Sunday, April 22, 2012

ബെല്ലുകള്‍

ഇരുപതു വര്‍ഷത്തോളമായി ഗോവിന്ദേട്ടന്‍ ഒരു കമ്പനിയിലെ ശിപായി ആയി ജോലി ചെയ്തു വരുന്നു. തുച്ച ശമ്പളം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും , അയാള്‍ക്ക്‌ കിട്ടുന്ന ശമ്പളം കൊണ്ട് തീരുന്നതായിരുന്നില്ല അയാളുടെ പ്രാരാബ്ധങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന  മുഖഭാവമായിരുന്നു അയാള്‍ക്കെന്നും.

രാവിലെ നേരത്തെ ഓഫീസില്‍ എത്തി, അവിടം അടിച്ചു വാരി വൃത്തിയാക്കി, സാറുമാരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നത് ഗോവിന്ദേട്ടന്‍ ആയിരുന്നു. ഗോവിന്ദേട്ടനെ ആരും പേര് വിളിച്ചിരുന്നില്ല. എല്ലാ സാറുമാരുടെയും മേശപുറത്ത്‌ വച്ചിരിക്കുന്ന  ഓരോ ബെല്ല് അടിയുംബോലും അയാള്‍ക്ക്‌ അറിയാമായിരുന്നു അത്  അയാളെയാണ് വിളിക്കുന്നത്‌  എന്ന്. ചായയില്‍ മധുരം കൂടി പോയെന്നു പറഞ്ഞു ഒരിക്കല്‍ അയാളുടെ മേലേക്ക് ചായ ഒഴിച്ചിട്ടുണ്ട് കോട്ടിട്ട സംസ്കാരമില്ലാത്ത   ഒരു  മനുഷ്യന്‍. 

 ഗോവിന്ദേട്ടന്‍ ജീവിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ? അറിയില്ല . ഗോവിന്ദേട്ടന്‍ എവിടെ താമസിക്കുന്നു ? അറിയില്ല. ഗോവിന്ദേട്ടന്‍ ഏത്  നാട്ടുകാരനാണ് ? അറിയില്ല. ആര്‍ക്കും ഒന്നും അറിയില്ല.  എല്ലാവര്‍ക്കും ഒന്ന് മാത്രം അറിയാം. അവര്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ വരുന്ന കാലം തൊട്ടേ  ഗോവിന്ദേട്ടന്‍ ഇവിടെ ഇതേ പണിയുമായി ഉണ്ടായിരുന്നു. 

ആര്‍ക്കും ഒന്നും ചോദിക്കേണ്ട കാര്യമില്ല. മുന്നില്‍ ഉള്ള ബെല്ലില്‍ ഒന്നമര്‍ത്തിയാല്‍ ഗോവിന്ദേട്ടന്‍ അവിടെ ഉണ്ടാകും. ശമ്പളം കിട്ടുന്ന ദിവസം ഗോവിന്ദേട്ടന്റെ മുഖത്ത് ചെറിയ ഒരു സന്തോഷം ഉണ്ടാകാറുണ്ട്. അത് പക്ഷെ രണ്ടു ചുണ്ടുകള്‍ വിരിഞ്ഞു പല്ല് കാണുന്ന വിധമുള്ള ഒരു ചിരിയേക്കാള്‍ മനോഹരമായി തോന്നിയേക്കാം.

 പഴയ മാനേജര്‍ വിരമിച്ച ശേഷം വന്ന മാനേജര്‍ ആളൊരു ശുദ്ധഗതിക്കാരന്‍ ആയിരുന്നു. അയാള്‍ ഗോവിന്ദേട്ടനെ അയാളുടെ പ്രായത്തെ മാനിച്ചു ഗോവിന്ദേട്ടന്‍ എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി. തന്റെ മേശപ്പുറത്തുള്ള ആ ബെല്‍ അയാള്‍ കൌതുകത്തോടെ എടുത്തു നോക്കി. എന്നിട്ട് പറഞ്ഞു.

 "ഇത് ഗോവിന്ദേട്ടന്‍ തന്നെ വച്ചോ ,  എനിക്കിതിന്‍റെ ആവശ്യമില്ല." 

മറുപടി ഒരു മൂളക്കത്തില്‍ മാത്രം ഒതുക്കി കൊണ്ട് അയാള്‍ അത് വാങ്ങി അരയില്‍ തിരുകി. മറ്റു സാറന്മാര്‍ക്ക്‌ പക്ഷെ പുതിയ മാനേജരുടെ എളിമ അത്ര പിടിച്ചിട്ടില്ല. പുതിയ ഓരോ പരിഷ്കാരം എന്ന് ആരൊക്കെയോ അവിടെ കുശുകുശുത്തു.

  മാസങ്ങള്‍ക്ക്   ശേഷം... ഒരു  ദിവസം.  ഗോവിന്ദേട്ടന്‍ അന്ന് ഓഫീസില്‍ എത്തിയിട്ടില്ല. ബെല്ലുകള്‍ മുഴങ്ങുന്നത് കേട്ട് കാബിനു പുറത്തു വന്ന മാനേജര്‍ ദ്വേഷ്യത്തോടെ ചോദിച്ചു.

"അയാളുടെ പേര് എന്താ ആര്‍ക്കും അറിയില്ലേ ഇവിടെ ? ഒന്ന് വിളിക്കുന്നതിനു പകരം ഈ ബെല്ലില്‍ ഇങ്ങനെ അമര്‍ത്തി കോലാഹലം ഉണ്ടാക്കണോ ?

ഒരിത്തിരി നിശബ്ദതക്കൊടുവില്‍ ആരോ മൃദുവായി പറഞ്ഞു 

"ക്ഷമിക്കണം സാര്‍, ആളെ ഇത് വരെയും ഇന്ന് കണ്ടിട്ടേ ഇല്ല. "

"അതിനു ഇതാണോ ചെയ്യേണ്ടത് ?, അയാള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒന്ന് വിളിച്ചു അന്വേഷിച്ചാല്‍ പോരെ ? അയാള്‍ക്ക്‌ വയ്യാമ വല്ലതും ഉണ്ടെങ്കിലോ ? ഒരു ദിവസം അയാള് ചെയ്യുന്ന പണി  നിങ്ങള്‍ക്ക്  തന്നെ ചെയ്‌താല്‍ എന്താ കുഴപ്പം ? ആരെങ്കിലും ആ നമ്പര്‍ എനിക്കൊന്നു താ. വിളിച്ചു നോക്കിയിട്ട് പറയാം ബാക്കി. "


മാനേജര്‍ മൊബൈലില്‍ നമ്പര്‍ അമര്‍ത്തി വിളിക്കുന്നു. പിന്നെ  തന്‍റെ  കാബിനുള്ളില്‍ കയറി സംസാരിച്ച  ശേഷം പുറത്തിറങ്ങി വന്നു എല്ലാവരോടും  അല്‍പ്പം രോഷത്തോട്  കൂടെ പറഞ്ഞു.

 "അയാള്‍ നിങ്ങള്‍ ഇനി ഈ ബെല്ലടിച്ചാല്‍ വരില്ല. ഇന്നലെ രാത്രി മരിച്ചു.  ഞാന്‍ എന്തായാലും അയാള് താമസിക്കുന്ന സ്ഥലം വരെ പോയിട്ട് വരാം. അത്രയെങ്കിലും മര്യാദ ആ മനുഷ്യനോടു എനിക്ക്  കാണിച്ചെ മതിയാകൂ. നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്‍റെ കൂടെ വരണമെങ്കില്‍ വരാം. ഒന്നുമില്ലെങ്കിലും കുറെ ബെല്ലമര്‍ത്തി നിങ്ങളെല്ലാം  അയാളെ വിളിച്ചതല്ലേ ".

 രണ്ടു പേര്‍ കൂടെ ചെല്ലുന്നു. ഓഫീസില്‍ നിശബ്ദത പരന്നു.

ഗോവിന്ദേട്ടന്‍ താമസിച്ചിരുന്നത് ശരണാലയം എന്ന ഒരു വൃദ്ധ സദനത്തോട്  ചേര്‍ന്ന ഒരു കെട്ടിടത്തില്‍ ആയിരുന്നു. പണ്ട് ഗോവിന്ദേട്ടന്‍ ഭാര്യയുടെ കൂടെ ഈ ശരണാലയത്തില്‍    ആയിരുന്നു. ഭാര്യ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയതിനെ തുടര്‍ന്ന്, താമസം ഒറ്റക്കായി. പിന്നെ പിന്നെ മക്കളും വരാതായി. അവരെല്ലാം ഇന്ത്യക്ക് പുറത്താണ്. മാസം മാസം പൈസ അയച്ചു തരുന്നത് മുഴുവന്‍ ശരണാലയത്തിലേക്ക്   കിട്ടിയിരുന്നെങ്കിലും, ഗോവിന്ദേട്ടന്‍ അതില്‍ ഒരു ചില്ലി കാശ് പോലും ഉപയോഗിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പൈസ കൊണ്ട് അയാളുടെ കാര്യങ്ങള്‍ നടന്നു പോയിരുന്നു. ഒഴിവു സമയങ്ങള്‍ ശരണാലയത്തിലെ അന്തയവാസികള്‍ക്കൊപ്പം ചിലവഴിക്കാനായിരുന്നു അയാള്‍ക്കിഷ്ടം.

മൃത ശരീരം കൊണ്ട് ആംബുലന്‍സ് ശ്മശാനത്തിലേക്ക് പോയപ്പോള്‍, വാച്മാന്‍ ഗോവിന്ദേട്ടനെ കുറിച്ചുള്ള വിവരണം നിര്‍ത്തി. ഒരു നെടുവീര്‍പ്പോടെ അയാള്‍ ശരണാലയത്തിലേക്ക്  നടന്നു നീങ്ങി.  

ബെല്ലുകള്‍ ഇനിയും ആ ഓഫീസില്‍ മുഴങ്ങുമായിരിക്കും, വിളി കേള്‍ക്കാന്‍ ഗോവിന്ദേട്ടന്‍ ഇല്ലാതെ.  ബെല്ലുകള്‍ മുഴങ്ങാത്ത മറ്റേതോ  ലോകത്തിരുന്നു കൊണ്ട്   നിശബ്ദമായി ഗോവിന്ദേട്ടന്‍  വിളി കേള്‍ക്കുന്നുണ്ടാകാം എന്ന ചിന്തയില്‍ മാനജരും സഹപ്രവര്‍ത്തകരും  വണ്ടിയില്‍ കയറി തിരിച്ചു യാത്രയായി. 

-pravin-

21 comments:

  1. ഈ കൊച്ചുകഥയില്‍ ബൃഹത്തായ ഒരു ജീവിതകഥ
    അനാവരണം ചെയ്യുന്നു സമര്‍ത്ഥമായി!!! അഭിനന്ദനങ്ങള്‍.
    ആശംസകളോടെ

    ReplyDelete
  2. നന്ദി തങ്കപ്പന്‍ ചേട്ടന്‍. എഴുതുമ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായിരുന്നു, താങ്കള്‍ പറഞ്ഞപ്പോളാണ് എഴുതിയതില്‍ ഒരു കഥ വിരിഞ്ഞെന്നു മനസിലാകുന്നത്. ഗോവിന്ദേട്ടനെ പോലെയുള്ള ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.. ബെല്‍ അടിക്കുമ്പോള്‍ സാറുമാരുടെ അടുത്തേക്ക്‌ ഓടി പോയി അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുകയും , ശകാരങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്യുന്ന ഒരു വിഭാഗം. ഒരിക്കല്‍ പോലും അവരെ സ്നേഹത്തോട് കൂടെ പേര് വിളിക്കുന്നത്‌ കണ്ടിട്ടില്ല. കോട്ടിനുള്ളില്‍ തുടിക്കുന്ന മനുഷ്യ ഹൃദയം ഇല്ലേ എന്ന് തോന്നി പോകുന്ന ചില രംഗങ്ങള്‍ക്കും ഞാന്‍ സാക്ഷിയായി. പ്രതികരിക്കാന്‍ എനിക്കാകുമായേനെ. പക്ഷെ ഞാനും നിശബ്ദനായി നിന്നു കേട്ടു. പക്ഷെ ജോലി കഴിഞ്ഞു പോകുന്ന ആ ദിവസങ്ങളിലെല്ലാം ഞാന്‍ അങ്ങനെ ഉള്ളവരുടെ കൂടെ ഏതെങ്കിലും ഒരു ചായക്കടയില്‍ പോയി നല്ല സ്ട്രോങ്ങ്‌ ചായ കുടിക്കും. പിന്നെ ഒരു തമാശയും പറഞ്ഞു പിരിയും. എന്‍റെ കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ എന്നെ ഇത് സഹായിക്കാറുണ്ട്.

    ReplyDelete
  3. സത്യം, ഇത് പോലെ ഉള്ള കുറെ ജീവിതങ്ങള്‍ നമ്മുക്ക് ചുറ്റും കാണാതെ പോകുന്നുണ്ട്.

    ReplyDelete
  4. സ്വാഗതം സഗീത ലോകത്തേക്ക്
    www.themusicplus.com

    ReplyDelete
  5. എല്ലായിടവും കാണും ഇങ്ങനെ ചിലര്‍.
    പലപ്പോഴും ഓര്‍മ്മിക്കാതെ കടന്നുപോകുന്നവര്‍.
    അവസാനത്തെ രണ്ടു പാരഗ്രാഫുകള്‍ മാത്രം പിശകി, അവതരണത്തില്‍.
    മിക്കപ്പോഴും എഴുതി അവസാനിപ്പിക്കുന്നിടത്താണ് പ്രവീണിന് പിശക് പറ്റുന്നത്.

    ReplyDelete
    Replies
    1. നന്ദി അരൂപാ..പറഞ്ഞത് ശരിയാണ്..പല കാര്യങ്ങളും എങ്ങനെ അവസാനിപ്പിക്കണം എന്നെനിക്കറിയില്ല. എഴുത്തിലും അത് പ്രകടമാകുന്നു. ഒന്ന് കൂടി ശ്രമിക്കാം അല്ലേ..

      Delete
  6. എല്ലാവരും പറയുന്ന വലിയൊരു ആശയം സ്വന്തമായ ശൈലിയില്‍ പറഞ്ഞു. നന്നായിട്ടുണ്ട്. ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കില്‍ കുറെ കൂടി ഗംഭീരമാക്കാമായിരുന്നു. അഭിനന്ദനങ്ങള്‍..

    ReplyDelete
  7. eniiku vishamayi .... ini inganhe kadha ezhuthanda ttoo.... aarum sradhikkathe pokunna sadharanakkarante jeevitham..... (adithi)

    ReplyDelete
  8. ഓഫീസ്‌ ജീവിതങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. എന്റെ അടുത്ത സീറ്റില്‍ ഇരുന്ന ഒരാള്‍ രണ്ടു ദിവസം സുഖമില്ലാതെ കിടന്നിട്ട് മരിച്ചു. പക്ഷെ അവരൊക്കെ വളരെ പെട്ടെന്നുതന്നെ മറവിയിലേയ്ക്ക് ആണ്ട് പോകുന്നു.

    ReplyDelete
  9. പ്രവി,നല്ല വിഷയം...അനേകായിരം ഗോവിന്ദേട്ടന്മാരുടെ ലോകമാണിത്...ഒന്നു കൂടി ശ്രമിച്ചാല്‍ മികച്ച കഥയാക്കാമായിരുന്നു.കുറേ സ്ഥലങ്ങളില്‍ ബാലരമ വായിക്കുന്ന പോലെ ഫീല്‍ ചെയ്തു.ഉദാഹരണത്തിനു ആദ്യത്തെ വര്‍കള്‍ തന്നെ.മുന്‍കൂട്ടി പറയുന്ന പോലെയായി...ഇതു പോലെ, പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു രാജാവിന്റെ മന്ത്രിയായിരുന്നു...അതു പോലെ എനിക്ക് തോന്നി .എന്റെ തോന്നലുകള്‍ മാത്രമാണു.എനിക്ക് ഈ ഗദയും ഗവിതയും വലിയ പിടുത്തമില്ല.അറിയുന്നത് പറഞു....!! തുടരട്ടെ...

    ReplyDelete
    Replies
    1. തുറന്ന അഭിപ്രായം പറഞ്ഞതിന് നന്ദി ഷബീ.. ഈ വിഷയം ഈ അടുത്ത കാലത്ത് ഞാന്‍ അറിയാതെ കണ്ടു പോയ ഒരു ദൃശ്യത്തില്‍ നിന്നാണ്. നീ പറഞ്ഞ അഭിപ്രായം എനിക്കും ഇതെഴുതിയപ്പോള്‍ തോന്നി. ചിലയിടങ്ങളില്‍ എന്തോ..പക്ഷെ ആരും ഒന്നും പറഞ്ഞു തന്നില്ല.അത് കൊണ്ട് ഞാന്‍ വീണ്ടും ആ കാര്യം ശ്രദ്ധിച്ചതുമില്ല. ഇത് പണ്ട് എഴുതിയതാണ് എന്നത് കൊണ്ട് വീണ്ടും എത്തി നോക്കിയതുമില്ല.

      എന്തായാലും തിരുത്താനുള്ള വല്ല വഴിയും ഉണ്ടോ എന്ന് നോക്കാം ല്ലേ..

      Delete
  10. വളരെ ആഴത്തിൽ ചിന്തിപ്പിക്കുനതാണീ കൊച്ച് വരികൾ

    എനിക്കിത് വായിച്ചപ്പോൾ തോന്നിയത് ഒരു ചെറിയ നാടക സ്ക്രിപ്റ്റ് പോലെ തോന്നി, നല്ല ഒരു തിരക്കതയാക്കിയാൽ അടിപൊളി നാടകം ഉണ്ടാക്കാവുന്ന കഥ

    ReplyDelete
  11. നമ്മള്‍ കാണാതെ പോകുന്ന കുറേ ജീവിതങ്ങളിലേക്ക് ഒരെത്തിനോട്ടം..

    ReplyDelete
  12. കഥ നന്നായി പ്രവി...പക്ഷെ ഒന്നുകൂടി അടുക്കും ചിട്ടയും വരുതാമായിരുന്നു...ചിലയിടങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെടുന്നു...മടി മാറ്റി ശ്രമിക്കുകയാണെങ്കില്‍ പ്രവിക്കു നല്ല കഥകള്‍ എഴുതാന്‍ കഴിയും....തീം ഇഷ്ടമായി...മറവിയില്‍ ആഴ്ന്നു പോകുന്ന ഒരു പാട് ഗോവിന്ദന്‍മാരെ നന്നായി അവതരിപ്പിച്ചു....

    ReplyDelete
  13. നല്ലൊരാശയം. പക്ഷേ ഒരു നല്ല കഥയായിട്ടില്ല. തിരക്ക് പിടിച്ച് പോസ്റ്റ് ചെയ്തപോലെ?
    ഒന്നുകൂടി ചിക്കിപ്പരത്തി, ഒതുക്കിക്കുറുക്കി അങ്ങനെയങ്ങനെ....വളരേ നന്നാവും.

    ReplyDelete
  14. വളച്ചു കെട്ടില്ലാതെ നേർരേഖയിൽ പറഞ്ഞ കഥ നേർരേഖയിൽത്തന്നെ വായിക്കുന്നു...
    കഥയിൽ നിന്ന് ഒന്നും കൊണ്ടുപോവുന്നില്ല.....

    ReplyDelete
  15. പ്രവീണിന്റെ തോന്നലുകള്‍ വളരെ പ്രത്യേകമായ ഒരു ദിശയില്‍ കൂടി സഞ്ചരിക്കുന്നു
    അവ പ്രസാദാത്മകവും തെളിച്ചവുമുള്ള വഴിത്താരകളിലൂടെയാണ് പ്രയാണം
    ഈ തോന്നലുകള്‍ വിഷയമാക്കി പ്രവീണിന്റെ ബ്ലോഗിനെപ്പറ്റിയും ആ തോന്നലുകളെയും പറ്റി ഒരു പഠനലേഖനം എഴുത് എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ കുറെ നാളികളായി ചിന്തിക്കുന്നുണ്ട്. ആ ചിന്നന്‍ ചുണ്ടെലിയുടെ കഥ വായിച്ചപ്പോള്‍ മുതല്‍ ആണ് അങ്ങിനെ ചിന്ത വന്നത്. അതിന് “തോന്നലുകളി”ലൂടെ ആഴമായി സഞ്ചരിക്കേണ്ടതുണ്ട്. സമയക്കുറവും അല്‍പ്പം അലസതയുമാണ് വില്ലന്‍. എന്നാലും എപ്പോവാവത് ഞാന്‍ അന്ത പുലിയൈ പുടിപ്പേന്‍

    ReplyDelete
  16. ഗോവിന്ദേട്ടന് മനസ്സ്‌ നോവിച്ചു .അഭിനന്ദനങ്ങള്‍ പ്രവീണ്‍ ...

    ReplyDelete