Wednesday, April 11, 2012

ഒരു പ്രവാസിയുടെ ഓര്‍മ്മയിലെ വിഷു


     വീണ്ടും ഒരു വിഷുക്കാലം വരുന്നു എന്ന് പറഞ്ഞ് കൊണ്ട്   ഫേസ് ബുക്കില്‍ കൊന്ന പൂക്കള്‍ ഷെയര്‍ ചെയ്തു കണ്ടപ്പോളാണ് സത്യത്തില്‍ എനിക്കും വിഷുക്കാലം വന്നു എന്ന അറിവ് കിട്ടിയത്.( ഫേസ് ബുക്ക് കൊണ്ടുള്ള ഓരോ ഉപകാരമേ ..)അല്ലെങ്കില്‍ തന്നെ എന്ത് വിഷു എന്ത് ഓണം മലയാളികള്‍ക്ക്... ആഘോഷങ്ങള്‍ ബാറിലും ഹോട്ടലുകളിലും നൈറ്റ് ക്ലബുകളിലും ഒക്കെ അല്ലേ .. ! കേരളം കുടിച്ചു കളയുന്ന കോടികള്‍ , ഹാ . സര്‍ക്കാരിന്‍റെ വരുമാനം കൂടട്ടെ .. അല്ല ഞാന്‍ എന്തിനാ ഇപ്പൊ അതൊക്കെ ആലോചിച്ചു വ്യാകുലപ്പെടുന്നത്‌....,. എനിക്ക് ഇപ്പോളും എപ്പോളും വിഷു മനസ്സില്‍  ഉണ്ട്. അത്  പോരെ ? പഴയ ഓരോന്ന് ആലോചിക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു ഉന്മേഷമാണ്. ആലോചിച്ചു തീരുമ്പോള്‍ ആ കാലമൊന്നും ഇനി തിരിച്ചു കിട്ടില്ലാ എന്ന നിരാശാബോധം എന്നെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊണ്ടേ ഇരിക്കും കുറച്ചു നേരത്തേക്ക്. 

   വിഷുവിന്‍റെ തലേ ദിവസം കൊന്നപ്പൂക്കള്‍ പറിക്കാന്‍ എല്ലാവരും കൂടി ഒരു പോക്കുണ്ട് . സ്കൂള്‍ അടച്ചതിന്റെ ഒരു ആഘോഷം ഒരു ഭാഗത്ത്‌ , സുഹൃത്തുക്കളുമായി എവിടെ വേണേലും തെണ്ടാന്‍ പോകാനുള്ള അനുവദിച്ചിട്ടില്ലാത്ത ഒരു സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന്റെ ഒരു രസം വേറൊരു ഭാഗത്ത്‌, അങ്ങനെ ഉള്ള ദിവസങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചു അര്‍മാദിക്കാന്‍ ഉള്ള ഒരു ദിവസമായാണ് ഞങ്ങളില്‍ പലരും വിഷുവിനെ കണ്ടിരുന്നത്‌.,.  മാത്രമല്ല ആ ദിവസം ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്ന വിഷു -കൈ നീട്ടം എത്ര രൂപയുണ്ടാകും എന്നതിനെ അനുസരിച്ചിരിക്കും ആ വര്‍ഷം നമ്മുടെ കൈയില്‍ വന്നു ചേരാനുള്ള പോക്കറ്റ് മണിയുടെ കനവും. 

 വീട്ടില്‍ വിഷുവിനു ഞങ്ങള്‍ ഏറി വന്നാല്‍ അച്ഛനും അമ്മയും അനിയനും ഞാനും മാത്രമേ ഉണ്ടാകാറുള്ളൂ.  തലേ ദിവസം തന്നെ അമ്മ പൂജാ മുറിയെല്ലാം നല്ല വൃത്തിയായി അലങ്കരിക്കും. അമ്മ ഒരു വലിയ ഈശ്വര വിശ്വാസി ആയതു കൊണ്ട് പൂജാമുറിയില്‍ ഇല്ലാത്ത ദൈവങ്ങള്‍ ഇല്ല. ഗണപതിയും , ശ്രീ കൃഷ്ണനും , ലക്ഷ്മീ ദേവിയും , ധന്വന്തരീ മൂര്‍ത്തിയും , ഹനുമാനും , ശിവനും അങ്ങനെ എല്ലാവരെയും പൂജാമുറിയില്‍ ഓരോ ഭാഗത്ത്‌ കാണാം. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസമാണ്. അമ്മക്ക് അമ്മയുടെ വിശ്വാസം, അച്ഛനും അനിയനും അവരുടെതായ വിശ്വാസം, എനിക്ക് എന്റെ മാത്രം വേറൊരു വിശ്വാസം. അത് നമ്മള്‍ എന്തിനു അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചെയ്യണം എന്ന പക്ഷമാണ് എന്റേത് . ഇനി യിപ്പൊ  ദൈവ വിശ്വാസം കൂടിയാലും കുറഞ്ഞാലും എല്ലാവരെയും സ്നേഹിക്കാനല്ലേ  എല്ലാ ദൈവങ്ങളും പറയുന്നത്. ഒരാളുടെ വിശ്വാസങ്ങള്‍ മറ്റൊരാൾക്ക്  ചിലപ്പോള്‍ അന്ധവിശ്വാസം ആകാം.അതും സ്വാഭാവികം.. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ഞങ്ങള്‍ വീട്ടുകാര്‍ തമ്മില്‍ തന്നെ ദൈവങ്ങളെയും പുരാണ കഥകളെയും   ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പൂജാ മുറിയില്‍ ഞങ്ങള്‍ ഒന്നാണ്. അപ്പോള്‍ വിഷുക്കാലത്തും ഞങ്ങള്‍ അങ്ങനെ തന്നെ.

 ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ പൂജാ മുറിയിലെ ദൈവങ്ങളെ സമാധാനമായി ഉറങ്ങാന്‍ വിട്ടിട്ടു ഞങ്ങളും ഉറങ്ങാന്‍ കിടക്കും. അതിനൊക്കെ മുന്‍പേ ഞാനും അനിയനും മറ്റ് കൂട്ടുകാരും കൂടി അങ്ങാടിയിലെ പടക്ക ചന്തയില്‍ പോയി വേണ്ടുവോളം പടക്കങ്ങളും കമ്പിത്തിരിയും എല്ലാം വാങ്ങി വച്ചിട്ടുണ്ടാകും. 

   രാവിലെ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കേട്ടു ഞാന്‍ ഉണരുമെങ്കിലും കണ്ണുകള്‍ തുറക്കില്ല. അമ്മ വന്നു വിളിക്കും വരെ അവിടെ തന്നെ കിടക്കും. വിളിച്ചു കഴിഞ്ഞാല്‍  കണ്ണ് പൊത്തി കൊണ്ട് ചുമരില്‍ തൊട്ടു തൊട്ടു പൂജാ മുറിയിലേക്ക് കടക്കും. ഹോ..പിന്നെ ആണ് വിഷുക്കണി . രാത്രി പൂജാ മുറി ഒരുക്കുമ്പോള്‍ കണ്ടതിനേക്കാളും ഭംഗി ഉണ്ടായിരിക്കും ആ സമയത്ത് കാണുമ്പോള്‍.,. കത്തുന്ന നിലവിളക്കിന്റെ  വെളിച്ചവും, പൂക്കളും, പഴങ്ങളും , കൊന്നപ്പൂവിന്റെ മഞ്ഞ നിറവും, അതൊരു ഐശ്വര്യത്തിന്റെ കാഴ്ച തന്നെ.  നാളികേര വെള്ളം കൊണ്ട് കണ്ണ് തുടച്ച ശേഷം പ്രാര്‍ത്ഥന , അതും കഴിഞ്ഞാണ് വിഷുക്കൈനീട്ടം. അന്ന് അച്ഛനോടും അമ്മയോടും ഭയങ്കര ബഹുമാനമായിരിക്കും , കാലില്‍ വീണു തൊട്ടു നെറുകില്‍ വച്ച് പൈസ എണ്ണി പോക്കറ്റില്‍ ഇടുന്നതോട് കൂടി ആ വര്‍ഷത്തെ ബഹുമാനത്തിന്റെ കോട്ട കഴിഞ്ഞെന്നു പറയാം.

   അപ്പോളേക്കും പടക്കം പൊട്ടിക്കാന്‍ തിരക്കാകും . കൂട്ടുകാര്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ടാകും..എല്ലാവരുടെയും കയ്യിലെ പടക്കങ്ങള്‍ കൂട്ടി വച്ച് നോക്കിയാല്‍ ഒരു വെടിക്കെട്ട്‌ നടത്താനുള്ള അത്രയും ഉണ്ടാകും. പടക്കം പൊട്ടിക്കുന്ന സമയത്ത് പല രസകരമായ (നമുക്ക് രസകരമാകും ..പക്ഷെ വേറെ ചില  അനുഭവസ്ഥര്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത ഭീതിജനകമായ ഓര്‍മയും ) അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വാണം തിരി കത്തിച്ചു വിട്ടപ്പോള്‍, വച്ചിരുന്ന കുപ്പി മറഞ്ഞ് ഗതി മാറി അതെങ്ങോട്ടോ പോയി. ഇതെവിടെക്ക് പോയി എന്ന് ഞങ്ങള്‍ നോക്കുന്നതിനിടയില്‍ അയല്‍വാസിയായ ബാലേട്ടന്റെ പശു തൊഴുത്തിനടുത്തു നിന്നും ഒരു ചെറിയ തീയും പുകയും  കണ്ടു  . ഞാനും ഉണ്ണിക്കുട്ടനും വേണുവും ശരത്തും മങ്കന്‍ വിനീഷും ഓടി ചെന്ന് കത്തി കൊണ്ടിരുന്ന തീ പെട്ടെന്ന് അണച്ചത് കൊണ്ട് ഇന്നും പലരും ആ ഭാഗത്ത്‌ ജീവനോടെ നടക്കുന്നു. അവര്‍ പക്ഷെ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. അവിടെ പടക്കം പൊട്ടിക്കാനുള്ള ആണ്‍കുട്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വൈകിയാണ് അവര്‍ അന്ന് എണീറ്റത്. അത് കൊണ്ടെന്താ അവരിപ്പോളും സുഖമായി ജീവിക്കുന്നു. ഞങ്ങളെ പോലെ ഒരുത്തന്‍ അവിടേം കൂടെ ഉണ്ടായിരുന്നെങ്കില്‍ തൊഴുത്തിന് പകരം ആ വീട് അന്ന് കത്തിയേനെ .!

  ചില  വീടുകളില്‍  വിഷുവിനും ആരും നേരത്തെ എണീക്കുകയും വിളക്ക് വക്കുകയും    ഒന്നും ചെയ്യില്ല. വലിയ  നിരീശ്വരവാദികള്‍ ചമയുന്ന  ആളുകളുള്ള  അത്തരം വീടുകള്‍ ഞങ്ങള്‍ ആദ്യമേ നോട്ടമിട്ടു വച്ചിട്ടുണ്ടാകും .. വിഷു ദിവസം   അതി രാവിലെ, ഞങ്ങളുടെ ആദ്യ  പടക്കങ്ങള്‍ രണ്ടു മൂന്നെണ്ണം സ്വന്തം വീട്ടില്‍ പൊട്ടിച്ചതിനു ശേഷം സംഘം ചേര്‍ന്ന്  കൈയ്യില്‍ കരുതിയ  ഗുണ്ടുകളുമായി പോകും. ആ വീടുകളുടെ എല്ലാം  ജനാലയിലോ മതിലിന്‍ മുകളിലോ വച്ച് ഗംഭീര വെടിക്കെട്ട്‌ തന്നെ നടത്തും . .പോരെ പൂരം, വീട്ടുകാര്‍ ഉറക്കത്തില്‍ നിന്ന്  ഞെട്ടി എണീക്കും . ഞങ്ങള്‍ക്കും അത് തന്നെയാണ് വേണ്ടിയിരുന്നത് ..അവരുടെ ഉറക്കം അങ്ങട് കളയണം എന്ന്.  അവര്‍ പുറത്തേക്ക് വരുമ്പോളേക്കും ഞങ്ങള്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക് ഓടിയിട്ടുണ്ടാകും. 

   ഒരു വിഷുക്കാലത്ത് (വിഷുവിനു ഒരു രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ്  )പടക്കം പൊട്ടിച്ചു മത്സരിക്കുന്ന സമയത്താണ് അടുത്ത വീട്ടിലെ കുട്ടപ്പന്‍ ചേട്ടന്‍ (പേര് വ്യാജം ) സിഗരറ്റ് പുകച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. ആളൊരു ബഡായി വീരനാണ് .

 പുക മേലോട്ട് ഊതി വിട്ടു കൊണ്ട് ആള്‍ ഞങ്ങളോടെല്ലാം ചോദിച്ചു .

' ഡാ മക്കളെ , പടക്കം ഒന്നും ഒരു സ്ട്രോങ്ങ്‌ പോരല്ലോ ...ഞങ്ങള് പണ്ടൊക്കെ പൊട്ടിച്ച പടക്കമായിരുന്നു പടക്കങ്ങള്‍...ഹോ.. ഭൂമി ഒക്കെ അങ്ങട് കുലുങ്ങുന്ന   സൌണ്ട് ആണ് ഉണ്ടാകുക'

'അതിപ്പോ എവിടെങ്ങിലും കിട്ടുമോ ചേട്ടാ ..' ഞങ്ങള്‍ അയാള്‍ക്ക് ചുറ്റും കൂടി..

' ആ ..ഞാന്‍ നോക്കട്ടെ..നാളെ കോയമ്പത്തൂര്‍ പോകുന്നുണ്ട് ഒരു ടീം..അവരോടു പറഞ്ഞു ഞാന്‍ നിങ്ങള്ക്ക് നല്ല സ്പെഷ്യല്‍ പടക്കങ്ങള്‍ കൊണ്ട് തരാം.. നിങ്ങള് ഇപ്പൊ ഉള്ള പടക്കങ്ങള്‍ ഇങ്ങു താ ഞാന്‍ എങ്ങനാ പടക്കം പൊട്ടിക്കുക എന്ന് കാണിച്ചു തരാം..നിങ്ങളിങ്ങനെ കടലാസില്‍ പടക്കം വച്ച് ഒരു കിലോ മീറ്റര്‍ മാറി പേടിച്ചു നിന്നു കൊണ്ടല്ല ഞങ്ങളുടെ കാലത്ത് പടക്കം പൊട്ടിക്കാരുണ്ടായിരുന്നത്   .. ധാ ..ഇങ്ങട് നോക്ക് ..ഇത് പോലെ ..' എന്ന് പറഞ്ഞു കൊണ്ട് വലിച്ചു കൊണ്ടിരിക്കുന്ന സിഗരറ്റില്‍ നിന്നും പടക്കം മെല്ലെ കൊളുത്തി എറിഞ്ഞു .    ഞങ്ങള്‍ അതിശയത്തോടെ ആ കാഴ്ച കണ്ടു നിന്നു. കുട്ടപ്പന്‍ ചേട്ടന്‍ ഒരു ഹീറോ തന്നെ..

രണ്ടു ദിവസം കഴിഞ്ഞു .. കുട്ടപ്പന്‍ ചേട്ടന്‍ വാക്ക് പാലിച്ചു. എവിടെ നിന്നോ കുറച്ചു പടക്കങ്ങള്‍ കൊണ്ട് വന്നിട്ട് ഞങ്ങളോട് പൊട്ടിച്ചു നോക്കാന്‍ പറഞ്ഞു.. പടക്കം കത്തുന്ന തീയില്‍ ഇട്ടു നോക്കിയിട്ട് പോലും പൊട്ടിയില്ല. ഞങ്ങള്‍ കുട്ടപ്പന്‍ ചേട്ടനെ രൂക്ഷമായി നോക്കി..

' ഇത് പഴയ പടക്കമാണ് ഒന്ന് വെയിലത്ത്‌ വച്ച് ഉണക്കിയാല്‍ ഇടി വെട്ടു ശബ്ദം ആയിരിക്കും .. വിഷു നാളെ അല്ലേ ..നമുക്ക് ശരിയാക്കാം ..' കുട്ടപ്പന്‍ ചേട്ടന്‍ ഉരുളാന്‍ തുടങ്ങിയപ്പോളെക്കും ഞങ്ങള്‍ സാദാ കടലാസ് പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങിയിരുന്നു. 

  ഞങ്ങളെ വീണ്ടും ആകര്‍ഷിക്കാന്‍ വേണ്ടിയെന്ന വണ്ണം , കുട്ടപ്പന്‍ ചേട്ടന്‍ കൈയിലെ പടക്ക സഞ്ചിയില്‍ നിന്നും ഒരു ഗുണ്ട് പടക്കം എടുത്തു ഞങ്ങളെ കാണിച്ചു. ഞങ്ങള്‍ വീണ്ടും അയാളുടെ ഹീറോയിസത്തിന് മുന്നില്‍ കീഴടങ്ങി എന്നും പറയാം. ചുണ്ടില്‍ പുകച്ചു കൊണ്ടിരിക്കുന്ന ബീഡിയില്‍ നിന്നും ഗുണ്ട് കൊളുത്തി ഒരേറ്  ... ധാ ..ഗുണ്ട് വായുവിലൂടെ അങ്ങനെ പൊങ്ങി ഇറങ്ങി നിലത്തേക്കു വരുന്നു, പക്ഷെ നിലത്തെത്തും മുന്‍പേ കാതടപ്പിക്കുന്ന ശബ്ദത്തില്‍ അത് പൊട്ടി.

'ഹോ..ഇയാള്‍ക്ക്  ഭയങ്കര ധൈര്യം തന്നെ. എങ്ങനെ ഇതൊക്കെ പറ്റുന്നു  ' .ഞങ്ങള്‍ ഒന്നടങ്കം പറഞ്ഞു..

   പിന്നെയും പല പല അഭ്യാസങ്ങള്‍ അയാള്‍ കാണിച്ചു ...ഒരു സാമ്പിള്‍ എന്ന നിലയില്‍.. കൈ വിരലുകള്‍ക്കിടയില്‍ വാണം വച്ച് തിരി കൊളുത്തി  വിട്ടും, നിലചക്രം പേടിയില്ലാതെ തീയോടു അടുത്തു പിടിച്ചു കൊളുത്തിയും, തിരി കൊളുത്തിയ മാല പടക്കത്തില്‍ നിന്നും ബീഡി കത്തിച്ചും അയാള്‍ വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ടേ ഇരുന്നു..

' ഇനി ബാക്കി നാളെ വിഷുവിനു..ഇതൊക്കെ വെറും സാമ്പിള്‍..' കുട്ടപ്പന്‍ ചേട്ടന്‍ അഭ്യാസം നിര്‍ത്തി പോയി..

    അടുത്ത ദിവസം വിഷു, രാവിലെ പടക്കങ്ങള്‍ ഒരു വിധമൊക്കെ പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു.  രാവിലത്തെ  അടയും കൊഴക്കട്ടയും ഒക്കെ കഴിച്ചതിനു ശേഷം ബാക്കിയുള്ള  പടക്കങ്ങള്‍   ഒരു പത്തു മണിയോടെ ഞങ്ങള്‍ വീണ്ടും പൊട്ടിക്കാന്‍ തുടങ്ങി. അങ്ങനെ  ഞങ്ങള്‍ പടക്കം പൊട്ടിച്ചു അര്‍മാദിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഹീറോ  പതിവ് പോലെ ബീഡി കത്തിച്ചു കൊണ്ട് വന്നു. 

   ഞങ്ങള്‍ പടക്കം പൊട്ടിക്കുന്ന ഭാഗത്ത് മണ്‍ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ പഴയ ഒരു മതില്‍ ഉണ്ടായിരുന്നു. അതിനു മുകളില്‍ ഇരിപ്പുറപ്പിച്ചു കൊണ്ട് ഞങ്ങളോട് അങ്ങനെ പൊട്ടിക്കു ഇങ്ങനെ പൊട്ടിക്കു എന്നൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്ന സമയം , മതിലിനു മുകളില്‍ ഞങ്ങള്‍ എടുത്തു വച്ചിട്ടുള്ള  കടലാസ് പടക്കങ്ങള്‍ ഓരോന്നെടുത്തു ബീഡിയില്‍ കൊളുത്തി മേലോട്ട് എറിയാന്‍  തുടങ്ങി..എല്ലാതും നിലം തൊടും മുന്‍പേ പൊട്ടി ചിതറി..കടലാസ് പടക്കങ്ങള്‍ ആകാശത്തു നിന്നും പൊട്ടി താഴേക്ക്‌ ഒരു പിടി കടലാസ് പൂക്കളായി പൊഴിയുന്ന കാഴ്ച ഞങ്ങള്‍ അന്തം വിട്ടു കണ്ടു കൊണ്ടേ ഇരിക്കുകയായിരുന്നു. 

 പടക്കം ഞങ്ങള്‍ വാങ്ങിയതായിരുന്നെങ്കിലും പൊട്ടിക്കുന്നത് മുഴുവന്‍ അയാളായിരുന്നു. എന്നാലോ , അയാള് പകരം കൊണ്ട് തന്നതോ കുറെ നനഞ്ഞ പൊട്ടാത്ത ഓല പടക്കങ്ങളും..അയാള്‍ പറഞ്ഞ പോലെ അത് വെയിലത്തും തീയിലും ഒക്കെ ഇട്ട് ഉണക്കി നോക്കിയെങ്കിലും  പൊട്ടുന്ന ഒരു ലക്ഷണവും ഇല്ലായിരുന്നു. അതവിടെ ആര്‍ക്കും വേണ്ടാതെ മാറ്റി വച്ചിട്ടുണ്ട്. 

 ഒരു ജാള്യതയും ഇല്ലാതെ കുട്ടപ്പന്‍ ചേട്ടന്‍ ഞങ്ങളുടെ അവസാന കടലാസ് പടക്കവും ബീഡിയില്‍ കൊളുത്തി ആകാശത്തിലേക്ക് എറിഞ്ഞു..പക്ഷെ നിലത്തു വീണിട്ടും, ഇത്ര നേരായിട്ടും എന്താ അത് പൊട്ടാഞ്ഞത് എന്നാലോചിച്ചു ഞങ്ങള്‍ ഇരിക്കുമ്പോള്‍ ' '''''ട്ടോ- ട്ടും-ഫ്തും'''''  എന്ന അടുപ്പിച്ച് മൂന്നു ശബ്ദങ്ങള്‍   കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടപ്പന്‍ ചേട്ടനെ മതിലിനു മുകളില്‍ കാണാനില്ലായിരുന്നു. സംഭവം എന്താണെന്ന് ഞങ്ങള്‍ക്ക്  ഒരു പിടിയും കിട്ടിയില്ല. 

 മതിലിനപ്പുറം ഒരു ചെറിയ പൊന്തക്കാടായിരുന്നു. കുട്ടപ്പന്‍ ചേട്ടന്‍ പൊന്തയില്‍ നിന്നെഴുന്നേറ്റു നിന്നു പുറം ഉഴിയുന്നു ,, കൈ തടവുന്നു , കൈയില്‍ ഊതുന്നു അങ്ങനെ എന്തൊക്കെയോ പരാക്രമങ്ങള്‍ കാണിച്ചു കൊണ്ടേ ഇരിക്കുന്നു. പൊന്തക്കാട്ടില്‍ നിറയെ കടലാസ് പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു. ഞങ്ങള്‍ മതിലിനു മുകളില്‍ കയറി നിന്നു കൊണ്ട് കുട്ടപ്പന്‍ ചേട്ടനെ കൈ പിടിച്ചു കയറ്റി. 

  നടന്ന സംഭവങ്ങള്‍ കുട്ടപ്പന്‍ ചേട്ടന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല .. എങ്കിലും നിങ്ങളുടെ ശ്രദ്ധയിലേക്ക്  വേണ്ടി ഞാന്‍ പറയാം..ബീഡിയില്‍ കൊളുത്തി പടക്കം എറിയുന്നതിന് പകരം കുട്ടപ്പന്‍ ചേട്ടന്‍ എറിഞ്ഞത് പടക്കം ആയിരുന്നില്ല ബീഡി ആയിരുന്നു. അതാണത് താഴെ വീണിട്ടും പൊട്ടാഞ്ഞത്. കൈയില്‍ ബീഡി അല്ല , പടക്കമാണ് എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോളെക്കും പടക്കം കൈയില്‍ നിന്നും എറിയാനുള്ള തത്രപ്പാടിലും വെപ്രാളത്തിലും പിന്നിലെ പൊന്തക്കാട്ടിലേക്ക്‌ മറയുകയും അവിടെ വച്ച് കൈയില്‍ വച്ച് പടക്കം പൊട്ടുകയും ചെയ്തു. അതാണ്‌ ഞങ്ങള്‍ നോക്കിയപ്പോള്‍ കുട്ടപ്പന്‍ ചേട്ടനെ മതിലിനു മുകളില്‍ കാണാതിരുന്നത്. എന്‍റെ അന്വേഷണ ബുദ്ധിയില്‍ ഞാന്‍ അപ്പോളേക്കും എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 

  ' ഭാഗ്യവാനാണ്    ട്ടോ കുട്ടപ്പന്‍ ചേട്ടന്‍ ,,,കൊളുത്തി എറിഞ്ഞത് കടലാസ് പടക്കങ്ങള്‍ ആയത് കൊണ്ട് ഇത്ര ഒക്കെ പറ്റിയുള്ളൂ..പണ്ട് കൊളുത്തി എറിഞ്ഞ ഗുണ്ട് വല്ലതും ആയിരുന്നെങ്കില്‍ ..ഹോ ..തവിട് പൊടിയായെനെ..' കൂട്ടത്തില്‍ സമയോചിതമായി സംസാരിക്കാന്‍ അറിയാത്ത    മങ്കന്‍ വിനീഷ് പറഞ്ഞു. 

    അപ്പോളും ഇതൊക്കെ എന്‍റെ ചില അഭ്യാസങ്ങളുടെ ഭാഗമല്ലേ എന്ന നിലയില്‍ കുട്ടപ്പന്‍ ചേട്ടന്‍ വേദന കടിച്ചു പിടിച്ചു കൊണ്ട് ചിരിച്ചു..പിന്നെ വീട്ടിലാരോ വിരുന്നുകാര്‍ വന്നെന്നു തോന്നുന്നു എന്ന് പറഞ്ഞു കൊണ്ട് ദൂരേക്ക്‌ വേച്ചു വേച്ചു കൊണ്ട് നടന്നു പോയി..ഞങ്ങള്‍ ചിരിക്കണോ കരയണോ എന്ന ആശയക്കുഴപ്പത്തിലും ആയി പോയി.. പിന്നെ ചിരിയടക്കാന്‍ പറ്റാതെയായപ്പോള്‍ ചിരിക്കുകയല്ലാതെ പിന്നെന്താ ചെയ്യുക ? പിന്നെ കുറെ കാലത്തേക്ക് കുട്ടപ്പന്‍ ചേട്ടനെ ഞങ്ങള്‍ ആ വഴിയെ കണ്ടതേ ഇല്ല.  പിന്നെ ഓണത്തിനും ക്രിസ്മസിനും ഒക്കെ ഞങ്ങളുടെ കൂടെ ആഘോഷിക്കാന്‍ ഉണ്ടാകും , പക്ഷെ  എന്ത്  കൊണ്ടോ വിഷുക്കാലത്ത് മാത്രം അയാളെ പുറത്തേക്കൊന്നും കാണാറേ ഇല്ല.  

   ഹും..അങ്ങനെ എന്തൊക്കെ ഓര്‍മ്മകള്‍ ആണ് വിഷുവിനെ കുറിച്ച് ..ഒക്കെ ഒരു കാലം.. പ്രവാസിയായതിനു ശേഷം ഇത് മൂന്നാം തവണയാണ് വിഷു ആഘോഷിക്കാന്‍ പറ്റാതെ ഇങ്ങനെ ഓര്‍മകളുമായി ...എന്നാലും ഉള്ളത് പോലെ ഓണം എന്നൊക്കെ പറയുന്ന പോലെ വിഷു ദിവസത്തില്‍  ഇവിടെ സൂരജേട്ടനും , ജിന്ടോയും,  ഞങ്ങളും , പിന്നെ  മെസ്സ് നടത്തുന്ന മറ്റ്  ആളുകളും ഒക്കെ സജീവമായി ഒരു സദ്യ ഉണ്ടാക്കും. ഒരുമിച്ചിരുന്നു  ഇലയില്‍ സദ്യ കഴിക്കുന്നതൊന്നു മാത്രമാണ് ഞങ്ങളുടെ ഓണവും, വിഷുവും , ക്രിസ്മസും എല്ലാം ..ആ ഒരുമ തന്നെയാണ് പ്രവാസികളായ ഞങ്ങളുടെ ആഘോഷവും.. 

വിഷുക്കണിയും കൊന്നപ്പൂക്കളും കൈനീട്ടവും ഒന്നുമില്ലാതെ വീണ്ടും ഒരു വിഷു കൂടി  ഞങ്ങളുടെ പ്രവാസലോകത്ത്‌   എത്തിയിരിക്കുന്നു . പഴയ  കാലത്തെ നല്ല  നല്ല ഓര്‍മ്മകള്‍ വീണ്ടും എന്നെ ചുറ്റിവരിയാന്‍ തുടങ്ങുന്നതിനു മുന്‍പ്  ആ  ശ്വാസം മുട്ടലുകളില്‍ നിന്നുമുള്ള  ഒരു തല്ക്കാല  രക്ഷ എന്ന നിലയില്‍ ഞാനും  ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു . ക്ഷമിക്കണം ! ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു , വീണ്ടും ഒരു സദ്യാഘോഷം നടത്താന്‍.  
-pravin- 

17 comments:

  1. "അതും കഴിഞ്ഞാണ് വിഷുക്കൈനീട്ടം. അന്ന് അച്ഛനോടും അമ്മയോടും ഭയങ്കര ബഹുമാനമായിരിക്കും , കാലില്‍ വീണു തൊട്ടു നെറുകില്‍ വച്ച് പൈസ എണ്ണി പോക്കറ്റില്‍ ഇടുന്നതോട് കൂടി ആ വര്‍ഷത്തെ ബഹുമാനത്തിന്റെ കോട്ട കഴിഞ്ഞെന്നു പറയാം."

    ശരിയാ കെട്ടൊ....

    നൊസ്റ്റാള്‍ജിയ .....നന്നായി പ്രവീണേ.... പിന്നെ കുട്ടപ്പന്‍ ചേട്ടന്റെ കാര്യം ..... ഹ ഹ ഹ

    ReplyDelete
    Replies
    1. സുമേഷേ..എന്‍റെ വിഷു ആശംസകള്‍ ...നിങ്ങള്‍ നാട്ടിലുള്ളവര്‍ വിഷു ആഘോഷിച്ചു അര്‍മാധിക്കിന്‍..

      Delete
  2. ഗൃഹാതുരത്വമുണര്‍ത്തുന്ന പോസ്റ്റ്‌...

    വിഷു ആശംസകള്‍

    ReplyDelete
    Replies
    1. കുഞ്ഞൂസ് ചേച്ചിക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

      Delete
  3. വിഷു ആഘോഷിച്ചതു മാതിരിയായി......നല്ല കുറിപ്പ്

    ReplyDelete
  4. രസകരമായി അവതരിപ്പിച്ചു വിഷുവിശേഷങ്ങള്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ ..വൈകിയ വേളയിലും ഒരു വിഷു ആശംസ ഇരിക്കട്ടെ എന്‍റെ വക

      Delete
  5. വിഷു ഓര്‍മ്മകള്‍ നന്നായി.
    രസകരവും.

    ReplyDelete
  6. ഓര്‍മ്മകളിലൂടെ ഒരു വിഷുവാഘോഷിച്ചു അല്ലേ..പ്രവാസിയാകുമ്പോഴാണ് പഴയകാല ആഘോഷങ്ങളെക്കുറിച്ച് വാചാലനാകുക.പലപ്പോഴും സദ്യയും മറ്റു ഭക്ഷണങ്ങളുമൊക്കെ ഉണ്ടാക്കിയെടുക്കാമെങ്കിലും നാട്ടിലെ ഉത്സവപ്രതീതി സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടാണ്.പിന്നെ ഉള്ളതുകൊണ്ട് ഓണം പോല..അതു തന്നെ

    ReplyDelete
    Replies
    1. മുനീര്‍ പറഞ്ഞത് ശരിയാണ് ട്ടോ, പ്രവാസിയാകുമ്പോള്‍ തന്നെയാണ് ഇത്തരം ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ വേട്ടയാടുക. ഹും..എന്താ പ്പോ ചെയ്യുക..ഇങ്ങനെ ഒക്കെ പോട്ടെ..ല്ലേ ..

      Delete
  7. നന്നായി അവതരിപ്പിച്ചിരിക്കുന്നൂ..... വിഷു വിശേഷങ്ങൾ....എല്ലാ നന്മകളും

    ReplyDelete