Monday, August 25, 2014

ഒരു പ്രവാസിയുടെ തിരോധാനം

എയർ പോർട്ടിന് പുറത്ത് സൈതലവിയെ കാത്തു നിക്കുകയായിരുന്നു അക്ബറും ജമാലും. കുറേ നേരമായി കാത്തു നിൽക്കുന്നതിന്റെ മുഷിവ്‌ അവരുടെ മുഖത്ത് പ്രകടമാണ്. 

"ജമാലേ ..ഇയ്യ് ഓന്റെ ഇവിടത്തെ നമ്പറിലേക്ക് ഒന്നൂടെ ഒന്ന് വിളിച്ചോക്ക്യെ.. മൻഷനെ സുയിപ്പിക്കാനയിട്ട് . കുറെ നേരായല്ലോ ഇതിപ്പോ". അകബ്ർ മുറുമുറുത്തു കൊണ്ട് പറഞ്ഞു. 

"അയിനിപ്പോ ഓൻ ഫോണ്‍ ഒഫാക്ക്യച്ചാ   നമ്മളെന്ത് കാട്ടാനാ ?  "

തലേ ദിവസം നാട്ടിലെ നമ്പറിൽ നിന്ന് സൈതലവി വിളിച്ചു പറഞ്ഞ പ്രകാരമുള്ള സമയത്ത് തന്നെയാണ് ജമാലും അക്ബറും അവനെ പിക്ക് ചെയ്യാൻ എയർ പോർട്ടിലേക്ക് വന്നിരിക്കുന്നത്. മൂന്നു പേരും ഒരു റൂമിലാണ് താമസമെങ്കിലും ജോലി ചെയ്യുന്നത്  വേറെ വേറെ കമ്പനികളിലാണ് . ഒരു ശരാശരി പ്രവാസിയുടെ പരാധീനതകൾ മൂന്നു പേർക്കും ഉണ്ടെങ്കിലും കൂട്ടത്തിൽ അതേറ്റവും കൂടുതൽ സൈതലവിക്കു തന്നെയായിരുന്നു. അഞ്ചു പെങ്ങൾമാരും ഉമ്മയും അടങ്ങുന്ന കുടുംബത്തിലെ ആകെയുള്ള ആണ്‍ തരി. അതാണ്‌ സൈതലവി. അവന്റെ ചെറുപ്പത്തിലെ തന്നെ വാപ്പ മരിച്ചതും തുടർന്നുള്ള ജീവിതം നയിക്കാൻ അവന്റെ ഉമ്മ പ്രയാസപ്പെട്ടതും അടക്കമുള്ള കാര്യങ്ങൾ ജീവിത കഥയിലെ ചില സ്ഥിരം ക്ലീഷേകൾ മാത്രം. അത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഇന്ന് വരേയ്ക്കും അഭിമുഖീകരിക്കാൻ സാധിക്കാതിരുന്നവർക്ക് ക്ലീഷേകൾ കേൾക്കുമ്പോൾ നെറ്റി ചുളിയാം, പുരികങ്ങൾ പൊക്കി പിടിക്കാം, അതുമല്ലെങ്കിൽ ചുണ്ട് ഇരു  വശത്തേക്കും  ഒന്ന് വേഗത്തിൽ ചലിപ്പിക്കാം. 

കുറേ നേരത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച ശേഷം ജമാലും അക്ബറും എയർ പോർട്ടിൽ നിന്ന് തിരികെ റൂമിലേക്ക് പോയി. സൈതലവി അവരെ പിന്നീട് വിളിച്ചതുമില്ല. അടുത്ത ദിവസം രാവിലെ അക്ബർ ജോലിക്ക് പോയതിനു ശേഷം അര മണിക്കൂർ കഴിഞ്ഞു കാണും. സൈതലവിയെ അന്വേഷിച്ചു കൊണ്ട് രണ്ടു പേർ അവിടെ വന്നു.  അതിലൊരാൾ അതിനു മുന്നേ സൈതലവിയുടെ നാട്ടുകാരൻ എന്ന നിലക്ക് റൂമിൽ വന്നു പോയതായി ജമാൽ ഓർത്തു. 

" സൈതലവി വന്നില്ലേ ? " അപരിചിതൻ ചോദിച്ചു. 

"ഇല്ല. ഓൻ ഇന്നലെ വരേണ്ടിയിരുന്നതാണ്. പക്ഷേ വന്നില്ല. അല്ല ഇങ്ങളാരാ " ജമാൽ ആകാംക്ഷയോടെ ചോദിച്ചു. 

റൂമിനുള്ളിൽ കയറി ഇരുന്ന ശേഷവും  അവരെന്ത് കൊണ്ടോ മറുപടി  പറയാൻ മടിച്ചു. ജമാൽ വീണ്ടും ചോദ്യം ആവർത്തിച്ചു. 

"അല്ല..ഓന്  എന്തേലും പറ്റ്യോ ..എന്താന്നു വച്ചാ പറ ?"

"ഏയ്‌ ..അങ്ങിനെയൊന്നുമില്ല  ..ഇന്നലെ നാട്ടീന്നു ചെക്ക് ഇൻ ചെയ്ത ശേഷമാണ് ഞാൻ അവസാനമായി അവനോട് സംസാരിച്ചേ. അവിടുന്ന് ഫ്ലൈറ്റ് കേറിയിട്ടുണ്ട് എന്ന് ഉറപ്പാണ്. പിന്നെ ഒരു അറിവുമില്ല. എനിക്ക് വളരെ അർജെന്റായി കിട്ടേണ്ട ഒരു സാധനം അവന്റെ  കൈയ്യിലുണ്ടായിരുന്നു. അത് വാങ്ങാനാ വന്നത്. എയർ പോർട്ടിൽ ഇറങ്ങിയ ശേഷം  വിളിക്കാനാ പറഞ്ഞിട്ടുണ്ടായിരുന്നത്. പക്ഷേ .."

"അള്ളാ ..ഈ ചങ്ങായി പിന്നെ എങ്ങോട്ട് പോയി ? ഇപ്പൊ ഓന്റെ വീട്ടില്ക്ക് വിളിച്ചു ചോയ്ച്ചാ പ്രശ്നാവ്വോ  ? "

"ഏയ്‌ ..അത് വേണ്ട ..വെറുതെ അവരെ ടെൻഷൻ ആക്കണ്ട. നമുക്ക് അന്വേഷിക്കാം. ഇത് വഴി പോയപ്പോൾ ഇത് പറഞ്ഞിട്ട് പോകാന്നു കരുതി. ഇനി എന്തേലും വിവരം കിട്ടിയാൽ എന്നെ ഈ നമ്പരിലേക്ക് വിളിച്ചൊന്നു പറയണം. പ്ലീസ് ..അത്രക്കും അർജെന്റ്റ് സംഗതിയാണ്" 

അവർ പോയതിനു ശേഷം ജമാൽ അക്ബറിനെ ഫോണ്‍ ചെയ്ത് അറിഞ്ഞ  കാര്യങ്ങൾ വിശദീകരിച്ചു. അവന്റെ കമ്പനിയിൽ അന്വേഷിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നാട്ടിലേക്കാണെങ്കിൽ വിളിക്കാനും പറ്റില്ല. പിന്നെന്തു ചെയ്യും എന്നാലോചിച്ചു  തല പുകച്ചപ്പോൾ ആണ് അക്ബറിന്റെ ഒരു കുടുംബക്കാരൻ എയർ പോർട്ട്‌ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം ഓർമ്മ വന്നത്. അയാളെ ഫോണിൽ ബന്ധപ്പെട്ട് കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കവേ അയാൾ ഉന്നയിച്ച ചില സംശയങ്ങൾ അവരെ ഭയചികിതരാക്കി. 

രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം, അന്ന് റൂമിൽ വന്നു പോയ ആളുടെ നമ്പരിലേക്ക് വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണെന്നുള്ള മറുപടി മാത്രം മുഴങ്ങി. പിന്നീടുള്ള  ദിവസങ്ങളിൽ പത്രങ്ങളായ പത്രങ്ങൾ അരിച്ചു പെറുക്കവേ അവർ അന്വേഷിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ഗൾഫ് പേജിലെ ഒരു ചെറിയ കോളം വാർത്തയിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ അവർ ഒരേ സമയം വായിച്ചു. 

-മയക്ക് മരുന്ന് കടത്ത് - മലയാളി പിടിയിൽ- 

-സൈതലവി എന്ന മലയാളി യുവാവിന്റെ ലഗേജ്  ബാഗിൽ അടുക്കി വച്ചിരുന്ന ജീൻസ്  പാന്റിനുള്ളിൽ നിന്നാണ് മയക്ക് മരുന്ന് നിറച്ച ചെറിയ പൊതികൾ കിട്ടിയത്. അത് തന്റെ പൊതിയല്ല എന്ന വാദം യുവാവ് ഉന്നയിച്ചെങ്കിലും ........- 

"എടാ ..ഇത് ചതിയാണ്. ഓൻ അങ്ങിനൊന്നും ചെയ്യൂല . ഇത് ഓന്റെ ആ നാട്ടുകാരന് വേണ്ടിയുള്ള പൊതിയിലാണ് ണ്ടായിട്ടുണ്ടാകുക. അല്ലാണ്ടെ ഓൻ ഇങ്ങിനൊന്നും .." ജമാൽ മുഴുവൻ വാർത്ത വായിക്കാൻ നിക്കാതെ ദ്വേഷ്യവും സങ്കടവും കൊണ്ട് പറഞ്ഞു. 

"അതൊക്കെ ശെരിയാകാം ജമാലേ ..പക്ഷെ ഓൻ ആണ് ഇത് ചെയ്തതെന്നോ അല്ലെന്നോ  പറയാൻ അന്റെല് തെളിവുണ്ടോ ? ഉണ്ടെങ്കീ തന്നെ ഇയ്യോ ഞാനോ വിചാരിച്ചാൽ ഇതിലെന്തെങ്കിലും ചെയ്യാൻ പറ്റ്വോ ? അതോ ഇതിന്റെ പിന്നാലെ അന്വേഷിക്കാൻ പോയിട്ട് നമ്മടെ കൂടെ ജീവിതം ഇല്ലാണ്ടാക്കണോ ? പറ.. ഇയ്യ് പറ " അക്ബർ വികാരാധീനനായി കൊണ്ട് ജമാലിനോട് കയർത്തു. 

"പിന്നെ ..പിന്നെന്താ നമ്മൾ ..ഓൻ ..നമ്മടെ കൂടപ്പിറപ്പാരുന്നില്ലെടാ  " വാക്കുകൾ കിട്ടാതെ ജമാൽ കരയാൻ തുടങ്ങി. 

"ജമാലേ ..ഇയ്യെന്താ ഈ പറയണേ ..ഞാൻ എന്താപ്പോ പറഞ്ഞെ ...ഇനി ഇയ്യ്‌ തീരുമാനിക്ക് . ഞാൻ എന്തായാലും ഇനി ഒരു തേങ്ങേം അന്വേഷിക്കാനും ചോയ്ക്കാനും ഇല്ല. പറഞ്ഞില്ലാന്നു വേണ്ട. എടാ ...ഇവിടെ ഇങ്ങിനെയേ ജീവിക്കാനൊക്കൂ . നാളെ ഇയ്യായാലും ഞാനായാലും ഇങ്ങിനൊന്നിൽ പെട്ടാൽ ഗതി ഇതൊക്കെ തന്നാണ്ന്ന്  മനസിലാക്കിക്കോ. ഇനിയിപ്പോ പോലീസെങ്ങാനും  അന്വേഷിച്ചു വന്നാലും ഓനുമായി വല്യ ബന്ധൊന്നും ണ്ടായിരുന്നില്ലാന്നെ  പറയോണ്ടൂ. ഇക്കും അനക്കും ഒക്കെ നാട്ടിൽ ഓരോ കുടുംബോം ബാധ്യതകളും ഉള്ളതാ. അത് മറക്കണ്ട. " 

"അപ്പൊ ..അപ്പൊ ഓനോ ..ഓനും ഇല്ലേ ഈ പറഞ്ഞ കുടുബോം ബാധ്യതേം ?" 

"ജമാലേ ..ഇക്കും വിഷമം ണ്ട് ഓന്റെ കാര്യത്തില്. പക്ഷേ ..ഇയ്യ്‌ കാര്യത്തിന്റെ ഗൌരവം മനസിലാക്ക്."

ദീർഘ നേരത്തെ സംസാരങ്ങൾക്കൊടുവിൽ അവർ ഇരുപേരും റൂമിലുണ്ടായിരുന്ന അവന്റെ സാധനങ്ങൾ ഒരു വലിയ കർറ്റൻ ബോക്സിലേക്ക് കുത്തി നിറച്ച്  പുറത്തെ കച്ചറ ബോക്സിൽ കൊണ്ട് പോയി നിക്ഷേപിച്ചു. സൈതലവി എന്നൊരു കൂട്ടുകാരനെ അവർക്കറിയില്ല. പണ്ടെപ്പോഴോ കുറച്ചു ദിവസം കൂടെ താമസിച്ചപ്പോൾ ഉള്ള പരിചയം മാത്രം. അല്ലാതെ അവനുമായി മറ്റൊന്നുമില്ല.  ഒരു നെടുവീർപ്പിട്ടു കൊണ്ട് അവരത് തീരുമാനിച്ചു കഴിഞ്ഞിരുന്നു.  അന്ന് തന്നെ  ഒഴിഞ്ഞു കിടക്കുന്ന സൈതലവിയുടെ ബെഡ് സ്പേസിലേക്ക്  പുതിയ ഒരാളെ കണ്ടെത്താനും അവർ മറന്നില്ല. 

സൈതലവിയുടെ വീട്ടുകാർ അപ്പോഴും ഒന്നുമറിയാതെ അവന്റെ ഫോണ്‍ വിളിക്കായി കാത്തിരിക്കുകയായിരുന്നു.  ദിവസങ്ങൾ  കഴിഞ്ഞിട്ടും അവരുടെ ആ കാത്തിരുപ്പ് അങ്ങിനെ തുടർന്നു കൊണ്ടിരിക്കുന്നു. സത്യം അവർ ഒരിക്കൽ എങ്ങിനെയെങ്കിലും അറിയുമായിരിക്കും. അറിഞ്ഞാൽ തന്നെ  അവർ ആരുടെ മുന്നിൽ  സഹായത്തിനായി കേഴും ? എല്ലാം അറിഞ്ഞിട്ടും ഒന്ന് വിളിച്ചു പറയാനോ അന്വേഷിക്കാനോ ഉള്ള ധാർമ്മിക  ഉത്തരവാദിത്തം പോലും കാണിക്കാതിരുന്നവർക്ക് മുന്നിലോ?  പലപ്പോഴും (ചില) കുറ്റാരോപിതരുടെ കാര്യം അങ്ങിനെയാണ്. ഒരു മഹാ രോഗം ബാധിച്ചവനെ പോലെ ഉറ്റവരാൽ തീർത്തും ഉപേക്ഷിക്കപ്പെടുന്നു. അവൻ അവർക്ക് പിന്നീടൊരു  ബാധ്യത മാത്രമായി മാറുന്നു. 

നിയമ നീതി വ്യവസ്ഥകളുടെ കാര്യവും വിഭിന്നമല്ല. നിയമത്തിന്റെ കണ്ണുകളിൽ അപരാധി-നിരപരാധി എന്നൊരു വിഭാഗമേ ഇല്ല. ആരോപിതർ മാത്രം. സത്യത്തിന്റെയും നീതിയുടെയും  കണ്ണുകളിലാകട്ടെ  കാഴ്ച  തെളിയാത്ത കാലം വരെ അത് അങ്ങിനെ തുടരുകയും  ചെയ്യും. സത്യ നീതികളുടെ  കാഴ്ചയിൽ സൈതലവിയുടെ നിരപരാധിത്വം എന്നെങ്കിലും തെളിയുമായിരിക്കാം എന്ന പ്രത്യാശ മാത്രം അവിടെ ബാക്കിയാകുന്നു. 

-pravin- 

24 comments:

  1. അതുകൊണ്ട്: തുറന്നുനോക്കാതെ ഒരു പാര്‍സലും ആരും ആര്‍ക്ക് വേണ്ടിയും കൊണ്ടുവരരുത്.

    ReplyDelete
    Replies
    1. ആര് തന്നതായാലും സാധനം എന്തെന്ന് ഉറപ്പു വരുത്തുക തന്നെ ചെയ്യണം

      Delete
  2. ആര് തരുന്ന പാര്‍സലായാലും തുറന്നു നോക്കി ഉറപ്പ് വരുത്തുക തന്നെ വേണം...

    ReplyDelete
    Replies
    1. തീർച്ചയായും ചെയ്യേണ്ട കാര്യമാണത്

      Delete
  3. Replies
    1. അതെ ഷംസൂ ..ഈ ലോകം ഇപ്പൊ അങ്ങിനെയൊക്കെയാണ്

      Delete
  4. ഈയ്യിടെ കോഴിക്കോട്ടുകാരനായ ഒരു ചെറുപ്പക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഭാരം കൂടുതലായതുകൊണ്ട് ഒരാൾ കൊടുത്തുവിട്ട ലഗേജ് കൊണ്ടുപോയില്ല. അവിടെ ലഗേജ് വാങ്ങാൻ വന്ന ആളുടെ പെരുമാറ്റത്തിൽ പന്തികേടുതോന്നി വീട്ടുകാരോട് ആ പൊതി തുറന്നുനോക്കാൻ പറഞ്ഞു. അപ്പോഴാണ് മയക്കുമരുന്നാണെന്ന് അറിയുന്നത്.....

    ഒരുപാട് പാവങ്ങളെ ഇരകോർത്ത് തഴച്ചുവളരുന്ന സമ്പന്നലോബികളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ നല്ല ശ്രദ്ധവേണം.....

    ReplyDelete
    Replies
    1. തീർച്ചയായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എന്തിലെങ്കിലും പെട്ടാൽ പെട്ടതാണ്. നമ്മുടെ നാട്ടിലെ പോലെ പെട്ടെന്ന് ഊരിപ്പോരാൻ സാധിക്കില്ല. ഈ അടുത്ത കാലത്ത് ഒരുപാട് പേർ ഉറ്റ ബന്ധുക്കളാൽ തന്നെ ചതിക്കപ്പെട്ടിട്ടുണ്ട്. പത്ര മാധ്യമങ്ങളിലെ വാർത്തകളിൽ വരാത്ത കേസുകളും ഉണ്ട്.

      Delete
  5. ജീവിതത്തിന്റെ നേർകാഴ്ചകളാണ് ചില കഥകൾ .. ഇത് പോലെ.. മനോഹരമായി വിവരിച്ചിരിക്കുന്നു പ്രവീ... തുടരട്ടെ.. :)

    ReplyDelete
    Replies
    1. നന്ദി ഫിറോ.. ഈ സന്ദർശനത്തിനും അഭിപ്രായത്തിനും ..

      Delete
  6. ശ്രദ്ധ വേണം പല കാര്യങ്ങളിലും ഇല്ലേ ഭായ് ??????????????/

    ReplyDelete
  7. ആര് തന്നാലും തുറന്നു നോക്കണം എന്നൊക്കെ പറഞ്ഞാലും ഏതു ശരാശരി പ്രവാസിയും ഇങ്ങനെ പൊതികള്‍ വാങ്ങി വെക്കുകയെ ഉള്ളു

    ReplyDelete
    Replies
    1. ങും ..അതും ശരിയാ ..പക്ഷെ ശ്രദ്ധിക്കേണ്ടത് നമ്മുടെ ചുമതലയാണ്

      Delete
  8. Replies
    1. ങേ ...കലക്കീന്നോ .. പാഴ്സൽ വാങ്ങുമ്പോ സൂക്ഷിച്ചോ ട്ടോ

      Delete


  9. ആരു തന്നതായാലും തുറന്നു നോക്കിയിരിക്കണം എന്നൊക്കെ പറയുമെങ്കിലും ചിലപ്പോഴൊക്കെ വിശ്വസിച്ചു പോകും, അതാ നമ്മൾ ...!


    പ്രവിണ്‍ അതു മനസ്സിൽ തട്ടുന്ന വിധം എഴുതിയിരിക്കുന്നു.

    ReplyDelete
    Replies
    1. അതെ ..കുഞ്ഞൂസ് ചേച്ചീ ..നമ്മൾ വിശ്വസിച്ചു പോകുന്നു .. എന്നിരുന്നാലും ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്. എന്തെങ്കിലും ഉണ്ടായാൽ അനുഭവിക്കേണ്ടതും നമ്മൾ മാത്രം.

      Delete
  10. വിശ്വാസവഞ്ചനയും,ചതിയും.....
    ഇത്തരത്തിലുള്ളവര്‍ കാരണം ആരേയും വിശ്വസിക്കാന്‍ മനസ്സുവരുന്നില്ല.
    തിരക്കിവന്നവരെപറ്റി അന്വേഷിക്കേണ്ടതായിരുന്നു.......
    പാവം സൈതലവി.....
    എഴുതിയത് സന്ദര്‍ഭോചിതമായി.നല്ല എഴുത്ത്.
    ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്യു തങ്കപ്പേട്ടാ ... തിരക്കി വന്നവരെ കുറിച്ച് അന്വേഷിക്കാൻ പോലും സമയമില്ലാത്ത വിധം തിരക്കിലായിരുന്നു അവരെ കുറിച്ച് തിരക്കേണ്ട ഉത്തരവാദിത്തമുള്ളവർ ..

      Delete
  11. Replies
    1. ഹ ഹ ...പണി പാഴ്സലായി വരുന്നത് ഇങ്ങിനല്ലേ

      Delete
  12. വളരെ വലിയ (ശദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണ്......

    ReplyDelete