Saturday, December 15, 2012

രാജ്യവും മതവും മനുഷ്യര്‍ക്കിടയിലെ സ്നേഹത്തെ ഇല്ലാതാക്കുന്നുവോ ?

"മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ " എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഇതിനു മുന്നേ എഴുതുകയുണ്ടായിരുന്നു. അതിനു ശേഷം മതം എന്ന വിഷയത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റോ എഴുതുകയില്ല എന്ന് മനസിലുറപ്പിച്ചതായിരുന്നു. പക്ഷെ എന്ത് ചെയ്യാം ചിലതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും എഴുതേണ്ടി വരുന്നു. 

നമുക്കറിയാം ഇന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണങ്ങള്‍  ഒന്നുകില്‍ രാജ്യങ്ങളുടെ അതിര്‍ത്തി തര്‍ക്കം അല്ലെങ്കില്‍ മതവിദ്വേഷം. ഇത് രണ്ടും പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു തന്നെ  പറയാം. പലപ്പോഴും  യുദ്ധഭീകരതയുടെ നിഴലുകള്‍ കാണുന്ന മാത്രയില്‍  മനസ്സ്  മരവിച്ചു പോകുന്നു. യുദ്ധം നടത്തുന്നവര്‍ക്കും യുദ്ധത്തില്‍ മരണപ്പെടുന്നവര്‍ക്കും യുദ്ധ ഭീകരത എന്താണെന്ന്  മനസിലാക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല. പക്ഷെ ഇതിനിടയിലെ ഒരു വിഭാഗമുണ്ട്, യുദ്ധഭീതി ഭക്ഷിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ .അവരാണ് നമുക്ക് യുദ്ധത്തെ എല്ലാ അര്‍ത്ഥത്തിലും വിശദീകരിച്ചു തരുന്നത്. സ്വന്തം വീട്ടിലോ, രാജ്യത്തോ സമാധാനത്തോടെ ജീവിക്കാന്‍ അനുവാദമില്ലാത്ത ഇവര്‍  ഒരു കാലത്ത് തീവ്രവാദികളായി പരിണമിക്കപ്പെടുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ കുറ്റം പറയാനാകില്ല. അത് പോലെ തന്നെ അതിനെ ഒരു പരിധിക്കപ്പുറം ന്യായീകരിക്കാനും   ആകുന്നില്ല. 

പലസ്തീന്‍ - ഇസ്രയേല്‍ പ്രശ്നത്തെ പലരും പല തരത്തിലാണ് നോക്കി കാണുന്നത്. ചിലര്‍ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയായി മാത്രം അതിനെ നോക്കി കാണുന്നു. തിന്മക്കെതിരെ നന്മ നടത്തുന്ന യുദ്ധമായി ചിലര്‍ പറയുന്നു . ഒന്ന് ചോദിച്ചോട്ടെ രണ്ടു വിഭാഗം ജനങ്ങളിലും മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ നോക്കി കൊണ്ട് ആര്‍ക്കെങ്കിലും പറയാനാകുമോ ഈ മരിച്ചു വീഴുന്നത് എന്‍റെ  നന്മയുടെ കുഞ്ഞാണെന്നും  മറുഭാഗത്ത് മരിച്ചു വീഴുന്നത് നിന്‍റെ  തിന്മയുടെ കുഞ്ഞാണെന്നും .അങ്ങിനെ പറയുന്നവന്‍ മനുഷ്യനാണോ ????? 

ഇന്ത്യയില്‍ ജീവിക്കുന്നവന് പാക്സിതാനിലെയോ, പലസ്തീനിലെയോ ഇസ്രയെലിലെയോ കാര്യങ്ങള്‍ ചര്‍ച്ചിക്കാന്‍ മുന്‍കൂട്ടി പലരുടെയും അനുവാദം വാങ്ങണമെന്ന സ്ഥിതിയാണ് നമ്മുടെ സമൂഹത്തില്‍. നിലവില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം  രണ്ടു മുഖമുണ്ട് എന്നത് മറ്റൊരു വസ്തുത. പാകിസ്താനില്‍ മലാലക്ക് ആക്രമണം നേരിട്ടപ്പോള്‍ അപലപിക്കാന്‍ ആയിരം പേരുണ്ടായിരുന്നു. താലിബാനെ ക്രൂശിക്കാനും ആയിരങ്ങള്‍ ഉണ്ടായി. പലസ്തീനില്‍ നടന്ന നരഹത്യ ചോദ്യം ചെയ്യാന്‍ എന്ത് കൊണ്ടോ പലരും മടിച്ചു . പലസ്തീന് വേണ്ടി മുറ വിളി കൂട്ടിയവര്‍ ഇന്ത്യയിലെ ആസാമിലെ കലാപത്തില്‍ എന്ത് കൊണ്ട് അപലപിക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്ന് വേറൊരു വിഭാഗം വാദിച്ചു . ആസാമിന് വേണ്ടി ആദ്യം കരയൂ എങ്കില്‍ ഞങ്ങള്‍ പലസ്തീനും വേണ്ടിയും കരയാം എന്നായി മറ്റു ചിലര്‍ . അതിനിടയില്‍  ചിലര്‍ മരിച്ചു വീഴുന്നവരുടെ മതം നോക്കി മാര്‍ക്കിടാനും തുടങ്ങി. എന്ത് കൊണ്ട് മനുഷ്യന്‍ എല്ലാ കാര്യങ്ങളിലും വിഭാഗീയമായി ചിന്തിക്കുന്നു എന്നതാണ് ചോദ്യം. 

ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ ചങ്ങല കൊണ്ട് വേലി കെട്ടുന്നത് ആരൊക്കെയാണ് ? ചിലയിടത്ത് കടുത്ത ജാതി മത ചിന്തകള്‍ മനുഷ്യര്‍ക്കിടയില്‍ വേലി കെട്ടുമ്പോള്‍  ചിലയിടത്ത് അമിത രാജ്യ സ്നേഹത്തിന്‍റെ പേരില്‍ മനുഷ്യര്‍ ഇരു ചേരികളില്‍ നില കൊള്ളുന്നു. ഒരാളുടെ മനസ്സില്‍ സ്വന്തം രാജ്യത്തിനും മതത്തിനും  ഉള്ള സ്ഥാനം വളരെ വലുതായിരിക്കാം . പക്ഷെ ഒന്ന് ചിന്തിച്ചു നോക്കൂ, ആരുടെയാണ് ഈ രാജ്യങ്ങള്‍ ? ആരുടെയാണ് ഈ മതങ്ങള്‍ ? ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു ?  വീണ്ടും വീണ്ടും വിഘടിക്കുക എന്നത് മാത്രമാണ് ഓരോ വിഭജനത്തിലൂടെയും യാഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. വിഘടനവാദവും വിഭജനവും തെറ്റാണെന്നു കാലം എന്നെങ്കിലും തെളിയിക്കുമായിരിക്കും  എന്ന് പ്രത്യാശിക്കാം. 

ലോകത്തെവിടെ അക്രമം ഉണ്ടായാലും അത് അപലപിക്കപ്പെടെണം. അത് രാജ്യത്തിനും മതത്തിനും അധിഷ്ടിതമായി തോന്നേണ്ട ഒരു വികാര പ്രകടനവുമാകരുത് എന്ന് മാത്രം . മനുഷ്യത്വം ഒന്ന്  മാത്രമായിരിക്കട്ടെ എല്ലാത്തിന്റെയും അടിസ്ഥാനം. രാജ്യത്തെക്കാളും മതത്തെക്കാളും വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹ ബന്ധമാണ്.അത് ഒന്നിന്റെ പേരിലും വേര്‍തിരിച്ചു കാണാതിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കട്ടെ. മതം ചര്‍ദ്ദിച്ചു മരിക്കേണ്ട അവസ്ഥ മനുഷ്യന് വരാതിരിക്കട്ടെ. 

- pravin- 

Monday, December 3, 2012

പാളങ്ങളിലൂടെ


മുംബൈ  മഹാ നഗരത്തോട് വിട പറഞ്ഞു കൊണ്ട് സുമയെയും കൂട്ടി റെയില്‍വേ സ്റ്റെഷനിലേക്ക്  ഇറങ്ങി തിരിക്കുമ്പോഴും   ചന്ദ്രകുമാറിന്റെ മനസ്സില്‍ ശരിയായ ദിശാ ബോധം ഇല്ലായിരുന്നു എന്ന് വേണം കരുതാന്‍ .കാസര്‍ഗോടുള്ള തന്‍റെ ചിതലരിച്ചു പോയിട്ടുണ്ടായെക്കാവുന്ന  വീട്ടിലേക്കുള്ള  വെറുമൊരു  മടക്കയാത്ര മാത്രമാണോ ഇത്?  അല്ലെന്നു പൂര്‍ണ ബോധ്യമുണ്ടെങ്കിലും ചന്ദ്രന്‍റെ  മനസ്സിനെ എന്തൊക്കെയോ അസ്വസ്ഥ മാക്കുന്നുണ്ടായിരുന്നു. 

  സ്റ്റേഷനില്‍ എത്തിയതും ട്രെയിന്‍ വരേണ്ട പ്ലാറ്റ് ഫോം നോക്കി മനസിലാക്കി.  പെട്ടിയും സാധനങ്ങളും സുമയെ ഏല്‍പ്പിച്ചു കൊണ്ട് പ്ലാറ്റ് ഫോമില്‍ തന്നെയുള്ള കോഫി ഷോപ്പില്‍ നിന്ന് രണ്ടു കാപ്പി ഓര്‍ഡര്‍  ചെയ്യാന്‍ വേണ്ടി ചന്ദ്രന്‍ അങ്ങോട്ട്‌ പോയി. അല്‍പ്പ സമയത്തിനു ശേഷം സുമക്കുള്ള കാപ്പിയുമായി വന്ന ചന്ദ്രന്‍, അവളുടെ വാടിയ മുഖത്തേക്ക്   നോക്കി കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍  ചോദിച്ചു. 


"നിനക്ക് പേടിയുണ്ടോ ? ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ "

" എന്താ ചന്ദ്രേട്ടന്‍ ഇങ്ങിനെ ചോദിക്കുന്നത്...എല്ലാം അറിഞ്ഞു കൊണ്ട് തന്നെയല്ലേ, ചന്ദ്രേട്ടനും ഞാനും..." സുമ പറഞ്ഞു മുഴമിപ്പിച്ചില്ല. അവളുടെ കണ്ണുകള്‍ ചെറുതായി നിറയാന്‍ തുടങ്ങി. ചന്ദ്രന്‍ അവളെ പതിയെ തന്‍റെ  അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. 

"കരയല്ലേ, ഞാന്‍ ഒന്നും കരുതി ചോദിച്ചതല്ല . എന്‍റെ ഈ ശരീരം, ഈ രൂപം.. ഇതെല്ലാം നിനക്കൊരു ബാധ്യതയാകുമോ എന്നൊരു ചിന്ത എന്നെ ഇടയ്ക്കിടയ്ക്ക് അലട്ടുന്നുണ്ട്.. ഞാന്‍ പോലും അറിയാതെ... ഇടയ്ക്കിടയ്ക്ക്  അത് എന്‍റെ വാക്കുകളില്‍ കൂടി പ്രകടമാകുന്നുമുണ്ട്.. നീ എന്നെ മനസിലാക്കണം.. എന്‍റെ മനസ്സ്, എന്‍റെ അവസ്ഥ , എല്ലാം നീ മനസിലാക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നു.. " അപകര്‍ഷതാ ബോധത്തിന്റെ കൊടുമുടി കയറിയ ഒരാളുടെ ഭാവത്തില്‍ ചന്ദ്രന്‍ പറഞ്ഞു. 

ചന്ദ്രന്റെ നീളം കുറഞ്ഞ കൈകളില്‍ പിടിച്ചു കൊണ്ട്  സുമ അവനെ ആശ്വസിപ്പിച്ചു. പരസ്പ്പരം ഒരു താങ്ങായി ഇനിയുള്ള ജീവിതത്തില്‍ അവര്‍ ഒന്നിച്ചു ജീവിക്കേണ്ടത് അനിവാര്യമാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് അവര്‍ക്ക് പോകാനുള്ള ട്രെയിന്‍ പ്രതീക്ഷയുടെ പുക ആകാശത്തിലേക്ക് പറത്തിക്കൊണ്ടു മെല്ലെ മെല്ലെ പ്ലാറ്റ് ഫോമില്‍ എത്തിച്ചേര്‍ന്നു. 

  റിസര്‍വേഷന്‍ ടിക്കെറ്റ് നമ്പര്‍ നോക്കിയ ശേഷം കമ്പാര്‍ട്ട്മെന്റില്‍  അവര്‍ രണ്ടു പേരും കയറി. സൈഡ് സീറ്റില്‍ ഇരുന്ന സുമ അവന്‍റെ തോളില്‍ ചാഞ്ഞു കിടന്നു. അല്‍പ്പ നേരത്തിനു ശേഷം ട്രെയിന്‍ പതിയെ നീങ്ങി തുടങ്ങി. 

ഒന്നും മിണ്ടാതെ തോളില്‍ തളര്‍ന്നു കിടക്കുന്ന സുമയുടെ നെറുകയില്‍ മുഖം അമര്‍ത്തി കൊണ്ട് , ആ പഴകിയ എഞ്ചിന്‍ ശബ്ദത്തിന്‍റെ പശ്ചാത്തലത്തിലൂടെ  ചന്ദ്രകുമാര്‍ എന്ന ചന്ദ്രന്‍ പഴയ പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. 

***********************************************************
പത്തു പതിനൊന്നു   വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചന്ദ്രകുമാര്‍ എന്ന ചന്ദ്രന്‍ കാസര്‍ഗോഡ്‌ നിന്ന് ട്രെയിന്‍ കയറി മുംബൈയില്‍ എത്തുന്നത്. പരിചയക്കാരും , ബന്ധുക്കളും ആരുമില്ലാത്ത ഒരു മഹാനഗരത്തില്‍ ഭാഷ പോലും അറിയാതെ എത്തിപ്പെട്ടതായിരുന്നു ചന്ദ്രന്‍. അയാളുടെ ജീവിതത്തിലെ  ആദ്യ ട്രെയിന്‍ യാത്ര അതായിരുന്നു എന്ന് പറയാം. 

 ജനിച്ചപ്പോഴേ കിട്ടിയ വികൃത ശരീരത്തെ അയാള്‍  എന്ന് മുതലാണ്‌ അപകര്‍ഷതാ ബോധത്തോടെ നോക്കി കാണാന്‍ തുടങ്ങിയത് എന്ന് അയാള്‍ക്ക്‌ പോലുമറിയില്ല. തന്‍റെ വലിയ തലയും, നീളം കുറഞ്ഞ കൈകളും, ശോഷിച്ച ശരീരവും  ഒരു ശരാശരി മനുഷ്യരൂപത്തെ അനുസ്മരിപ്പിക്കാന്‍ പാകത്തിലുള്ള ഒന്നായിരുന്നില്ല എന്ന തിരിച്ചറിവ് സ്കൂള്‍ പഠന കാലത്ത് തന്നെ ചന്ദ്രന് ലഭിച്ചിരുന്നു. എങ്കില്‍ പോലും  മറ്റ് മനുഷ്യര്‍ ചെയ്യുന്ന ഏത് കാര്യവും തനിക്കും അനായാസേന  ചെയ്യാന്‍ സാധിക്കുമെന്ന് കുട്ടിക്കാലത്ത് തന്നെ ചന്ദ്രന്‍ തെളിയിച്ചിരുന്നു. 

കാസര്‍ഗോഡിലെ തോട്ടങ്ങളില്‍ വ്യാപകമായി തെളിച്ചു കൊണ്ടിരുന്ന  എന്‍ഡോ സള്‍ഫാന്‍ എന്ന കീടനാശിനി പ്രയോഗം കൊണ്ടാണ് ചന്ദ്രന്റെതടക്കമുള്ള   പലരുടെയും ശരീരത്തിന് വൈരൂപ്യം സംഭവിച്ചതെന്ന്   തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളുമായി അക്കാലത്താണ് ദാമോദരന്‍ മാഷിന്‍റെ നേതൃത്വത്തില്‍ ആദ്യമായി ബോധവത്ക്കരണ ക്ലാസുകളും സമരങ്ങളും നടക്കുന്നത് . ചന്ദ്രന്‍റെ  അമ്മയടക്കമുള്ള പലരും ആ സമരത്തില്‍ നിന്ന് അന്ന് വിട്ടു നിന്നു. 

  അമ്മക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ചന്ദ്രനെ പട്ടിണി കൂടാതെ വളര്‍ത്തണം. അതൊരു സ്വാര്‍ത്ഥ ചിന്താഗതിയായി സമരക്കാരില്‍ പലരും കണ്ടു. എന്‍ഡോ സള്‍ഫാന്‍ തെളിക്കുന്ന  തോട്ടങ്ങളില്‍ പണിയെടുക്കാന്‍ പോകുന്നതിനെ സമരക്കാര്‍ പല കുറി അമ്മയെ വിലക്കിയതായിരുന്നു. പക്ഷെ, ആദ്യ കാലങ്ങളില്‍ അയാളുടെ ചികിത്സക്കും മറ്റും  ചിലവുകള്‍ ഏറെയുണ്ടായിരുന്നു എന്നതിനാല്‍ അമ്മക്ക് അവരെയെല്ലാം എതിര്‍ത്തു കൊണ്ട് ജോലിക്ക്  പോകേണ്ടി തന്നെവന്നു. 

ചാണകം മെഴുകിയ ഉമ്മറത്തെ നിലത്ത്   നീണ്ടു നിവര്‍ന്നു വെള്ള  പുതച്ച്  കിടക്കുന്ന ഒരു രൂപം.  അത് അച്ഛനായിരുന്നെന്ന് ആരൊക്കെയോ അവനെ  പറഞ്ഞു മനസിലാക്കി. അച്ഛന്‍ മരിച്ചെന്നു മനസിലാക്കാന്‍ അന്ന് അഞ്ചാം ക്ലാസുകാരനായ അവന്  അവരുടെ വിവരണം വേണ്ടി വന്നു. വെള്ള പുതച്ച ആ രൂപമാണ്  അച്ഛനെ കുറിച്ചുള്ള അവന്റെ  അവസാനത്തെ ഓര്‍മയും. 

 "തന്നെയും അമ്മയെയും സംരക്ഷിക്കാന്‍ അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ ,തന്‍റെ ജീവിതം ഇത്തരത്തില്‍ മാറി മറയില്ലായിരുന്നു .അച്ഛന്‍റെ മരണ ശേഷം അമ്മയുടെ കൂടെയുള്ള കുറഞ്ഞ കാല ജീവിതം യഥാര്‍ത്ഥത്തില്‍ തന്നെ എന്താണ് പഠിപ്പിച്ചത് ? ഒളിച്ചോടാനോ? അറിയില്ല."  ചന്ദ്രന്‍ നിശബ്ദമായി ആരോടോ തന്‍റെ പഴയ ജീവിത കഥ പറഞ്ഞു കൊണ്ടേയിരുന്നു .  

ആരോഗ്യസ്ഥിതി മോശമായ സമയത്ത് മാത്രമാണ് സമരക്കാരോട് അല്‍പ്പമെങ്കിലും സഹകരിക്കാന്‍ അമ്മ  തയ്യാറായത്. അമ്മക്ക് ശ്വാസകോശ സംബന്ധമായ എന്തോ ഒരു രോഗം മാത്രമാണെന്ന്  ഡോകടര്‍മാര്‍ പറഞ്ഞിരുന്നു എങ്കിലും, ദാമോദരന്‍   മാഷ്‌ അടക്കമുള്ള ആളുകള്‍ എന്ത് കൊണ്ടോ അമ്മയുടെ രോഗത്തിനെ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്തി കൊണ്ട് തന്നെ നിരീക്ഷിച്ചു. ചികിത്സാ കാര്യങ്ങള്‍ എല്ലാം തന്നെ അവരുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് നടന്നു വന്നത്. ആ കാലത്ത് മാഷിന്‍റെ കൂടെയുള്ള യാത്രയും മറ്റ് പൊതു ജന സമ്പര്‍ക്കവും  അവന്  ജീവിതത്തില്‍ ഒരുപാട് ആത്മവിശ്വാസം നേടി കൊടുത്തു.

അമ്മയുടെ മരണം പെട്ടെന്നായിരുന്നു. അഞ്ചു സെന്റ് ചുറ്റളവിലെ പുരയിടത്തിനുള്ളില്‍ ആദ്യമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നപ്പോള്‍   സഹായ ഹസ്തങ്ങളുമായി ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു.  പക്ഷെ  ജീവിതത്തില്‍ താൻ  തീര്‍ത്തും ഒറ്റപ്പെട്ടു പോയിരിക്കുന്നു എന്ന് സാവധാനം   ചന്ദ്രൻ മനസിലാക്കാന്‍ തുടങ്ങി. ആ കാലത്താണ് നാട് വിടുന്നതിനെ കുറിച്ച് ചന്ദ്രൻ  ചിന്തിച്ചു തുടങ്ങിയത്. ശരീരത്തിന്റെ വൈരൂപ്യം മനസ്സിനും ആരോഗ്യത്തിനും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ ആ തീരുമാനവുമായി മുന്നോട്ടു പോകാന്‍  ആഗ്രഹിച്ചു. 

"അച്ഛന്‍റെ കൂടെ ഒരിക്കല്‍ കുഞ്ഞു നാളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയ ഓര്‍മ മാത്രം കൈവശം വച്ച് കൊണ്ടായിരുന്നു തന്‍റെ ആദ്യ ട്രെയിന്‍ യാത്ര. അതും ടിക്കെറ്റ് പോലുമെടുക്കാതെ, എങ്ങോട്ടെന്നറിയാതെ. ആദ്യം വന്ന ട്രെയിനില്‍ എങ്ങിനെയോ കയറിപ്പറ്റി. ടിക്കെറ്റ് എടുക്കാത്ത തന്നോട് ടി ടി ആര്‍ എന്തിനായിരിക്കും അന്ന് അനുകമ്പ കാണിച്ചിട്ടുണ്ടാകുക? ഈ വികൃത ശരീരത്തോടുള്ള ദയാനുകമ്പ കൊണ്ട് തന്നെയായിരിക്കുമോ ? മുംബൈ വരെ എത്തിപ്പെട്ട തന്നെ സഹായിക്കാനായി താന്‍ പോലുമറിയാതെ  പലരും ജീവിതത്തില്‍ ഇടയ്ക്കു കയറി വന്നു."    ഒരു നെടുവീര്‍പ്പോട് കൂടി പഴയ കാലത്തെ ചന്ദ്രന്‍ സ്മരിച്ചു. 

മുംബൈയില്‍ എത്തിപ്പെട്ട  ആദ്യ ദിവസങ്ങളില്‍ തെരുവുകളില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്.  പക്ഷെ ഒരു യാചകനായോ, അഭയാര്‍ഥിയായോ ജീവിക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ  നാട് വിട്ടത്.  ഒറ്റപ്പെടലില്‍ നിന്നും അനുകമ്പയില്‍ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമായിരുന്നില്ല താന്‍ ആഗ്രഹിച്ചത്‌., സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധ്യമാകുന്ന ഒരു ജോലി കൂടിയാണ് . ആ ഇച്ഛാ ശക്തി  ഒന്ന് കൊണ്ട് കൊണ്ട് മാത്രമാണ് ജോലിക്കായുള്ള അന്വേഷണം തീവ്രമാക്കിയത്. 

ആദ്യ കുറച്ചു ദിവസങ്ങളില്‍ തന്‍റെ രൂപത്തെ വിചിത്രമായി നിരീക്ഷിച്ച പലരും പിന്നീട് തന്നെ അകമഴിഞ്ഞു കൊണ്ട് സഹായിച്ചു. അതില്‍ ആദ്യത്തെ ആളായിരുന്നു നഗരത്തില്‍ ഒരു പഴയ ഡാന്‍സ് ബാര്‍ നടത്തി വന്നിരുന്ന സുഭദ്ര അക്ക. തനിക്കു താമസിക്കാന്‍ ഒരിടം തന്നത് അക്കയായിരുന്നു. ഡാന്‍സ് ബാറിനോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പഴയ കെട്ടിടത്തിന്‍റെ  മുകളിലത്തെ ഒരു ഒഴി മുറി തനിക്കായി അക്ക തുറന്നു തന്നു. അടുത്ത് തന്നെയുള്ള ടീ ഷോപ്പില്‍ ഒരു ചെറിയ ജോലിയും സുഭദ്ര അക്ക ഇടപെട്ട് കൊണ്ട് ശരിയാക്കി കിട്ടി. അക്കയോടുള്ള കടപ്പാടുകള്‍ അങ്ങിനെ നീളുന്നു. 

രാത്രിയായാല്‍ സുഭദ്ര അക്കയുടെ ഡാന്‍സ് ബാര്‍ മിന്നി തിളങ്ങുന്ന ലൈറ്റുകളും പാട്ടും കൂത്തുമായി  സജീവമാകുകയായി,. ആദ്യകാലങ്ങളില്‍ അവിടെ നടക്കുന്ന  ഏര്‍പ്പാട് എന്താണെന്ന് മനസിലാക്കാന്‍ തനിക്കു സാധിച്ചിരുന്നില്ല. പതിയെ എല്ലാ കാര്യങ്ങളും മനസിലായി തുടങ്ങി. ഒരിക്കല്‍ സുഭദ്ര അക്കയോട് നേരിട്ട് താന്‍ തന്നെ ചോദിച്ചു പോയി. 

" എന്തിനു വേണ്ടിയാണ് അക്കാ, ഇങ്ങനെ ...ഇതൊക്കെ നല്ലതാണെന്ന് കരുതുന്നുണ്ടോ " 

അതിനു മറുപടി തരാന്‍ സുഭദ്ര അക്കയ്ക്ക് ഒരുപാട് സമയം വേണ്ടി വന്നില്ല. വായിലുള്ള മുറുക്കാന്‍ ഓടയിലേക്കു ഒന്ന് നീട്ടി തുപ്പാനുള്ള സമയം, അതിനു ശേഷമുള്ള ഒരു നിഗൂഡമായ ചിരി,  അത് മാത്രമായിരുന്നു ആ ചോദ്യത്തിന് തനിക്കു ആദ്യം കിട്ടിയ വിശദീകരണം. പക്ഷെ ഒരു കാര്യം തനിക്കു ഉറപ്പ് പറയാം. സുഭദ്ര അക്കയുടെ ഉള്ളില്‍ എവിടെയോ ദുരൂഹമായ  ഒരു മനസ്സുണ്ട് . 

"പത്തു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്. ഇത്രേം കാലത്തിനിടയില്‍ ഒരുപാടു മുഖങ്ങളെയും ഭാവങ്ങളെയും താന്‍ കണ്ടു കഴിഞ്ഞു.പക്ഷെ ഒരിക്കല്‍ പോലും ഒരാളുമായും അതിര് കവിഞ്ഞ ഒരു ആത്മ ബന്ധത്തിന് താന്‍  തയ്യാറായില്ല.  തന്നില്‍  ഉറങ്ങികിടക്കുന്ന എന്തോ ഒരു അപകര്‍ഷതാ ബോധം, അത് തന്നോട്  പലരില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായി തോന്നിയിരുന്നു. പക്ഷെ സുമ, അവള്‍ മാത്രം.,എവിടയാണ് തനിക്കു മാനസാന്തരം വന്നത്?"ട്രെയിനിന്റെ  ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ചന്ദ്രന്‍ ആലോചിച്ചു. 

കാറ്റത്ത്‌ വഴുതിയാടുന്ന ഗോതമ്പ് പാടത്തോട് വിട പറഞ്ഞു കൊണ്ട് ദൂരേക്ക്‌ പായുകയാണ് ട്രെയിന്‍. അതിന്‍റെ വേഗത കൂടി കൊണ്ടേയിരിക്കുന്നു. ഒപ്പം ചന്ദ്രന്റെ  ഓര്‍മകളുടെയും. 

****************************************************************


ഡാന്‍സ് ബാറില്‍ വന്നു പോകുന്ന വിവിധ  വേഷ ധാരികളെയും സ്ത്രീകളെയും തന്‍റെ ഒറ്റ മുറിയുടെ ജനാലയില്‍ കൂടി പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എല്ലാവര്‍ക്കും ഒരേ മുഖ ഭാവം. ലഹരിയുടെ മുഖഭാവം മാത്രം. അത് മദ്യത്തിന്റെയും കാമത്തിന്റെയുമാകാം. ലഹരി എന്താണെന്ന് താന്‍ അനുഭവിച്ചിട്ടില്ലായിരുന്നു എങ്കിലും ലഹരിയെ കുറിച്ച്പറയാന്‍ തനിക്കു സാധിക്കുമായിരുന്നു. 

ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകരുമായുള്ള  പരിചയവും സംസാരവും, ആ അനുഭവത്തില്‍ നിന്നല്ലാതെ  സ്വന്തമായൊരു അനുഭവം ഒന്നിലും തനിക്കു ഉണ്ടായിട്ടില്ലായിരുന്നു എന്നത് മറ്റൊരു  സത്യം.  അല്ലെങ്കില്‍ത്തന്നെ , തന്നെപ്പോലുള്ളവര്‍  ജീവിതത്തിലെ ഏതു  ലഹരിയില്‍ ലയിക്കണം എന്ന് പറഞ്ഞു തരാന്‍  ആര്‍ക്കാണ് അറിയുമായിരുന്നതു ? അതൊക്കെ ആര് പറഞ്ഞു തരുമായിരുന്നു ? 

ഡാന്‍സ് ബാറിലെ നര്‍ത്തകിമാര്‍ ദേശാടന പക്ഷികളെ പോലെയാണ് . ഒരു സീസണില്‍ അവിടെ കാണുന്നവരായിരിക്കില്ല മറ്റൊരു സീസണില്‍ അവിടെ ഉണ്ടായിരിക്കുക. നൃത്തമാടുന്ന എല്ലാവരും പാട്ടിനൊത്ത് ഒരു പോലെ ദേഹം ചലിപ്പിക്കും. പക്ഷെ അവരുടെയെല്ലാം മനസ്സ് പലയിടങ്ങളില്‍ നിശ്ചലമായി, നിര്‍ജീവമായി ഇരിക്കുകയായിരിക്കും. അവരുടെ കണ്ണുകളില്‍ അത് പ്രകടമായിരുന്നു. നര്‍ത്തകിമാരെ കൂടാതെ, അവരെ അണിയിച്ചൊരുക്കാനും, നൃത്തം കാണാന്‍ വരുന്നവര്‍ക്ക് മദ്യം വിളമ്പാനും വേറെയും കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നു. എല്ലാം ഹിന്ദി സ്ത്രീകള്‍ തന്നെയായിരുന്നു. 

സേട്ടുവിന്റെ കടയില്‍ നിന്നും  പാന്‍ മസാലയും , മീട്ടാ പാക്കും ,സോഡാ കേയ്സുകളുമായി  ഇടക്കൊക്കെ തനിക്കു അവിടെ പോകേണ്ടിയിരുന്നു. അങ്ങിനെ പലതവണ അവിടെ പോകാറുണ്ടായിരുന്നെങ്കിലും ഒരു മലയാളി സ്ത്രീയെ പോലും താനത് വരെ അവിടെ കണ്ടിട്ടില്ലായിരുന്നു. ആ ഒരു കൌതുകമായിരിക്കാം അവിചാരിതമായി സുമയെ പോലൊരു പെണ്‍കുട്ടിയെ അവിടെ വച്ച് കണ്ടപ്പോള്‍ അവളിലേക്ക്‌ തന്നെ ആകര്‍ഷിച്ച ആദ്യഘടകം. 

അത് വരെ ഒരു സ്ത്രീയോടും തോന്നാത്ത ആ ഒരു തരം ആകര്‍ഷണത്തിന്‍റെ പേരെന്തായിരിക്കാം എന്ന് ദിവസങ്ങളോളം താന്‍ ആലോചിച്ചു. സുഭദ്ര അക്കയോട് ഒരിക്കല്‍ അവളെ കുറിച്ച് കുറെയേറെ  ചോദിച്ചു. അവളാരാണ്? എന്തിനിവിടെ വന്നു ? ഇവിടെ എവിടെയാണ് താമസംഎന്നൊക്കെയായിരുന്നു താന്‍ അക്കയോട് ചോദിച്ചത്. പക്ഷെ  തന്‍റെ  നീണ്ട ചോദ്യങ്ങള്‍ക്ക് സുഭദ്ര അക്ക ഉത്തരം തന്നത് എന്തോ ഒരു ജിജ്ഞാസ കലര്‍ന്ന ഭാവത്തോടെയായിരുന്നു.  

"ഇവിടെ  വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ന്യായീകരണങ്ങളുടെ കഥകള്‍ മാത്രമേ പറയാനുണ്ടാകൂ എന്നത് കാരണം അതെ പറ്റി കൂടുതലൊന്നും  ഞാന്‍ പറയുന്നില്ല . പക്ഷെ  നീ താമസിക്കുന്ന അതെ  കെട്ടിടത്തിന്‍റെ  ഏറ്റവും താഴത്തെ നിലയിലെ  ഒരു റൂമിലാണ് അവള്‍ താമസിക്കുന്നത് എന്ന് മാത്രം ഞാന്‍ പറഞ്ഞു തരാം. അല്ല , നീ ഇതൊക്കെ  എന്തിനു ചോദിച്ചറിയണം ?" 

"അക്ക, അവളെ എനിക്കൊന്നു കണ്ടു സംസാരിക്കാന്‍ തോന്നുന്നു,...ഒരിക്കല്‍ മാത്രം ..ഒറ്റ തവണ"  അക്കയുടെ മുന്നില്‍ താണു കേണു കൊണ്ട് പറഞ്ഞു. 

ഇത്രയും കാലത്തിനിടയില്‍, പല തവണ ഡാന്‍സ് ബാറിലെ വേശ്യ സ്ത്രീകളുടെ ശീല്‍ക്കാരങ്ങള്‍ക്കിടയില്‍ കൂടിയും,  മേനി പ്രദര്‍ശന നൃത്ത ചുവടുകള്‍ക്കിടയില്‍ കൂടിയും ഒരു ബധിരനെ പോലെ, ഒരു അന്ധനെ പോലെ നടന്നകലാന്‍ മാത്രം ശീലിച്ചിരുന്ന താന്‍ എന്ത് കൊണ്ട് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നു എന്നോര്‍ത്തു കൊണ്ടായിരിക്കാം, അല്‍പ്പ നേരത്തേക്ക് സുഭദ്ര അക്ക തന്‍റെ വലിയ മുഖത്തേക്കും വൈകല്യം ബാധിച്ച ശരീരത്തിലേക്കും  നോക്കി നിന്നു. പിന്നെ ഒന്ന് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. 

"ശരി. നീ എന്തിനു വേണ്ടി അവളെ കാണുന്നു എന്ന് ഞാന്‍ ചോദിക്കുന്നില്ല.  നാളെ  വൈകീട്ട് ഡാന്‍സ് ബാര്‍ തുറക്കുന്ന സമയത്ത് അവളുടെ മുറിയിലേക്ക് പൊയ്ക്കോ. അവളോട്‌ നാളെ  ഡാന്‍സ് ബാറിലേക്ക് വരണ്ട എന്ന് ഞാന്‍ പറഞ്ഞോളാം. പക്ഷെ അടുത്ത ദിവസം  രാവിലെ വരെ നീ അവളോടൊത്ത് ആ റൂമില്‍ തന്നെ ഉണ്ടാകണം എന്ന് മാത്രം. മറ്റെങ്ങും പോകാന്‍ നിനക്ക് സാധിക്കില്ല . വാതില്‍ ഞാന്‍ പുറത്തു നിന്നു പൂട്ടും. അത് കൊണ്ടാണ് പറയുന്നത് "

അക്കയുടെ മുഖത്തേക്ക് തല ഉയര്‍ത്തിപ്പിടിച്ചു നോക്കാതെ അന്ന് താന്‍ അതിനു സമ്മതം മൂളി.  അന്നേ ദിവസം മറ്റു ചില കാരണങ്ങളാല്‍  ജോലിക്ക് വരാന്‍ സാധ്യമല്ലെന്ന് ഇബ്രാഹിം സേട്ടിനോട് വിളിച്ചു പറഞ്ഞു . സേട്ടുവിന് തന്നോട് വലിയ കാര്യമായിരുന്നു എന്നുള്ളത് കൊണ്ട് തന്‍റെ ആവശ്യം നിരാകരിക്കപ്പെട്ടതുമില്ല.

 പിന്നീടുള്ള കാത്തിരിപ്പ് അവളെ കാണാന്‍ പോകുന്ന ആ സായാഹ്നത്തിന് വേണ്ടിയായിരുന്നു. ജനാലകള്‍ തുറന്നിട്ട ശേഷം ഡാന്‍സ് ബാറിലെ ലൈറ്റുകള്‍ കത്തുന്ന സമയവും  നോക്കി ഒരു ചാരു കസേരയില്‍ മുറിയില്‍  തന്നെ ഇരുപ്പുറപ്പിച്ചു. 

അല്‍പ്പ നേരം കഴിഞ്ഞു കാണും. കസേരയിലുള്ള ആ ഇരുപ്പില്‍ ചെറുതായൊന്നു മയങ്ങിപ്പോയിരുന്നു. കണ്ണുകള്‍ തുറന്നു  ജനാലയിലൂടെ നോക്കുമ്പോള്‍ സുഭദ്ര അക്ക കുറച്ചു ദൂരെയായി നില്‍ക്കുന്നത് കാണാമായിരുന്നു. ഡാന്‍സ് ബാറിലെ ലൈറ്റുകള്‍ കത്താനും തുടങ്ങിയിരിക്കുന്നു. 

  പെട്ടെന്ന് തന്നെ  എഴുന്നേറ്റു പുതിയ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട്  കണ്ണാടിയില്‍ ഒന്ന് വിശദമായി തന്‍റെ രൂപത്തെ നോക്കി. ഇല്ല, അത്രക്കും വൈരൂപ്യം തനിക്കിപ്പോള്‍ തോന്നുന്നില്ല. തല അല്‍പ്പം വലുതാണ്‌, കൈകള്‍ അല്‍പ്പം ചെറുതാണ്, സാമാന്യം മോശമല്ലാത്ത ഒരു രൂപവും തനിക്കുണ്ട്. ആത്മവിശ്വാസത്തോടെ തന്നെ അവളെ  കാണാന്‍ പോകാം. പതിവില്ലാത്ത എന്തോ ഒരു ധൈര്യത്തില്‍ തന്നോട് തന്നെ പറഞ്ഞു. പിന്നെ, സാവധാനം മുറി അടച്ചു പൂട്ടിയ ശേഷം ഗോവണിപ്പടികള്‍ ഇറങ്ങി നടന്നു. 

സുഭദ്ര അക്ക പറഞ്ഞ വിവരമനുസരിച്ച് ഏറ്റവും താഴത്തെ നിലയിലെ അവസാനത്തെ മുറിയിലാ ണ് അവള്‍  താമസിക്കുന്നത്. ആ മുറിക്കു മുന്നിലെത്തിയപ്പോള്‍ തന്‍റെ ഹൃദയമിടിപ്പ്‌ കൂടി കൂടി  വരുന്നതായി തോന്നി. വാതിലില്‍ പതിയെ വിരലുകള്‍ കൊണ്ട് രണ്ടു മുട്ട് മുട്ടി. തന്‍റെ ശ്വാസഗതി ഉയര്‍ന്നു കൊണ്ടേയിരുന്നു. 

ആ വാതിലുകള്‍ പതിയെ തുറക്കപ്പെട്ടു. ഇളം മഞ്ഞ നിറത്തില്‍ തിളങ്ങുന്ന മുത്തുകളോട് കൂടിയ ഒരു വസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്. മുറിയിലേക്ക് പ്രവേശിച്ച ശേഷം ചുറ്റും കണ്ണോടിച്ചു . മുറിയിലെ ബള്‍ബ്‌ വെളിച്ചത്തിന് വ്യത്യാസമുണ്ടായിരുന്നു. ആ വെളിച്ചം കൊണ്ടായിരിക്കാം അവളും അവളുടെ വസ്ത്രവും കൂടുതല്‍ മഞ്ഞ നിറത്തില്‍ ശോഭിക്കുന്നത്‌.,. അവളുടെ മുഖത്തേക്ക് നോക്കി നില്‍ക്കുന്ന സമയത്തായിരുന്നു പുറകില്‍ നിന്നാരോ വന്നു വാതില്‍ അടച്ചു കുറ്റിയിട്ടത്. താഴിട്ടു പൂട്ടുന്ന ശബ്ദത്തില്‍ നിന്ന് അത് സുഭദ്ര അക്കായാണെന്ന് താന്‍ മനസിലാക്കി. 

 മുറിയിലെ ഫാന്‍ കറങ്ങാന്‍ തുടങ്ങി. സ്വിച്ച് ബോര്‍ഡിനു ചേര്‍ന്ന് കൊണ്ട് നില്‍ക്കുന്ന അവള്‍ തന്നെയും നോക്കി കൊണ്ടേയിരിക്കുന്നു. മുറിയില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് തനിക്കുണ്ടായിരുന്ന ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു . അല്ലെങ്കില്‍ ഒട്ടും തന്നെയില്ല എന്നും പറയാം.    ഇത്ര നിമിഷങ്ങള്‍ കഴിഞ്ഞിട്ടും  അവളുടെ മുഖത്തേക്ക് എന്ത് കൊണ്ടോ തനിക്കു നോക്കാന്‍ സാധിക്കുന്നില്ല. തന്‍റെ ശരീരം ഒരു സ്ത്രീയുടെ മുന്നിലും ഇത്ര നേരത്തോളം നിശ്ചലമായി ഒരു കാഴ്ച വസ്തുവെന്നോളം നിന്നിട്ടില്ലായിരുന്നു. 

അവള്‍ പതിയെ തനിക്കു നേരെ വന്നു. അവളുടെ വസ്ത്രം ശരീരത്തില്‍ നിന്നും ഏത് നിമിഷവും അറ്റ് പോകാം എന്ന നിലയിലായി തോന്നിച്ചു..അതോ അവള്‍ അലസമായി വസ്ത്രം ധരിച്ചതാണോ ? അറിയില്ല.  തന്‍റെ തല കുനിഞ്ഞു തന്നെയിരുന്നു. അത് കണ്ടിട്ടായിരിക്കാം അവള്‍ ചോദിച്ചത്. 


" നിങ്ങള്‍  ഇവിടെ വന്നത് ഇങ്ങനെ നാണിച്ചിരിക്കാന്‍ വേണ്ടിയാണോ അതോ ...."


"നിങ്ങള്‍ ആദ്യം നിങ്ങളുടെ വസ്ത്രം ശരിയായി ധരിക്കൂ .. " തന്‍റെ ആ മറുപടി കേട്ട ശേഷം അവള്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ അവളുടെ ശരീരത്തിലെ ആഭരണങ്ങളും മുത്തുകളും കിലുങ്ങി. 

" എന്നെ നല്ല വസ്ത്രത്തില്‍ അണിഞ്ഞു കാണാന്‍ വേണ്ടിയാണോ നിങ്ങളിവിടെ വന്നത് ? " 

"അല്ല , തീര്‍ച്ചയായും അല്ല. പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒരാഗ്രഹവുമായും അല്ല ഞാന്‍ വന്നത് ".   മുഖം അവള്‍ക്കു നേരെ പൊക്കി കൊണ്ട് പതിയെ പറഞ്ഞു. 

റൂമിലെ നിറം മങ്ങിയ വെളിച്ചത്തില്‍ അവളുടെ മുഖം പ്രസന്നമായിരുന്നു എങ്കിലും കണ്ണുകള്‍ വിഷാദ മേഘത്താല്‍ മൂടിയിരുന്നു. അവള്‍ വീണ്ടും മുത്തു മാലകളും വളകളും കിലുക്കി കൊണ്ട് ചിരിച്ചു. പിന്നീട്  തന്‍റെ അടുത്തു വന്ന ശേഷം കൈകളില്‍ പിടിച്ചു കൊണ്ട്   ആ റൂമിലെ മെത്തയില്‍ കൊണ്ട് ചെന്നിരുത്തി.   ഒരക്ഷരവും മിണ്ടാതെ താന്‍ അവളെ തന്നെ നോക്കി കൊണ്ട് ചോദിച്ചു . 

" എന്നെ തൊടാന്‍ നിനക്ക്  എങ്ങിനെ സാധിച്ചു ? എന്‍റെ ഈ രൂപം ..." പറഞ്ഞു മുഴുപ്പിക്കാതെ താന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. 

" എന്നെ പ്രാപിക്കാന്‍ ഇവിടെ വരുന്നവരുടെ രൂപത്തെ കുറിച്ച് പലപ്പോഴും ഞാന്‍ ആലോചിട്ടുണ്ട്. അവര്‍ക്കൊന്നും സത്യത്തില്‍ രൂപമില്ലായിരുന്നു . എന്‍റെ ശരീരത്തെ ഞാന്‍ പണ്ടേ മറന്നത് കാരണം എനിക്കും നിങ്ങള്‍ പറയുന്ന രൂപങ്ങളില്‍ വിശ്വാസമില്ല. " അവള്‍ അല്‍പ്പം വിഷാദത്തോടെ പറഞ്ഞു. 

"നിങ്ങള്‍ എന്തിനീ തൊഴില്‍ ചെയ്യുന്നു ... നിങ്ങള്‍ക്ക് എങ്ങിനെ സാധിക്കുന്നു  ഇതിനൊക്കെ ? "

"ഇതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതെന്‍റെ വെറും  ന്യായീകരണങ്ങള്‍ മാത്രമായേ  തോന്നൂ ..അത് കൊണ്ട് തന്നെ  ഞാന്‍ അത് പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കിനിയൊരു ജീവിതവുമില്ല . പക്ഷെ എനിക്ക് ജീവിച്ചേ മതിയാകൂ...അതിനു .. " പറഞ്ഞു മുഴുമിപ്പിക്കാതെ അവള്‍ തന്‍റെ മുഖത്തേക്ക് ദയനീയമായ് നോക്കി നിന്നു. 

" നീയെന്നെ ഇങ്ങനെ നോക്കരുത് ... എനിക്കെന്തോ എന്നെ കുറിച്ച് തന്നെ  അപഹാസ്യത തോന്നി പോകുന്നു  ...ഞാന്‍ ഇവിടെ വരരുതായിരുന്നു.   പലപ്പോഴും ഡാന്‍സ് ബാറിലേക്ക് വരുകയും പോകുകയും ചെയ്യുന്നവരെ ജനാലയിലൂടെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. കൂട്ടത്തിലെപ്പോഴോ കണ്ടു പരിചയമായ ഒരു മുഖമായിരുന്നു നിന്‍റെ.  നിന്നോടെന്തോക്കെയോ പറയാന്‍ മനസ്സില്‍ കരുതി വച്ചാണ് ഇവിടെ വന്നത് ..പക്ഷെ...എനിക്കാകില്ല ..പറയാന്‍ വച്ച വാചകങ്ങള്‍ എവിടെയോ മറഞ്ഞു പോയിരിക്കുന്നു. " ഒരല്‍പം വികാരാധീനനായി താന്‍ പറഞ്ഞു. തന്‍റെ മുഖത്തു അത് പറയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ധൈര്യവും ഊര്‍ജ്ജവും പ്രകടമായിരുന്നിരുന്നു . 

 മൌനം മാത്രം തളം കെട്ടി നിന്ന ആ ഒറ്റ മുറിയില്‍ അന്ന് രാത്രിയില്‍ പങ്കു വക്കപ്പെട്ടത് രൂപ സങ്കല്പങ്ങള്‍  ഇല്ലാത്ത,  ആശകളും നിരാശകളും ബാധിച്ച രണ്ടു മനസ്സുകളുടെ  വിചിത്രമായ വികാര ചിന്തകള്‍ മാത്രമാണ്. നേരം പുലര്‍ന്നപ്പോള്‍ സുഭദ്ര അക്ക വരുകയും വാതില്‍ തുറന്നു തരുകയും ചെയ്തു. അക്കയോട് പ്രത്യേകിച്ച് ഒന്നും പറയാന്‍ നില്‍ക്കാതെ  ഗോവണി പടികള്‍ മെല്ലെ മെല്ലെ ചവിട്ടി കൊണ്ട് താന്‍  റൂമിലേക്ക് തന്നെ പോയി. 

*****************
   
ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ ദീര്‍ഘ നേരത്തേക്ക് നിര്‍ത്തിയിട്ടിരിക്കുകയാണ്. തങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ തിരക്ക് കുറവാണ് എന്നത് ഒരു തരത്തില്‍ ആശ്വാസമായാണ് ചന്ദ്രന്  തോന്നുന്നത്.  തന്‍റെ ചുമലില്‍ ചാരി ഉറക്കമായ സുമയെ തട്ടി വിളിച്ച ശേഷം ചന്ദ്രന്‍ അവളോട്‌  ഉറക്കം വരുന്നെങ്കില്‍ ബെര്‍ത്തില്‍ കയറി ഉറങ്ങരുതോ എന്ന് ചോദിച്ചു. അവളതു അനുസരിക്കുകയും ചെയ്തു. 

ബെര്‍ത്തില്‍ കയറി കിടന്ന ശേഷം ഉറക്കം വരാതായ സുമ പഴയ കാര്യങ്ങള്‍ ഓരോന്നും ഓര്‍ത്ത്‌ കൊണ്ടേയിരുന്നു. അവളുടെ മനസ്സ് മുംബൈയിലെ തെരുവുകളില്‍ അലയുകയായിരുന്നു. തന്‍റെ ഗ്രാമം വിട്ടു മറ്റൊരു ലോകം ചിന്തയില്‍ പോലും ഇല്ലാതിരുന്ന ഒരു സാധാരണ പെണ്‍കുട്ടി. അതായിരുന്നു സുമ. ചന്ദ്രന്റെ ജീവിതത്തില്‍ സംഭവിച്ച പോലെ തന്നെയുള്ള ഒരു തരം ഒറ്റപ്പെടലാണ് അവളെയും മുംബൈയില്‍ എത്തിച്ചത്. അകന്ന ബന്ധു കൂടിയായ സുഭദ്ര ചിറ്റ തന്നെ മുംബൈയിലേക്ക് കൂട്ടി കൊണ്ട് വന്നപ്പോള്‍ അതൊരു വലിയ ആശ്വാസമായി അവള്‍ കണ്ടു. പക്ഷെ, പിന്നീട് അവള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥകള്‍ പലതായിരുന്നു.  

"ആദ്യ കാലങ്ങളില്‍ ഡാന്‍സ് ബാറിലെ ജീവിതം തനിക്കു പൊരുത്തപ്പെടാന്‍ പറ്റാത്തത് തന്നെയായിരുന്നു. അക്കയോട് താനത് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. അക്കയെ അടുത്തറിയാന്‍ ആ ചോദ്യങ്ങള്‍ കാരണമായി എന്ന് വേണം പറയാന്‍..,. ഒരു മഹാ നഗരത്തില്‍ ഡാന്‍സ് ബാറിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണിന് എത്ര കാലത്തോളം തന്‍റെ ശരീരം ചാരിത്ര്യത്തില്‍ പൊതിഞ്ഞു സൂക്ഷിക്കാനാകും?എന്നോ,  എപ്പോഴോ, ആര്‍ക്കോ മുന്നില്‍ തന്‍റെ സ്ത്രീത്വം പണയപ്പെടുത്തെണ്ടി വന്നു.  ജീവിതത്തെ കുറിച്ച് ധാര്‍മികമായി ചിന്തിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു സ്ത്രീക്ക് പിന്നീടുള്ള തന്‍റെ ജീവിതത്തില്‍  ആഗ്രഹിക്കാനും ഒന്നുമില്ല. " സുമയുടെ ഓര്‍മ്മകള്‍ നിശബ്ദമായി ആരോടോക്കെയോ  കഥ പറയാന്‍ തുടങ്ങി. 

 മുംബൈയില്‍ വന്ന് മൂന്നു നാല് മാസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രേട്ടന്‍ തന്‍റെ റൂമില്‍ വരുന്നത്. അപ്പോഴേക്കും മാനസികമായി താനാകെ മാറി കഴിഞ്ഞിരുന്നു. ചന്ദ്രേട്ടന്റെ രൂപം തന്‍റെ മനസ്സില്‍ ഒട്ടും അറപ്പ് തോന്നിച്ചില്ല. അല്ലെങ്കില്‍ തന്നെ അറപ്പും വെറുപ്പും താന്‍ ആരോടായിരുന്നു കാണിക്കേണ്ടിയിരുന്നത്, അവരോടൊന്നും അത് പ്രകടിപ്പിക്കാന്‍ വേണ്ട കാലത്ത് തനിക്കു സാധിച്ചില്ല. ആ സ്ഥിതിക്ക് ഒരു ദുരുദ്ദേശവും ഇല്ലാതെ തനിക്കു മുന്‍പില്‍ തല കുനിച്ചിരുന്നു പോയൊരു  മനുഷ്യനോടു ആ സമയം എന്തായിരുന്നു തോന്നെണ്ടിയിരുന്നത് 

അന്നത്തെ ആ രാത്രിക്ക് ശേഷം  ചന്ദ്രേട്ടനുമായി പല തവണ ഡാന്‍സ് ബാറില്‍ വച്ചും പുറത്തും സംസാരിക്കാനിടയായി. ഒരിക്കല്‍ പോലും മാന്യമല്ലാത്ത ഒരു സംഭാഷണമോ പ്രവര്‍ത്തിയോ ചന്ദ്രേട്ടനില്‍ നിന്ന് തനിക്കു കാണാന്‍ സാധിച്ചില്ല. ഈശ്വരന്‍ എന്ത് കൊണ്ട് അദ്ദേഹത്തെ വൈകൃതം കൊണ്ട് അപമാനിച്ചു എന്ന് മാത്രമേ താന്‍ ആലോചിച്ചുള്ളൂ. സുഭദ്ര അക്കയുടെ ദൃഷ്ടിയില്‍ തങ്ങളുടെ  കൂടിക്കാണലും സംസാരവും മറ്റൊരു അര്‍ത്ഥത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് തങ്ങളുടെ സ്നേഹ ബന്ധം കൂടുതല്‍ ദൃഡമായി വരാന്‍ അത് സഹായകമായി. അക്ക ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് തനിക്കു പണ്ടേ ഉറപ്പായിരുന്നു. പലപ്പോഴും തന്നെയും കൂട്ടി എങ്ങോട്ടെക്കെങ്കിലും നാട് വിടാന്‍ ചന്ദ്രേട്ടനോട് താന്‍ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ, അക്കയോടുള്ള കടപ്പാട് മറന്നു കൊണ്ട് ഒന്നും ചെയ്യാന്‍ ചന്ദ്രേട്ടന്‍  ആഗ്രഹിച്ചിരുന്നില്ല. അതിനൊട്ടും  തന്നെ മനസ്സുമുണ്ടായിരുന്നില്ല .  

പക്ഷെ എല്ലാത്തിനും ഒരവസാനം ഉണ്ടാകുമല്ലോ. തങ്ങളുടെ കാര്യത്തിലും അത് സംഭവിച്ചല്ലേ മതിയാകൂ. അക്കയുടെ ചെവിയില്‍  ഈ വിവരങ്ങള്‍ അപ്പോഴേക്കും ആരോ അറിയിച്ചിരുന്നു. അതറിഞ്ഞ ശേഷം ചന്ദ്രേട്ടനെ മുകളിലത്തെ റൂമില്‍ നിന്നും അക്ക പുറത്താക്കി. ചന്ദ്രേട്ടന് ആ നഗരത്തില്‍ പിന്നീട് ബാക്കിയായത്  സേട്ടുവിന്റെ കടയിലെ ജോലി മാത്രം. അത് കൂടി നഷ്ട്ടപ്പെടുന്നതിനും മുന്‍പേ എന്തെങ്കിലും തീരുമാനിച്ചേ മതിയാകുമായിരുന്നുള്ളൂ. 

*****************

മഹാരാഷ്ട് സംസ്ഥാനത്തിന്‍റെ റെയില്‍വേ ബോഡറും മറി കടന്നു ട്രെയിന്‍ കുറച്ചങ്ങു എത്തിയപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി. ജനലരികില്‍ ഇരുന്നിരുന്ന ചന്ദ്രന്റെ മുഖത്തേക്ക് മഴത്തുള്ളികള്‍ ചിന്നി തെറിക്കാന്‍ തുടങ്ങി. ചന്ദ്രന്‍ പതിയെ ജനാല താഴ്ത്താന്‍ ശ്രമിക്കവേ ഉറങ്ങുന്ന സുമയെ നോക്കി. എന്തോ ആലോചിച്ചു കൊണ്ട് കണ്ണും മിഴിച്ചു കിടന്നിരുന്ന അവളെ നോക്കി പതിവില്ലാതെ ചന്ദ്രന്‍ ചിരിച്ചു. 

ആ സമയത്ത്  തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഉറക്കെ കരഞ്ഞു കൊണ്ട് ഓടി വന്ന ഒരു കൊച്ചു കുട്ടി ചന്ദ്രന്‍റെ  ശ്രദ്ധ അവളില്‍ നിന്നും മാറ്റി. ആ കുട്ടിയുടെ കരച്ചില്‍ കേട്ടിട്ടെന്ന പോലെ ഓര്‍മയില്‍ നിന്നുണര്‍ന്ന സുമ അപ്പോഴാണ്‌ തന്നെ നോക്കി നിന്നിരുന്ന ചന്ദ്രനെ കാണുന്നത്. കരഞ്ഞു കൊണ്ട് ഓടി വന്ന ആ കുട്ടിയെ തേടി അവന്‍റെ അമ്മയും അച്ഛനുമാണെന്ന് തോന്നുന്നു ചന്ദ്രന്‍റെ അടുത്തു നിന്നും കുട്ടിയെ എടുത്ത   ശേഷം ചെറുതായൊന്നു ചിരിച്ചു കൊണ്ട് അവരുടെ കമ്പാര്‍ട്ട്മെന്റിലേക്കു തന്നെ മടങ്ങി. 

ബെര്‍ത്തില്‍ നിന്നും ഇറങ്ങി താഴെ വന്ന സുമ ചന്ദ്രനെ നോക്കി കൊണ്ട് അല്‍പ്പം പരിഭവത്തോടെ പുഞ്ചിരിച്ചു. ഉറങ്ങുന്നില്ലെങ്കില്‍ എന്തിനു രണ്ടു പേരും രണ്ടു സ്ഥലത്തായി കണ്ണും മിഴിച്ചു ഇരിക്കണം എന്ന് ചിന്തിച്ചു കൊണ്ടാകണം സുമ വീണ്ടും ചന്ദ്രന്റെ അരികില്‍ വന്നിരുന്നത്. അവരുടെ രണ്ടു പേരുടെയും മനസ്സ് ആ സമയത്ത് ഒരേ സംഭവം തന്നെ ആലോചിക്കാന്‍ തുടങ്ങി. മറ്റൊന്നുമായിരുന്നില്ല, മുംബൈ നഗരത്തോട് വിട പറഞ്ഞു കൊണ്ട് കാസര്‍ഗോട്ടെക്ക് യാത്ര തിരിക്കാനുണ്ടായ ആ നിര്‍ണായക നിമിഷം. അതെങ്ങനെ മറക്കാനാകും അവര്‍ക്ക്  ?

അക്കയുമായി നേരിട്ട് ഒരു വെല്ലുവിളി നടത്താനും സുമയെ പരസ്യമായി ഇറക്കി കൊണ്ട് വരാനും ചന്ദ്രന് സാധിക്കുമായിരുന്നില്ല . ചന്ദ്രന്‍ വിളിച്ചാല്‍, ഏത് സമയത്ത് വേണമെങ്കിലും ഇറങ്ങി വരാന്‍ സുമ പക്ഷെ എന്നോ തയ്യാറായി കഴിഞ്ഞിരുന്നു. ഇനിയും അവളോട്‌ കാത്തിരിക്കാന്‍ പറയാന്‍ ചന്ദ്രന് പറ്റില്ലായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെയുള്ള ട്രെയിനില്‍ പോകാനുള്ള ടിക്കെറ്റ് ബുക്ക് ചെയ്തു വന്ന ശേഷം ചന്ദ്രന്‍ സേട്ടുവിനോട് കാര്യങ്ങളെല്ലാം  തുറന്നു പറഞ്ഞു. ഇനി മടങ്ങി വരില്ല എന്നും പറഞ്ഞു. ഒരു തരത്തിലുമുള്ള എതിര്‍പ്പ് പ്രകടിക്കാതെ സേട്ടു ചന്ദ്രനെ അനുഗ്രഹിച്ചു. 

അന്ന് പതിവില്ലാതെ മഴ പെട്ടെന്ന് പെയ്യാന്‍ തുടങ്ങിയിരുന്നു . നഗരവും ചേരികളും എല്ലാം ചെറിയ മഴത്തുള്ളികള്‍ കൊണ്ട് അവ്യക്തതയില്‍ നനഞ്ഞു കിടന്ന ആ സമയത്ത് ആരും തന്നെ പുറത്തിറങ്ങി നടന്നില്ല. അഥവാ , നടക്കുന്നവരുണ്ടെങ്കില്‍ തന്നെ അവരെല്ലാം മഴയില്‍ നിന്നും ഓടി മറയുകയാണ്. ആ മഴയുള്ള രാത്രിയില്‍ തന്നെയാണ് സുമയെയും കൊണ്ട് ചന്ദ്രന്‍ മുംബൈയില്‍ നിന്നും ആരാരും അറിയാതെ പൊടുന്നനെ മറയുന്നത്. 

ആ രാത്രിയില്‍  ചന്ദ്രനോടൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് ഒളിച്ചോടി പോകുമ്പോള്‍ സുമക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. കൂടുതലും വേവലാതികളും ഭയവുമായിരുന്നു അവള്‍ക്കു പങ്കു വക്കാനുണ്ടായിരുന്നത്. അതിലൊരു സംഭവമായിരുന്നു അന്നേ ദിവസം മഴ തുടങ്ങുന്നതിനു മുന്‍പ് തന്‍റെ മുറിയിലേക്ക് കടന്നു വന്ന രണ്ടു പരിചിത മുഖങ്ങളേയും  പിന്നൊരു അപരിചിതനായ താടിക്കാരനെയും കുറിച്ച് അവള്‍ക്കു ചന്ദ്രനോട് പറയാനുണ്ടായിരുന്നത്. 

 ചന്തയില്‍ മാടുകളെ വില പറഞ്ഞു വില്‍ക്കുന്ന പോലെയായിരുന്നു സുഭദ്ര അക്ക അന്ന് അവളോട്‌ സംസാരിച്ചത്.  ആ താടിക്കാരന്റെ കൂടെ മറ്റേതോ ദേശത്തേക്ക് അടുത്ത ദിവസം പോകാന്‍ തയ്യാറായിക്കോ  എന്ന് ആക്രോശിച്ച അക്കയോട് സാധ്യമല്ലെന്ന് പറഞ്ഞ് അലറിയപ്പോള്‍ അവളുടെ മുഖത്തേക്ക് കൈ വീശി അടിച്ചത് സേട്ടുവായിരുന്നു. അടിയുടെ വേദനയെക്കാള്‍ ഉപരി, സേട്ടുവിനെ അവരുടെ കൂടെ കണ്ടതിലായിരുന്നു അവള്‍ക്ക് കൂടുതല്‍ വിഷമം. 

പാതിരാത്രിയിലും മഴ കനത്തു പെയ്തു കൊണ്ടേയിരുന്നു. മഴയുടെ ഉച്ചത്തിലുള്ള ശബ്ദവും, കാറ്റും എന്ത് ലക്ഷണത്തിനെ  സൂചിപ്പിക്കുന്നു എന്നറിയില്ലായിരുന്നു. എന്തായാലും തങ്ങള്‍ക്കു അതൊരു ശുഭ ലക്ഷണമായി മാത്രമേ  കാണാന്‍  സാധിക്കുമായിരുന്നുള്ളൂ. അല്ലെങ്കില്‍ തന്നെ ലക്ഷണങ്ങളില്‍ എന്തിരിക്കുന്നു. എല്ലാം അവിചാരിതമായി മാത്രം സംഭവിക്കുമ്പോള്‍ എന്തിനു ലക്ഷണങ്ങളെ കുറിച്ച് ചിന്തിക്കണം? മഴ നനഞ്ഞു കൊണ്ട് റോഡരുകില്‍ അന്നേ ദിവസം തന്നെ കാത്തു നിന്നിരുന്ന ചന്ദ്രന്റെ അടുത്തേക്ക്‌ ഓടി അടുക്കുമ്പോള്‍  സുമയുടെ മനസ്സില്‍ അങ്ങിനെ തോന്നിയിരുന്നു. 

"ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ചന്ദ്രേട്ടന്‍ സ്നേഹിച്ച സേട്ടു എന്തിനായിരിക്കാം  തങ്ങളുടെ ജീവിതത്തില്‍ ഒരു വിശ്വസ്തന്‍റെ വേഷം കെട്ടി അഭിനയിച്ചത് ? " സുമ നെടുവീര്‍പ്പോടെ ചന്ദ്രനെ നോക്കി കൌണ്ട് മൌനമായി മൊഴിഞ്ഞു. 

 അവിശ്വസനീയവും അപ്രിയവുമായ  സത്യങ്ങള്‍ കാലത്തിന്‍റെ  തിരശ്ശീലയില്‍ വെളിപ്പെടുന്നത്  വികൃത രൂപമായാണ്. സേട്ടുവിനെ കുറിച്ചും അക്കയെ കുറിച്ചുമുള്ള  ആ വാര്‍ത്ത കേട്ടറിഞ്ഞ ശേഷം, ചന്ദ്രന്റെ മനസ്സില്‍ അത് വരെയും നന്മയുടെ രൂപങ്ങളായി മാത്രം നില നിന്നിരുന്ന  സുഭദ്ര അക്കയും സേട്ടുവും കാലത്തിന്‍റെമറ്റൊരു   വികൃത രൂപം പ്രാപിക്കുകയായിരുന്നു.

ഇരുട്ട് ഗുഹയിലേക്ക് കൂകി പാഞ്ഞു കയറിയ ട്രെയിന്‍ അവരുടെ ഗതകാല സ്മരണകളെ അപ്പോഴേക്കും ഭംഗിച്ചു കഴിഞ്ഞിരുന്നു. 

 ഓര്‍മകളില്‍ നിന്ന് ഞെട്ടി  ഉണര്‍ന്നെങ്കിലും, ആ നിമിഷത്തിലെ തങ്ങളുടെ മൂകത കൈ വെടിയാതെ ജീവിതത്തിന്‍റെ പുതിയ തിരിച്ചറിവുകളിലേക്ക് ഓടിയകലാന്‍  ചന്ദ്രനും സുമയും നിര്‍ബന്ധിതരായി.പുതിയ ജീവിതത്തിലേക്കുള്ള അവരുടെ  യാത്ര ഇപ്പോഴും തുടരുന്നു. പാളങ്ങളിലൂടെ. 
-pravin- 

Thursday, November 15, 2012

'തിരക്ക്മനുഷ്യ'നും ജിന്നും

ഭാഗം ഒന്ന്  

അന്‍വറിനെ  ഞാന്‍ പരിചയപ്പെടുന്നത് പാലക്കാട്  വച്ചാണ്. പാലക്കാട്ടേക്ക് ജോലി സ്ഥലം മാറ്റം കിട്ടി വന്ന ദിവസം താമസ സ്ഥലത്തേക്ക് പെട്ടിയും കിടുതാപ്പും മറ്റു സകല കുലാബി സാധനങ്ങളുമായി വന്നു കയറിയ എന്നെ  സ്നേഹോഷ്മളമായി തന്‍റെ മുറിയിലേക്ക്  സ്വീകരിച്ചാനയിച്ചത് അന്‍വര്‍ ആയിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ അവനെ വിലയിരുത്താന്‍ സാധിക്കും. ഊര്‍ജ്ജസ്വലനും ചുറു ചുറുക്കുമുള്ള ഒരു  ചെറുപ്പക്കാരന്‍ . സര്‍വോപരി പരസഹായി. അതാണ്‌ അന്‍വര്‍  . 

 നീളന്‍ മുടികള്‍ നെറ്റിയിലേക്ക് വീഴ്ത്തിയിട്ടിരിക്കുന്നു. മുഖത്തു സദാ സമയവും പുഞ്ചിരിയും പിന്നെ നേരത്തെ ഞാന്‍ പറഞ്ഞ ആ ചുറു ചുറുക്കും നിഷ്ക്കളങ്കതയുംഅവന്‍റെ മുഖസൌന്ദര്യത്തിന്റെ പ്രധാന ആകര്‍ഷണം പൊടി മീശയും ഇമാമിന്റേതു പോലുള്ള താടിയുമാണ്. 

  ഒരേ ഒരു കുഴപ്പമേ അവനുള്ളൂ. എപ്പോഴും ഒടുക്കത്തെ തിരക്കാണ്. എന്തെങ്കിലും ആവശ്യത്തിനായി അവനെ വിളിച്ചാല്‍ അപ്പോള്‍ പറയും തിരക്കാണെന്ന്. ഉദാഹരണത്തിന് എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി അന്‍വറിനെ ഫോണ്‍ ചെയ്തു എന്ന് കരുതുക. 

" ഹലോ...അന്‍വറല്ലേ  ..ഡാ നീ എവിടാണ് ....അതേയ്...." കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞു തുടങ്ങുന്നതിനു മുന്‍പേ അന്‍വര്‍ അവിടെ നിന്നും മറുപടി പറഞ്ഞിട്ടുണ്ടാകും. 

" ആ ..ഞാന്‍ അല്‍പ്പം ജോലി തിരക്കിലാണ്...എന്താ കാര്യം ....?"

"എടാ പോത്തെ , അത് തന്നെയല്ലേ പറഞ്ഞു വരുന്നത് ...അപ്പോഴേക്കും നീ തിരക്കിലായല്ലോ..."

" എടാ..നിനക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ല എന്‍റെ തിരക്ക് ..." അവന്‍ അവന്‍റെ തിരക്കിനെ വിശദീകരിക്കാന്‍ ശ്രമിക്കും. 

അത്രക്കും തിരക്കുള്ള ഒരു മനുഷ്യന്‍ ലോകത്ത് വേറെ ഉണ്ടോ എന്ന് തോന്നിപ്പിക്കും വിധമാണ് അവന്‍റെ സംസാരങ്ങള്‍.,. എല്ലാവരും വട്ടം കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്ക്  ഫോണുമായി  നടന്നു വന്നു കൊണ്ട് അന്‍വര്‍  പറയും. 

" ആ....അതെ..അതെ ..ഏയ്‌......,...പറ്റില്ല...പറ്റില്ല ...ഞാന്‍ ഇന്ന് നല്ല തിരക്കിലാണ് ..."

ഇത് കേട്ട് കേട്ട് പ്രാന്തായ ഒരു സുഹൃത്ത് ഒരിക്കല്‍ അവനോട് ചോദിച്ചു " നിനക്ക് തിരക്കില്ലാത്ത വല്ല ദിവസവും ഉണ്ടോ  ..ഉണ്ടെങ്കില്‍ പറ? "

അതിനുള്ള മറുപടി പറയാന്‍ പോലും അവന്‍ തിരക്കുള്ളതായി അഭിനയിച്ചു. അങ്ങിനെ അവനൊരു പേര് വീണു. 'തിരക്ക് മനുഷ്യന്‍' . ആഹാ..എത്ര നല്ല പേര് അല്ലെ ? ഈ പേര് വീണ ദിവസം തൊട്ട് പല പല ദിക്കുകളില്‍ നിന്ന് അന്‍വറിന്   വിളികള്‍ വന്നു തുടങ്ങി ..

"ഹലോ....അന്‍വര്‍ അല്ലെ ?" 

"അതെ ..അന്‍വര്‍ ആണ്...ആരാണ്...എന്താ...വേഗം പറയൂ "

"ഒരു കാര്യം ചോദിക്കാന്‍ വിളിച്ചതാണ് "

"എന്താണെന്നല്ലേ ചോദിച്ചത് ? വേഗം പറയൂ ...."

"അല്ല ..നിങ്ങള്‍ തിരക്കിലാണോ ??..എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം "

"തിരക്കിലാണ്...എന്നാലും നിങ്ങള്‍ പറഞ്ഞോളൂ...ഹലോ...ഹലോ...ഹ.." അപ്പോഴേക്കും ആ ഫോണ്‍ കട്ടായി പോയിട്ടുണ്ടാകും. 

 ഇതേ സംഭാഷണ ശകലവുമായി പലരും അവനെ വിളിച്ചു കൊണ്ടിരുന്നു. എന്തിനാണ് അവരെല്ലാം ഒരേ ചോദ്യങ്ങളുമായി അവനെ ഇങ്ങിനെ വിളിക്കുന്നത്‌ ? അതിന്‍റെ കാരണം  അജ്ഞാതമായി ഇപ്പോഴും തുടരുന്നു. 

അപ്പോഴേക്കും അജ്ഞാത  ഫോണ്‍ കാളുകള്‍ക്ക് മറുപടി പറഞ്ഞുപറഞ്ഞ് പൂര്‍ണമായും അവനൊരു   തിരക്ക് മനുഷ്യനായി   മാറിക്കഴിഞ്ഞിരുന്നു . 

******************

ഭാഗം രണ്ട് 


അന്‍വറിന്റെ സൌന്ദര്യ ബോധം പലപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. രാവിലെ ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോകുന്ന സമയത്ത് കട്ടിലിനടിയില്‍ നിന്നും ഒരു വലിയ പെട്ടിയെടുത്ത്‌ പോകുന്നത് കാണുമായിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന നീരാട്ടു കഴിഞ്ഞു തിരികെ വരുന്ന അവന്‍ ഭദ്രമായി തന്നെ ആ പെട്ടി കട്ടിലിനടിയിലേക്കു നിരക്കി മാറ്റി വാക്കും. എന്താണിത്ര വലിയ പെട്ടിയില്‍ അവന്‍ സൂക്ഷിച്ചു വക്കുന്നത് ? എന്‍റെ സംശയം ദുരീകരിക്കാനായി വീണു കിട്ടിയ ഒരവസരം ഞാന്‍ നന്നായി തന്നെ ഉപയോഗിക്കുണ്ടായി. ഒരിക്കല്‍ ബാത്ത് റൂമില്‍ നിന്ന് കുളി കഴിഞ്ഞു വന്ന അവന്‍റെ കയ്യില്‍ ആ 'നിധിപ്പെട്ടി' ഉണ്ടായിരുന്നില്ല. എന്തോ തിരക്കില്‍ അവന്‍ മറന്നതാണ്. തൊട്ടു പുറകെ ബാത്ത് റൂമിലേക്ക്‌ കുളിക്കാന്‍ ഞാന്‍ കയറിയപ്പോള്‍ അതവിടെ ഒരു മൂലക്ക് ഭദ്രമായി തന്നെ ഇരിക്കുന്നുണ്ടായിരുന്നു. 

ആകാംക്ഷയോടെ ആ പെട്ടി ഞാന്‍ തുറന്നു നോക്കുകയുണ്ടായി. എന്നാല്‍ എന്‍റെ സകല 'നിധി' പ്രതീക്ഷകളും തെറ്റി എന്ന് പറയുകയായിരിക്കും ഉത്തമം. അതിനുള്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു മൂന്നു തരം  ഷാമ്പൂ ബോട്ടിലുകളും, വെളുക്കാനോ മറ്റോ തേക്കുന്ന അഞ്ചിലധികം ഫെയ്സ് ക്രീമുകളും, ലോഷനും  അത് പോലെ എന്തൊക്കെയോ കുറെ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും മാത്രമാണ്. ഈശ്വരാ ! ഇതാണല്ലേ ഇവന്‍റെ സൌന്ദര്യത്തിന്റെ രഹസ്യം ! ഞാന്‍ ഒന്നുമറിയാത്ത പോലെ ആ പെട്ടി മടക്കി വച്ചു. 

 പലപ്പോഴും ഇതിനെ കുറിച്ച് അവനോടു നേരിട്ട് ചോദിക്കണം എന്ന് കരുതിയിട്ടുണ്ട്. പക്ഷെ കുറഞ്ഞ ദിവസത്തെ പരിചയം കൊണ്ട് അങ്ങിനെയൊരു ചോദ്യം ചോദിച്ചാല്‍ അവനെന്നെ കുറിച്ച്  എന്ത് ധരിക്കും എന്നറിയില്ല ല്ലോ. അത് കൊണ്ട് മാത്രം ചോദിച്ചില്ല. 

ധരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ വരുന്നത്. വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധാലുവാണ് അന്‍വര്‍.,. വെള്ള നിറത്തിനോട് അവനെന്തോ വല്ലാത്തൊരു ഭ്രമമുള്ളതായി തോന്നിയിട്ടുണ്ട്.ചില ദിവസങ്ങളിലെ അവന്‍റെ അത്തരത്തിലുള്ള വസ്ത്ര ധാരണം കാണുമ്പോള്‍ പരേതന്‍ ഭൂമിയിലേക്ക്‌ തിരിച്ചു വന്നതാണോ എന്ന് വരെ സംശയിച്ച് പോകും. അതുമായി ബന്ധപ്പെട്ട ഒരു കഥ തന്നെ പറയാനുണ്ട്. 

ഓഫീസില്‍ നിന്ന് വീട്ടിലേക്കു എത്തി കഴിഞ്ഞാല്‍ ആദ്യം ഫുഡ് അടിക്കല്‍ ചടങ്ങാണ്. അത് കഴിഞ്ഞേ പിന്നെന്തും ഉള്ളൂ എന്ന നിലപാടാണ് എല്ലാവര്‍ക്കും. ഭക്ഷണ ശേഷം ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് ചുരുണ്ട് കൂടുന്നതാണ് പതിവ്.  ചിലര്‍ ഡൈനിംഗ് ഹാളില്‍ ഇരുന്നു ടി വി വാര്‍ത്തകള്‍ കാണും, ചിലര്‍ റൂമില്‍  ഫെയ്സ് ബുക്ക് തുറന്നിരിക്കും, ഞാന്‍ പിന്നെ വല്ല സിനിമയോ ബ്ലോഗോ നോക്കി കൊണ്ടുമിരിക്കും.  അതിനിടയില്‍  സൊറ പറയാനും കത്തി വക്കാനും വീണു കിട്ടുന്ന അവസരങ്ങളില്‍ എല്ലാവരും അവരവരുടേതായ കഴിവ് തെളിയിക്കാറുണ്ട്. കൂട്ടത്തില്‍ ഹക്കീം  ആണ് കത്തി വീരന്‍,.മിക്കപ്പോഴും ജിന്നുകളുടെ കഥയാണ് അവന്‍ പറയാറുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവരും അവനെ ജിന്ന് ഹക്കീം എന്നാണു വിളിച്ചു വന്നിരുന്നത്.

ഒരു കെട്ടുകഥ പറയുകയാണെങ്കില്‍ കൂടി അതിനൊരു ഭീകരത സൃഷ്ട്ടിച്ചു കൊണ്ട് പറയാന്‍ അവന്‍ മിടുക്കനാണ്.   ഉദാഹരണത്തിന് ഒരു ജിന്നിന്റെ കഥ പറയുമ്പോള്‍  ജിന്നിന്റെ സകലമാന ചേഷ്ടകളും  കാണിച്ചു കൊണ്ടായിരിക്കും അവന്‍ കഥ പറയുക. അതോടൊപ്പം തന്നെ ജിന്നിന്‍റെ മുഖ ഭാവം, നടത്തം, മറ്റു ചലനങ്ങള്‍ എല്ലാം അവന്‍ വിശദീകരിക്കാറുണ്ട് . അദ്ദാണ് നമ്മ പറഞ്ഞ ജിന്ന് ഹക്കീം . 

***************
ഭാഗം മൂന്ന്

ഒരു ദിവസം, രാത്രി ഒരു പത്തു പത്തര ആയിക്കാണും.   പുതിയൊരു ജിന്ന് കഥയുമായി അവന്‍ ഞങ്ങളുടെ അടുത്ത് വന്നു. പതിവ് പോലെ എല്ലാവരും അവനു ചുറ്റും വട്ടം കൂടി ഇരുന്നു കഥയും  കേട്ടു. എല്ലാവരും കഥ കേട്ട് ആകെ വിജുംബ്രിച്ചിരിക്കുകയായിരുന്നു. അത് പിന്നെ വിജുംബ്രിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങിനെയല്ലേ അവന്‍ കഥ പറഞ്ഞു തന്നത്. 

അപ്പോഴേക്കും സമയം ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പതിയെ വലിഞ്ഞു. ഹൌ..ഒരു വെടിക്കെട്ട്‌ കഴിഞ്ഞ പ്രതീതിയായിരുന്നു ജിന്ന് കഥ കേട്ട് കഴിഞ്ഞപ്പോഴേക്കും. 

അങ്ങിനെയിരിക്കെ പെട്ടെന്നാണ് റൂമിലേക്ക്‌ ഹമീദ്‌  ഓടി വരുന്നത്. അവന്‍ നന്നായി കിതക്കുന്നുണ്ടായിരുന്നു. ഞാനും ഹക്കീമും  അവനോടു കാര്യം തിരക്കി. 

"അവിടെ ..അവിടെ ..ആ പനച്ചുവട്ടില്‍ ഒരു ജിന്ന് ... "

"ജി ..ജി ...ജിന്നോ ??? വെറുതെ ..ചുമ്മാ " ജിന്നിന്‍റെ കഥ പാടി നടന്നിരുന്ന ഹക്കീമിന്‍റെ തൊണ്ടക്കുഴിയില്‍ ഒരു ഗോളി അങ്ങോട്ടും ഇങ്ങോട്ടും ഓടി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. 

"ചുമ്മാ ഓരോ കഥകളുണ്ടാക്കി മനുഷ്യനെ പേടിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ..ന്നിട്ട് ഇപ്പൊ കിടന്നു വിക്കിയിട്ടു കാര്യമില്ല" ഞാന്‍ ഹക്കീമിനോടായി പറഞ്ഞു. 

മുകളിലത്തെ റൂമിന്റെ ഹാളില്‍ മിനറല്‍ വാട്ടര്‍ വച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട്. അതിനു തൊട്ടു തന്നെ ഒരു ജനാലയുമുണ്ട്. അതിലൂടെ പുറത്തേക്ക് നോക്കിയാല്‍ ഞങ്ങളുടെ  താമസ സ്ഥലത്തേക്കു നടന്നു വരാനുള്ള ചെറിയ വഴിത്താരയും രണ്ടു ഭാഗത്തുമുള്ള കരിമ്പനകളും   കാണാം. കരിമ്പനകളെ ചുറ്റി പറ്റി  കുറിച്ച് ഒരുപാട് പ്രേത കഥകള്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ അവിടെ ഒരു ജിന്ന് വന്നു എന്ന് കേള്‍ക്കുന്നതില്‍  അതിശയിക്കാന്‍ എന്തിരിക്കുന്നു ?

ജഗ്ഗില്‍ വെള്ളമെടുക്കാന്‍ പോയ ഹമീദ്  ജാനലയിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് പനച്ചുവട്ടില്‍ ജിന്നിനെ കണ്ടത്. എന്തായാലും ജിന്നിനെ ജനാലയിലൂടെ കാണാമല്ലോ എന്ന് കരുതി ഞങ്ങള്‍ മൂന്നു പേരും കൂടി മുകളിലത്തെ നിലയിലേക്ക് നടന്നു.  കോണിപ്പടി കയറുന്നതിനിടെ ഹമീദ് ചോദിച്ചു.

" എന്താ ഒരു ബാന്‍ഡ് മേളം പോലെ പട പടാന്ന് കേള്‍ക്കുന്നത് ? " 

" അത് ബാന്‍ഡ് മേളമല്ലടാ പന്നികളെ ..എന്‍റെ ഹൃദയമിടിക്കുന്നതാണ് " ഹക്കീം ദയനീയമായി ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് ചിരി പൊട്ടിയെങ്കിലും സംഭവത്തിന്‍റെ ഗൌരവാവസ്ഥ ആ ചിരിയെ പുറത്തു വിട്ടില്ല. 

അങ്ങിനെ ഞങ്ങള്‍ മൂന്നു പേരും കൂടി ജനാലക്കരികില്‍ എത്തി. പുറത്തേക്ക് നോക്കിയപ്പോള്‍ ഹമീദ്  പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അവിടെ പനച്ചുവട്ടില്‍ ഒരു വെള്ള രൂപം...അതിന്‍റെ തലയുടെ ഭാഗത്ത്‌ ഒരു ചെറിയ പ്രകാശം. ഇടയ്ക്കു ആ പ്രകാശം കെട്ട് പോകുകയും പിന്നീട് വീണ്ടും പ്രകാശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങിനെ ഹക്കീമിന്റെ കഥകളിലെ ജിന്ന് സത്യമായ ഒരു കാര്യമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പക്ഷെ ജിന്ന് കഥയുടെ ഉപജ്ഞാതാവിനു മാത്രം അപ്പോഴും സംശയം ബാക്കിയായിരുന്നു. സത്യത്തില്‍ ജിന്നുണ്ടോ ?

അന്ന് രാത്രി ഹാളില്‍ വീണ്ടും ഒരു ചര്‍ച്ച കൂടി നടന്നു. ജിന്ന് തന്നെ വിഷയം. ജിന്നിന്‍റെ തല പ്രകാശിക്കാന്‍ കാരണം എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് ഹക്കീം  എല്ലാവര്‍ക്കും ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് അന്‍വര്‍ പുറത്തെവിടെയോ പോയിട്ട് വരുന്നത്. ഹാളിലെ ചര്‍ച്ച കണ്ടപ്പോള്‍ അവനും കമ്പമായി. അപ്പോഴാണ്‌ അവനിട്ടിരിക്കുന്ന ഡ്രസ്സ്‌ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. വെള്ള പാന്റ് , വെള്ള ഷര്‍ട്ട് , വെള്ള ബെല്‍റ്റ്‌ , വെള്ള തൊപ്പി...ഇനി അവന്‍റെ തല കൂടി വെളുപ്പിച്ചാല്‍ മതിയായിരുന്നു. അവനെ കണ്ടപ്പോള്‍ ഒരു സംശയമെന്നോണം ഹമീദ് ചോദിച്ചു. 

"നീ ..നീ എവിടുന്നാ ഈ സമയത്ത് വരുന്നത്? നീയല്ലേ റൂമില്‍ ഫെയ്സ് ബുക്കും തുറന്നു വച്ചിരുന്നത് ?? "

"അതെ...ഞാന്‍ റൂമിലായിരുന്നു... സൈറ്റില്‍ നിന്ന് വിളി വന്നപ്പോള്‍ വെറുതെ ഒന്ന് അവിടം വരെ പോയി വന്നതാണ് . അല്ലെങ്കിലെ മനുഷ്യന്‍ തിരക്കിലാണ്, അതിനിടയില്‍ ഓരോരുത്തന്മാര് ഫോണില്‍ വിളിയോട് വിളി..അവന്റെയൊക്കെ വീട്ടുകാരെ തെറി വിളിക്കാനെ ഇപ്പൊ സമയള്ളൂ .." അന്‍വര്‍ വികാരഭരിതനായി പറഞ്ഞു. 

" നീ ആ പനച്ചുവട്ടില്‍ എങ്ങാനും പോയി നിന്നിരുന്നോ ??" ഹമീദ് വിട്ടു മാറാത്ത എന്തോ ഒരു സംശയത്തോടെ വീണ്ടും അവനോടു ചോദിച്ചു. 

"ഉം..നിന്നിരുന്നു...പറഞ്ഞില്ലേ, ഒരു ചൊറ ഫോണ്‍ വന്നപ്പോള്‍ അതിന്‍റെ പിന്നാലെ കൂടേണ്ടി വന്നു കുറെ നേരം ..മനുഷ്യനെ സുയിപ്പിക്കാനായിട്ടു ഓരോരുത്തര് വിളിക്കും ...അല്ലെങ്കിലെ തിരക്ക് കാരണം സമയമില്ല ..അല്ല എന്തേ നിങ്ങ ചോദിക്കാന്‍ കാരണം " അന്‍വര്‍ നിഷ്ക്കളങ്കമായി ചോദിച്ചു..

 അവനു അന്നേരം അവിടെ നടന്ന കഥ അറിയില്ല ല്ലോ. എല്ലാവരുടെയും കഴുത്തുകള്‍ ഒരു പോലെ ഹക്കീമിന്‍റെ  നേരെ തിരിഞ്ഞു.  എല്ലാവരുടെയും   ദഹിപ്പിക്കുന്ന ഒരു തരം നോട്ടത്തില്‍  ഹക്കീമിന്‍റെ  മുഖം മഴ നനഞ്ഞ പൂച്ച കുട്ടിയെ പോലെയായി മാറി.  തല പൊക്കാനാവാതെ ഇരുന്ന അവനെ നോക്കി എല്ലാവരും ഒരേ സ്വരത്തില്‍ കലിപ്പോടെ ഒരൊറ്റ ആട്ടലാണ്. 

" അവന്‍റെയൊരു ജിന്ന്...എണീറ്റ്‌ പോടേ ..മേലാല്‍ ജിന്ന് കഥ പറയാന്‍ വാ ...അപ്പോഴെയുള്ളൂ ബാക്കി...ഹ്ര്ര്‍ ര്ര്ര്‍ ..." 

 ദ്വേഷ്യം മൂത്ത ആരുംഅവനെ തല്ലിയില്ല എന്നേയുള്ളൂ. അവന്‍ സാവധാനം അവിടെ നിന്ന് ഒരു വാക്കും മിണ്ടാതെ വലിഞ്ഞു. 

അപ്പോഴും ഒന്നും മനസിലാകാതെ  ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു അന്‍വര്‍ ,. അവന്‍ ഞങ്ങളെ നോക്കി ആശ്ചര്യത്തോടെ ചോദിച്ചു.

 " അല്ല എന്താ സംഭവം?  ...ജിന്നോ എവിടെ..എവിടെ  ?"

 ഹക്കീമിന് കൊടുത്തത്തിന്റെ ബാക്കി അവനും ഞങ്ങള്‍ കൊടുത്തു. 

" പ്ഫാ...പോയി കിടന്നുറങ്ങാന്‍ നോക്കടേ...പാതിരാത്രീലും അവന്റെ ഒരു വെള്ളേം വെള്ളേം ഡ്രെസ്സും, ഒരു  ഒണക്ക  ഫോണ്‍ വിളീം...ലോകത്താര്‍ക്കും ഇല്ലാത്ത ഒടുക്കത്തൊരു തിരക്കും ..ഹ്ര്ര്ര്‍ ഹ്ര്ര്ര്‍  ..."എല്ലാവരും വീണ്ടും ദ്വേഷ്യം കടിച്ചമര്‍ത്തി. 

ഇനി അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് കണ്ട അന്‍വര്‍ പയ്യെ സീനില്‍ നിന്നും വലിയുകയായിരുന്നു. അതിനിടയില്‍ അവന്‍റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. ഞങ്ങളുടെ മുന്നില്‍ നിന്ന് മറുപടി പറയാന്‍ പേടിയായത് കൊണ്ടാകാം കുറച്ചങ്ങു നടന്നു നീങ്ങിയ ശേഷം അവന്‍ ഉറക്കെ ആരോടോ ഫോണില്‍ തട്ടിക്കയറി.


"അല്ലടാ....പന്ന #$@#$%#@%$#^ മോനെ ...ഞാന്‍ ഇപ്പോള്‍ ഒട്ടും തിരക്കിലല്ല...ധൈര്യം ഉണ്ടെങ്കില്‍ ആണുങ്ങളെ പോലെ നേരിട്ട് വന്നു ചോദിക്കട @#$#@$#$.....അപ്പോള്‍ തരാം അന്നേ പോലുള്ളവര്‍ക്കുള്ള മറുപടി.അവ്നറെയൊക്കെ @#@#$#$#$#$ നെ കെട്ടിക്കാനായിട്ടു ഓരോ തിരക്ക് ..!#@@#!#" 

അവന്‍റെ ആ പ്രതികരണം ഞങ്ങള്‍ അത് വരെ കടിച്ചമര്‍ത്തിയ ദ്വേഷ്യത്തെ ഒന്നടങ്കം ഇല്ലാതാക്കി എന്ന് മാത്രമല്ല കണ്ണില്‍ നിന്നും വെള്ളം നിറയുന്ന തരത്തിലുള്ള ഒരു തരം മരണ ചിരിയും സമ്മാനിച്ചു. ആദ്യം ഒരു കൂട്ടച്ചിരിയായ് തുടങ്ങി, പിന്നീട്  ചിരിച്ചു ലെങ്കി മറഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങളെ നോക്കി നിഷ്ക്കളങ്കമായി അന്‍വര്‍  പറഞ്ഞു

"അല്ല പിന്നെ, കുറെ കാലമായി മനുഷ്യനെ.....സഹിക്കുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ...നിങ്ങള് പറ "


അതും കൂടി കേട്ടപ്പോള്‍ ചിരി നിര്‍ത്താന്‍ ബുദ്ധിമുട്ടിയ ഞങ്ങള്‍ ശ്വാസം കിട്ടാതെ നിലത്തു കിടന്നുരുണ്ടു. അപ്പോഴും അന്‍വറിന്റെ മൊബൈലില്‍ ഏതൊക്കെയോ അജ്ഞാതരുടെ കാളുകള്‍ വരുന്നുണ്ടായിരുന്നു... ക്ഷമിക്കണം, അതൊന്നും ഓര്‍ത്ത്‌ പറയാന്‍ എനിക്കിനി ത്രാണിയില്ല. 

-pravin- 

Thursday, November 1, 2012

ചിന്നന്‍

ചിന്നന്‍ ഇന്ന് വളരെ സന്തോഷത്തിലാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം അവന് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. നങ്ങേലിക്ക് പ്രസവ വേദന തുടങ്ങിയതിനു ശേഷം ചിന്നന്‍ പുറത്തേക്കൊന്നും പോകാറെ ഇല്ലായിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും വേണ്ട അത്യാവശ്യ  ഭക്ഷണ സാധനങ്ങളെല്ലാം ദിവസങ്ങള്‍ക്കു  മുന്‍പേ തന്നെ ശേഖരിച്ചു വച്ചിരുന്നതിനാല്‍  പുറത്തു പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. 

നങ്ങേലിയുടെ ചാരെ കിടക്കുന്ന ചോരക്കുഞ്ഞിനു തന്‍റെ അതെ മുഖച്ഛായ ആണെന്ന് കാണുന്നവര്‍ ആരും പറയും. അവന്‍റെ ചുണ്ടും മൂക്കും ഒക്കെ തന്നെ പോലെ തന്നെ. ജനിച്ചു മണിക്കൂറുകള്‍ ആയിട്ടെ ഉള്ളുവെങ്കിലും അവന്‍ കളിയും ചിരിയും തുടങ്ങാനുള്ള തത്രപ്പാടിലാണ് എന്ന് തോന്നുന്നു.  അവന്‍റെ തിളങ്ങുന്ന കുഞ്ഞു ദേഹം കണ്ടപ്പോള്‍  ചിന്നന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി.

 ആ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതിനിടയില്‍,  ചിന്നന്റെ കാലു തട്ടി  ഒരു പാത്രം മറിഞ്ഞു വീണു. മറിഞ്ഞു വീണ  പാത്രം തട്ടിന്‍പുറത്തു വേണ്ടുവോളം ശബ്ദം ഉണ്ടാക്കിയത് കൊണ്ടാകാം താഴെ താമസിക്കുന്ന വീട്ടുടമയും ഭാര്യയും എന്തൊക്കെയോ പറയാന്‍ തുടങ്ങിയിരിക്കുന്നു.  അവരെന്താണ് പറയുന്നത് എന്ന് കേള്‍ക്കാനായി ചിന്നന്‍ പതിയെ കോണിയിറങ്ങി താഴെ എത്തി. 

"ഞാന്‍ പണ്ടേ പറയുന്നതാണ്, ഈ വീട് പൊളിച്ചു പണിയാനുള്ള കാലം കഴിഞ്ഞിരിക്കുന്നു എന്ന്. അതെങ്ങനെയാ! അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞേ വീട് പൊളിക്കൂ എന്ന് പറഞ്ഞായിരുന്നല്ലോ നിങ്ങളുടെ കടുംപിടിത്തം. ഇപ്പൊ അവരൊക്കെ മരിച്ചിട്ടും ഇതിനൊരു തീരുമാനം എടുക്കാന്‍ പറ്റിയിട്ടില്ലന്നു വച്ചാല്‍ എന്താ ഇതിനൊക്കെ  അര്‍ത്ഥം ? തട്ടിന്‍ പുറത്തും  മേല്‍ഭാഗത്തും  , മുഴുവന്‍ ചിതലരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി , എന്നാണാവോ എല്ലാം കൂടി ഇവിടെയുള്ള ആളുകളുടെ തലയില്‍ കൂടി നിലം പതിക്കുക .." വീട്ടുടമയുടെ ഭാര്യ ആകെ കലി തുള്ളി നില്‍ക്കുകയാണ്. ഒന്നും കേട്ടില്ലാ കണ്ടില്ലാ എന്ന് നടിച്ച് കെട്ടിയോന്‍ അവിടെ തന്നെ ഇരിപ്പുണ്ട്. 


ചിന്നന്‍ കോണി തിരികെ കയറാന്‍ ഒരുങ്ങുമ്പോഴാണ് അടുക്കളയില്‍ തേങ്ങ ചിരകുന്ന ശബ്ദം കേട്ടത്. നങ്ങേലിക്ക് തേങ്ങാ ചിരകിയത് വലിയ ഇഷ്ടമാണ് എന്നറിയാവുന്ന ചിന്നന്‍ നേരെ അടുക്കളയിലേക്കു വിട്ടു പിടിച്ചു . അവിടെ വീട്ടുടമയുടെ ഭാര്യ എന്തൊക്കെയോ മുറു മുറുത്തു കൊണ്ട്  തേങ്ങ ചിരകുകയായിരുന്നു. അതും  നോക്കി അല്‍പ്പ നേരം ഒരു മൂലയില്‍ നിശബ്ദനായി ചിന്നന്‍ നിന്നു. 

ഒടുക്കം തേങ്ങ ചിരകിയ പാത്രം അവര്‍ വീതന പുറത്ത് വച്ച സമയം നോക്കി മിന്നല്‍ പോലെ ചിന്നന്‍ അതിനടുത്തേക്ക് പാഞ്ഞു ചെന്നു. ആരും കാണാതെ   ഒരു കവിള്‍ നിറയെ തേങ്ങ ചിരകിയതും എടുത്തു കൊണ്ട് കോണിപ്പടി ഓടി കയറുന്നതിനിടയില്‍ വീണ്ടും അത് സംഭവിച്ചിരിക്കുന്നു. അതെ, വീണ്ടും തന്‍റെ കാലു തട്ടി എന്തൊക്കെയോ വീണിരിക്കുന്നു . ആകെ മൊത്തം ബഹളമയം . ഇത്തവണ ശബ്ദം കേട്ട്  ഓടി വന്ന വീട്ടുടമ അവനെ ഒരു നോക്ക് കാണാനും ഇടയായിരിക്കുന്നു. രാത്രിയായത്‌ കൊണ്ടാകാം അയാള്‍ അവനെ കൂടുതല്‍ അന്വേഷിക്കാന്‍ നിന്നില്ല. പകരം അയാള്‍ ഭാര്യയോടു എന്തൊക്കെയോ ഉച്ചത്തില്‍ കയര്‍ത്തു സംസാരിച്ചു കൊണ്ടേയിരുന്നു. എന്തായാലും താന്‍ ഇത്തവണയും ഭാഗ്യം കൊണ്ട് അയാളുടെ കണ്ണില്‍ പെടാതെ രക്ഷപ്പെട്ടിരിക്കുന്നു. ചിന്നന്‍ ആശ്വസിച്ചു. 

ഓടിക്കിതച്ചു കൊണ്ട് നങ്ങേലിയുടെ അടുത്തെത്തിയ  ചിന്നന്‍ കിതച്ചു കൊണ്ട് നടന്ന കാര്യങ്ങള്‍ അവളോട്‌ പറഞ്ഞു. തന്‍റെ പ്രിയതമന്‍ തനിക്കു വേണ്ടി ഇനിയൊരിക്കലും ഇത്തരം സാഹസങ്ങള്‍ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അവന്‍ കൊണ്ട് വന്ന തേങ്ങചിരകിയത് മുഴുവന്‍ അവള്‍ ആര്‍ത്തിയോടെ ശാപ്പിട്ടു. 

സമയം ഒരുപാട് കഴിഞ്ഞപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണഞ്ഞു. രാത്രി ഒരുപാടായിട്ടും ചിന്നന്‍ മാത്രം എന്തോ ഉറങ്ങിയില്ല. തന്‍റെ കുഞ്ഞിനെ എത്ര നോക്കിയിരുന്നിട്ടും അവനു മതി വരുന്നില്ല. നങ്ങേലിയുടെ ചൂട് പറ്റിക്കൊണ്ട്‌ അവനങ്ങനെ കിടക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട്‌ ചിന്നന്‍  നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു.

രാത്രി ഒരുപാടായിട്ടും ചിന്നനു ഉറക്കം വന്നില്ല. ഇന്നലെ  രാവിലെ തൊട്ട്  ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പും തുടങ്ങിയിരിക്കുന്നു. നങ്ങേലിയെയും കുഞ്ഞിനേയും ഉറക്കത്തില്‍ ശല്യപ്പെടുത്തെണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു.    അടുക്കളയില്‍ തിന്നാന്‍ പാകത്തില്‍ വല്ലതും കാണുമായിരിക്കാം  എന്ന ധാരണയില്‍ പതിയെ കോണിയിറങ്ങി താഴെയെത്തി. 

എല്ലാവരും നല്ല ഉറക്കത്തിലാണ്. ഇനി ഒരു തവണ കൂടി താന്‍ ശബ്ദമുണ്ടാക്കിയാല്‍ വീട്ടുകാര്‍ ചിലപ്പോള്‍ തന്നെ തേടിപ്പിടിച്ചേക്കാം. ചിലപ്പോള്‍ അവര്‍ ദ്വേഷ്യം കൊണ്ട് തന്നെ തല്ലിക്കൊല്ലുക വരെ ചെയ്തേക്കാം. അതുണ്ടാകരുത് എന്നതിനാല്‍   കിട്ടുന്ന ഭക്ഷണം വാരി തിന്നതിന് ശേഷം ശബ്ദമുണ്ടാക്കാതെ  പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കണം.  അങ്ങിനെയോരോന്നു മനസ്സില്‍ ചിന്തിച്ചു കൊണ്ട്  അടുക്കള ഭാഗത്ത് എത്തിയ ചിന്നന്‍ നേരെ ചെന്നത് പച്ചക്കറി കൂടകള്‍ എടുത്തു വച്ചിരിക്കുന്ന സ്ഥലത്താണ്. ഇരുട്ടില്‍ അവന്‍ ആദ്യം കണ്ടത് വെളുത്ത നിറത്തില്‍ എന്തിലോ തൂക്കിയിട്ടിരിക്കുന്ന തേങ്ങാ കഷ്ണമാണ്. 

വളരെ കരുതലോട് കൂടി അവന്‍ മെല്ലെ മെല്ലെ തേങ്ങാ കഷ്ണത്തിന് അടുത്തെത്തി. പിന്നെയൊട്ടും കാത്തിരിക്കാന്‍ അവന്‍റെ വിശപ്പ്‌ സമ്മതിച്ചില്ല.  ആര്‍ത്തിയോടെ അതില്‍ കടിച്ചതും 'പ്ടെ' എന്നുറക്കെയൊരു  ശബ്ദത്തില്‍ അവന്‍റെ വാലിനുമുകളില്‍ കൂടി എന്തോ വന്നടഞ്ഞു. അവന്‍ വേദന കൊണ്ട് പുളഞ്ഞു. 

പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും താനേതോ കൂട്ടില്‍ അകപ്പെട്ടിരിക്കുന്നു എന്ന് മനസിലായി. എങ്കിലും അവന്‍ ആ കൂട്ടില്‍ കിടന്ന് ഓരോരോ പരാക്രമം കാണിച്ചു കൊണ്ടേയിരുന്നു. ഉറക്കെ നിലവിളിച്ചുവെങ്കിലും  തട്ടിന്‍പുറത്തു ഉറങ്ങിക്കൊണ്ടിരുന്ന നങ്ങേലി പക്ഷെ അതൊന്നും കേട്ടില്ല. 


കൂട്ടില്‍ കിടന്നുള്ള അവന്‍റെ പരാക്രമ  ശബ്ദം കേട്ടിട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ലൈറ്റ് ഇട്ട ശേഷം അടുക്കളയിലെത്തിയ വീട്ടുടമ അവനെ നോക്കി കൊണ്ട് പറഞ്ഞു 

"നിന്നെ കുറെ കാലമായെടാ നോട്ടമിട്ടിട്ട്... ഇപ്പോഴാണ് കയ്യില്‍ കിട്ടിയത്. നേരം ഒന്ന് വെളുക്കട്ടെ, നിന്‍റെ ബാക്കിയുള്ളവരെ കൂടി ശരിയാക്കുന്നുണ്ട്‌ ,, തല്‍ക്കാലം നീ അവിടെക്കിട നാശമേ ." 

കൂട്ടിനുള്ളിലെ കമ്പിയിഴകളില്‍ കൂടി ചിന്നന്‍  ദയനീയമായി വീട്ടുടമയെ നോക്കി. അവന്റെതായ ഭാഷയില്‍  എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. തന്നെ ഒന്ന് തുറന്നു വിടാന്‍ വേണ്ടി അയാളോട് കെഞ്ചി. പക്ഷെ , അതൊന്നും കാണാന്‍ നില്‍ക്കാതെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട്   അയാള്‍ മുറിയിലേക്ക് തിരികെ ഉറങ്ങാന്‍  പോയി. 

ചിന്നന്റെ മനസ്സ് നിറയെ  തന്‍റെ  കുഞ്ഞിന്‍റെ കണ്ടു കൊതി തീരാത്ത രൂപമായിരുന്നു, അവന്‍റെ തിളങ്ങുന്ന ദേഹമായിരുന്നു. നങ്ങേലിയെയും അവനെയും ആലോചിച്ചാലോചിച്ച്  ചിന്നന്‍ കരഞ്ഞു കൊണ്ടേയിരുന്നു . കരഞ്ഞു കരഞ്ഞു ഒടുക്കം കൂട്ടില്‍ തളര്‍ന്നു വീണു. പിന്നെ എപ്പോഴോ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. 

രാവിലെ വീട്ടുകാരുടെ ശബ്ദം കേട്ടിട്ടാണ്  ചിന്നന്‍ വീണ്ടും ഉണരുന്നത്. ആ സമയത്താണ് വടിയും പിടിച്ചു കൊണ്ട് വീട്ടുടമയുടെ മൂത്ത മകന്‍ തട്ടിന്‍ പുറത്തേക്ക് കയറി പോകുന്നത് കാണുന്നത്. കമ്പിയിഴകളില്‍  മുഖം അമര്‍ത്തിക്കൊണ്ടു അവന്‍ നങ്ങേലിയെ വിളിച്ചു    ഉറക്കെ കരഞ്ഞു. പക്ഷെ ആ നിലവിളിക്ക്‌ തട്ടിന്‍പുറം വരെ പാഞ്ഞെത്താനുള്ള ശക്തിയുണ്ടായിരുന്നില്ല. 

തട്ടിന്‍പുറത്തു വടി കൊണ്ട് അടിക്കുന്നതും പാത്രങ്ങള്‍ വീഴുന്നതുമായ ശബ്ദങ്ങള്‍ കേട്ടു കൊണ്ടേയിരിക്കുന്നു. ഒടുക്കം വീട്ടുടമയുടെ മകന്‍ ഒരു പ്ലാസ്റ്റിക് മുറത്തില്‍ എന്തോ കോരിക്കൊണ്ട് കോണി ഇറങ്ങി വന്നു. ചിന്നന്‍ കൂടുതല്‍ ശക്തിയോടെ കൂട്ടില്‍ കിടന്ന് നിലവിളിച്ചു. അവന്‍റെ നങ്ങേലിയെയും കുഞ്ഞിനേയും ആ ദുഷ്ടന്‍ അടിച്ചു കൊന്നിരിക്കുന്നു. ആ കാഴ്ച കാണിക്കാനെന്ന വണ്ണം അവന്‍റെ മുന്നില്‍ ആ പ്ലാസ്റ്റിക് മുറം അവര്‍ കൊണ്ട് വച്ചു.  ആ കാഴ്ച കാണാന്‍ ചിന്നനായില്ല. തിളങ്ങുന്ന ദേഹമുള്ള  തന്‍റെ  കുഞ്ഞിനു ഇപ്പോള്‍ ചലനമില്ല. ആ കുഞ്ഞു ദേഹത്ത് ചോര പൊടിഞ്ഞിരിക്കുന്നു. നങ്ങേലിയുടെ കണ്ണുകള്‍ തെറിച്ചു പോയിരിക്കുന്നു. ഇനി താനായിട്ട് എന്തിനു ജീവിച്ചിരിക്കണം ? ഇനി താന്‍ കരയുന്നതിനു പോലും അര്‍ത്ഥമില്ല. ചിന്നന്‍ കൂട്ടില്‍ നിശബ്ദനായി വീണു കിടന്നു. 

കൂട്ടില്‍ വീണു കിടന്ന ചിന്നനെ വീട്ടുടമയുടെ മകന്‍ കൂടോട് കൂടി കൈയ്യില്‍ എടുത്തു കൊണ്ട് എങ്ങോട്ടോ നടന്നു. ചിന്നന്‍ കണ്ണ് മിഴിച്ചു കൊണ്ട് ശബ്ദിക്കാനാകാതെ കൂട്ടില്‍ അങ്ങനെ തന്നെ കിടന്നു .

അയാള്‍ നടന്നെത്തിയത്‌ കര കവിഞ്ഞൊഴുകുന്ന ഒരു പുഴക്കരയിലായിരുന്നു. ചിന്നനെ കൂടോട് കൂടി വെള്ളത്തില്‍ പെട്ടെന്നൊന്നു മുക്കിയെടുത്ത ശേഷം അയാള്‍ ചിന്നന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സ്വന്തം ജീവന് വേണ്ടി ഒരിക്കലും കേഴുന്നുണ്ടായിരുന്നില്ല. ജീവന് വേണ്ടിയുള്ള അവന്‍റെ കണ്ണിലെ യാചന കാണാന്‍ കൊതിക്കുന്ന ഒരു മൃഗത്തെ പോലെ അല്ല, മനുഷ്യ മൃഗത്തെ പോലെ പല തവണ അയാള്‍ ചിന്നനെ വെള്ളത്തില്‍ മുക്കിയെടുത്തുവെങ്കിലും,  തിളങ്ങുന്ന കണ്ണുകളോടെയുള്ള  ചിന്നന്റെ നോട്ടത്തിനു മാറ്റം സംഭവിച്ചില്ല. 

അടുത്ത തവണ അയാള്‍ കുറെ നേരത്തെക്കായി  ചിന്നനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചപ്പോള്‍,  ജീവന്‍ വെടിയുന്ന വെപ്രാളം കൊണ്ട് കൂട്ടിനുള്ളില്‍ അവന്‍ എന്തൊക്കെയോ  ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ആ ശബ്ദ തരംഗങ്ങള്‍ കുമിളകളായി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഓരോരോന്നായി പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ചിന്നന്‍ അവന്‍റെ നഖങ്ങള്‍ കൊണ്ട് ആ തകരക്കൂടിനുള്ളില്‍ ശക്തിയായി മാന്തുന്ന ശബ്ദം വെള്ളത്തിന്‌ മുകളിലേക്കും കേള്‍ക്കാമായിരുന്നു. 

അല്‍പ്പ സമയത്തിനു ശേഷം, നഖങ്ങള്‍ കൊണ്ട് തകരയില്‍ മാന്തുന്ന ആ ശബ്ദം ശക്തി കുറഞ്ഞ് കുറഞ്ഞ് പതിയെ  ഇല്ലാതായി. അവന്‍റെ ജീവ ശ്വാസത്തിന്‍റെ അവസാന കുമിളയും വെള്ളത്തിനു മുകളില്‍ വന്നു പോയിരിക്കുന്നു. 

ആ വെപ്രാളം പൂര്‍ണമായി നിലച്ചെന്നു ഉറപ്പായപ്പോള്‍  അയാള്‍ സാവധാനം ചിന്നനെ വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തു. കൂട്ടിനുള്ളില്‍ നിന്നും കരയിലേക്ക് മോചിപ്പിക്കപ്പെട്ട ചിന്നന്റെ ശരീരം ചലനമറ്റതായിരുന്നുവെങ്കിലും ആ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.   

 ചിന്നന്റെയും നങ്ങേലിയുടെയും അവരുടെ കുഞ്ഞിന്‍റെയും ശരീരങ്ങള്‍  ഒന്നിന് പുറകെ ഒന്നായി  ഒഴുക്കുള്ള ആ പുഴ വെള്ളത്തിലേക്ക്  വലിച്ചെറിഞ്ഞ ശേഷം കൈകാലുകള്‍ ശുദ്ധിയാക്കി കൊണ്ട് അയാള്‍ വീട്ടിലേക്കു തിരിച്ചു മടങ്ങി. 

തിളങ്ങുന്ന കണ്ണുകളുള്ള ചിന്നനും, മിനുങ്ങുന്ന ദേഹത്തോട് കൂടിയ അവന്‍റെ കുഞ്ഞും, നങ്ങേലിയുമെല്ലാം വെറും ഒരു കഥയെന്ന പോലെ  പുഴയുടെ ഒഴുക്കിന്‍റെ ആഴങ്ങളിലേക്ക് മാഞ്ഞു പോയിരുന്നു അപ്പോഴേക്കും. 

-pravin- 

Monday, October 1, 2012

ഇന്ന് ഞാന്‍ ..നാളെ നീ ..അത്ര മാത്രം


'ഈ വലിയ വീട്ടില്‍ താന്‍ ഒറ്റക്കൊന്നുമല്ല താമസിക്കുന്നത്. മക്കളും കൊച്ചുമക്കളും എല്ലാവരുമുണ്ട്‌.,. എങ്കിലും എന്തോ,  ചില സമയത്തൊക്കെ വല്ലാത്തൊരു ഒറ്റപ്പെടലും മൂകതയുമാണ്. ഒരു പക്ഷെ പ്രായമായി വരുന്നത് കാരണമുള്ള തന്‍റെ തോന്നലുകള്‍ മാത്രമാകാം ഇതെല്ലാം. മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഈയിടെയായി തന്നോടൊന്നു മിണ്ടാന്‍ പോലും സമയമില്ലേ ? ഇത്രയ്ക്കു തിരക്കാണോ ഇവര്‍ക്കൊക്കെ ? താന്‍ കിടപ്പിലായാലും ഇവരിങ്ങനെ തന്നെയാകുമോ പെരുമാറുക ? അതിയാന്‍ മരിച്ച ശേഷം തന്നോട് നേരം പോലെ സംസാരിക്കാന്‍ പോലും ഇവിടെയാര്‍ക്കും സമയമില്ല.' കുഞ്ഞന്നാമ്മ ഒരു വലിയ നെടുവീര്‍പ്പോട് കൂടെ മരിച്ചു പോയ തന്‍റെ ഭര്‍ത്താവിന്‍റെ ഫോട്ടോ നോക്കി മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. എന്തായിരിക്കും ഇത്തരം നെടുവീര്‍പ്പുകള്‍ക്ക് സമൂഹത്തോട് പറയാനുണ്ടാകുക ? ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍ ? 

ഒക്ടോബര്‍ ഒന്ന്, ലോക വൃദ്ധദിനമായി ആചരിക്കുന്നു. ആര്‍ക്കും ഇത്തരം  ദിവസങ്ങളെ കുറിച്ചോര്‍ക്കാന്‍ സമയം ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പ്രണയ ദിനം, സൌഹൃദ ദിനം, പുതുവത്സര ദിനം അങ്ങിനെയുള്ള കുറെയേറെ കച്ചവട ദിനങ്ങള്‍ മാത്രമല്ലേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഓര്‍ത്ത്‌ വക്കാന്‍ താല്‍പ്പര്യമുള്ളൂ. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എല്ലാവര്‍ക്കും തിരക്കാണ്. സത്യത്തില്‍ എന്താണ് ഈ തിരക്ക് ? എന്തിനാണ് നമ്മള്‍ തിരക്കുന്നത്?  കുറെ ആലോചിച്ചാല്‍ ഒന്നിനും ഒരു വ്യക്തമായ ഉത്തരം ഉണ്ടാകില്ല. പക്ഷെ നമ്മള്‍ ഈ ലോകത്തുള്ള ഒരു വിഭാഗം മനുഷ്യരെ കുറിച്ച് ഇടക്കെങ്കിലും  "തിരക്കുന്നത് " വളരെ നന്നായിരിക്കും. ആരെയെന്നല്ലേ , പഴുത്ത പ്ലാവിലകള്‍ കണക്കെ  ഭൂമിയിലേക്ക്‌ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന, വാര്‍ദ്ധക്യത്തില്‍ ഒറ്റപെട്ടു പോകുന്ന, അല്ലെങ്കില്‍ വൃദ്ധര്‍ എന്ന പേരില്‍ സ്വന്തം കുടുംബത്തിലും അനാഥാലയങ്ങളിലും ശരണാലയങ്ങളിലും  ഒതുങ്ങി കൂടുന്ന ഒരു സമൂഹത്തെ കുറിച്ച്. 

മക്കളും കൊച്ചു മക്കളുമായി സന്തോഷത്തോടെ ഇരിക്കുന്ന സമയത്തായിരിക്കും, ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ പെട്ടെന്ന് മരണമടയുന്നത്.   അതിനു ശേഷമായിരിക്കാം ഒരു പക്ഷെ വയസ്സായതും, അത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും അതിലേറെ ഒറ്റപ്പെട്ടു എന്ന തോന്നലും അവരുടെ മനസ്സിലേക്ക്  കടന്നു വരുന്നത്. ഇതിനിടയില്‍ വയസ്സാം കാലത്ത് തങ്ങളെ ശുശ്രൂക്ഷിക്കേണ്ട മക്കളില്‍ നിന്നും അവഗണന കൂടി നേരിടേണ്ടി വന്നാല്‍ വയസായ ആ അച്ഛനോ അമ്മക്കോ ഉണ്ടാകുന്ന വേദന എന്ത് വലുതായിരിക്കും എന്ന് പറഞ്ഞറിയിക്കാന്‍ ആകില്ല. അത് നമുക്ക് മനസിലാക്കി തരാന്‍ അവര്‍ക്കും ആയെന്നു വരില്ല. പക്ഷെ , കാലം നമുക്ക് പിന്നീട് ആ വേദന തീര്‍ച്ചയായും മനസിലാക്കി തരും. അന്ന് നമുക്ക് ചിലപ്പോള്‍ കുറ്റബോധം ഉണ്ടായിരിക്കാം , പക്ഷെ എന്ത് കാര്യം ? 

ഈ അടുത്ത്  വെക്കേഷന് നാട്ടിൽ  പോയപ്പോള്‍ ദൂരെയുള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ഞാന്‍ പോയിരുന്നു. ആദ്യമായിട്ടാണ് അവിടെ ഞാന്‍ പോകുന്നത്. അവന്‍റെ വീട്ടില്‍ ആരൊക്കെയുണ്ട് എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെയെത്തിയ വേളയില്‍ തന്നെ അവന്‍റെ അച്ഛനും അമ്മയും എന്നെ സ്നേഹത്തോടെ സ്വീകരിക്കുകയും പലഹാരങ്ങള്‍ കഴിക്കാന്‍ തരുകയും ചെയ്തു. അതിനെല്ലാം ശേഷം വൈകീട്ട്  ഞങ്ങള്‍ ഒന്നിച്ചു സിനിമയ്ക്കു പോയി. സിനിമ കണ്ടു  വീട്ടില്‍ വന്ന ശേഷംഅവിടത്തെ ജോലിക്കാരി തയ്യാറാക്കിയ ഭക്ഷണം  നല്ല സ്വാദോടെ കഴിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ തന്നെ എനിക്ക് തിരിച്ചു എന്‍റെ നാട്ടിലേക്ക് പുറപ്പെടെണ്ടിയിരുന്നു. ആ സമയത്താണ്, താഴെ മുറിയില്‍ നിന്ന് എന്തൊക്കെയോ ഉച്ചത്തിലുള്ള സംസാരം ഞാന്‍ കേള്‍ക്കുന്നത്. അവിടെ ചെന്ന് നോക്കിയപ്പോഴാണ് സുഹൃത്ത് എന്നോട്  കാര്യങ്ങള്‍ പറയുന്നത്. അവിടെയുള്ള ഒരു ഇരുട്ട് മുറിയില്‍  കാലങ്ങളായി സുഖമില്ലാതെ അവന്‍റെ അപ്പാപ്പന്‍ കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു രാവിലെ ശ്വാസം മുട്ട് കൂടിയത് കാരണം ഡോക്ടറെ വിളിക്കാനുള്ള ശബ്ദ കോലാഹലമായിരുന്നു ഞാന്‍ കേട്ടത്. 

ആ വീട്ടില്‍ ഒരു പകലും ഒരു രാത്രിയും കഴിഞ്ഞ എന്നോട് അവരെന്തിന് ഇക്കാര്യം മറച്ചു വച്ച് എന്നെനിക്കറിയില്ല. എന്ത് കാരണം തന്നെയായാലും എനിക്കതിനോട് യോജിക്കാനായിരുന്നില്ല. അത് കൊണ്ട് തന്നെ ഡോക്ടര്‍ വന്ന് പോയ ശേഷം, അദ്ദേഹം സുഖപ്പെട്ടു എന്നുറപ്പായ ശേഷം ആ വൃദ്ധനെ ഞാന്‍ നേരിട്ട് കണ്ടു. എന്നെയും സുഹൃത്തിനെയും മറ്റുള്ളവരെയും  ഒരുമിച്ചു കണ്ട നേരം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍  കണ്ണ് നീരിന്‍റെ തിളക്കം വര്‍ദ്ധിച്ചു. അല്‍പ്പ നേരം ആ കണ്ണുകളിലേക്കു ഞാന്‍ നോക്കി. അതില്‍ നിറഞ്ഞു നിന്ന ദയനീയതുടെ അളവ് ഒരു പക്ഷെ കടലിനേക്കാള്‍, അല്ല ആകാശത്തിനെക്കള്‍ പരപ്പുണ്ടായിരുന്നു എന്നാണു എനിക്ക് തോന്നിയത്. 

അദ്ദേഹത്തോട് എനിക്കൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല എങ്കില്‍ കൂടി എന്തൊക്കെയോ ഞാന്‍ സംസാരിച്ചു. ഏതോ അവ്യക്തമായ ഭാഷയില്‍ അദ്ദേഹം എന്നോടും. ആ പറഞ്ഞത് മുഴുവന്‍ സന്തോഷം ഉള്ള വാര്‍ത്തകള്‍ ആയിരുന്നോ ? അതോ സങ്കടം ഉള്ള വാര്‍ത്തകളോ ? എനിക്കറിയില്ലായിരുന്നു. എല്ലാം ഞാന്‍ മനസിലാക്കുന്നു എന്നര്‍ത്ഥത്തില്‍ തലയാട്ടി കൊണ്ട് ഒരു നല്ല ശ്രോതാവാകുക  എന്നത് മാത്രമായിരുന്നു ആ സമയത്ത് എന്‍റെ ലക്ഷ്യം. എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് കരയുകയായിരുന്നു എന്ന് പറയാനേ സാധിക്കുന്നുള്ളൂ. ആ കൂടിക്കാഴ്ക്കയില്‍  ഞാന്‍ അനുഭവിച്ച അല്ലെങ്കില്‍ എനിക്ക് മനസിലായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരുപാടായിരുന്നു.  

അന്ന് വൈകീട്ട് എല്ലാവരോടും യാത്ര പറഞ്ഞു പോരുമ്പോള്‍  ആ വീട്ടിലേക്കു തിരിഞ്ഞു നോക്കാന്‍ ഞാന്‍ മടിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എന്നെ കൊണ്ട് ചെന്നാക്കിയ സുഹൃത്തിനോട് ഞാന്‍ പറഞ്ഞു "ഞാന്‍ വിളിക്കും ..അപ്പാപ്പന്റെ വിവരങ്ങള്‍ അറിയാന്‍ ..". അവന്‍റെ മുഖത്ത്  എന്തിന്റെയോ ഒരു കുറ്റ ബോധം നിഴലിച്ചിരുന്നു. പരിഭവങ്ങള്‍ ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് , എനിക്ക് പോകാനുള്ള ട്രെയിനിലേക്ക്‌ ഞാന്‍ വലിഞ്ഞു കയറി. അവനെയും  ഞാന്‍ തിരിഞ്ഞു നോക്കിയില്ല. 

അവധി കഴിഞ്ഞ ശേഷം,  അല്‍ ഐനില്‍ എത്തിയ സമയത്ത് രണ്ടു മൂന്നു തവണ ഞാന്‍ അവനെ വിളിച്ചു. അന്നെല്ലാം അപ്പാപ്പന്റെ ചെവിയില്‍ ഫോണ്‍ അല്‍പ്പ നേരം വച്ച് കൊടുക്കാനും അവന്‍ മറന്നില്ല. ഞാനും അദ്ദേഹവും പരസ്പ്പരം മനസിലാകാത്ത എന്തൊക്കെയോ ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊണ്ടേയിരുന്നു. 

 അല്‍ ഐനില്‍ നിന്ന് അബുധാബിയിലേക്ക് മാറ്റം കിട്ടിയ സമയത്ത് സുഹൃത്ത് എന്നെ  രണ്ടു മൂന്നു തവണ  വിളിച്ചെങ്കിലും മറ്റ് ചില കാരണങ്ങളാല്‍..  ആ ഫോണ്‍ കാളുകള്‍  ഒന്നും  തന്നെ എനിക്ക്  അറ്റന്‍ഡ് ചെയ്യാനായില്ല . അതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അവനെ  തിരികെ വിളിച്ചു. അപ്പാപ്പന്‍ മരിച്ച വിവരം പറയാനായിരുന്നു അവന്‍ എന്നെ ആ ദിവസം വിളിച്ചു കൊണ്ടിരുന്നത് എന്നറിഞ്ഞപ്പോള്‍ അപ്പാപ്പനോട് എന്തോ വലിയ ഒരപരാധം എന്‍റെ ഭാഗത്ത് നിന്നും സംഭവിച്ച പോലെ ഞാന്‍ സംശയിച്ചു . അവസാനമായി എനിക്ക് വേണമെങ്കില്‍ അപ്പാപ്പനോട് പതിവ് പോലെ സംസാരിക്കാമായിരുന്നു. പക്ഷെ..അതിനൊന്നും കാത്തു നില്‍ക്കാതെ അപ്പാപ്പന്‍ പോയി. ഇരുട്ടുമുറികളും ഒറ്റപ്പെടലും ഇല്ലാത്ത ഏതോ ലോകത്തേക്ക്. 

മനുഷ്യന്‍ ആരാണ് ? എന്താണ് എന്നൊക്കെ മനസിലാക്കാന്‍ ഏറ്റവും എളുപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അപകടം പറ്റി കിടപ്പിലായവരും ,  കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങള്‍  ബാധിച്ചു  ചികിത്സ തേടിയെത്തുന്ന  രോഗികളും,   മരണത്തോട് മല്ലിടുന്നവരും  അങ്ങിനെ കുറെ പേര്‍ ആശുപത്രി മുറികളില്‍ ഉണ്ടാകും. ആ പരിസരത്തിലൂടെ ഒരല്‍പ്പ നേരം സഞ്ചരിക്കുമ്പോള്‍ നമുടെ മനസ്സിലേക്ക് കയറി വരുന്ന തത്വശാസ്ത്രം  ആരും പഠിപ്പിച്ചു തരുന്നതല്ല എന്നതാണ് വിചിത്രം. 

ഒരു കാലത്ത് എന്തൊക്കെ പ്രതാപത്തോടെ  കഴിഞ്ഞവരാണെങ്കിലും, പലതിന്റെയും പേരില്‍ പരസ്പ്പരം കലഹിച്ചവരാണെങ്കിലും ആശുപത്രിയിലെ ഇത്തരം അവസ്ഥകളിലേക്ക് മാറപ്പെട്ടാല്‍ നമുക്കൊന്നും മനസ്സില്‍ ഒരു ദുഷിപ്പും സൂക്ഷിക്കാന്‍ സാധിക്കില്ല. മനുഷ്യന്‍ അവിടെ  വച്ചാണ് അവനവനിലേക്ക്‌ തിരിഞ്ഞു നോക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അവിടെയുള്ള ഓരോരുത്തരോടും ഒരിത്തിരി നേരം സംസാരിച്ചു നോക്കിയാല്‍ നമുക്കത് മനസിലാകും. കുറ്റബോധവും, മരണ ഭീതിയും, ജീവിക്കാനുള്ള കൊതിയും എല്ലാം പല പല മുഖങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്  കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും ജാതിയുമില്ല, മതവുമില്ല, പ്രായ വ്യത്യാസങ്ങളും ഇല്ല.

ഇതിന്‍റെ തന്നെ മറ്റൊരവസ്ഥയാണ് വാര്‍ദ്ധക്യ കാരണങ്ങളാല്‍ വീടുകളിലും ആശുപത്രികളിലും ഒറ്റപ്പെട്ട്, മക്കളില്‍ നിന്നെല്ലാം അവഗണന നേരിട്ട ശേഷം, ജീവനുള്ള പ്രതിമകള്‍ കണക്കെ മൂകരായി  മാറുന്ന വൃദ്ധ സമൂഹത്തിലും കാണാന്‍ കഴിയുന്നത്.

വാര്‍ദ്ധക്യം ഒരു രോഗമല്ല. പക്ഷെ, പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും അവനവനെ വിലയിരുത്താനും കിട്ടുന്ന  ഒരപൂര്‍വ അവസരമാണ്. ആ തിരിഞ്ഞു നോട്ടത്തില്‍ ഓര്‍ക്കാനും വിശകലനം ചെയ്യാനും നന്മയുടെ മുന്‍‌തൂക്കം ഉണ്ടെങ്കില്‍ ഓരോ മനുഷ്യ ജന്മവും സഫലമായി എന്ന് തന്നെ പറയാം.

വാര്‍ദ്ധക്യത്തെ അംഗീകരിക്കാനും വൃദ്ധരായ മാതാ പിതാക്കളെ ശുശ്രൂക്ഷിക്കാനും സംരക്ഷിക്കാനും സര്‍വോപരി അവരെ സ്നേഹിക്കാനും നമ്മുടെ സമൂഹത്തിനു സാധിക്കണം.  അങ്ങിനെയങ്കില്‍ മാത്രമേ നമ്മുടെ വാര്‍ദ്ധക്യത്തില്‍ നന്മയുടെ  കണക്കു പുസ്തകം നെഞ്ചോട്‌ ചേര്‍ത്തു വക്കാന്‍ നമുക്ക് സാധിക്കുയുള്ളൂ.

ആഘോഷിക്കുന്നതിനും ആശംസിക്കാനും വേണ്ടി ഓരോ ദിവസങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ഒട്ടും യോജിപ്പില്ല എങ്കില്‍ കൂടി ലോക വൃദ്ധദിനം പോലെയുള്ള ചില ദിവസങ്ങള്‍ സാമൂഹ്യമായ  ഒരു ഓര്‍മപ്പെടുത്തലാണ്. ഇത്തരം സാമൂഹിക ദിവസങ്ങളെ  ഒരു പരിധിക്കപ്പുറം വിമര്‍ശന വിധേയമാക്കുന്നതില്‍ കഴമ്പില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. 

വാര്‍ദ്ധക്യം എന്നത്, അച്ഛനമ്മമാരെ മാത്രം തേടി വരുന്ന ഒരവസ്ഥയാണെന്ന മനോഭാവമുള്ളവരെ ഓര്‍മിപ്പിക്കാന്‍ വൃദ്ധ സമൂഹത്തിന്റെ കൈയ്യില്‍  ഒറ്റ  വാക്കേയുള്ളൂ ;  "ഇന്ന് ഞാന്‍ നാളെ നീ ". അത്ര മാത്രം. 

-pravin-
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്കുക ..
ദിവസങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍..