Monday, December 2, 2013

നീതിയുടെ കരച്ചിൽ

ദിലീപ്, അവനൊരു അജ്ഞാത കാമുകി ഉണ്ടെന്ന് എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അത് കൊണ്ട് തന്നെയായിരിക്കണം അവളുമായി ഒളിച്ചോടാൻ നിശ്ചയിച്ച ദിവസം അവനെന്നോട് ചില സഹായങ്ങൾ ആവശ്യപ്പെട്ടത്. അത് പ്രകാരം അവർക്ക് പോകാനുള്ള വാഹനവും ടിക്കെറ്റുമടക്കം എല്ലാം ഞാൻ തയ്യാറാക്കി. അവന്റെ കാമുകിയെ ഇന്നീ വരെ ഞാൻ കണ്ടിട്ടില്ല എന്നത് കൊണ്ട് ഒളിച്ചോടുന്ന ദിവസം എന്നെ പരിചയപ്പെടുത്താം എന്നവൻ വാക്ക് തന്നു.  

 ഒരർത്ഥത്തിൽ അവന്റെ ഈ ഒളിച്ചോട്ടവും പ്രേമവുമെല്ലാം എനിക്ക് സന്തോഷം നൽകുന്നതായിരുന്നു. കാരണം, ജീവിതത്തിൽ ഒരുപാടു ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്ന അവന് ഇപ്പോഴെങ്കിലും, ഇങ്ങിനെയെങ്കിലും ഒരു ഇണ തുണ ഉണ്ടായല്ലോ. ഒരു അനാഥനോടുള്ള സഹതാപം കൊണ്ട് മാത്രം ഉണ്ടായ  ആത്മബന്ധമല്ല എനിക്ക് അവനോടുള്ളത്. അതിനുമപ്പുറം പലതുമായിരുന്നു എനിക്ക് അവൻ. എനിക്ക് മാത്രമല്ല രമേഷിനും അവനെ അത്ര കാര്യമായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്ന് തുടങ്ങിയ ആ സൌഹൃദം ഞങ്ങൾ എപ്പോഴും കൂടെ കൊണ്ട് നടന്നു. ഒരേ സ്ഥലത്ത് ജോലിയും താമസവുമായി ആ സൗഹൃദം പിന്നെയും പടർന്നു പന്തലിച്ചു. 

രമേഷിന്റെ വിവാഹ ശേഷം അവൻ മാറി താമസം തുടങ്ങിയെങ്കിലും ഞങ്ങളുടെ സൌഹൃദ കൂടി കാഴ്ചകൾക്കൊന്നും ഒരു കുറവും സംഭവിച്ചില്ല . അവസാനമായി ഞങ്ങൾ ഒത്തു കൂടിയത് രമേഷിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായിരുന്നു.  കുഞ്ഞിനൊരു നല്ല പേര് വേണമെന്ന് മുന്നേ പറഞ്ഞിരുന്നതിനാൽ ദിലീപാണ് കുഞ്ഞിനുള്ള പേര് പറഞ്ഞു കൊടുത്തത് - നീതി. രമേഷിന്റെ ഭാര്യ സുഷമക്കും ആ പേര് ഇഷ്ടമായി. പക്ഷേ അവന്റെ അച്ഛനമ്മമാർക്ക് മറ്റെന്തോ പേരിടണം എന്നായിരുന്നു ആഗ്രഹം എന്നവരുടെ മുഖം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നിപ്പോയി. രമേഷിന്റെ വിവാഹ ശേഷം കുറച്ചായി അച്ഛനമ്മമാരോട് അവനത്ര സുഖത്തിലായിരുന്നില്ല എന്നതും ഞങ്ങൾ ഓർത്തു. അന്ന് ആ ദിവസം രമേഷ് ഞങ്ങളോടായി മറ്റൊരു കാര്യം കൂടി പറഞ്ഞു. അച്ഛനെയും അമ്മയെയും അടുത്ത് തന്നെയുള്ള ശരണാലയത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു എന്നതായിരുന്നു അത്. അനാഥത്വം എന്താണെന്ന് നല്ല പോലെ അറിയാമായിരുന്ന ദിലീപ് അത് കേട്ടപ്പോൾ അവനോടു കയർത്തു. ആ ദിവസം ഞങ്ങൾക്കിടയിൽ മറ്റെന്തൊക്കെയോ സംഭവിച്ചു. അവന്റെ വീട്ടില്‍ നിന്ന് ഞങ്ങള്‍ പടിയിറങ്ങി. പിന്നൊരിക്കലും ഞങ്ങൾ   രമേഷിനെ കാണാൻ ശ്രമിച്ചില്ല. ഞങ്ങളറിയാതെ തന്നെ ഞങ്ങൾ അവനിൽ നിന്ന് അകന്നു. 

ഇന്ന്, ദിലീപിന്റെ ജീവിതത്തിൽ ഇങ്ങിനെയൊരു വഴിത്തിരുവ്  ഉണ്ടാകുന്ന സമയത്ത് അവൻ കൂടെയില്ല എന്നത് ഒരു വിഷമമാണ്. ഒരു പക്ഷേ, ഈ വിഷയത്തിൽ എന്നെക്കാൾ കൂടുതൽ ദിലീപിനെ സഹായിക്കാൻ അവനായിരിക്കും മുന്നിൽ ഉണ്ടാകുമായിരുന്നത്. രമേഷിനോട് ഇക്കാര്യത്തെ കുറിച്ച് പറയുക പോലും ചെയ്യരുത്  എന്ന വാശി ദിലീപിനും ഉണ്ടായിരുന്നു. രണ്ടു പേർക്കും ഇടയിൽ ശരിക്കും ഒറ്റപ്പെട്ടു കൊണ്ടിരുന്നത് സത്യത്തിൽ ഞാനായിരുന്നു. 

ദിലീപിന് പോകാനുള്ള കാര്യങ്ങൾ തയ്യാറാക്കി കൊടുത്ത ശേഷം എല്ലാം മറന്നു കൊണ്ട് ദിലീപിനോട് പറയാതെ രമേഷിന്റെ വീട്ടിലേക്കാണ് ഞാൻ  നേരെ പോയത്. എന്നെ കണ്ട പാടെ രമേഷ് ഓടി വന്നു കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു. അവന്റെ കൈയ്യിൽ സുഷമ എഴുതി വച്ച് പോയ ഒരു കത്തുമുണ്ടായിരുന്നു. കത്ത് വായിച്ചയുടൻ ഞാൻ ദിലീപിനെ ഫോണ്‍ ചെയ്തു. 'എടാ ദിലീപേ.. നീ..നിനക്കിതെങ്ങനെ ..'എന്ന ചോദ്യത്തിന് ഒരുത്തരവും തരാതെ അവൻ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു കളഞ്ഞു. 

 രമേഷിനെ മുറുകെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകളിൽ പതിഞ്ഞത്  അവിടത്തെ ചുവരിൽ  തൂക്കിയിട്ടിരിക്കുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും വിഷാദ ച്ഛായയുള്ള ഫോട്ടോകളായിരുന്നു. അതേ സമയത്ത് തന്നെ മുറിക്കുള്ളിൽ എവിടെ നിന്നോ രമേഷിന്റെ മോൾ  നീതിയുടെ  ഉച്ചത്തിലുള്ള കരച്ചിൽ എന്റെ കാതുകളെ പ്രകമ്പനം കൊള്ളിക്കാനും തുടങ്ങി.

-pravin-

(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ഓണ്‍ ലൈൻ ചെറു കഥാ മത്സരത്തിലേക്ക് എഴുതിയ കഥ. വിഷയം - കാമുകി / അനീതി/ വാർദ്ധക്യം )

Sunday, November 10, 2013

ഒടുക്കലത്തെ സാഹസിക യാത്ര- 5 - അവസാന ഭാഗം

 ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം  ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം നാലാം ഭാഗം  വായിക്കാൻ ലിങ്കിൽ  ക്ലിക്കുക. 

മുന്നിലായി  നടന്നവർ പെട്ടെന്ന് ബ്രേയ്ക്കിട്ട പോലെ നിന്നപ്പോൾ എല്ലാവരും ഒരു കരുതലോടെ നിലയുറപ്പിച്ചു. കണ്ണിലാണോ ഹൃദയ മിടിപ്പ് എന്ന് തോന്നും വിധം ഞങ്ങളുടെ കണ്ണുകൾ ഒരു മിടുപ്പോടെ വേഗത്തിൽ അടഞ്ഞും തുറന്നും കൊണ്ടേയിരുന്നു. ചുറ്റും നിശബ്ദമായപ്പോൾ ചെവിയുടെ ശക്തി കൂടുതലായി. അടുത്തെവിടെയോ പൊന്തക്കാട്ടിൽ ഇലകൾ ഉരസുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് മുന്നിലുള്ള ആൾ കൂർത്ത ഒരു കമ്പ് വലിച്ചെറിഞ്ഞു. ആ സമയത്ത് പൊന്തയിലെ ഇളക്കം ഒന്ന് കൂടി അടുത്തേക്ക്‌ വന്ന പോലെയായി. അതിനിടയിൽ ആരോ ഒരാൾ പടക്കം പോലെ എന്തോ ഒന്ന് തീയിൽ കൊളുത്തി പൊന്തയിലെക്കു എടുത്തെറിഞ്ഞു. അത് പൊട്ടിയതും പൊന്തയിൽ നിന്ന് ഒരു രൂപം മിന്നൽ വേഗതയിൽ ഞങ്ങൾ നിന്നിരുന്നതിനു  വലതു ഭാഗത്തായുള്ള വഴിക്ക് മുകളിലൂടെ ചാടി ഓടി. ഒരു മിന്നായം പോലെ പുലിയുടെ ദേഹത്തെ മഞ്ഞ നിറം കണ്ടതായി ഓർക്കുന്നു. അത് പോയ വഴിയെ ലക്ഷ്യമാക്കി ആളുകൾ കൈയ്യിലുള്ള പലതും വലിച്ചെറിഞ്ഞു. ഗുണ്ട് പോലുള്ള പടക്കങ്ങൾ കുറെയധികം ആ വഴിയിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു കൊണ്ടേയിരുന്നു. 

പുലി പോയെന്നുറപ്പിച്ച ശേഷം കുറച്ചു പേർ പൊന്തയിലെക്കു ചാടി ഇറങ്ങി. ടോർച്ച് വെളിച്ചത്തിൽ ആദ്യം കണ്ടത് പച്ച ഇലകളിൽ നിന്ന് ഒറ്റി വീഴുന്ന ചോരയാണ്.അത് കണ്ടതും ഞാനും ടോമും പിന്നോക്കം നിന്നു. കൂടെയുള്ള ബാക്കി ആളുകൾ നീളമുള്ള ചാക്കും കുറെ തുണികളും തയ്യാറാക്കി എന്തിനോ വേണ്ടി കാത്തു നിൽക്കുകയായിരുന്നു. അപ്പോഴേക്കും പൊന്തയിലേക്ക് ഇറങ്ങിപ്പോയവർ  ചോര കിനിയുന്ന ഒരു ശരീരവുമായി പുറത്തേക്ക് വന്നു. അതിനു ജീവനില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. കാരണം ആ ശരീരത്തിന്റെ തല ഒടിഞ്ഞു തൂങ്ങുകയും, ഒരു കൈ അറ്റ നിലയിലുമായിരുന്നു. വയറിന്റെ ഭാഗത്താണ് കൂടുതൽ ചോര കണ്ടത്. മുഖം അവ്യക്തവുമായിരുന്നു.  ആ ശരീരം ചാക്കിൽ പൊതിഞ്ഞ ശേഷം സ്ട്രച്ചർ പോലെയുള്ള എന്തോ ഒന്നിൽ കിടത്തുകയും പിന്നീടു അത് മൂന്നാലു പേർ ഏറ്റി നടക്കാനും തുടങ്ങി. അവരുടെയെല്ലാം മുന്നിലായാണ് പിന്നീട് ഞങ്ങൾക്ക്  ടോർച്ചുമായി നടക്കേണ്ടി വന്നത്. മുന്നോട്ട്  ഓരോ അടി നടക്കുമ്പോഴും മനസ്സിൽ പുലി മാത്രമായിരുന്നു.  ഏതു നിമിഷവും അത് മുന്നിലേക്ക്‌ ചാടി വരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വളരെ സൂക്ഷിച്ചാണ്  മുന്നോട്ട് നടന്നത്. കൂട്ടത്തിൽ ഒരാൾ അപ്പോഴും വെറുതേ പടക്കം പൊട്ടിച്ചു കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടേയിരുന്നു.  

എന്തായാലും പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല . ഏകദേശം പതിനൊന്നു മണി ആകാറായപ്പോൾ  ഞങ്ങൾ ഒരു കവലയിൽഎത്തി ചേർന്നു. അവിടെ ഒരു ആംബുലൻസിനു ചുറ്റും  കുറെയധികം ആളുകൾ തടിച്ചു കൂടി നിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും കുറേ പേർ ഉറക്കെ നിലവിളിച്ചു. നിലവിളിച്ചവർ മരിച്ചയാളുടെ ബന്ധുക്കൾ ആണെന്ന് മനസിലാക്കാൻ ആ കരച്ചിൽ ധാരാളമായിരുന്നു. ഇത്രയും വികാരനിർഭരമായൊരു രംഗം അവിടെ നടന്നു കൊണ്ടിരിക്കുമ്പോഴും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ ചില പന്നിക്കുട്ടികൾ ഞങ്ങൾ നിൽക്കുന്നതിനു ചുറ്റും ഓടി കളിക്കുന്നുണ്ടായിരുന്നു. ബന്ധുക്കളുടെ അലമുറയിട്ട കരച്ചിലുകൾ വക വക്കാതെ, മരിച്ചയാളുടെ ശരീരവും  കൊണ്ട് കുറച്ചു പേർ ആംബുലൻസിൽ കയറി ദൂരേക്ക്‌ മറഞ്ഞു. 

ആംബുലൻസും ആളുകളും ഒഴിഞ്ഞപ്പോൾ കവലയിൽ ബാക്കിയായത് ഞാനും ടോമും ഗാർഡും പിന്നെ രണ്ടു മൂന്നു അണ്ണന്മാരും മാത്രം. അവർ ഞങ്ങളെ ഞങ്ങളുടെ താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിച്ചു എന്ന് പറയാം. ആ കവലയിൽ നിന്ന് കഷ്ടി നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ താമസ സ്ഥലത്തേക്ക്. അത്രയും കുറഞ്ഞ ദൂരം നടക്കുന്നതിനിടയിൽ അവരുടെ വായിൽ നിന്ന് കുറെയേറെ ഉപദേശങ്ങളും ചീത്തയും തുരു തുരാ കേട്ടപ്പോൾ അത് വരെ വിശന്നിരുന്ന ഞങ്ങളുടെ വയർ അറിയാതെ നിറഞ്ഞു പോയി. എല്ലാവരോടും നന്ദി പറഞ്ഞ ശേഷം റൂമിൽ പോയി മുഖാമുഖം കുറെ നേരം ഞങ്ങൾ ഒന്നും മിണ്ടാതെ നോക്കിയിരുന്നു. അടുത്ത ദിവസം തന്നെ എല്ലാം മതിയാക്കി തിരിച്ചു പോകാനുള്ള തീരുമാനം കൂടിയായിരുന്നു ഞങ്ങളുടെ ആ മൌനം.  റൂമിലെ ബാഗിൽ ബാക്കി ഉണ്ടായിരുന്ന ഓറഞ്ചും, ചിപ്സും, പ്രത്യേകിച്ചൊരു വികാരമില്ലാതെ തന്നെ ഞങ്ങൾ കഴിച്ചു.  കാട്ടിനുള്ളിൽ വച്ച് നഷ്ടമായ ബാഗിൽ ക്യാമറയും സ്നാക്സും അടക്കം പലതും ഉണ്ടായിരുന്നല്ലോ എന്നാലോചിച്ചപ്പോൾ വിഷമം തോന്നിയെങ്കിലും അന്നത്തെ ഒരൊറ്റ സാഹസിക യാത്രാനുഭവത്തിന്റെ ശക്തിയിൽ അതെല്ലാം മറക്കാനും ഉപേക്ഷിക്കാനും ഞങ്ങൾ തയ്യാറായി. 

അടുത്ത ദിവസം രാവിലെ കുളിക്കാനായി ഡാമിലേക്ക് പോകുന്ന വഴി ഞാനും ടോമും കഴിഞ്ഞ ദിവസത്തെ ഭീകര നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. സത്യത്തിൽ ഡാമിലിറങ്ങി കുളിക്കാൻ പോലും പേടിയായിരുന്നു. ഡാമിൽ നിലവിലുള്ള മുതലയെ കൂടാതെ ആനയും പുലിയും ഉണ്ടാകുമോ എന്നൊരു വിചിത്ര ചിന്ത ഞങ്ങളെ പിടി കൂടിയത് കാരണം പെട്ടെന്ന് തന്നെ കുളിച്ചു കരക്ക്‌ കയറി. കുളി കഴിഞ്ഞു വന്ന ശേഷം ശട പടേന്ന് കാര്യങ്ങൾ തീരുമാനമാക്കി. തലേ ദിവസത്തെ മുഴുവൻ ക്ഷീണവും പ്രധാനമായും അനുഭവപ്പെടാൻ തുടങ്ങിയത്  കുളി കൂടി കഴിഞ്ഞപ്പോഴാണ്. പാക്കിംഗ് കഴിഞ്ഞ ശേഷം റൂം പൂട്ടി താക്കോൽ തിരികെ ഏൽപ്പിച്ചു. അഡ്വാൻസ് പൈസ തിരികേ വാങ്ങിയ ശേഷം ശേഷം നേരെ പോയത് തലേ ദിവസം കാലത്ത് ദോശേം ചമ്മന്തീം കഴിച്ച അതേ ഹോട്ടലിലേക്കാണ്. ഞങ്ങൾ അപ്പോഴും ജീവനോടെ ഉണ്ടെന്നു സ്വയം ബോധിപ്പിക്കാനായി അതേ ഹോട്ടലിൽ നിന്ന് വീണ്ടും മതി വരുവോളം ദോശേം ചമ്മന്തീം കഴിച്ചു. 

ഒൻപതു മണിക്കാണ് പൊള്ളാച്ചിയിലേക്കുള്ള ബസ് വന്നത്. ഹോട്ടലിനു മുന്നിൽ തന്നെയുള്ള ഒരു മരത്തെ പ്രദക്ഷിണം വച്ച് കൊണ്ട് ബസ് അവിടെ ഹാൾട്ട് ചെയ്തു. അര മണിക്കൂറിനുള്ളിൽ  തന്നെ ബസിൽ ആളുകൾ നിറഞ്ഞു. എല്ലാവരും ഡ്രൈവറെ കാത്തിരിക്കുന്ന സമയത്താണ് ഹോട്ടലിനു മുന്നിലുണ്ടായിരുന്ന  മരത്തിൽ ചാരിവച്ചിരുന്ന ഒരു ബോർഡിൽ  കുറച്ചു പേർ ചേർന്ന് എന്തോ ഒരു നോട്ടീസ് പതിക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം  പുലിയുടെ ആക്രമണത്തിൽ മരിച്ചു പോയ ആളുടെ മരണവാർത്തയാണ് അവിടെ ഒട്ടിക്കാൻ പോകുന്നത് എന്ന് മനസിലായത് കൊണ്ടാകാം ബസിലുള്ളവരെല്ലാം അങ്ങോട്ട്‌ തന്നെ നോക്കി കൊണ്ട്  എരിവലിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.  (ആ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും അപകടങ്ങളിൽ പെട്ട് മരിച്ചാൽ ഇതു പോലെ ഒരു നോട്ടീസ് പതിക്കുന്ന പരിപാടി സ്ഥിരമാണത്രെ. )

ഞെട്ടിക്കുന്ന ഒരു വാർത്ത അറിയുന്നത് പോലെ, തികച്ചും ഭീതി ജനകമായ  ഒരു കാഴ്ച കാണുന്ന പോലെ, മറ്റെല്ലാവരെയും പോലെ, ഞാനും ടോമും നോട്ടീസിലെ ഫോട്ടോയിലേക്ക് നോക്കുകയുണ്ടായി.  ആ ഫോട്ടോയിലെ അജ്ഞാതന് ഞങ്ങളുമായി എവിടെയോ ഒരു  ബന്ധമുള്ളതായി തോന്നി. തലേ ദിവസം രാത്രിയിൽ അയാളുടെ ജീവനില്ലാത്ത ശരീരവും താങ്ങിയുള്ള ആൾക്കൂട്ടത്തിലെ രണ്ടു പേർ എന്ന പരിചയത്തിനും അപ്പുറം  മറ്റെന്തോ ഒന്ന് കൂടി ആ ഫോട്ടോ ഞങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം. എന്റെ മാത്രം തോന്നലാണോ എന്നറിയാനായി ഞാൻ ആ സംശയം ടോമുമായും പങ്കു വച്ചു. അവനും അതേ കാര്യം എന്നോട് പറഞ്ഞു. അവസാനമായി ആ ഫോട്ടോയിലേക്ക്‌ ഒന്ന് കൂടി നോക്കി കൊണ്ട് ആ അജ്ഞാതനെ ഓർത്തെടുക്കാൻ ശ്രമിക്കവേ ബസ് പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി. അങ്ങിനെ ഞങ്ങളുടെ എല്ലാ യാത്രാ മോഹങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ചു കൊണ്ട്, പേടിപ്പെടുത്തുന്ന കുറെയധികം ഓർമ്മകളെ  ഞങ്ങൾക്ക് സമ്മാനിച്ച പറമ്പിക്കുളത്തോട്  എന്നന്നേക്കുമായി  ഞങ്ങൾ വിട പറഞ്ഞ് പിരിഞ്ഞു. 

ശേഷം പാലക്കാട് വച്ച് ഞാനും ടോമും വഴി പിരിഞ്ഞു. ടോം നേരെ ആലപ്പുഴയിലേക്കും ഞാൻ നേരെ പട്ടാമ്പിയിലേക്കും വച്ച് പിടിച്ചു. എത്തിയാലുടനെ വിളിക്കാമെന്നും പറഞ്ഞു. ഒന്നും സംഭവിക്കാതെ ഒരു വീഗാ ലാൻഡ്‌ ഉല്ലാസ യാത്രയുടെ ചടപ്പോടും ക്ഷീണത്തോടും കൂടെയാണ്  ഞാൻ അന്ന് എന്റെ വീട്ടിൽ ചേക്കേറിയത്. ടോം ആലപ്പുഴ എത്തിയെന്നും പറഞ്ഞു കൊണ്ട് എനിക്ക് വിളിക്കുന്നത് രാത്രി പത്തു പത്തരയോടെയാണ്. സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ കരുതാം എന്ന് പറയുന്നതിനിടെ ടോം ഒരു സത്യം കൂടി എന്നോട് വെളുപ്പെടുത്തുകയുണ്ടായി. ഫോട്ടോയിലെ അജ്ഞാതനെ ഒന്ന് കൂടി ഓർത്ത്‌ നോക്കാൻ അവനെന്നോട് പറയുമ്പോഴും മരിച്ചത് മുനി സാമിയാണെന്ന് എനിക്ക് പറയാനായില്ല. ഒടുക്കം അതും അവൻ തന്നെ പറഞ്ഞു തരേണ്ടി വന്നു. ടോം ഫോണ്‍ വച്ച ശേഷം കുറെ നേരം ഞാൻ അയാളെ കുറിച്ച് ചിന്തിച്ചു. ഒരു കർമ ബന്ധവുമില്ലാത്ത ആളുമായി ഒരു രാത്രിയിലെ അൽപ്പ നേരത്തെ പരിചയം.  ആ പരിചയം ഞങ്ങൾ പോലും അറിയാതെ ഞങ്ങളെ പിന്തുടർന്നിരുന്നോ? അറിയില്ല. ടോം പറഞ്ഞ പോലെ എല്ലാം ഒരു സ്വപ്നമായി തന്നെ കാണാം. അവിശ്വസനീയം എന്ന് മറ്റുള്ളവർക്ക് തോന്നുന്ന കഥകളെല്ലാം ഏതെങ്കിലും ഒരു കാലത്ത്  മറ്റൊരാളുടെ യാഥാർത്യമായിരുന്നു  എന്നാരും മനസിലാക്കാൻ ശ്രമിക്കില്ല . പക്ഷേ അതെത്ര മാത്രം സത്യമെന്ന് ഞാൻ അന്ന് തൊട്ട്  മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു.  

(യാത്ര അവസാനിക്കുന്നില്ല, പക്ഷേ അവസാനിപ്പിക്കുന്നു തൽക്കാലം )
 -pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )

Wednesday, October 2, 2013

ഓണ്‍ ലൈൻ വ്യക്തി ജീവിതം - നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു ?

ഇതൊരു യാത്രാ വിവരണമല്ല. മറിച്ച്, നമ്മുടെ ജീവിതത്തിലെ ചില പ്രത്യേക വിഷയങ്ങളിൽ നാം കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളും, വാദങ്ങളും നമ്മളെയും കൊണ്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാനുള്ള ഒരു പാഴ് ശ്രമം മാത്രം.  അടിസ്ഥാനപരമായി നമ്മളാരും സഞ്ചരിക്കുന്നില്ല. സഞ്ചരിക്കുന്നത് കാലമാണ്- കാലം മാത്രം. ഈ വസ്തുതയെ പലപ്പോഴും നമ്മൾ തമസ്ക്കരിക്കുന്നു എന്നതിന്റെ ഉദാഹരണം മാത്രമാണ് നമ്മൾ എങ്ങോട്ട് സഞ്ചരിക്കുന്നു എന്ന് നമുക്ക് പോലും അറിയാതെയാകുന്ന അവസ്ഥ.  ഇവിടെയാണ്‌ ഒരു സങ്കൽപ്പ ദിശാമാപിനിയുടെ ആവശ്യകത ഉയർന്നു വരുന്നതും. നമ്മുടെ ആദർശങ്ങളുടെയും നിലപാടുകളുടെയും വാദങ്ങളുടെയും ആത്യന്തികമായ സഞ്ചാര ദിശ അറിയാനുള്ള അത്തരമൊരു  'മാപിനി' ഉണ്ടായിരുന്നെങ്കിൽ നമ്മൾ പല കുറി സ്വയം തിരുത്തപ്പെടുമായിരുന്നു. 

ഓണ്‍ ലൈൻ വ്യക്തിജീവിതത്തിൽ ഒരാൾ എപ്പോഴൊക്കെയാണ് അസഹിഷ്ണു ആകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? ഫെയ്സ് ബുക്കിൽ എഴുതുന്ന ഒരു രണ്ടു വരി സ്റ്റാറ്റസ് മാത്രം മതി ഒരാൾ അസഹിഷ്ണുവിന്റെ മൂർത്തീ രൂപമായി മാറാൻ. പലപ്പോഴും ആ അസഹിഷ്ണുത അളക്കപ്പെടുന്നത് മതവും രാഷ്ട്രീയവും പ്രധാന ചർച്ചാ വിഷയങ്ങൾ ആകുമ്പോഴാണ് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട കാര്യം. ഒരു പക്ഷേ നേരിട്ടുള്ള  ചർച്ചകളിൽ  ആളുകൾ ഇത്രത്തോളം അസഹിഷ്ണു ആകുമെന്ന് തോന്നുന്നില്ല. കാരണം അവിടെ വ്യക്തികൾ അല്ലെങ്കിൽ വാദി പ്രതിവാദികൾ  തങ്ങളുടെ കണ്ണുകൾ, ശബ്ദം, അംഗ വിക്ഷേപങ്ങൾ തുടങ്ങീ ഒട്ടനവധി ഘടകങ്ങളിലൂടെയാണ് സംവാദത്തിൽ പങ്കു ചേരുന്നത്. തന്മൂലം സംവാദത്തിൽ ഏർപ്പെടുന്നവർ, പരസ്പ്പരം വാദങ്ങൾ പങ്കുവക്കുന്നവർ ആരും തന്നെ പൊതു ഇടങ്ങളിൽ ഒരു പരിധിക്കപ്പുറം തെറ്റിദ്ധരിക്കപ്പെടുകയോ അവരുടെ നിലപാടുകൾ മറ്റുള്ളവരാൽ ദുർ വ്യാഖ്യാനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അതേ സമയം സോഷ്യൽ നെറ്റ് വർക്കെന്ന ഓണ്‍ ലൈൻ പൊതു ഇടങ്ങളിൽ ചർച്ചകളുടെ സ്ഥിതി മറ്റൊന്നാണ്. അവിടെ വാക്കുകളും വാചകങ്ങളുമാണ് ചർച്ചയുടെ രൂപവും ഗതിയും നിർണയിക്കുന്നത്. പലപ്പോഴും ലേഖകൻ ഉദ്ദേശിക്കുന്ന തലത്തിലായിരിക്കില്ല സംഗതികൾ ചർച്ച ചെയ്യപ്പെടുക. ഇനി ലേഖകൻ ഉദ്ദേശിച്ചത് തന്നെയാണ് വായനക്കാരനും മനസിലാകുന്നത് എന്ന് വക്കുക, എന്നാലും കാണും ചില ദുർ വ്യാഖ്യാതാക്കൾ. അത് കണക്കിലെടുക്കേണ്ട കാര്യമില്ല. പക്ഷേ, ലേഖകൻ ഉദ്ദേശിച്ചതായാലും അല്ലാത്തതായാലും ബഹു ഭൂരിപക്ഷം ഒരു പ്രത്യേക ലേഖനത്തെ അല്ലെങ്കിൽ ഒരു നാല് വരി എഫ് ബി സ്റ്റാറ്റസിനെ  എങ്ങിനെ വിലയിരുത്തുന്നു എന്നത് വളരെ പ്രസക്തമാണ്. ആ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുക എന്നതൊരു ജനാധിപത്യവിശ്വാസിയുടെ  മര്യാദയുമാണ്. അവിടെ ലേഖകന്റെ ഉദ്ദേശ്യ ശുദ്ധീ വാദത്തിനു നിർഭാഗ്യവശാൽ  തീരെ പ്രസക്തിയില്ലാതാകുന്നു. അത് കൊണ്ട് തന്നെ ലേഖകൻ തന്റെ നിലപാടിൽ പറ്റിയ, അല്ലെങ്കിൽ നിലപാട് അറിയിച്ചതിൽ പറ്റിയ വീഴ്ചയെ അറിയുകയും തിരുത്തുകയും തന്നെ വേണം.

അയൽവാസിയെ താൻ ആദ്യമായി പരിചയപ്പെടുന്നത് ഫെയ്സ് ബുക്കിലൂടെയാണ് എന്ന വെളിപ്പെടുത്തൽ 'ഇ'- ക്കാലത്തെ ഏറ്റവും പരിതാപകരമായ സാമൂഹ്യ സത്യമാണ്. പൊതുവേ, അയൽക്കൂട്ടങ്ങൾ സമൂഹത്തിൽ നിശബ്ദമായി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ നമുക്ക് പറയാനുള്ളത് മുഴുവൻ ഓരോ നിമിഷത്തിലും സ്റ്റാറ്റസ് രൂപേണ എഫ് ബിയിൽ അപ്ഡേറ്റ് കൂടി ചെയ്യപ്പെടുമ്പോൾ നേരിട്ടുള്ള ആശയവിനിമയത്തിന്റെ സാധ്യത കുറയുന്നു. സമൂഹവുമായുള്ള ഒരു വ്യക്തിയുടെ ഇടപെടലുകൾ പലപ്പോഴും എഫ് ബി സ്റ്റാറ്റസിലെ നാല് വരികളിലോ കമെന്റുകളിലോ ഒതുങ്ങി കൂടുന്ന അവസ്ഥയും ചുരുക്കമല്ല. വ്യക്തികളുടെ എഫ് ബിയിലുള്ള ക്രിയാത്മകത വളരെ ദുർലഭമായി മാത്രമേ സമൂഹത്തിലേക്കു പ്രതിഫലിക്കുന്നുള്ളൂ എന്നതിന് അപവാദമാണ് അക്ഷരങ്ങളെയും എഴുത്തിനെയും സ്നേഹിക്കുന്ന ഇ എഴുത്തുകാരും, ബ്ലോഗർമാരും. പല നല്ല കൂട്ടായ്മകളും, പ്രവർത്തനങ്ങളും പ്രസ്തുത വിഭാഗക്കാരുടെ ഗ്രൂപ്പുകളിൽ നിന്ന് ഊർജ്ജം കൈക്കൊണ്ട ശേഷംസമൂഹത്തിലേക്കു ചെറിയ രീതിയിൽ വ്യാപിക്കുന്നു എന്നത് തീർച്ചയായും ആശ്വാസജനകമാണ്. എന്നിരുന്നാലും പുട്ടിനു പീര എന്ന പോലെ ബൂലോകത്ത് ഇടക്കിടക്കിടെയുണ്ടാകുന്ന വിവാദങ്ങളും, അനാവശ്യ ചർച്ചകളും,വ്യക്തിഹത്യകളും മേൽപ്പറഞ്ഞ നല്ല കാര്യങ്ങളുടെ മാറ്റ് കുറക്കുന്നു എന്ന് പറയാതെ വയ്യ.

പൊതു ഇടങ്ങളുടെ പശ്ചാത്തലം കാലത്തിനു അനുസരിച്ചു മാറിയെന്നിരിക്കെ പൊതു ഇടങ്ങളിലെ ചർച്ചാ -പ്രതികരണ രീതികളും  മാറുകയാണ്. പണ്ട് ചായക്കടയിൽ  മൊയ്തീനും ദാസനും ഫിലിപ്പോസും ഒരു ബഞ്ചിലിരുന്ന് മതവും രാഷ്ട്രീയവും മറ്റു ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്തിരുന്നു - സൌഹൃദത്തെ ബാധിക്കാതെ തന്നെ. ചർച്ചക്ക് ഹരം പകരാൻ ഒരു ചായേം ഒരു പഴം പൊരിയും മാത്രം മതിയായിരുന്നു അവർക്ക്. കാലം ചായക്കടകളിലെ ആ അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്തു. പകരം നമുക്ക് തന്ന പുതിയ പൊതു ഇടമാണ് "സോഷ്യൽ നെറ്റ് വർക്ക്". ഇവിടെ ചായേം പഴം പൊരിയുമില്ല, പകരം ലൈക്കും കമെന്റും ഷെയറും ആണ് ചർച്ചകളെ കൊഴുപ്പിക്കുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കണം എന്ന വാദത്തെ അനുകൂലിക്കുന്നതോടൊപ്പം കാലത്തോട് കൂടെ എങ്ങോട്ട് നമ്മൾ സഞ്ചരിച്ചെത്തുന്നു എന്ന് കൂടെ ഓർക്കേണ്ടിയിരിക്കുന്നു.

ഏതു വിഷയത്തിലും എപ്പോൾ വേണമെങ്കിലും ഏതു രീതിയിലും പ്രതികരിക്കാൻ നമുക്ക് അവകാശവും അവസരവും ഒരുക്കി തന്ന സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് പരസ്പ്പരം മത-രാഷ്ട്രീയ വൈരം തീർക്കാനുള്ള ഒന്നാന്തരം വേദി കൂടിയാണ്. ഒന്നാലോചിച്ചാൽ ഇത്രത്തോളം അർത്ഥ ശൂന്യമായ പ്രതികരണങ്ങൾ വേറെ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്. നേരിട്ട് കണ്ടോ കേട്ടോ പരിചയമില്ലാത്തവരുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നടത്തുന്ന ഓണ്‍ ലൈൻ കൊലവിളികൾ, ഭീഷണികൾ, അസഭ്യ വർഷങ്ങൾ അങ്ങിനെ നീണ്ടു പോകുന്നു ആ അർത്ഥശൂന്യത. ഫെയ്ക്ക് ഐ ഡി കളാണ് സോഷ്യൽ നെറ്റ് വർക്കിലെ മറ്റൊരു പ്രധാന വിഭാഗം. ഇക്കൂട്ടർക്കാണ് സോഷ്യൽ നെറ്റ് വർക്കിലെ പരമാധികാരം കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. ആരെയും എപ്പോൾ വേണമെങ്കിലും പരസ്യമായി വിചാരണ ചെയ്യാനുള്ള അവകാശം പോലും ഇവർക്കുണ്ട്. സ്വന്തം വ്യക്തിത്വം മറച്ചു വക്കാൻ ഒരു പക്ഷേ അക്കൂട്ടർക്ക്‌ പറയാൻ കാരണങ്ങൾ ഒരുപാടുണ്ടാകാം. അതിൽ തെറ്റില്ല. പക്ഷേ ആ മറവ് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യാൻ ഉപയോഗിക്കുന്ന നിലപാട് അപലപനീയമാണ്. വിമർശനങ്ങളും പ്രതികരണങ്ങളും എല്ലാം നല്ലതാണ്- അതെല്ലാം സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കുന്നില്ലെങ്കിൽ മാത്രം.

രാജ്യം നേരിടുന്ന ഒരു പ്രധാന പ്രശ്നമായി വർഗീയത മാറി കൊണ്ടിരിക്കുകയാണ്. സോഷ്യൽ നെറ്റ് വർക്കുകൾ ആണ് വർഗീയക്കാരുടെ പുതിയ താവളം. തന്റെ മതം മാത്രം ശരിയെന്നും ബാക്കിയെല്ലാം മോശമെന്നും ആധികാരികമായി പ്രസ്താവിച്ചെടുക്കാൻ ചില കപട മത ജീവികൾ മത്സരിക്കുകയാണ്. ആർക്കു വേണ്ടിയാണ് സത്യത്തിൽ ഈ മത്സരങ്ങൾ ? മനസിലാകുന്നില്ല . മിണ്ടിയാൽ പൊറാട്ട എന്ന പോലെയാണ് എഫ് ബി യിലെ ചില പോസ്റ്റുകൾ. ആരുടെയെങ്കിലും നാല് വരി എഫ് ബി സ്റ്റാറ്റസ്, അതുമല്ലെങ്കിൽ ഏതെങ്കിലും രണ്ടു കോളം ഗോസിപ്പ് വാർത്ത ഇതൊക്കെ മതി എഫ് ബിയിലെ വർഗീയ വിഷയങ്ങൾക്ക് കുറച്ചു കാലം കൊണ്ടാടാൻ. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിൽ തല്ലുകൾ കാണുമ്പോൾ പലപ്പോഴും ലജ്ജ തോന്നാറുണ്ട്. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയല്ല അയാളുടെ വിവേകത്തിന്റെയും സഹിഷ്ണുതയുടെയും മാന ദണ്ഡം എന്ന് ബോധ്യപ്പെടുത്തുന്ന ചർച്ചകളും പരാമർശങ്ങളുമാണ് നിർഭാഗ്യവശാൽ കുറച്ചു ദിവസങ്ങളായി ബൂലോക ബ്ലോഗർമാരിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഓർത്ത്‌ പോകുന്നത് പഴയ ആ നല്ല കാലമാണ്.  ഞങ്ങൾ കൂട്ടുകാർക്കിടയിൽ പണ്ട് തൊട്ടേ പ്രയോഗിച്ചു വരുന്ന ചില പദ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. കള്ള നസ്രാണി, മാപ്പിള, ചെറുമൻ തുടങ്ങിയവയാണ് അതിൽ പ്രധാനം. പക്ഷേ, ഇതൊന്നും ഒരാളുടെയും മതമോ ജാതിയോ നോക്കി പ്രയോഗിക്കുന്ന വാക്കുകൾ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോ സാഹചര്യത്തിന് അനുസരിച്ച് മാത്രം പ്രയോഗിച്ചിരുന്ന വാക്കുകൾ എന്നതിനപ്പുറം അതിലൊന്നും വർഗീയതക്കോ ഫാസിസത്തിനോ ഒരു സ്ഥാനവുമില്ലായിരുന്നു.

"ഡോ മാപ്പിളെ, മര്യാദക്കു വൈകുന്നേരം ഞങ്ങ വിളിക്കുമ്പോഴേക്കും സിനിമക്ക് പോകാൻ റെഡി ആയി നിന്നോണം ". പറയുന്നത്  സാക്ഷാൽ നസ്രാണി , കേൾക്കുന്നത്  സാക്ഷാൽ ചെറുമൻ. 

"ഈ കള്ള നസ്രാണിയെ കൊണ്ട് തോറ്റല്ലോ ..്#@# ". പറയുന്നത് സാക്ഷാൽ ചെറുമൻ, കേൾക്കുന്നത് സാക്ഷാൽ മാപ്പിള. 

"എടാ ചെറുമാ ...ഇയ്യീ പണി ഒപ്പിച്ചപ്പോഴോ ന്നാലും .." പറയുന്നത് സാക്ഷാൽ മാപ്പിള , കേൾക്കുന്നത് സാക്ഷാൽ നസ്രാണി. 

ഇന്നിപ്പോ ഇങ്ങിനെയൊക്കെ  പറഞ്ഞാൽ പറയുന്നവൻ ഫാസിസ്റ്റും, വർഗീയവാദിയുമൊക്കെ ആയി വ്യാഖ്യാനിക്കപ്പെടും. കേൾക്കുന്നവനും പറയുന്നവനും മനസ്സിൽ പോലും കരുതാത്ത അർത്ഥങ്ങളെ ആരാണോ നിക്ഷിപ്ത താൽപ്പര്യാർത്ഥം വളച്ചു- പടച്ചുണ്ടാക്കുന്നത് അവനാണ് ഇന്നത്തെ കാലത്തെ ആരാലും തിരിച്ചറിയപ്പെടാത്ത യഥാർത്ഥ ഫാസിസ്റ്റും വർഗീയവാദിയുമെല്ലാം. നിർഭാഗ്യവശാൽ അവരിൽ ഒരു നല്ല വിഭാഗം  ഇന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുന്നു. മറ്റൊരു ചെറു വിഭാഗം നിഷ്പക്ഷതയുടെ മുഖം മൂടികൾ ഇട്ടു കൊണ്ട് നമുക്ക് ചുറ്റും സജീവമായി ഇടപെടുന്നു. പിന്നെയൊരു വിഭാഗം  കപട വിപ്ലവകാരിയുടെയും, കപട രാജ്യ സ്നേഹിയുടെയും, കപട ജനസേവകന്റെയും വേഷത്തിലുമാണ് അഭയം കണ്ടിരിക്കുന്നത്. ഇങ്ങിനെ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ നമ്മൾ ഇതിലേതാണ്‌ എന്ന പ്രസക്തമായ ചോദ്യം ജനിക്കുകയാണ്. ആ ചോദ്യത്തെ മനസ്സിൽ താലോലിച്ചും ശിക്ഷിച്ചും വളർത്തിയില്ലെങ്കിൽ , ഒറ്റ മകനെ ഒലക്ക കൊണ്ട് അടിച്ചു വളർത്താത്തത്തിൽ പിന്നീട് ദുഖിച്ച അച്ഛന്റെ അവസ്ഥ തന്നെ നമുക്കും ഉണ്ടാകും. അത് കൊണ്ട് തന്നെ ഓരോ നിമിഷത്തിലും നമ്മുടെ നിലപാടുകളെ പുനർചിന്തനം നടത്തേണ്ടത് ഈ കാലത്തിന്റെ അനിവാര്യത കൂടിയാണ്- അത് ഓണ്‍ ലൈനിലായാലും, ഓഫ് ലൈനിലായാലും. 

-pravin-

Friday, September 27, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 4

ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം  ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം വായിക്കാൻ ലിങ്കിൽ  ക്ലിക്കുക. 

വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങൾ രണ്ടു പേരും അരുവിയിലേക്ക് ഇറങ്ങി. വലിയ പാറകൾ അവിടെയും ഉണ്ടായിരുന്നു. കയ്യിലുള്ള മൊബൈൽ ഫോണ്‍ നനഞ്ഞത്‌ കാരണം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അത് ഓണ്‍ ആക്കിയപ്പോൾ കിട്ടിയ വെളിച്ചം ഒരുപകാരമായി തോന്നി. മൊബൈൽ ടോർച്ചിന്റെ വെളിച്ചം കൂടിയായപ്പോൾ മുന്നോട്ടു നടക്കാനുള്ള ധൈര്യം കൂടിയതായിരുന്നു. പക്ഷേ  അരയോളം വെള്ളത്തിൽ എത്തിയപ്പോൾ മുന്നോട്ടു പോകണമോ വേണ്ടയോ എന്നായി ഞങ്ങൾ. എന്തോ, വെള്ളത്തിനു കാര്യമായ ഒഴുക്ക് രാവിലത്തെ പോലെ അനുഭവപ്പെട്ടില്ല. ആ ധൈര്യത്തിൽ മുന്നോട്ടു തന്നെ ഞങ്ങൾ നടന്നു. ഒടുക്കം എങ്ങിനെയൊക്കെയോ അക്കരെയെത്തി. ദാഹം കൊണ്ട് അരുവിയിലെ വെള്ളം എത്ര ലിറ്റർ കുടിച്ചെന്നു പറയ വയ്യ.

ഇങ്ങോട്ട് വന്ന വഴിയിലൂടെയല്ല തിരിച്ചു പോകുന്നതെന്ന കാരണം കൊണ്ട് കൂടുതലൊന്നും ആലോചിക്കാതെ മുന്നിൽ കാണുന്ന വഴിയിലൂടെയൊക്കെ  ഞങ്ങൾ നടന്നു കൊണ്ടേയിരുന്നു. നിറച്ചും മരങ്ങൾ നിൽക്കുന്ന ഇരുട്ട് മൂടിയ വഴിയിലൂടെയായിരുന്നു  ഞങ്ങളുടെ യാത്ര. ആ വഴിയിൽ പൊന്തക്കാടുകൾ ധാരാളം ഉള്ളതായി കാണപ്പെട്ടു.   ഇരുട്ട് കൂടി കൂടി വരുകയാണ്. കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം ഞങ്ങൾക്ക് മനസിലായി. ഇനി ഒരു മടക്ക യാത്രയില്ലാത്ത വിധം  ഞങ്ങൾ കാടിന് നടുക്കുള്ള മറ്റെവിടെയോ പൂർണമായും ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പേടിയും സങ്കടവും കൂടി കലർന്നുള്ള ഒരു തരം മാനസികാവസ്ഥയാണ്  അന്ന് ഞങ്ങൾ അനുഭവിച്ചത്.

ആ ഇരുട്ടത്ത്‌ ഞങ്ങളെ പേടിപ്പിച്ച മറ്റൊരു അനുഭവം കൂടി ഉണ്ടായി. ഞങ്ങൾ ക്ഷീണം കൊണ്ട് തളർന്നു നിന്ന് പോയ സ്ഥലത്ത് നിന്നും കഷ്ടി 100 മീറ്റർ വ്യത്യാസത്തിൽ മുളങ്കോലുകൾ പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ടു. നീളമുള്ള മുളകളോട് ചേർന്ന് കറുത്തിരുണ്ട ഒരു വലിയ രൂപം അവിടെ അനങ്ങി കൊണ്ടിരിക്കുന്നു.   മുളക്കൊമ്പുകൾ  വലിച്ചു പൊട്ടിക്കുന്ന ആ രൂപം,  അത് ഒരാനയാണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. അത് മനസിലായ പാടെ എങ്ങോട്ടെന്നില്ലാതെ വന്ന വഴി  ഞങ്ങൾ പുറകോട്ടു തന്നെ ഓടി. ആന പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ  അതിന്റെ തീറ്റ തുടർന്നു കൊണ്ടേയിരുന്നു. 

ഞങ്ങൾ അടുത്ത് തന്നെയുള്ള ഒരു പൊന്തക്കാട്ടിൽ പോയി ഒളിച്ചു. ഞങ്ങളുടെ ശ്വാസത്തിനു ഇത്രയേറെ ശബ്ദം ഉണ്ടായിരുന്നതായി അതിനു മുൻപേ ഒരിക്കലും ഞങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നു. ഞങ്ങളുടെ കിതപ്പും ശ്വാസവും  കാടിനുള്ളിൽ മുഴങ്ങി കേട്ടു. ടോം തളർന്നു പോയിരിക്കുന്നു. ഇനി ഓടാൻ വയ്യ എന്ന പോലെ ആ പൊന്തക്കുള്ളിൽ  ഞങ്ങൾ വീണു കിടന്നു. പക്ഷേ,രാജ വെമ്പാല വാഴുന്ന സ്ഥലമാണിതെന്ന് പറഞ്ഞുള്ള സൂചനാ ബോർഡ് ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നതോട് കൂടി അവിടെ വിശ്രമിക്കാനുള്ള തീരുമാനം ഞങ്ങൾ മാറ്റി. മാത്രവുമല്ല, ഇനിയും എന്തൊക്കെ ജീവികൾ ആ വഴി രാത്രി സഞ്ചാരത്തിനായി വരുമെന്ന് കണ്ടറിയാം. തൽക്കാലം അവിടെയിരിക്കുന്ന പരിപാടി ഒഴിവാക്കി കൊണ്ട് ഞങ്ങൾ വീണ്ടും എങ്ങോട്ടെന്നില്ലാതെ നടക്കാൻ തീരുമാനിച്ചു. അപ്പോൾ സമയം ഏകദേശം 8 മണി കഴിഞ്ഞിരുന്നു. മൊബൈൽ വെളിച്ചം ഇനി എത്ര നേരം കൂടി ഉണ്ടാകുമെന്ന് അറിയില്ല. അതിനും മുൻപേ സുരക്ഷിതമായ ഒരിടത്ത് എത്തിയേ പറ്റൂ. ക്ഷീണം അവഗണിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. 
അര മണിക്കൂർ നടത്തത്തിനു ശേഷം ദൂരെ ഒരു വെളിച്ചത്തിന്റെ അനക്കം കണ്ടു. ചെണ്ട കൊട്ടുന്നത്  പോലെയുള്ള ശബ്ദവും, ആളുകളുടെ കൂക്ക് വിളിയും കേൾക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വെളിച്ചത്തിന് അടുത്തേക്ക്‌ ഓടി. ആ ഓട്ടം ചെന്ന് നിന്നത് പന്തവും തകര പാത്രവും മറ്റെന്തൊക്കെയോ കൈയ്യിൽ പിടിച്ചു കൊണ്ട് നടന്നു വരുന്ന ഒരു ചെറിയ ജനക്കൂട്ടത്തിന്റെ മുന്നിലേക്കാണ്.  അവരുടെ കൂടെ രണ്ടു മൂന്ന് ഗാർഡ് വേഷക്കാരും ഉണ്ടായിരുന്നു. അവരുടെ മുന്നിലേക്ക്‌ പെട്ടെന്ന് ഓടി ചെന്നത് കൊണ്ടായിരിക്കണം അവരാദ്യം ഒന്ന് പേടിച്ച പോലെ പുറകോട്ടു മാറി കളഞ്ഞത് . പിന്നീട് ഞങ്ങളെ അവർ ചോദ്യം ചെയ്യുകയുണ്ടായി. എല്ലാ കാര്യവും ഞങ്ങൾക്ക് പറയേണ്ടിയും വന്നു. കൂട്ടത്തിലുള്ള ഗാർഡുമാർ ഞങ്ങളെ ചീത്ത പറഞ്ഞതിന് കണക്കില്ലായിരുന്നു. 

എന്തായാലും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ. പക്ഷേ ഞങ്ങളെയും കൂടെ കൂട്ടി മറ്റെങ്ങോട്ടോ യാത്ര തുടരാനാണ് അവരുടെ പ്ലാൻ എന്നായപ്പോൾ കൂട്ടത്തിലെ ചിലരോടായി അവരുടെ  വിചിത്ര യാത്രയെ പറ്റി ഞങ്ങൾ ചോദിച്ചു. അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ വാർത്ത  ഞങ്ങൾ കേൾക്കുന്നത്. അവരുടെ കൂട്ടത്തിലെ ഒരാളെ അരുവിക്കരയുടെ അടുത്തു നിന്നും പുലി പിടിച്ചത്രേ. അയാളെയും കടിച്ചു വലിച്ചു കൊണ്ടാണ് പുലി കാട്ടിലേക്ക് ഓടി കയറിയതെന്നാണ് അവർ പറയുന്നത്. അയാളെ പുലിക്കു തിന്നാനായിട്ടില്ല. അതിനുള്ള സമയം കിട്ടിയിട്ടുമില്ല. അയാളെയും കടിച്ചു പിടിച്ചു അധികം ദൂരം പുലിക്കു ഓടാൻ സാധിക്കില്ല. അത് കൊണ്ട് ജീവന്റെ തുടിപ്പുള്ള അയാളുടെ ശരീരം എവിടെയെങ്കിലും പുലി ഉപേക്ഷിച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെയാണ്  ഈ യാത്ര. അറിഞ്ഞപ്പോൾ ഭയം തോന്നിയെങ്കിലും അവരുടെ കൂടെ പോകുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. 

പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പന്തം കൊളുത്തി  പട എന്ന് പറഞ്ഞത് വളരെ ശരിയാണെന്ന് തോന്നിപ്പോയി. അങ്ങിനെയുള്ള ഒരു പന്തം കൊളുത്തി പടയുടെ പിന്നാലെയാണ് ഞങ്ങൾ നടക്കുന്നതെന്ന് കൂടി ആലോചിച്ചപ്പോൾ ശരീരമാകെ ഞങ്ങൾക്ക് രോമാഞ്ചം അനുഭവപ്പെട്ടു. കൊട്ടും മുട്ടും മുറക്ക് നടത്തിയിട്ടും പുലിയുടെ പൊടി പോലും കാണാൻ ഞങ്ങൾക്കായില്ല. തിരച്ചിൽ മതിയാക്കി തിരിച്ചു പോയ്ക്കൂടെ എന്ന് പറയാൻ പലപ്പോഴും ഞങ്ങൾക്ക് തോന്നിയതായിരുന്നു. പക്ഷേ, പുലി കൊണ്ട് പോയ ആ അജ്ഞാതന്റെ കുടുംബത്തെ കുറിച്ച് ഓർത്തപ്പോൾ അങ്ങിനെ സ്വാർത്ഥമായി ചിന്തിക്കുന്നത് തെറ്റാണെന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ ഒരാൾ പറഞ്ഞു. സാഹസിക യാത്ര എന്നത് ഒരു തമാശക്ക് ഞങ്ങളുടെ യാത്രക്ക് ഞങ്ങൾ തന്നെ കൊടുത്ത ഒരു ക്യാപ്ഷൻ ആയിരുന്നുവെങ്കിലും ഞങ്ങൾ അറിയാതെ എങ്ങിനെയോ അത് ശരിക്കുമൊരു സാഹസികയാത്രയായി മാറുകയായിരുന്നു. 
-pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )

Wednesday, August 7, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 3

ഒടുക്കലത്തെ സാഹസിക യാത്ര  ഒന്നാം ഭാഗം, രണ്ടാം ഭാഗം  വായിക്കാത്തവർ ലിങ്കിൽ ക്ലിക്കുക.

കുറച്ചു ദൂരം കൂടി നടന്നു കഴിഞ്ഞപ്പോൾ എന്തോ ഒരു പന്തി കേട് ഞങ്ങൾക്ക് തോന്നി തുടങ്ങി. ദൂരെ എവിടെ നിന്നോ മര ചില്ലകൾ പൊട്ടുന്ന പോലെയുള്ള ശബ്ദം കേൾക്കാമായിരുന്നു. ഞാനും ടോമും മുഖാ മുഖം നോക്കി. പിന്നെ മനസ്സിൽ ഉറപ്പിച്ചു. അത് ആന തന്നെ. അതെങ്ങാനും മുന്നിൽ വന്നു പെട്ടാലുള്ള അവസ്ഥ ആലോചിച്ചപ്പോൾ പേടി തോന്നി. നാട്ടിൽ ആന കുത്തി മരിച്ച പാപ്പാന്മാരുടെ ഗതിയെക്കാൾ ഭീകരമായിരിക്കും കാട്ടിൽ ആനയുടെ ചവിട്ടു കൊണ്ട് മരിക്കുന്നത്. അതും കൂടി ആലോചിച്ചപ്പോൾ ആ ദിവസത്തെ സാഹസിക യാത്ര അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചതായിരുന്നു. പക്ഷെ, ആനക്കൂട്ടം ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് നടന്നടുക്കുകയാണോ എന്ന് സംശയിച്ചു പോയ നിമിഷങ്ങൾ- അത് ഞങ്ങളെ പോകാൻ അനുവദിച്ചില്ല. 

പടർന്നു പന്തലിച്ച വലിയ മരത്തിനു മുകളിൽ കയറിയിരിക്കാനുള്ള ബുദ്ധി ടോമിനാണ് തോന്നിയത്. ധാരാളം ചില്ലകൾ ഉള്ള മരമായത് കൊണ്ട് ഞങ്ങൾക്ക് മരം കയറാൻ പ്രയാസമുണ്ടായില്ല. ഒരു തരത്തിൽ മരത്തിനു മുകളിൽ കയറി അടുത്തടുത്ത ചില്ലകളിൽ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. കണ്ണിമ വെട്ടാതെ, ശ്വാസം അടക്കി പിടിച്ചു കൊണ്ട് ആനയുടെ ചിഹ്നം വിളി കേട്ട് കൊണ്ടിരുന്നു . ആ സാഹചര്യത്തിൽ എല്ലാ തരത്തിലും സുരക്ഷിതമായ അതിലും നല്ലൊരു സ്ഥാനം ഞങ്ങൾക്ക് കിട്ടാനില്ലായിരുന്നു. 

രാവിലെ കഴിച്ച ദോശേം ചമ്മന്തീം എപ്പോഴേ ദഹിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നേരം ഈ മരക്കൊമ്പിനു മുകളിൽ ഇരിക്കേണ്ടി വരുമെന്ന് യാതൊരു പിടിയുമില്ല. ടോമും ഞാനും പരസ്പ്പരം ആശങ്കകൾ കൈ മാറി. അരുവിക്കരയിൽ വച്ച ബാഗ് കയ്യിലുണ്ടായിരുന്നെങ്കിൽ അത്യാവശ്യം വിശപ്പടക്കാനുള്ള വകുപ്പ് അതിനുള്ളിൽ നിന്ന് കിട്ടുമായിരുന്നു. ഇതിപ്പോ പച്ച വെള്ളം പോലും കുടിക്കാൻ പാകമില്ലാത്ത അവസ്ഥയിലായി പോയില്ലേ. 

മരക്കൊമ്പിന് മുകളിൽ കൂടി ഞങ്ങളുടെ ദീർഘ നിശ്വാസങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു. അതിലൊരു ദീർഘ നിശ്വാസത്തോടൊപ്പം  ആനയുടെ ഗന്ധം കൂടി ചേർന്നിരുന്നു. അപ്പോഴേക്കും ആനകൾ ഞങ്ങളിൽ നിന്ന് വളരെ അടുത്തുള്ള രണ്ടു മൂന്നു മരങ്ങൾക്ക് സമീപം എത്തിയിരുന്നു. 

' ടോമെ , ഡാ നീ അങ്ങോട്ട്‌ നോക്ക് ..ആ മരത്തിനു പിന്നിൽ .." ഞാൻ ടോമിനോട് സ്വകാര്യമായി പറഞ്ഞു. 

"ങും . കണ്ടു . കണ്ടു .. " ടോം നിർജ്ജീവമായി പറഞ്ഞു. 

" കണ്ടിട്ടാണോ നീ ഇങ്ങനെ കൂളായി ഇരിക്കുന്നത് ? "

"പിന്നെ ഞാൻ എന്ത് വേണം ? ആനയെ കണ്ടു എന്ന് പറഞ്ഞു വിളിച്ചു കൂകണോ ? " ടോം കലിപ്പായി. 

"നീയെന്തിനാ ചൂടാകുന്നത് ? ഇനി നമ്മൾ എന്ത് വേണമെന്നാ ചോദിക്കുന്നത് " ഞാൻ ആകെ പ്രാന്തായി ചോദിച്ചു. 

"നീയിപ്പോൾ മിണ്ടാതിരി, അവറ്റങ്ങൾ എന്തൊക്കെയോ തിന്നാൻ വന്നതാണ്. അത് കഴിഞ്ഞാൽ തിരിച്ചു പൊയ്ക്കോളും . ഇവരത്ര പ്രശ്നക്കാരല്ല. അതൊക്കെ ചുമ്മാ നമ്മളെ പേടിപ്പിക്കാനായി നാട്ടിലോരോ ബഡായി വീരന്മാർ മെനഞ്ഞുണ്ടാക്കുന്ന കഥകളാണ്. ബേസിക്കലി ഇവരൊക്കെ പാവങ്ങളാ ഡാ..  മനുഷ്യരേക്കാൾ .. നീ അത് മനസിലാക്ക് " . ടോം എനിക്ക് ഒരു ക്ലാസ് എടുത്തു തന്ന പോലെ തോന്നി. അതിൽ കുറച്ചു ഞാൻ വിശ്വസിക്കുകയും ചെയ്തു. 

പെട്ടെന്നാണ് മറ്റെവിടെ നിന്നോ ഒരാന കൂടി ആ കൂട്ടത്തിലേക്ക് ചിഹ്നം വിളിച്ചു കൊണ്ട് ഓടിയെത്തിയത്. ആ വന്നവനെ  കൂട്ടത്തിലെ തലയെടുപ്പുള്ള ആന  ഒരൊറ്റ  തട്ടങ്ങ് കൊടുത്തു . എന്നിട്ടൊരു ചിഹ്നം വിളിയും.  ഇടി കിട്ടിയ ആന 'ദേ കിടക്കുന്നു പൊത്തോം' എന്ന് പറഞ്ഞ് ഒരൊറ്റ വീഴ്ച. ആ വീഴ്ചയിൽ കുറെ ചെറു ചെടികളൊക്കെ പൊട്ടുന്ന ശബ്ദം വേറെയും. അങ്ങിനെ ആകെ മൊത്തം ഒരു ഭീകരാന്തരീക്ഷം. എന്റമ്മോ എന്ന് ഉറക്കെ വിളിക്കാൻ തോന്നിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല . ഇത് കണ്ട ശേഷം ടോമിനോട് ഞാൻ സ്വകാര്യമായി ചോദിച്ചു. 

 "ഇതാണോ നീ പറഞ്ഞ ബേസിക്കലി പാവങ്ങൾ ?"

ങും ങും എന്നല്ലാതെ മറ്റൊരു ശബ്ദം അവനിൽ നിന്ന് ഞാൻ കേട്ടില്ല . സോഡാ കുപ്പിയിലെ ഗോലി പോലെ എന്തോ ഒന്ന് അവന്റെ തൊണ്ടക്കുഴിയിലൂടെ  താഴോട്ടും മേലോട്ടും ഓടി നടക്കുന്നത് ഞാൻ കണ്ടു . 

"ഇല്ല ..കുഴപ്പമൊന്നുമില്ല ..അവര് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം പ്രകടിപ്പിച്ചതാണ് .." ടോം എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു . 

"പിന്നേ .. ഇങ്ങിനെ കൊല വിളി നടത്തിയിട്ടാണല്ലോ ആനകള് സ്നേഹം പ്രകടിപ്പിക്കുന്നത് ? " ഞാൻ കലിപ്പായി . 

"ശ്ശ് ...നീ ഒന്ന് മിണ്ടാതിരി..പ്ലീസ്  ' ടോം എന്നെ കൂളാക്കി. 

മരത്തിനു മുകളിൽ നിന്ന് ഇനിയെപ്പോൾ ഇറങ്ങാനാകുമെന്ന്  ഒരു ധാരണയുമില്ല. ഇറങ്ങിയാൽ തന്നെ എങ്ങോട്ട് നടക്കും ? പോകുന്ന വഴിക്ക് ഇവന്മാരുടെ മുന്നിൽ പെട്ടാലോ ? അങ്ങിനെ നൂറു കൂട്ടം ചോദ്യങ്ങളുമായി ഞങ്ങൾ മരക്കൊമ്പിൽ വളരെ "സുരക്ഷിതമായി" തന്നെ ഇരുപ്പ് തുടർന്നു. ആനകൾ അരുവിക്കരയിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആണെന്ന് തോന്നി. 1, 2, 3 , 4 , 5.. അതെ അഞ്ചെണ്ണം തന്നെ . അഞ്ച് ആനകളും ഒരു കുട്ടി ആനയും ആണ് അവരുട ഗ്യാങ്ങിൽ. എണ്ണം തെറ്റിയോ എന്ന സംശയത്തിൽ  ഞങ്ങൾ വീണ്ടും വീണ്ടും എണ്ണി കൊണ്ടിരുന്നു . 
അഞ്ചു ആനകളും കുട്ടിയാനയും കൂടി ഞങ്ങളിരിക്കുന്ന മരത്തിനു താഴെ കൂടെ നിശബ്ദരായി നടന്നു നീങ്ങി. മരത്തിനു മുകളിൽ നിന്ന് നോക്കുമ്പോൾ കറുത്ത പാറകൾ വായുവിലൂടെ ഒഴുകി നീങ്ങുന്ന പോലെ തോന്നി പോയി. നേരത്തെ  അലമ്പുണ്ടാക്കിയ കൊമ്പൻ ദൂരെ ഒരു ഭാഗത്തായി മാറി നിൽപ്പുണ്ടായിരുന്നു. നടന്നു നീങ്ങുന്ന ആനക്കൂട്ടത്തിൽ  ചേരാൻ വേണ്ടിയാണ് അവൻ ഇവരുടെ നേതാവിനോട് കശ പിശയുണ്ടാക്കിയത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അരുവിക്കരയിലോട്ട് ലക്ഷ്യം വച്ച് നടക്കുന്ന ആനക്കൂട്ടത്തെ അവനും അനുഗമിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങളുടെ മരത്തിനു അടുത്തെത്തിയപ്പോൾ അവനു പെട്ടെന്നൊരു  ഉൾവിളി. അവരുടെ കൂടെ പോകാണ്ടാന്ന്. പോയാൽ ഒരു പക്ഷെ വീണ്ടും അവന്മാര് തന്നെ ഉന്തി മറച്ചാലോ എന്നോർത്തു കാണും. 

"പാവം ആന ..ഒറ്റ നോട്ടത്തിൽ ഒരു ശല്യക്കാരനായി തോന്നിയെങ്കിലും എന്തൊരു ശാന്ത ഭാവമാണ് അതിന് . വിഷമിച്ചു നിക്കുന്ന നിപ്പു കണ്ടില്ലേ  . അവറ്റങ്ങൾക്ക് ഇവനേം കൂടി കൂട്ടത്തിൽ കൂട്ടിയാലെന്താ .." എന്നൊക്കെ ആലോചിച്ചും കൊണ്ട് ഞങ്ങൾ അവനെ തന്നെ നോക്കിയിരുന്നു. അപ്പോഴേക്കും മറ്റു ആനകൾ അരുവിക്കരയിൽ എത്തിയിരുന്നു. അവർ പോയ സ്ഥിതിക്ക് കൊമ്പൻ മടങ്ങി പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കൊമ്പൻ ഞങ്ങളിരിക്കുന്ന മരത്തിനു നേരെ താഴെയായി  നിൽപ്പ് ഉറപ്പിച്ചു. ഒരു രക്ഷേം ഇല്ല . അവൻ പോകുന്ന മട്ടില്ല. കൊമ്പന്റെ നീണ്ട കൊമ്പും കറുത്ത് ആടി ഉലയുന്ന ശരീരവും നോക്കി കൊണ്ട് മരത്തിനു മുകളിൽ മുഖമമർത്തി കൊണ്ട് ഞങ്ങൾ കിടന്നു . 

നേരം ഇരുട്ടാൻ ഇനി അധികം സമയമില്ല. അതിനിടക്ക് കൊമ്പൻ ഞങ്ങളിരിക്കുന്ന മരത്തിലൊന്നു ഉന്തി നോക്കിയോ എന്നൊരു സംശയം. മരം ചെറുതായൊന്ന് കുലുങ്ങി. സംഗതി ശരിയാണ് .കൊമ്പൻ മരത്തോടു മല്ലിടാൻ തുടങ്ങിയിരിക്കുന്നു.  കൊമ്പന് മദം പൊട്ടിയിട്ടുണ്ടോ എന്നൊരു സംശയവുമില്ലാതില്ലാതില്ലാതില്ലായിരുന്നു. പണി വരുന്ന ഓരോ വഴികളെ !! നമ്മുടെ ഹൃദയം പട പടാന്ന് ഇടിക്കുന്നത് കേൾക്കാൻ എന്തൊരു രസമാണെന്നോ .വല്ലാത്തൊരു താളാത്മകത തന്നെയാണത് . 

കുറച്ചു നേരത്തെ കസർത്തിനു ശേഷം തൊട്ടടുത്ത ഒരു ചെറിയ മരം ഉന്തി മറച്ചിട്ടു കൊണ്ട് കൊമ്പനും അരുവിക്കരയിലേക്ക്  നടന്നു പോയി. ഞങ്ങൾക്ക് സമാധാനമായി. കൊമ്പൻ ഞങ്ങളുടെ  ദൃഷ്ടിയിൽ നിന്ന് ദൂരേക്ക്‌ പോയ  നിമിഷം തന്നെ ഞങ്ങൾ മരത്തിൽ നിന്ന് താഴെ ഇറങ്ങി. എന്നിട്ട്, കാടിന്റെ മേലെ ഭാഗത്തേക്കുള്ള വഴിയിലൂടെ  വേഗത്തിൽ നടന്നു . കുറെ ദൂരം നടന്നിട്ട് അരുവി മുറിച്ചു കടക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അരുവിയുടെ ഒഴുക്കിനെയും പാറകളെയും ഭേദിച്ച് കൊണ്ട് ആനകൾക്ക് ഞങ്ങളുടെ അടുത്തെത്താനാകില്ല എന്ന് തന്നെ ഞങ്ങൾ വിശ്വസിച്ചു. ഒഴുക്കിൽ പെട്ട് താഴേക്കെങ്ങാനും പോകേണ്ടി വന്നാൽ  മാത്രമേ പ്രശ്നമുള്ളൂ.  

സമയം അഞ്ചു മണി കഴിഞ്ഞേ ഉള്ളൂവെങ്കിലും ആ പരിസരമെല്ലാം ഇരുട്ടിൽ മൂടി തുടങ്ങിയിരുന്നു. ക്യാമറയും ബാഗുമെല്ലാം അരുവിക്കരയിൽ നിന്ന് എടുക്കാൻ സാധ്യമല്ല .  ആ ഭാഗത്തേക്ക് അടുത്ത ദിവസം പകലിൽ വീണ്ടും വരേണ്ടിയിരിക്കുന്നു . തൽക്കാലം വന്ന വഴി പോകാൻ സാധ്യമല്ല എന്ന് സാരം. എങ്ങോട്ടെന്നറിയാതെ ഞങ്ങൾ നടന്നു കൊണ്ടിരുന്നു. ഒന്ന് മാത്രം അറിയാം. ഞങ്ങൾ നടക്കുന്നതിന്റെ വലതു ഭാഗത്താണ് അരുവി. അരുവി മുറിച്ചു കടന്നാൽ ഏകദേശം വന്ന വഴിയുടെ അടുത്തു തന്നെ എത്താൻ സാധിക്കും . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്തത്തിന്റെ  ക്ഷീണം ശരീരത്തിനുണ്ട് എന്ന് തോന്നിയില്ല. എന്നാലും എന്ത് കൊണ്ടോ മെല്ലെ നടക്കാനേ സാധിക്കുമായിരുന്നുള്ളൂ ഞങ്ങൾക്ക്. 

മുന്നോട്ട് കുറെയധികം  നടന്നു കാണും .  ഒടുക്കം ഞങ്ങൾ വലതു ഭാഗത്തേക്ക് അരുവിയെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. അരുവിക്കരയിൽ പെട്ടെന്ന് തന്നെ എത്തി. പക്ഷെ അപ്പോഴേക്കും അരുവിയിലെ ജല നിരപ്പ് പോലും കാണാൻ പറ്റാത്ത അത്രക്കും ഇരുട്ടിലായി കഴിഞ്ഞിരുന്നു. ഈ സമയത്ത് റിസ്ക്‌ എടുത്തു കൊണ്ട് അരുവി മുറിച്ചു കടക്കുന്നത് വിഡ്ഢിത്തമാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി. പരിചയമില്ലാത്ത വഴി എന്നതിലുപരി ആ ഇരുട്ടിൽ സമയത്ത് അരുവി മുറിച്ചു കടക്കാൻ സാധിക്കുമോ ഇല്ലയോ എന്നതാണ്  ഞങ്ങൾക്ക് പ്രധാന വെല്ലുവിളിയായി മാറിയത്.
ഒടുക്കലത്തെ സാഹസിക യാത്ര നാലാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക
-pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )

Friday, July 5, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 2

ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം ഭാഗം വായിക്കാത്തവർ ഇവിടെ ക്ലിക്കുക. 

രാവിലെ 9 മണി ആയപ്പോഴേക്കും നല്ല വിശപ്പ്‌ തുടങ്ങിയിരുന്നു. തലേന്ന് രാത്രി ഭക്ഷണം കഴിച്ച ഹോട്ടൽ മനസ്സിൽ നിറഞ്ഞു വന്നു. പിന്നെ ഒട്ടും താമസിച്ചില്ല. അവിടെ പോയി നല്ല ചൂട് ദോശയും ചമ്മന്തിയും ചായയും കഴിച്ചു. കൈ കഴുകുമ്പോൾ തലേന്ന് രാത്രി പരിചയപ്പെട്ട പന്നി കുട്ടികളെ കുറെ തിരഞ്ഞെങ്കിലും  ഒന്നിനെയും കണ്ടില്ല. പത്തു മണിയോട് കൂടെ ട്രക്കിംഗിന് പോകാനായി ഞങ്ങൾ റെഡിയായി.  എങ്ങോട്ട് പോകണം ഏതു വഴി പോകണം എന്നറിയില്ലായിരുന്നു. വഴിയറിയാതെ സഞ്ചരിക്കുക എന്നതും ഒരു നല്ല ചോയ്സായി ഞങ്ങൾക്ക് തോന്നി. 

രാവിലെ ഡാമിലേക്ക് പോയ അതേ വഴിയിലൂടെ തന്നെ ഞങ്ങൾ  നടന്നു തുടങ്ങി. ഡാം എത്തുന്നതിനു മുൻപേ വലത്തോട്ടുള്ള  ഒരു ഇടവഴി ശ്രദ്ധയിൽ പെട്ടപ്പോൾ ഞങ്ങൾ ആ വഴിയിലേക്ക് നടത്തം തിരിച്ചു വിട്ടു. ഞങ്ങൾക്ക് മുന്നേ ആരൊക്കെയോ ആ വഴിയിലൂടെ സ്ഥിരം സഞ്ചരിച്ചിട്ടുണ്ട് എന്നതിന് തെളിവായി ചതഞ്ഞരഞ്ഞ പുല്ലുകളും വഴിയുടെ രണ്ടു വശങ്ങളിലെക്കായി മാറി നിൽക്കുന്ന ചെടികളും കണ്ടു . ആ വഴിയിലൂടെ ഒരു അഞ്ചു മിനുറ്റ് നടന്നു കഴിഞ്ഞപ്പോൾ കുറ്റിച്ചെടികളും പാറകളുമുള്ള ഒരു വിശാലമായ  സ്ഥലത്തെത്തി. ആ പ്രദേശത്തൊന്നും ഒരൊറ്റ  ജീവിയെ പോലും ഞങ്ങൾ കണ്ടില്ല.  ഇനി എങ്ങോട്ട് പോകുമെന്ന് ആലോചിച്ചു നിൽക്കുന്നതിനിടയിൽ നല്ല കുറേ ഫോട്ടോകൾ എടുക്കാനും  ഞങ്ങൾ മറന്നില്ല. 

പാറപ്പുറത്ത് നിന്ന് നോക്കിയാൽ ദൂരെ ഒരു കാട് കാണാമായിരുന്നു. അങ്ങോട്ടേക്ക് ഞങ്ങൾ ഒരൽപ്പം വേഗത്തിൽ ഓടാൻ തീരുമാനിച്ചു. ക്യാമറ കഴുത്തിൽ തൂക്കി കൊണ്ട് ഒരു പാറയിൽ നിന്ന് മറ്റൊരു പാറയിലേക്ക്‌ ചാടി ചാടി പോകുന്നതിനിടെ പിന്നിൽ നിന്നും "പ്ധും പധോം " എന്നൊരു ശബ്ദം ഞാൻ കേൾക്കാതിരുന്നില്ല. ആ ശബ്ദത്തിന്റെ കാര്യ കാരണം അന്വേഷിക്കാനോ എന്തിനു പറയുന്നു ഒന്ന് തിരിഞ്ഞു നോക്കാനോ ഞാൻ തയ്യാറായില്ല. പകരം ഒന്ന് മാത്രം ടോമിനാടായി  ഉറക്കെ വിളിച്ചു ചോദിച്ചു. 

"ക്യാമറക്ക്‌ എന്തേലും പറ്റിയൊന്നു നോക്കടേ " 

മറുപടി തെറിയായിരുന്നെങ്കിൽ കൂടി അത് കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.  എന്തായാലും കാടെന്നു തോന്നിക്കുന്ന ആ സ്ഥലത്തേക്ക് എത്തിപ്പെടാൻ ഞങ്ങൾ ഒരിത്തിരി പ്രയാസപ്പെട്ടു എന്ന് തന്നെ പറയാം. 

കാട്ടിനുള്ളിലേക്ക്‌  കയറിയ നിമിഷം തൊട്ട് പച്ച മരങ്ങളുടെ തണുപ്പ് ഞങ്ങളെ  അനുഗമിച്ചു. വെയിലും വെളിച്ചവും കാട്ടിനുള്ളിലേക്ക്‌ വരാൻ മടിക്കുന്നതാണോ അതോ ഭയക്കുന്നതാണോ എന്ന് തോന്നിക്കും വിധം  അവിടവിടങ്ങളിലായി   ഒളിഞ്ഞും മറഞ്ഞും വന്നു പോയ്ക്കൊണ്ടേയിരുന്നു. ആ സമയത്ത് മനസ്സിൽ തോന്നിയത് സന്തോഷമോ പേടിയോ ഒന്നുമല്ലായിരുന്നു മറിച്ച്  ഹിമാലയത്തിന്റെ ഒത്തം മുകളിലെത്തിപ്പെട്ടവന്റെ ആശ്ചര്യ ഭാവമായിരുന്നു ഞങ്ങൾ രണ്ടു പേർക്കും. കാരണം ആദ്യമായാണ്‌ ഇങ്ങിനൊരു അനുഭവം. നമ്മുടെ ഭൂതകാലമൊക്കെ മറക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ശക്തി അവിടെയുള്ളതായി തോന്നി പോകും. 

 തികച്ചും നിശബ്ദമായ അന്തരീക്ഷം. ഞങ്ങളുടെ നേർത്ത സംസാരത്തിനു പോലും ആ അന്തരീക്ഷത്തിൽ വല്ലാത്തൊരു പ്രകമ്പനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. അപരിചിതരുടെ ശബ്ദം കേട്ട് കൊണ്ടായിരിക്കണം എവിടെ നിന്നൊക്കെയോ പക്ഷികൾ പിറു പിറുക്കാൻ തുടങ്ങി. അവർക്ക് പിന്തുണ നൽകി കൊണ്ട് വലിയ മരങ്ങൾ ഇലകൾ കുടഞ്ഞു കൊണ്ട് ശബ്ദം ഉണ്ടാക്കി കൊണ്ടേയിരുന്നു. അതൊന്നും കാര്യമാക്കാതെ ഞങ്ങൾ കാടിനുള്ളിലേക്ക്‌ നടന്നു കയറി. 

അധികം നടന്നിട്ടുണ്ടാകില്ല. ദുർഗന്ധം സഹിക്കാതെ മൂക്ക് പൊത്തേണ്ട ഒരു അവസ്ഥയുണ്ടായി. തലയും ഉടലും പകുതിയോളം ജീർണിച്ചു പോയ ഒരു മാനിന്റെ ശരീരാവശിഷ്ടമായിരുന്നു ആ ദുർഗന്ധത്തിന്റെ ഉറവിടം. 

"ഡാ .. ഈ മാനിന്റെ കിടപ്പ് കണ്ടിട്ട് പുലി പിടിച്ചതാകാനാ ചാൻസ്. നമുക്ക് നടത്തം നിർത്തി തിരിച്ചു വിട്ടാലോ ? എന്നിട്ട് നാളെ വല്ല ഗാർഡിനെയും കൂട്ടി വരാം. അതല്ലേ നല്ലത്?" ടോം മൂക്ക് പൊത്തിപ്പിടിച്ചു കൊണ്ട് പുതിയൊരു നിർദ്ദേശം അവതരിപ്പിച്ചു. എനിക്കത് തീരെ പറ്റിയില്ല. അതിനായിരുന്നെങ്കിൽ ഇത്രേം തിരക്കിട്ട് ഇങ്ങിനെ ചാടിയോടി വരേണ്ട കാര്യമില്ലായിരുന്നല്ലോ. ആ അർത്ഥത്തിൽ ഞാൻ അവനെ ഒന്ന് നോക്കി. അതോടെ അവൻ മൌനിയായി  

അവിടെ നിന്ന് ഞങ്ങൾ പതിനഞ്ചു മിനുട്ടോളം നടന്നു നടന്നെത്തിയത്‌ ഒരു അരുവിക്കരയിലാണ്.  അരുവിയിൽ അധികം വെള്ളമുള്ളതായി തോന്നിയില്ല എങ്കിലും  ഉള്ള വെള്ളത്തിനു നല്ല ഒഴുക്കുണ്ടായിരുന്നു കാഴ്ചയിൽ. അതത്ര കാര്യമാക്കാതെ ഞങ്ങൾ അരുവി മുറിച്ചു കടക്കാൻ തീരുമാനിച്ചു . അതൊരു അതിര് കടന്ന തീരുമാനമാകുമോ എന്ന സംശയവും ഞങ്ങൾക്കുണ്ടായിരുന്നു. കാരണം കാട്ടിനുള്ളിലെ അരുവികളിൽ എപ്പോഴൊക്കെയാണ് വെള്ളം നിറയുക എന്ന് പ്രവചിക്കാനാകില്ല. മാത്രവുമല്ല അരുവിക്കപ്പുറം കാടിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ഒന്നും കൂടി തെളിച്ചു പറഞ്ഞാൽ ഉൾക്കാട് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്കാണ് ഇനിയുള്ള യാത്ര. 

ക്യാമറയും ബാഗുമെല്ലാം കരയിൽ  വച്ച ശേഷം ഞങ്ങൾ പതിയെ അരുവിയിലെക്കിറങ്ങി. അരുവിയിൽ കാലെടുത്തു വച്ചപ്പോൾ തന്നെ വഴുക്കി വീഴാൻ പോയി. നിറയെ പാറക്കൂട്ടങ്ങളാണ്. അതിനു മുകളിലൂടെ ചെറിയൊരു ഉയർച്ചയിൽ അതിവേഗം എങ്ങോട്ടോ ആരെയോ കാണാനെന്ന വണ്ണം ഒഴുകി നീങ്ങുകയാണ് അരുവി. പണ്ടൊക്കെ കവികൾ എഴുതുകയും പാടുകയും ചെയ്തിരിക്കുന്ന  കള കള ശബ്ദത്തെ കുറിച്ച് ഞാൻ ഓർത്ത്‌ പോയി.  സത്യത്തിൽ  അന്നാണ് ആ ശബ്ദം ഞാൻ  ആദ്യമായി അനുഭവിക്കുന്നത്. 

ഞങ്ങളുടെ കാലുകളെ പതിയെ പതിയെ അരുവിയിലെ തണുത്ത വെള്ളം വിഴുങ്ങാൻ തുടങ്ങി. അരുവിയുടെ പകുതിയെത്തിയപ്പോൾ ഞങ്ങൾക്ക് ഭയമായി തുടങ്ങിയിരുന്നു. കാരണം ഞങ്ങൾ കരുതിയതിനേക്കാൾ വെള്ളവും ഒഴുക്കും ആ അരുവിക്കുണ്ട്. ഒരു നിമിഷം ഞാൻ വീട്ടുകാരെ ഓർത്തു പോയി. ടോമിന്റെ കൈ മുറുകെ പിടിച്ചു . കാലുകൾ വെള്ളത്തിൽ നിന്ന് തെന്നി നീങ്ങുകയാണ് എന്ന് തോന്നിപ്പോയ നിമിഷം മുന്നോട്ടു പോകുന്നതിൽ നിന്ന് അവനെ ഞാൻ വിലക്കി . 

'നമുക്ക് തിരിച്ചു നടക്കാം ടോമെ .. സംഭവം ഒരിത്തിരി റിസ്ക്കാ.. ഇതു വേണ്ട . " ഞാൻ അൽപ്പം ഭയത്തോടെ പറഞ്ഞു. 

" പിന്നല്ല ..നീ എന്തോന്ന് കരുതി ഇത് എളുപ്പമാകും എന്നോ . ചുമ്മാ കോപ്പിലെ വർത്തമാനം പറയാതെ നീ പോരുന്നുണ്ടോ ഇല്ല്യിയോ ?" അവനെന്നോട് കലിപ്പായി. 

കുറച്ചു മുൻപേ മര്യാദക്കു തിരിച്ചു പോകാം എന്നവൻ പറഞ്ഞപ്പോൾ ഞാൻ കേൾക്കാതിരുന്നതിലുള്ള  അമർഷമായിരിക്കാം  അവന്റെ ആ വാക്കുകളിൽ നിറഞ്ഞു നിന്നത് എന്നെനിക്കു തോന്നിപ്പോയി. പക്ഷെ  അമർഷമല്ല ഒരു തരം അമിതാവേശമാണ്  എന്റെ കൈ ഉപേക്ഷിച്ച് കൊണ്ട് മുന്നോട്ട് നടക്കാൻ അവനെ പ്രേരിപ്പിച്ചത് . 

 വെള്ളത്തിന്റെ കള കള ശബ്ദം കൂടുതൽ ഭീകരമായി കേൾക്കാൻ തുടങ്ങി. ജീവിതം അവസാനിക്കാൻ പോകുകയാണോ എന്നൊക്കെ തോന്നിപ്പോയി. ആ സമയത്ത് അവനു പിന്നാലെ എന്തോ ഒരു ധൈര്യത്തിൽ  ഞാനും നടന്നു. പിന്നെ എന്തുണ്ടായെന്ന് ഓർക്കാൻ പോലും സാധിക്കുന്നില്ല. ഉയരത്തിൽ നിന്ന് വെള്ളം ചാടുമ്പോൾ ഉണ്ടാകുന്ന ഒരു  വലിയ ശബ്ദം മാത്രം ഓർക്കുന്നു. അതോടൊപ്പം ഞങ്ങൾ രണ്ടും വെള്ളത്തിനൊപ്പം ഒലിച്ചു നീങ്ങുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കാലു നിലത്തു ഉറപ്പിക്കാൻ സാധിച്ചില്ല. ഉറക്കെ അലറാൻ പോലും സമയം കിട്ടിയില്ല. അലറിയിട്ടും കാര്യമില്ല. ആര് കേൾക്കാൻ. ഒഴുകി നീങ്ങുന്ന  സമയത്ത് ഞാൻ ടോമിനെ നോക്കിയെങ്കിലും അവനെ കണ്ടില്ല. ആ സമയത്ത് എവിടെയങ്കിലും പിടിച്ചു കയറാൻ പറ്റുമോ എന്നത് മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഒരാളെ മൂടുന്ന വെള്ളം അരുവിക്കില്ലായിരുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന് പറയാം. എന്നെക്കാൾ മുന്നേ ടോം മറുകരയിൽ എത്തിയിരുന്നു. അക്കരെ എത്തിയപ്പോൾ ഒരു പുനർജ്ജന്മം കിട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. 

ഒഴുക്കിനിടയിൽ പാറകളിലെവിടെയൊക്കെയോ  തട്ടി മുട്ടി കാലെല്ലാം മുറിഞ്ഞിരുന്നു. ഈ തെണ്ടിയുടെ പിന്നാലെ വെള്ളത്തിലേക്ക് എടുത്തു ചാടിയിട്ടു കാലു ഞൊണ്ടി നടക്കേണ്ട ഗതികേടാണല്ലോ ഈസരാ എനിക്ക് കിട്ടിയതെന്നും പറഞ്ഞു കൊണ്ട് ടോമിന് പിന്നാലെ ഞാൻ വീണ്ടും നടന്നു. 

'ക്യാമറേം , കുന്തോം ഒന്നുമില്ലാതെ ഏതു നരകത്തിലാക്കാ പന്നീ നടക്കുന്നത് ?" എനിക്ക് ദ്വേഷ്യം അടക്കാൻ പറ്റുന്നില്ലായിരുന്നു. ടോം അതൊന്നും കേൾക്കാതെ നടത്തം തുടർന്നു. കാടെന്ന ഞങ്ങളുടെ സങ്കൽപ്പത്തിനു  വിപരീതമായൊരു  ഭാവത്തെ അറിയാനുള്ള ഒരവസരമായിരുന്നു ആ നടത്തം. മഴക്കാടുകൾ എന്ന വിശേഷണത്തിനു അർഹമായ കാടുകളിൽ കൂടിയാണ് ഇനിയുള്ള യാത്ര. രാജവെമ്പാല വാഴുന്ന സ്ഥലമാണ് ഇതെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള പഴയ തുരുമ്പിച്ച ഒരു ബോർഡ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അത് ഞങ്ങളെ രണ്ടാളെയും ഒന്ന് ചെറുതായി പേടിപ്പിച്ചു. 

ഏയ്‌ .. ഇതൊക്കെ ചുമ്മാ ആളുകളെ പേടിപ്പിക്കാനായി പണ്ടാരോ  എഴുതി വച്ചതായിരിക്കാം എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ സ്വയം ആശ്വസിച്ചു. എന്നിട്ട് നടത്തം തുടർന്നു .

Monday, June 3, 2013

ഒടുക്കലത്തെ സാഹസിക യാത്ര - ഭാഗം 1


ഒരു വലിയ സാഹസിക യാത്ര പോകണം എന്നത് കുറെ കാലമായുള്ള  ഒരാഗ്രഹമായിരുന്നു.    നാടും വീടും വിട്ട്, നാട്ടുകാരെയും വീട്ടുകാരെയും പാടെ ഉപേക്ഷിച്ച് ഒരു ഭ്രാന്തമായ യാത്ര. നമ്മളീ ഹോളിവുഡ് സിനിമകളിൽ ഒക്കെ കാണുന്ന യാത്രയില്ലേ, ഏകദേശം ആ രൂപത്തിലുള്ള ഒരു യാത്ര തന്നെയാണ് എന്റെയും  ലക്ഷ്യം. പക്ഷെ യാത്ര പോകുമ്പോൾ കമ്പനിക്കു പറ്റിയ ഒരാൾ കൂടെ വേണ്ടേ ? അതിനു പറ്റിയ ഒരാളെ കിട്ടാഞ്ഞത് കാരണം ആ യാത്രാ മോഹം കുറെ കാലം നീണ്ടു നീണ്ടു പോയി. 

കഴിഞ്ഞ വർഷം നാട്ടിൽ അവധിക്കു പോയപ്പോൾ ഏതെങ്കിലും  കാട്ടിനുള്ളിലേക്ക്‌ അത്തരത്തിലൊരു  യാത്ര നടത്തണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോൾ ആണ് ഒരു ദിവസം ടോം എന്നെ വിളിക്കുന്നത്. അവനും അത് പോലൊരു യാത്ര പോകുന്ന കാര്യത്തെ കുറിച്ച് എന്നോട് സൂചിപ്പിച്ചു. തികച്ചും യാദൃശ്ചികം. അല്ലാതെന്തു പറയാൻ. പക്ഷെ അത് കൊണ്ടായില്ലല്ലോ. വ്യക്തമായൊരു പ്ലാനിംഗ് വേണം. പോകേണ്ട സ്ഥലം, താമസം, തങ്ങേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം  അങ്ങിനെ കുറെയേറെ കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. എന്റെ ലീവ് കഴിയുന്നതിനു മുൻപേ ഈ വക പരിപാടികൾ നടക്കുമോ ഇല്ലയോ എന്നത് മറ്റൊരു സംശയവുമായിരുന്നു.

കോയമ്പത്തൂർ പഠിക്കുന്ന കാലത്ത് ടോമിന്റെ കൂടെ ഒരിക്കൽ ഒരു പാതിരാ യാത്രക്ക്  പോയ കാര്യം ഓർത്ത്‌ പോയി. അവന്റെ കൂടെയുള്ള യാത്ര ഒരേ സമയത്ത് റിസ്ക്കും രസകരവുമാണ്. റിസ്ക്കില്ലാതെ എന്ത് ജീവിതം? ഒടുക്കം അവനെയും കൂടെ കൂട്ടി യാത്ര പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. അത് പ്രകാരം അടുത്ത ദിവസം തന്നെ അവനെ ഞാൻ തിരിച്ചു വിളിക്കുകയും വിശദ വിവരങ്ങൾ സംസാരിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലുള്ള  പറമ്പിക്കുളം എന്ന സ്ഥലമാണ് ഞാൻ നിർദ്ദേശിച്ചത്. ആ സമയത്തെ എന്റെ കുറഞ്ഞ അറിവ് വച്ച് നോക്കുമ്പോൾ പറമ്പിക്കുളത്ത് ഞാൻ മനസ്സിൽ ആഗ്രഹിച്ച കാടും, അരുവിയും, വന്യ ജീവികളും, പാറ കുന്നുകളും അങ്ങിനെ സാഹസിക യാത്ര നടത്താൻ പറ്റിയ എല്ലാ ഘടകങ്ങളും ഉണ്ട്. ടോമിനോട് ഞാൻ അക്കാര്യം പറഞ്ഞപ്പോൾ അവനും ആകെ ത്രില്ലിലായി. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ യാത്രക്കുള്ള സാധന സാമഗ്രികൾ റെഡിയാക്കിയ ശേഷം ആലപ്പുഴയിൽ നിന്ന്  അവൻ നേരെ ഷൊർണൂർ റെയിൽ വെ സ്റ്റേഷനിൽ എത്തിച്ചേരാമെന്നു പറഞ്ഞു . 

ആ ദിവസം വീട്ടിൽ നിന്ന് മറ്റെങ്ങോട്ടോ പോകാനുണ്ടെന്നും പറഞ്ഞു വേണം യാത്ര തിരിക്കാൻ . അല്ലെങ്കിൽ ഒരു പക്ഷെ പ്ലാൻ ചെയ്ത ത്രിൽ ഒക്കെ നഷ്ടമാകും .ദോഷമില്ലാത്ത  നുണ പറയുക എന്നത് ഒരു കലയാണ്. അത് മനോഹരമായി ഞാൻ പലപ്പോഴും നിറവേറ്റാറുള്ള പോലെ അന്നും ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം വീഗാ ലാന്റിലോട്ട് എന്നും പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.  തൃശ്ശൂരിലുള്ള തമ്പിയെയും, കോട്ടയത്തുള്ള ഷമീറിനെയും, കണ്ടു മടങ്ങും വഴി എറണാംകുളത്തുള്ള അജ്മലിന്റെ വീട്ടിൽ ഒരു ദിവസം തങ്ങും, അതിനും ശേഷം അവരോടൊപ്പം വീഗാ ലാൻഡിൽ പോയി അർമാദിച്ചു മടങ്ങും. ഇതായിരുന്നു വീട്ടുകാർക്ക് ഞാൻ കൊടുത്ത എന്റെ യാത്രാ പ്ലാൻ. അവധിക്കാലത്തല്ലേ ഇതൊക്കെ പറ്റൂ. വീട്ടുകാർ എതിരൊന്നും പറഞ്ഞില്ല. പക്ഷെ ടോമിന്റെ വീട്ടിൽ കഥ വേറെയാണ്. അവനെ അവന്റെ വീട്ടുകാർക്ക് നല്ല വിശ്വാസമായത് കൊണ്ട് കഥകൾ കുറച്ചു ഏറെ പറഞ്ഞാൽ മാത്രമേ അവനെ വീടിനു പുറത്തോട്ടു വിടുമായിരുന്നുള്ളൂ. (അത്രക്കൊന്നുമില്ല . അത് ഞാനൊരു ആലങ്കാരികതക്കു വേണ്ടി പറഞ്ഞതാ ട്ടോ). 

കോളേജ് പിരിഞ്ഞ ശേഷം ടോമിനെ  ഞാൻ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ഫോണിൽ വല്ലപ്പോഴും വിളിച്ചാൽ വിളിച്ചു അത്ര തന്നെ. പക്ഷെ അതൊന്നും ഞങ്ങളുടെ സ്നേഹ ബന്ധത്തിന്റെ അളവ് കോലുകൾ അല്ലായിരുന്നു. അല്ലെങ്കിൽ തന്നെ, ഒരുപാട് നേരം ഫോണിലും നേരിട്ടും സംസാരിച്ചു ശീലിച്ചവർ  ഒരു സുപ്രഭാതത്തിൽ നമ്മളോട് ഒരു വാക്കും പറയാതെ ജീവിതത്തിൽ നിന്നും തന്നെ അകന്നു പോകുന്ന ഈ കാലത്ത് ടോമിനെ പോലുള്ളവരുമായുള്ള സൌഹൃദത്തെ ഞാൻ എന്തിനേക്കാളും കൂടുതൽ വില കൽപ്പിക്കുന്നു.

ഷൊർണൂർ സ്റ്റേഷനിൽ നിന്ന് അവനെ ഞാൻ കാണുമ്പോൾ സമയം ഏകദേശം പതിനൊന്നു മണി കഴിഞ്ഞിരുന്നു. മുടി ചീകാതെ, താടിയൊക്കെ വച്ച് ഒരു രൂപമാണ് പണ്ട് ടോമിനുണ്ടായിരുന്നത്. വർഷങ്ങൾ കഴിഞ്ഞു കാണുമ്പോഴും അവനു അതെ രൂപം തന്നെ. ഒരു മാറ്റവുമില്ല. ഛെ! ഇങ്ങിനൊരു യാത്ര പോകുമ്പോൾ ഒരർത്ഥത്തിൽ അവന്റെ ആ ചിന്തയും രൂപവും  തന്നെയാണ് ഞാനും പിന്തുടരെണ്ടിയിരുന്നത് എന്നെനിക്കും തോന്നി. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല . രണ്ടാളും രണ്ടു ലുക്കിലാണ് ഒരിടത്തേക്ക് യാത്ര പോകാൻ പോകുന്നത് .  താടി രണ്ടു ദിവസം കഴിഞ്ഞാൽ വരുമെന്ന് വിചാരിക്കാം. വസ്ത്രം മുഷിയാനും രണ്ടു ദിവസം ധാരാളം. ഭ്രാന്തമായ ഒരു യാത്രക്ക് വേണ്ടുന്ന പകുതി ലുക്ക് അങ്ങിനെ ഉണ്ടാക്കാമല്ലോ എന്ന് ഞാൻ ആശ്വസിച്ചു. അങ്ങിനെ ഞങ്ങൾ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. 

പാലക്കാട് എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു . ഭക്ഷണ ശേഷം ഞങ്ങൾ അടുത്ത പരിപാടി പ്ലാൻ ചെയ്തു. പാലക്കാട് നിന്ന് ഏകദേശം 90 കിലോമീറ്റർ ദൂരെയാണ് പറമ്പിക്കുളം. പറമ്പിക്കുളം കേരളത്തിന്റെ ഭാഗമാണ് എങ്കിലും അവിടെയെത്തണമെങ്കിൽ തമിഴ് നാട് സംസ്ഥാനത്തിലെ സേത്തുമട എന്ന വഴിയിലൂടെ വേണം പോകാൻ. അണ്ണാമലൈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ അധീനതയിലാണ് ഈ വഴിയും പ്രദേശവും നിലവിലുള്ളത്. തുണക്കടവ് അണക്കെട്ടും, ടോപ്‌ സ്ലീപ്പും ആണ് പറമ്പിക്കുളത്തെ പ്രധാന ആകർഷണീയതകൾ എന്ന് പണ്ടെപ്പോഴോ വായിച്ചതായി ഓർത്തു. 

പാലക്കാട് തൊട്ട് പൊള്ളാച്ചി വരെയുള്ള ബസ് യാത്രയിൽ ചെറുതായൊന്നു മയങ്ങി . പൊള്ളാച്ചിയെത്തിയപ്പോൾ സമയം ഏതാണ്ട് അഞ്ചു മണി കഴിഞ്ഞിരുന്നു . ഉറക്ക ക്ഷീണം മാറാൻ ഞങ്ങളൊരു ചായക്കടയിൽ കയറി. അവിടെ മുറി തമിഴ് പറഞ്ഞും തമിഴ് പാട്ട് പാടിയും അൽപ്പ നേരം അണ്ണന്മാരോട് കത്തി വച്ചു. അപ്പോഴേക്കും പൊള്ളാച്ചിയിൽ നിന്ന് പറമ്പിക്കുളം പോകാനുള്ള ആ ദിവസത്തെ അവസാന ബസ് വന്നിരുന്നു. ദിവസവും രണ്ടേ രണ്ടു ബസ് സർവീസ് മാത്രമേ പറമ്പിക്കുളത്തേക്ക് ഉള്ളൂ. യാത്ര മതിയാക്കി എപ്പോൾ മടങ്ങണം എന്നതിനെ കുറിച്ച് കൃത്യമായൊരു ധാരണ ഞങ്ങൾ  രണ്ടു പേർക്കും സത്യത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി ബസിന്റെ വരവും പോക്കും ഏതൊക്കെ സമയത്താണ് എന്നൊരു ഏകദേശ രൂപം മനസ്സിലാക്കി വച്ചു. 

രാത്രി 7-8  മണിയോട് അടുത്ത് ഞങ്ങൾ പറമ്പിക്കുളത്തെത്തി. ആളും മനുഷ്യനും ഒന്നുമില്ലാത്ത പോലെ തോന്നിക്കുന്ന ഒരു സ്ഥലം. ദൂരെ ഒരു ചെറിയ വെളിച്ചം തൂക്കിയിട്ടിരിക്കുന്ന  കട കണ്ടു. ആ സമയത്ത് നല്ല തണുപ്പും തുടങ്ങി കഴിഞ്ഞിരുന്നു. ചൂടോടു കൂടെ എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്ന് മാത്രമായിരുന്നു അന്നേരത്തെ ഞങ്ങളുടെ ചിന്ത . കടയെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഞങ്ങളോടൊപ്പം ബസിൽ ഉണ്ടായിരുന്ന ചെറിയ സംഘങ്ങൾ   ഒരു ജാഥ പോലെ ഞങ്ങളെ അനുഗമിച്ചു. പിന്നെ പ്രധാനമായും ഫുഡ് അടിയാണ് അവിടെ നടന്നത് . നല്ല പച്ചരി ചോറും , മീൻ കറിയും, ഓംലറ്റും ചൂടോടെ കഴിക്കുമ്പോൾ ഒരു പ്രത്യേക ടേയ്സ്റ്റ് തന്നെയായിരുന്നു . 

ഹോട്ടലിനു പിൻ ഭാഗത്ത്  കൈ കഴുകാൻ വേണ്ടി ഒരു ചരുവത്തിൽ വെള്ളം നിറച്ചു വച്ചിരുന്നു.  കൈ കഴുകാനായി അവിടെ ചെന്നതും പൊന്തയിൽ എന്തോ ഒരിളക്കം ഞാൻ ശ്രദ്ധിച്ചു. ആദ്യം ഞാൻ കരുതിയത്‌ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ വന്ന നായ്ക്കൾ വല്ലതുമായിരിക്കും എന്നാണ് . എന്റെ കൈയ്യിലുള്ള ഇല ഞാൻ എറിഞ്ഞു കൊടുക്കുന്നതിനു മുൻപേ തന്നെ അവറ്റങ്ങളിൽ ചിലത് എന്റെ നേർക്ക്‌ പാഞ്ഞു വന്നു. അപ്പോഴാണ്‌ അത് നായ്ക്കൾ അല്ലെന്നു മനസിലായത്. കറുത്ത പന്നികൾ ആയിരുന്നു അതെല്ലാം . ഉപദ്രവകാരികൾ അല്ലെന്നു കണ്ടാലറിയാം. കഴിച്ച ഭക്ഷണത്തിന്റെ പൈസ കൊടുത്ത് നിൽക്കുന്ന സമയത്ത് കൈ നക്കി തുടച്ചു കൊണ്ട് വരുന്ന ടോമിനെ നോക്കി ഞാൻ പറഞ്ഞു.

" ഡാ പന്നീ .. നീ ശരിക്കുള്ള പന്നികളെ കണ്ടിട്ടുണ്ടോ .. അല്ലേൽ ഇപ്പം കണ്ടോ ..". പന്നികളെ കണ്ടപ്പോൾ അവനെന്തോ ഭയങ്കര സന്തോഷമായ പോലെ തോന്നി. 

"ഓഹോ .. ഇതാണോടാ പന്നീ ആ പന്നികൾ ..?? എങ്കീ പിടിയെടാ ഒന്നിനെ .. "കൈ പോലും കഴുകാതെ പന്നികളുടെ പിന്നാലെ ടോം ഓടി. ആളുകൾ ഞങ്ങളെ നോക്കി എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. പറഞ്ഞാൽ തന്നെ തമിഴിലല്ലെ അത് കേൾക്കേണ്ട ബാധ്യത നമുക്കില്ല ല്ലോ. 

പിന്നെ കുറെ നേരം ഞങ്ങൾ പന്നികളുടെ പിന്നാലെ ഓടി കളിക്കുകയായിരുന്നു. അപ്പോഴാണ്‌ മുനി സ്വാമിയെ പരിചയപ്പെടുന്നത്. ചുരുങ്ങിയ സമയത്തെ സംസാരം  കൊണ്ട് ആ പ്രദേശത്തെ കുറിച്ചു ഒരു ചെറിയ വിവരണം ഞങ്ങൾക്ക് മുനി സ്വാമിയിൽ നിന്ന് കിട്ടി. പക്ഷെ അപ്പോഴത്തെ പ്രധാന പ്രശ്നം മറ്റൊന്നായിരുന്നു. തണുപ്പ് കൂടി കൂടി വരുന്നു. എത്രയും പെട്ടെന്ന് തല ചായ്ക്കാൻ ഒരിടം വേണം. അതിനുള്ള  സഹായം ചെയ്തു തന്നതും  നമ്മുടെ മുനി സ്വാമി തന്നെ.  ഒന്നാലോചിച്ചു നോക്കുമ്പോൾ ഈ പ്ലാനിങ്ങിലൊന്നും ഒരു കാര്യമില്ല. നിയോഗങ്ങളായും  നിമിത്തങ്ങളായും  ഓരോന്നും നമ്മുടെ മുന്നിലേക്ക്‌ നമ്മളെ തേടി വരണം. അപ്പോഴേ ഒരു ഗുമ്മുള്ളൂ . യഥാർത്ഥത്തിൽ പ്ലാനിങ്ങിലൂടെ ജീവിതത്തിന്റെ അത്തരം ത്രില്ലിംഗ് നിമിഷങ്ങൾ  നമ്മൾ നഷ്ട്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് തോന്നി പോയി. 

മുനി സ്വാമി കാണിച്ചു തന്ന വഴിയിലൂടെ ഒരു ടോർച്ച്  വെളിച്ചത്തിൽ ഞങ്ങൾ നടന്നു. ഒടുക്കം  താമസിക്കാനൊരു സ്ഥലം ഞങ്ങൾ കണ്ടെത്തി. രണ്ടു പേർക്ക് ബെഡ് സ്പെയ്സ് ഉള്ള ഒരു കുഞ്ഞു വീട്. വീട് മരത്തിന്റെ മുകളിലാണെന്നു മാത്രം. വാടക അൽപ്പം കൂടുതലാണെങ്കിലും സാരമില്ല. ഇതൊക്കെ ഒരു രസമല്ലേ എന്ന് ഞങ്ങൾ കരുതി. രാത്രി ഞങ്ങൾ കിടക്കാൻ പോകുന്നത് മരത്തിനു മുകളിലെ വീട്ടിലാണല്ലോ എന്നോർത്തപ്പോൾ മനസ്സിന് വല്ലാത്തൊരു സുഖവും സന്തോഷവും അങ്ങിനെ എന്തൊക്കെയോപ്പാടെ തോന്നി കൊണ്ടിരുന്നു. 

മുറിയിലെത്തിയ ശേഷം ഉറക്കം വരാതെ ഞങ്ങൾ രണ്ടു പേരും കട്ടിലിൽ കിടന്നു ഓരോന്ന് സംസാരിക്കാൻ തുടങ്ങി. 

" എടാ ദാസാ നമുക്കെന്താട ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ? "  . 

"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ .." 

നാടോടിക്കാറ്റ് സിനിമയിലെ ആ ഡയലോഗ് പറയാനാണ് ഞങ്ങൾക്ക് ആ സമയത്ത് തോന്നിയത്. സിനിമയിൽ അത് പറഞ്ഞു കഴിയുമ്പോൾ പശു കരയുന്ന ശബ്ദമാണ് കേട്ടതെങ്കിൽ  ആ ദിവസം ഞങ്ങൾ കാതോർത്തത്  ദൂരെയെവിടുന്നൊക്കെയോ കരയുന്ന   മയിലുകളുടെയും   മറ്റെതോക്കെയോ പക്ഷികളുടെയും ശബ്ദമാണ്. 

" ഡാ, ഇവിടുത്തെ കാട്ടിൽ  പുലിയും ആനയും ഒക്കെയുണ്ടോടെ ? അതോ ഈ കരയുന്ന പക്ഷികൾ മാത്രേ ഉള്ളോ ?" ടോമിന് എന്തോ അത് വരെ കേട്ടിരുന്ന  ശബ്ദം  കൊണ്ട് മാത്രം തൃപ്തി വന്നില്ലായിരുന്നു. കാലത്ത് കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം ക്യാമറയും തൂക്കി ഒരു ട്രെക്കിങ്ങിനു പോകാം എന്ന് ഞാൻ പറഞ്ഞപ്പോഴാണ് അവനു സമാധാനമായത്. അവൻ അപ്പോൾ തന്നെ ക്യാമറയും മറ്റും സെറ്റ് ചെയ്തു വച്ചു. അതും കഴിഞ്ഞ ശേഷമെ അവൻ ഉറങ്ങിയുള്ളൂ എന്നാണു എന്റെ ഓർമ. 

അടുത്ത ദിവസം രാവിലെ വീട്ടിലേക്കു വിളിക്കാൻ മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് BSNLന് ഒഴികെ മറ്റൊന്നിനും ആ കാട്ടുമുക്കിൽ  റേഞ്ച് ഇല്ല എന്ന് മനസിലായത്. ടോമിന്റെ കയ്യിലുള്ള കണക്ഷൻ BSNL ആയതു കൊണ്ട് അതെടുത്തു വിളിക്കാമെന്നു കരുതി നോക്കുമ്പോൾ  ടോമിനെ തന്നെ കാണാനില്ലായിരുന്നു. രാവിലെ എന്നെക്കാൾ മുൻപ് അവൻ എഴുന്നേറ്റത് ഞാൻ അറിഞ്ഞിരുന്നു. പക്ഷെ ഇതിപ്പോ എവിടെ പോയെന്നു ഒരു പിടീം ഇല്ല എന്നോർത്തു നിൽക്കുമ്പോൾ ആണ് തലയിൽ ബൾബ് മിന്നിയത്. 

ഞാൻ റൂമിൽ നിന്ന് താഴെ ഇറങ്ങി ചെന്നപ്പോൾ കുറച്ചു ദൂരെയായി കുറച്ചു കുട്ടികൾ കൂടി നിൽക്കുന്നത് കണ്ടു. അതിനു ഒത്ത നടുക്ക് ടോം ക്യാമറയും പിടിച്ചു നില്ക്കുന്നുണ്ട്. അവനു ഫോട്ടോ എടുക്കാൻ കണ്ട സമയം എന്ന് പിരാകി കൊണ്ട് അവന്റെ അടുക്കലേക്കു ഞാൻ ചെന്നു. 

പക്ഷെ സംഭവം അവിടെ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. കുറെ കുട്ടികളും ലവനും  കൂടി ഒരു കുട്ടികുരങ്ങനെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തിന്നാൻ കിട്ടുന്നതിനു അനുസരിച്ച് കുരങ്ങൻ കുട്ടി എന്തൊക്കെയോ കോപ്രായം കാണിക്കുന്നു,  മറ്റേ കുരങ്ങൻ ഇതിന്റെയെല്ലാം ഫോട്ടോ എടുക്കുന്നു. അതാണ്‌ അവിടെ നടക്കുന്നത്. സത്യം പറഞ്ഞാൽ രണ്ടു പേരുടെയും ആ സമയത്തെ മുഖഭാവം കുറെ നേരം നോക്കി നിന്നപ്പോൾ വന്ന കാര്യം ഞാൻ മറന്നു പോയിരുന്നു. 

കുരങ്ങനെ കളിപ്പിക്കലും, ഫോട്ടോ എടുക്കലും, വീട്ടിലേക്കു വിളിക്കലുമെല്ലാം തീർത്ത ശേഷം ഞങ്ങൾ അവിടെ അടുത്തു തന്നെയുള്ള ഒരു ഡാമിൽ കുളിക്കാൻ പോയിരുന്നു. അത് വല്ലാത്തൊരു പോക്കായിരുന്നു എന്ന് വേണം പറയാൻ. ഞാനും ടോമും പിന്നെ ഒരു അഞ്ചെട്ടു പിള്ളേരും. പിള്ളേരായിരുന്നു ആ സമയത്തെ ഞങ്ങളുടെ ഗൈഡ്. 

ആകാശം മുട്ടി നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ വളഞ്ഞും പുളഞ്ഞും നടന്നെത്തിയത്‌ ഒരു വലിയ മുളം കാട് പോലെ തോന്നിക്കുന്ന  ഒരു സ്ഥലത്തായിരുന്നു. നീളമുള്ള മുളകൾക്കിടയിലൂടെ നോക്കുമ്പോൾ ദൂരെയായി നീല നിറത്തിൽ ഡാമിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് കാണാമായിരുന്നു. അപ്പോഴേക്കും ഏകദേശം രണ്ടു കിലോ മീറ്ററോളം  ഞങ്ങൾ നടന്നു കഴിഞ്ഞിരുന്നു. അതിനിടയിൽ ക്യാമറയിൽ പതിഞ്ഞ ഫോട്ടോകൾക്ക് കണക്കില്ലായിരുന്നു. അത്രക്കും മനോഹരമായ പച്ച പിടിച്ച സ്ഥലങ്ങൾ അതിനു മുൻപേ ഞങ്ങൾ എവിടെയും കണ്ടിട്ട് പോലുമില്ല. 

ഡാമിന്റെ ഭാഗത്ത്‌ നിന്ന് കുറച്ചങ്ങ്‌ മാറിയാണ് കുളിക്കാൻ സൌകര്യമുള്ള സ്ഥലം. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ വേറെയും അഞ്ചാറ് പേർ അവിടെ കുളിക്കുന്നുണ്ടായിരുന്നു. നല്ല തണുപ്പുള്ള വെള്ളം. വെള്ളത്തിലേക്ക് ഇറങ്ങാൻ ആദ്യം മടിച്ചെങ്കിലും പയ്യന്മാർ തുരുതുരാ വെള്ളത്തിലോട്ട് തലയും കുത്തി ചാടുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സഹിച്ചില്ല. ഞങ്ങളും അത് പോലെ വേഗം വേഗം ചാടി. പിന്നെ ഒരു മണിക്കൂറോളം കുളിയോടു കുളിയായിരുന്നു. ഹൗ, മുടിഞ്ഞ തണുപ്പെന്നൊക്കെ പറഞ്ഞാൽ അതായിരുന്നു തണുപ്പ്.  ഹൗ ..ആലോചിക്കാനെ  വയ്യ ! 

കുളി കഴിഞ്ഞു കരക്ക്‌ കയറി തോർത്തിയ ശേഷമാണ് മറ്റൊരു കാര്യം ഞങ്ങൾ അറിഞ്ഞത്. കഴിഞ്ഞ ആഴ്ച അതെ കടവിൽ കുളിക്കാനിറങ്ങിയ ചെറുപ്പക്കാരിലെ ഒരാളെ മുതല പിടിച്ചിരുന്നത്രെ. ബോഡി പോലും കിട്ടിയില്ല എന്നാണു അറിഞ്ഞത്. ഡാമിൽ മുതല ഉണ്ടാകുമോ എന്നൊക്കെയുള്ള ഞങ്ങളുടെ സംശയങ്ങൾക്ക് മറുപടികൾ പട പടാന്ന് കിട്ടി കൊണ്ടിരുന്നു. പിന്നെ വിശ്വസിക്കാതിരിക്കാൻ പറ്റിയില്ല. ഡാമിന് കുറെ ദൂരെയായി  ഒരാൾ തോണി തുഴഞ്ഞു പോകുന്നത് കണ്ടു. പങ്കായം കൊണ്ട് അയാൾ ഇടയ്ക്കിടെ വെള്ളത്തിൽ അടിക്കുന്നത് കൂടെയുള്ള പീക്കിരികൾ കാണിച്ചു തന്നു. അതെല്ലാം മുതലയെ ദൂരേക്ക്‌ അകറ്റാൻ അവിടെയുള്ള ആളുകൾ ചെയ്യുന്ന ചെപ്പടി വിദ്യകൾ ആണെന്നാണ്‌ പിള്ളേര്  ഞങ്ങൾക്ക് പറഞ്ഞു തന്നത്. അതൊക്കെ  ഞങ്ങൾ പാതി വിശ്വസിക്കുകയും പാതി അവിശ്വസിക്കുകയും ചെയ്തു. സത്യം എന്തരോ എന്തോ എന്ന മട്ടിൽ ഞങ്ങൾ പരസ്പ്പരം മുഖം നോക്കി നിന്നു പോയ നിമിഷമായിരുന്നു അത് . 
-pravin-
(ഫോട്ടോസ് - കടപ്പാട് - ഗൂഗിൾ)

Wednesday, May 1, 2013

ദഹിക്കാത്ത 2 തോന്നലുകൾ


 1. പുച്ഛം 

എത്രയോ കോടി സ്വത്തുക്കൾ അവനുണ്ടത്രേ !
എത്രയോ രാജ്യങ്ങളിലേക്ക്  അവൻ സഞ്ചരിച്ചിട്ടുണ്ടത്രേ !
എത്രയോ വലിയ വലിയ ആളുകളുമായി അവൻ സംസാരിച്ചിട്ടുണ്ടത്രേ !
എത്രയോ വിധത്തിലുള്ള സംസ്ക്കാര പ്രകാരം അതിഥികളോട് അവൻ മാന്യമായി പെരുമാറുമത്രേ !

എന്നിട്ടെന്തു കാര്യം ? 

ഞാൻ ഒരു അഞ്ചു രൂപാ ചോദിച്ചപ്പോൾ അവന്റെ കയ്യിൽ കോടികളില്ല. 
മഴ ചോർന്നൊലിക്കുന്ന എന്റെ വീട്ടിലേക്കു സഞ്ചരിക്കാൻ അവനു മടി.
മനുഷ്യനായി നിന്ന് മനുഷ്യനോടെന്ന നിലയിൽ എന്നോട് സംസാരിക്കാൻ അവനു സാധിക്കുന്നില്ല.
സ്വന്തം സംസ്ക്കാരം എന്തെന്ന് പോലും അവൻ മറന്നു പോയിരിക്കുന്നു . 

എന്നിട്ടോ ?

എന്നെയും നിന്നെയും എന്നു കാണുമ്പോഴും അവന്റെ മുഖത്ത് വിരിയുന്ന പുച്ഛത്തിനുണ്ടോ വല്ല കുറവും?
പുച്ഛ ദൃഷ്ടിയോടെ പുഴുക്കളെ നോക്കുന്ന പോലെ അവൻ നമ്മളെ തന്നെ തറപ്പിച്ചു നോക്കുമ്പോൾ 
ഞാനും നീയും അവന്റെ മുഖത്തു നിന്ന് കണ്ണെടുത്തു മാറ്റി ആകാശത്തിലോട്ടു നോക്കും.
ആകാശത്തിന്റെ അധിപൻ അന്നേരം തല കുനിച്ചു നിൽക്കുന്നത് കാണാം . 

പിന്നൊരിക്കൽ എന്തായി ? 

ആറടി മണ്ണിൽ കുഴിയിട്ട് മൂടി പുഴുവരിപ്പിക്കാനായി അവനെ കൊണ്ട് പോയ  ദിവസം 
അവന്റെ നിശ്ചലമായ ശരീരത്തിലേക്കും മുഖത്തിലെക്കും ഞാൻ തറപ്പിച്ചു നോക്കി.
അവന്റെ മുഖത്ത് അപ്പോഴും അതെ പുച്ഛ ഭാവമുണ്ടായിരുന്നു
അവന്റെ  മുഖം ആകാശത്തിനു നേരെയായിരുന്നു. 
അടഞ്ഞ കണ്ണുകൾ കൊണ്ട് ആകാശത്തിലാരെയോ അവൻ നോക്കുന്ന പോലെ തോന്നി 
ആകാശത്തിന്റെ അധിപൻ അന്നേരം കുനിച്ച തല ഉയർത്തി കൊണ്ടിരിക്കുകയായിരുന്നു. 

അവരൊക്കെ ആരായിരുന്നു ? 

പുഴുവരിക്കപ്പെട്ടവൻ  രാജാവായിരുന്നത്രേ ! 
പുഴുവരിപ്പിച്ചവൻ കാലമെന്ന ഏക സത്യ ദൈവവും . 

പുച്ഛം എന്തിനായിരുന്നു ?

കുഴിമാടത്തിനുള്ളിൽ അവന്റെ ശരീരം  തുരന്നു പുറത്തു വന്ന പുഴുക്കൾ  പരസ്പ്പരം ചോദിച്ചു കൊണ്ടേയിരുന്നു. 


2. വല്ലാത്തൊരു കോമ്പിനേഷന്‍ 

മതമില്ലാത്ത ദൈവവിശ്വാസിയും 
മതമെന്തെന്നറിയാത്ത  ദൈവവും. 

രാഷ്ട്രമില്ലാത്ത  പൗരനും 
രാഷ്ട്രീയമറിയാത്ത അരാഷ്ടീയ വാദിയും 

മനുഷ്യത്വമില്ലാത്ത മനുഷ്യനും 
മൃഗീയത എന്തെന്നറിയാത്ത മൃഗങ്ങളും. 

ആത്മാവിലാത്ത ഞാനും 
ഞാൻ എന്തെന്നറിയാത്ത ഒരു വലിയ " ഞാനും " 

വല്ലാത്തൊരു കോമ്പിനേഷന്‍ തന്നെ !!!!

-pravin- 

Monday, April 1, 2013

ഇരുട്ടിന്‍റെ കാവല്‍ക്കാര്‍


നേരം ഉച്ചയായിക്കൊണ്ടിരിക്കുന്നു. മഴ തോരുന്ന ലക്ഷണവുമില്ല. ബംഗ്ലാവിന്റെ ഒരു മുക്കിൽ ചുരുണ്ട് കൂടി കിടക്കുകയാണ് ടോമി. കറിയാച്ചൻ അതിനടുത്ത് തന്നെ ഒരു കട്ടൻ ചായ കുടിച്ചു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നു. രാവിലെ തൊട്ട് അയാളുടെ മുഖം ആരെയോ പ്രതീക്ഷിക്കുന്നുണ്ട്.  

"അവരിങ്ങെത്താറായോ കറ്യാച്ചാ .. "  ടോമി തല അൽപ്പം ഉയർത്തിക്കൊണ്ടു ചോദിച്ചു. 

"നിനക്കെതന്നതാടാ  വ്വേ അവര് വരാഞ്ഞിട്ടു ഇത്ര തിടുക്കം.. നീ നിന്റെ തരക്കാരുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതി." കറിയാച്ചൻ ടോമിയോട്‌ ഉള്ളിലെന്തോ നീരസം വച്ച് കൊണ്ടാണ് മറുപടി പറഞ്ഞത്. കുറച്ചു ദിവസങ്ങളായിട്ടു അയാളുടെ സംസാരവും മട്ടും അങ്ങിനെയാണ്. ടോമിക്ക് ഒഴികെ മറ്റാർക്കും  ചിലപ്പോൾ ഇതൊന്നും അത്ര പറ്റിയെന്നു  വരില്ല.  

കറിയാച്ചനും ടോമിയുമായുള്ള സ്നേഹ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  അത് എല്ലാവർക്കും  അറിയുന്നതുമാണ്.  പക്ഷെ, അവര് തമ്മില്‍ കുറച്ചു ദിവസമായിട്ടു എന്തോ അത്ര സുഖത്തിലല്ല എന്ന് തോന്നിക്കുന്ന വിധമാണ്  കറിയാച്ചന്‍ ടോമിയോട്‌ പെരുമാറുന്നത്. ഇനി ടോമിയെങ്ങാനും  വല്ല തെറ്റ് കുറ്റവും ചെയ്‌താല്‍ തന്നെ അത് പൊറുക്കേണ്ട കടമ കറിയാച്ചനുണ്ട് താനും. കാരണം ടോമി അങ്ങിനെ വലിഞ്ഞു കയറി വന്നവനല്ല . അതൊരു വല്യ കഥ തന്നെയാണ്.

കറിയാച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസം വരെ ആ ബംഗ്ലാവ് ഒരു സ്വര്‍ഗം തന്നെയായിരുന്നു.  മരുമകളും പേരക്കുട്ടികളും എല്ലാരുമൊത്ത്  സന്തോഷത്തോടെ ജീവിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു നെഞ്ച് വേദനയിലാണ് ത്രേസ്യാമ്മ ചേട്ടത്തി മേല്‍പ്പോട്ടു പോയത്. അവരുടെ മരണ വാര്‍ത്ത അറിഞ്ഞ് അമേരിക്കയില്‍ നിന്നും മകനായ ജോണിക്കുട്ടി എത്തിയത് പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ്. ത്രേസ്യാമ്മ ചേട്ടത്തി ഇല്ലാത്ത വീട്ടില്‍ അപ്പനോട് കൂടെ ഒറ്റയ്ക്ക് നിക്കാന്‍ ബുദ്ധി മുട്ടാണ് എന്ന് അവന്‍റെ കെട്ട്യോള്‍ കട്ടായം പറഞ്ഞതോട് കൂടെയാണ് കറിയാച്ചന്‍ ജീവിതത്തില്‍ ശരിക്കും ഒറ്റപ്പെടുന്നത്. അപ്പനെ ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരനാക്കി കൊണ്ട് ജോണിക്കുട്ടി ഭാര്യയേയും മക്കളെയും പെറുക്കിയെടുത്ത് അമേരിക്കയിലോട്ടു മടങ്ങി പോകുകയും ചെയ്തു . 

ജോണിക്കുട്ടി  തന്നെ ഒറ്റപ്പെടുത്തി പോയെന്നും വച്ച് കറിയാച്ചനു അവനോടൊരിക്കലും ഒരു  കലിപ്പും തോന്നിയിരുന്നില്ല. എത്രയായാലും അവന്‍ തന്‍റെ ചോരയാണ്, അവനു അവന്റെ കുടുംബം നോക്കിയല്ലേ  പറ്റൂ എന്ന് മാത്രമാണ് അയാള്‍ പറഞ്ഞിരുന്നത്. ആ വലിയ വീടും അതിന്റെ പരിസരവും നോക്കി ജീവിക്കുക എന്നതില്‍ കവിഞ്ഞു കറിയാച്ചന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ലായിരുന്നു. 

അങ്ങിനെയിരിക്കെ ഒരു മഴക്കാലത്ത്   രാത്രിയിൽ  കറിയാച്ചന്റെ വീട്ടുവളപ്പിൽ പതിവില്ലാത്ത ഒരു ശബ്ദം. അടുക്കള വാതിലിന്റെ അടുത്തോട്ടു ആരൊക്കെയോ ഓടിയടുക്കുന്നു എന്ന് തോന്നി തുടങ്ങിയപ്പോളാണ് കറിയാച്ചൻ ഞെട്ടി എഴുന്നേൽക്കുന്നത്. ലൈറ്റ് ഓണ്‍ ചെയ്യാതെ തലക്കൽ വച്ചിരുന്ന ഫോറിൻ ടോർച്ചുമായി കറിയാച്ചൻ അടുക്കള വാതിൽ ഭാഗത്തേക്ക് നടന്നു. പിന്നെ പെട്ടെന്ന് വാതിൽ തുറന്ന ശേഷം പിൻ വശത്തെ തൊടിയിലോട്ടെല്ലാം ടോർച്ച് അടിച്ചു നോക്കി. അപ്പോഴാണ്‌ ഇരുട്ടിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ കണ്ടത്. 

"യെവനെ കൊണ്ട് വല്യ തൊന്തരവായല്ലോ കർത്താവേ, പകല് മുഴുവൻ വളപ്പിൽ ചുറ്റി കറങ്ങുന്നത് കണ്ടപ്പോഴേ ഞാൻ കരുതിയതാണ് ഇതൊക്കെ. ഇപ്പൊ ദേ  രാത്രിയിലും.  പോ നായെ, രാത്രിയിൽ മനുഷനെ പേടിപ്പിക്കാനായിട്ട് " . 

കറിയാച്ചൻ കൈയ്യിൽ കിട്ടിയ എന്തോ എടുത്ത് അവനെ എറിഞ്ഞു. പക്ഷെ അവൻ ആ ഏറു കൊണ്ടിട്ടും അവിടുന്ന് പോകാൻ തയ്യാറല്ലാത്ത പോലെ അടുക്കള ഭാഗത്തേക്ക് നോക്കി ഉറക്കെ ശബ്ദിച്ചു. അത് പിന്നെ ഒരു വലിയ മുരൾച്ചയായി മാറുകയായിരുന്നു. പൊടുന്നനെ അവൻ അലറിക്കൊണ്ട്‌ കറിയാച്ചനു നേരെ കുതിച്ചു. കറിയാച്ചന്റെ തലയോളം ഉയരത്തിൽ ചാടിയ അവൻ അടുക്കളഭാഗത്തെ ഇരുണ്ട മൂലയിൽ ഒളിച്ചിരുന്ന ആരെയോ കടിച്ചു കുടഞ്ഞു. കറിയാച്ചന്റെ ഉച്ചത്തിലുള്ള നിലവിളിയും കടി കിട്ടിയവന്റെ കരച്ചിലും നായയുടെ കുരയും അങ്ങിനെയെല്ലാം കൂടിയായപ്പോൾ നാട്ടുകാരെല്ലാം കൂടി കയ്യിൽ കിട്ടിയ ആയുധങ്ങളുമായി  വീട്ടിൽ പാഞ്ഞെത്തി. 

"കറിയാച്ചോ, ഈ കഴുവേറി മോൻ തന്നെയായിരിക്കും  രണ്ടു ദിവസം മുന്നേ കാഞ്ഞംകുളത്തെ അമ്മച്ചീടെ  ചെവി മുറിച്ചു കളഞ്ഞ ശേഷം കാതിലെ സ്വർണവുമായി കടന്നു കളഞ്ഞവൻ. എന്നതായാലും പോലീസിങ്ങു വരട്ടെ, ഇനിയവര് തീരുമാനിക്കും എവന്റെ  കാര്യം. കള്ള കഴുവേറി നിന്നെയൊക്കെ ചെയ്യേണ്ട വിധം എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല."  അയൽക്കൂട്ടത്തിനു നേതൃത്വം കൊടുത്ത  ഇമ്മാനുവൽ  പഴയ പട്ടാളക്കാരന്റെ ശൌര്യം വീണ്ടെടുത്ത പോലെ കള്ളന്റെ ചെകണ കുറ്റി നോക്കി ഒന്നങ്ങു കൊടുത്തു ശേഷം  പറഞ്ഞു. 

'നീയിങ്ങനെ അരിശം കൊള്ളാതടാ  വ്വേ .. ഒന്നടങ്ങ്. അതിനു മാത്രം ഒന്നുമിപ്പോ  സംഭവിച്ചില്ല ല്ലോ  ."  കറിയാച്ചൻ അയാളെ ശാന്തപ്പെടുത്തി. 

പോലീസ് വന്നപ്പോൾ ഏകദേശം അര മുക്കാൽ മണിക്കൂറായി. അപ്പോഴേക്കും നാട്ടുകാരെല്ലാം കൂടെ കള്ളനെ നന്നായി മയപ്പെടുത്തിയിരുന്നു, കയ്യും കാലും വരിഞ്ഞു മുറുക്കിയ ശേഷം  ഒരു പഴം ചക്ക കണക്കെ നിലത്തു പ്രദർശന വസ്തുവായ് ഇട്ടിരിക്കുന്ന കള്ളനെ നോക്കി പോലീസ് ആകെപ്പാടെ കലിപ്പായി . 

" എന്നാ പണിയാടാ പന്ന മക്കളെ നിങ്ങ ഈ കാണിച്ചിരിക്കുന്നത് ? ഇതിപ്പോ സ്റ്റേഷനിൽ വച്ച് ഇവന്റെ കാറ്റങ്ങു പോയാ പിന്നെ  അതിന്റെ കുറ്റവും നമ്മ ഏൽക്കേണ്ടി വരും ? ഏവനാടാ ഇവന്റെ മേൽ ഇത്രേം കേറി പണിഞ്ഞത് ? "

ഒരാളും ഒന്നും മിണ്ടിയില്ല. എല്ലാവരും ഇമ്മാനുവലിന്റെ മുഖം അവിടെയെല്ലാം തിരഞ്ഞെങ്കിലും അവനെ കണ്ടതുമില്ല. ഒടുക്കം സകലരുടെയും നോട്ടം കറിയാച്ചനു നേർക്കായി. തൊട്ടു പിന്നാലെ പോലീസിന്റെ കണ്ണുകളും ആ വൃദ്ധനിൽ പതിഞ്ഞു. 

" താനാണോ ഇപ്പണി ചെയ്തത് ? "

"അയ്യോ, അല്ല സാറേ .. ഞാനല്ല. എനിക്കതിനുള്ള ആവ്തോന്നും ഇല്ലായെന്ന് എന്നെ കണ്ടാലറിയില്ലായോ .. " കറിയാച്ചൻ ശാന്തമായി പറഞ്ഞു . 

" അപ്പോൾ കള്ളനെ  ആദ്യം കണ്ടത് ആരാ ? താനല്ലിയോ ? " 

"അല്ല സാറേ, ദോ ആ കിടക്കുന്ന വീരനാണ്  കള്ളനെ  ആദ്യം കണ്ടത്. വാതിൽ തുറന്നപ്പോൾ  ഞാൻ കണ്ടത്  അവനെ മാത്രമായിരുന്നു . " അടുക്കള ഭാഗത്ത് ക്ഷീണിച്ചു കിടക്കുന്ന ഒരു മെലിഞ്ഞ നായയെ നോക്കി കൊണ്ട് കറിയാച്ചൻ പറഞ്ഞു. 

"ഡോ, താനെന്നാ വർത്തമാനാ ഈ പറഞ്ഞോണ്ട് വരുന്നത്. ഒരു നായെ കാണിച്ചു തന്നിട്ട് അവനെയങ്ങു ചോദ്യം ചെയ്തോ എന്നാണോ? മനുഷ്യന്മാരുടെ കാര്യമാ നമ്മ ഈ പറയുന്നത് . അതിനിടക്ക് ഒരുമാതിരി .. " പോലീസുകാരിൽ ഒരാൾ  അമർഷം കടിച്ചമർത്തി കൊണ്ട് പറഞ്ഞു . 

"താൻ ഒരു പണി ചെയ്യ്, നാളെ കാലത്ത് സ്റ്റെഷനിലോട്ടു വന്നെക്ക്.  ബാക്കിയെല്ലാം അവിടെ വച്ച് സംസാരിക്കാം. " 

പോലീസും അയൽക്കൂട്ടവും പിരിഞ്ഞു പോയപ്പോൾ  സമയം ഏകദേശം രാവിലെ നാല് മണിയാകാറായിരുന്നു. ഇനിയിപ്പൊ രണ്ടാമത് ഉറങ്ങാനുള്ള സമയമൊന്നുമില്ല. കറിയാച്ചൻ അടുക്കള ഭാഗത്തേക്ക് നടന്നു . 

അപ്പോഴും അടുക്കള   തിണ്ണയിൽ അവൻ കിടക്കുന്നുണ്ടായിരുന്നു. കറിയാച്ചൻ അവന്റെ അടുത്തു പോയി ഇരുപ്പുറപ്പിച്ചു. അവനെ കണ്ടിട്ട് നാടൻ ഇനത്തീ പെട്ടതാണെന്ന് തോന്നുന്നില്ല. അവന്റെ കണ്ണുകളിലേക്കു നോക്കി നിന്നപ്പോൾ  ആ കണ്ണുകൾ സംസാരിക്കുന്ന പോലെ തോന്നി. 

'എന്നതാ കറിയാച്ചോ ഇങ്ങനെ നോക്കുന്നത്? എന്റെ കണ്ണിലെന്നതാ ഇത്ര മാത്രം നോക്കാനുള്ളത് ?" അവൻ  കറിയാച്ചനോട് ഒരൽപ്പം  ഗൌരവത്തോടെ ചോദിച്ചു. 

"ഹാഹ് ! നീ ആള് കൊള്ളാമല്ലോട വ്വേ, സംസാരിക്കുന്നോ ? നീയപ്പം ഒരു സാധാ ഇനത്തീപ്പെട്ടതല്ല എന്ന് സാരം. ആഹ നീ  കൊള്ളാമല്ലോ. എന്നതായാലും നേരം പുലരുവോളമെങ്കിലും എനിക്ക് മിണ്ടീം പറഞ്ഞും ഇരിക്കാനോരാളായല്ലോ .  ' 

' ഓ .. അങ്ങിനെ എല്ലാവരോടോന്നും സംസാരിക്കാറില്ല. അല്ലെങ്കി തന്നെ ഇവിടാരോട് എന്ത് സംസാരിക്കാനാ ? സംസാരിച്ചെട്ടെന്തു കാര്യം ? ഹും .. " അവൻ ഒരു ചെറിയ നെടുവീർപ്പോടെ പറഞ്ഞു. 

'ങും . ഒരർത്ഥത്തിൽ അതും ശരിയാ . ആട്ടെ എന്നതാ നിന്റെ പേര് ? '

"കറിയാച്ചൻ നമ്മുടെ  പ്രാഞ്ചീയ്ട്ടൻ സിനിമായോന്നും  കണ്ടിട്ടില്ലായോ? അതിലെ പുണ്യാളൻ പറയുന്നുണ്ട് ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന് . ഹ ഹാഹ് , ഈ ചോദ്യം കേൾക്കുമ്പോൾ  എനിക്കതാ ഓർമ വരുന്നത് ." 

" ങേ .. അപ്പം നീ സിനെമായോക്കെ കാണുമോ . ഇവിടെ ത്രേസ്യാക്കു വല്യ ഇഷ്ടായിരുന്നു സിനെമായോക്കെ. ഹും, എന്നാ പറയാനാ അവളങ്ങു പോയില്ലായോ. " കറിയാച്ചൻ അതും പറഞ്ഞു കൊണ്ട് പെട്ടെന്ന് മൌനിയായി . 
 " ങും , സാരല്യ കറിയാച്ചാ . ഓരോ സമയത്തും ഓരോന്നൊക്കെ നടക്കണം എന്നത് കർത്താവിന്റെ തീരുമാനമാണ്. അത് നടന്നല്ലേ പറ്റൂ." അവൻ കറിയാച്ചനെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു . 

" ങും .. ഞാനും അങ്ങിനെ കരുതി തന്നെയാ ആശ്വസിക്കുന്നത്. "  

"ഓർമ വച്ച കാലം തൊട്ട് എന്നെ ടോമി എന്ന പേരിലാണ് എല്ലാവരും വിളിക്കുന്നത് .  കറിയാച്ചനും  ആ പേര് തന്നെ വിളിക്കാം "  

"ആഹ, നല്ല പേരാണല്ലോ ! എന്റെ കൊച്ചുമോന്  ഈ പേരിടണം എന്നായിരുന്നു എന്റെ ആഗ്രഹം.  പക്ഷെ അവറ്റങ്ങളുടെ അമ്മക്കത്‌ പറ്റിയില്ല . അപ്പോൾ പിന്നെ ജോണിക്കുട്ടിയും ആ പേര് വേണ്ടാന്നു പറഞ്ഞു . ഹും.  അതൊക്കെ പോട്ടെ നിന്നെ ഈ രാത്രിയിൽ എനിക്ക് കാവൽ നിർത്തിയതാരാണ് ? നീ ഇത്രേം കാലം എവിടാരുന്നു ? "

"ങും .. അതൊക്കെ പറയാൻ നിന്നാൽ  ഈ വെളുത്തു വരുന്ന പകൽ ഒന്ന് കൂടി അസ്തമിക്കുന്ന അത്രേം സമയമെടുത്തെന്നു വരും. അത് കൊണ്ട് ചുരുക്കി പറയാം. കറിയാച്ചൻ എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസമാണ് ആദ്യമായി ഞാൻ ഈ വളപ്പിൽ കാലു കുത്തുന്നത്. അന്ന് ഞാൻ ഉറക്കെ ഓരിയിട്ടു കരഞ്ഞപ്പോൾ ജോണിക്കുട്ടിയുടെ പെണ്ണും പിള്ള എന്നെ കല്ലെറിഞ്ഞു ആട്ടിയാരുന്നു. ആ ഏറു കൊണ്ട പാടാണ് എന്റെ മുഖത്തു ഇപ്പോൾ ഈ കാണുന്നത്. അന്ന് തൊട്ടു ഞാൻ ഈ തൊടിയിലോക്കെ തന്നെയായി ഉണ്ടായിരുന്നു. കറിയാച്ചൻ ഭക്ഷണം കഴിച്ചു കഴിക്കുമ്പോൾ അതിലെ  ഒരോഹരി അടുക്കള ഭാഗത്തെ ഈ തെങ്ങിൻ ചുവട്ടിലുള്ള പാത്രത്തിൽ ഇട്ടു  വക്കത്തില്ലയോ? അതാണ്‌ ഇന്ന് എനിക്കുള്ള ഈ ജീവന്റെ അടിസ്ഥാനം. അതിന്റെ നന്ദി കാണിച്ചെന്നു കൂട്ടിയാ മതി. അല്ലാതെ തെണ്ടിയും അവശനുമായ എന്നെ പോലൊരു ഒരുത്തനെ ആരുടെയെങ്കിലും കാവലിനു നിയോഗിക്കുമോ ? അങ്ങിനെയായിരുന്നെങ്കിൽ എന്നെ അവർ തെരുവിൽ ഉപേക്ഷിക്കുമായിരുന്നില്ല "  ടോമി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . വാക്കുകൾ പലയിടത്തും പതറി . 

കറിയാച്ചൻ അവന്റെ മുഖത്തെ പാടുകളിൽ കൈ കൊണ്ട് ഉഴിഞ്ഞു. അവനു കുടിക്കാൻ ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചൂടാക്കി കൊടുത്തു . ശേഷം അവനെ വീട്ടിനുള്ളിലേക്ക് നിർബന്ധിച്ചു കയറ്റി.  വീട്ടിനുള്ളിൽ കയറാൻ ആദ്യമൊക്കെ അവൻ വിസമ്മതിച്ചു എങ്കിലും കറിയാച്ചന്റെ നിർബന്ധത്തിനു മുന്നിൽ  പിന്നീട് വഴങ്ങേണ്ടി വന്നു. അന്ന് തൊട്ടു അവൻ ആ വീട്ടിലെ ഒരംഗത്തെ പോലെ കരുതപ്പെട്ടു എന്നതാണ് സത്യം.  ഇതൊക്കെ തന്നെയാണ് അവരുടെ സ്നേഹ ബന്ധത്തിന്റെ തുടക്കവും. 

അങ്ങിനെ കുറെ കാലത്തിനു ശേഷം  ബംഗ്ലാവിൽ വീണ്ടും  ഒച്ചയും അനക്കവുമൊക്കെ വന്നു തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അവര് തമ്മിൽ സംസാരിക്കാത്ത വിഷയങ്ങളില്ല. പങ്കു വക്കാത്ത  കഥകളില്ല. അനുഭവങ്ങളില്ല. പലപ്പോഴും കഥയെന്ന പോലെ ടോമി കറിയാച്ചനു പറഞ്ഞു കൊടുത്തിരുന്നത്  ടോമിയുടെ  പഴയ കാല ജീവിതം തന്നെയായിരുന്നു. അത് മനസിലായ നിമിഷം  കറിയാച്ചൻറെ മനസ്സ്  വല്ലാതെ  വേദനിച്ചു. 

ഏതോ വലിയ വീടിന്റെ അകത്തളത്തിൽ സമ്പന്നതയുടെ  പ്രൌഡി കാണിക്കാൻ വേണ്ടി  വളർത്തുന്ന ജീവനുള്ള ഒരു വസ്തു മാത്രമായിരുന്നു അവൻ. ആ ജീവനുള്ള വസ്തുവിന് ആ വീട്ടുകാരിട്ട  പേരാണ് 'ടോമി'. വിദേശത്തെവിടെയോ  ആണവന്റെ  പൂർവികർ എന്ന് കേട്ട് കേൾവിയുണ്ട് . എ. സി റൂമുകളിലെ താമസവും, നല്ല ഭക്ഷണവും, കൊച്ചമ്മമാരുടെ കൂടെ സിനിമ കാണാൻ പോക്കും, ഷോപ്പിങ്ങും അങ്ങിനെ എല്ലാം കൊണ്ടും സുഖലോലുപനായി ജീവിക്കുന്ന സമയത്താണ് അവനൊരു അപകടം പറ്റുന്നത്. അതിൽപ്പിന്നെ അവന്റെ ആരോഗ്യ സ്ഥിതിയൊക്കെ മോശമായി.  ശോഷിക്കുകയും വൈരൂപ്യം ബാധിക്കുകയും ചെയ്ത  ഒരു നായ, അവനെത്ര ഉന്നത കുല ജാതനായാലും ആ വീട്ടിൽ പിന്നെ അവനൊരു സ്ഥാനവുമില്ല.  വില കൂടിയ വളർത്തു നായയെന്ന പേരിൽ അവനെ  മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ വീട്ടുകാർ സ്വയം അപമാനം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു . 

ഒന്നിനും കൊള്ളാത്ത അവനെ കൊന്നു കളയാനായിരുന്നു ആദ്യം അവർ തീരുമാനിച്ചത്. പക്ഷെ ആർക്കോ എപ്പോഴോ തോന്നിയ ഒരു ദയ, അവനെ കൊല്ലണ്ട എന്ന് തീരുമാനത്തിൽ എത്തിച്ചു. പകരം, നഗര മാലിന്യങ്ങൾ കൊണ്ട് കളയുന്ന  ദൂരെയുള്ള കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ കൊണ്ട് വിടാനായി ചിലരെ പറഞ്ഞേൽപ്പിച്ചു . 

പറഞ്ഞുറപ്പിച്ച പോലെ ഒരു രാത്രി വന്നെത്തി. നഗര മാലിന്യം കൊണ്ട് കളയാൻ ഉപയോഗിക്കുന്ന  വൃത്തിയില്ലാത്തൊരു വാഹനത്തിൽ അവനെ ആരൊക്കെയോ ചേർന്ന് നിർബന്ധിച്ചു കയറ്റി. കുറെയേറെ സമയം കുതറി മാറി ഓടാൻ ശ്രമിച്ചെങ്കിലും അത്  നടന്നില്ല. അത്രയും കാലം അവനെ  ഒക്കത്തിരുത്തി കൊഞ്ചിച്ചവരും, സിനിമയ്ക്കും, ഷോപ്പിങ്ങിനും, ജോഗിങ്ങിനുമെല്ലാം  കൂടെ കൊണ്ട് നടന്നവരും, അങ്ങിനെ ആ വീട്ടിലെ എല്ലാവരാലും അവൻ പൂർണമായി ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതവനു ബോധ്യപ്പെട്ട നിമിഷത്തിൽ  അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ ആ വണ്ടിക്കകത്ത് ഒരു മൂലയിൽ ശാന്തനായി അവൻ ഇരുപ്പുറപ്പിച്ചു. 

വണ്ടിയുടെ പിൻവാതിലിലെ ജനലിലൂടെ അവൻ ആ വീടിനെയും വീട്ടുകാരെയും അവസാനമായി ഒന്ന് നോക്കി. വണ്ടി മുന്നോട്ടു നീങ്ങാൻ തുടങ്ങിയ സമയത്ത് അവൻ പരിഭ്രമമൊന്നും കാണിച്ചില്ല.  രണ്ടാമതായി ആരെയും തിരിഞ്ഞു നോക്കിയില്ല. കരയുകുയും ചെയ്തില്ല. ഇനിയെന്ത് എന്ന ചിന്തയിൽ അവന്റെ മനസ്സ് അത്ര മേൽ മരവിച്ചു പോയിരുന്നു അപ്പോഴേക്കും. 

കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ ഉപേക്ഷിച്ച ശേഷം വണ്ടിക്കാർ അവരുടെ പാട്ടിനു പോയി. അവിടുന്നങ്ങോട്ട് അവനു നേരിടേണ്ടി വന്ന വെല്ലുവിളികൾ പലതായിരുന്നു. മാലിന്യം ഭക്ഷിക്കേണ്ടി വന്നു . അതിനായി മറ്റു നായ്ക്കളോട് കടി പിടി കൂടേണ്ടി വന്നു. പലപ്പോഴും രാത്രിയിൽ കള്ള് കുടിയും മറ്റുമായി ആ ഭാഗത്തേക്ക് വരുന്ന ആളുകളിൽ നിന്ന് കല്ലേറ് കിട്ടുകയുണ്ടായിട്ടുണ്ട്. അങ്ങിനെയെന്തെല്ലാം അനുഭവങ്ങൾ അവനുണ്ടായിരിക്കുന്നു എന്ന് മുഴുവൻ പറയ വയ്യ. 

അവിടുന്ന് തുടങ്ങിയ അവന്റെ അലച്ചിൽ പിന്നീട്  നിൽക്കുന്നത് കറിയാച്ചന്റെ വീട്ടു വളപ്പിൽ എത്തുന്നതോടെയാണ്. ക്ഷീണം അനുഭവപ്പെട്ടപ്പോൾ ആണ് അവനൊന്നു കോട്ട് വാ ഇട്ടത്. അതിനോടൊപ്പം ഉച്ചത്തിൽ പൊങ്ങി വന്ന ശബ്ദം കേട്ടിട്ടായിരിക്കാം ജോണിക്കുട്ടിയുടെ ഭാര്യ അവനെ കല്ലെടുത്തെറിഞ്ഞതും ആട്ടിപ്പായിച്ചതും . 

" കറിയാച്ചാ .. ദേ അവരെത്തി കേട്ടോ .. " ടോമിയുടെ വിളി കേട്ടാണ് കറിയാച്ചൻ മയക്കത്തിൽ നിന്ന് എഴുന്നേറ്റത് .  

ഗെയ്റ്റ് തുറക്കാൻ വേണ്ടി ഹോണ്‍ അടിക്കുകയാണ് ഡ്രൈവർ. കറിയാച്ചൻ നടന്നു അങ്ങൊട്ടെത്തുമ്പൊഴെക്കും ഒരു സമയമാകും. വീട്ടിലെ തന്റെ സ്വാതന്ത്ര്യവും സാന്നിധ്യവും അറിയിക്കാനായി ടോമി ഗെയ്റ്റിനു മുന്നിലേക്ക്‌ ഓടി. അപ്പോഴേക്കും ഡ്രൈവർ  പുറത്തിറങ്ങി ഗെയ്റ്റ് തുറന്നിരുന്നു. ഗെയ്റ്റും കടന്ന് വീടിന്റെ മുറ്റത്തേക്ക് സ്പീഡിൽ കുതിച്ച ചുവന്ന നിറമുള്ള ബെന്സിനു പിന്നാലെ ടോമി സർവ ശക്തിയും എടുത്ത് ഓടി . ഒരു വിധത്തിലാണ് അവൻ ആ വണ്ടിക്കൊപ്പം ഓടി എത്തിയത്. 

ഡോർ തുറന്നു പുറത്തിറങ്ങിയ ജോണിക്കുട്ടിക്കൊപ്പം മറ്റാരൊക്കെയോ ഉണ്ടായിരുന്നു. അവരെ വീടും വളപ്പും ചുറ്റി  കാണിക്കാൻ  ഡ്രൈവറെ പറഞ്ഞേൽപ്പിച്ച  ശേഷം ജോണിക്കുട്ടി   കറിയാച്ചനും ടോമിയും നിൽക്കുന്ന ഭാഗത്തേക്ക് മടങ്ങി വന്നു . 

" ഹോ .. ഇവനാണോ അപ്പൻ പറഞ്ഞ ആ  ടോമി ?  ഞാൻ കരുതി വല്ല ജർമൻ ഷെപ്പേഡു പോലുള്ള വല്ല ഐറ്റവും ആയിരിക്കുമെന്ന്.  ഇത് വലിയ മെനയില്ലാത്ത ഏതോ ജാതിയാണ് . കണ്ടില്ലേ ആകെ ശോഷിച്ചാ നിൽക്കുന്നെ. പോരാത്തതിന് കാലിനു  ചെറിയ മുടന്തുമുണ്ടല്ലെ ?." ജോണിക്കുട്ടി ടോമിയെ ഒറ്റ നോട്ടത്തിൽ വിലയിരുത്തി കഴിഞ്ഞു . 

ജോണിക്കുട്ടിയുടെയും കറിയാച്ചന്റെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ് ടോമി. അവരുടെ സംഭാഷണത്തിന്റെ ഗതി മനസിലാകാതെ അവനാകെ കുഴങ്ങി. അവര് രണ്ടു പേരും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി . പിന്നാലെ ടോമിയും ചെന്നു . 

"പ്ഫാ .. നായിന്റെ മോനെ , വന്നു വന്ന് വീടിനകത്തെക്കാണോ കയറുന്നത് ??" ജോണിക്കുട്ടി ടോമിയുടെ വയറു നോക്കി ആഞ്ഞൊരു ചവിട്ടങ്ങ് കൊടുത്തു . ഇടിയുടെ ആഘാതത്തിൽ ടോമി ഒരൽപ്പം ദൂരത്തേക്കു തെറിച്ചു വീണു . 

കറിയാച്ചൻ ജോണിക്കുട്ടിയെ എന്തൊക്കെയോ ചീത്ത വിളിച്ചു കൊണ്ട് ടോമിയെ പിടിച്ചു എഴുന്നെൽപ്പിച്ചെങ്കിലും അവന്റെ കരച്ചിൽ കുറെ നേരം തുടർന്നു . പിന്നെ സാവധാനം അവൻ മുടന്തി മുടന്തി വീട്ടു മുറ്റത്തെ മാവിൻ ചുവട്ടിൽ പോയി കിടന്നു. ഇനിയെന്തായാലും ജോണിക്കുട്ടി പോകുന്ന സമയം വരെ വീടിനകത്തേക്ക് കയറുന്ന പ്രശ്നമില്ല എന്ന തരത്തിൽ വീടും നോക്കി ദൂരത്തായി അവൻ കിടന്നു . 

സമയം സന്ധ്യയായി. വീടും വളപ്പും കണ്ടു നടന്നവർ എല്ലാവരും കൂടി ഉമ്മറത്തിരുന്നു ജോണി കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു ഉറപ്പിക്കുന്നുണ്ട്. കറിയാച്ചൻ പിന്നെ കുറച്ചു ദിവസമായിട്ടുള്ള  അതെ മുഖഭാവം തന്നെ ഇപ്പോഴും. ടോമി ദൂരെ ഇരുന്ന് എല്ലാം നോക്കി കാണുന്നുണ്ട് . 

അൽപ്പ സമയം കഴിഞ്ഞു കാണും. ഒരു ചെറിയ മാരുതി വാൻ വീട്ടു മുറ്റത്തെത്തി . കറിയാച്ചൻ അതിനു അടുത്തേക്ക് നടന്നു വന്ന ശേഷം ടോമിയെ വിളിച്ചു . അവൻ അനുസരണയോടെ അയാളുടെ അടുത്തു ചെന്ന് നിന്നു  . 

" എടാ ടോമിയേ, നമുക്കൊരിടം വരെ പോകാം .. നീ എന്റെ കൂടെ പോരില്ലേ .. " 

 കറിയാച്ചൻ കുറച്ചു ദിവസത്തിനു ശേഷമാണ് ഇങ്ങിനെ സ്നേഹത്തോടെ സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ കേട്ട പാതി കേൾക്കാത്ത പാതി ടോമി വേഗം വണ്ടിയിൽ കയറി ഇരുപ്പുറപ്പിച്ചു. കൂടെ കറിയാച്ചനും. വണ്ടി മുന്നോട്ടു നീങ്ങുന്ന സമയത്ത് ജോണിക്കുട്ടി കറിയാച്ചനോടായി എന്തോ ഉറക്കെ വിളിച്ചു പറയുന്നത് അവൻ ശ്രദ്ധിച്ചു . 

കറിയാച്ചൻ വണ്ടിയിലിരുന്നു വീണ്ടും എന്തോ ആലോചിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാഴ്ച കണ്ടു കൊണ്ടിരിക്കുകയാണ് ടോമി. വീട്ടിൽ നിന്നും ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു. എന്നാലും എവിടെയോ കണ്ടു മറന്ന വഴികളെ പോലെ. അവൻ ആ വഴികൾ ഓർത്തെടുക്കാൻ ശ്രമിക്കവേ കറിയാച്ചൻ വണ്ടി നിർത്താൻ പറഞ്ഞു . 

കറിയാച്ചനൊപ്പം വണ്ടിക്കു പുറത്തിറങ്ങിയ ടോമി ആ സ്ഥലം തിരിച്ചറിഞ്ഞു. പഴയ ആ കുറുക്കൻ മല. ഇവിടെ എന്തിനായിരിക്കും കറിയാച്ചൻ തന്നെ കൊണ്ട് വന്നിട്ടുണ്ടാകുക ?

"ടോമി .. നിന്നെ ഞാൻ ഇവിടെ വിടാൻ പോകുവാ.  ഇനി നീയെന്നെ തേടി വരരുത്. നീ വന്നിടത്തേക്കു  തന്നെ മടങ്ങി പൊയ്ക്കോ മോനെ. എനിക്കാകില്ല നിന്നെയിനി  സംരക്ഷിക്കാൻ". കറിയാച്ചൻ വിതുമ്പി കൊണ്ട് പറഞ്ഞു. ടോമിക്കൊന്നും മനസിലായില്ല. അവനവിടെ ചുറ്റിനും എന്തൊക്കെയോ മണം പിടിച്ചു കൊണ്ടിരിക്കുന്ന സമയം കൊണ്ട് കറിയാച്ചൻ വണ്ടിക്കകത്തെക്ക് ഓടി കയറി. 

വണ്ടി പോകുന്ന ശബ്ദം കേട്ടപ്പോൾ ടോമി പിന്നാലെ പാഞ്ഞു. പാഞ്ഞു പോകുന്ന മാരുതി വാനിനു പിന്നാലെ ഓടി വരുന്ന ടോമിയെ ചില്ല് ഗ്ലാസിലൂടെ കറിയാച്ചൻ നോക്കി  കൊണ്ടിരിക്കുകയായിരുന്നു.  കാഴ്ച്ചയുടെ ദൂരം കുറഞ്ഞു വരുന്നതിനു മുൻപേ തന്നെ  ഇരുട്ടിലെവിടെയോ ടോമി മറഞ്ഞു പോയി. 

 കറിയാച്ചൻ സീറ്റിൽ മുഖമമർത്തി കൊണ്ട് നിശബ്ദനായി കരയുകയാണ്. നാളെ കാലത്ത് ടോമിയെ പോലെ താനും ജോണിക്കുട്ടിയുടെ കൂടെ ഇത് പോലൊരു യാത്ര പോകാൻ പോകുകയാണ് എന്ന് കൂടി ആലോചിക്കുമ്പോൾ അയാൾക്ക്‌ വിഷമം അടക്കാൻ സാധിക്കുന്നില്ല. അയാളുടെ  തേങ്ങി തേങ്ങി കരയുന്ന ശബ്ദം വാനിന്റ എഞ്ചിൻ ശബ്ദത്തിൽ അലിഞ്ഞു പോയി . 

വീട്ടു പടിക്കൽ വണ്ടി എത്തിയപ്പോഴേക്കും സമയം ഏകദേശം പാതിരായായിരുന്നു. പുറത്തു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ജോണിക്കുട്ടി മൊബൈൽ ഫോണിലുള്ള  സംസാരം അവസാനിപ്പിച്ചു. പിന്നെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന  അവസാനത്തെ പെഗ് ഒരൊറ്റ വലിക്കു തീർത്ത്‌ കൊണ്ട് പുറത്തേക്ക് കടന്നു വന്നു. 

"ഓ .. കൊണ്ട കളഞ്ഞോ ആ സാധനത്തിനെ. സമാധാനം !  ഇനി അതിന്റെ പേരിൽ വീട് വിട്ടു എങ്ങൊട്ടുമില്ലായെ എന്ന് പറയത്തില്ല ല്ലോ. അല്ലേലും നല്ല കാര്യങ്ങൾ ചെയ്യാൻ അപ്പനെന്നും ഒരിച്ചിരി വൈകും എന്നത് നേരാ. ഇതും അത് പോലെയൊന്ന്  തന്നെ  .. " വണ്ടി നിർത്തി പുറത്തോട്ടിറങ്ങിയ ഡ്രൈവറോട് ജോണിക്കുട്ടി ആടിക്കുഴഞ്ഞു കൊണ്ട് പറഞ്ഞു. 

വണ്ടിയിൽ നിന്ന് ഇറങ്ങാതെ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന കറിയാച്ചന്റെ അടുത്തു ചെന്ന് കൊണ്ട് ജോണിക്കുട്ടി ബാക്കി സംസാരം തുടർന്നു.  

"ഈ ഒരൊറ്റ ഡീല് കൊണ്ട് അപ്പന്റെ അക്കൌണ്ടിൽ ഈ ജോണിക്കുട്ടി ഇടാൻ പോകുന്നത് കോടികളാണ്.  കോടികൾ ! പിന്നെ, താമസം ഇവിടുന്നു മാറേണ്ടി വരും എന്നത് കൊണ്ട്  അപ്പനെന്നായിത്ര  നഷ്ടം?? ഒരു നഷ്ടവുമില്ലെന്നു മാത്രമല്ല, ശരണാലയത്തിൽ ഇതിലും നല്ല സെറ്റപ്പോടെ കഴിയാനുള്ള വകയും ഈ ജോണിക്കുട്ടി അപ്പന് തരും . ഇതീ കൂടുതൽ ഞാൻ എന്റെ അപ്പനെങ്ങനാ സ്നേഹിക്കണ്ടത് ? അപ്പൻ തന്നെ പറ. അല്ലേൽ വേണ്ട, അപ്പനിങ്ങു പുറത്തോട്ടു ഇറങ്ങിയേ , വിശദമായിട്ട് തന്നെ ഞാൻ പറയാം . " 

ഇത്രയേറെ കാര്യങ്ങൾ പറഞ്ഞിട്ടും വണ്ടിക്കകത്ത് നിർവികാരനായി ഇരിക്കുന്ന കറിയാച്ചനെ കണ്ടിട്ട് ജോണിക്കുട്ടിക്ക് സഹിച്ചില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി വരാൻ വേണ്ടി ജോണിക്കുട്ടി ഡോർ തുറന്ന് കറിയാച്ചന്റെ കൈ പിടിച്ചു വലിച്ചു.  ആ ശക്തിയിൽ അയാളുടെ ശരീരം ഒരു ഭാഗത്തേക്കായി പെട്ടെന്ന് ചരിഞ്ഞു വീണപ്പോൾ ജോണിക്കുട്ടി ഉച്ചത്തിൽ ഡ്രൈവറെ വിളിച്ചു കൊണ്ട് അലറി. ഡ്രൈവർ ഓടി വന്നു. രണ്ടു പേരും കൂടി കറിയാച്ചന്റെ  മരവിച്ച ശരീരം വീടിന്റെ ഉമ്മറത്ത് കൊണ്ട് കിടത്തി. അപ്പോഴും കള്ളിന്റെ ബോധത്തിൽ ജോണിക്കുട്ടി അപ്പനോട് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . 

അതേ സമയം ദൂരെ കുറുക്കൻ മലയുടെ ഇരുട്ട് വഴികളിലൂടെ കറിയാച്ചന്റെ ഗന്ധം പിടിച്ചുകൊണ്ട് മുടന്തി- മുടന്തി  ഓടി വരുകയായിരുന്ന ടോമിയുടെ കാഴ്ചക്ക് മുന്നിൽ ഒരു തൂവെളിച്ചമായി കറിയാച്ചൻ  നിറഞ്ഞു വന്നു. കറിയാച്ചനെ കണ്ടപ്പോൾ ടോമി പതിവില്ലാത്ത ശൈലിയിൽ ഓരിയിട്ടു കൊണ്ട് സ്നേഹം പ്രകടിപ്പിച്ചു. പിന്നീട്  പതിവ് സംസാരവും കളി ചിരിയുമായി അവർ രണ്ടു പേരും കൂടി കുറുക്കൻമലയുടെ മുകളിലേക്ക് ഓടി കയറി. ഇരുട്ടിന്റെ മാത്രം കാവൽക്കാരാകാൻ അവരെപ്പോഴേ   തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. 
-pravin-