  ഞങ്ങൾ കാടിന് നടുക്കുള്ള മറ്റെവിടെയോ പൂർണമായും ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പേടിയും സങ്കടവും കൂടി കലർന്നുള്ള ഒരു തരം മാനസികാവസ്ഥയാണ്  അന്ന് ഞങ്ങൾ അനുഭവിച്ചത്.

ആ ഇരുട്ടത്ത്‌ ഞങ്ങളെ പേടിപ്പിച്ച മറ്റൊരു അനുഭവം കൂടി ഉണ്ടായി. ഞങ്ങൾ ക്ഷീണം കൊണ്ട് തളർന്നു നിന്ന് പോയ സ്ഥലത്ത് നിന്നും കഷ്ടി 100 മീറ്റർ വ്യത്യാസത്തിൽ മുളങ്കോലുകൾ പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ടു. നീളമുള്ള മുളകളോട് ചേർന്ന് കറുത്തിരുണ്ട ഒരു വലിയ രൂപം അവിടെ അനങ്ങി കൊണ്ടിരിക്കുന്നു.   മുളക്കൊമ്പുകൾ  വലിച്ചു പൊട്ടിക്കുന്ന ആ രൂപം,  അത് ഒരാനയാണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. അത് മനസിലായ പാടെ എങ്ങോട്ടെന്നില്ലാതെ വന്ന വഴി  ഞങ്ങൾ പുറകോട്ടു തന്നെ ഓടി. ആന പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ  അതിന്റെ തീറ്റ തുടർന്നു കൊണ്ടേയിരുന്നു. 

ഞങ്ങൾ അടുത്ത് തന്നെയുള്ള ഒരു പൊന്തക്കാട്ടിൽ പോയി ഒളിച്ചു. ഞങ്ങളുടെ ശ്വാസത്തിനു ഇത്രയേറെ ശബ്ദം ഉണ്ടായിരുന്നതായി അതിനു മുൻപേ ഒരിക്കലും ഞങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നു. ഞങ്ങളുടെ കിതപ്പും ശ്വാസവും  കാടിനുള്ളിൽ മുഴങ്ങി കേട്ടു. ടോം തളർന്നു പോയിരിക്കുന്നു. ഇനി ഓടാൻ വയ്യ എന്ന പോലെ ആ പൊന്തക്കുള്ളിൽ  ഞങ്ങൾ വീണു കിടന്നു. പക്ഷേ,രാജ വെമ്പാല വാഴുന്ന സ്ഥലമാണിതെന്ന് പറഞ്ഞുള്ള സൂചനാ ബോർഡ് ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നതോട് കൂടി അവിടെ വിശ്രമിക്കാനുള്ള തീരുമാനം ഞങ്ങൾ മാറ്റി. മാത്രവുമല്ല, ഇനിയും എന്തൊക്കെ ജീവികൾ ആ വഴി രാത്രി സഞ്ചാരത്തിനായി വരുമെന്ന് കണ്ടറിയാം. തൽക്കാലം അവിടെയിരിക്കുന്ന പരിപാടി ഒഴിവാക്കി കൊണ്ട് ഞങ്ങൾ വീണ്ടും എങ്ങോട്ടെന്നില്ലാതെ നടക്കാൻ തീരുമാനിച്ചു. അപ്പോൾ സമയം ഏകദേശം 8 മണി കഴിഞ്ഞിരുന്നു. മൊബൈൽ വെളിച്ചം ഇനി എത്ര നേരം കൂടി ഉണ്ടാകുമെന്ന് അറിയില്ല. അതിനും മുൻപേ സുരക്ഷിതമായ ഒരിടത്ത് എത്തിയേ പറ്റൂ. ക്ഷീണം അവഗണിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. 
അര മണിക്കൂർ നടത്തത്തിനു ശേഷം ദൂരെ ഒരു വെളിച്ചത്തിന്റെ അനക്കം കണ്ടു. ചെണ്ട കൊട്ടുന്നത്  പോലെയുള്ള ശബ്ദവും, ആളുകളുടെ കൂക്ക് വിളിയും കേൾക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വെളിച്ചത്തിന് അടുത്തേക്ക്‌ ഓടി. ആ ഓട്ടം ചെന്ന് നിന്നത് പന്തവും തകര പാത്രവും മറ്റെന്തൊക്കെയോ കൈയ്യിൽ പിടിച്ചു കൊണ്ട് നടന്നു വരുന്ന ഒരു ചെറിയ ജനക്കൂട്ടത്തിന്റെ മുന്നിലേക്കാണ്.  അവരുടെ കൂടെ രണ്ടു മൂന്ന് ഗാർഡ് വേഷക്കാരും ഉണ്ടായിരുന്നു. അവരുടെ മുന്നിലേക്ക്‌ പെട്ടെന്ന് ഓടി ചെന്നത് കൊണ്ടായിരിക്കണം അവരാദ്യം ഒന്ന് പേടിച്ച പോലെ പുറകോട്ടു മാറി കളഞ്ഞത് . പിന്നീട് ഞങ്ങളെ അവർ ചോദ്യം ചെയ്യുകയുണ്ടായി. എല്ലാ കാര്യവും ഞങ്ങൾക്ക് പറയേണ്ടിയും വന്നു. കൂട്ടത്തിലുള്ള ഗാർഡുമാർ ഞങ്ങളെ ചീത്ത പറഞ്ഞതിന് കണക്കില്ലായിരുന്നു. 

എന്തായാലും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ. പക്ഷേ ഞങ്ങളെയും കൂടെ കൂട്ടി മറ്റെങ്ങോട്ടോ യാത്ര തുടരാനാണ് അവരുടെ പ്ലാൻ എന്നായപ്പോൾ കൂട്ടത്തിലെ ചിലരോടായി അവരുടെ  വിചിത്ര യാത്രയെ പറ്റി ഞങ്ങൾ ചോദിച്ചു. അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ വാർത്ത  ഞങ്ങൾ കേൾക്കുന്നത്. അവരുടെ കൂട്ടത്തിലെ ഒരാളെ അരുവിക്കരയുടെ അടുത്തു നിന്നും പുലി പിടിച്ചത്രേ. അയാളെയും കടിച്ചു വലിച്ചു കൊണ്ടാണ് പുലി കാട്ടിലേക്ക് ഓടി കയറിയതെന്നാണ് അവർ പറയുന്നത്. അയാളെ പുലിക്കു തിന്നാനായിട്ടില്ല. അതിനുള്ള സമയം കിട്ടിയിട്ടുമില്ല. അയാളെയും കടിച്ചു പിടിച്ചു അധികം ദൂരം പുലിക്കു ഓടാൻ സാധിക്കില്ല. അത് കൊണ്ട് ജീവന്റെ തുടിപ്പുള്ള അയാളുടെ ശരീരം എവിടെയെങ്കിലും പുലി ഉപേക്ഷിച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെയാണ്  ഈ യാത്ര. അറിഞ്ഞപ്പോൾ ഭയം തോന്നിയെങ്കിലും അവരുടെ കൂടെ പോകുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. 

പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പന്തം കൊളുത്തി  പട എന്ന് പറഞ്ഞത് വളരെ ശരിയാണെന്ന് തോന്നിപ്പോയി. അങ്ങിനെയുള്ള ഒരു പന്തം കൊളുത്തി പടയുടെ പിന്നാലെയാണ് ഞങ്ങൾ നടക്കുന്നതെന്ന് കൂടി ആലോചിച്ചപ്പോൾ ശരീരമാകെ ഞങ്ങൾക്ക് രോമാഞ്ചം അനുഭവപ്പെട്ടു. കൊട്ടും മുട്ടും മുറക്ക് നടത്തിയിട്ടും പുലിയുടെ പൊടി പോലും കാണാൻ ഞങ്ങൾക്കായില്ല. തിരച്ചിൽ മതിയാക്കി തിരിച്ചു പോയ്ക്കൂടെ എന്ന് പറയാൻ പലപ്പോഴും ഞങ്ങൾക്ക് തോന്നിയതായിരുന്നു. പക്ഷേ, പുലി കൊണ്ട് പോയ ആ അജ്ഞാതന്റെ കുടുംബത്തെ കുറിച്ച് ഓർത്തപ്പോൾ അങ്ങിനെ സ്വാർത്ഥമായി ചിന്തിക്കുന്നത് തെറ്റാണെന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ ഒരാൾ പറഞ്ഞു. സാഹസിക യാത്ര എന്നത് ഒരു തമാശക്ക് ഞങ്ങളുടെ യാത്രക്ക് ഞങ്ങൾ തന്നെ കൊടുത്ത ഒരു ക്യാപ്ഷൻ ആയിരുന്നുവെങ്കിലും ഞങ്ങൾ അറിയാതെ എങ്ങിനെയോ അത് ശരിക്കുമൊരു സാഹസികയാത്രയായി മാറുകയായിരുന്നു. 
-pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )