Thursday, March 22, 2012

വിമര്‍ശകന്‍

  
കേള്‍ക്കുന്ന കാര്യങ്ങളെ എല്ലാം വിമര്‍ശിച്ചു ,
   കാണുന്ന കാര്യങ്ങളെ എല്ലാം വിമര്‍ശിച്ചു ,
  അനുഭവിച്ചതിനെയെല്ലാം വിമര്‍ശിച്ചു ,
   ബന്ധങ്ങളെയും വിമര്‍ശിച്ചു.
  പക്ഷെ ആരും അറിഞ്ഞില്ല 
  ഞാന്‍ എന്നിലെ എന്നെ തന്നെയാണ് വിമര്‍ശിക്കുന്നതെന്ന് . 
  ഒടുക്കം അവരെന്നെയും വിമര്‍ശിച്ചു.
     എന്റെ വിമര്‍ശനങ്ങള്‍ക്ക് സത്യത്തിന്റെ ചുവ ഉണ്ടായിരുന്നു.
     എന്റെ ഹൃദയത്തിന്റെ സ്നേഹത്തിന്റെ ഭാഷയായിരുന്നു വിമര്‍ശനങ്ങള്‍ .
      അതറിയാത്തവര്‍ എന്നെ ഭാഷ പഠിപ്പിക്കാന്‍ വന്നാല്‍ ഞാന്‍ എന്ത് ചെയ്യും ?
      വിമര്‍ശിക്കും അത്ര തന്നെ.
ഞാന്‍ വിമര്‍ശിക്കാന്‍ ഇഷ്ടമല്ലാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂ
മരണം എന്ന വലിയ സത്യത്തെ .
മരിക്കാതെ പല കുറി ഞാന്‍ മരിച്ചപ്പോളും
ഒരിക്കലെങ്കിലും ഞാന്‍ വിമര്‍ശിച്ചില്ല മരണത്തെ.

-pravin- 

മലയാളിയുടെ മാറുന്ന പ്രണയ സങ്കൽപ്പങ്ങൾ

 പ്രണയത്തിനു മലയാളി എന്നോ തമിഴനോ എന്നൊന്നുമില്ല, എങ്കില്‍ പോലും മലയാളിയുടെ  പ്രണയങ്ങള്‍ക്ക്  മറ്റുള്ള നാട്ടുകാരുടെ പ്രണയത്തേക്കാള്‍ മനോഹരമായി  വര്‍ണിക്കാന്‍ സാധിക്കുന്ന ഒരു കഥാ സാഹചര്യവും  പശ്ചാത്തലവും പണ്ട് ഉണ്ടായിരുന്നു. ഞാന്‍ ഒരു മലയാളി ആയതു കൊണ്ടാണോ എനിക്കിങ്ങനെ ഒക്കെ തോന്നുന്നത് എങ്കില്‍ സദയം ക്ഷമിക്കുക. മൊബൈലും , കമ്പ്യൂട്ടറും , എന്തിനു വീട്ടിലുള്ള ഫോണ്‍ പോലും ഇല്ലാത്ത ഒരു കാലത്തെ പ്രണയം. അന്നത്തെ ബന്ധങ്ങളും സൌഹൃദങ്ങളും ആത്മാര്‍ഥത കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതാണ്.  

പട്ടു പാവാടയും, കാതില്‍ ജിമിക്കിയും നെറ്റിയില്‍ ഒരു ചന്ദന കുറിയും തൊട്ട്, തുളസികതിര്‍ ചൂടി പിന്നിയിട്ടിരിക്കുന്ന മുടിയില്‍ നിന്ന് വെള്ളത്തുള്ളികള്‍ പൊഴിച്ച് കൊണ്ട് അവള്‍ പച്ച നിറം വിരിച്ചു നില്‍ക്കുന്ന പാട വരമ്പിലൂടെ നടന്നു വരുന്നു. ഇത് വരെ പ്രണയം എന്താണെന്ന് അറിയാത്ത ഒരു ചെറുപ്പക്കാരന്‍  പാടത്തിന്‍റെ മറ്റൊരു വശത്ത് കൂടി വരുന്നു. പ്രഭാതത്തിലെ നനുത്ത കാറ്റ് അവന്റ ഹിപ്പി മുടിയെ അലങ്കോലപ്പെടുത്തുന്നു എങ്കിലും അവന്‍ കാര്യമാക്കുന്നില്ല. കൂര്‍ത്തു മുനമ്പിച്ച് നില്‍ക്കുന്ന കൃതാവും 'ന ' എന്നെഴുതിയ പോലെയുള്ള  അവന്‍റെ കട്ടിയില്ലാത്ത മീശയും അവനെ കൂടുതല്‍ കൌമാരക്കാരന്‍ ആക്കിയിരുന്നു.

   അവളും അവനും ഒരു വരമ്പില്‍ ഒരേ സമയം എത്തിച്ചേര്‍ന്നു. ഇനിയങ്ങോട്ട് റോഡില്‍ എത്താന്‍ രണ്ടാള്‍ക്കും ഒരേ പാടവരമ്പു മാത്രം. ആദ്യമായി അവര്‍ തമ്മില്‍ അന്നാണ് മുഖാമുഖം കാണുന്നത്. രണ്ടു പേരും ഒരേ സമയം ആ വരമ്പിലേക്ക്‌ കയറാന്‍ തുനിഞ്ഞു, പിന്നെ ഒരേ സമയം പിന്നോട്ട് തന്നെ കാലെടുത്തു വച്ച് മറ്റെയാള്‍ക്ക് വേണ്ടി. ഒരു ചെറു ചിരിയോടെ അവന്‍ അവളോട്‌ പറഞ്ഞു "കുട്ടി ആദ്യം നടന്നോളൂ ". അവള്‍ ഒരു ചെറിയ മൂളല്‍ മൂളി എന്നിട്ട് വരമ്പിലേക്ക്‌ കയറി. 

  അവള്‍ക്കു പിന്നാലെ അവളുടെ അതെ ചുവടുകള്‍ ചവിട്ടി അവളുടെ അതെ വേഗത്തില്‍ അവന്‍ നടന്നു തുടങ്ങി. ചെറിയ കാറ്റില്‍ അവളുടെ മുടിയിഴകളിലെ കാച്ചിയ എണ്ണയുടെയും, തുളസി കതിരിന്റെയും പിന്നെ അലമാരയില്‍ സോപ്പുകള്‍ക്കിടയില്‍ അടുക്കി വച്ചിരുന്ന ആ ഉടുപ്പിന്റെയും മണം അവന്റെ നടത്തത്തിനു പിന്നെയും വേഗത കുറച്ചു. അവന്‍ അവളോട്‌ സംസാരിച്ചു എന്തൊക്കെയോ .. അവള്‍ മൂളുക മാത്രമേ ചെയ്തുള്ളൂ. മാറോടു അടുക്കി പിടിച്ച പുസ്തകങ്ങള്‍ അവള്‍ കൂടുതല്‍ അടുക്കി പിടിച്ചു. എന്നിട്ട് ഏപ്പന്‍   പുല്ലുകളില്‍ നിന്നും പാവടയെ രക്ഷിക്കാന്‍ അറ്റം ഇത്തിരി പൊക്കി പിടിച്ചു. 

   അവന്‍ തന്‍റെ  വെള്ള കരയുള്ള മുണ്ട് മടക്കി ഉടുത്തു. അല്‍പനേരം കൊണ്ട് റോഡില്‍ എത്തി.പെട്ടെന്ന് അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം പോയി നിന്നപ്പോള്‍  അവന്‍ പിന്നെ  അവളെ നോക്കിയതെ ഇല്ല. ബസ്‌ വരുന്നു. എല്ലാവരും ധൃതിയില്‍ കയറി ഇരിക്കുംബോളും അവന്‍ മറ്റെന്തോ തിരയുന്ന പോലെ.   തിരക്ക് കാരണം ബസില്‍ കുറച്ചു പേര്‍ നില്‍ക്കുന്നു. അവന്‍ അവളുടെ ഉടുപ്പിന്റെ നിറം ആ ബസിന്‍റെ മുന്‍പില്‍ നില്‍ക്കുന്നവരില്‍ ഉണ്ടോ എന്ന് തിരഞ്ഞു . അവള്‍ അവിടെ ഒരു സീറ്റു ചാരി നില്‍ക്കുന്നു. ഒരു കൈ മുകളില്‍ കമ്പിയില്‍ പിടിച്ചു വച്ചിരിക്കുന്നു. അവന്‍ ആ കൈകളിലേക്ക് തന്നെ നോക്കി കുറച്ചു നേരം. സ്റ്റോപ്പ്‌ എത്തിയത് പെട്ടെന്നായി തോന്നി. 

  അവന്‍ ഇറങ്ങി മുന്നോട്ടു നടന്നു ചെറിയ ഒരു വിഷമത്തോടെ . അവള്‍ ഒളി കണ്ണോടെ ബസിനുള്ളില്‍ നിന്നും അവനെ ഒരു വട്ടം നോക്കി. അവനതു കണ്ടെന്നു തോന്നുന്നു. പിന്നെടെപ്പോലോക്കെയോ ആ പാട വരമ്പും , ആ ബസ്‌ യാത്രയും അവരെ കൂടുതല്‍ അടുപ്പിച്ചു. വീട്ടില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അവരുടെ നിര്‍ബന്ധപ്രകാരം വീട്ടുകാര്‍ തന്നെ ആ കല്യാണം നടത്തി കൊടുത്തു. 

ഇത് ഒരു വേറിട്ട പഴയ കാല പ്രണയ കഥയല്ല. പണ്ടത്തെ കാലത്ത് അതായിരുന്നു പ്രണയ പശ്ചാത്തലം. അന്നത്തെ പ്രണയത്തിലെ ആത്മാര്‍ഥതയും തീവ്രതയും ഇന്നത്തെ കാലത്ത് ചുരുക്കം അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയാം. ഇന്നിപ്പോള്‍ ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പ്രേമിക്കാം, പക്ഷെ അത് വിവാഹത്തിലേക്ക് എത്തണം എന്നില്ല.

രാത്രിയും പകലും കാമുകിയുടെ ഫോണ്‍ വിളി കാമുകനെ ശല്യപെടുത്തി. അവന്‍ അവളെയും . വര്‍ഷങ്ങള്‍ നീണ്ട പ്രണയ- വികാര- സമാഗമങ്ങളുടെ  അവസാനം കാമുകിക്ക് വീട്ടുകാരുടെ വക തകര്‍പ്പന്‍ ഒരു കല്യാണ ആലോചന. കാമുകി സമ്മതിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ കാമുകന്‍ ഫോണ്‍ ചെയ്യുന്നു എങ്കിലും അവള്‍ എടുക്കുന്നില്ല  . പകരം അവളുടെ  ഒരു സന്ദേശം മാത്രം. "ജീവിതം ഒന്നേ ഉള്ളൂ. ഈ ജന്മം ഞാന്‍ നിനക്കുള്ളതല്ല.എന്റെ വീട്ടുകാരെ   വെറുപ്പിച്ചു എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. നീ വേറെ ഒരു വിവാഹം കഴിക്കണം . എന്നെ മറന്നേക്കൂ ." 

അവിടെയാണ് ഇടവേള. ഒപ്പം കല്യാണ്‍ ജ്വല്ലേഴ്സ്   പരസ്യം "വിശ്വാസം അതല്ലേ എല്ലാം ". 

ഒന്ന് ചോദിച്ചോട്ടെ ഇവിടെ എവിടെയാണ് അവള്‍ വിശ്വാസം കാത്തു സൂക്ഷിച്ചത്? കുറെ വര്‍ഷം അച്ഛനെയും അമ്മയെയും  വഞ്ചിച്ച് ഒരുത്തന്‍റെ കൂടെ കറങ്ങി നടന്നു അല്ലെങ്കില്‍ ഒളിച്ചോടാന്‍ തുടങ്ങി. പിന്നെ അവള്‍ , അവനെ  വഞ്ചിച്ച്   അച്ഛന്റെയും അമ്മയുടെയും കൂടെ കൂടി. വേറൊരു ദിവസം കല്യാണം കഴിക്കുന്ന ചെക്കനോട് ഇതെല്ലാം മറച്ചു വച്ച് അവനെയും വഞ്ചിച്ച്  സന്തോഷപൂര്‍വ്വം ജീവിക്കുന്നു.  കൊള്ളാം! ഇത് നല്ല നാട്ടു നടപ്പ് തന്നെ.  

 അതിനിടയില്‍ ഫേസ് ബുക്കില്‍ അവളുടെ ജീവിത സന്തോഷങ്ങളുടെ ഫോട്ടോ , കുഞ്ഞിന്റെ ഫോട്ടോ പിന്നെ ഒരുപാട് കമന്റ്സ് , ലൈക്‌ അങ്ങനെ അങ്ങനെ.. ഒടുവില്‍ എപ്പോളെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവില്‍ നിന്നും അസ്വാരസ്യങ്ങള്‍ അനുഭവപെടുമ്പോള്‍ ഫേസ് ബുക്കില്‍ പഴയ കാമുകനെ കണ്ടെത്തി മാപ്പ് അപേക്ഷിക്കുന്നു. കാമുകന്‍ വേറൊരു വിവാഹം കഴിച്ചു ജീവിക്കുന്ന അവസരത്തില്‍ ആയിരിക്കും ഇത് കാണുക. ഉപദേശങ്ങള്‍, ആശ്വാസങ്ങള്‍ അങ്ങനെ ഒരു നാളില്‍ , വീണ്ടും ഒരു പത്ര വായനയില്‍ നമ്മള്‍ ചിലപ്പോള്‍ വായിച്ചേക്കാം "ഭര്‍ത്താവും കുഞ്ഞും ഉള്ള യുവതി പഴയ കാമുകന്റെ കൂടെ ഒളിച്ചോടി പോയി ". ആ പത്രത്തിന്റെ താഴെയും നമുക്ക് കാണാം കല്യാണ്‍ ജ്വല്ലേഴ്സ്   പരസ്യം "വിശ്വാസം അതല്ലേ എല്ലാം "

എല്ലാ പ്രണയങ്ങള്‍ക്കും ഇതേ അവസ്ഥ ഇല്ല, എല്ലാ കമിതാക്കളും ഇതേ പോലെ ആയിരിക്കണം എന്നുമില്ല. ഇത് വായിക്കുക, മറക്കുക. മലയാളിക്ക് ഇത്തരം പ്രണയം വേണമോ വേണ്ടയോ എന്ന് അവനവന്‍ തീരുമാനിക്കട്ടെ. ജീവിതത്തില്‍ ഒരിക്കല്‍ പോലും, ഒരിത്തിരി നേരത്തേക്കെങ്കിലും പ്രേമിക്കാത്തവര്‍ ഉണ്ടാകില്ല. എല്ലാ പ്രണയങ്ങള്‍ക്കും വിവാഹത്തില്‍ എത്താന്‍ സാധിച്ചു കൊള്ളണം എന്നുമില്ല. പക്ഷെ പ്രണയിക്കുന്നവരെ വഞ്ചിക്കാതിരിക്കുക. നിങ്ങള്‍ വഞ്ചിക്കുന്നവര്‍  ആണെങ്കില്‍ ഒരിക്കലും പ്രണയിക്കരുത്. വീട്ടുകാരെ കൂടുതല്‍ ഇഷ്ടപെടുന്നു എങ്കില്‍ ഒരിക്കലും ഒരിക്കലും ആരെയും പ്രണയിക്കരുത്. 

-pravin- 

ഇടവഴിയിലെ പാണ്ടന്‍ നായ

ഒരു ദിവസം സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ഞാന്‍ ആദ്യമായി അവനെ കാണുന്നത്. കഴുത്തില്‍ ഒരു കറുത്ത ബെല്‍ട്ടും, ഉരുണ്ട ശരീരവും , ശരീരത്തിന് യോജിക്കാത്ത രീതിയില്‍ നില്‍കുന്ന അവന്‍റെ കുടക്കമ്പി പോലെയുള്ള വാലും , കണ്മഷി എഴുതിയ പോലെയുള്ള അവന്‍റെ കണ്ണുകളും അങ്ങനെ ആളൊരു ചുള്ളന്‍ തന്നെ ആയിരുന്നെന്നു പറയാം. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം , സ്വഭാവം മാത്രം പോര. ഇടവഴിയിലെ ഒരു വളവില്‍ , തൊടിയോട് ചേര്‍ന്ന് ഒരു കുഴിയിലാണ് അധികവും അവന്‍ ഉച്ചക്ക് ഉറങ്ങാന്‍ കിടക്കുക . ഉച്ചക്ക് അവന്‍റെ ഉറക്കം ശല്യപ്പെടുത്തുന്ന രീതിയില്‍ നമ്മള്‍ സംസാരിച്ചു കൊണ്ട് അത് വഴി പോയാല്‍ , അവന്‍ ആദ്യം ദ്വേഷ്യം കൊണ്ട് ഒന്ന് മുരളും. എന്നിട്ടും സംസാരം നിര്‍ത്തിയില്ലെങ്കില്‍ അവന്‍ കുരച്ചു കൊണ്ട് അടുത്തേക്ക് ഓടി വരും. പക്ഷെ , എന്തോ ഇത് വരെയും ആരെയും കടിച്ചിട്ടില്ല ട്ടോ. പിന്നെ പിന്നെ അവന്‍ എല്ലാവരോടും നല്ല ഇണക്കത്തില്‍ പെരുമാറാന്‍ തുടങ്ങി. അത് കൊണ്ടൊക്കെ തന്നെ , ഇടവഴിയിലെ എല്ലാ വീട്ടുകാര്‍ക്കും അവനെ വലിയ ഇഷ്ടമായി തുടങ്ങി. 

ഇവന്‍ ദൂരെ ഏതോ വീട്ടില്‍ നിന്നു ഓടി വന്നതാണെന്നും , വീട്ടുകാര്‍ക്ക് ഇവന്‍റെ സ്വഭാവം പറ്റാഞ്ഞിട്ട് ഇവിടെ ഉപേക്ഷിച്ചു പോയതാണെന്നും അങ്ങനെ ഒരുപാട് കഥ പറയുന്നുണ്ട് ഇവനെ കുറിച്ച്. എന്തായാലും ഇവിടെ വന്നിട്ട് ഇപ്പോള്‍ മാസങ്ങളായിരിക്കുന്നു. അവനു ആഹാരം എല്ലാ വീട്ടില്‍ നിന്നും ഉണ്ട്. എല്ലാവരുടെ വീട്ടിലും അവന്‍ ദിവസവും ഒരു തവണ മുഖം കാണിച്ചേ പോകൂ.

ഇടയ്ക്കു ഞങ്ങളുടെ വീടിനു പിന്നിലെ മതിലിനു മുകളിലൂടെ ഒരു വരവുണ്ട് അവനു. അവിടെ മതിലിനു മുകളില്‍ അവനു ഞങ്ങള്‍ ഒരു പാത്രം വച്ചിട്ടുണ്ട്. അതില്‍ അന്നത്തെ ഭക്ഷണത്തിന്റെ ഒരു പങ്കു അവനുള്ളതാണ്. മീനുണ്ടെങ്കില്‍ അന്നത്തെ ദിവസത്തെ ഭക്ഷണം അവന്‍ ഒരു പിടി പോലും ബാക്കി വയ്ക്കാറില്ല. അവന് ഞങ്ങള്‍ ഇട്ട പേരാണ് ടോമി. വിളിച്ചാല്‍ അവന്‍ ഓടി വന്നു മുഖത്തേക്ക് നോക്കി കുറച്ചു മാറി ഒരു നില്‍പ്പുണ്ട്. അന്ന് എന്‍റെ കൈയില്‍ മോബിലോ , ക്യാമറയോ ഉണ്ടെങ്കില്‍ അവന്‍റെ ഫോട്ടോ എടുക്കാനെ സമയം ഉണ്ടാകുമായിരുന്നുള്ളൂ. അത്രക്കും നല്ല ഫോട്ടോ പോസുകളെ അവന്‍റെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ . 

ഒരു ദിവസം ടോമിയെ പുറത്തു നിന്നുമുള്ള നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. അവന്‍റെ കാലിനു ചെറിയ മുറിവുണ്ടായി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ സുഖം പ്രാപിച്ചു. അത് കഴിഞ്ഞ് ഒരാഴ്ചയായില്ല , അപ്പുറത്തെ വീട്ടിലെ കോഴികളെ കുറെ നായ്ക്കള്‍ പിടിച്ചു കൊണ്ട് പോയി, ശബ്ദം കേട്ട് ടോമി ആ നായ്ക്കള്‍ക്ക് പിന്നാലെ പാഞ്ഞപ്പോള്‍ അവര്‍ ആ കോഴിയെ അവിടെ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞു. അപ്പോളേക്കും ആ കോഴി ചത്തിരുന്നു . അന്നവന് വേണ്ടി ആ കോഴിയെ കറി വച്ച് കൊടുത്തെങ്കിലും അവന്‍ എന്തോ അത് കഴിച്ചില്ല.

ദിവസം തോറും പുറത്തെ നായ്ക്കളുടെ ശല്യം കൂടി കൂടി വരുന്നു. ആളുകളുടെ കോഴിയെയും  ഉണക്കാന്‍ ഇട്ടിരിക്കുന്ന തുണികളും എല്ലാം നായ്ക്കള്‍ കടിച്ചു വലിച്ചു കൊണ്ട് പോകാന്‍ തുടങ്ങി. ഒരിക്കല്‍ ഒരു കുട്ടിയെ നായ കടിക്കുകയും ചെയ്തതോടു കൂടെ ആളുകള്‍ പഞ്ചായത്തിലോ മറ്റോ പോയി പരാതി കൊടുത്തു. അന്നേ ദിവസം തന്നെ പേ വിഷ ബാധക്കുള്ള കുത്തി വെപ്പും ടോമിക്ക് കൊടുത്തു.

രണ്ടു ദിവസത്തിന് ശേഷം  ഞാന്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ നായ പിടുത്തക്കാര്‍ ഒരു വണ്ടിയില്‍ കുറെ നായ്ക്കളെ കൊണ്ട് പോകുന്നത് കണ്ടു. വണ്ടി അവിടത്തെ ചെറിയ കവലയില്‍ നിര്‍ത്തിയപ്പോള്‍ സ്കൂള്‍ കുട്ടികളെല്ലാം അതിനു ചുറ്റും കൂടി. ഞാനും പോയി നോക്കി. മിക്ക നായ്ക്കളും ചത്തിരിക്കുന്നു. കഴുത്തില്‍ കമ്പി വേലി പോലെ എന്തോ ഇട്ടു കുടുക്കിയിരിക്കുന്നു. ആകെ ചോരമയം. വണ്ടിയിലെ ചില നായ്ക്കള്‍ക്ക് ചെറിയ ജീവനുണ്ടെന്നു തോന്നുന്നു. ചിലത് മൂളുന്നു. അതിനിടയില്‍ എവിടെയോ കുടക്കമ്പി പോലൊരു വാല് പ്രാണ വേദന കൊണ്ട് വളഞ്ഞു പുളയുന്നു. ഞാന്‍ സൂക്ഷിച്ചു നോക്കുമ്പോഴേക്കും വണ്ടി പോയികഴിഞ്ഞിരുന്നു.

ഞാന്‍ വീട്ടിലേക്കു സങ്കടം കടിച്ചമര്‍ത്തി കൊണ്ട് ഓടി. പുസ്തകങ്ങള്‍ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ടോമി എന്ന പേര് ഉറക്കെ എത്ര വിളിച്ചിട്ടും അവന്‍ വന്നില്ല. അവന്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ കണ്ട കാഴ്ച പറഞ്ഞപ്പോള്‍ എല്ലാവര്ക്കും വിഷമമായി. പരാതി കൊടുത്ത ആളുകള്‍ക്ക് കുറ്റബോധം കാരണം ഒന്നും പറയാന്‍ സാധിച്ചില്ല. 

അറിഞ്ഞു കൊണ്ടല്ലെങ്കിലും, അവര് കാരണമല്ലേ ടോമിക്ക് ഈ ഗതി വന്നതെന്ന ചിന്ത എന്‍റെ മനസ്സില്‍ കുറെ കാലം അവരെ വെറുക്കാനിടയാക്കി. ദിവസങ്ങള്‍ കഴിഞ്ഞപ്പോളെക്കും എല്ലാവരും ടോമിയെ മറന്നു കഴിഞ്ഞിരിക്കുന്നു. 

പിന്നീടുള്ള സ്കൂള്‍ യാത്രകളിലെല്ലാം ,ഇടവഴിയിലെ ആ വളവില്‍  ആ തൊടിക്കരികിലെ കുഴിയില്‍ എന്നെങ്കിലും ടോമി ഉറങ്ങി കിടക്കുന്ന ഒരു കാഴ്ചക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കും . അവന്‍ അവിടെ വന്നിട്ടില്ല എന്നറിയുമ്പോള്‍ പ്രാര്‍ത്ഥന നിര്‍ത്തും. പിന്നെയും അടുത്ത ദിവസം. ., അങ്ങനെ അങ്ങനെ ഒരു ദിവസം ഞാനും ടോമിയെ മറന്നു കഴിഞ്ഞിരിക്കുന്നു. 
-pravin-

കാന്‍സര്‍

പണ്ടൊക്കെ കാന്‍സര്‍ വന്നു ആള് മരിച്ചു എന്നൊക്കെ കേട്ടാല്‍ തന്നെ പേടിയാകുമായിരുന്നു. കാന്‍സര്‍ എങ്ങനാ മാഷേ ഒരാള്‍ക്ക്‌ വരുന്നതെന്ന് ചോദിക്കുമ്പോള്‍ മാഷ്‌ പറഞ്ഞു തരും;

"അത് കൂടുതലായിട്ട് സിഗരറ്റ് വലിക്കുന്ന ആളുകള്‍ക്കും കള്ളുകുടിയന്മാര്‍ക്കും വരുന്ന ഒരു അസുഖമാണ്'

കാലം കുറെ കഴിഞ്ഞു, ഇതിനിടക്ക്‌ ഒരുപാട് സിഗരറ്റ് വലിക്കുന്ന ആളുകളെയും, എന്നും കള്ളുകുടിച്ചു വന്നു നാട്ടുകാരെ മുഴുവന്‍ തെറി വിളിക്കുന്നവരെയും ഒരുപാട് കണ്ടു കഴിഞ്ഞു. പക്ഷെ അവര്‍ക്കാര്‍ക്കും കാന്‍സര്‍ വന്നില്ല (ഒരിക്കലും വരാതിരിക്കട്ടെ ). പക്ഷെ മദ്യ വിരുദ്ധ സമരവും , പുകയില വിരുദ്ധ സമരവും നടത്തിയ കുറച്ചു ആളുകള്‍ക്ക് കാന്‍സര്‍ വന്നു മരിച്ചു.

'അതെങ്ങനെ സംഭവിച്ചു മാഷെ ?' ഞാന്‍ പിന്നീടൊരിക്കല്‍ വീണ്ടും ചോദിച്ചു.

മാഷ്‌ ഒരിത്തിരി നേരം ആലോചിച്ചിട്ട് പറഞ്ഞു, അതിപ്പോ.. മാറുന്ന ജീവിതസാഹചര്യങ്ങളും ഭക്ഷണരീതിയും ഒക്കെ കാന്‍സര്‍ ഉണ്ടാക്കും എന്നാണു ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത് '

കാന്‍സര്‍ ബാധിച്ചു മരിച്ച സൂസന്‍ സോണ്ടാഗിനെ കുറിച്ചെഴുതിയ കെ. പി അപ്പനും, അദ്ധേഹത്തിന്റെ കൂട്ടുകാരനായ അഴീക്കോട് മാഷിനും വാര്‍ദ്ധക്യത്തില്‍ കാന്‍സര്‍ ബാധിച്ചു മരിക്കേണ്ടി വന്നു എന്നത് എന്‍റെ ഓര്‍മയില്‍ തെളിഞ്ഞു. അപ്പോള്‍ അവര്‍ക്ക് കാന്‍സര്‍ വരാന്‍ എന്തായിരുന്നു കാരണം ? മാഷ്‌ മിണ്ടുന്നില്ല.

'മാഷെ ...പറ മാഷെ ' ഞാന്‍ നിര്‍ബന്ധം പിടിച്ചു.

'എനിക്കറിയില്ല കുട്ടീ.. ഇന്നത്തെ ജീവിതത്തിലെ കാന്‍സര്‍ ആര്‍ക്കും വരാം.. അതിനു കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.' മാഷ് അത് പറഞ്ഞു തീര്‍ന്നപ്പോലേക്കും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.

'എന്താ മാഷെ.. എന്തിനാ കരയുന്നത്. ..'

'ഒന്നുമില്ല കുട്ടീ.. ഓരോന്ന് ഓര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞതാണ്‌ '

ഞാന്‍ അത് വിശ്വസിച്ചു. അന്ന് മാഷെനിക്ക് വായിക്കാന്‍ ഒരുപാട് പുസ്തകങ്ങള്‍ തന്നു. അതെല്ലാം ജീവിതത്തെയും, ചില അര്‍ത്ഥശൂന്യതകളെയും കുറിച്ചായിരുന്നു. മാസങ്ങള്‍ കഴിഞ്ഞു. ആ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു തീരുന്നതിനും ഒരു ദിവസം മുന്‍പ് മാഷ്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയും പിന്നീടു മരിക്കുകയും ചെയ്തു. വളരെ വൈകി ഞാന്‍ ആരോ പറഞ്ഞറിഞ്ഞു- മാഷ്‌ ഒരു കാന്‍സര്‍ രോഗിയായിരുന്നു എന്ന്.
-pravin- 

ഈയ്യാം പാറ്റകള്‍

ഈയ്യാം പാറ്റകളെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. വളരെ കുറഞ്ഞ ആയുസ്സുള്ള ഭൂമിയിലെ ഒരു നിസ്സാര പ്രാണി. എന്തിനാണ് ദൈവം ഇവറ്റങ്ങളെ ഇത്ര ബുദ്ധിമുട്ടി സൃഷ്ടിക്കുന്നത് എന്ന് തോന്നുമായിരുന്നു. മനുഷ്യന്മാരും മറ്റു ജന്തുക്കളും ഇയ്യാം പാറ്റകളുടെ ആയുസ്സ് നോക്കി കൊഞ്ഞലം കാട്ടി പരിഹസിച്ചു ചിരിക്കുമ്പോളും , ഇയ്യാം പാറ്റകള്‍ അതൊന്നും ശ്രദ്ധിക്കാതെ ചിമ്മിനി വിളക്കിനും അങ്ങാടിയിലെ ഒരു കോണില്‍ മാത്രം മിന്നി കത്തിയിരുന്ന വഴി വെളിച്ചത്തിനും ചുറ്റും പാറി പാറി നടന്നു. ഇയ്യാം പാറ്റകള്‍ വരുന്ന ദിവസം ഞങ്ങള്‍ ബക്കറ്റില്‍ വെള്ളം നിറച്ചു നടുക്ക് ചിമ്മിനി വിളക്ക് കത്തിച്ചു മുറ്റത്ത്‌ കൊണ്ട് വക്കും. പാവം പാറ്റകള്‍ വെളിച്ചം കണ്ടു സന്തോഷ നൃത്തം ആടുന്നതിനിടയില്‍ വെള്ളത്തില്‍ വീണു മുങ്ങി മരിക്കും. ഞാന്‍ ആദ്യം കൌതുകത്തോടെ നോക്കി നിന്നിരുന്നു എങ്കിലും പിന്നീട് എനിക്ക് തോന്നി അതൊരു പാപമല്ലേ നമ്മള്‍ ചെയ്യുന്നത് എന്ന്. ദൈവം ആകെ അവറ്റങ്ങള്‍ക്ക് കൊടുക്കുന്നത് മണിക്കൂറുകളുടെ മാത്രം ആയുസ്സ്, അതിന്റെ ഇടയിലും മനുഷ്യനായ ഞാന്‍ കെണി വച്ച് അവറ്റങ്ങളുടെ ആയുസ്സ് വീണ്ടും കുറക്കുന്നത് തീര്‍ച്ചയായും പാപം തന്നെ എന്ന എന്റെ തിരിച്ചറിയല്‍ എന്നെ അതില്‍ നിന്നും പിന്നീട് വിലക്കി. 

പിന്നീട് ഞാന്‍ ഇയ്യാം പാറ്റകളുടെ കൂട്ടുകാരനായി. മഴ വരുന്നതും നോക്കി ഞാന്‍ ഉമ്മറ പടിയില്‍ കാത്തിരിക്കും. മണ്ണിനടിയില്‍ നിന്നും പൊങ്ങി പാറി നൃത്തം വക്കാന്‍ വരുന്ന ഇയ്യാം പാറ്റകൾക്ക് നൃത്തം വക്കാന്‍ ഞാന്‍ ഒരു വലിയ മെഴുകുതിരി വാങ്ങി മുറ്റത്ത്‌ കൊണ്ട് വച്ചു. എവിടെ നിന്നൊക്കെയാണ് അവര്‍ പാറി വരുന്നത് എന്ന് പോലും അറിയാതെ ഇത്തിരി നേരം ഞാന്‍ അവിടെ തന്നെ നിന്നു. അവര്‍ സന്തോഷത്തിനിടയില്‍ എന്റെ ദേഹത്ത് ഉരസുകയും ചിലരൊക്കെ തെറിച്ചു വീഴുകയും ചെയ്യുന്നു. ഞാന്‍ അല്‍പ്പം മാറി നിന്ന് കൊണ്ട് ആ നൃത്തവും അവരുടെ ചിറകുകള്‍ ഉണ്ടാക്കുന്ന സംഗീതവും ആസ്വദിച്ചു. മഴ വരുന്നു , പനി പിടിക്കും എന്ന് പറഞ്ഞു അമ്മ എന്റെ കൈ പിടിച്ചു വീടിലേക്ക്‌ വലിച്ചു കൊണ്ട് പോകുമ്പോളും ഞാന്‍ കഴുത്ത് തിരിച്ചു പിടിച്ചു കൊണ്ട് അവരെ തന്നെ നോക്കി. 

രാത്രി എല്ലാവരും ഉറങ്ങാന്‍ തുടങ്ങുന്നു . അമ്മയുടെ മടിയില്‍ കിടന്നു കഥ കേട്ട് ഉറങ്ങാറുള്ള ഞാന്‍ അന്ന് അമ്മയോട് പറഞ്ഞു "അമ്മെ, എനിക്ക് ഇയ്യാം പാറ്റയുടെ കഥ കേള്‍ക്കണം". അമ്മ പക്ഷെ അന്ന് പറഞ്ഞു തന്നത് രാജാവിന്റെയും റാണിയുടെയും കഥയാണ്. മനസില്ലാ മനസ്സോടെ ഞാന്‍ ആ കഥ കേള്‍ക്കുമ്പോഴും ആലോചിച്ചിരുന്നത് ഇയ്യാം പാറ്റകളെ കുറിച്ച് തന്നെ. പൂമുഖത്തെ ഘടികാരത്തില്‍ മണിക്കൂര്‍ സൂചി മുന്നോട്ടു പായുമ്പോള്‍ ഞാന്‍ മനസിലാക്കിയില്ല അത് ഇയ്യാം പാറ്റകളുടെ ആയുസ്സിനെയും കൊണ്ടാണ് പോകുന്നത് എന്ന്. അപ്പോഴേക്കും നല്ല മഴയും തുടങ്ങി കഴിഞ്ഞിരുന്നു 

പിറ്റേന്ന്, പുത്തനുടുപ്പിട്ട് ഞാന്‍ സ്കൂളിലേക്ക് ഇറങ്ങുമ്പോള്‍ പടിക്കലെ ഗേറ്റിനു ചുറ്റും മഴവെള്ളം കെട്ടി കിടന്നിരുന്നു. ഉരുകി പകുതിയായ ഒരു മെഴുകുതിരിയും പിന്നെ മിനുസമുള്ള കുറെ കുഞ്ഞു ചിറകുകളും ആ വെള്ളത്തില്‍ പൊങ്ങി കിടന്നിരുന്നു. 

ഒരര്‍ത്ഥത്തില്‍ മനുഷ്യനെക്കാള്‍ എത്ര സുന്ദരമായ ജീവിതം ആണ് ഇയ്യാം പാറ്റകളുടെ. ഒരു മഴയില്‍ ജനിച്ച്, കുറച്ചു മണിക്കൂറുകളില്‍ ജീവിതത്തിന്റെ ആനന്ദ നൃത്തം ആടുന്നതിനിടയില്‍ മരിച്ചു പോകുന്ന ഇയ്യാം പാറ്റകള്‍ മനുഷ്യനെ എന്തൊക്കെയോ പഠിപ്പിക്കുന്നു.
-pravin-

എന്‍റെ സ്വപ്‌നങ്ങള്‍


എന്‍റെ സ്വപ്നങ്ങള്‍ എനിക്ക് എന്തോ  നേടാനുള്ള  ആഗ്രഹങ്ങള്‍ അല്ല. മറ്റെന്തോ നഷ്ടപ്പെടാനുള്ള സൂചനകള്‍ മാത്രം.
  
ഇന്നലെയും കുറെ സ്വപ്നങ്ങള്‍ എന്നോട് പോലും ചോദിക്കാതെ എന്‍റെ നിദ്രക്കിടയില്‍ കടന്നു വന്നു. 

അവരെ ഞാന്‍ ആട്ടി അകറ്റിയില്ല, പകരം അവര്‍ക്ക് പറയാനുള്ളത് കണ്ണുകള്‍ അടച്ചു കൊണ്ട് ഞാന്‍ കേട്ടു.  

ഞാന്‍ ഞെട്ടി എണീറ്റതും, അവരെന്‍റെ  എവിടെയോ കുത്തി മുറിവേല്‍പ്പിച്ചിരുന്നു. 

ചോര കിനിയുന്നില്ലെവിടെയും, പക്ഷെ എനിക്ക് വേദനിക്കുന്നു. 

ആരെയും ഉറക്കത്തില്‍ നിന്നു വിളിക്കാതെ നിശബ്ദനായി വേദന കടിച്ചു പിടിച്ചു ഞാന്‍ കിടന്നു. നേരം അന്നെന്തോ പുലരാന്‍ തീരുമാനിച്ചിട്ടിലെന്ന മട്ടില്‍ അങ്ങനെ നീണ്ടു നീണ്ടു പോകുന്നു. 

എന്‍റെ സ്വപ്നങ്ങൾ  എന്‍റെ ശത്രുക്കളോ അതോ മിത്രങ്ങളോ ?
 എനിക്കറിയില്ല.   

 പക്ഷെ ഒന്നുറപ്പ്. 
എവിടെയോ ഒരു വലിയ തകര്‍ച്ച എന്നെ കാത്തിരിക്കുന്നു. 
പക്ഷെ എവിടെ ? 
എനിക്കറിയില്ല . 
നേരം പുലര്‍ന്നിരിക്കുന്നു. 
ഞാന്‍ മറ്റേതോ പകല്‍ കിനാവിന്‍റെ   ചുഴിയിലും പെട്ടിരിക്കുന്നു.

-pravin-