"ദെ ശശാങ്കേട്ടാ...സമയം ഒത്തിരിയായി വന്നു കിടക്കാന്‍ നോക്ക് . ഇതെന്തൊരു എഴുത്താണ് .. ? " ഡയറിയില്‍ എന്തോ എഴുതിക്കൊണ്ടിരുന്ന ശശാങ്കനെ അയാളുടെ ഭാര്യ പെട്ടെന്ന് റൂമില്‍ കയറി വന്നു വിളിച്ചു.
"ഇതു കഥയൊന്നുമല്ല, പണ്ടത്തെ കാര്യങ്ങള്‍ ഓരോന്ന് ഓര്‍ത്തപ്പോള്‍ ഡയറിയില്‍ അങ്ങിനെ എഴുതിപ്പോയതാണ്.. " ശശാങ്കന്‍ എഴുത്ത് നിര്‍ത്തി എഴുന്നേറ്റ ശേഷം ഭാര്യയോടായി പറഞ്ഞു.
" എന്തായാലും എഴുതിയത് ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ ..ഞാന്‍ അറിയാത്ത പഴയ വല്ല ചുറ്റിക്കളികളും ഉണ്ടോ എന്നറിയാമല്ലോ ..ന്ഹെ .." ശശാങ്കന്റെ ഡയറി കയ്യിലെടുത്തു കൊണ്ട് ഭാര്യ പറഞ്ഞു.
"ഓ ..അതിനെന്താ ...നീ വായിക്ക് .. ഹ ഹ " ശശാങ്കന്‍ ചെറിയൊരു ചിരിയോടെ ബെഡ് റൂമിലേക്ക് പോയി. ഭാര്യയാകട്ടെ ആ ഡയറി കുറിപ്പ് വായിക്കാനെന്ന വണ്ണം ഇടനാഴിയിലെ സോഫാ സെറ്റിയില്‍ ഇരുന്ന് വായനയും തുടങ്ങി.
*****************************************
ഒരു ദിവസം രാവിലെ എണീറ്റപ്പോള്‍ എവിടെ നിന്നോ കേട്ട ഒരു വാക്കായിരുന്നു സാഹിത്യ ലോകം. സാഹിത്യ ലോകമോ അതെന്തു ലോകം? സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. പരലോകം, ഇഹലോകം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതെന്തു ലോകം? എന്നാല്‍ പിന്നെ അതിനെ കുറിച്ച് അറിഞ്ഞിട്ടു തന്നെ കാര്യം. ഇതൊക്കെ ചോദിച്ചു മനസിലാക്കാന്‍ പറ്റിയ ആളുകള്‍ ഇന്നാട്ടിലുള്ളപ്പോള്‍ ഞാന്‍ എന്തിനു ഇതാലോചിച്ച് ഭേജാറാകണം ? അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു തന്നെ മനസിലാക്കണം.
പതിവ് കുളിയും പാസാക്കിയ ശേഷം , നാട്ടിലെ പഴയ വായന ശാലയിലേക്ക് ഞാന്‍ വച്ച് പിടിച്ചു. എന്‍റെ ഓര്‍മ വച്ച കാലം മുതല്‍ ഇന്നേ വരെ നാട്ടിലെ ആ കുടുസ്സു റൂമിലുള്ള വായനശാലയിലേക്ക് ഞാന്‍ പോയിട്ടില്ലായിരുന്നു. വായനശാലയിലേക്ക് ഓടിയെത്തിയ എന്നെ കണ്ടയുടന്‍, വായന ശാലയുടെ ഉടമയും റിട്ടയേഡ് അധ്യാപകനും സര്‍വോപരി നാട്ടിലെ പ്രമാണിയുമായ നാരായണന്‍ മാഷ് അന്തം വിട്ടു കൊണ്ടെന്നോട് ചോദിച്ചു.
"എന്താ ശശാങ്കാ ...എന്ത് പറ്റി ? കിതക്കുന്നുണ്ടല്ലോ ...എവിടേക്ക് പോകുന്ന വഴിയാണ് ?
കിതപ്പ് കുറച്ചു മാറിയതിനു ശേഷം, വായനശാലയുടെ തിണ്ണയില്‍ ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു " മാഷേ , ഞാന്‍ എങ്ങോട്ടും പോകുന്നതല്ല, ഇങ്ങോട്ടായി തന്നെ വന്നതാണ്".
അത് കേട്ട മാഷ് ആകെ കോരിത്തരിച്ച പോലെ അല്‍പ്പ നേരം നിന്നു. അതിനു ശേഷം വായന ശാലക്കുള്ളില്‍ പത്രവും പുസ്തകവും വായിച്ചു കൊണ്ടിരിക്കുന്ന ആളുകളെ ഒന്ന് സൂക്ഷ്മമായി നോക്കി. പിന്നീട് വീണ്ടും എന്നെ തന്നെ നോക്കി. എനിക്കൊന്നും മനസിലായില്ല. ഞാന്‍ ചോദിച്ചു.
"എന്താ..എന്താ മാഷ് ഇങ്ങനെ നോക്കുന്നത്..എന്ത് പറ്റി ?"
"അല്ല ശശാങ്കാ, സത്യം പറ നീ ഇങ്ങോട്ട് തന്നെ വന്നതാണോ ? " എന്തോ വലിയ ലോക മഹാത്ഭുതം കണ്ട പ്രതീതിയില്‍ മാഷ് വീണ്ടും എന്നോട് ചോദിക്കുകയാണ്.
എനിക്കിതൊന്നും കേട്ടിട്ട് സഹിക്കുന്നില്ല. അല്ല, മാഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്‍റെ തറാ -പറാ ഭാഷാ സാഹിത്യാഭിരുചികള്‍ എല്ലാം വളരെ നന്നായി തന്നെ അറിയാമായിരുന്ന എന്‍റെ പഴയ മലയാളം അധ്യാപകനായിരുന്നു അദ്ദേഹം. ആ സ്ഥിതിക്ക് എന്‍റെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു ചിലപ്പോള്‍ സമയം എടുത്തുവെന്നു വരും. അത് ക്ഷമിക്കേണ്ടത് ഞാന്‍ തന്നെയല്ലേ. അതൊക്കെ ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ, വായനശാലക്കുള്ളില്‍ നിന്നും പുറത്തു വന്ന ചില താടി വളര്‍ത്തിയ ജീവികള്‍ എന്നെ പുച്ഛത്തോടെ നോക്കി ചിരിച്ചത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ദ്വേഷ്യം കൊണ്ട് പ്രാന്ത് പിടിച്ച ഞാന്‍ കൂട്ടത്തില്‍ ഒരു താടിക്കാരനോട് തട്ടിക്കയറിക്കൊണ്ട് ചോദിച്ചു.
"എന്താടോ ഇത്ര ചിരിക്കാന്‍ മാത്രം ഉണ്ടായത്. ഇവിടെ തന്‍റെ ആരെങ്കിലും ചത്തോ ? ആദ്യം മര്യാദക്ക് പോയൊന്നു കുളിക്കാനെങ്കിലും പഠിക്ക്. എന്നിട്ട് മതി ബാക്കിയുള്ളവരെ കളിയാക്കാന്‍ തരത്തിലുള്ള തന്‍റെ ഈ കൊലച്ചിരി ". അത് പറഞ്ഞു തീരും മുന്‍പേ താടി വച്ച ആ ജുബ്ബാക്കാരന്‍ എനിക്ക് നേരെ വന്നെങ്കിലും മാഷ് അയാളെ പറഞ്ഞയച്ചു. പിന്നീട മാഷ് എന്നോടായി ചോദിച്ചു
"അല്ല ശശാങ്കാ ..നിനക്കെന്താണ് വേണ്ടത് ? എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് ? തല്ലു കൂടാനോ ?"
പഴയ അധ്യാപക ശാസനാ വാത്സല്യത്തിന് മുന്നില്‍ തല കുനിച്ചു നിന്ന് കൊണ്ട് ഞാന്‍ പറഞ്ഞു.
"മാഷെ, എനിക്ക് പഠിക്കണം. സാഹിത്യ ലോകം എന്താണെന്ന് അറിയണം. പുസ്തകങ്ങള്‍ വായിക്കണം. റേഡിയോയിലും ടി വിയിലും പത്രങ്ങളിലും എല്ലാം പറയുന്ന പോലെ, ആളുകള്‍ ബഹുമാനിക്കുന്ന ഒരു ബുദ്ധിജീവി ആകണം "
"എടാ പൊട്ടാ, നീ വേണ്ട കാലത്ത് നന്നായി പഠിച്ചിരുന്നെങ്കില്‍ നീ ഇത് പോലുള്ള ചോദ്യം ചോദിക്കുമായിരുന്നില്ല. നീ കൃഷി കാര്യങ്ങള്‍ നോക്കി അച്ഛനെയും സഹായിച്ച് നടക്കണം എന്നാഗ്രഹിച്ചത് ഒരു തെറ്റാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്തായാലും വൈകിയാണെങ്കിലും പുസ്തകങ്ങള്‍ വായിക്കാന്‍ തീരുമാനിച്ചത് നന്നായി. നിനക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം , വായിക്കാം , സംശയങ്ങള്‍ ചോദിക്കാം. എന്താ അത് പോരെ തല്‍ക്കാലം? "
"ഉം. അത് മതി.. എന്നാല്‍ ഇപ്പൊ തന്നെ വായന തുടങ്ങട്ടെ" ഞാന്‍ ആവേശം കൊണ്ട് പറഞ്ഞു.
വായനശാലയുടെ അകത്തേക്ക് തവളച്ചാട്ടം ചാടി കൊണ്ട് ഞാന്‍ പ്രവേശിച്ചു. ആദ്യത്തെ ദിവസം കൊണ്ട് തന്നെ എനിക്ക് വായന മതിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ . കടിച്ചാല്‍ പൊട്ടാത്ത കുറെ വാക്കുകളും മനസിലാകാത്ത കുറെ വാക്യ പ്രയോഗങ്ങളും എന്നെ ശ്വാസം മുട്ടിച്ചു. ഇതാണോ സാഹിത്യ ലോകം ? ശ്ശൊ..ഒന്നും വേണ്ടിയിരുന്നില്ല. എന്‍റെ മുഖ ഭാവങ്ങള്‍ കണ്ടിട്ടായിരിക്കണം മാഷ് എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു.
"എന്താ ശശാങ്കാ, എന്ത് പറ്റി ? ഇത്ര പെട്ടെന്ന് വായന മടുത്തോ നിനക്ക് "
"അല്ല മാഷേ, ഇതല്ലാതെ സാഹിത്യലോകത്ത് എത്താന്‍ വേറെ വല്ല വഴിയുമുണ്ടോ ...ഇതെന്തോ എനിക്ക് പറ്റുന്നില്ല "
"ശശാങ്കാ ഇതിനെന്നല്ല, ഒരു കാര്യത്തിനും എളുപ്പ വഴി അന്വേഷിച്ചു നീ പോകരുത്. സാഹിത്യ ലോകം എന്ന് പറഞ്ഞാല്‍ എന്തോ ഭയങ്കര സംഭവമാണെന്നും അവിടെയുള്ളവര്‍ മുഴുവന്‍ ബുദ്ധി ജീവികള്‍ ആണെന്നും പൊതുവേ എല്ലാവര്‍ക്കും ഒരു ധാരണയുണ്ട്. ഒരു കാര്യം മനസിലാക്കുക ബുദ്ധി ജീവികള്‍ എന്നൊരു വര്‍ഗം യഥാര്‍ത്ഥ സാഹിത്യ ലോകത്തില്‍ ഇല്ല. ഒരു നല്ല എഴുത്തുകാരന്‍റെ ഭാഷ അയാളുടെ ഹൃദയത്തില്‍ നിന്നും വരുന്നതായിരിക്കണം. ലളിതമായ ഭാഷ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്.,. അതൊന്നും മനസിലാകാതെ താടിയും മുടിയും നീട്ടി ജുബ്ബാ വേഷവും ഇട്ടു കൊണ്ട് നടക്കുന്നവരും ബുജി സാഹിത്യം എന്ന പേരില്‍ കുറെ വാചകങ്ങള്‍ അടിച്ചിറക്കുന്നവനും സാധാരണക്കാരുടെ വായനാലോകത്ത് ഒരു സ്ഥാനവും ഇല്ല " മാഷ് അല്‍പ്പം ഗൌരവത്തോടെ ഇത്രയും പറഞ്ഞു നിര്‍ത്തി.
വായനശാല അടച്ച ശേഷം ഞാനും മാഷും അമ്പല ഇടവഴിയിലൂടെ നടന്നു വരുമ്പോഴും സംസാരം മുഴുവന്‍ സാഹിത്യത്തെ കുറിച്ച് തന്നെയായിരുന്നു. പുസ്തകങ്ങളെയും ഭാഷകളെയും സാഹിത്യത്തെയും ഇത്രയേറെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ വേറെയുണ്ടോ എന്ന് തോന്നി പോയി. അന്ന് മാഷിന്‍റെ വീട്ടില്‍ കയറി ചായയും കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. അതൊരു തുടക്കമായിരുന്നു; എന്‍റെ സാഹിത്യസങ്കല്‍പ്പങ്ങളുടെ ലോകത്തിലേക്ക് യാത്ര ചെയ്യാനുള്ള ഒരു നല്ല തുടക്കം. പണ്ട് ക്ലാസ്സില്‍ പഠിപ്പിച്ചതും പഠിപ്പിക്കാത്തതുമായ പലതും മാഷിലൂടെ ഞാന്‍ വീണ്ടും പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം മാഷിന്‍റെ വായന ശാല ഞാന്‍ ഏറ്റെടുത്തു നടത്തേണ്ടി വന്ന ഒരു അവസ്ഥയും സംജാതമായി. മാഷിനു തീരെ വയ്യാതായിരിക്കുന്നു. എപ്പോഴും വീട്ടില്‍ തന്നെയിരിപ്പാണ്. ഒരിക്കല്‍ ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നതിനു ശേഷം പുറത്തേക്കൊന്നും ഇറങ്ങാനാകാത്ത ഒരു അവസ്ഥയില്‍ മാഷ് തന്നെയാണ് എന്നെ വിളിച്ച് വായനശാല ഏറ്റെടുത്ത് നടത്താന്‍ അപേക്ഷിച്ചത്. ആ മനുഷ്യനോടുള്ള ആദരവ് കൊണ്ട് മാത്രമല്ല, പുസ്തകങ്ങളോട് എനിക്കെപ്പോഴോ തോന്നിയ പ്രണയവും കൊണ്ടാണ് വായന ശാല ഏറ്റെടുത്തു നടത്താന്‍ ഞാന്‍ തയ്യാറായത്.
പുസ്തകങ്ങളോടും വായനയോടും കൂടുതല്‍ അടുത്തത് കൊണ്ടായിരിക്കാം അല്‍പ്പം സ്വല്‍പ്പം എഴുത്തും ആ കാലത്ത് ഞാന്‍ തുടങ്ങിയിരുന്നു. പലതും മാഷിനെ കാണിച്ചു കൊടുത്തുവെങ്കിലും, ഒന്നിലും നല്ല അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആദ്യമൊക്കെ ഒരു അവഗണനയായി മാത്രമേ എനിക്കതിനെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഞാന്‍ വീണ്ടും നന്നായി എഴുതാനാകാം അദ്ദേഹം മൌനം ഭജിക്കുന്നതെന്ന് കരുതി ഞാന്‍ ആശ്വസിച്ചു.
ആയിടക്കൊരു ദിവസം അദ്ദേഹത്തിനു പെട്ടെന്ന് അസുഖം കൂടി ആശുപത്രിയിലായി. വായനശാല അടക്കാതെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും അവസാനമായി ഒരു വാക്ക് പോലും മിണ്ടാതെ അദ്ദേഹം പോയി. ഏതോ ഒരു ലോകത്തേക്ക് ഒത്തിരി പുസ്തകങ്ങളും കയ്യില്‍ പടിച്ചു കൊണ്ടായിരിക്കണം അദ്ദേഹം പോയിട്ടുണ്ടാകുക.
വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയിക്കൊണ്ടിരിക്കുന്നു. വായനശാല നവീകരിക്കുന്നത് സംബന്ധിച്ച് ഒരു പൊതുയോഗം സംഘടിപ്പിക്കണം എന്ന് രാജേട്ടന്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്കും അത് ശരിയാണെന്ന് തോന്നി. അതനുസരിച്ച് വായനാശാല വാര്‍ഷിക ദിനവും നാരായണന്‍ മാഷിന്‍റെ അനുസ്മരണ ദിനവും ഒരുമിച്ചു ഒരു ദിവസം നടത്താന്‍ തീരുമാനിച്ചതും രാജേട്ടനായിരുന്നു.
അല്ല, രാജേട്ടനെ നിങ്ങള്‍ക്ക് മനസിലായില്ലേ, ഞാന്‍ പണ്ട് വായനശാലയില്‍ വച്ച് ഒരിക്കല്‍ ദ്വേഷ്യത്തോടെ ഒരാളോട് സംസാരിച്ചു എന്ന് പറഞ്ഞില്ലേ, ജുബ്ബ വേഷം ധരിച്ച ആ പഴയ താടിക്കാരന്‍... ആണ് ഇപ്പറഞ്ഞ രാജേട്ടന്‍,. ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. എനിക്ക് ജോലിയും മറ്റ് തിരക്കുകളും വന്നപ്പോള്‍ രാജേട്ടനാണ് വായനശാലയുടെ പകുതി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നത്.
നാളെയാണ് വായനശാലയുടെ വാര്‍ഷിക ദിനവും മാഷിന്‍റെ അനുസ്മരണ ദിനവും. ഒരു കൂട്ടം ആളുകളുടെ മുന്നില്‍, വായനശാലയ്ക്ക് മുന്നില്‍ കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു സ്റ്റേജില്‍ നിന്ന് മാഷിനെ കുറിച്ചും ഈ വായനശാലയുടെ കഴിഞ്ഞ കാല ചരിത്രവും ഭാവി പരിപാടികളെയും കുറിച്ച് ഒരു നാല് വാക്ക് സംസാരിക്കുക എന്നതാണ് രാജേട്ടന്‍ എനിക്ക് മേല്‍ ചുമത്തി തന്നിരിക്കുന്ന ആദ്യ ചുമതല. അത് ഭംഗിയായി തന്നെ നിര്‍വഹിക്കപ്പെടെണ്ടതുണ്ട്.
നാളെയുടെ എഴുത്തുകാരും വായനക്കാരും മറ്റ് സാഹിത്യപ്രേമികളും ഈ വായനശാലയിലൂടെ പുറം ലോകത്ത് അറിയപ്പെടാന്‍ തരത്തിലുള്ള ഒരു സംവിധാനം ഞാന്‍ ചെയ്തു കൊടുത്താല്‍ മാത്രമേ മാഷോടുള്ള എന്‍റെ കടപ്പാടുകള്‍ അര്‍ത്ഥവത്താകുകയുള്ളൂ എന്നൊരു തോന്നല്‍ എന്നില്‍ ശക്തമായിരിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ അതിനായുള്ള പ്രയത്നത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ദൈവം സഹായിക്കട്ടെ.
ശശാങ്കന്‍, ഒപ്പ്
*****************************************************
ശശാങ്കന്‍ എന്ന പേരിനടിയില്‍ ഇട്ടിരിക്കുന്ന ഒപ്പും കൂടി വായിച്ചു തീര്‍ത്തപ്പോള്‍ ആണ് ഭാര്യക്ക് സമാധാനമായത്. തന്‍റെ ഭര്‍ത്താവ് എന്നും എന്തെങ്കിലും ഇരുന്ന് എഴുതുന്നത് കാണാമെങ്കിലും ഇത് വരെയും ആ എഴുത്തിനെ അത്ര ഗൌനിച്ചിരുന്നില്ല. പലപ്പോഴും അദ്ദേഹം ചില പേപ്പറുകളില്‍ എഴുതി വയ്ക്കുന്ന കവിതയും കഥയും വായിച്ച് താന്‍ ചിരിച്ചു തള്ളുകയാണ് പതിവ്. പക്ഷെ ഇത് വായിച്ചപ്പോള്‍ എന്തോ..അദ്ദേഹത്തിനോട് എന്തോ ഒരു മതിപ്പ് തോന്നി പോയിരിക്കുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും അവളുടെ ഓര്‍മയില്‍ ഓരോരോന്നായി ഓടിയെത്തി.
ഡയറിയും കയ്യില്‍ പിടിച്ചു കൊണ്ട് ബെഡ് റൂമില്‍ ചെന്നെത്തി നോക്കിയ അവള്‍ കണ്ടത് സുഖമായി ഉറങ്ങുന്ന ശശാങ്കനെയാണ്. തമാശയിലൂടെയാണെങ്കിലും അറിയാതെ പലപ്പോഴും താന്‍ അദ്ദേഹത്തെ വിഷമിപ്പിച്ചിരിക്കാം എന്നോര്‍ത്തു കൊണ്ട് അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഡയറി മേശപ്പുറത്ത് വച്ച ശേഷം ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് പതിയെ ശശാങ്കനോട് ചേര്‍ന്ന് കിടക്കുമ്പോഴും എന്തിനെന്നറിയാതെ അവളുടെ കണ്ണുകള്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ടേയിരുന്നു.
-pravin-